മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്ര എന്ന പേരില്‍ നടത്തുന്ന പ്രചാരണയാത്ര നാടകമാണെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ച് കണ്ടു. നവകേരളയാത്ര നാടകമാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ സാക്ഷ്യം പൂര്‍ണമായും ശരിയാണ്. ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിമൂലം ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ നവകേരള യാത്ര എന്ന പേരില്‍ നടത്തുന്നത് ധൂര്‍ത്ത് തന്നെയെന്ന് കേരളസര്‍ക്കാരിന്റെ ഭരണത്തലവന്‍ ഗവര്‍ണര്‍ പ്രഖ്യാപിച്ചു. നവകേരള യാത്രയുടെ പേരില്‍ വന്‍തോതില്‍ പിരിവ് നടത്തുന്നതായി വാര്‍ത്തകള്‍ വരുന്നു. സംസ്ഥാനത്തെ പഞ്ചായത്തുകളും നഗരസഭകളും സഹകരണ സംഘങ്ങളും നവകേരളയാത്രയ്ക്കായി ഫണ്ട് നല്‍കുന്നത് ഇതിനോടകം വിവാദമായി.
നവകേരള യാത്ര ലക്ഷ്യമിടുന്നത് ജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുകയും കേരളത്തിന്റെ വികസനവും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കോട്ടയത്ത് വച്ച് മണ്ഡലത്തിലെ പരാതികള്‍ പൊതുയോഗത്തിലുന്നയിച്ച ഇടതുമുന്നണി ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം തോമസ് ചാഴിക്കാടനെ ശാസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതുപോലെയാണ് കൂത്തുപറമ്പ് മണ്ഡലത്തില്‍ എം.എല്‍.എ. ആയ കെ.കെ. ശൈലജയെ സ്വാഗത പ്രസംഗം നീണ്ടു പോയതിന്റെ പേരില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചത്.
നവകേരള യാത്രയില്‍ മുഖ്യമന്ത്രി ഉന്നയിച്ചുകണ്ട ഏക വികസനപദ്ധതി കേന്ദ്രസര്‍ക്കാരും റെയില്‍വേയും ഉപേക്ഷിച്ച കെ-റെയില്‍ മാത്രമാണ്. കെ-റെയിലിനേക്കാള്‍ കാര്യക്ഷമമായ യാത്രാ സൗകര്യങ്ങളുള്ള വന്ദേ ഭാരത് എക്‌സ്പ്രസ്സ് രാജ്യത്ത് വ്യാപകമായി ഓടിത്തുടങ്ങി. ശരവേഗത്തിലാണ് മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ഭാരതത്തിലെ റെയില്‍വേ വികസനം. യാതൊരു അധികാരവുമില്ലാതെ കെ-റെയിലിനു വേണ്ടി സര്‍വ്വേ നടത്തി നാട്ടുകാരുടെ അടുക്കളയ്ക്കുള്ളില്‍ പോലും മഞ്ഞകുറ്റി സ്ഥാപിച്ച് 42 കോടി രൂപ ധൂര്‍ത്തടിച്ചതിന് ശേഷം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിര്‍ത്തിവച്ച പദ്ധതിയാണ് കെ-റെയില്‍. എന്നാല്‍ നിയമവിരുദ്ധമായി ചിലവഴിച്ച 42 കോടി രൂപ അതിന് ഉത്തരവാദികളായവരില്‍ നിന്നും ഈടാക്കുന്നതിന് യാതൊരു നിയമ നടപടികളും നാളിതുവരെ സ്വീകരിച്ചിട്ടില്ല.
നവകേരളയാത്ര ബഹിഷ്‌കരിക്കുകയും യാത്രയ്ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്ത പ്രതിപക്ഷ പാര്‍ട്ടിപ്രവര്‍ത്തകരെ തല്ലിയൊതുക്കാന്‍ സി.പി.എമ്മിന്റെ യുവജന വിഭാഗത്തെ തെരുവിലിറക്കുകയാണ് സര്‍ക്കാരും പാര്‍ട്ടിയും ചെയ്തത്. അങ്ങനെ ആളുമാറി പാര്‍ട്ടിക്കാര്‍ മര്‍ദിച്ച സി.പി.എം. പ്രവര്‍ത്തകന്‍ പരസ്യമായി പ്രസ്താവന നടത്തി പാര്‍ട്ടി വിട്ടു. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ച ഡി.വൈ.എഫ്.ഐ.കാര്‍ക്കെതിരെ നിരവധി കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ പ്രതിയായ ചെറുപ്പക്കാര്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയും നേതാവിന് വേണ്ടിയും ചാവേറുകളായി മാറുകയാണുണ്ടായത്. എന്നാല്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന നവകേരളാ യാത്രയ്ക്കുപയോഗിക്കുന്ന ബസിനു മുന്നില്‍ ചാടിയ പ്രതിപക്ഷക്കാരെ രക്ഷിക്കുകയാണ് സി.പി.എമ്മുകാര്‍ ചെയ്തതെന്നാണ്.
