പുരാണങ്ങളുടെ രചനാശൈലി തന്നെയാണ് ഇതിഹാസങ്ങള്‍ക്കെങ്കിലും പുരാണങ്ങള്‍ ദേവകേന്ദ്രിതവും ഇതിഹാസങ്ങള്‍ മനുഷ്യകേന്ദ്രിതവുമാണ്. രണ്ടിതിഹാസങ്ങളിലും മനുഷ്യരൂപംപൂണ്ട ഭഗവാനും ദേവകളും ഉണ്ട്. കഥാവിസ്താരത്തിനേക്കാള്‍ തത്വങ്ങളുടെ വിചാരപ്രചാരണങ്ങള്‍ക്കാണ് ഇതിഹാസങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അങ്ങനെ നോക്കുമ്പോള്‍ ഉത്തരകാണ്ഡം ഒഴിച്ച് നിര്‍ത്തിയാല്‍ വാല്മീകിരാമായണത്തില്‍ പറയുന്ന രാമകഥ അത്യന്തം സംക്ഷിപ്തമാണ്. രാമായണത്തിലെ ആറുകാണ്ഡങ്ങളില്‍ പറയുന്ന രാമകഥയുടെ കാലദൈര്‍ഘ്യം ഏകദേശം മൂന്നു-മൂന്നര പതിറ്റാണ്ട് മാത്രമാണ്. വെറും മുപ്പത്തഞ്ചു വര്‍ഷത്തെ ചരിത്രമാണ് അഞ്ഞൂറോളം സര്‍ഗ്ഗങ്ങളില്‍ ഇരുപതിനായിരത്തില്‍പരം ശ്ലോകങ്ങളില്‍ ഉള്ളത്. അതില്‍ തന്നെ രാമകഥാസംഗ്രഹം നാലോ അഞ്ചോ തവണ ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്.
രാമാവതാരത്തിന്റെ ആദ്യത്തെ പതിനേഴു വര്‍ഷത്തെ അയോധ്യാവാസവും, പിന്നത്തെ പതിനാലു വര്‍ഷത്തെ വനവാസവുമാണിതില്‍ മുഖ്യം. ഇതില്‍ ശ്രീരാമന്‍ അയോധ്യയില്‍ നിന്നു പുറത്തുപോകുന്നതും തിരികെവരുന്നതും രണ്ടുതവണ മാത്രം. ആദ്യം, വിശ്വാമിത്ര മഹര്‍ഷിയോടൊപ്പം പത്തുപതിനാലു ദിവസത്തെ കാനനപ്രവാസവും തുടര്‍ന്ന് അത്രയും ദിവസത്തെ വിദേഹരാജ്യപ്രവാസവും, പിന്നെ, ഭ്രാതൃകളത്രാദികളോടൊപ്പം പത്തുപതിനാലു വര്‍ഷത്തെ കാനന-ലങ്കാരാജ്യ പ്രവാസവുമാണിവ. രണ്ടിന്റെയും അന്ത്യത്തില്‍ ഭഗവാന്‍ അയോധ്യയില്‍ തിരിച്ചുവരുന്നു. ഇപ്പോള്‍ ഈ ജനുവരി ഇരുപത്തിരണ്ടാം തിയ്യതിയുള്ള അയോധ്യാപ്രതിയാനം ഭഗവാന്റെ മൂന്നാം വരവാണ്.
എന്താണ് ആദ്യ രണ്ടു വരവുകളുടെയും പ്രത്യേകത? ഏകദേശം അഞ്ചു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഭാരതീയര്‍ ഭഗവാനെ വീണ്ടും അയോധ്യയില്‍ പ്രത്യാനയിക്കുമ്പോള്‍ ആ പഴയ തിരിച്ചുവരവുകളുടെ ഓര്‍മ്മകളും അവയുടെ തത്വവിചാരവും പ്രേരണാദായകമാവും. അത്യന്തം വൈകാരികമായ മുഹൂര്‍ത്തങ്ങളും വൈചാരികമായ സന്ദേശങ്ങളും നല്‍കുന്ന ഈ സര്‍ഗ്ഗങ്ങളിലൂടെ ഒന്നു സഞ്ചരിക്കാം. ഭഗവാന്റെ അയോധ്യാപ്രതിയാനങ്ങളെക്കുറിച്ച് വാല്മീകിരാമായണത്തിലുള്ള വര്‍ണ്ണനയുടെ ഒരു സൂക്ഷ്മദര്‍ശനമാണ് ഈ പ്രകരണത്തിന്റെ ലക്ഷ്യം.
ശ്രീരാമന്‍ അവതാരമാണെന്ന് പലതവണയായി മഹര്‍ഷിമാര്‍, രാക്ഷസസ്ത്രീകള്‍ അയോധ്യാവാസികള്‍, നാരദര്‍ തുടങ്ങി പലരും വാല്‍മീകി രാമായണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ അവതാരഭാവത്തിന്റെ കഥാത്മകമായ സാക്ഷാത്കാരവും കാവ്യാത്മകമായ വര്‍ണ്ണനയും ഉള്‍ക്കൊള്ളുന്ന ഭാഗങ്ങള്‍ അയോധ്യാപ്രതിയാന പരാമര്‍ശമുള്ള ചില സര്‍ഗ്ഗങ്ങളാണ്. ശ്രീരാമന്‍ ഭഗവാനാണെന്നു ഭാരതീയരോടിനി പറയേണ്ട ആവശ്യമില്ല. രാമഃ ശസ്ത്രഭൃതാമഹം; ശസ്ത്രധാരികളില്‍ ഞാന്‍ ശ്രീരാമചന്ദ്രനാവുന്നു എന്ന് ഭഗവാന്‍ ശ്രീകൃഷ്ണനും വിഭൂതിയോഗത്തില്‍ പറയുന്നു (ശ്രീമദ് ഭഗവദ്ഗീത: 10-31). രാമായണത്തിലെ ആ ഭഗവദ്ഭാവങ്ങള്‍ ഓര്‍ക്കുന്തോറും ഭക്തര്‍ക്ക് പ്രേരണയും അനുഭൂതിയും ആയിരിക്കും അനുഭവം.
