ദില്ലിയില്‍ വെച്ചു നടന്ന കേസരി കോണ്‍ക്ലേവില്‍ ചെയ്ത പ്രഭാഷണം
മനുഷ്യര്‍ക്ക് ഒറ്റപ്പെട്ട് ജീവിക്കാന്‍ കഴിയില്ല. അവര്‍ക്ക് ഒരു സമൂഹം വേണം. ആ സമൂഹത്തില്‍ ജീവിക്കാന്‍ ഐക്യം ആവശ്യമാണ്. അങ്ങനെയാണ് ലോകമെമ്പാടുമുള്ള നാഗരികതകളും സംസ്‌കാരങ്ങളും നിലവില്‍ വന്നത്. എല്ലാ നാഗരികതകളിലും സംസ്‌കാരം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ചിലര്‍ ഒരേ നിറത്തിന്റെയോ ഒരേ ഭാഷയുടെയോ അടിസ്ഥാനത്തില്‍ വര്‍ഗ്ഗത്തെ കണക്കാക്കി. അതാണ് ഐക്യത്തിന്റെ അടിസ്ഥാനമെങ്കില്‍ വ്യത്യസ്ത നിറവും ഭാഷയും ഉള്ളവര്‍ ആരാണ്? അവര്‍ ‘അപരര്‍’ എന്ന് ഗണിക്കപ്പെട്ടു. ഈ ‘അപരന്റെ’ കഥ പൗരാണിക നാഗരികതകളോളം പഴക്കമുള്ളതാണ്. ഭാരതീയ നാഗരികതയും സംസ്‌കാരവും മാത്രമാണ് വംശം കൊണ്ടോ ഭാഷ കൊണ്ടോ ഒരാളുടെ വിശ്വാസം കൊണ്ടോ ആ വിശ്വാസത്തെ നിങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലോ നിര്‍വചിക്കപ്പെടാത്ത ഏക നാഗരികത.
‘ഭാരതേ തു സ്ത്രിയ: പുംസോ
നാനാവര്‍ണ്ണ: പ്രകീര്‍ത്തിതാ
നാനാ ദേവാര്‍ച്ചനേ യുക്താ
നാനാ കര്‍മ്മണി കുര്‍വതേ’ എന്ന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ പറഞ്ഞു. ഭാരതത്തിലെ സ്ത്രീപുരുഷന്മാര്‍ വംശീയമായി പല വിഭാഗങ്ങളില്‍ പെട്ടവരാണ്.
‘ജനം ബിഭ്രതി ബഹുധാ വിവാചസം
നാനാ ധര്‍മ്മാണം പൃഥിവീ യഥൗകസം’ എന്ന് വേദവും പറയുന്നു.
വൈവിധ്യം പ്രകൃതിയുടെ നിയമമായി നമ്മള്‍ തിരിച്ചറിഞ്ഞു, അതിനാല്‍ ഒരു തരത്തിലുള്ള വൈവിധ്യവും ഒരിക്കലും അസ്വസ്ഥതയുടെ ഉറവിടമായി നമുക്ക് മാറിയിട്ടില്ല. മറിച്ച്, നമ്മുടെ സംസ്‌കാരത്തെയും നാഗരികതയെയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സ്രോതസ്സായിട്ടാണ് നാം അതിനെ കണക്കാക്കുന്നത്.
