കണ്ണന്റെ മനസ്സില്‍ ആ ദൃശ്യങ്ങള്‍ തെളിഞ്ഞു. അരുവിയില്‍ നിന്നും തേന്‍കുടിച്ച് പറന്നുപോകുന്ന സൂചിമുഖി കുരുവികളും പൂമ്പാറ്റകളും. അതുകണ്ട് പിണങ്ങി മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന പൂവുകളുടെ പരിഭവം. അവന് ചിരിവന്നു.
“ശരിയാണ്. ആര്‍ക്കും കൊതിതോന്നും. അത്രയും മനോഹരമാണ് ആ ദ്വീപ്. പക്ഷികളും മൃഗങ്ങളുമൊക്കെ മതിവരുവോളം പാലും തേനുമൊക്കെ കുടിച്ച് ദാഹം മാറ്റും. ശര്‍ക്കരയും കല്‍ക്കണ്ടവുമൊക്കെ കഴിച്ച് വിശപ്പുമാറ്റും. മരങ്ങളിലൊക്കെ അതിമധുരമുള്ള തേന്‍പഴങ്ങളുണ്ട്. കുരങ്ങന്മാര്‍ അവ പറിച്ചെടുത്ത് മറ്റു മൃഗങ്ങള്‍ക്കു കൊണ്ടു കൊടുക്കും.”
“ഉറുമ്പുകള്‍ക്കൊക്കെ നല്ല സുഖമായിരിക്കുംല്ലേ? എപ്പോഴും മധുരം കഴിക്കാലോ. ഇവിടെങ്ങാണ്ട് ശര്‍ക്കരപ്പാറയും കല്‍ക്കണ്ടക്കുന്നുകളുമുണ്ടായിരുന്നെങ്കില്‍ ഉറുമ്പുകള്‍ വന്നു പൊതിഞ്ഞേനെ.”
അപ്പു പറഞ്ഞു. അവനോര്‍മ്മയുണ്ട്. ഒരിക്കല്‍ അടുക്കളയില്‍ നിന്നും അമ്മ കാണാതെ ശര്‍ക്കരയെടുത്തു തിന്നിട്ട് പാത്രം അടച്ചുവെക്കാതിരുന്നപ്പോള്‍ അതില്‍ ഉറുമ്പുവന്നു നിറഞ്ഞത്. വീണ്ടും ചെന്ന് പാത്രത്തില്‍ കൈയ്യിട്ടപ്പോഴായിരുന്നു രസം. ഉറുമ്പിന്റെ കടികിട്ടി നിലവിളിച്ചുകൊണ്ട് ഓടേണ്ടിവന്നു. അപ്പോഴാണ് ശര്‍ക്കരമോഷണത്തിന്റെ കഥ എല്ലാവരുമറിഞ്ഞത്. അമ്മയും അച്ഛനുമൊക്കെയവനെ കുറേ കളിയാക്കിയിരുന്നു അന്ന്.
“അവിടുത്തെ ഉറുമ്പുകള്‍ക്ക് പക്ഷെ ഇവിടുള്ളതുപോലെ മധുരം കണ്ടാല്‍ ആര്‍ത്തിയൊന്നുമില്ല. ധാരാളം ശര്‍ക്കരപ്പാറകളും കല്‍ക്കണ്ടപ്പാറകളും തേനരുവികളും പാലരുവികളുമൊക്കെയുണ്ടല്ലോ. ഉറുമ്പുകള്‍ക്കൊക്കെ മധുരം കഴിച്ച് മതിയായിട്ടുണ്ടാകും.”
“കിളികള്‍ക്കൊക്കെ ധാരാളം പഴങ്ങള്‍ കിട്ടുമായിരിക്കുമല്ലേ?”
ചോദ്യം കുട്ടികളുടെ പിന്നില്‍ കഥ കേള്‍ക്കാന്‍ ഇരിപ്പുറപ്പിച്ച ചവേലക്കിളികളില്‍ നിന്നുമാണ്. അവയ്ക്ക് കൊതിയായിട്ട് ചോദിക്കാതിരിക്കാനായില്ല. പക്ഷേ, അവരുടെ ചോദ്യം കിളികളുടെ ഭാഷയിലായിരുന്നതിനാല്‍ കുട്ടികള്‍ക്ക് മനസ്സിലായില്ല. ആരാണവിടെ ശബ്ദമുണ്ടാക്കുന്നതെന്ന മട്ടില്‍ കണ്ണന്‍ തിരിഞ്ഞുനോക്കി. ചുണ്ടില്‍ വിരല്‍വെച്ച് ശൂ.. എന്ന ശബ്ദമുണ്ടാക്കി മിണ്ടാതിരിക്കാന്‍ ആജ്ഞാപിച്ചു. ചവേലക്കിളികള്‍ ശബ്ദമുണ്ടാക്കാതെ ചിരിച്ചുകൊണ്ട് അവനെനോക്കി മുഖം വീര്‍പ്പിച്ച് തൂവലുകള്‍ എഴുന്നുനിര്‍ത്തി വാലുപൊക്കിക്കാണിച്ചു. പരിഭവമില്ലാതെ തുടര്‍ന്നും കഥ കേള്‍ക്കാനിരുന്നു. മാവിന്‍കൊമ്പിലിരുന്ന കാക്കകളും മരച്ചുവട്ടില്‍ പതുങ്ങിയിരുന്ന പൂച്ചയും പട്ടിയുമൊക്കെ ശ്രദ്ധിച്ചു കഥ കേള്‍ക്കുകയാണ്. മുത്തശ്ശിക്ക് കിളികളുടെ ഭാഷയറിയാമല്ലോ. അവര്‍ ചിലയ്ക്കുന്നതുപോലെ ശബ്ദമുണ്ടാക്കി. കിളികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ആവശ്യത്തിന് പഴങ്ങളും ഭക്ഷണസാധനങ്ങളും കിട്ടുമെന്നാണവര്‍ കിളിയുടെ ശബ്ദത്തില്‍ പറഞ്ഞത്. ദൂരെനിന്നൊരു കുയില്‍ കൂകി. അതുപറന്നുവന്ന് മുത്തശ്ശിയോട് സ്വകാര്യം പറഞ്ഞു. മുത്തശ്ശിയതുകേട്ട് ചിരിച്ചു.
