പന്ത്രണ്ട് ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന ഹെറിറ്റേജ് പാര്‍ക്ക് കണ്ടാല്‍ ത്രിപുരയിലെ പ്രധാന സ്ഥലങ്ങളൊക്കെ കണ്ടതു പോലെയാകും. പ്രധാനപ്പെട്ട ”ടൂറിസ്റ്റ് സ്‌പോട്ടു”കളുടെ മിനി പതിപ്പുകള്‍ ഇവിടെ നിര്‍മ്മിച്ചുവച്ചിട്ടുണ്ട്. രാജ്ഭവന്‍, അഗര്‍ത്തലയിലെ ജനറല്‍ ആശുപത്രി എന്നിവയുടെ അടുത്താണ് ഈ പാര്‍ക്ക്.
I ♥Tripuraഎന്ന് പ്രവേശന ക വാടത്തിനടുത്ത് എഴുതിവച്ചിട്ടുണ്ട്. വേണമെങ്കില്‍ അതിനടുത്തു നിന്ന് സെല്‍ഫിയെടുക്കാം. വളരെ മനോഹരമായ കൊത്തുപണികളാല്‍ അലംകൃതമാണ് പ്രവേശനകവാടം.
”Agar” എന്ന് പച്ചബോര്‍ഡില്‍ വെള്ള അക്ഷരത്തില്‍ എഴുതിയ ബോര്‍ഡ് ഒരു മരത്തില്‍ ചാരിവച്ചിരിക്കുന്നു. ഈ മരത്തിന്റെ പേരില്‍ നിന്നാണ് അഗര്‍ത്തലയ്ക്ക് അങ്ങനെ ഒരു നാമകരണം നടന്നത്.
“”Welcome to Mini Tripura” എന്നെഴുതിയ കമാനത്തിനടിയിലൂടെ ഞങ്ങള്‍ ഒരത്ഭുത ലോകത്തെത്തി. 3 ഭാഗങ്ങളാണ് ഹെറിറ്റേജ് പാര്‍ക്കിനുള്ളത്.
1. മിനി ത്രിപുര – 2 ഏക്കര്‍
2. നടുഭാഗം – വനപ്രദേശം
3. പരന്ന പ്രദേശം – ഔഷധസസ്യങ്ങള്‍, കുറ്റിച്ചെടികള്‍ എന്നിവ വളര്‍ത്തുന്ന ഭാഗം.
മിനി ത്രിപുരയിലെ കാഴ്ചകള്‍
ത്രിപുരസുന്ദരി ക്ഷേത്രം, നീര്‍മഹല്‍ എന്നിവയുടെ മനോഹരമായ കൊച്ചുമാതൃകകള്‍ കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടു. ”ഉനോകോട്ടി” യുടെ മിനി പതിപ്പ് കണ്ടു. അതെന്താണെന്ന് ഉടനെ ഗൂഗിളില്‍ പരതി. പാറകളില്‍ കൊത്തിവച്ചിരിക്കുന്ന ദേവീ-ദേവന്മാരുടെ രൂപങ്ങള്‍ ഉള്ള സ്ഥലമാണ് ഉനോകോട്ടി. ഒരു കോടിയില്‍ നിന്ന് ഒന്ന് കുറച്ചാലുള്ള സംഖ്യ എന്നാണ് ഈ ബംഗാളി വാക്കിന്റെ അര്‍ത്ഥം. തൊണ്ണൂറ്റൊമ്പത് ലക്ഷത്തി, തൊണ്ണൂറ്റൊമ്പതിനായിരത്തി, തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് ശില്പങ്ങള്‍ അവിടെ കൊത്തിവച്ചിട്ടുണ്ടത്രെ. കാശിയിലേക്ക് പോകുന്ന വഴിയ്ക്ക് ശിവഭഗവാന്‍ ഒരു രാത്രി ഇവിടെ വിശ്രമിച്ചു. ഒപ്പം 99,99,999 ദേവീദേവന്മാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ”നാളെ സൂര്യോദയത്തിനു മുന്‍പ് നമുക്ക് യാത്ര തുടരണം” എന്നു പറഞ്ഞു ശിവന്‍ ഉണര്‍ന്നപ്പോള്‍ വേറെയാരും ഉണര്‍ന്നിട്ടില്ലായിരുന്നു. എല്ലാവരും കല്ലായിത്തീരട്ടെ എന്നു ശപിച്ചു കൊണ്ട് ശിവന്‍ യാത്ര തുടര്‍ന്നു. അങ്ങനെയാണ് ഈ സ്ഥലത്തിന് ആ പേര് ലഭിച്ചത്.
”മഹാമുനി പഗോഡ” എന്ന സ്വര്‍ണ്ണനിറമുള്ള ബുദ്ധക്ഷേത്രത്തിന്റെ മാതൃകയും, ”ചതുര്‍ദശ് ദേവതാമന്ദിര്‍” എന്ന 14 ദേവന്മാരുടെ ക്ഷേത്രമാതൃകയും, ഉജ്ജയന്തകൊട്ടാരത്തിന്റെ മാതൃകയും രാജ്‌നഗര്‍ മസ്ജിദിന്റെ മാതൃകയും വളരെ മനോഹരമായിരുന്നു.
റെയില്‍വേ സ്റ്റേഷനുകള്‍, പാലങ്ങള്‍, പുഴ എന്നിവയുടെ മാതൃകകളും കണ്ടു.
വന പ്രദേശത്ത് മാവ്, പ്ലാവ്, പുളി എന്നിങ്ങനെ വന്‍മരങ്ങള്‍ തണല്‍വിരിച്ചു നിന്നിരുന്നു. നല്ല തണലും തണുപ്പുമുള്ള ആ സ്ഥലത്തു നിന്ന് പോരാന്‍ മനസ്സു വന്നില്ല. ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നിടത്ത് നല്ല വെയില്‍. ഞങ്ങള്‍ വേഗം ഹെറിറ്റേജ് പാര്‍ക്കില്‍ നിന്നും പുറത്ത് കടന്ന് ബസ്സില്‍ കയറി.
റബ്ബര്‍ മുതല്‍ മേശ വരെ
ആറടിയോളം നീളമുള്ള റബ്ബര്‍ മരമുട്ടികള്‍ ബോയ്‌ലറിലെ ബോറാക്‌സ് ലായനിയില്‍ മുങ്ങി നീരാടി പുറത്തുവരുന്നു – ഈര്‍ച്ച വാള്‍ അവയെ പലകകളാക്കി മാറ്റുന്നു. പലകകള്‍ വീണ്ടും മുറിക്കപ്പെടുന്നു..
.
TFDPC (Tripura Forest Development and Plantation Corporation)യുടെ ചെറുകിട ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിക്കുകയാണ് ഞങ്ങള്‍. ഹെറിറ്റേജ് പാര്‍ക്ക് കണ്ടു കഴിഞ്ഞ് അവിഷേക് ഞങ്ങളെ ഇങ്ങോട്ടാണ് കൊണ്ടുവന്നത്.
റബ്ബര്‍ മരങ്ങളില്‍ നിന്നുള്ള പാല്‍ ഉല്‍പാദനം കുറയുമ്പോള്‍ അവ മുറിച്ചുമാറ്റി പുതിയതൈകള്‍ നട്ടുപിടിപ്പിക്കും. വെട്ടിയ റബ്ബര്‍ മരങ്ങളുടെ തായ്ത്തടി ഇഷ്ടമുള്ള നീളത്തില്‍ ഖണ്ഡങ്ങളാക്കി ഫാക്ടറിയിലേക്കയയ്ക്കും. കുറേനാള്‍ ഈടുനില്‍ക്കാന്‍ ബോറാക്‌സ് ലായനിയില്‍ മുക്കുന്നു. പലകകളാക്കിയതിനുശേഷം രണ്ട് ഇഞ്ച് വീതിയും ഒരിഞ്ച് കനവും 6-8 അടി നീളവുമുള്ള പട്ടികകളാക്കുന്നു. ഇവയെ തേച്ചുമിനുക്കി, രണ്ടറ്റവും വെട്ടി ലെവലാക്കും.
ഇവയോരോന്നും രണ്ടടി നീളമുള്ള കഷ്ണങ്ങളാക്കി, രണ്ടറ്റവും രൂപത്തില്‍ ചെത്തിയെടുക്കുന്നു. ഇവിടെ പശപുരട്ടി, നാലഞ്ചുകഷ്ണങ്ങള്‍ ചേര്‍ത്ത് ഒട്ടിക്കുന്നു. ഇപ്രകാരം ലഭിച്ച നീളന്‍ പട്ടികകള്‍ ചേര്‍ത്ത് ഒട്ടിച്ച് ഹ്രൈഡ്രോളിക് മെഷിനുകളുടെ സഹായത്തോടെ നാലു വശത്തുനിന്നും മര്‍ദ്ദം ചെലുത്തി 6-7 അടി നീളവും 4 അടി വീതിയുമുള്ള പലകകള്‍ നിര്‍മ്മിക്കുന്നു. ഇവയാണ് മേശകളായും, വാതിലുകളായും, ജനാലകളായും രൂപാന്തരം പ്രാപിക്കുന്നത്. എത്രയോ ആളുകള്‍ ഈ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു.