രാമായണത്തില്‍ അവതാരത്തിന്റെ നിയോഗക്കൈമാറ്റം നടക്കുന്ന രംഗമാണ് രാമന്റെ ഒന്നാമത്തെ അയോധ്യാപ്രതിയാനം. ബാലകാണ്ഡത്തിലെ പതിനെട്ടാം സര്‍ഗ്ഗത്തിലെ പത്താം ശ്ലോകത്തിലാണ് ഭഗവാന്റെ ജനനവര്‍ണ്ണന. അതേസര്‍ഗ്ഗത്തില്‍ തന്നെ പിന്നെയൊരു പതിനെട്ടു ശ്ലോകങ്ങള്‍ കൂടി കഴിയുമ്പോഴേക്കും ദശരഥമഹാരാജാവ് ശ്രീരാമന്റെ വിവാഹാലോചന നടത്തുന്നസമയത്താണ് വിശ്വാമിത്രന്‍ വരുന്നത്. രാമയാചന നടത്തിയ വിശ്വാമിത്രനോട് ഭയഭക്തിപൂര്‍വ്വം വിസമ്മതം അറിയിച്ച ദശരഥരാജാവ് പറയുന്നത് രാമന് പതിനാറ് വയസ്സ് തികഞ്ഞിട്ടില്ല എന്നാണ്. ഇതിന് വിശ്വാമിത്രമഹര്‍ഷി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ”രാമനെ പുത്രനെപ്പോലെ മാത്രം സ്‌നേഹിക്കുന്നത് അനുചിതമാണ്. യാഗത്തില്‍ ജനിച്ചവന്‍ യാഗരക്ഷചെയ്യട്ടെ” എന്നുംകൂടി പറഞ്ഞുകൊണ്ട് രാമനെ പത്തുദിവസത്തേക്ക് വിട്ടുതരാന്‍ അദ്ദേഹം ദശരഥനെ നിര്‍ബ്ബന്ധിച്ചു. വിശ്വാമിത്രന്റെ തപതാപകോപാദികളുടെ ഭയത്തിലും വസിഷ്ഠമഹര്‍ഷിയുടെ ഉപദേശത്തിന്റെ കരുത്തിലും ദശരഥന്റെ പുത്രസ്‌നേഹം പരാജയപ്പെട്ടു. രാമന്‍ ലക്ഷ്മണസമേതം കാട്ടിലേക്ക് പുറപ്പെട്ടു.
വിശ്വാമിത്രമഹര്‍ഷിയോടൊപ്പമുള്ള ഈ യാത്ര ആരംഭിച്ചതും അവസാനിക്കുന്നതും ഭഗവാന്റെ അവതാരലക്ഷ്യവിളംബരത്തോടെയാണ്. പതിനാറാം വയസ്സില്‍ കാട്ടിലേക്ക് പുറപ്പെട്ടു പത്തുദിവസങ്ങള്‍ കൊണ്ട് ശക്തരായ ചില രാക്ഷസന്മാരെ കൊന്നൊടുക്കിയതിനു ശേഷം ബാലകരാമന്‍ വിദേഹരാജ്യത്ത് പോയി വൈദേഹിയെ വിജയിച്ചു തിരിച്ചു വരുകയായിരുന്നു. ഈ യാത്രയില്‍ ബലയും അതിബലയും സ്വീകരിച്ചു ധന്യനായ ആ ബാലകരാമന്‍ അവതാരമുന്‍ഗാമിയായ ഭാര്‍ഗ്ഗവരാമന്റെ ഗര്‍വ്വടക്കാന്‍ പോകുന്ന തരത്തില്‍ ശക്തനായ യുവരാമനായി മാറിയിരുന്നു. ഇതാണ് ഈ സര്‍ഗ്ഗങ്ങളിലൂടെ വാല്‍മീകി മഹര്‍ഷി പകര്‍ന്നു നല്‍കുന്ന സന്ദേശം.
അയോധ്യ വിട്ടിറങ്ങിയ ആദ്യനാള്‍ തന്നെയായിരുന്നു വിശ്വാമിത്രനില്‍ നിന്നും അദ്ദേഹം ബലാതിബലാമന്ത്രങ്ങള്‍ നേടിയത്. മൂന്നാംനാള്‍ താടകയെ വകവരുത്തി. നാലാംനാള്‍ ബ്രഹ്‌മാസ്ത്രമടക്കം 54 അസ്ത്രമന്ത്രസമൂഹം വിശ്വാമിത്രനില്‍ നിന്നും ഗ്രഹിച്ചു. അന്നുതന്നെ 51 അസ്ത്രസംഹാരമന്ത്രങ്ങളും പഠിച്ചു. പത്താംനാള്‍ യാഗരക്ഷ ചെയ്യാനായി സുബാഹുവടക്കമുള്ള രാക്ഷസരെ കൊന്നു. മാരീചനെ കടലിലെറിഞ്ഞു. അടുത്തദിവസം മിഥിലയിലേക്ക് പുറപ്പെട്ടു. ഇരുപത്തിയാറാം ദിവസം സീതാപരിഗ്രഹണം ചെയ്തു. ഇരുപത്തിയേഴാംനാള്‍ ഭാര്‍ഗ്ഗവരാമനെ കണ്ടു. പിന്നീട് മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ അയോധ്യാപുരിയില്‍ തിരിച്ചെത്തി. ഏകദേശം ഒരുമാസക്കാലം നീണ്ടുനിന്ന ഈ യാത്രയുടെ അന്ത്യത്തിലാണ് ‘അവതാരത്തിന്റെ അവകാശകൈമാറ്റം’ നടക്കുന്ന രംഗം വാല്‍മീകി ആവിഷ്‌ക്കരിച്ചത്. ഇതിന് തൊട്ടുമുമ്പുള്ള അധ്യായങ്ങളില്‍ വാമനാവതാരത്തിന്റെ കഥയും അദ്ദേഹത്തിന്റെ ആശ്രമമായ സിദ്ധാശ്രമവൃത്താന്തവും മറ്റും വിശ്വാമിത്രനിലൂടെയും രാമനിലൂടെയും വാല്‍മീകി മഹര്‍ഷി നമ്മളോട് പറയുന്നു. ഈ അവതാരസ്മരണയുടെയും ഉദ്ദേശ്യം ഇതു തന്നെ. ഇപ്രകാരമുള്ള മുഴുവന്‍ വിവരണങ്ങളുടെയും നാടകീയമായ പര്യവസാനമാണ് ബാലരാമ-ഭാര്‍ഗവരാമ സമാഗമം. രാമായണത്തില്‍ ആദ്യമായി സീതാദേവിയെക്കുറിച്ച് പറയുന്ന ഭാഗവും, ശിവന്റെ വില്ലൊടിക്കുന്ന രംഗവും ഈ അവതാരപരിവേഷത്തിന്റെ അരങ്ങേറ്റപരിശ്രമമായിട്ടാണ് ആദികവി ചിത്രീകരിച്ചത്. അയോനിജയായ മഹാലക്ഷ്മിയും അവനിജനായ മഹാവിഷ്ണുവും അങ്ങനെ നമുക്ക് മുന്നില്‍ എത്തുന്നു.
