ഭരണം നുകരുന്നവരുടെ ഒരു മാസത്തിലധികം നീണ്ടുനിന്ന വിനോദയാത്രയും കെട്ടുകാഴ്ചകളും 140 മണ്ഡലങ്ങളിലൂടെ കടന്ന് അവസാനിക്കുമ്പോള്‍, ധനധൂര്‍ത്ത്മാത്രം ബാക്കിപത്രമായി അവശേഷിക്കുന്നു. പഴയനാളുകളില്‍ ബൂര്‍ഷ്വകളെന്നും, മാടമ്പികളെന്നും, ചൂഷകരെന്നും വിളിച്ചിരുന്ന പൗരപ്രമുഖരെ വിളിച്ചുവരുത്തി അവരുമായി വിഭവസമൃദ്ധമായ ഭക്ഷണം പങ്കിടുന്നതാണ് ഇടതുസര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയെന്ന് കേരളീയര്‍ക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക്, പരാതികളുമായി മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുന്നതിന്, മൂന്നുമണിക്കൂര്‍ മുന്‍പ് മുതല്‍ ഉദ്യോഗസ്ഥരുടെ കൗണ്ടറുകളില്‍ പരാതി നല്‍കി പ്രസംഗങ്ങളും കേട്ട് മടങ്ങാം. ഇവരുടെ മുന്നില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം കലക്ടര്‍ ആഫീസിലും വില്ലേജ് ആഫീസിലും തദ്ദേശസ്വയംഭരണ ആഫീസിലും നേരത്തെ തന്നെ നിലനിന്നിരുന്നതാണ്. മാമാങ്ക സദസ്സില്‍ മുഖ്യമന്ത്രിയോ, മന്ത്രിമാരോ പരാതി നേരിട്ട് വാങ്ങാന്‍ സന്നദ്ധത കാണിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഒരു പരാതിയും വായിച്ചുനോക്കി അപ്പോള്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടുന്നില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗീര്‍വാണ പ്രസംഗങ്ങള്‍ കേള്‍പ്പിച്ചു വിടുകയെന്നതാണ് നവകേരള സദസ്സിന്റെ മുഖ്യലക്ഷ്യമായി മാറി.
ഇത്രയധികം സാമൂഹിക-സാമ്പത്തികരംഗം വഷളായൊരവസരം സംസ്ഥാനത്ത് ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. കേരളം ധനപ്രതിസന്ധിയില്‍ കിടന്ന് വട്ടം കറങ്ങുന്നുവെന്നും, ദൈനംദിന ചെലവുകള്‍ക്കുപോലും നിവൃത്തിയില്ലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്ന അവസരത്തിലാണ് ഒന്നരകോടിയ്ക്ക് ഒരു ബസ് വാങ്ങി കെടുകാഴ്ചകളുമായി ഇറങ്ങിത്തിരിച്ചത്. പ്രചണ്ഡപ്രചരണവും, ആനയും, ആമ്പാരിയും, പാട്ടും നൃത്തവുമല്ലാതെ സാധാരണ ജനങ്ങളെ നേരില്‍ കണ്ട് അവരുടെ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടായിട്ടില്ല. രാഷ്ട്രീയ കാപട്യവും, ധനധൂര്‍ത്തും, അധികാരധാര്‍ഷ്ട്യവും, ലക്ഷ്യബോധമില്ലാത്ത ചെലവുകളും കൊണ്ട് സംസ്ഥാനം പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ്, തങ്ങളുടെ പരാജയങ്ങള്‍ക്ക് മൂടുപടമിടാനായി ഈ മാമാങ്കം നടത്തുന്നത്. ഇനി എത്ര മൂടുപടമിട്ടാലും മറയ്ക്കാനാവാത്തവിധം സര്‍ക്കാരിന്റെ മുഖം വികൃതമായിക്കഴിഞ്ഞിരിക്കുന്നു. ഇനി എത്ര കിറ്റുവിതരണം നടത്തിയാലും മറ്റ് തന്ത്രങ്ങള്‍ പയറ്റിയാലും അത് തങ്ങളെ പറ്റിക്കാനും അതിന്റെയൊക്കെ വിലയുടെ ഇരട്ടി തങ്ങളില്‍ നിന്നും പിന്നീട് പിഴിഞ്ഞെടുക്കുമെന്നുമുള്ള യാഥാര്‍ത്ഥ്യബോധം ജനങ്ങള്‍ അവരുടെ അനുഭവത്തില്‍ നിന്ന് മനസിലാക്കിയിരിക്കുന്നു.