ഗവേഷണം എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കിയാണോ നമ്മുടെ സര്‍വ്വകലാശാലകള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയമുണ്ട്. നമ്മുടെ സര്‍വ്വകലാശാലകള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന ഒട്ടുമിക്ക ഗവേഷണ പ്രബന്ധങ്ങളും കോളേജ് തലത്തിലുള്ള ലേഖന മത്സരത്തിലെ പ്രബന്ധത്തെക്കാള്‍ മികച്ചതാണോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. യു.ജി.സി ഗ്രാന്റ് കിട്ടുന്നു, അതിനാല്‍ ഞങ്ങളും ഗവേഷണം നടത്തുന്നു എന്ന ചിന്ത മാത്രമേ അധികാരികള്‍ക്ക് ഉള്ളൂ. പാരമ്പര്യമായി ആരോ എഴുതി വെച്ച കീഴ്‌വഴക്കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നത്. എന്നാല്‍, അതിലെ നിര്‍ദ്ദേശങ്ങള്‍ ഗവേഷകരോ, ഗൈഡോ മറ്റു മേലധികാരികളോ മറിച്ചു നോക്കിയിട്ടില്ല എന്നതിന്റെ തെളിവാണ് ഗവേഷണ പ്രബന്ധങ്ങളുടെ ഈ മൂല്യത്തകര്‍ച്ച.
അടിത്തറയിലെ കുഴപ്പം
ഗവേഷണ പ്രബന്ധത്തിലെ കുഴപ്പമായി മാത്രം ഇതിനെ കാണരുത്. എന്നുമുതല്‍ സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരം തുടങ്ങിയോ, അന്നുമുതല്‍ താഴെ തട്ട് മുതല്‍ മുകള്‍ തട്ട് വരെ പ്രശ്‌നങ്ങളാണ്. വിസി നിയമനം മുതല്‍ താഴെ തട്ടിലുള്ള നിയമനം വരെ രാഷ്ട്രീയ സ്വാധീനത്തിലാണ് നടക്കുന്നത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കാര്യമെടുത്താല്‍, അതിന്റെ ഉത്ഭവം തന്നെ, ”തങ്ങള്‍ക്ക് കളിക്കാന്‍ ഒരു തട്ടകം വേണം” എന്ന മുസ്ലീം ലീഗിന്റെ പിടിവാശിയില്‍ ജന്മം കൊണ്ടതാണ്. അതവര്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചപ്പോള്‍, കോണ്‍ഗ്രസിന് പോലും, ഇതൊരു ഈജിയന്‍ തൊഴുത്തായല്ലോ എന്ന് ഖേദിക്കേണ്ടി വന്നു.
അവസരം കിട്ടുമ്പോഴൊക്കെ ഇടതുപക്ഷവും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയാണ് സര്‍വ്വകലാശാലകളെ ഉപയോഗിച്ചത്. ഏറ്റവും ഒടുവില്‍ നേതാക്കന്മാരുടെ ഭാര്യമാരില്‍ നിന്ന് തുടങ്ങി ചിന്ത ജെറോമില്‍ എത്തി നില്‍ക്കുന്നു. എന്നാല്‍, തല്‍പ്പര കക്ഷികള്‍ ഇതൊരു രാഷ്ട്രീയ വിഷയമായി ലാഭം കൊയ്യാനാണ് നോക്കുന്നത്. യു.ഡി.എഫും, എല്‍.ഡി.എഫും അത്ര മാത്രമേ ഇതിനെ കണ്ടിട്ടുള്ളൂ. കാരണം ചികഞ്ഞു ചെന്നാല്‍ ഈ രണ്ടു മുന്നണികളും പ്രതിസ്ഥാനത്ത് വരും.
മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിച്ചിരുന്ന ഘട്ടങ്ങളിലാണ് ‘മാപ്പിള ലഹള’ എന്ന ഒരൊറ്റ വിഷയത്തില്‍ ഡസന്‍ കണക്കിന് പി.എച്ച്.ഡി.കള്‍ നല്‍കിയത്. അതും, ഒരു വിഷയത്തെ അതിന്റെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് കൊണ്ട് പച്ചക്കള്ളവും, കല്പിത കഥകളും നിര്‍മ്മിച്ചതിന്. ഒരു പ്രമുഖ നേതാവിന്റെ ഭാര്യ തിരഞ്ഞെടുത്ത വിഷയം ‘മാപ്പിള ലഹളയില്‍ സ്ത്രീകളുടെ പങ്ക്’ എന്നതായിരുന്നു. ഇന്നാട്ടുകാര്‍ക്ക് അറിയാം എന്ത് പങ്കാണ് സ്ത്രീകള്‍ വഹിച്ചിരുന്നത് എന്ന്! പലായനം ചെയ്ത ഹിന്ദുക്കളുടെ വീടുകള്‍ കൊള്ളയടിച്ചു കൊണ്ടുവരുന്ന പശു, ആടുമാടുകള്‍ എന്നിവ കറി വെച്ച് കൊടുക്കുക, അവരുടെ പത്തായപ്പുരകള്‍ കുത്തിപ്പൊളിച്ചു കൊണ്ടുവരുന്ന അരി ഉപയോഗിച്ച് ചോറുണ്ടാക്കി കൊടുക്കുക തുടങ്ങിയ കലാപരിപാടികള്‍ നടത്തിയതിനെയാണ് ആ പ്രബന്ധം മഹത്വവല്‍ക്കരിച്ചത്. ഇതുപോലുള്ള ഒട്ടേറെ പ്രബന്ധങ്ങള്‍ സര്‍വ്വകലാശാലയില്‍ ഉണ്ട്. ഒന്നിലേറെ പേര്‍ ഇതേ വിഷയം കൈകാര്യം ചെയ്യുന്നതിനാല്‍, കെ.ടി.ജലീല്‍ കോഴിക്കോട് നിന്ന് കേരള സര്‍വ്വകലാശാലയിലെക്ക് വെച്ച് പിടിച്ചു. ഭരിച്ചിരുന്നത് ലീഗ് ആയിരുന്നതിനാലും, ജലീല്‍ ലീഗിന്റെ തീപ്പൊരി നേതാവ് ആയിരുന്നതിനാലും, ഈ വിഷയം അവിടെയും ചോദ്യം ചെയ്യാതെ അംഗീകരിക്കപ്പെട്ടു!
ഇതാണ് സര്‍വ്വകലാശാലകളുടെ കാലങ്ങളായുള്ള രീതി. ഇതില്‍ ലീഗിനെ മാത്രം കുറ്റം പറയാന്‍ കഴിയില്ല. ഇടതും വലതും പി.എച്ച്.ഡി ബിരുദം വീതിച്ചെടുക്കുന്ന കാഴ്ച എല്ലാകാലത്തും നടന്നിട്ടുണ്ട്. ഉദ്യോഗം വീതിച്ചെടുക്കാനുള്ള ഒരു വാതിലായി ഗവേഷണ ബിരുദത്തെ കാണുന്നു. എന്നാല്‍, ഇത്ര പച്ചക്ക്, നിലാവുണ്ടെന്നു കരുതി നേരം വെളുക്കുവോളം കക്കുന്ന കള്ളന്മാരെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് മാധ്യമങ്ങളില്‍ ഇത്രയേറെ ചര്‍ച്ച വരുന്നത്!
തിരുത്തലുകള്‍ എങ്ങിനെ
യു.ജി.സി നിയമങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസ്സിന്റെ കാലത്തുള്ള പഴകി ദ്രവിച്ചു തുരുമ്പു പിടിച്ചവയാണ്. ചാന്‍സിലറുടെ കാര്യത്തില്‍ നാം അത് കണ്ടു. സംസ്ഥാന ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഗവര്‍ണ്ണര്‍ക്ക് എന്തിനാണ് അധികഭാരം നല്‍കി ചാന്‍സിലര്‍ പദവി നല്‍കുന്നത്? എല്ലാ ഗവര്‍ണ്ണര്‍മാരും വിദ്യാഭ്യാസ മേഖലയില്‍ പ്രാവീണ്യം ഉള്ളവരാണോ? എന്തുകൊണ്ട് ചാന്‍സിലറെയും, വൈസ് ചാന്‍സിലര്‍മാരെയും യു.ജി.സി. നേരിട്ട് നിയമിക്കുന്നില്ല? അങ്ങിനെ വരുമ്പോള്‍ ഓരോ സര്‍വ്വകലാശാലക്കും രാജ്യത്തെ ഏറ്റവും മികച്ച നായകനെ ലഭിക്കില്ലേ? എന്തുകൊണ്ട് അനുവദിച്ച ഫണ്ട് ശരിയാംവണ്ണം ചെലവഴിച്ചോ എന്ന് യു.ജി.സി. പുനഃപരിശോധന നടത്തുന്നില്ല? ആകപ്പാടെ നടക്കുന്നത്, ഇത്ര കോടി അനുവദിച്ചു, അതില്‍ എത്ര ഗവേഷണത്തിന് ചെലവഴിച്ചു എന്ന് മാത്രം. എന്ത് ഗവേഷണമാണ് നടത്തിയത്? അതുകൊണ്ട് നാടിനു വല്ല ഗുണവും ഉണ്ടായോ? ലോകസമക്ഷം തുറന്നു കാട്ടാന്‍ കഴമ്പുള്ള എന്തെങ്കിലും അതിനകത്തുണ്ടോ എന്നൊക്കെ നോക്കേണ്ടേ? പുതിയ നിയമത്തില്‍ അതിനൊക്കെയുള്ള സാധ്യതകള്‍ ഉള്ളത് കൊണ്ടാണല്ലോ കേരളം എതിര്‍ക്കുന്നത്!