തന്റെ ഗുരുനാഥനായ പരമശിവന്റെ സുനാഭം എന്ന വില്ലൊടിച്ചവന്റെ ശക്തിയൊന്നു കാണാനായിട്ടാണ് ഭാര്‍ഗവരാമന്‍ വരുന്നത്. സ്വതവേ ക്ഷത്രിയവൈരിയും ഇപ്പോള്‍ ക്രുദ്ധനുമായ പരശുരാമനെ കണ്ട് ഭയന്നുവിറച്ചു സാമതന്ത്രസംഭാഷണം നടത്തിയെങ്കിലും ദശരഥമഹാരാജാവ് പരാജയപ്പെട്ടുപോയി. തനിക്കുവേണ്ടിയല്ലാതെ, തന്റെ പുത്രന്മാരുടെ ജീവനുവേണ്ടിയാണെങ്കിലും, ആ രാജാവ് സ്വജനസാന്നിധ്യത്തില്‍ ഭാര്‍ഗവരാമനോട് യാചിച്ചു (ബാലാനാം മ മ പുത്രാണാമഭയം ദാതുമര്‍ഹസി). ഒടുക്കം അദ്ദേഹം മോഹംപൂണ്ടു വിഷമിച്ചു ബോധമറ്റു കിടന്നു. ”ഞങ്ങളുടെ രാമനൊരുവന്‍ മരിച്ചാല്‍ ഞങ്ങളാരും പിന്നെ ജീവനോടെയിരിക്കില്ല”, എന്നദ്ദേഹം പറഞ്ഞു. ഈ സമയത്തും പരശുരാമന്‍ മറുപടിയൊന്നും പറയാതെ ശ്രീരാമനോട് തന്നെ കയര്‍ത്തു കൊണ്ടിരുന്നു, ”ശൈവചാപം തകര്‍ത്ത നീയീ വിഷ്ണുചാപം ഒന്നു കുലച്ചു കാണിക്കൂ, എന്നോടായൊരു ദ്വന്ദ്വയുദ്ധത്തിന് നിനക്കപ്പോള്‍ ഞാനവസരം നല്‍കാം.”പിതാവിനോടുള്ള ബഹുമാനത്താല്‍ ആത്മനിയന്ത്രണം പാലിച്ചിരുന്ന ശ്രീരാമന്‍ പിന്നീട് ക്രുദ്ധനായി ആ വില്ലുവാങ്ങി ശരം തൊടുത്തുവെന്നാണു വാല്‍മീകീവര്‍ണ്ണന. ഈ സന്ദര്‍ഭത്തില്‍ രാമന്റെ ക്രോധം രണ്ടു തവണയാണ് വാല്‍മീകി എടുത്തുപറഞ്ഞിരിക്കുന്നത്. വിശ്വാമിത്രന്റെ ബന്ധുവാകയാല്‍ അങ്ങയെ ഞാന്‍ കൊല്ലുന്നില്ല, പകരം അങ്ങയുടെ തപഃശക്തിയും ദിവ്യലോകങ്ങളും ഞാന്‍ മുടിക്കുകയാണ് എന്നുപറഞ്ഞു രാമന്‍ ശരംതൊടുത്തു. നിര്‍വീര്യനായിപ്പോയ ഭാര്‍ഗവരാമന്‍ ശ്രീരാമനെ സ്തുതിച്ചു. ”അനശ്വരനും മധുഹന്താവുമായ ദേവേശ്വരനാണ് അങ്ങെന്നു ഞാനറിയുന്നു (അക്ഷയം മധുഹന്താരം ജാനാമി ത്വാം സുരേശ്വരം)”. അവതാരമുന്‍ഗാമിയായ പരശുരാമന്‍ ശ്രീരാമനെ അവതാരമെന്ന് വാഴ്ത്തുന്ന സന്ദര്‍ഭമാണ് മിഥിലയ്ക്കും അയോധ്യയ്ക്കും ഇടയിലുള്ള ഒരു കൊടുംകാട്ടില്‍ വെച്ച് വാല്‍മീകി സൃഷ്ടിച്ചത്. ആ വിഷ്ണുചാപവും ശരങ്ങളും വരുണനെ ഏല്‍പ്പിച്ചതിനു ശേഷം, അര്‍ദ്ധബോധാവസ്ഥയില്‍ മയങ്ങിപ്പോയ പിതാവിനെ രാമന്‍ തന്നെ വിളിച്ചുണര്‍ത്തി. അവര്‍ അയോധ്യയിലേക്കുള്ള യാത്ര തുടര്‍ന്നു. ഗജങ്ങളില്‍ പതാകകള്‍ പാറുന്ന, പെരുമ്പറകള്‍ മുഴങ്ങുന്ന, തൂത്തുതെളിച്ചു വൃത്തിയാക്കപ്പെട്ട, രമ്യമായ പാതകളിലൂടെ അവര്‍ അയോധ്യയിലേക്ക് പ്രവേശിച്ചു എന്നാണു ആദികവി പാടുന്നത്. രാമപാത രമ്യമാക്കുന്ന ഈ കവിബിംബങ്ങളില്‍ ഒന്ന് ഭാര്‍ഗവരാമന്‍ ആയിരുന്നു. ലക്ഷ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവതാരവും മനുഷ്യനെപ്പോലെ തന്നെ പെരുമാറും എന്നു പറയാന്‍ ശ്രമിക്കുകയാണോ മഹര്‍ഷി എന്ന് തോന്നിപ്പോകും.
ബാലകാണ്ഡത്തിലെ അയോധ്യാപ്രത്യാഗമനം എന്ന ഈ അവസാന സര്‍ഗ്ഗത്തില്‍ നിന്നും അയോധ്യാകാണ്ഡത്തിലെ ആദ്യസര്‍ഗ്ഗത്തില്‍ പ്രവേശിക്കുമ്പോള്‍ കവി ബാലകനായ രാമനെ യുവാവും അവതാരപുരുഷനുമായ രാമനാക്കി മാറ്റി. ദശരഥന്റെയും അയോധ്യാവാസികളുടെയും നമ്മുടെയും അറിവിലേക്കായി ശ്രീരാമന്‍ അവതാരമാണെന്ന് ഭാര്‍ഗവരാമന്‍ പറഞ്ഞുവെന്നതാണ് ഈ സര്‍ഗ്ഗത്തിന്റെ പ്രാധാന്യം. അടുത്ത കാണ്ഡത്തിന്റെ ആദ്യസര്‍ഗ്ഗത്തിന് മഹര്‍ഷി രാമാഭിഷേകചിന്തനം എന്ന് പേരിട്ടത് ഈ പശ്ചാത്തലത്തില്‍ വായിക്കണം. അങ്ങനെ വിശ്വാമിത്രനോടൊപ്പം മുപ്പതുദിവസം മുമ്പ് അയോധ്യയ്ക്ക് പുറത്തുപോയ കുഞ്ഞുരാമന്‍ അയോധ്യയിലേക്ക് തിരിച്ചുവന്നത് യൗവരാജ്യം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള ശ്രീരാമനായിട്ടാണ്. ഇതാണ് രാമന്റെ ഒന്നാം അയോധ്യാപ്രതിയാനത്തിന്റെ പ്രസക്തി. ഒരു അവതാരപുരുഷനായി ബാലകരാമന്‍ അയോധ്യയില്‍ പ്രത്യാഗമിക്കുന്നു. വിവാഹവും ഭാര്‍ഗവസമാഗമവും കഴിഞ്ഞു അയോധ്യയില്‍ തിരിച്ചെത്തിയതിനു ശേഷം ഏകദേശം ഒരു വര്‍ഷക്കാലം ഭഗവാന്‍ അയോധ്യയില്‍ ദേവിയോടൊപ്പം ജനങ്ങളെ സേവിച്ചുകൊണ്ട് ജീവിച്ചു. തുടര്‍ന്നുണ്ടായ അഭിഷേകചിന്തനവും നാടകങ്ങളും നമുക്ക് സുപരിചിതമാണല്ലോ. പിന്നീട് പതിനാലു സംവത്സരങ്ങള്‍ കഴിഞ്ഞൊരു പൂയം നാളില്‍ ഭഗവാന്‍ അയോധ്യയില്‍ വീണ്ടും വരുകയായിരുന്നു.