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണപദ്ധതിയ്ക്കു പോലും കൃത്യമായി പണം നല്‍കാന്‍ കഴിയാത്തൊരു സര്‍ക്കാരാണ് കോടികള്‍ പൊടിച്ച് ഈ മാമാങ്കം നടത്തുന്നത്. ഉച്ചഭക്ഷണത്തിനു വേണ്ടി സ്വന്തം കൈയ്യില്‍ നിന്ന് ചിലവഴിക്കേണ്ട ഗതികേട് ക്ഷണിച്ചു വരുത്താതിരിക്കാനായി ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് പ്രമോഷന്‍ വേണ്ടെന്ന് സീനിയര്‍ അധ്യാപകര്‍ എഴുതികൊടുത്തുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിക്ക് ജയ് വിളിക്കാന്‍ പൊരിവെയിലത്ത് വഴിയോരത്ത് മണിക്കൂറുകളോളമാണ് കുഞ്ഞുങ്ങളെ നിരത്തി നിര്‍ത്തിയത്. ക്ഷേമപെന്‍ഷനുകള്‍ സമയത്തിനു കൊടുക്കാന്‍ കഴിയുന്നില്ല. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതുമൂലം ജീവിക്കാന്‍ നിര്‍വ്വാഹമില്ലാതെ 87 വയസ്സുള്ള ഒരമ്മയ്ക്ക് പിച്ചച്ചട്ടി എടുക്കേണ്ടി വന്ന കാഴ്ചയും നാം കണ്ടതാണ്. അതിന്റെ ഫലമായി ഒരുമാസത്തെ കുടിശ്ശിക കൊടുത്തു. അത്, ഇപ്പോള്‍ വീണ്ടും നാല്മാസത്തെ കുടിശ്ശികയായി തീര്‍ന്നിരിക്കുന്നു. എന്തിന്, ഈ അശരണരുടെ പെന്‍ഷന്‍ പിടിച്ചുവെയ്ക്കുന്നുവെന്ന് ചോദിച്ചാല്‍, 600 ല്‍ നിന്നും 1600 രൂപയായി ഉയര്‍ത്തിയില്ലേ എന്ന് മറുചോദ്യം ചോദിക്കും. നേരത്തെ 600 രൂപയ്ക്ക് വാങ്ങിയിരുന്ന നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ 1200 രൂപയ്ക്ക് വാങ്ങാനാകുമോ? ലൈഫ്മിഷന്‍ വഴി വീട് സ്വപ്നം കണ്ടിരുന്നവര്‍ നിരാശയിലാണ്.
വെള്ളക്കരവും വൈദ്യുതി ചാര്‍ജും യാത്രാക്കൂലിയും പാല്‍വിലയും പിണറായി സര്‍ക്കാര്‍ നാലു തവണയാണ് കൂട്ടിയത്. മദ്യവില ഏഴുതവണ വര്‍ദ്ധിപ്പിച്ചു. എസ്.സി, എസ്.ടി, പിന്നാക്കവിഭാഗം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കിട്ടുന്നില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പെന്‍ഷന്‍ മുടങ്ങിയിട്ട് നാലുമാസം പിന്നിട്ടിരിക്കുകയാണ്. ജനകീയ ഹോട്ടലുകള്‍ മിക്കതും സബ്‌സിഡി റേറ്റിലുള്ള ഭക്ഷണം നിര്‍ത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടശ്ശിക എന്ന് നല്‍കുമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചോദിച്ചിരിക്കുകയാണ്.
