ജനാധിപത്യത്തില്‍ ജനങ്ങളുടെ അവസാനത്തെ അഭയസ്ഥാനമാണ് നീതിപീഠങ്ങള്‍. രാജ്യത്ത്, സ്വന്തം വീടിന്റെ അകത്തുനിന്ന് തുടങ്ങി കേന്ദ്ര ഭരണത്തില്‍ നിന്നോ വിദേശത്തു നിന്നോ എവിടെ നിന്നെങ്കിലും നീതി ലഭിക്കുന്നതില്‍ തടസ്സം നേരിടുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ അതിനെതിരെ ഭയപ്പാടില്ലാതെ സമീപിക്കാന്‍ കഴിയുന്ന അവസാനത്തെ ആശ്രയകേന്ദ്രം ആണ് പരമോന്നത നീതിപീഠം. നീതിപീഠങ്ങള്‍ ആണ് പലപ്പോഴും നമ്മുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്റെ ആധാരം എന്ന് പറയാവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അതിന് അപവാദവും ഉണ്ട്. അടിയന്തരാവസ്ഥയുടെ കരാളവലയത്തില്‍ ഭാരതം പെട്ടു കിടന്നിരുന്ന 1975 ജൂണ്‍ 26 മുതല്‍ 1976 ഡിസംബര്‍ വരെ ഉള്ള 19 മാസക്കാലം കോടതികളുടെ അധികാരം മരവിച്ചു കിടന്നിരുന്നു എന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് മറക്കാന്‍ കഴിയില്ല. ഭരണഘടനയും രാജ്യത്തെ മറ്റ് നിയമങ്ങളും അന്ന് തടവറയില്‍ തന്നെ ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരിന്റെ താല്പര്യം അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകള്‍ക്ക് കോടതികളില്‍ നിന്നും അന്ന് യാതൊരു സഹായവും കിട്ടിയിരുന്നില്ല. കോടതികള്‍ എല്ലാം തന്നെ ഇന്ദിര ഭരണത്തിന്റെ സഹായ ഹസ്തങ്ങളായാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിയന്തരാവസ്ഥക്ക് മുമ്പും ശേഷവും ഭാരതത്തിലെ ജനങ്ങളുടെ അവസാന അഭയ കേന്ദ്രമായി കോടതികള്‍ ജനവിശ്വാസം ആര്‍ജ്ജിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്നു എന്നത് ജനാധിപത്യവിശ്വാസികള്‍ അഭിമാനത്തോടെ തന്നെ ആണ് കാണുന്നത്. കമ്മ്യൂണിസ്റ്റുകള്‍ ഒരു കാലത്ത് ഇവിടെ ഉള്ള കോടതികളെ ബുര്‍ഷ്വാ കോടതികള്‍ എന്ന് വിളിച്ചിരുന്നെങ്കിലും ഇന്ന് അവര്‍ക്കും നമ്മുടെ കോടതികള്‍ തന്നെ ആണ് അഭയസ്ഥാനം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പലപ്പോഴും നമ്മുടെ കോടതിവിധികള്‍ ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവാറുണ്ട്. അതൊക്കെ മിക്കവാറും സ്വന്തം താല്പര്യങ്ങള്‍ക്ക് അംഗീകാരം കിട്ടിയില്ല എന്നതിന്റെ പേരിലോ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടോ ഒക്കെ ആവാറുമുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ ജനങ്ങളില്‍ അത്ര വലിയ സ്വാധീനം ചെലുത്താറുമില്ല.