രാമന്റെ രണ്ടാംവരവ് ആദ്യത്തേതിനേക്കാള്‍ സമുജ്ജ്വലമാണ്. ആദ്യവരവില്‍ സീതയെ വേട്ടുകൊണ്ട് പിതാവിനും പരിജനങ്ങള്‍ക്കുമൊപ്പം രാജ്യാഭിഷേകയോഗ്യനായി വരുന്നു. രണ്ടാം വരവില്‍ സീതയെ വീണ്ടെടുത്തുകൊണ്ട് ഭ്രാതാവിനും മിത്രങ്ങള്‍ക്കുമൊപ്പം വീണ്ടും രാജ്യാഭിഷേകയോഗ്യനായി വരുന്നു. ആദ്യവരവിനു മുമ്പ് പത്തുപതിനാലു ദിവസം കൊണ്ട് ഏതാനും ചില രാക്ഷസരെയാണ് വകവരുത്തിയതെങ്കില്‍ രണ്ടാംവരവില്‍ പത്തുപതിനാലു വര്‍ഷം കൊണ്ട് സാക്ഷാല്‍ രാവണനടക്കം പതിനാലായിരത്തില്‍പ്പരം രാക്ഷസരെ ഒടുക്കി ധര്‍മ്മം പുനഃസ്ഥാപിച്ചു കൊണ്ടാണ് ഭഗവാന്റെ വരവ്. രണ്ടു സമയത്തും ‘ദുഷ്‌കൃതനാശനം’ ചെയ്യുമ്പോള്‍ ഭഗവാന്‍ രാജാവായിരുന്നില്ല എന്നു ശ്രദ്ധിക്കണം. ‘സാധുപരിത്രാണനം’ ചെയ്യുമ്പോള്‍ ഭഗവാന്‍ പ്രജാക്ഷേമതല്പരനായ രാജാവായിരുന്നുതാനും. എത്ര മനോഹരങ്ങളായ കാഴ്ചകളാണ് വാല്‍മീകി നിരത്തുന്നത്. എത്ര ഗഹനങ്ങളായ തത്വങ്ങളാണ് വാല്‍മീകി ഒളിച്ചുവെച്ചിരിക്കുന്നത്. ദുഷ്ടനാശനമെന്ന ദൗത്യം നിര്‍വ്വഹിച്ച് വിശ്വവിജയവും കൈവരിച്ച് ലോകപ്രശംസയും സ്വീകരിച്ച് സജ്ജനസൗഹൃദസമ്പാദനവും ചെയ്ത്, മഹത്തുക്കളുടെ ആശീര്‍വാദവും നേടി ഭഗവാന്‍ രണ്ടാമതും അയോധ്യയില്‍ എത്തിയിരിക്കുന്നു.
അയോധ്യ വിട്ട് പതിനാലാമത്തെ വര്‍ഷം തികയുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് ഭഗവാന്‍ യുദ്ധം ജയിക്കുന്നത്. യുദ്ധാനന്തരം സഹപ്രവര്‍ത്തകരെ അനുമോദിച്ചതിനു ശേഷം ഭഗവാന്‍ ആദ്യം ചെയ്തത് മണ്ഡോദരിയെ ആശ്വസിപ്പിക്കുകയെന്ന കര്‍മ്മമാണ്. തൊട്ടുപിന്നാലെ രാവണന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യിക്കുന്നു. പിന്നീട് വിഭീഷണനെ അഭിഷേകം ചെയ്യിക്കുന്നു. അതിനു ശേഷം ഹനുമാനെ സീതാദേവിയുടെ അടുത്തേക്ക് അയക്കുന്നു. പിന്നീട് സകലരുടെയും മുമ്പില്‍ വെച്ച് ഭഗവാന്‍ ദേവിയോട് പരുഷവാക്യം പറയുന്നു. ലോകര്‍ ആശ്ചര്യം കൊള്ളുന്നു, വിഭീഷണനും സുഗ്രീവനും ആശയക്കുഴപ്പത്തില്‍പ്പെടുന്നു. ഹനുമാന്‍ ദുഖിതനും ലക്ഷ്മണന്‍ കോപിതനുമാകുന്നു. സീതാദേവി ശോകാര്‍ത്തയാവുന്നു. ഭഗവാന്‍ രാമനാകട്ടെ ഒറ്റയ്ക്ക് മാറിനിന്ന് കണ്ണീര്‍ വാര്‍ക്കുന്നു. ഒരേ സമയം സന്തോഷവും രോഷവും ദുഃഖവും കാരണം രാമന്‍ സീതയോട് പരുഷവാക്യം പറയുന്നു എന്നാണ് വാല്‍മീകി പറയുന്നത്. സീത ചിതയൊരുക്കാന്‍ ലക്ഷ്മണനോട് പറയുന്നു, ലക്ഷ്മണന്‍ രാമനെ ഇടംകണ്ണിട്ടു നോക്കുന്നു, രാമന്‍ ചിതയൊരുക്കാന്‍ അനുവാദം നല്‍കുന്നു. രാമനെ പ്രദക്ഷിണം വെച്ച് സീത തന്റെ നിഷ്‌കളങ്കത തെളിയിക്കാനുള്ള ഭാരം അഗ്‌നിദേവനെ ഏല്‍പ്പിച്ചുകൊണ്ട് ചിതയില്‍ പ്രവേശിക്കുന്നു. ഈ ‘രാമലീല’ കാണാന്‍ അതാ, ദേവകളും ബ്രഹ്‌മാവും സാക്ഷാല്‍ മഹേശ്വരനും എത്തുന്നു. അഥവാ വാല്‍മീകി അവരെ കൊണ്ടുവരുന്നു.
ബ്രഹ്‌മാവ് രാമനോട് ചോദിക്കുന്നു, ”അല്ലയോ മഹാത്മന്‍ ലോകനിയന്താവായ അങ്ങെന്താണ് സീതാദേവിയോട് പ്രാകൃത മനുഷ്യനെപ്പോലെ പെരുമാറുന്നത്?” രാമന്‍ പറയുന്നു, ”ഞാന്‍ മനുഷ്യനല്ലേ?” ബ്രഹ്‌മാവും ദേവകളും പറയുന്നു, ”അല്ല, അവിടുന്ന് അവതാരമാകുന്നു.” ”എങ്കിലാ വൃത്താന്തം ലോകര്‍ കേള്‍ക്കെ വിശദമായി പറഞ്ഞാലും”, എന്ന് ‘പ്രാകൃതരാമന്‍’ അവരോട് ആവശ്യപ്പെടുന്നു. അങ്ങനെ രാജധര്‍മ്മവും അവതാരകഥയും ബ്രഹ്‌മാവിനെ കൊണ്ട് വാല്‍മീകി നമുക്കായി വീണ്ടും പറയിപ്പിക്കുന്നു. അപ്പോള്‍ അഗ്‌നിദേവന്‍ സീതാസമേതനായി വന്ന്, ഭഗവാനോട് ദേവിയെ സ്വീകരിക്കാന്‍ പറയുന്നു. ”ഞാന്‍ ആവശ്യപ്പെടുകയല്ല, ആജ്ഞാപിക്കുകയാണ്” എന്ന് അഗ്‌നിദേവന്‍ കൂട്ടിച്ചേര്‍ക്കുന്നു.