ഇന്നത്തെ ലോകത്തെ നോക്കൂ. എന്താണ് സംഭവിക്കുന്നത്?പത്രങ്ങള്‍ വായിച്ചുകഴിഞ്ഞാല്‍ അല്ലെങ്കില്‍ ടിവി കാണുമ്പോള്‍, ചിലപ്പോള്‍ ലോകം മുഴുവന്‍ അവസാനിക്കാന്‍ പോകുകയാണെന്ന് തോന്നും. 1948 ല്‍ ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളും മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനം എന്താണ്? മനുഷ്യരാശിയുടെ മഹത്ത്വം. മനുഷ്യരാശിയുടെ മഹത്ത്വത്തില്‍ നിന്ന്, എല്ലാ അവകാശങ്ങളും സമത്വമായാലും നീതിയായാലും പുറപ്പെടുന്നു. ഓരോ മനുഷ്യനും ജന്മം കൊണ്ടുതന്നെ ഈ മഹത്വത്തിന് അര്‍ഹനാണ്. ദിവസവും പത്രങ്ങളില്‍, ഈ ആളുകള്‍ തുടച്ചുനീക്കപ്പെടണം, അവരെ ജീവനോടെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നൊക്കെ ചിലര്‍ പറയുന്നത് കാണാം. എന്തുകൊണ്ട്? എല്ലാ രാജ്യങ്ങളും മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? മറുവശത്ത്, ഭാരതീയസംസ്‌കാരത്തെ നിര്‍വചിക്കുന്ന ഘടകം ഏതാണ്? അധികാരസ്ഥാനത്തിരിക്കുന്നവരോ സൈനികമേധാവികളോ ആയിരുന്നില്ല നമ്മുടെ ആദര്‍ശങ്ങള്‍. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ ത്യാഗവും സേവനവും എന്ന രണ്ട് ദേശീയ ആദര്‍ശങ്ങള്‍ ആണ് ഭാരതത്തിനുള്ളത്. ഈ രണ്ട് ദിശകളിലും അവളെ തീവ്രമാക്കുക, ബാക്കിയുള്ളത് സ്വയം സജ്ജമാകും. ഗുരു രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു: ‘ഞാന്‍ ഭാരതത്തെ സ്‌നേഹിക്കുന്നത് ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അവളുടെ മണ്ണില്‍ ജനിക്കാനുള്ള ഭാഗ്യം ലഭിച്ചതുകൊണ്ടല്ല. പ്രക്ഷുബ്ധമായ യുഗങ്ങളിലൂടെ അവള്‍ തന്റെ മക്കളുടെ പ്രകാശിതമായ ബോധത്തില്‍ നിന്ന് പുറപ്പെടുവിച്ച ഊര്‍ജ്ജമുള്ള വാക്കുകളെ വിജയകരമായി സംരക്ഷിച്ചതുകൊണ്ടാണ്.’ ഇവിടെയുള്ളത് ജ്ഞാനസംസ്‌കാരമാണ്. വംശം, ഭാഷ, മതവിശ്വാസം തുടങ്ങിയ മാറ്റമുള്ളതും, അന്യവുമായ സ്വഭാവങ്ങളാല്‍ ഇത് നിര്‍വചിക്കപ്പെട്ടിട്ടില്ല. ഇത് ആത്മതത്ത്വത്താലാണ് നിര്‍വചിക്കപ്പെട്ടത്. ചില പഴയ ജനാധിപത്യരാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയില്ല. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് നമ്മുടെ സാക്ഷരത 17 ശതമാനം മാത്രമായിരുന്നു. എന്നാല്‍ നമ്മള്‍ സാര്‍വത്രിക വോട്ടവകാശം തുടങ്ങി. അത് മനുഷ്യരെന്ന നിലയില്‍ നമ്മള്‍ അവരെക്കാള്‍ മികച്ചതായത് കൊണ്ടാണോ? അല്ല. അടിസ്ഥാനപരമായി മനുഷ്യരെല്ലാം ഒരുപോലെയാണ്. പിന്നെ എന്താണ് വ്യത്യാസം? സാംസ്‌കാരിക മൂല്യങ്ങളിലാണ് വ്യത്യാസം. നമുക്ക് കുറവുകളില്ല എന്നല്ല അതിനര്‍ത്ഥം. നമ്മളും പല തെറ്റുകളും വരുത്തിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ സംബന്ധിച്ചിടത്തോളം സിദ്ധാന്തപരമായി നമ്മള്‍ ശുദ്ധരാണ്. സനാതനധര്‍മ്മത്തോടുള്ള എന്റെ താല്‍പര്യം കേവലം അക്കാദമികമല്ല. സനാതനധര്‍മ്മം എന്റെ പൈതൃകമാണ്. ഈ പൈതൃകത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, കാരണം അപരത്വത്തിനു ഇടമില്ലാത്ത സാര്‍വത്രിക കാഴ്ചപ്പാടുള്ള ഒരേയൊരു സംസ്‌കാരമാണിത്.
സ്ത്രീകള്‍ക്ക് വോട്ടവകാശം ഇല്ലെന്ന് ചിലര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കും ആത്മാവില്ലെന്ന് നിരവധി വര്‍ഷങ്ങളായി അവര്‍ വിശ്വസിച്ചിരുന്നു. ആത്മാവ് ഇല്ലാത്ത ആരെയും ചൂഷണം ചെയ്യാന്‍ അവകാശമുണ്ട് എന്നവര്‍ കരുതി. എന്തായിരുന്നു നമ്മുടെ സമീപനം. നമ്മുടെ വിശ്വാസമനുസരിച്ച് അടുത്ത ജന്മത്തില്‍ നിങ്ങള്‍ക്ക് ഒരു സ്ത്രീയോ പുരുഷനോ മൃഗമോ അല്ലെങ്കില്‍ ഒരു പാറയോ പോലും ആകാം. ആത്മാവിനെ കേന്ദ്രീകരിച്ചാണ് ഈ സംസ്‌കാരം ആചാര്യന്മാരാല്‍ നിര്‍വചിക്കപ്പെട്ടത്. അതനുസരിച്ച് സ്ത്രീ-പുരുഷ വേര്‍തിരിവ് കാണിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, മൃഗങ്ങളെപ്പോലും ചൂഷണം ചെയ്യാന്‍ അവകാശമില്ലെന്നും അവര്‍ നമ്മോട് പറഞ്ഞു.