എന്നാല്‍ 2023 ജൂലായ് 12ന് ബഹു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഒരു കേസില്‍ നല്‍കിയ വിധി നീതിപീഠത്തില്‍ വിശ്വസിക്കുന്ന ആരെയും നിരാശരാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2017-ല്‍ കേരള ഹൈക്കോടതി ജില്ലാ ജഡ്ജിമാരുടെ നിയമന പട്ടിക തയ്യാര്‍ ചെയ്ത് നിയമനം നല്‍കിയപ്പോള്‍ അര്‍ഹത ഉള്ളവര്‍ പുറത്തും ഇല്ലാത്തവര്‍ അകത്തും ആയി. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പരാതിക്കാരുടെ പരാതി ശരിവെച്ച കോടതി കേരള ഹൈക്കോടതിക്ക് പറ്റിയ തെറ്റ് തിരുത്തി അനര്‍ഹരെ പിരിച്ചുവിട്ട് അര്‍ഹത ഉള്ളവര്‍ക്ക് നിയമനം നല്‍കി കേസ് അവസാനിപ്പിക്കേണ്ടതിനു പകരം എല്ലാത്തിനും സ്റ്റാറ്റസ്‌കോ നിലനിര്‍ത്തിക്കൊണ്ടാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരുടെ പരാതി അതേപോലെ തന്നെ നിലനിര്‍ത്തി. ഹൈക്കോടതിക്ക് സംഭവിച്ച തെറ്റ് തിരുത്തിയില്ല. അനര്‍ഹരായ ജഡ്ജിമാരെ തുടരാന്‍ അനുവദിച്ചു. കൃത്യമായി പറഞ്ഞാല്‍ ഈ വിധി നീതിക്ക് നിരക്കാത്തതായിപ്പോയി എന്ന് പറയേണ്ടിവരും. ഇങ്ങനെ പറയുന്നത് കേവലം ഒരു ആരോപണമോ ഊഹാപോഹമോ ഒന്നും അല്ല എന്നും സുപ്രീം കോടതിയുടെ മേല്‍പ്പറഞ്ഞ വിധി കാണുന്ന ആര്‍ക്കും വിധിയില്‍ മറ്റൊരു അഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല എന്നും പറയേണ്ടി വരും. കേരള ഹൈക്കോടതി 2015 മുതല്‍ തുടങ്ങിയ ജില്ലാ ജഡ്ജി നിയമനത്തിനുള്ള തെരഞ്ഞെടുപ്പു പ്രക്രിയയില്‍ എല്ലാം കഴിഞ്ഞ ശേഷം വരുത്തിയ ചില മാറ്റങ്ങള്‍ കാരണം എഴുത്ത് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് ജഡ്ജി നിയമനം ലഭിക്കാതെ പോയി. ഹൈക്കോടതി സ്വീകരിച്ച നടപടികള്‍ അങ്ങേയറ്റം സ്വജനപക്ഷപാതം ആരോപിക്കാവുന്നവ തന്നെ ആയിരുന്നു എന്നത് കോടതികളില്‍ അഭയം തേടുന്ന സാധാരണക്കാരെ സംബന്ധിച്ച് ഏറെ നിരാശ ജനിപ്പിക്കും. സ്വജന പക്ഷപാതം എന്നത് ഇന്ന് എല്ലാ മേഖലയിലും കണ്ടുവരുന്ന അഴിമതിയുടെ പര്യായം തന്നെ ആണ്. ആ അഴിമതി ആണ് ജഡ്ജി നിയമനത്തില്‍ ബഹു കേരള ഹൈക്കോടതിയും ആ നിയമനം ശരിവെച്ചുകൊണ്ട് സുപ്രീം കോടതിയും നടത്തിയിരിക്കുന്നത്. ജില്ലാ ജഡ്ജി നിയമനം സംബന്ധിച്ച ചട്ടത്തില്‍ എഴുത്ത് പരീക്ഷയുടെയും വൈവയുടെയും സംയുക്ത മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ നടക്കേണ്ട നിയമനം കേവലം വൈവ വോസിയുടെ മാത്രം മാര്‍ക്കിന്റെ അടിസ്ഥാനത്തിലേക്ക് ചുരുക്കി. ഈ തിരിമറി കാരണം എഴുത്ത് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ആദ്യ ആറു പേരില്‍ അഞ്ച് പേരും പട്ടികയില്‍ നിന്നും പുറത്തായി. ഏറ്റവും മാര്‍ക്ക് കുറഞ്ഞ നാലു പേര്‍ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. 2015ല്‍ ഹൈക്കോടതി നോട്ടിഫിക്കേഷന്‍ പ്രകാരം 300 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയും Written examination) 50 മാര്‍ക്കിന്റെ അഭിമുഖവും (vivavoce) ആണ്. പരീക്ഷ എഴുതിയതില്‍ നാലു പേര്‍ക്ക് 175 ല്‍ അധികം മാര്‍ക്ക് ലഭിച്ചു. ഒരാള്‍ക്ക് 180.5 മാര്‍ക്കും ലഭിച്ചു. എഴുത്ത് പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്ക് കുറഞ്ഞിട്ടു പോലും അവര്‍ പട്ടികയില്‍ ഇടം പിടിച്ചു. 