ഇതുപോലെ കസേരകള്‍, ഷെല്‍ഫുകള്‍, സ്റ്റാന്‍ഡുകള്‍, ഡ്രസ്സിംഗ് ടേബിളുകള്‍, മറ്റു കരകൗശല വസ്തുക്കള്‍ എന്നിവയും ഇവിടെ നിര്‍മ്മിച്ചുവരുന്നു.
TFDPCയുടെ സാന്‍ഡല്‍വുഡ് പ്ലാന്റേഷനും അടുത്തു തന്നെയുണ്ട്. അവിടെ നൂറിലധികം ചന്ദനമരങ്ങള്‍ നട്ട് പരിപാലിച്ചുവരുന്നു.
റബ്ബറില്‍ നിന്നും പാലുല്‍പാദനം മാത്രമല്ല, തടി ഉപയോഗിച്ച് മനുഷ്യര്‍ക്ക് പ്രയോജനമുള്ള പലതരം ഫര്‍ണിച്ചര്‍ പണിയാന്‍ കഴിയുമെന്നു കൂടി പഠിപ്പിക്കുകയാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇതുപോലെ മുളയില്‍ നിന്നും ഫര്‍ണിച്ചര്‍, കരകൗശല വസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കുന്ന നിരവധി യൂണിറ്റുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട് എന്ന് അവിഷേക് പറഞ്ഞു.
ത്രിപുര ക്രിക്കറ്റ് സ്റ്റേഡിയം
30,000 പേര്‍ക്ക് സൗകര്യപ്രദമായിരുന്ന് കളികാണാന്‍ സൗകര്യമുള്ള ഈ സ്റ്റേഡിയത്തിന്റെ പേര് മഹാരാജ ബീര്‍ബിക്രം കോളേജ് സ്റ്റേഡിയം എന്നാണ് (എറണാകുളത്തെ മഹാരാജാസ് കോളേജ് ഗ്രൗണ്ട് ഓര്‍മ്മ വന്നു). 1998ലാണ് സ്റ്റേഡിയം പുതുക്കിപ്പണിതത്.
MBB College ഈ വര്‍ഷം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ് പ്രശസ്തമായ ഈ സരസ്വതീ നിലയം. ത്രിപുരയിലെ ഏറ്റവും പഴയ കോളേജാണെങ്കിലും കെട്ടിടം നഗരമദ്ധ്യത്തില്‍ തലയെടുപ്പോടെ, അഭിമാനത്തോടെ നിലകൊള്ളുന്നു. MBBയുടെ പൂര്‍ണ്ണരൂപം മഹാരാജാ ബീര്‍ബിക്രം എന്നാണ്. ത്രിപുരയിലെ അവസാനത്തെ പ്രഗത്ഭനായ രാജാവ് മഹാരാജാ ബീര്‍ബിക്രം കിഷോര്‍ മാണിക്യ ബഹദൂര്‍ ആണ് 64 ഏക്കറില്‍ പരന്നുകിടക്കുന്ന, ഹൗറാ നദിക്കരയില്‍ കുടികൊള്ളുന്ന ഈ കോളേജ് പണിയിച്ചത്. ”വിദ്യയാമൃതമശ്നുതേ” എന്നതാണ് ഈ കലാലയത്തിന്റെ ആപ്തവാക്യം (വിദ്യയാണ് അനശ്വരതയിലേക്കുള്ള താക്കോല്‍). ത്രിപുരയിലെ ഒരേയൊരു സര്‍വ്വകലാശാലയായ മഹാരാജാ ബീര്‍ബിക്രം സര്‍വ്വകലാശാലയുടെ കീഴിലാണ് ഈ കലാലയം പ്രവര്‍ത്തിക്കുന്നത്.