നവകേരള സദസ്സില്‍ മുഖ്യമന്ത്രി പ്രധാനമായും ആരോപണമുന്നയിക്കുന്നത് കേരളാ ഗവര്‍ണറിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയുമാണ്. അങ്ങനെയുള്ള ആരോപണങ്ങള്‍ കേട്ട് വിശ്വസിച്ചതുകൊണ്ടോ പാര്‍ട്ടി പ്രേരിപ്പിച്ചതുകൊണ്ടോ എസ്.എഫ്.ഐ.ക്കാര്‍ ഗവര്‍ണറെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമദ്ധ്യേ മൂന്ന് സ്ഥലത്ത് വഴിയില്‍ തടയുകയും കാറിന്റെ ചില്ലുകളില്‍ ഇടിയ്ക്കുകയും ചെയ്തു. ഇതില്‍ പ്രതികളായ എസ്.എഫ്.ഐ.ക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചില്ല. കാറിന്റെ ചില്ലുകള്‍ തകര്‍ത്തതുമൂലം സര്‍ക്കാരിനുണ്ടായ നഷ്ടം 47000 രൂപയുടേതാണെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വീടുകളില്‍ നിന്നും രക്ഷിതാക്കള്‍ കലാലയങ്ങളില്‍ പഠിക്കാന്‍ അയക്കുന്ന കുട്ടികള്‍ തെറ്റായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ചാവേറുകളായി മാറുന്ന കാഴ്ചകളാണ് ഇവിടെ നാം കാണുന്നത്. ഗവര്‍ണ്ണര്‍ക്കെതിരെ ഭീഷണി മുഴക്കുന്നത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണ്. കേരളത്തിലെ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നതിന്റെ തെളിവാണ് ഗവര്‍ണ്ണര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍. വേണമെങ്കില്‍ ഗവര്‍ണറോട് റിപ്പോര്‍ട്ട് വാങ്ങി ഭരണഘടനാ അനുച്ഛേദം 356 പ്രകാരം കേരളാ സര്‍ക്കാരിനെ പിരിച്ച വിടാന്‍ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിയ്ക്കും അധികാരമുണ്ട്. 2024 മെയ് മാസത്തില്‍ പാര്‍ലമെന്റിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് മോദി സര്‍ക്കാര്‍ അത് ചെയ്യില്ലെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ടാവും.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നു എന്നാരോപിച്ച് കൊണ്ട് കേരളാ സര്‍ക്കാര്‍ സുപ്രീം കോടതി മുമ്പാകെ ഹര്‍ജി നല്‍കി. ഇങ്ങനെ സുപ്രീം കോടതി മുമ്പാകെ തെളിവുകള്‍ നിരത്തി ഹര്‍ജി നല്കാന്‍ കേരളാ സര്‍ക്കാരിനെ ഉപദേശിച്ചത് പ്രഗത്ഭയായ കേന്ദ്ര ധനമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമനാണ്. കേന്ദ്ര ധനമന്ത്രി കേരളസര്‍ക്കാരിനോട് പറഞ്ഞത് നിങ്ങള്‍ വെറുതെ ആരോപണമുന്നയിക്കാതെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ ഹര്‍ജി നല്‍കൂ എന്നാണ്. അങ്ങനെ ഹര്‍ജി നല്‍കിയാല്‍ കേന്ദ്രസര്‍ക്കാരിന് ശരിയായ നിലപാടുകള്‍ കോടതി മുമ്പാകെ ബോധിപ്പിക്കാന്‍ കഴിയും എന്നാണ് കേന്ദ്ര ധനമന്ത്രി വിശദീകരിച്ചത്. അപ്രകാരം കേരളസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് നിയമപരമായി ശരിയായ നടപടിയാണ്. സുപ്രീം കോടതി നല്‍കിയ ഹര്‍ജിയില്‍ കേരളസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണം എന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേരളസര്‍ക്കാര്‍ ഗ്യാരന്റി നല്‍കി കടമെടുക്കുന്ന തുക സംസ്ഥാന സര്‍ക്കാരിന്റെ വായ്പ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കണം എന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭരണഘടനാപരവും നിയമപരവുമായ ഉത്തരവുകള്‍ പരമോന്നത നീതിപീഠം സുപ്രീം കോടതിയില്‍ നിന്നുണ്ടാവും.