പെട്രോളിനും, ഡീസലിനും സെസ് ഏര്‍പ്പെടുത്തി. എന്നിട്ട്, പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ വാചാലമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. കെട്ടിട നികുതിയും, സ്റ്റാമ്പ് ഡ്യൂട്ടിയും വാഹനനികുതിയും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു. സൗജന്യമായിരുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം യൂസേഴ്‌സ് ഫീസ് ഏര്‍പ്പെടുത്തി. കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. കണ്ണൂര്‍ കണിച്ചാറില്‍ ക്ഷീരകര്‍ഷകനായ ആല്‍ബെര്‍ട്ടും കര്‍ഷകരായ വയനാട്ടിലെ ജോയിയും അയ്യന്‍കുന്ന് സ്വദേശി സുബ്രഹ്‌മണ്യവും തകഴിയില്‍ കെ.പ്രസാദും ഇപ്പോള്‍ ആത്മഹത്യ ചെയ്തവരുടെ പേരുകളാണ്. കൊടുത്ത നെല്ലിന്റെ താങ്ങുവില കിട്ടാതെ വന്നപ്പോഴാണ് അവസാനമാര്‍ഗ്ഗമായി കെ.പ്രസാദ് ആത്മഹത്യ തെരഞ്ഞെടുത്തത്. തുടര്‍ന്ന് നെല്ലിന്റെ വില കര്‍ഷകരുടെ പേരില്‍ ബാങ്കിലൂടെ അവര്‍ക്ക് ലോണായി കൊടുക്കുന്ന മാര്‍ഗ്ഗത്തെ കര്‍ഷകരെ കടക്കെണിയിലാക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു.
കേരള ജനത ജീവിക്കാനാകാതെ വീര്‍പ്പുമുട്ടുകയാണ്. അവരുടെ വരവിനനുസരിച്ച് ചെലവിനെ നിയന്ത്രിക്കാനാവാതെ അവര്‍ ഉഴറുകയാണ്. അത്രകണ്ട് വിലക്കയറ്റം രൂക്ഷമാണ്. നിത്യോപയോഗ സാധനകച്ചവടക്കാരെയും ഹോട്ടലുകളെയും നിയന്ത്രിക്കാതെ അഴിച്ചു വിട്ടിരിക്കുകയാണ്. വിപണിയെ നിയന്ത്രിച്ചു നിര്‍ത്തേണ്ട സപ്ലൈകോയും സാമ്പത്തിക പ്രതിസന്ധിയിലാണ്. 13 ഇനം അവശ്യസാധനങ്ങള്‍ സബ്‌സിഡിയില്‍ വിതരണം ചെയ്ത വകയില്‍ സപ്ലൈക്കോ 1520 കോടിയോളം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ വിതരണ കമ്പനികള്‍ക്ക് 719 കോടി കുടിശ്ശിക ആയതിനാല്‍ അവര്‍ സപ്ലൈകോയ്ക്കുള്ള വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ 13 ഇനം സാധനങ്ങളുടെയും വില ഉയര്‍ത്തിയിട്ടും ഈ സാധനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇല്ലെന്ന മറുപടിയാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. സപ്ലൈകോയും മാവേലി സ്റ്റോറുകളും ഏതാണ്ട് നിലച്ച മട്ടിലാണ്.