ജഗന്നാഥ ക്ഷേത്രം
ഉജ്ജയന്ത പാലസിന് (മ്യൂസിയം) തൊട്ടടുത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. നഗരഹൃദയത്തിലെ സാമാന്യം വലിയ ക്ഷേത്രമാണിത്. ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലുള്ളതുപോലെ ബലരാമനും, ജഗന്നാഥനും (കൃഷ്ണന്‍) അനിയത്തി സുഭദ്രയുമാണ് ഇവിടത്തേയും പ്രതിഷ്ഠ. മഹാരാജ രാധാകിഷോര്‍ മാണിക്യന്‍ 19-ാം നൂറ്റാണ്ടില്‍ പണിയിച്ചതാണ് ഈ ക്ഷേത്രം. അഷ്ടകോണാകൃതിയിലുളള ക്ഷേത്രത്തിനു മുകളില്‍ കടും ഓറഞ്ചു നിറത്തിലുള്ള ഗോപുരവും കാണാം.
ജഗന്നാഥക്ഷേത്ര പരിസരത്ത് ഗജേന്ദ്രനെ മുതലപിടിക്കുന്ന രംഗം പ്രതിമരൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഭാഗവതപുരാണത്തിലെ എട്ടാമത്തെ സ്‌കന്ദത്തിലാണ് ഗജേന്ദ്രമോക്ഷം വര്‍ണ്ണിച്ചിരിക്കുന്നത്.
ത്രികുടപര്‍വ്വതത്തില്‍ വരുണന്‍ നിര്‍മ്മിച്ച വലിയൊരു ഉദ്യാനത്തിലാണ് അവിടത്തെ ആനകളുടെ തലവനായി ഗജേന്ദ്രന്‍ പാര്‍ത്തുവന്നത്. വിഷ്ണുഭക്തനായ ഗജേന്ദ്രനും കൂട്ടരും താമരപ്പൂക്കള്‍ പറിക്കാന്‍ തടാകത്തിലിറങ്ങി. ഗജേന്ദ്രന്റെ കാലില്‍ ഒരു മുതല പിടികൂടി. എത്രയൊക്കെ ശ്രമിച്ചിട്ടും ആ പിടി വിടുവിക്കാനായില്ല. തുമ്പിക്കൈയില്‍ ഒരു താമര ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ച് വിഷ്ണുവിനെ വിളിച്ച് ഗജേന്ദ്രന്‍ പ്രാര്‍ത്ഥിച്ചു. വിഷ്ണു ഉടനെ സുദര്‍ശന ചക്രം തൊടുത്തുവിട്ട് മുതലയുടെ തലയറുത്ത് ഗജേന്ദ്രന് മോക്ഷം നല്‍കി.
വിഷ്ണുവിനെ സ്തുതിച്ചുകൊണ്ട് ഗജേന്ദ്രന്‍ നടത്തിയ ഗജേന്ദ്ര സ്തുതിയിലെ വരികള്‍ വിഷ്ണു സഹസ്രനാമത്തിലെ ആദ്യ വരികളായി നാം ആലപിച്ചുവരുന്നു.
”ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വ വിഘ്‌നോപശാന്തയേ.”
എന്നെ ആകര്‍ഷിച്ച മറ്റൊരു ശില്പം ‘ഉറിയില്‍ തൂങ്ങിയ ഉണ്ണികൃഷ്ണ’നാണ്. കൂട്ടുകാരുടെ തോളിലും മുതുകത്തും ചവിട്ടിക്കയറി ഉറിയില്‍ കയ്യിട്ട് വെണ്ണയെടുത്ത് താഴെ നില്‍ക്കുന്നവര്‍ക്കു കൊടുക്കുകയും, സ്വന്തം വായിലേക്കും കുറെ കുത്തിത്തിരുകുകയും ചെയ്യുന്ന വെണ്ണക്കള്ളന്‍. അപ്പോഴാണ് കുളിക്കാന്‍ പോയ മാതാവ് മടങ്ങിയെത്തിയത്. കൂട്ടുകാരെല്ലാം പേടിച്ചോടി. നവനീത ചോരന്‍ ഉറിയില്‍ തൂങ്ങി അങ്ങനെ കിടക്കുകയാണ്. കയ്യിലും മുഖത്തും ഉണ്ണിവയറിലുമൊക്കെ വെണ്ണ!
