ലോക രാഷ്ട്രീയത്തെ തന്റെ പ്രവൃത്തികള്‍കൊണ്ടും എഴുത്തുകൊണ്ടും ചിന്തകള്‍കൊണ്ടും മാറ്റിമറിച്ച ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. വിയറ്റ്‌നാം യുദ്ധംമുതല്‍ നൂറാംവയസ്സില്‍ ചൈന-യു.എസ്. ബന്ധം മെച്ചപ്പെടുത്താനുള്ള നയതന്ത്ര ഇടപെടല്‍വരെ അദ്ദേഹം നടത്തിയ നീക്കങ്ങള്‍ അമേരിക്കയെ ആഗോളശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നൂറാം വയസ്സില്‍ അന്തരിച്ച അമേരിക്കയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിഞ്ജര്‍ ആ രാജ്യത്തിന്റെ ചരിത്രത്തിലെ സമര്‍ത്ഥനായ ഡിപ്ലോമാറ്റാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിനേക്കാളുപരി ലോകംകണ്ട യുദ്ധക്കൊതിയനായരാഷ്ട്ര തന്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം.
1923 മേയ് 27ന് ജര്‍മനിയിലെ ബവേറിയിയില്‍ ആണ് കിസിഞ്ജര്‍ ജനിച്ചത്. ഹിറ്റ്‌ലറുടെ ജൂത വേട്ടയെ തുടര്‍ന്ന് ലണ്ടനില്‍ എത്തിയ കിസിഞ്ചറുടെ കുടുംബം 1943ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. നാസി ജര്‍മനിയില്‍നിന്നുള്ള അഭയാര്‍ഥിയായിരുന്ന കിസിന്‍ജര്‍ക്ക് ഹോളോകോസ്റ്റില്‍ 13 കുടുംബാംഗങ്ങളെയും നിരവധി സുഹൃത്തുക്കളെയും നഷ്ടപ്പെട്ടിരുന്നു. പിറന്ന മണ്ണായ ജര്‍മനിയില്‍ അമേരിക്കന്‍ സൈനികനായാണ് അദ്ദേഹം തിരിച്ചെത്തുന്നത്.
1938 ല്‍ ഹിറ്റ്‌ലറെ ഭയന്ന് ജര്‍മനിയില്‍ നിന്ന് നാടുവിട്ടു അഭയാര്‍ത്ഥിയാക്കപ്പെട്ട കിസിഞ്ജര്‍ തന്നെ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സൃഷിടിക്കുന്നതിനു നിമിത്തമായതും ചരിത്രം. വിയറ്റ്‌നാമില്‍ കമ്പോഡിയയില്‍, ചിലിയില്‍, ബംഗ്ലാദേശില്‍ ഒക്കെ അമേരിക്കന്‍ ഇടപെടുലകള്‍ മൂലം അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായി.
തന്നെ ഒരു യഥാര്‍ത്ഥ അമേരിക്കകാരനാക്കി മാറ്റിയത് സൈനിക സേവന കാലഘട്ടം ആണെന്നാണ് കിസിഞ്ജര്‍ പറയുന്നത്. ഹാര്‍വാര്‍ഡിലെ നിന്ന് ഗവേഷണ ബിരുദം നേടിയ അദ്ദേഹം അതേ സര്‍വകലാശാലയില്‍ അദ്ധ്യാപകനും ആയിരുന്നു. തന്റെ ഔപചാരിക നയതന്ത്ര പര്‍വ്വത്തിന് ശേഷവും ലോകത്തിന്റെ പല ദിക്കിലുമുള്ള സര്‍വ്വകലാശാലകളിലെയും വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയായിരുന്നു കിസിഞ്ജര്‍. അധികാരമാണ് ഏറ്റവും വലിയ ഉത്തേജക ഔഷധം എന്നതായിരുന്നു അദ്ദേഹത്തിന്റെ മന്ത്രങ്ങളില്‍ ഒന്ന്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉപദേശകനായി സജീവ രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹത്തെ 1968ല്‍ നിക്‌സണ്‍ വിദേശ കാര്യസെക്രട്ടറിയായി നിയമിച്ചു. അന്ന് തൊട്ട് ഇന്നോളം കിസിഞ്ജറെ ഉദ്ധരിക്കാത്ത ഒരു നയതന്ത്ര ക്ലാസും ഉണ്ടായിട്ടില്ല!