കേരളത്തിന്റെ പൊതുകടം 2024 മാര്‍ച്ച് 31 ന് 4.2 ലക്ഷം കോടിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും സര്‍ക്കാര്‍ ഗ്യാരന്റിയില്‍ കടമെടുത്ത തുക കൂടി കൂട്ടിയാല്‍ ഇത് 5.24 ലക്ഷം കോടിയായി ഉയരും. 15 ആം ധനകാര്യ കമ്മീഷന്റെ പാര്‍ലമെന്റ് അംഗീകരിച്ച ശുപാര്‍ശപ്രകാരം സര്‍ക്കാര്‍ ഗ്യാരന്റി നല്‍കി പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരും. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ശ്രീ. എന്‍.കെ. പ്രേമചന്ദ്രനടക്കം 2 എം.പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയുണ്ടായി. അതിന് മറുപടിയായി കേന്ദ്രധനമന്ത്രി പറഞ്ഞത് കഴിഞ്ഞ 5 വര്‍ഷമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അംഗീകരിച്ച കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തത് കൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട ധനസഹായം എന്ന നിലയില്‍ സംസ്ഥാനത്തിന് കിട്ടേണ്ട പലവകയിനത്തിലുള്ള ചില തുകകള്‍ കേരളത്തിന് നല്‍കാന്‍ കഴിയാതിരുന്നത് എന്നാണ്. ഇങ്ങനെ കണക്ക് നല്‍കാത്തത് മൂലം കേരളത്തിന് നഷ്ടപ്പെട്ട ധനസഹായം 5350 കോടിയുടേതാണെന്ന് സാമ്പത്തിക വിദഗ്ധരും മാധ്യമങ്ങളും വിലയിരുത്തുന്നു. ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ കണക്കുകള്‍ നിയമപരമായി ഓഡിറ്റ് ചെയ്ത് പാര്‍ലമെന്റിനും രാഷ്ട്രപതിയ്ക്കും റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഇങ്ങനെ നല്‍കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം റിസേര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് കേന്ദ്ര ധനമന്ത്രലയം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അംഗീകരിച്ച് കണക്കുകള്‍ നല്‍കിയില്ലെങ്കില്‍ കേന്ദ്ര ധനമന്ത്രലയത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യഥേഷ്ടം പണം നല്‍കാന്‍ കഴിയില്ല. ഇത് അറിയാത്തവരല്ല കേരളസര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന്റെ തലപ്പത്തുള്ള സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും.
2001 മുതല്‍ മത്സരിച്ച് കടമെടുത്ത യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും തെറ്റായ സാമ്പത്തികനയങ്ങളാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത്. പല വിഭാഗം ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ 3 വര്‍ഷമായി ഡി.എ. വര്‍ദ്ധനവ് നല്‍കാന്‍ കഴിയുന്നില്ല. പെന്‍ഷന്‍കാര്‍ക്കും ഡി.എ. വര്‍ദ്ധനവില്ല. 2023 – 24 വര്‍ഷത്തേക്ക് 1,70,000 കോടി രൂപയുടെ ബജറ്റ് അടങ്കല്‍ നിയമസഭാ പാസാക്കിയെങ്കിലും അതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ചിലവായി വകയിരുത്തിയത് 39,000 കോടി മാത്രമാണ്. ഇത് സംസ്ഥാന ബജറ്റിന്റെ 22% ആണ്. എന്നാല്‍ നാളിതുവരെ ചിലവാക്കിയത് 39000 കോടിയുടെ 40% ആണ്. അതായത് 15,000 കോടി. ഇനിയുള്ള 3 മാസത്തില്‍ പദ്ധതിയിനത്തില്‍ വികസന ചിലവുകള്‍ സാമ്പത്തിക പ്രതിസന്ധി മൂലം തുലോം തുച്ഛമായിരിക്കും. പരമാവധി 20,000 കോടി. അതായത് 12% മാത്രം. ബാക്കി 88% ഉം റവന്യൂ ചിലവുകളാണ്. അതില്‍ സിംഹഭാഗവും ശമ്പളം, പെന്‍ഷന്‍, പലിശയിനത്തിലുള്ളതാണ്. ഇങ്ങനെ 88% ചിലവ് ചെയ്ത് 12% വികസനമാണ് മുഖ്യമന്ത്രി പറയുന്ന നവകേരള നിര്‍മ്മിതിക്കായി നടത്തുന്നത്. അതിനാല്‍ അദ്ദേഹം ഇപ്പോള്‍ പറയുന്ന സാമ്പത്തിക പ്രതിസന്ധി യാഥാര്‍ഥ്യമാണ്.
കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് യു.ഡി.എഫും എല്‍.ഡി.എഫും കൂടിയാണെങ്കിലും ഇതിന്റെ മുഖ്യ ഉത്തരവാദിത്തം സി.പി.എമ്മിനാണ്. സി.പി.എം നടത്തിയ അക്രമവും അഴിമതിയും മൂലം കേരളത്തിന്റെ ഉല്‍പ്പാദനമേഖല പാടെ തകര്‍ന്നടിഞ്ഞു. കാര്‍ഷികമേഖലയില്‍ നിന്നുള്ള വരുമാനം 12% മാത്രമാണ്. റബ്ബറിന്റെ വിലയിടിവ് കേരളത്തെ സാരമായി ബാധിച്ചു. സി.പി.എം. നടത്തിയ അനാവശ്യ സമരങ്ങളും അക്രമ സമരങ്ങളുമാണ് കാര്‍ഷിക മേഖല തകരാന്‍ കാരണം. 1960 കളിലും 70 കളിലും കുപ്രസിദ്ധി നേടിയ വെട്ടിനിരത്തല്‍ സമരം ഇതിന്റെ ഭാഗമാണ്. കയര്‍ രംഗത്തെ യന്ത്രവല്‍ക്കരണത്തിനെതിരായി നടത്തിയ അക്രമ സമരങ്ങള്‍ മൂലം കയര്‍ മേഖല പൂര്‍ണമായും സ്തംഭിച്ചു. കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലയും ഖാദി ഗ്രാമ വ്യവസായങ്ങളും കേരളത്തില്‍ നിശ്ചലമായി. ചെറുകിട – ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാതെ സംരംഭകരെ മുതലാളിമാരായി കണ്ട് അവര്‍ക്കെതിരെ സി.പി.എം. സ്വീകരിച്ച ശത്രുതാ മനോഭാവവും അക്രമവും മൂലം ചെറുകിട – ഇടത്തരം വ്യവസായ മേഖല ദുര്‍ബലമായി. സര്‍ഫാസി നിയമം മൂലം കഴിഞ്ഞ 18 വര്‍ഷമായി കേരളത്തിലെ 25000 ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ അടച്ചു പൂട്ടി പൊളിച്ചു വിറ്റു. വന്‍കിട വ്യവസായങ്ങള്‍ കേരളത്തില്‍ ഉയന്നു വന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും സഹകരണ മേഖലയില്‍ കേന്ദ്രീകരിച്ചു. അതാണ് കരിവന്നൂരിലെ സഹകരണ തട്ടിപ്പ് കേസുകളില്‍ നിന്നും വെളിവായത്. ഇ.ഡി.യുടെ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നതിലൂടെ കൂടുതല്‍ നേതാക്കള്‍ ജയിലിലാകും.
കേരളത്തിലെ ഭരണക്കാര്‍ ഐ.ടി. വ്യവസായത്തെകുറിച്ച് പറയുമെങ്കിലും ഐ.ടി. വ്യവസായം മറ്റ് സംസ്ഥാനങ്ങളിലെ പോലെ വളര്‍ന്നില്ല. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി വിദഗ്ധര്‍ പ്രവചിച്ചതുപോലെ പരാജയമായി കലാശിച്ചു. സര്‍ക്കാരിന്റെ 250 ഏക്കര്‍ വിലപിടിപ്പുള്ള ഭൂമി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി നല്‍കിയത് വെറുതെയായി. കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ തൊഴിലന്വേഷിച്ച് മറ്റ് വിദേശരാജ്യങ്ങളിലേക്ക് പോവുകയും അവിടെ കുടിയേറുകയുമാണ്. ഈ ദുസ്ഥിതി പരിഹരിക്കാന്‍ നവകേരള യാത്രയില്‍ യാതൊരു പദ്ധതിയും ഇല്ലാത്തതിനാലാണ് കേരളാ ഗവര്‍ണര്‍ ഇതൊരു ധൂര്‍ത്താണെന്ന് പറഞ്ഞത്.