‘യദാ ഭൂതപൃഥക്ഭാവം
ഏകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം
ബ്രഹ്‌മ സംപദ്യതെ തദാ’
എന്ന് അതിനെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മറിച്ച് ഇന്ന് നാം അഭിമുഖീകരിക്കുന്നത് പരിസ്ഥിതി പ്രതിസന്ധിയാണ്. മനുഷ്യരാശിയുടെ പ്രയോജനത്തിനായി പരിസ്ഥിതിയെ ക്രിയാത്മകമായി വിനിയോഗിക്കുന്നതിനുപകരം, ഈ വിഭവങ്ങള്‍ നാം ചൂഷണം ചെയ്യുകയാണ് എന്നതാണ് അതിന്റെ മൂലകാരണം.
ഏറ്റവും കുറഞ്ഞ അളവിലെങ്കിലും, നിങ്ങള്‍ ഈശ്വരനെക്കാള്‍ താഴ്ന്നവരാണെന്ന തോന്നല്‍ ഉള്ളിടത്തോളം കാലം നിങ്ങളെ ഭയം വേട്ടയാടുമെന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു. ഭാരതം രാഷ്ട്രീയമായി വിഭജിക്കപ്പെട്ടുകിടന്ന കാലത്ത് കേരളത്തിന്റെ മഹാനായ പുത്രന്‍, ആദിശങ്കരന്‍ കാലടിയില്‍ നിന്നുള്ള തന്റെ യാത്ര ആരംഭിച്ച് ഉപഭൂഖണ്ഡം മുഴുവന്‍ സഞ്ചരിച്ച് നാല് മഠങ്ങള്‍ സ്ഥാപിച്ചു. കെട്ടിടങ്ങള്‍ ഐക്യം സൃഷ്ടിക്കുന്നില്ല. കെട്ടിടങ്ങള്‍ ഭൗതികശക്തിയുടെ സ്മാരകങ്ങളാണ്. വിപ്ലവത്തില്‍ മാറ്റം കൊണ്ടുവരുന്നത് മനസ്സിന്റെ സ്മാരകങ്ങളാണ്. ആദിശങ്കരന്റെ സംഭാവന എന്തായിരുന്നു? അദ്ദേഹം നാല് വേദങ്ങളില്‍ നിന്ന് നാല് മഹാവാക്യങ്ങള്‍ എടുത്ത് ഓരോ മഠത്തിനും ഓരോ മഹാവാക്യം നല്‍കി. പ്രജ്ഞാനം ബ്രഹ്‌മ, പരമമായ ജ്ഞാനമാണ് ആത്യന്തികസത്യം. അയം ആത്മാ ബ്രഹ്‌മ, ഈ ആത്മാവാണ് പരമസത്യം. അഹം ബ്രഹ്‌മാസ്മി, ഞാന്‍ പരമമായ സത്യമാകുന്നു. തത്ത്വമസി, നീ ആ പരമസത്യമാകുന്നു. മനുഷ്യമഹത്വത്തിന്റെയും സമത്വത്തിന്റെയും സന്ദേശം നമ്മുടെ മനസ്സില്‍ സന്നിവേശിപ്പിക്കാന്‍ ഇതിലും മികച്ചതും ഫലപ്രദവുമായ മറ്റൊരു മാര്‍ഗമുണ്ടോ? സ്വാമി വിവേകാനന്ദന്‍ പറയുന്നു. ‘എന്റെ ദൗത്യം വളരെ ലളിതമായ വാക്കുകളില്‍ വിശദീകരിക്കാം. എനിക്ക് മനുഷ്യരാശിയെ പഠിപ്പിക്കണം. മനുഷ്യരാശിയെ അവരുടെ ദൈവികതയും ജീവിതത്തിന്റെ എല്ലാ ചലനങ്ങളിലും അതിന്റെ പ്രകടനവും പഠിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ സന്ദേശം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍, ഈ സന്ദേശം ആന്തരികമാക്കുക. ഇത് സാധ്യമാണോ?’ അദ്ദേഹം ഭാരതീയര്‍ എന്നല്ല മനുഷ്യരാശി എന്നാണ് പറഞ്ഞത്.