നാടകാന്ത്യം ബ്രഹ്‌മാവ് രാമനോട് പറയുന്നു, ”അങ്ങയുടെ അവതാരലക്ഷ്യം കഴിഞ്ഞു, ഇനി സ്വര്‍ഗത്തിലേക്ക് തിരിച്ചു പോന്നാലും കുഴപ്പമില്ല!”. പിന്നെയാണ് ദേവേന്ദ്രന്റെയും മഹേശ്വരന്റെയും ഊഴം. വരവാഗ്ദാനം ചെയ്ത ദേവേന്ദ്രനോട് ഭഗവാന്‍ വാനരസേനയ്ക്ക് ആയുസ്സും ആരോഗ്യവും നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്നു സാക്ഷാല്‍ പരമശിവനാണ് രാമനോട് ഉടന്‍ തന്നെ അയോധ്യയിലേക്ക് പോയി രാജ്യം പ്രാപിക്കണമെന്നു പറയുന്നത് (പ്രാപ്യരാജ്യമയോധ്യായാം, സര്‍ഗ്ഗം -120). ദേവകളെല്ലാം ചേര്‍ന്ന് അദ്ദേഹത്തോട് അയോധ്യയില്‍ പോയി സ്വയം അഭിഷേകം ചെയ്യണം എന്നു നിര്‍ദ്ദേശിക്കുന്നു (ഗച്ഛായോധ്യാമിതോ വീര, അഭിഷേചയചാത്മാനം സര്‍ഗ്ഗം -121). അതായത് അയോധ്യയില്‍ ചെന്ന് സ്വയം അഭിഷേകം നടത്തി പ്രജാഹിതം അനുസരിച്ച് ഭരണം നടത്തിയാല്‍ മാത്രമേ അവതാരലക്ഷ്യം പൂര്‍ണ്ണമാകുന്നുള്ളൂ എന്ന് സാരം. ഇതിനിടയില്‍ ദശരഥന്‍ രാമനെ കാണുന്നു. അങ്ങേയ്ക്ക് കൈകേയിയോടും ഭരതനോടും അതൃപ്തി തോന്നരുതേ എന്നാണ് ആ മഹാത്മാവ് അപ്പോള്‍ ദശരഥനോട് ആവശ്യപ്പെടുന്നത്. രാമന്റെ കുടുംബസ്‌നേഹം കാണേണ്ട സന്ദര്‍ഭം ഇതു തന്നെ എന്ന് തോന്നിപ്പോകും. ക്ഷമയുടെ അന്ത്യം സമന്വയം വരും എന്നതായിരിക്കാം ഇതിലെ രാമതത്വം. അങ്ങനെ യുദ്ധം വിജയിച്ച ദിവസം സീതാപരീക്ഷണവും കഴിഞ്ഞ് ഭഗവാന്‍ ലങ്കയില്‍ ഒരു രാത്രി കഴിച്ചു കൂട്ടുന്നു.
പിറ്റെന്നാള്‍ തന്റെ ആതിഥ്യം സ്വീകരിക്കാന്‍ വിഭീഷണന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. അദ്ദേഹമാകട്ടെ ആ ആതിഥ്യവും സ്‌നേഹവും മുഴുവന്‍ വാനരസേനയ്ക്ക് നല്‍കാന്‍ വിഭീഷണനോട് ആവശ്യപ്പെടുന്നു. ഒരര്‍ത്ഥത്തില്‍ രാക്ഷസരാല്‍ ഒരു വാനരപൂജ അദ്ദേഹം ചെയ്യിക്കുന്നു. എന്നിട്ട് എനിക്കൊട്ടും സമയമില്ല ഇവിടെ തങ്ങാന്‍, ഞാന്‍ വൈകുന്തോറും അനുജന്‍ ഭരതന് ആധി കൂടുമെന്നും പറഞ്ഞ് വിഭീഷണന്‍ നല്‍കിയ പുഷ്പകവിമാനത്തില്‍ കയറുന്നു. പിന്നീട് സംഭാഷണം വിമാനത്തില്‍ നിന്നുമാണ്. എങ്കില്‍ പിന്നെ ഞങ്ങളും അയോധ്യയ്ക്ക് പോരാമെന്നായി വിഭീഷണനും സുഗ്രീവനും. ഞാനതങ്ങോട്ട് പറയേണ്ടതായിരുന്നു എന്ന് ഭഗവാനും. അങ്ങനെ ലങ്കയില്‍ വെച്ച്, ധര്‍മ്മംകൊണ്ടും കര്‍മ്മംകൊണ്ടും ശസ്ത്രംകൊണ്ടും ശാസ്ത്രംകൊണ്ടും വിശ്വവിജയിയായി ഉദയംചെയ്ത പുതിയ രാമനെയും കൊണ്ട് പുഷ്പകം പറന്നുയര്‍ന്നു. ഏതു വിജയത്തിലും വന്ന വഴി മറക്കാന്‍ പാടില്ല, എന്നു മാലകരോട് പറയാനായിരിക്കണം വാല്‍മീകി വര്‍ണ്ണിച്ച വിഭീഷണാഭിഷേകവും വാനരപൂജയും ഭരതനെക്കുറിച്ചുള്ള പരാമര്‍ശവും മറ്റും. അതിന്റെ പാരമ്യതിയിലാണ് പുഷ്പകത്തിലെ രംഗങ്ങള്‍ വാല്‍മീകി ചിത്രീകരിച്ചിരിക്കുന്നത്.
ആരണ്യകാണ്ഡത്തിലെ വനപ്രവേശനം ഒരു ബാലലീലയായി കൊണ്ടാടിയ സീതയും രാമനും വീണ്ടും പ്രകൃതിഭംഗി ആസ്വദിച്ച് കൊണ്ട് യാത്ര തുടരുന്നു. ബാലകാണ്ഡത്തില്‍ വിശ്വാമിത്രന്‍ കാടുവര്‍ണ്ണിച്ചത് പോലെ, അയോധ്യാകാണ്ഡത്തില്‍ രാമന്‍ ലക്ഷ്മണനോടും ആരണ്യകാണ്ഡത്തില്‍ രാമന്‍ സീതയോടും കാടുവര്‍ണ്ണിച്ചത് പോലെ ഒരിക്കല്‍ കൂടി ഇതാ വിമാനത്തില്‍ നിന്നും താഴേക്ക് ചൂണ്ടിക്കൊണ്ട് രാമന്‍ സീതയോട് കാടുംനാടും പ്രകൃതിയും മനുഷ്യരും മൃഗങ്ങളും തനിക്കായും സീതയ്ക്കായും ധര്‍മ്മത്തിനായും ചെയ്ത ത്യാഗങ്ങള്‍ ഓരോന്നായി എണ്ണിയെണ്ണി വര്‍ണ്ണിക്കുന്നു. വന്ന വഴി ഭഗവാന്‍ മറന്നിട്ടില്ല എന്ന് വാല്‍മീകി ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതുകേട്ട് ദുഃഖസന്തപ്തകൃതജ്ഞതാ ഭാവങ്ങള്‍ അങ്കുരിച്ച ദേവിയാകട്ടെ കിഷ്‌കിന്ധയില്‍ വിമാനം നിര്‍ത്തി താരയെയും മറ്റു വാനരസ്ത്രീകളെയും കൂടി അയോധ്യയിലേക്ക് കൊണ്ടുപോകണം എന്ന് രാമനോട് ആവശ്യം പറയുന്നു. നന്ദിസൂചകമായ ഈ ഭവ്യവചനങ്ങള്‍ രാമന്‍ സ്വീകരിക്കുന്നു. അങ്ങനെ ആ ധര്‍മ്മവിജയത്തിന്റെ സര്‍വ്വപങ്കാളികളെയും വഹിച്ച് സജ്ജനങ്ങളാല്‍ തിങ്ങിനിറഞ്ഞ പുഷ്പകം അസൗകര്യമൊന്നും കൂടാതെതന്നെ പറന്നുവെന്ന് ആദികവി വിവരിക്കുന്നു.