“അവിടെ രാജാവുണ്ടാവില്ലേ?”
“പിന്നില്ലാതെ? രാജാവും രാജ്ഞിയും മന്ത്രിയുമൊക്കെയുണ്ട്.”
“സിംഹമായിരിക്കും അല്ലേ? എല്ലാ കാട്ടിലും സിംഹമാണല്ലോ രാജാവ്.”
“അതെ. സിംഹം തന്നെ. ഏറ്റവും ശക്തിയും ശൗര്യവുമുള്ള മൃഗമാണല്ലോ സിംഹം. അതുകൊണ്ട് അവന്‍ തന്നെയാണ് ഇഗ്വ ദ്വീപിലേയും രാജാവ്. പക്ഷെ, എല്ലാ ജീവികളും നല്ല സ്‌നേഹത്തിലായിരുന്നതിനാല്‍ ഭരിക്കാന്‍ ശക്തിയൊന്നും വേണ്ടിയിരുന്നില്ല. അതുകൊണ്ട് സിംഹത്തിന്റെ ഭാര്യയാണ് ഭരണം നടത്തിയിരുന്നത്.”
“ആരാണ് സിംഹത്തിന്റെ ഭാര്യ?”
“അരയന്നമായിരുന്നു സിംഹത്തിന്റെ ഭാര്യ. അതിസുന്ദരിയായിരുന്നു അരയന്നം. തേനരുവിയിലൂടെയും പാല്‍പ്പുഴയിലൂടെയും നീന്തിത്തുടിക്കുന്ന അരയന്നത്തെ കണ്ട് മോഹിച്ച് സിംഹം അവളെ വിവാഹം കഴിക്കുകയായിരുന്നു. രാജ്ഞിയായപ്പോള്‍ ഇഗ്വ ദ്വീപിന്റെ ഭരണത്തിന്റെ ചുമതലയും അരയന്നത്തിനായി. രാജ്ഞി പറയുന്നത് എല്ലാവരും അനുസരിക്കും.”
“ആരാ മന്ത്രി?”
“കടുവയല്ലാതെ പിന്നാരാ മന്ത്രിയാകാന്‍ യോഗ്യന്‍? കടുവ തന്നെയാണ് മന്ത്രി. സഹമന്ത്രിമാരായി കുറുക്കന്മാരുമുണ്ട്. ഉറുമ്പു പട്ടാളവും സൈന്യാധിപനുമൊക്കെയുണ്ട്. കടലിലൂടെ മറ്റേതെങ്കിലും ജീവികള്‍ ദ്വീപിനെ ആക്രമിക്കാന്‍ ചെന്നാല്‍ നേരിടാനാണ് ഈ പട്ടാളം.”
“ഉറുമ്പു പട്ടാളമോ?”
“അതെ. ഉറുമ്പു പട്ടാളം. ഉറുമ്പുകളേക്കാള്‍ ശക്തരായി മറ്റാരുണ്ട്? ആരെയും കടിച്ചോടിക്കാന്‍ പറ്റില്ലേ അവര്‍ക്ക്? എത്ര ശക്തനും ഉറുമ്പുകടിയേറ്റാല്‍ വേദനിച്ച് അയ്യോ എന്ന് നിലവിളിക്കില്ലേ?”
മുത്തശ്ശിയുടെ വിവരണം കേട്ട് മാവിന്‍കൊമ്പിലിരുന്ന് കഥ കേള്‍ക്കുകയായിരുന്ന ഉറുമ്പുകള്‍ ചിരിച്ചു. അവര്‍ക്ക് സ്വന്തം കഴിവില്‍ അഭിമാനം തോന്നി. കഥ കേള്‍ക്കാനായവര്‍ കാതുകള്‍ കൂര്‍പ്പിച്ചിരുന്നു.
(തുടരും)