രാഷ്ട്രീയ സ്വാധീനം നോക്കിയാണ് ഇപ്പോള്‍ വി.സി. നിയമനം നടത്തുന്നത്. സിണ്ടിക്കേറ്റ്, സെനറ്റ് നിയമനവും അതുപോലെ തന്നെ. അതിനുള്ള മാനദണ്ഡങ്ങള്‍ തിരുത്തപ്പെടണം. വിദ്യാഭ്യാസ രംഗത്തെ മികവിനെ മാനിച്ചു കൊണ്ട് തന്നെ വേണം നിയമനം. അല്ലെങ്കില്‍, രാഷ്ട്രീയ കക്ഷികള്‍ പിറകില്‍ നിന്ന് ചരട് വലിക്കുന്നതിനനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ. വിസിയുടെ നിയമനത്തിന് ശരിയായ മാനദണ്ഡങ്ങള്‍ യു.ജി.സി നിര്‍വ്വചിക്കണം. അധ്യാപക തിരഞ്ഞെടുപ്പ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വേണം. ശരിയായ വണ്ണം ഭാഷ അറിയാത്ത ഒട്ടേറെ അധ്യാപകരെ ഈ ലേഖകന് പരിചയമുണ്ട്. ബി.എ. ക്ലാസിലെ ഒരു പാഠത്തില്‍ ‘9/11’ എന്ന് കണ്ട് ലോകത്ത് നടക്കുന്ന പതിനൊന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഒന്‍പതും സദ്ദാമിന്റെ സൃഷ്ടിയാണ് എന്ന് പഠിപ്പിച്ച ഒരധ്യാപകനെയും കണ്ടിട്ടുണ്ട്.
മുസ്ലീം ലീഗ് വിദ്യാഭ്യാസ മേഖലയെ ഇസ്ലാമിലേക്കും, ആറാം നൂറ്റാണ്ടിലേക്കും ആട്ടി തെളിയിക്കാന്‍ ശ്രമിച്ച പോലെ ഇടതുപക്ഷത്തേക്ക് നയിക്കുകയാണ് സഖാക്കള്‍ ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാതെ വിജ്ഞാനം പാര്‍ശ്വവല്‍ക്കരിക്കുന്ന പ്രക്രിയയാണ് ഇത്. അതിന്റെ ഏറ്റവും നീചമായ പ്രക്രിയയാണ് ഇപ്പോള്‍ നാം കാണുന്നത്. അതെ സമയം, മോദി സര്‍ക്കാര്‍ വിദ്യാഭ്യാസത്തില്‍ ഹിന്ദുയിസം തള്ളിക്കയറ്റുന്നു എന്ന നിലവിളിയില്‍ ഇവരൊക്കെ ഒക്കചങ്ങാതിമാര്‍ ആണ് താനും!.
അവകാശവാദങ്ങള്‍
മുഖ്യമന്ത്രി ഇടക്കിടെ കേരളീയരെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബ് ആക്കും എന്ന്. ഇങ്ങിനെ പോയാല്‍; ‘എന്തല്ല വിദ്യാഭ്യാസം’ എന്ന് പഠിക്കാന്‍ ഒരുപക്ഷെ വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് വന്നെന്നിരിക്കും.
എം.ജി യൂനിവേഴ്‌സിറ്റി 2022 ല്‍ 113 പേര്‍ക്ക് ഗവേഷണ ബിരുദം നല്‍കി. കേരള യൂനിവേഴ്‌സിറ്റി വര്‍ഷംപ്രതി അഞ്ഞൂറിലധികം പേര്‍ക്ക് പ്രസ്തുത ബിരുദം നല്‍കുന്നു എന്നാണു കണക്ക്. മറ്റ് സര്‍വ്വകലാശാലകളും സമാനമായ രീതിയില്‍ ബിരുദം നല്‍കുന്നുണ്ട്. കേരളത്തില്‍ മൊത്തം ഇരുപതിലധികം സര്‍വ്വകലാശാലകള്‍ ഉണ്ട്. അതില്‍ അധികവും ഗവേഷണ ബിരുദം നല്‍കുന്നവയാണ്. അതായത്, ഒരു ഏകദേശ കണക്ക് വെച്ച് നോക്കുമ്പോള്‍ ഒരു വര്‍ഷം 4000-5000 ഗവേഷണ ബിരുദങ്ങള്‍ ഇവ നല്‍കുന്നു. ഏതൊരു രാജ്യത്തെയും, സംസ്ഥാനത്തെയും എടുത്ത് നോക്കുമ്പോള്‍ ഞെട്ടിക്കുന്ന കണക്കാണിത്. ശാസ്ത്രീയമായ കണക്ക് പ്രകാരം ഒരു ലക്ഷം ജനങ്ങളെ എടുക്കുമ്പോള്‍ കേവലം ഒരാള്‍ മാത്രമാണ് വികസിത രാജ്യങ്ങളില്‍ പോലും ”ജീനിയസ്” എന്ന പട്ടികയില്‍ വരുന്നത്. നമ്മുടെ ജനസംഖ്യ 350 ലക്ഷം എന്ന് കണക്കാക്കിയാല്‍ ശരാശരിയില്‍ നിന്ന് മുകളില്‍ നില്‍ക്കുന്ന ആളുകള്‍ 350 പേര്‍ മാത്രമേ കാണൂ. അതും, വിവിധ വിഷയങ്ങളില്‍. അതായത്, സംഗീതം, ഗാനം, ചിത്രരചന, സാഹിത്യം, ശാസ്ത്രം, കരകൗശലം, വൈദ്യം, കായികം, നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളില്‍ അത് വീതിച്ചു കിടക്കുന്നു. അങ്ങിനെ വരുമ്പോള്‍, ശാസ്ത്ര മേഖല തന്നെയെടുത്താല്‍ ഒരു പത്തു വര്‍ഷം കൂടുമ്പോള്‍ ഒരാള്‍ മാത്രമാണ്, അതും അപൂര്‍വ്വമായി ഉണ്ടാകുന്നത്. അവിടെയാണ് മികവിന്റെ പര്യായമായി നൂറു കണക്കിന് ആളുകള്‍ വര്‍ഷം പ്രതി സൃഷ്ടിക്കപ്പെടുന്നത്! അതും, അവര്‍ സ്വയം കണ്ടെത്തിയ നേട്ടങ്ങള്‍ അല്ല. റഫറന്‍സ് ആയി ഒട്ടേറെ പുസ്തകങ്ങള്‍, ഇന്റര്‍നെറ്റ്, ചരിത്ര രേഖകള്‍ എന്നിവക്ക് പുറമേ ഗൈഡിന്റെ അറിവും, കഴിവും ഇവര്‍ ഉപയോഗിക്കുന്നു. കൂടാതെ, വിവരമുള്ള ഒട്ടേറെ പേരുടെ സഹായവും തേടുന്നു. പലരെയും കൂടിക്കാഴ്ച നടത്തി അറിവ് നേടുന്നു. സമാന വിഷയത്തില്‍ മുന്‍പ് നടന്ന ഗവേഷണങ്ങള്‍ പഠിക്കുന്നു. ഇതിനെയോക്കെയാണ് നമ്മള്‍ ഗവേഷണ പ്രബന്ധം എന്ന് പറയുന്നത്. ഇതില്‍ ആ ഗവേഷകന്റെ സ്വന്തം സംഭാവന എത്ര ശതമാനം ഉണ്ടാകും? ഈ തിരിച്ചറിവില്ലായ്മയാണ് ഇന്ന് കാണുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.
ഇന്ന് സിപിഎമ്മിന്റെ യുവനേതാക്കളെ എടുത്താല്‍ അവരില്‍ ഭൂരിപക്ഷം പേരുടെയും ഭാര്യമാര്‍ ഡോക്ടറേറ്റ് നേടിയവര്‍ ആണ്. ഇതെന്ത് മറിമായം എന്ന് ആരും ചോദിക്കരൂത്. ഇതാണ് മാര്‍ക്‌സിയന്‍ രീതി എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി!!
ഗവേഷണ രംഗത്ത് മാത്രമാണോ ഈ തിരിമറി? നമ്മുടെ രീതിയില്‍ ഇന്നേവരെ മികവു തെളിയിച്ച ആരെങ്കിലും വിദ്യാഭ്യാസ മന്ത്രി ആയി വന്നിട്ടുണ്ടോ? രവീന്ദ്രനാഥും. മുണ്ടശ്ശേരിയും ഇടതുപക്ഷക്കാര്‍ ആണെങ്കിലും ആ മേഖലയില്‍ കഴിവുള്ളവര്‍ ആയിരുന്നു. അവര്‍ കൂടാതെ, നാളിത് വരെ ആ രംഗത്ത് കഴിവുള്ള ആരെങ്കിലും വിദ്യാഭ്യാസ മന്ത്രി ആയി വന്നോ? മുസ്ലീം ലീഗിന്റെ കാര്യം വിടൂ. അവര്‍ക്ക്, എന്തിനും മുസ്ലീം ആയിരിക്കണം എന്ന നിലപാടെ ഉള്ളൂ. കോണ്‍ഗ്രസ്സും, സിപിഎമ്മും കേരളത്തോട് ചെയ്തതെന്താണ്? എന്താണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരിക്കാന്‍ ബിന്ദുവിനു യോഗ്യത? വിജയരാഘവന്റെ ഭാര്യ, വിജയരാഘവന്‍ പിണറായിയുടെ വലംകൈ എന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരിക്കാനുള്ള യോഗ്യത ആണോ? അതിന് മുന്‍പ് കെ.ടി.ജലീല്‍ ആയിരുന്നു. മുന്‍ സിമി നേതാവിന് ആ സ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത എന്താണ്? മറ്റു വകുപ്പുകളുടെയും സ്ഥിതി അതല്ലേ? എന്തുകൊണ്ട് നമുക്ക് ഓരോ മേഖലകളിലും സാമാന്യ വിവരം ഉള്ളവര്‍ മന്ത്രിമാരായി ഉണ്ടാകുന്നില്ല? ”മുല്ലാക്ക നിന്ന് പാത്തിയാല്‍ കുട്ടികള്‍ നടന്നു പാത്തും” എന്നല്ലേ കാക്കപ്രമാണം. പിന്നെങ്ങിനെ ഗവേഷണ രംഗത്തെ മാത്രം കുറ്റം പറയാന്‍ കഴിയും?