എല്ലാ മാസവും 5-ാം തീയതിയ്ക്കകം കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം കൊടുക്കണമെന്ന് കോടതി ഉത്തരവ് ഇറക്കിയിട്ടും അത് പാലിക്കപ്പെടുന്നില്ല. ഈ സ്ഥാപനത്തിലെ പെന്‍ഷന്‍കാരുടെ കാര്യത്തിലും ഇതാവര്‍ത്തിക്കുന്നു. ഈ ധനപ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ വീട് മോടിപിടിപ്പിക്കുവാനും, പുതിയ കാര്‍ വാങ്ങാനും, രണ്ടുനില കെട്ടിടത്തില്‍ ലിഫ്റ്റ് നിര്‍മ്മാണത്തിനും, നീന്തല്‍കുളത്തിനും, പശുത്തൊഴുത്ത് നിര്‍മ്മാണത്തിനും ഇടയ്ക്കിടയ്ക്ക് വിദേശയാത്രയ്ക്കുമായി കോടികളാണ് ചിലവിട്ടത്. സഹകരണ സംഘങ്ങളോടു ജനത്തിനുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുത്തിക്കളഞ്ഞിരിക്കുന്നു. നിക്ഷേപകര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചു തുടങ്ങുകയും പുതിയ നിക്ഷേപങ്ങള്‍ വരാതിരിക്കുകയും ചെയ്യുന്നതിനാല്‍ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നിട്ട്, കേന്ദ്രസര്‍ക്കാര്‍ സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി ഇവര്‍ നിര്‍ബാധം നവകേരള സദസ്സില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. സ്വന്തം പരാജയങ്ങളും ബലഹീനതകളും മറച്ചുപിടിക്കാന്‍ കേരളത്തിന്റെ ധനപ്രതിസന്ധിക്ക് ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരാണെന്ന് മാമാങ്കസഭയില്‍ സമര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഇതു എന്തൊരു വിരോധാഭാസമാണ്. കരുവന്നൂര്‍ കണ്ടള മുതലായ സംഘങ്ങളില്‍ കൊള്ള നടത്തി വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ട് സഹകരണ സംഘങ്ങളെ കേന്ദ്രം തകര്‍ക്കുന്നുവെന്ന് പ്രസംഗിക്കുന്നു. ഇത് പൊതുസമൂഹത്തിന്റെ സാമാന്യബോധത്തിനു നേര്‍ക്കുള്ള വെല്ലുവിളിയാണ്. കരുവന്നൂര്‍ ബാങ്കിനെ കള്ളപ്പണം വെളുപ്പിക്കാന്‍ ദുരുപയോഗപ്പെടുത്തിയതായും ആരോപണമുണ്ട്. പൊതുജനങ്ങളെയും ചോദ്യം ചെയ്യുന്നവരെയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു. പോലീസ് സംവിധാനം മുഴുവന്‍ പാര്‍ട്ടിക്കും പാര്‍ട്ടിക്കാര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നു. ആ വിധത്തില്‍ പോലീസിനെയാകെ മാറ്റിത്തീര്‍ത്തിരിക്കുന്നു. പോലീസിന്റെ നീതിനിര്‍വ്വഹണം പാര്‍ട്ടിയുടെ അടിസ്ഥാനത്തില്‍ അധഃപതിപ്പിച്ചിരിക്കുന്നു. കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത വിധമുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നു. ദുരഭിമാനക്കൊലകള്‍ നടന്നു. പിഞ്ചുകുഞ്ഞുങ്ങളെ പോലും പീഢിപ്പിച്ചുകൊന്നു. ഗുണ്ടകളും മാഫിയകളും സമൂഹത്തില്‍ വിഹരിക്കുന്നു.