ഇന്ത്യയെ വിജ്ഞാന മഹാശക്തിയായി ലോകം കണ്ടിരുന്ന കാലത്ത് പോലും ആക്രമണോത്സുകമായ താല്പര്യങ്ങള്‍ നമുക്കുണ്ടായിട്ടില്ലെന്ന് നമ്മള്‍ അഭിമാനത്തോടെ പറയാറുണ്ട്. ചില ഘട്ടങ്ങളില്‍ നമുക്ക് ആക്രമണാത്മക രൂപകല്പനകള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ നമ്മുടെ സംസ്‌കാരം, നമ്മുടെ ഋഷിയുടെ ദര്‍ശനങ്ങള്‍ അപരന്റെ മഹത്ത്വം ലംഘിക്കാന്‍ നമ്മെ അനുവദിച്ചില്ല. മറ്റൊരാളില്‍ സ്വയം തന്നെ കാണുക. മറ്റൊരു വ്യക്തിയില്‍ ബ്രഹ്‌മത്തെ കാണുക. നാമെല്ലാവരും ആത്മീയമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി പറയുന്ന വികസിത ഭാരതം മഹത്തായ ഭാരതത്തിന്റെ പുനരുജ്ജീവനമാണ്. ഭാരതമാതാവ് ഒരിക്കല്‍ കൂടി ഉണര്‍ന്ന് എന്നത്തേക്കാളും മഹത്വപൂര്‍ണ്ണമായി പുനരുജ്ജീവിച്ച് അവളുടെ സിംഹാസനത്തില്‍ ഇരിക്കുന്നത് കാണണം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന ലോകം, അത് വളരെ അപകടകരമായി മാറിയെന്ന് നമുക്ക് തോന്നുന്നതും അറിവിന്റെ മേഖലയായ ശാസ്ത്ര-സാങ്കേതികവിദ്യയുടെ പര്യവേക്ഷണങ്ങള്‍ കൊണ്ട് മാത്രമാണ്. മനുഷ്യരാശിയെ മുഴുവന്‍ നശിപ്പിക്കാന്‍ ഒരു രാജ്യത്തിന്റെ ആണവായുധങ്ങള്‍ മതിയാകും. ഈ സാഹചര്യത്തില്‍ ആശങ്ക ഉണ്ടാകും. എന്താണ് അതിനെ മറികടക്കാന്‍ ഉള്ള വഴി? നമുക്ക് പൈതൃകമായി ലഭിച്ച സാംസ്‌കാരിക മൂല്യങ്ങളുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളായി നാം മാറണം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് മഹാത്മാ ഗാന്ധി പറഞ്ഞതുപോലെയാവണം. എല്ലാവരോടും സമത്വത്തോടെയും മാന്യതയോടെയും പെരുമാറാന്‍ ഭാരതീയ ആദര്‍ശങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും സാധ്യമാണ്.
ബ്രിഡ്ജിംഗ് സൗത്തിനെക്കുറിച്ചും ചിലത് പറയാനുണ്ട്. പ്രശ്‌നം വടക്കിനോ തെക്കിനോ അല്ല. പ്രശ്‌നം നമ്മുടെ സമീപനങ്ങള്‍ക്കാണ്. മായം കലരാത്ത സനാതനധര്‍മ്മം കാണണമെങ്കില്‍ കേരളത്തിലേക്ക് വരാന്‍ ഞാന്‍ ഉത്തരഭാരതത്തിലുള്ളവരോട് പറയാറുണ്ട്. നിങ്ങള്‍ക്ക് പരിഷ്‌കൃതമായ അസ്തിത്വത്തോടെ ജീവിക്കണമെങ്കില്‍, കാരുണ്യത്തിന്റെ നൈതികത വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീക്ക് അത് സ്വാഭാവികമായി വരുന്നു എന്ന് അദ്ദേഹം തുടര്‍ന്ന് പറയുന്നു. ഉത്തരേന്ത്യയിലെ ആളുകളേക്കാള്‍ തങ്ങള്‍ക്ക് ദേശസ്‌നേഹം കുറവാണെന്ന തെറ്റായ ധാരണ ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് ഒരിക്കലും ഉണ്ടാകരുത്. കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ ഭഗവാന്‍ കൃഷ്ണനെ സംബന്ധിച്ച ഒരു പരിപാടിയോ പാട്ടോ അവതരിപ്പിക്കുമ്പോള്‍ അവതാരകരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നത് കാണാം. അത് ഭക്തിഭാവമാണ്. ‘എല്ലാ സമയത്തും ഞാന്‍ ഭഗവാന്‍ ശിവന്റെ പഞ്ചാക്ഷരീമന്ത്രം ജപിക്കുന്നു, പക്ഷേ ഗോപിയുടെ പ്രിയതമന്റെ അടുത്തേക്ക് ഓടുന്ന എന്റെ ഹൃദയം കൊണ്ട് എന്തുചെയ്യണമെന്ന് എനിക്കറിയില്ല’, എന്നാണ് ശൈവദേശമായ ദക്ഷിണഭാരതത്തിലെ ഒരു ഭക്തന്‍ എഴുതിയത്. എത്ര അത്ഭുതകരവും ഉദാത്തവും സൂക്ഷ്മവുമായ ആരാധനയാണത്. ശ്രീരാമന്‍ ദക്ഷിണദേശം വരെ എത്തി, ശ്രീകൃഷ്ണന്‍ വിന്ധ്യപര്‍വതം കടന്നിട്ടുമില്ല. എങ്കിലും ആ ഭക്തിയുടെ ഗുണവും തീവ്രതയും കാണേണ്ടതാണ്.