അമേരിക്കന്‍ വിദേശനയം രൂപപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച നയതന്ത്രജ്ഞനായിരുന്നു ഹെന്റി ആല്‍ഫ്രഡ് കിസിന്‍ജര്‍. 1969 മു തല്‍ 1976 വരെ പ്രസിഡന്റുമാരായ റിച്ചാഡ് നിക്‌സന്റെയും ജെറാള്‍ഡ് ഫോഡിന്റെയും കീഴില്‍ വിദേശകാര്യ സെക്രട്ടറിയായും ദേശീയ സുരക്ഷ ഉപദേഷ്ടാവായും സേവനം ചെയ്ത അദ്ദേഹം അമേരിക്കയുടെ നയതന്ത്ര ഉപദേഷ്ടാവ്, ചിന്തകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച് നൂറാം വയസിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി നിലനിന്നത്. അന്തര്‍ദേശീയ നിരീക്ഷകര്‍ക്ക് ഇന്നും അത്ഭുതമാണ്. 1973ലെ യോം കീപുര്‍ യുദ്ധശേഷം ‘ഷട്ടില്‍ ഡിപ്ലോമസി’യിലൂടെ മിഡിലീസ്റ്റില്‍ സമാധാനം കൈവരുത്തുന്നതിലും ഈജിപ്തും അമേരിക്കയും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിലും അദ്ദേഹം ക്രിയാത്മകമായ പങ്കുവഹിച്ചിട്ടുണ്ട്. നിക്‌സന്റെ ഭരണകാലത്തുണ്ടായ ‘വാട്ടര്‍ഗേറ്റ്’ അഴിമതി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം അധികാരസ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. നിക്‌സന്‍ പ്രസിഡന്റാണെങ്കിലും സഹപ്രസിഡന്റ് കിസന്‍ഞ്ജറാണെന്നായിരുന്നു സംസാരം. വിവാദത്തെത്തുടര്‍ന്ന് നിക്‌സന് അധികാരം നഷ്ടമായി. പക്ഷേ, പിന്‍ഗാമിയായ ഫോഡിന്റെ വലം കൈയായി കിസിഞ്ജര്‍ മാറി.
നിക്‌സന്റെ ദേശീയ സുരക്ഷാ ഉപദേശകനും ഭരണത്തിലെ നിര്‍ണായക സ്വാധീനവുമായിരുന്ന ഹെന്റി കിസിഞ്ജര്‍ ഭാരതീയരെക്കുറിച്ചു ചൊരിഞ്ഞ അധിക്ഷേപങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ‘ഒന്നാന്തരം മുഖസ്തുതിക്കാര്‍, അധികാരത്തിലുള്ളവരുടെ കാലുനക്കുന്നതില്‍ മിടുക്കന്മാര്‍’ എന്നൊക്കെയാണ് 1970കളില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍, ചൈന അനുകൂല യുഎസ് വിദേശനയം രൂപപ്പെടുത്തുന്നതിനു സൂത്രധാരനായ കിസിന്‍ജര്‍ പറഞ്ഞത്. ബംഗ്‌ളദേശ് വിമോചന യുദ്ധത്തില്‍ ഒരു ഘട്ടത്തിലും കിസ്സിഞ്ചറുടെ പിന്തുണ ഇന്ത്യക്ക് ഉണ്ടായിരുന്നില്ല. സൈനികമായി അമേരിക്ക പാകിസ്താനെ പിന്തുണക്കുകയും ചെയ്തു.
സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു ഹെയ്ന്‍സ് ആല്‍ഫ്രഡ് കിസിഞ്ജര്‍. ജര്‍മനിയില്‍ ജനിച്ച അദ്ദേഹം 1969 – 1977 കാലഘട്ടത്തില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ വിദേശകാര്യനയത്തില്‍ പ്രധാനപങ്കുവഹിച്ചു. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സംഘര്‍ഷത്തില്‍ അയവുവരുത്തിയ ഡീറ്റെന്‍ (detente) നയം, ചൈനയുമായുള്ള ബന്ധങ്ങള്‍ പുനഃസ്ഥാപിക്കല്‍, വിയറ്റ്‌നാം യുദ്ധത്തിന്റെ അവസാനം കുറിച്ച പാരീസ് സമാധാന ഉടമ്പടി എന്നിവയില്‍ കിസിഞ്ജര്‍ പ്രധാന പങ്ക് വഹിച്ചു. ആണവ നിര്‍വ്യാപന രംഗത്തും നിരായുധീകരണ മേഖലയിലുമെല്ലാം കിസഞ്ജറുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. SALT, ABM, NPT എന്നീ ഉടമ്പടികള്‍ അദ്ദേഹത്തിന്റെ മുന്‍കൈയില്‍ ഉടലെടുത്തതാണ്.
എഴുപതുകളില്‍ ചൈനയുമായി അമേരിക്കയുടെ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കിസഞ്ജറുടെ രഹസ്യ നയതന്ത്ര ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ടെന്നത് ശരിയാണ്. സോവിയറ്റ് യൂണിയനുമായി ഉണ്ടാക്കിയ ആയുധ നിയന്ത്രണ ഉടമ്പടി (സോള്‍ട്ട് 1) കിസിന്‍ജര്‍ ഡിപ്ലോമസിയുടെ മറ്റൊരു നേട്ടമായിരുന്നു. അതുപോലെ 1973ലെ അറബ്-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കുന്നതിലും 79ലെ ഈജിപ്ത്-ഇസ്രായേല്‍ ക്യാമ്പ് ഡേവിഡ് കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലും പങ്കുണ്ട്. വിദേശകാര്യങ്ങളില്‍ വാഷിങ്ടണിന് സ്ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലെന്നും താല്‍പര്യങ്ങള്‍ മാത്രമാണുള്ളതെന്നും തുറന്നു പറഞ്ഞതും അദ്ദേഹമായിരുന്നു. ഇസ്രായേല്‍ അധിനിവേശത്തെ പിന്തുണച്ചതിന്റെ പേരില്‍ 1973ല്‍ അറബ് രാജ്യങ്ങള്‍ അമേരിക്കക്ക് എതിരെ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധം പിന്‍വലിക്കുന്നതിന് സമ്മര്‍ദം ചെലുത്താന്‍ ആ വര്‍ഷം ഡിസംബര്‍ 15ന് അന്നത്തെ സൗദി അറേബ്യന്‍ ഭരണാധികാരി ഫൈസല്‍ രാജാവിനെ കിസിന്‍ജര്‍ സന്ദര്‍ശിക്കുകയുണ്ടായി. 1967ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഇസ്രായേല്‍ തിരിച്ചുനല്‍കുന്നതുവരെ ഉപരോധം പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടായിരുന്നു രാജാവിന്. ഒന്നര മണിക്കൂര്‍ നേരം രാജാവുമായി ചര്‍ച്ച നടത്തിയിട്ടും കിസിന്‍ജറുടെ നയതന്ത്രം വിജയിച്ചില്ല.
പാരീസ് സമാധാന ഉടമ്പടിയില്‍ ഉള്‍ക്കൊണ്ടിട്ടുള്ള വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ പരിശ്രമിച്ചതിന് 1973-ല്‍ ഉത്തര വിയറ്റ്‌നാം പോളിറ്റ് ബ്യൂറോ അംഗമായ ലെ ഡക് തൊ, കിസിഞ്ജര്‍ എന്നിവര്‍ക്ക് നോബല്‍ സമ്മാനം നല്‍കപ്പെട്ടു. എന്നാല്‍ തൊ ഈ പുരസ്‌കാരം സ്വീകരിച്ചില്ല. കാരണം അമേരിക്കയെ ലോക പോലീസുകാരനാകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കിസ്സിഞ്ചറുമായി നോബല്‍ സമ്മാനം പങ്കിടാന്‍ തന്റെ ധാര്‍മികത അനുവദിക്കുന്നില്ല എന്നാണ് തൊ പറഞ്ഞത്.