ഭാരതീയ ഗവേഷണ ചരിത്രം
ഗവേഷണ ചരിത്രം പരിശോധിച്ചാല്‍ മറ്റെല്ലാ വിഷയത്തിലും എന്ന പോലെ നമുക്ക് കിട്ടുന്ന വിവരങ്ങള്‍, പാശ്ചാത്യനാടുകളുടെ ചരിത്രമാണ്. അവിടങ്ങളില്‍ പത്തൊന്‍പതാം നൂറ്റാണ്ടു മുതലാണ് ഇന്ന് കാണുന്ന തരത്തിലുള്ള ഗവേഷണങ്ങള്‍ തുടങ്ങുന്നത്. അതിനാല്‍, ഗവേഷണത്തിന്റെ ചരിത്രം അവിടെ വെച്ച് അവസാനിപ്പിക്കുന്ന രീതിയാണ് കണ്ടു വരുന്നത്. എന്നാല്‍, ഭാരതത്തിലേക്ക് വരുമ്പോള്‍, ഗുപ്ത സാമ്രാജ്യത്തിനു മുന്‍പും ഇവിടെ വിവിധ വിഷയങ്ങളില്‍ ഗവേഷണം നടന്നിരുന്നു എന്ന് കാണാം. നളന്ദ, തക്ഷശില, വാരാണസി, ഉജ്ജൈന്‍, അമരന്തി, വല്ലഭി തുടങ്ങിയ സര്‍വ്വകലാശാലകളില്‍ ഗവേഷണങ്ങള്‍ നടന്നിരുന്നു. ചൈന, ജപ്പാന്‍, കൊറിയ, ജാവ, സുമാത്ര, തിബറ്റ്, മഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വന്നു വിദ്യാര്‍ഥികള്‍ ഇവിടെ പഠിച്ചിരുന്നു. അതായത്, പാശ്ചാത്യര്‍ അക്ഷരമാല പഠിക്കുന്നതിനു മുന്‍പ് ഇവിടെ ഉന്നത വിദ്യാഭ്യാസം നടന്നിരുന്നു. പക്ഷെ, നമ്മുടെ പടിഞ്ഞാറ് നോക്കി ചരിത്രകാരന്മാര്‍ അത് സമ്മതിച്ചു തരില്ല!
ആചാര്യ, ഉപാധ്യായ, ഗുരു, ആശാന്‍, പണ്ഡിറ്റ്, മുന്‍ഷി, വിദ്വാന്‍ എന്നിങ്ങനെ അധ്യാപകര്‍ അറിയപ്പെട്ടിരുന്നു. അതില്‍ ആചാര്യയാണ് ഏറ്റവും ഉയര്‍ന്ന പദവി അലങ്കരിച്ചിരുന്നവര്‍. എല്ലാ ശാസ്ത്രങ്ങളും പഠിക്കുകയും, പുതിയ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തവരാണ് ഇവര്‍. ഭാസന്‍, ഭരതമുനി, ധനഞ്ജയന്‍, ധനിക, ഭാസ്‌കരാചാര്യ, ശങ്കരാചാര്യ, ആര്യഭട്ട, ചരകാചാര്യ രാമാനുജ, മാധവാചാര്യ തുടങ്ങി ഒട്ടേറെ ആചാര്യന്മാര്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍, അത്തരം പദവികളില്‍ എത്താന്‍ ഇന്ന് കാണുന്ന പോലെ ഏതെങ്കിലും വിഷയത്തില്‍ കോപ്പിയടിച്ചോ, വല്ലവരും എഴുതിയത് പകര്‍ത്തിയോ, മറ്റുള്ളവരുടെ കണ്ടെത്തലുകള്‍ മോഷ്ടിച്ചോ ആയിരുന്നില്ല ഇവര്‍ ആ പദവികളില്‍ എത്തിയത്. സ്വന്തമായി എന്തെങ്കിലും സംഭാവന നല്കുന്നവരെയാണ് ആചാര്യ എന്ന് വിളിച്ചിരുന്നത്.