ഈ രാജ്യത്തെ ജനങ്ങള്‍ എന്നും സരസ്വതീദേവിയുടെ ഭക്തരാണ്. എന്നാല്‍ വിദ്യാഭ്യാസപ്രക്രിയ കേവലം അറിവ് സമ്പാദനം കൊണ്ട് പൂര്‍ത്തിയാകുന്നില്ല. എന്താണ് തപസ്സ്? അത് സ്വാധ്യായവും പ്രവചനവും കൂടി ചേര്‍ന്നതാണ്. അറിവ് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് നിര്‍ത്തിയ ഒരു കാലം നമ്മുടെ ചരിത്രത്തിലുണ്ടായിരുന്നു. നമ്മള്‍ അറിവിന്റെ വാതിലുകള്‍ അടച്ചു. സ്വാമി രംഗനാഥാനന്ദയുടെ അഭിപ്രായത്തില്‍ നമ്മള്‍ ആദര്‍ശങ്ങളോട് യഥാര്‍ത്ഥത്തില്‍ വിശ്വസ്തരായിരുന്നില്ല. അദ്ദേഹം ശ്രീമദ് ഭാഗവതത്തെ ഉദ്ധരിച്ച് പറയുന്നു. ‘അറിവിനെ ഉള്ളില്‍ തടവിലാക്കുന്ന ഒരു പണ്ഡിതന്‍ സരസ്വതീദേവിയുടെ ഭക്തനല്ല. അവന്‍ സരസ്വതിയുടെ ശത്രുവാണ്.’ അതിനുള്ള വില നമുക്ക് കൊടുക്കേണ്ടിയും വന്നു. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ അതിനെതിരെ പോരാടുകയും പുതിയ അവബോധം വരികയും ചെയ്തു. വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാണ്. അതിനാല്‍ പരസ്പരം കണ്ടുമുട്ടുന്നതിനും പരസ്പരം അറിയുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും നമുക്ക് കൂടുതല്‍ ഇടമുണ്ട്. അപ്പോള്‍ തെക്കും വടക്കും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന ധാരണ പോലും, അപ്രത്യക്ഷമാകുമെന്ന് ഞാന്‍ കരുതുന്നു.
സ്വാമി വിവേകാനന്ദന്‍ പണ്ടേ പറഞ്ഞിരുന്നു. ക്രൂരതയെ അഭിമുഖീകരിക്കുക, ഭയത്തെ നേരിടുക. ശ്രീമദ്ഭഗവദ്ഗീത പറയും പോലെ
‘യസ്മാന്നോദ്വിജതേ ലോകോ
ലോകാന്നോദ്വിജതേ ച യഃ
ഹര്‍ഷാമര്‍ഷഭയോദ്വേഗൈര്‍
മുക്തോ യഃ സ ച മേ പ്രിയഃ’
(12.15)
ആരെയും ഭയപ്പെടുത്താന്‍ ശ്രമിക്കാത്തവാനും ആരെയും ഭയപ്പെടാത്തവനും, സന്തോഷവും അക്ഷമയും ഭയവും ഉത്കണ്ഠയും ഇല്ലാത്തവനും എനിക്ക് പ്രിയപ്പെട്ടവനാണ് എന്ന് ഭഗവാന്‍ പറയുന്നു. നമ്മെ പ്രചോദിപ്പിക്കാന്‍ നമ്മുടെ പൈതൃകത്തില്‍ ഇത്തരം ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാത്തിനെയും സധൈര്യം നേരിടാന്‍ ഈ സംസ്‌കാരം നമുക്ക് കരുത്ത് തരും.