”സ്‌നാനത്തിനായിട്ടുമാതാവുപോകുന്ന
കാലത്തെപ്പാര്‍ത്തു നിന്നന്നൊരു നാള്‍
വെണ്ണയും പാലും വെച്ചുള്ളകം പൂകിനാന്‍
വേഗത്തില്‍ നോക്കിക്കൊണ്ടങ്ങുമിങ്ങും
തൂക്കിന നല്ലൂറിതന്‍ കീഴില്‍ ചെന്നിട്ടു
നോക്കി നിന്നീടിനാനൊട്ടുനേരം!”
സ്‌കൂളില്‍ പഠിച്ച ഈ വരികള്‍ – ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ വരികള്‍ – മനസ്സില്‍ ഇപ്പോഴും ഉറിയില്‍ തൂങ്ങിക്കിടക്കുന്ന ഉണ്ണിക്കണ്ണനെപ്പോലെ ചാഞ്ചാടുന്നു.
ദുര്‍ഗ്ഗാമന്ദിര്‍, ലക്ഷ്മിനാരായണ്‍ മന്ദിര്‍ എന്നിവയും ഞങ്ങള്‍ സന്ദര്‍ശിച്ചു. ദുര്‍ഗ്ഗാമന്ദിറിനു സമീപം കൃഷ്ണസാഗര്‍, രാധാസാഗര്‍ എന്നീ തടാകങ്ങളും, ബോറോയ്, മാതളം എന്നീ ഫലവൃക്ഷങ്ങളും രുദ്രാക്ഷമരവും കണ്ടു.
മഹാരാജാ ബീരേന്ദ്രകിഷോര്‍ മാണിക്യന്‍, പ്രതാപശാലിയായ തന്റെ അച്ഛന്‍ മഹാരാജ രാധാകിഷോര്‍ മാണിക്യന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ചതാണ് ലക്ഷ്മിനാരായണ്‍ മന്ദിര്‍.
ഭാരത-ബംഗ്ലാദേശ് – അഗര്‍ത്തല ചെക്ക് പോസ്റ്റ്
ത്രിപുരയില്‍ നിന്നും കൊല്‍ക്കത്തിലേക്ക് പോകാന്‍ ഏറ്റവും എളുപ്പം ബംഗ്ലാദേശ് വഴി ബസ്സില്‍ പോകുന്നതാണ്. അഗര്‍ത്തലയില്‍ നിന്നും 5 കി. മീറ്റര്‍ ദൂരെയാണ് അഗര്‍ത്തല ചെക്‌പോസ്റ്റ്. വിസയുണ്ടെങ്കില്‍ മാത്രമേ അങ്ങോട്ടു കടത്തുകയുള്ളൂ. കോഴിക്കോട്ടു നിന്ന് ബാംഗ്ലൂര്‍ക്കു പോകുന്നതരം വലിയ എസി കോച്ച് അവിടെ നിര്‍ത്തിയിരിക്കുന്നതു കണ്ടു.
പണ്ട്, അമൃത്‌സറിലെ വാഗാബോര്‍ഡറിലുള്ള പോലെ സൈനിക പ്രകടനം ഇവിടേയും ഉണ്ടായിരുന്നത്രെ. കോവിഡ് വന്നതോടെ അതൊക്കെ നിന്നുപോയി. ഞങ്ങള്‍ ഇരുമ്പു വാതിലിന്റെ അഴികള്‍ക്കിടയിലൂടെ ബസ്സ് സ്റ്റാന്‍ഡും, ഓഫീസും, ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഗേറ്റും കണ്ടു.
ഉമാമഹേശ്വര ക്ഷേത്രം
ത്രിപുരയിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണിത്. സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന പ്രവേശനകവാടം കടന്നാല്‍ കാവി വര്‍ണ്ണത്തിലുള്ള ക്ഷേത്രം കാണാം. ആനന്ദമയി (ആനന്ദ്‌മൊയി എന്ന് ബംഗാളിയില്‍ പറയും) ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ചുമതലക്കാര്‍. ക്ഷേത്രദര്‍ശനം നടത്തുന്ന എല്ലാവര്‍ക്കും അരി, ഉരുളക്കിഴങ്ങ്, കോളിഫ്‌ളവര്‍, മസാല എന്നിവയൊക്കെ ചേര്‍ത്ത് വേവിച്ച ചോറ് വിതരണം ചെയ്യുന്നുണ്ടായിരുന്നു.