ഡോ.എം.ഗംഗാധരന്‍ പറഞ്ഞ ഒരു കഥയുണ്ട്. അദ്ദേഹം ഗവേഷണത്തിന് ഒട്ടേറെ വിഷയങ്ങള്‍ അവതരിപ്പിച്ചു എങ്കിലും, സര്‍വ്വകലാശാലക്ക് അതൊന്നും തൃപ്തിയായില്ല. അവസാനം, സര്‍വകലാശാല തന്നെ നിര്‍ദ്ദേശിച്ച വിഷയത്തില്‍ ഗവേഷണം നടത്തി. വിഷയം മറ്റൊന്നും അല്ല, മാപ്പിള ലഹള! അവസാനം പ്രബന്ധവുമായി സര്‍വ്വകലാശാലയില്‍ ചെന്നപ്പോള്‍ അവരത് എടുത്ത് ദൂരെ എറിഞ്ഞു! കാരണം, താന്‍ മുന്നില്‍ കാണുകയും, കേള്‍ക്കുകയും, അനുഭവിക്കുകയും ചെയ്ത കുറെ സത്യങ്ങള്‍ പ്രബന്ധത്തില്‍ ഉണ്ടായിരുന്നു. അതൊക്കെ വെട്ടി മാറ്റാതെ ബിരുദം നല്‍കില്ലെന്ന് വാശി! അന്ന് എം.എം. ഗനി ആയിരുന്നു വൈസ് ചാന്‍സലര്‍. വിദ്യാഭ്യാസമന്ത്രി സി. എച്ച്. മുഹമ്മദ് കോയ. ബിരുദം നല്‍കാന്‍ രണ്ടു പേര്‍ക്കും എതിര്‍പ്പ്! അവസാനം, ഗംഗാധരന്‍ പ്രബന്ധം കുളിപ്പിച്ച് കിടത്തി കൊടുത്തു! മുസ്ലീം നരനായാട്ടുകള്‍ ചരിത്രത്തിന്റെ ഭാഗമാല്ലാതായി. അതിന്റെ പേരില്‍ മുസ്ലീം തീവ്രവാദികള്‍ ഗംഗാധരനെ മരണം വരെ സ്തുതിച്ചു കൊണ്ട് നടന്നു. ഇതാണ് യഥാര്‍ത്ഥ ചരിത്രം എന്ന് മുസ്ലീം-ഇടത് പരിഷകള്‍ പാടി നടന്നു! ഇന്നും, അതാണ് സര്‍വ്വകലാശാലകളുടെ സ്ഥിതി. ഇത്തരം അസത്യ രേഖകള്‍ക്ക് ആണ് ബിരുദം നല്‍കുന്നത്! ആ ഒരു പരിപ്രേക്ഷ്യത്തില്‍ വേണം, കോപ്പിയടിയും, നിലവാരക്കുറവും, കയ്യെറ്റവുമൊക്കെ വായിച്ചെടുക്കുവാന്‍!
ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ഒരു വിഷയമുണ്ട്. സുകുമാര്‍ അഴീക്കോടിന്റെ അരികില്‍ ഒരു വിദ്യാര്‍ഥി ചെന്ന് പറഞ്ഞു ”എനിക്ക് ഗവേഷണം നടത്തണം എന്നുണ്ട്. ഒരു വിഷയം പറഞ്ഞു തരാമോ” എന്ന്. ഇത് കേട്ട് അഴീക്കോട് അയാളെ ഇറക്കി വിട്ടു. സ്വന്തമായി ഒരു വിഷയം കണ്ടെത്താന്‍ കഴിയാത്ത നീ ആണോ ഗവേഷണം നടത്തുന്നത് എന്നായിരുന്നു അഴീക്കോടിന്റെ പരിഹാസ്യം. ആ നില ഇന്നും തുടരുന്നു. വാളെടുത്തവനൊക്കെ വെളിച്ചപ്പാട് ആകുകയാണ്.
എന്താണ് പരിഹാരം ?
നാളിത് വരെയുള്ള ഗവേഷണ ബിരുദങ്ങള്‍ യു.ജി.സി. പുനഃപരിശോധനക്ക് വിധേയമാക്കണം. അര്‍ഹതയുള്ളവര്‍ക്ക് മാത്രം ബിരുദം നല്‍കണം. അല്ലാത്തവരുടെ ബിരുദങ്ങള്‍ തിരിച്ചു വാങ്ങണം. അവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കണം.
ഗവേഷണത്തിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണം. അന്താരാഷ്ട നിലവാരത്തില്‍ പരിഗണിക്കാന്‍ പറ്റുന്ന പ്രബന്ധങ്ങള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാവൂ. അല്ലാതെ, പെന്‍ഷന്‍ കിട്ടാന്‍ വേണ്ടി മന്ത്രിയുടെ സ്റ്റാഫില്‍ തിരുകി കയറ്റുന്ന പോലെ ഗവേഷകരെ സൃഷ്ടിക്കരുത്.