സ്വന്തമായി വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിലല്ല സര്‍ക്കാരിനു താല്പര്യം. കടം വാങ്ങി കൂട്ടുന്നതിലാണ് താല്പര്യം. കടം വാങ്ങുന്നവര്‍ക്ക് പ്രശ്‌നമില്ല. അത് അടയ്‌ക്കേണ്ടി വരുന്ന ഭാവി തലമുറയ്ക്കാണ് പ്രശ്‌നം. അസത്യകണക്കുകള്‍ കൊണ്ടും, കേന്ദ്രസര്‍ക്കാരിനെ അധിക്ഷേപിച്ചുകൊണ്ടും സാമ്പത്തിക പ്രതിസന്ധിയ്ക്ക് എത്രകാലം മറയിടാനാകും? കിട്ടിയ ധനത്തിനു യഥാവിധി കേന്ദ്രസര്‍ക്കാരിനു കണക്ക് നല്‍കാനോ, വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി നല്‍കാനോ സര്‍ക്കാരിനു കഴിയുന്നില്ല. 14-ാം ധനകാര്യ മിഷന്‍ നല്‍കിയ 3774 കോടി ചെലവിന്റെ കണക്ക് ഇതുവരെ നല്‍കിയിട്ടില്ല. ഈ തുകയുടെ 10 ശതമാനത്തില്‍ കൂടുതല്‍ നീക്കിയിരിപ്പില്ലെന്ന് ഒരു സത്യവാങ്മൂലം നല്‍കാന്‍പോലും ഇവര്‍ക്ക് കഴിയുന്നില്ല. അതിനാല്‍ 15-ാം ധനകാര്യമിഷന്റെ ആദ്യഗഡു കിട്ടാന്‍ തടസ്സം നേരിടുന്നു. ഇത്രയും അലസതയുള്ളൊരു സര്‍ക്കാരിന്റെ അമ്പേ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കേരളനയത്തെ പുകഴ്ത്തിയാണ് നവകേരള സദസ്സില്‍ പ്രസംഗിച്ചുകൊണ്ടിരുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ രാഷ്ട്രീയ പെറോട്ടു നാടകം കളിക്കുകയാണ് സര്‍ക്കാര്‍. ഖജനാവ് ധൂര്‍ത്തടിച്ച് വിദേശസംരഭങ്ങള്‍ തുടങ്ങാന്‍ വിദേശത്തും കേരളത്തിലും നടത്തിയ ദര്‍ബാറുകളിലൂടെ എത്ര വ്യവസായങ്ങള്‍ ഇവിടേയ്ക്ക് കടന്നുവെന്ന് വെളിപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മാസപ്പടി ആരോപണം ഉയര്‍ന്നത് ഈ സര്‍ക്കാരിന്റെ നവകേരളത്തിലാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സപ്പല്‍ സെക്രട്ടറി തന്നെ രണ്ടു തവണ ജയിലേക്ക് പോയതുകൊണ്ടാണ് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തേണ്ടി വന്നത്. മുഖ്യമന്ത്രിയും ഇവരുടെ സ്വര്‍ണ്ണക്കടത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി പറയുന്നു ”മുഖ്യമന്ത്രിക്ക് വേണ്ടി ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയതായി”. സ്പ്രിംഗ്ലര്‍ കരാര്‍ ചട്ടവിരുദ്ധമാണെന്ന് അസന്നിഗ്ദ്ധമായി തെളിഞ്ഞതിനാല്‍ പിടിച്ചുനില്‍ക്കാനാവാതെ ആ കരാര്‍ റദ്ദ് ചെയ്യാന്‍ നിര്‍ബന്ധിതരായി. മത്സ്യബന്ധനത്തിനായി സ്വകാര്യകമ്പനിക്ക് ഒപ്പിട്ട എം.ഒ.പിയും ജനവികാരം ഇളകിമറിഞ്ഞതിനാല്‍ റദ്ദ് ചെയ്യേണ്ടിവന്നു. കോവിഡ് കാലത്ത് പി.പി.ഇ കിറ്റും ഗ്ലൗസും വാങ്ങിയതന്റെ ആരോപണവും കേരള സമൂഹത്തിന്റെ മുന്നിലുണ്ട്. ഇതിനൊക്കെ പുറമേയാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ക്രമക്കേട്. ഇക്കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സ്വജനപക്ഷപാതക്കഥ അങ്ങാടിപ്പാട്ടാണ്. പിന്‍വാതില്‍ നിയമനങ്ങളുടെ കഥകള്‍ നാം പലതും കേട്ടു. സി.പി.ഒ പരീക്ഷയില്‍ ആദ്യറാങ്കുകാരനായി കടന്നു വന്നത് ക്രിമിനല്‍ കേസിലകപ്പെട്ട എസ്.എഫ്.ഐക്കാരനാണ്. താല്ക്കാലിക തൊഴില്‍ നിയമനങ്ങളെല്ലാം സി.പി.