The White House Years (1979). American Foreign Policy: Three Es says (1969)1994. Diplomacy(1994.) On China (2011-2014) . World Order (2014.) മുതല്‍ 2022ല്‍ പുറത്തിറങ്ങിയ Leadership: Six Studies in World Strategy വരെ അന്തര്‍ദേശീയ പഠിതാക്കള്‍ക്കും നയതന്ത്രജ്ഞര്‍ക്കും പാഠപുസ്തകങ്ങളാണ്. പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്‌സണിന്റെയും ജെറാള്‍ഡ് ഫോര്‍ഡിന്റെയും കീഴില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി സേവനമനുഷ്ഠിച്ച ഹെന്റി കിസഞ്ജറുടെ പുതിയ പുസ്തകവും മാര്‍ക്കറ്റില്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒരു ഡസനിലധികം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം തനിക്ക് അറിയാവുന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളെക്കുറിച്ച് ആറ് പഠനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍റാഡ് അഡനോവര്‍, അന്‍വര്‍ സാദത്ത്, മാര്‍ഗരറ്റ് താച്ചര്‍, ലീ ക്വാന്‍ യൂ, ചാള്‍സ് ഡി ഗല്ലെ, റിച്ചാര്‍ഡ് നിക്‌സണ്‍ എന്നിവരാണ് അവര്‍. ഈ നേതാക്കള്‍ സ്വീകരിച്ച തന്ത്രങ്ങള്‍ അന്താരാഷ്ട്ര നയതന്ത്രത്തെ എങ്ങനെ പുനര്‍നിര്‍വചിച്ചു എന്നതിലാണ് കിസഞ്ജര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ചരിത്രത്തില്‍ അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമാണ്. ചൈനയുമായി ബന്ധം സ്ഥാപിച്ച പിംഗ് പോംഗ് ഡിപ്ലോമസി, ഷട്ടില്‍ ഡിപ്ലോമസി എന്നിവയുടെ ഉപജ്ഞാതാവും അദ്ദേഹമായിരുന്നു. മാവോയും നിക്‌സണും തമ്മില്‍ ബെയ്ജിങിലും വാഷിങ്ങ്ടണിലും വച്ച് കൈകൊടുക്കുന്നതിലും കിസഞ്ജര്‍ വലിയ പങ്ക് വഹിച്ചു. ലോകവ്യാപാര കെട്ടിടത്തിന്മേല്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ബുഷ് ജൂനിയര്‍ അദ്ദേഹത്തെ അന്വേഷണ കമ്മീഷന്‍ ചെയര്‍മാനായി നിയോഗിച്ചെങ്കിലും തനിക്കു പറ്റിയ ജോലി അല്ല എന്ന് പറഞ്ഞു കിസഞ്ജര്‍ ആ ദൗത്യം സ്വീകരിച്ചില്ല.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ വിദേശ സെക്രട്ടറി എന്നതാണ് കിസഞ്ജറെ കുറിച്ചുള്ള ഏറ്റവും വലിയ വിമര്‍ശനം. വിയറ്റ്‌നമിലും കംബോഡിയായിലും നരവേട്ടക്ക് മുന്‍കൈ എടുത്തു എന്നത് കിസ്സിഞ്ചര്‍ നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനമാണ്. യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍ 1969ല്‍ കംബോഡിയയിലും ലാവോസിലും ക്ലസ്റ്റര്‍ ബോംബിങ്ങിന് ഉത്തരവിട്ടത് കിസിന്‍ജറായിരുന്നു. നാലുവര്‍ഷം