ഗവേഷണം നടത്തിയ വ്യക്തിക്ക് ഉയര്‍ന്ന ശമ്പളവും, ഉദ്യോഗവും ഇതര ആനുകൂല്യങ്ങളും, പദവികളും ലഭിക്കുന്നു. പക്ഷെ, അതിന് പണം മുടക്കിയ പൊതുജനത്തിന് എന്ത് കിട്ടി എന്നതായിരിക്കണം മുഖ്യ പരിഗണന. പുതിയതായി ഒരു വസ്തുത കണ്ടെത്തുന്നതായിരിക്കണം ഗവേഷണം. ശാസ്ത്രത്തില്‍ ആണെങ്കില്‍ ഒരു പുതിയ കണ്ടുപിടുത്തം ആയിരിക്കണം. മറ്റു വിഷയങ്ങളില്‍, പുതിയ ഒരു വെളിച്ചം നല്കുന്നതാകണം. അങ്ങിനെ നടക്കുന്നില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈയിടെ ചൂണ്ടിക്കാണിച്ചത്. ഇപ്പോള്‍ അദ്ദേഹം കവിത പോലും എഴുതുന്നത് നിര്‍ത്തി. ജീവിക്കാന്‍ ഉള്ള വരുമാനം കണ്ടെത്താന്‍ കഴിയുന്നില്ല എന്നാണു പരാതി. ആരാണ് ഇതിനു ഉത്തരവാദി. നമ്മുടെ പൂര്‍വികര്‍ കവികളെയും, ഗുരുക്കന്മാരേയും, പണ്ഡിതരെയും ആദരിച്ചിരുന്നു. ഭരണാധികാരികള്‍ അവര്‍ക്ക് ചെല്ലും, ചെലവും നല്‍കിയിരുന്നു. ഇന്ന് സ്ഥിതി മാറി. സ്തുതിപാഠകര്‍ക്ക് മാത്രം നുഴഞ്ഞു കയറാന്‍ പറ്റുന്ന ബാലികേറാ മലയായി വിജ്ഞാന മണ്ഡലം മലീമസമായി.
പി.എച്ച്.ഡി. എന്നാല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എന്നാണ്. അതായത്, അവര്‍ മുന്നോട്ട് വെക്കുന്ന വിഷയത്തില്‍ തത്വശാസ്ത്രപരമായ ഒരു പുതിയ ആശയം ഉണ്ടായിരിക്കണം. ആരും ചോദിക്കാത്ത, അല്ലെങ്കില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് പഠിതാവ് ഉന്നയിക്കേണ്ടത്. അതിന് ഉത്തരം കണ്ടെത്തുകയോ, അതിലേക്കുള്ള വഴി കണ്ടെത്തുകയോ ആണ് ഗവേഷണം. ഉദാഹരണമായി പറഞ്ഞാല്‍, ബുദ്ധിയില്ലാത്ത ആളുകളോട് ‘തലയില്‍ കളിമണ്ണ് ആണോ’ എന്ന് ചോദിക്കാറുണ്ട്. ഈ ചൊല്ല് എങ്ങിനെ വന്നു? പഞ്ചഭൂത നിര്‍മ്മിതിയാണ് ശരീരം എന്ന് നമുക്ക് അറിയാം. അതായത്, മണ്ണും, അതിലടങ്ങിയിട്ടുള്ള സ്വര്‍ണ്ണം, ചെമ്പ്, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളും ശരീരത്തില്‍ ഉണ്ട്. അപ്പോള്‍, മുകളില്‍ ചോദിച്ച ചോദ്യം ഒരു ഗവേഷണ വിഷയം ആണ്. ഈ ചൊല്ല് എങ്ങിനെ വന്നു? അതിന്റെ അടിസ്ഥാനം എന്താണ്? ശരിയായ വിശകലനം നടത്താന്‍ ഒരു ശാസ്ത്രജ്ഞന് മാത്രമേ കഴിയൂ. പക്ഷെ, പി. എച്ച്.ഡി. വിദ്യാര്‍ഥിക്ക് ശാസ്ത്രജ്ഞന് സഹായകമാകുന്ന ഒട്ടേറെ പാതകള്‍ വെട്ടി തെളിയിച്ചു കൊടുക്കാന്‍ കഴിയും. അങ്ങിനെ ഒരു പുതിയ ആശയം അവതരിപ്പിക്കാന്‍ കഴിയും.
ഏറെ വിവാദമായ ചിന്തയുടെ പ്രബന്ധ വിഷയം ”നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ താത്വിക അടിത്തറ” എന്നതായിരുന്നു. ഈ വിഷയത്തില്‍ എന്ത് കണ്ടുപിടിത്തമാണ് അവര്‍ നടത്തിയിരിക്കുന്നത്? സാധാരണ ഒരു സിനിമ മാഗസിനില്‍ ചേര്‍ക്കാവുന്ന ലേഖനത്തിന്റെ തലക്കെട്ടിലധികം ഗൗരവം ഈ വിഷയത്തില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ തന്നെ, പുതിയതായി ഒരു കണ്ടുപിടിത്തം അല്ലെങ്കില്‍ ഒരു ദര്‍ശനം എന്ന നിലയില്‍ അവരെന്താണ് കണ്ടെത്തിയത്? സാധാരണ ഒരു സിനിമ നിരൂപണം എന്നതിലധികം കുറെ സിനിമകളെ പരിഗണിച്ചു എന്നല്ലാതെ എന്ത് പ്രത്യേകതയാണ് ഉള്ളത്?