149 മാര്‍ക്ക് മാത്രം എഴുത്ത് പരീക്ഷയില്‍ നേടിയവര്‍ പുറത്താവുകയും ചെയ്തു. അതിനുശേഷം അഭിമുഖത്തില്‍ മാര്‍ക്ക് കുറഞ്ഞു എന്ന് കാരണം പറഞ്ഞു ലിസ്റ്റില്‍ ഇടം നേടിയവരെ എല്ലാം ഒഴിവാക്കി പുതിയ പട്ടിക തയ്യാര്‍ ചെയ്ത് എഴുത്ത് പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞു പോയവരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇത് നഗ്‌നമായ നിയമ ലംഘനം തന്നെയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. സുപ്രീം കോടതി കേരള ഹൈക്കോടതിയുടെ നടപടിയെ വിശേഷിപ്പിച്ചത് “manifestly arbitrary’ എന്നാണ്. തോന്നിയപോലെ പ്രവര്‍ത്തിക്കുക എന്നോ ബോധിച്ച പോലെ പ്രകടിപ്പിക്കുക എന്നോ നിയമമില്ലാതെ പ്രവര്‍ത്തിക്കുക എന്നൊക്കെയാണ് അതിന്റെ മലയാളം.
ഇങ്ങനെ നിയമനം ലഭിക്കാതെ പോയ പതിനൊന്നോളം ഹതഭാഗ്യര്‍ കേരള ഹൈക്കോടതി 2017 ല്‍ നടത്തിയ ജില്ലാ ജഡ്ജിമാരുടെ നിയമനത്തിനെതിരെ നല്‍കിയ കേസില്‍ ആണ് സുപ്രീം കോടതിയില്‍ നിന്നും മേല്പറഞ്ഞ വിധി ഉണ്ടായത്. കേസ് നടക്കുന്ന സമയത്തു നിരീക്ഷണം എന്ന നിലയിലും അവസാനം വന്ന വിധിയിലും ജില്ലാ ജഡ്ജിമാരുടെ നിയമനത്തിനായുള്ള ലിസ്റ്റ് നിര്‍മാണ പ്രക്രിയയില്‍ കേരള ഹൈക്കോടതി കേരള സ്റ്റേറ്റ് ഹയര്‍ ജൂഡിഷ്യല്‍ സര്‍വീസ് റൂള്‍ 1961 ലെ വ്യവസ്ഥകളില്‍ ലംഘനം നടത്തിയതായി സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. മേല്‍ പറഞ്ഞ ചട്ടം അനുസരിച്ചു ജില്ലാ ജഡ്ജി നിയമനത്തിനുള്ള എഴുത്ത് പരീക്ഷയുടെയും written examination) അഭിമുഖത്തിന്റെയും (vivavoce) മൊത്തം (aggregate) മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ് ജഡ്ജി നിയമനത്തിനായുള്ള ലിസ്റ്റ് തയ്യാര്‍ ചെയ്യേണ്ടത്. മേല്‍ പറഞ്ഞ ചട്ടത്തിലെ റൂള്‍ 2(c)(3) പ്രകാരം ജില്ലാ ജഡ്ജിമാരുടെ നിയമനത്തിന് വേണ്ടി നടത്തുന്ന അഭിമുഖത്തിന്(Viva Voce) ഒരു മിനിമം കട്ട് ഓഫ് മാര്‍ക്ക് വേണം എന്ന് നിഷ്‌കര്‍ഷ വേണ്ടതില്ല. മേല്‍ പറഞ്ഞ ചട്ടം അനുസരിച്ചു മൊത്തം ജില്ലാ കോടതികളിലും സെഷന്‍സ് കോടതികളിലും ഉണ്ടാവുന്ന ഒഴിവുകളില്‍ 25 ശതമാനം നേരിട്ടുള്ള നിയമന പ്രകാരം നികത്താന്‍ പറയുന്നുണ്ട്. അങ്ങനെ ഉള്ള ഒഴിവുകള്‍ നികത്താന്‍ ആയി ജഡ്ജിമാരുടെ ലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ എങ്ങനെ ആണ് തെരഞ്ഞെടുപ്പു പ്രക്രിയ നടത്തേണ്ടത് എന്ന് മേല്‍പറഞ്ഞ ചട്ടത്തില്‍ ഇങ്ങനെ പറയുന്നു “on the basis of the aggregate marks /grade obtained in the competitive examinations and viva voce conducted by the High Court’ (ഹൈക്കോടതി നടത്തുന്ന എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും മൊത്തം മാര്‍ക്കിന്റെ /ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ ആവണം.’)