അമേരിക്ക അവിടെ വര്‍ഷിച്ചത് 5,40,000 ബോംബുകളാണ്. നാലു ലക്ഷത്തോളം സിവിലിയന്മാരാണ് അന്ന് കൂട്ടക്കൊല ചെയ്യപ്പെട്ടത്. അര്‍ജന്റീന, ചിലി ഉള്‍പ്പെടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് വിരുദ്ധ സ്വേച്ഛാധിപതികള്‍ക്ക് നല്‍കിയ പിന്തുണക്കുപിന്നിലും ഇദ്ദേഹത്തിന്റെ നിലപാടുകള്‍ മുഖ്യപങ്കുവഹിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്ന നിലയില്‍ 1969 മുതല്‍ അമേരിക്കന്‍ വിദേശകാര്യ നയങ്ങളില്‍ കിസഞ്ജര്‍ക്ക് വ്യക്തമായ നിയന്ത്രണമുണ്ടായിരുന്നു. വിദേശകാര്യ സെക്രട്ടറി പദവിയില്‍ എത്തിയതോടെ അത് പാരമ്യത്തിലെത്തി. അമേരിക്കയുടെ അധിനിവേശ ഭീകരപ്രവര്‍ത്തനങ്ങളില്‍ യു.എസ് വിദേശകാര്യ സെക്രട്ടറിമാരുടെ പങ്ക് പരിശോധിച്ചാല്‍ അതിലേറ്റവും മുന്നില്‍നില്‍ക്കുന്നയാളാണ് കിസിന്‍ജര്‍.
നയതന്ത്രജ്ഞരുടെ നായകനെന്നാണ് രാഷ്ട്രീയ തത്ത്വചിന്തകന്‍ കൂടിയായ കിസിഞ്ജര്‍ അറിയപ്പെടുന്നത്. മാറിവന്ന റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് സര്‍ക്കാരുകള്‍ അദ്ദേഹത്തില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിച്ചു. പ്രായം അദ്ദേഹത്തെ കര്‍മമണ്ഡലത്തില്‍നിന്ന് പിന്നോട്ടടിപ്പിച്ചില്ല. 90 വയസ്സ് പിന്നിട്ടപ്പോഴും വൈറ്റ്ഹൗസ് യോഗങ്ങളില്‍ സ്ഥിരം പങ്കെടുക്കുമായിരുന്നു. കഴിഞ്ഞ ജൂലായില്‍ ബെയ്ജിങ് സന്ദര്‍ശിച്ച കിസിഞ്ജര്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചൈനയും യു.എസും തമ്മിലുള്ള മഞ്ഞുരുക്കത്തിന്റെ സൂചനയായി അതിനെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അസാമാന്യ നേതൃത്വപാടവും കാര്യങ്ങള്‍ സമര്‍ഥിക്കാനുള്ള മിടുക്കും കിസിഞ്ജര്‍ക്ക് നേട്ടമായി.
എന്നാല്‍ പ്രായോഗിക നയതന്ത്രത്തിന് എന്നും ഒപ്പം നടന്ന അദ്ദേഹത്തിന്റെ മന്ത്രം ഒന്ന് മാത്രമായിരുന്നു: അമേരിക്കക്ക് നിരന്തര ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഉള്ളത് സ്ഥിര താല്പര്യം മാത്രം. ശത്രുവിന്റെ ശത്രു മിത്രം, അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന പ്രായോഗിക നയതന്ത്രത്തിന്റെ എക്കാലത്തെയും വലിയ വക്താവും കൂടിയാണ് കിസ്സിഞ്ചര്‍.
‘അമേരിക്കയുടെ ശത്രുവായിരിക്കുന്നത് അപകടകരമാണ്. അതോടൊപ്പം അമേരിക്കയുടെ ചങ്ങാതിയാകുന്നത് മാരകമാണ്’ എന്ന് ഹെന്റി കിസഞ്ജര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇത് ഏറ്റവും അര്‍ത്ഥവത്തുമാണ്. ലോകനയതന്ത്രത്തെ ഇനി രണ്ടായി മുറിക്കാം – കിസിന്‍ജറിനു മുന്‍പും ശേഷവും!