എം. അണികള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ഈ ദുര്‍ഭരണം കാരണം വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടി ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുന്ന ജനങ്ങളുടെ മുമ്പിലേക്കാണ് ആട്ടും, പാട്ടും, കൂത്തുമായി നവകേരള സദസ്സ് എത്തുന്നത്. ഇത് ജനങ്ങളുടെ മുന്നിലെ കൊഞ്ഞനം കുത്തലാണ്. ഇതില്‍ പ്രതിഷേധിച്ചവരെ സ്വന്തം അണികളെക്കൊണ്ട് പലയിടത്തും ക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് നോക്കി നില്‍ക്കെ ഹെല്‍മറ്റും പൂച്ചെട്ടികളും മര്‍ദ്ദനോപകരണങ്ങളായി ഉപയോഗിച്ചു. ഇതിനു മുഖ്യമന്ത്രി ന്യായീകരിക്കുന്ന കാഴ്ചയും കേരള ജനത കണ്ടു. വികലാംഗനെ വരെ വെറുതെ വിട്ടില്ല. അതേസമയം ഗവര്‍ണര്‍ക്ക് എതിരെ നടത്തിയ അക്രമശ്രമം ജനാധിപത്യ മാര്‍ഗ്ഗമാണെന്ന് പറയാനും മടി കാണിച്ചില്ല. സര്‍ക്കാര്‍ മിഷനറി മുഴുവനും ഈ മാമാങ്കത്തിനായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നവരാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദുര്‍വിനിയോഗം ചെയ്യുന്നതായി വിലപിക്കുന്നത്. വ്യാപാരികളില്‍ നിന്നും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും നിര്‍ബന്ധിത പിരിവ് പിരിച്ചെടുത്തു. നവകേരള സദസ്സ് നടത്തിപ്പിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അംഗീകാരമില്ലാതെ തന്നെ സര്‍ക്കാര്‍ നിശ്ചയിച്ച പിരിവ് സെക്രട്ടറിമാര്‍ക്ക് നല്‍കാനുള്ള ഉത്തരവ് തദ്ദേശസ്വയംഭരണ സെക്രട്ടറി ഇറക്കി. മണല്‍, കരിങ്കല്‍ മാഫിയകളെ പോലുള്ളവരെ കൊണ്ട് സ്റ്റേജ് സ്‌പോണ്‍സര്‍ ചെയ്യിച്ചതായാണ് അറിയാന്‍ കഴിയുന്നത്. നവകേരള സദസ്സിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച ചെലവുകളൊന്നും സാമ്പത്തിക പ്രതിസന്ധിക്ക് തടസ്സമേ ആയില്ല.
നവകേരള സദസ്സ് ഒരപഹാസമായിത്തീര്‍ന്നിരിക്കുന്നു. അടുത്തവരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പും മൂന്നാംഊഴവും സ്വപ്നം കണ്ടുകൊണ്ടുമാണ് എയര്‍കണ്ടീഷന്‍ ബസിനകത്ത് കറങ്ങുന്ന കസേരയിലിരുന്ന് ചില്ലുകൂട്ടിലൂടെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇതുകൊണ്ടൊന്നും ഈ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. അത്രത്തോളം അഗാധഗര്‍ത്തങ്ങളില്‍ ഈ സര്‍ക്കാര്‍ വീണിരിക്കുകയാണ്. ആള്‍ക്കാരെ നിര്‍ബന്ധിച്ചു വരുത്തി പ്രസംഗം കേള്‍പ്പിക്കുന്ന ഒരേര്‍പ്പാടായി നവകേരള മാമാങ്കം അധഃപതിച്ചിരിക്കുന്നു. ജനങ്ങളുടെ പ്രശ്‌നം കേട്ട് പരിഹരിക്കാനായിരുന്നെങ്കില്‍ ആനയും, ആമ്പാരിയും, നൃത്തത്തിന്റെയുമൊക്കെ ആവശ്യമുണ്ടോ? നാടാകെ കടുത്ത പ്രതിസന്ധിയിലായി വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടിക്കാനാവാതെ നട്ടം തിരിയുന്നവന്റെ മുന്നില്‍ സ്വന്തം മുഖം മിനുക്കാനായി നടത്തിയ നവകേരള സദസ്സെന്ന അഭ്യാസം, ജനങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. മുഖം മിനുക്കാനായി എത്ര അടവുകള്‍ പിണറായിയും കൂട്ടരും എടുത്തു പ്രയോഗിച്ചാലും മിനുക്കാനാവാത്തവിധം ഇവരുടെ മുഖം ബീഭത്സമായിക്കഴിഞ്ഞിരിക്കുന്നു.