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാദത്തിനിടയില്‍ പരാതിക്കാരുടെ സീനിയര്‍ കൗണ്‍സില്‍ അഡ്വ.പി.വി. ദിനേശിനോട് ഇങ്ങനെ പറഞ്ഞു. ”ഒരു പോയിന്റ് നിങ്ങള്‍ക്ക് അനുകൂലമായുണ്ട് ‘ഹൈക്കോടതി സെലക്ഷന്‍ കമ്മിറ്റി ചട്ടം 2(c) മൊത്തം മാര്‍ക്കിന്റെ കാര്യം ഒട്ടും പരിശോധിച്ചില്ല” രണ്ട് ‘നിങ്ങള്‍ക്ക് എതിരായ ഒരു പോയന്റുണ്ട്. അവര്‍ക്ക് (ഹൈക്കോടതിക്ക്) എഴുത്ത് പരീക്ഷയിലും മിനിമം മാര്‍ക്ക് നിജപ്പെടുത്താന്‍ കഴിയുമായിരുന്നില്ല.”
സുപ്രീം കോടതി ജസ്റ്റിസ് പി.എസ്.നരസിംഹ തന്നെ കേരള ഹൈക്കോടതിയുടെ കൗണ്‍സില്‍ സീനിയര്‍ അഡ്വക്കേറ്റ് ഡാമേ ശേഷാദ്രി നായിഡുവിനോട് പറയുന്നു. ‘നാലു ഘടകങ്ങള്‍ നിങ്ങള്‍ക്ക് എതിരായുണ്ട്. 1) ചട്ട വിരുദ്ധം.
2) scheme specifically provided a distinct method which is to be followed and cut off marks was not permissible (പ്രക്രിയ യില്‍ കൃത്യമായി ഒരു വ്യത്യസ്തമായ രീതി ഉള്ളത് പിന്തുടരണം അതില്‍ ഒരു കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുന്നതിന് അനുമതി ഇല്ല.)
3) കണക്കില്‍ അധികം കാന്‍ഡിഡേറ്റ്‌സ് ഉണ്ടാവുന്ന പക്ഷം ഞങ്ങള്‍ അവര്‍ക്ക് കോടതികളില്‍ (ബാറില്‍) ഉള്ള പ്രവൃത്തി ദൈര്‍ഘ്യം മാത്രം കണക്കില്‍ എടുക്കും എന്ന് നോട്ടിഫിക്കേഷന്‍ പറയുന്നു.
4) അഡ്മിനിസ്‌ട്രേറ്റീവ് കൗ ണ്‍സില്‍ തീരുമാനം അഭിമുഖം എല്ലാം കഴിഞ്ഞശേഷം ആയിരുന്നു.
സുപ്രീം കോടതിയുടെ മുകളില്‍ കാണിച്ച നിരീക്ഷണങ്ങളും അഭിപ്രായങ്ങളും വായിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. സുപ്രീം കോടതിക്ക് 2015 സപ്തംബര്‍ 30 മുതല്‍ 2017 ല്‍ ആറു ജഡ്ജിമാര്‍ക്ക് ജില്ലാ കോടതികളില്‍ നിയമനം നല്‍കുന്നത് വരെ നടത്തിയ പ്രക്രിയയില്‍ കേരള ഹൈക്കോടതിക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ഉത്തമബോധ്യം വന്നിട്ടുണ്ട്. എന്നാല്‍ തെറ്റ് തിരുത്താനോ നിയമവിരുദ്ധമായി നിയമനം ലഭിച്ചവരെ സ്ഥാനത്ത് നിന്ന് നീക്കാനോ നീതി നിഷേധത്തിന് ഇരയായവര്‍ക്ക് നീതി പ്രദാനം ചെയ്യാനോ ഭാരതത്തിലെ പരമോന്നത നീതിപീഠം തയ്യാറായില്ല.