ഓട്ടോറിക്ഷ, സൈക്കിള്‍റിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ ഭക്ത്യാദരപൂര്‍വ്വം സ്റ്റീല്‍ പാത്രങ്ങളുമായി വന്ന് പ്രസാദം വാങ്ങിക്കുന്നതു കണ്ടു. ഒരു നേരം വയറുനിറച്ചു കഴിക്കാനുള്ളത്ര പ്രസാദം അവര്‍ക്കെല്ലം കിട്ടി.
റോഡിന്റെ മറുവശത്ത് വിശാലമായ തടാകം. അസ്തമയ സൂര്യന്റെ ചെങ്കതിരുകളേറ്റ് മാനവും, വെള്ളവും ഓറഞ്ച് നിറത്തില്‍ കാണപ്പെട്ടു.
പൂര്‍ബാഷ കരകൗശല വില്‍പ്പനശാല
മില്‍ക്ക് ചോക്ലേറ്റും ബ്രൗണ്‍ ചോക്ലേറ്റും ഉപയോഗിച്ച് ഒരു മൂന്നു നിലക്കെട്ടിടം പണിതാല്‍ എങ്ങനെയിരിക്കും? പൂര്‍ബാഷ എന്ന ത്രിപുര ഗവണ്‍മെന്റിന്റെ ഹാന്റിക്രാഫ്റ്റ്‌സ് എംപോറിയം കണ്ടാല്‍ അങ്ങനെയാണ് തോന്നുക.
നേരത്തെ സൂചിപ്പിച്ചതുപോലെ മുളയും ചൂരലുമാണ് ത്രിപുരയില്‍ സമൃദ്ധമായി കിട്ടുന്ന അസംസ്‌കൃത വസ്തുക്കള്‍. അവ ഉപയോഗിച്ച് എന്തെല്ലാം നിര്‍മ്മിക്കാമോ, അതൊക്കെ അവിടെ ഞങ്ങള്‍ കണ്ടു. ഫ്‌ളവര്‍വേയ്‌സ്, പൂക്കള്‍, കുട്ട, വട്ടി, പായ, ബാഗ്, പഴ്‌സ്, ഇരിപ്പിടങ്ങള്‍, സെറ്റി, ടീപ്പോയ്, വാള്‍ ഹാംഗറുകള്‍, ലാംപ് ഷേഡ്‌സ്, ദേവീ ദേവന്മാരുടെ രൂപങ്ങള്‍, റാന്തലുകള്‍….
പെട്ടെന്നാണ് ഞാനൊരു മനോഹരരൂപം കണ്ടത്. അതിമനോഹരമായ തോണി. മൂന്നു നിലയാണ് അതിനുള്ളത്. മുന്‍വശത്ത് പക്ഷിയുടെ രൂപം – പഴയൊരു സിനിമാഗാനം മനസ്സിലേക്ക് തോണി തുഴഞ്ഞെത്തി.
”അരയന്നക്കിളിച്ചുണ്ടന്‍ തോണീ
അമ്മാനക്കളിത്തോണീ
അലുക്കത്ത് തോണീ,
കിലുക്കത്ത് തോണീ
അരഞ്ഞാണപ്പടി വരെ
മയില്‍പ്പീലി”
അന്യരാജ്യങ്ങളില്‍ നിന്നും ഭാര തം സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രനേതാക്കള്‍ക്ക് സമ്മാനിക്കാന്‍ തികച്ചും ഉചിതം (അരയന്നക്കിളിക്കുപകരം മയിലാണ് ഈ തോണിയില്‍ കാണുന്നത്). കലാകാരനെ/കാരിയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.
ത്രിപുര സില്‍ക്ക് സാരികളും വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്. ഇരുപതിനായിരം രൂപയും അതിനുമുകളിലുമാണ് വില. പലരും പഴ്‌സ്, ബാഗുകള്‍ എന്നിവ വാങ്ങിച്ചു.
പരിപാടിയിലെ അവസാനത്തെ ഇനമായിരുന്നു പൂര്‍ബാഷ സന്ദര്‍ശനം.
ഗീതാഞ്ജലിയില്‍ തിരിച്ചെത്തി ബാഗുകളെല്ലാം അടുക്കിവെച്ചു. നാളെ രാവിലെ ഞങ്ങള്‍ സമ്പല്‍സമൃദ്ധമായ, ഐശ്വര്യം നിറഞ്ഞ ത്രിപുരയോട് വിട പറയുകയാണ്. അടുത്ത ലക്ഷ്യം മിസോറാം.