രാമന്റെ രണ്ടാം വരവിന്റെ സാരതത്വം ഇതുകൊണ്ടും അവസാനിക്കുന്നില്ല. വിമാനത്തില്‍ കയറുന്നതിനു മുമ്പും വഴിമദ്ധ്യേയും ഭഗവാന്‍ തന്നെ അയോധ്യയെക്കുറിച്ച് പറയുന്നുണ്ട്. ശ്രദ്ധേയമായ വസ്തുത, ഈ സമയത്തൊക്കെയും ”എന്റെ പിതാവിന്റെയും പൂര്‍വികരുടെയും അയോധ്യ” എന്നാണ് ഭഗവാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍. ഒരിക്കല്‍പോലും തന്റെയാണ് അയോധ്യ എന്ന് ഭഗവാന്‍ സങ്കല്‍പ്പിച്ചില്ല, മഹേശ്വരന്‍ പറഞ്ഞിട്ടുപോലും. അന്നേദിവസം തന്നെ ഭരദ്വാജാശ്രമത്തില്‍ എത്തിയ അദ്ദേഹം സപരിവാരം അവിടെ താമസിക്കുന്നു. തിരക്കുകാരണം വിഭീഷണന്റെ ക്ഷണം നിരസിച്ച രാമന്‍ ഭരദ്വാജമഹര്‍ഷിയുടെ ക്ഷണം, ക്ഷണനേരത്തെ ആലോചനപോലും കൂടാതെ സ്വീകരിച്ചു. അയോധ്യയെ സംബന്ധിക്കുന്ന വിവരങ്ങള്‍ മഹര്‍ഷിയില്‍ നിന്നും ഗ്രഹിച്ചു. എന്നിട്ട് ഹനുമാനെ ഭരതനെ കാണാനയച്ചു. പോകുന്ന വഴി ഗുഹനെ കാണാന്‍ മറക്കരുത് എന്നും ഭഗവാന്‍ ഹനുമാനോട് ചട്ടംകെട്ടി. അയോധ്യയില്‍ ചെന്നിട്ട് ഭരതനോട് വിവരം പറയണമെന്നും ഭരതന് സിംഹാസനമോഹം തുടങ്ങിയിട്ടുണ്ടോ എന്ന് മുഖഭാവത്തിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും വ്യംഗ്യഭാഷാപ്രയോഗങ്ങളിലൂടെയും ശ്രദ്ധിക്കണമെന്നും ഹനുമാനോട് ഭഗവാന്‍ പ്രത്യേകം പറഞ്ഞു.
സ്വാമിഹൃദയം കൃത്യമായറിയുന്ന ഹനുമാനാവട്ടെ വള്ളിപുള്ളി വിടാതെ വിഷയം അവതരിപ്പിച്ചു. പോരാത്തതിന് രാമന്‍ വിക്രമശീലരും ശക്തരുമായവരുടെ സഖ്യബലത്തോടെയും മഹത്തുക്കളായ മഹര്‍ഷിമാരുടെ ആശീവാദങ്ങളോടെയും അതിര്‍ത്തിയില്‍ വന്നു നില്‍ക്കുന്നുവെന്നും ആ വാക്യകോവിദന്‍ വ്യംഗ്യാര്‍ത്ഥപ്രയോഗം നടത്തി. സ്വതവേ ധര്‍മ്മിഷ്ഠനായ ഭരതനുണ്ടാവുമോ സ്ഥാനമോഹം? അദ്ദേഹം ഹനുമാനെ ആലിംഗനം ചെയ്തുകൊണ്ട് ആനന്ദംപൂണ്ടു ബോധമറ്റു വീഴുകയാണ് ചെയ്തത്.
ധര്‍മ്മപൂജാരിയായ ഭരതന്‍ ധര്‍മ്മവിഗ്രഹമായ രാമനെ സ്വീകരിക്കാന്‍ അയോധ്യയെ ഒരുക്കുവാന്‍ ആജ്ഞാപിച്ചു. സഹോദരന്‍ ശത്രുഘ്‌നന്റെ മേല്‍നോട്ടത്തില്‍ അയോധ്യവീണ്ടും അണിഞ്ഞൊരുങ്ങി. പതിനാലു വര്‍ഷം മുമ്പത്തെ മധുരസ്മരണയില്‍ അയോധ്യാവാസികള്‍ രാമാഭിഷേകത്തിനായി വീണ്ടും കാത്തിരിപ്പ് തുടങ്ങി. രാമനെ അങ്ങോട്ടുപോയി സ്വീകരിക്കാന്‍ തുനിഞ്ഞിറങ്ങിയ സംഘത്തിന് നേതൃത്വം കൊടുത്തത് കൈകേയീമാതാവ് ആയിരുന്നുവെന്ന് വാല്‍മീകി പ്രത്യേകം എഴുതുന്നു. ഭരതന്‍ രാമപാദുകം ശിരസ്സിലേറ്റി പണ്ട് കാട്ടിലേക്ക് പോയതു പോലെ, ഇപ്പോള്‍ അതേ പാദുകം ശിരസ്സിലേറ്റി അയോധ്യയുടെ പടിവാതിലില്‍ അവര്‍ രാമനെയും കാത്തുനില്‍ക്കുന്നു, തൊണ്ണൂറുകളില്‍ അശോക്‌സിംഘാളും മോറോപന്ത് പിംഗളെയും ഇഷ്ടികകള്‍ തലയില്‍ ചുമന്ന് ശ്രീരാമനെയും കാത്തുനിന്നത് പോലെ.