കേരള ഹൈക്കോടതി ചെയ്ത അന്യായം തിരുത്തുന്നതിന് പകരം അവരുടെ പ്രവൃത്തിയെ വെള്ള പൂശാന്‍ ആണ് സുപ്രീം കോടതി മുതിര്‍ന്നത് എന്ന് കാണാം. സുപ്രീം കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടു. ”നിങ്ങള്‍ ഒരു സെലക്ഷന്‍ കമ്മറ്റിയില്‍ ഇരിക്കുമ്പോള്‍ സ്ഥാപനത്തിന്റെ ഉത്തമ താല്പര്യം ആണ് നോക്കുക. ആ ഉദ്ദേശ്യം വളരെ വളരെ അഭിനന്ദിക്കേണ്ടതാണ്. പിന്നെ നിയമപരമാണോ എന്നാണ് ചോദ്യം. ചിലപ്പോള്‍ എന്ത് സംഭവിച്ചിരിക്കും, ഹൈക്കോടതി ചിന്തിച്ചിരിക്കും ഇതാണ് നിയമവ്യവസ്ഥയിലേക്ക് നമ്മള്‍ നോക്കുന്ന ഉല്‍പ്പന്നം, അതിനു മുന്‍തൂക്കം കൊടുത്തിരിക്കും” സുപ്രീം കോടതിയുടെ അഭിപ്രായം ഖണ്ഡിച്ചുകൊണ്ട് പരാതിക്കാരുടെ സീനിയര്‍ അഡ്വക്കേറ്റ് ചിദംബരേഷ് പറഞ്ഞത് ഇതാണ് ”ഹൈക്കോടതിക്ക് കൂടുതല്‍ താല്പര്യം ഉള്ള ഉദ്യോഗാര്‍ത്ഥിക്ക് എഴുത്ത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ വൈവയില്‍ കൂടുതല്‍ മാര്‍ക്ക് കൂട്ടി കൊടുത്തു). ഹൈക്കോടതിയുടെ തെറ്റിനെ ന്യായീകരിക്കാന്‍ മുകളില്‍ പറഞ്ഞ ന്യായം പറഞ്ഞ പരമോന്നത നീതിപീഠം അനര്‍ഹമായി ജഡ്ജിമാരായ വരെ സ്ഥാനത്തു നിന്ന് നീക്കാതെ ഇരിക്കാന്‍ പറഞ്ഞ ന്യായം അതിലും വലിയ അന്യായം തന്നെ ആണ്. ”സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നത് കഠിനമാണ്. അത് നീതിന്യായ സംവിധാനത്തിനു മിടുക്കന്മാര്‍ ആയ ഉദ്യോഗാര്‍ഥികളുടെ സേവനം നഷ്ടം വരുത്തും. അവര്‍ കഴിഞ്ഞ 6 കൊല്ലം കൊണ്ട് നേടിയ അനുഭവജ്ഞാനവും നഷ്ടപ്പെടും.”
പരാതിക്കാരുടെ കൗണ്‍സില്‍ ആയ അഡ്വ.ഹരിപ്രിയ പദ്മനാഭന്‍ ഇങ്ങനെ ബോധിപ്പിച്ചു ”പതിനൊന്നു പരാതിക്കാര്‍ 45 വയസ്സ് കഴിഞ്ഞവര്‍ ആയതിനാല്‍ അവര്‍ക്ക് ഇനി ജുഡീഷ്യല്‍ നിയമനത്തിനായുള്ള പരീക്ഷ എഴുതാന്‍ കഴിയില്ല. ഇവരുടെ ഭാഗത്തു നിന്നുള്ള യാതൊരു തെറ്റും കൊണ്ട് അല്ലാതെ നടപടിക്രമങ്ങളില്‍ നിയമലംഘനം നടത്തിയതിന്റെ പേരില്‍ ഇവര്‍ക്ക് നിയമനം കിട്ടാതെ പോയി എന്ന തെറ്റിന് നീതി കൊടുക്കാന്‍ ആയി ഇവരെ ജില്ലാ ജഡ്ജിമാരുടെ നിലവിലുള്ള ഒഴിവില്‍ നിയമിക്കണം.”