ഇവിടെയാണ് മുകളില്‍ പറഞ്ഞപോലെ നമ്മുടെ ഗവേഷണം താളം തെറ്റുന്നത്. നമ്മുടെ വിജ്ഞാന ശാഖയുടെ വികാസത്തിന് ഒരു അടിത്തറ വേണം. ആ അടിത്തറ നമ്മുടെ പൂര്‍വ്വിക ജ്ഞാന മണ്ഡലത്തിലാണ് കിടക്കുന്നത്. അതിനെ അവഗണിച്ചുകൊണ്ടുള്ള മാര്‍ക്‌സിയന്‍ വിജ്ഞാന അന്വേഷണത്തിലൂടെ നമ്മുടെ സ്വത്വം കണ്ടെത്തുക പ്രയാസമാണ്. അടിത്തറയില്ലാത്ത ഒരു കൂട്ടം ജനതയുടെ പര്യവേഷണം ചെന്നെത്തുക വിദേശികള്‍ നമ്മെ സംസ്‌കാര ശൂന്യരെന്നു അവഹേളിച്ച നിലപാട് തറയില്‍ തന്നെയാകും.
നമുക്ക് പുതിയ ശാസ്ത്ര നേട്ടങ്ങള്‍ കൈവരിക്കണം. വിജ്ഞാന ഭണ്ഡാരം വികസിപ്പിക്കണം. ഈ വിജ്ഞാന സമ്പന്നതയാണ് നമ്മെ വിദേശികളില്‍ നിന്ന് വേറിട്ട് നിര്‍ത്തിയിരുന്ന ഘടകം. വിജ്ഞാനം തേടിയാണ് അവര്‍ ഭാരതത്തില്‍ എത്തിയിരുന്നത്. ആ നേട്ടങ്ങള്‍ നമുക്ക് തിരിച്ചു പിടിക്കണം.
വിദ്യാര്‍ഥികള്‍ രാജ്യം വിടുന്നതില്‍ മുഖ്യമന്ത്രി സഹതാപം രേഖപ്പെടുത്തുന്നു. എങ്ങിനെ പോകാതിരിക്കും? നിഷ്പക്ഷമായ ഒരു മൂല്യ നിര്‍ണ്ണയ സമ്പ്രദായം നമുക്കുണ്ടോ? അര്‍ഹതപ്പെട്ടവര്‍ പാര്‍ട്ടി ഘടകത്തിന്റെ കത്തില്ലെങ്കില്‍ അംഗീകരിക്കപ്പെടുമോ? പ്രവേശനം, ബിരുദദാനം, ജോലി സാധ്യത തുടങ്ങിയ എല്ലാ മേഖലകളും സുതാര്യമായാല്‍ ആരും വെറുതെ രാജ്യം വിടില്ല. ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ ഇതര സംസ്ഥാനങ്ങളെ പോലും കവച്ചു വെക്കാന്‍ നമുക്ക് കഴിയുന്നില്ല. മികവുറ്റ വിദ്യാഭ്യാസം നല്‍കിയാലേ അന്യ രാജ്യക്കാര്‍ ഇവിടേക്ക് വരൂ. അത് പ്രഖ്യാപനത്തില്‍ മാത്രം പോരാ. മാറ്റുരച്ചു തെളിയിക്കപ്പെടണം. സ്വതന്ത്രമായ ഒരു വിദ്യാഭ്യാസ നയം നമുക്കുണ്ടായാല്‍ ഇവിടെയും ഐന്‍സ്റ്റീന്മാരും, റൈറ്റ് സഹോദരന്മാരും ഉണ്ടാകും.
സാഹിത്യ മേഖലയില്‍ നമ്മള്‍ പാശ്ചാത്യരെ കോപ്പിയടിക്കുന്നു. ആധുനികത, ഉത്തരാധുനികത, ആധുനികോത്തരം, സര്‍റിയലിസം, സിമ്പോളിസം, സ്ത്രീപക്ഷ രചനകള്‍ തുടങ്ങി പലതും ഇറക്കുമതി ചെയ്യുന്നു. വിജ്ഞാനമേഖലയുടെ ഈറ്റില്ലമായ ഭാരതത്തിന്റെ ഈ ദുര്യോഗത്തിന് ആരാണ് ഉത്തരവാദി? ശാകുന്തളം പോലൊരു കൃതി ലോകത്ത് മുന്‍പും, പിന്‍പും ഉണ്ടായിട്ടില്ല എന്ന് ഗോയ്‌ഥെ പറഞ്ഞ സത്യം അഭിനവ ബുദ്ധിരാക്ഷസന്മാര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല! പൗരാണിക ശാസ്ത്ര ശാഖകളെ ചാണക ശാസ്ത്രം എന്ന് അവഹേളിക്കുന്നു. കാരണം, നമ്മുടെ പാരമ്പര്യത്തിന്റെ അടിവേര് അറുത്താല്‍ മാത്രമേ വൈദേശിക മൂല്യരാഹിത്യത്തിനു ഇവിടെ വേരുറപ്പിക്കാന്‍ കഴിയൂ. ഇത്തരം വിശാലമായ അര്‍ത്ഥത്തില്‍ വേണം വിദ്യാഭ്യാസ രംഗത്തെ മൂല്യതകര്‍ച്ചയെ വായിച്ചെടുക്കാന്‍.