രാമനാവട്ടെ ഹനുമാനില്‍ നിന്ന് വിവരവും ഗ്രഹിച്ചു, സകലലോകത്തിന്റെയും സജ്ജനങ്ങളുടെയും അനുഗ്രഹവും വാങ്ങി മുഹൂര്‍ത്തം കാത്തുനില്‍ക്കുകയായിരുന്നു. വരുന്ന വഴി എന്തുവരം വേണം എന്ന് ഭരദ്വാജന്‍ ചോദിച്ചപ്പോള്‍ ‘എന്റെ അയോധ്യ കായ്കനികള്‍ കൊണ്ട് സമൃദ്ധമാവണം’ എന്നാണ് ആ മഹാത്മാവ് വരംവാങ്ങിയത്. ആശ്രമത്തില്‍ വെച്ച് അദ്ദേഹത്തിന്റെ മനസ്സില്‍ അയോധ്യാപുരി വിളങ്ങി നില്‍ക്കുന്നുമുണ്ടായിരുന്നു. അവിടത്തെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചുനിന്നുവെന്നു വാല്‍മീകി മഹര്‍ഷിപറയുന്നു (അയോധ്യാം തു സമാലോക്യ, യുദ്ധകാണ്ഡം, സര്‍ഗ്ഗം -126:1). അങ്ങനെ കടലിനപ്പുറത്തു നിന്നും വനത്തിലേക്കും, വനത്തില്‍ നിന്ന് ആശ്രമത്തിലേക്കും, ആശ്രമത്തില്‍ നിന്ന് അതിര്‍ത്തിയിലേക്കും എത്തിയ രാമന്‍ ഇതാ ഇപ്പോള്‍ അയോധ്യയിലേക്ക് എത്തുന്നു. ”യുദ്ധം കഴിഞ്ഞാല്‍ ഇനി തനിക്കിവിടെ എന്തു കാര്യം എത്രയും വേഗം തന്റെ ജന്മഭൂമിയില്‍ എത്തണം (അയോധ്യാം പ്രതിയസ്യാമി)” എന്നു പറഞ്ഞ രാമന്റെ അതേ വികാരമായിരുന്നു രാമനെ കണ്ടപ്പോള്‍ ‘ഇതാ രാമന്‍’ (രാമോയമിതി കീര്‍ത്തതേ, സര്‍ഗ്ഗം-128:33) എന്നുപറഞ്ഞു ഒച്ചവെച്ച ഭരതനും പൗരജനങ്ങള്‍ക്കും ഉണ്ടായിരുന്നത്. ഒടുവില്‍ രാമനെ കണ്ടപ്പോള്‍ ഭരതന്‍ ഭൂമിയില്‍ നിന്ന് സൂര്യനെ വണങ്ങുംപോലെ മേല്‍പ്പോട്ടുനോക്കി വന്ദിച്ചുകൊണ്ട് വിമാനത്തിലേക്ക് ഓടിക്കയറുകയായിരുന്നു. വിമാനത്തില്‍ വെച്ചാണ് അദ്ദേഹത്തെ പാദുകമണിയിക്കുന്നത്. രാമന്റെ കൂടെയുള്ള പതിനാലു വീരന്മാരെയും മാറിമാറി ഭരതന്‍ ആലിംഗനം ചെയ്യുന്നു. സുഗ്രീവനോട് താങ്കള്‍ ഞങ്ങളുടെ അഞ്ചാം സഹോദരനാണെന്നു പറയുന്നു. എന്തൊരു രാജോചിതവും കുലീനവുമായ പെരുമാറ്റം ! ഇതാണ് അയോധ്യയുടെ പൈതൃകം എന്നായിരിക്കണം വാല്‍മീകി മഹര്‍ഷി സൂചിപ്പിക്കുന്നത്. രാമനെ കണ്‍പാര്‍ത്ത അയോധ്യാവാസികള്‍ രാജാവിനോടൊപ്പം കണ്ണീര്‍ വാര്‍ക്കുന്നു. അങ്ങനെ സര്‍വ്വലോകരെയും ആനന്ദക്കണ്ണീരില്‍ ആഴ്ത്തിക്കൊണ്ടാണ് ഭഗവാന്റെ രണ്ടാംവരവ്.
ഭരതന്‍ തുടര്‍ന്നു, ”കാള വഹിക്കേണ്ട ഭാരം പൈക്കിടാവായ ഞാന്‍ വഹിക്കുകയായിരുന്നു. ഇനിയും എനിക്കത് സാധ്യമല്ല. അങ്ങയുടെ ഭണ്ഡാരവും നെല്ലറയും പുരിയും സൈന്യവും നോക്കിക്കൊള്‍ക. ഖജനാവ് ഞാന്‍ പത്തിരട്ടിയാക്കിയിട്ടുണ്ട്. ഇതെല്ലാം ഭവാന്‍ തിരിച്ചെടുത്താലും.” ഭരതവാക്യം മുഴുവനാകുന്നതിനു മുമ്പേ രാക്ഷസനായ വിഭീഷണനും വാനരനായ സുഗ്രീവനും കപികളും അയോധ്യാവാസികള്‍ക്കൊപ്പം കരഞ്ഞു പോയത്രേ! വിക്രമാദിത്യ സിംഹാസനത്തിന്റെ ദൗത്യവും ഔചിത്യവും പോലെ തന്നെയായിരുന്നു അയോധ്യയിലെ ധര്‍മ്മത്തിന്റെ നിത്യശക്തിയും. അതുകൊണ്ടു കൂടിയായിരിക്കാം ഗാന്ധിജി ഭാരതത്തില്‍ രാമരാജ്യം വരണമേയെന്ന് പ്രാര്‍ത്ഥിച്ചതും. വെറും നിധിസൂക്ഷിപ്പുകാരനെന്ന ഭാവത്തോടെമാത്രം രാജ്യംകൈയാളിയ ഭരണാധികാരിയും, അദ്ദേഹത്തിന്റെ പ്രജകളും, മുഴുവന്‍ ലോകവും, ഒരു ധര്‍മ്മിഷ്ഠനുവേണ്ടി കൂട്ടക്കരച്ചില്‍ നടത്തുന്ന രംഗങ്ങള്‍, വീണ്ടും വാല്‍മീകി ആവിഷ്‌ക്കരിക്കുന്നു. ഭവാന്‍ ഇന്നുതന്നെ അഭിഷിക്തനാകണം എന്നുകൂടി അനുജന്‍ ആവശ്യപ്പെടുന്നു.
അങ്ങനെ പതിനാലുവര്‍ഷം മുമ്പ് ഒരു ജനത ഒന്നടങ്കം ആഗ്രഹിച്ചിട്ടും സാധിക്കാതിരുന്ന ഒരു ശുഭകാര്യം ഇപ്പോള്‍ സമാഗതമായിരിക്കുന്നു. രാജപാത മുതല്‍ കാട്ടുപാത വരെ കണ്ണീരൊഴുക്കിക്കൊണ്ട് ‘രാമാ ഞങ്ങളെ വിട്ടു പോവല്ലേ’ എന്ന് കരഞ്ഞപേക്ഷിച്ച ഒരു ജനത അയോധ്യയില്‍ ഉണ്ടായിരുന്നു. അവരുടെ തൊട്ടടുത്ത തലമുറ, ഇതാ രാമന്റെ കിരീടധാരണവും രാജ്യഭരണപ്രാപ്തിയും കാണാന്‍ പോകുന്നു. ഭരതന്റെ ആജ്ഞയിലും വസിഷ്ഠന്റെ നിര്‍ദേശത്തിലും ശത്രുഘ്‌നന്റെ നിര്‍വ്വഹണത്തിലും രാമനുവേണ്ടി അയോധ്യ ഒരിക്കല്‍കൂടി ഒരുങ്ങി.
ഭരതന്‍ കടിഞ്ഞാണ്‍ പിടിച്ച തേരില്‍, ശത്രുഘ്‌നന്‍ വെണ്‍കൊറ്റക്കുടയും പിടിച്ച് , ലക്ഷ്മണന്‍ വെണ്‍ചാമരവും വീശിക്കൊണ്ട് കുതിച്ചു പായുന്ന സുവര്‍ണ്ണരഥത്തില്‍ അയോധ്യാവാസികളെ ആനന്ദം കൊള്ളിച്ചു കൊണ്ട് രാമന്‍ എഴുന്നള്ളി. ഉപചാരപൂര്‍വ്വം വിഭീഷണന്‍ മുന്നിലും ഗജാരൂഡനായ സുഗ്രീവന്‍ പിന്നിലുമായി രാമന് അകമ്പടി യാത്രചെയ്തു. ഹനുമാനംഗദാദികളുടെ ഹൃദ്യനേതൃത്വത്തില്‍ വാനരസേനയും രാമന്റെ സ്വന്തം അയോധ്യാവാസികളും അദ്ദേഹത്തെ പിന്തുടര്‍ന്നു. താളമേള-ചെണ്ടമദ്ദള-ശംഖശബ്ദ മുഖരിതമായ അയോധ്യയില്‍ ആഘോഷം തുടങ്ങി. അല്‍പനേരം കൊണ്ട് അയോധ്യാവാസികള്‍ തങ്ങളുടെ വീടുകളില്‍ കൊടികള്‍ ഉയര്‍ത്തി. സ്വര്‍ണ്ണം, അക്ഷതം, പശുക്കള്‍, കന്യകള്‍, മോദകം, അങ്ങനെ ശുഭലക്ഷണങ്ങളാല്‍ അയോധ്യ രാമനായി വിളങ്ങി (ഹൃഷ്ടപുഷ്ടജനാകീര്‍ണ്ണമയോധ്യാം). രാമന്റെ നാവില്‍നിന്നു തന്നെ രാമന്റെ കഥകള്‍ കേട്ടുകൊണ്ട് അയോധ്യാവാസികള്‍ ധന്യരായി. നാലു സമുദ്രങ്ങളില്‍ നിന്നുമായി നാലു കുടങ്ങളില്‍ അഭിഷേകജലവുമായി ഉഗ്രവേഗത്തില്‍ സുഗ്രീവമന്ത്രിമാര്‍ ഓടിയെത്തി. മന്ത്രിമാരും പുരോഹിതന്മാരും ചേര്‍ന്നു അഭിഷേകം നിര്‍വ്വഹിച്ചു. വസിഷ്ഠന്‍ രാമനെ സീതയോടൊപ്പം സിംഹാസനത്തില്‍ ഇരുത്തി. ശ്രദ്ധിക്കുക, സഹസീതം ന്യവേശയാല്‍, സീതയോടൊപ്പം രാജാവായി എന്നാണ് വാല്‍മീകി പറയുന്നത്. അപ്രകാരം രണ്ടാംവരവും രാജ്യാഭിഷേകവും കഴിഞ്ഞു പ്രജാഹിതമനുസരിച്ച് (പ്രജാക്ഷേമം മാത്രമല്ല) രാമന്‍ അയോധ്യ ഭരിച്ചു. രാമരാജ്യം എന്ന സങ്കല്‍പം ഇങ്ങനെയാണ് ഭാരതത്തില്‍ ഉണ്ടായത്. ഇതിനെയാണ് മഹാഭാരതത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനോടുള്ള ഉപദേശമധ്യേ ദൃഷ്ടാന്തമാക്കുന്നത്.
ഇതിപ്പോള്‍ രാമന്റെ മൂന്നാംവരവാണ്. ബാലകരാമനാണ് ജന്മനാട്ടില്‍ വീണ്ടും വിഗ്രഹരൂപത്തില്‍ ആരൂഢനാകുന്നത്. വരാന്‍ പോകുന്നത് വനവാസമോ അഭിഷേകമോ എന്നറിയില്ല. എങ്കിലും അഞ്ചു നൂറ്റാണ്ട് കഴിഞ്ഞുള്ള രാമന്റെ മൂന്നാംവരവ് മറ്റുരണ്ടു വരവുകളെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നു. എന്തെന്നാല്‍ രാമന്‍ അവതാരമാണെന്ന നമ്മുടെ വിശ്വാസം ശരിവെക്കാന്‍ നമുക്കിപ്പോള്‍ ബാലകാണ്ഡത്തിലെ പരശുരാമനോ യുദ്ധകാണ്ഡത്തിലെ ബ്രഹ്‌മാവോ ഇല്ല. നമുക്കൊപ്പം ഉള്ളത് രാമന്‍ അവതാരം തന്നെയാണെന്നത് നമ്മുടെ വിശ്വാസം മാത്രമാണ്. ആ വിശ്വാസത്തിന് ശക്തി പകരുന്നതാണ് അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം. രാമന്‍ ധര്‍മ്മത്തിന്റെ വിഗ്രഹം ആകയാല്‍ രാമന്റെ വിഗ്രഹവും അതുതന്നെ. ധര്‍മ്മരക്ഷണമാണ് രാമരക്ഷണം. രാമരക്ഷണമാണ് ധര്‍മ്മരക്ഷണം. അപ്പോള്‍ രാമവിഗ്രഹരക്ഷണവും, രാമക്ഷേത്രനിര്‍മ്മാണവും ധര്‍മ്മപ്രവൃത്തി തന്നെ. അതിനായുള്ള നമ്മുടെ അഞ്ഞൂറാണ്ടുകളുടെ കാത്തിരിപ്പും പോരാട്ടവും സഫലമാവുകയാണ്. ഏറ്റവും ഒടുവില്‍ ഭരതന്‍ ഭഗവാനോട് പറഞ്ഞത്, ”അങ്ങയുടെ പുനരാഗമനം കണ്ടു എന്റെ ജന്മം സഫലമായി” എന്നാണ്. ഈ ചിന്ത തന്നെയാണ് നമ്മുടെയും ഇനിയുള്ള ധര്‍മ്മരക്ഷണത്തിന്റെ പ്രേരണാരഹസ്യം.
അദ്യ ജന്മ കൃതാര്‍ത്ഥം മേ സംവൃത്തശ്ച മനോരഥഃ
യസ്ത്വാം പശ്യാമി രാജാനമയോധ്യാം പുനരാഗതം (128:55) അയോധ്യയിലേക്കുള്ള ഭഗവാന്റെ ഈ മൂന്നാംവരവിനു സാക്ഷ്യം വഹിക്കാന്‍ നമുക്ക് ലഭിച്ച സൗഭാഗ്യം നമ്മുടെ കര്‍ത്തവ്യത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവട്ടെ എന്നു പ്രത്യാശിക്കാം.