മേല്‍ ആവശ്യം അനുവദിക്കാനും പരമോന്നത നീതിപീഠം തയ്യാറായില്ല. ജില്ലാ ജഡ്ജിമാരുടെ 22 ഓളം ഒഴിവുകള്‍ ഉണ്ട്. ആ ഒഴിവിലേക്ക് കേരള ഹൈക്കോടതിയുടെ തെറ്റ് കൊണ്ട് നിയമനം ലഭിക്കാതെ പോയ ഇനിയും ഒരു പരീക്ഷ എഴുതാന്‍ പ്രായം അനുവദിക്കാത്ത ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കാതെ ഇരിക്കാനും നീതിപീഠത്തിന്റെ പക്കല്‍ ന്യായം ഉണ്ട് എന്നതാണ് നമ്മളെ നിരാശരാക്കുന്നത്. കോടതി പറഞ്ഞു. ”ഈ കാരണങ്ങളാല്‍ ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി, പരാതിക്കാരെ ഈ സമയത്തു നീതിന്യായ സംവിധാനത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. ഇതില്‍ ഏറെ പേര്‍ ഇപ്പോള്‍ കോടതികളില്‍ പ്രാക്ടീസ് (bar practice) തുടങ്ങിയിട്ടുണ്ടാവുകയും ചിലര്‍ സജീവ പ്രാക്ടീസിലുമായിരിക്കും. 2015 സപ്തംബര്‍ മാസം 30 ന് ആരംഭിച്ച സെലക്ഷന്‍ പ്രക്രിയയില്‍ അവര്‍ പരാജയപ്പെട്ടത് അവരുടെ യോഗ്യതയില്ലായ്മ കൊണ്ടോ കഴിവുകേട് കൊണ്ടോ അല്ലെന്നും ഇത് ഒരിക്കലും ഭാവിയില്‍ മറ്റേതെങ്കിലും ഓഫീസിലോ നീതിന്യായ സംവിധാനത്തിലോ അവരെ പരിഗണിക്കുന്നതിന് പ്രശ്‌നം ആവില്ലെന്നും ഉള്ള വിശദീകരണം ആവശ്യം ആണ്.”
മുകളില്‍ ഉള്ള മുഴുവന്‍ വസ്തുതകളും പഠിക്കുന്ന ഒരാള്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യം വരും. സുപ്രീം കോടതിക്ക് പരാതിക്കാര്‍ സമര്‍പ്പിച്ച മുഴുവന്‍ കാര്യങ്ങളും ബോധ്യപ്പെട്ടിരിക്കുന്നു. അതായത് കേരള ഹൈക്കോടതി സുതാര്യം ആയി ചെയ്യേണ്ട ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ലിസ്റ്റ് ഉണ്ടാക്കുന്നതില്‍ നിയമത്തില്‍ പറയുന്ന ഘടകങ്ങള്‍ പരിഗണിക്കാനോ സ്വന്തം നോട്ടിഫിക്കേഷനില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാനോ തയ്യാറായില്ല. ജില്ലാ ജഡ്ജി എന്ന ഗൗരവം ഏറിയ ഒരു സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ഉദ്യോഗാര്‍ഥികളുടെ പട്ടിക തയ്യാര്‍ ചെയ്യുമ്പോള്‍ അവര്‍ നേരത്തെ തീരുമാനിച്ച അപേക്ഷകരെ ഉള്‍പ്പെടുത്താനായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. നോട്ടിഫിക്കേഷന്‍ പ്രകാരം എഴുത്തു പരീക്ഷക്ക് മിനിമം പാസ്സ് മാര്‍ക്ക് (300 ല്‍ 150 മാര്‍ക്ക് ) നിശ്ചയിച്ചു. സ്വാഭാവികമായും 150 മാര്‍ക്ക് ലഭിക്കാത്ത ആളുകളെ സെലക്ഷന്‍ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ 149 മാര്‍ക്ക് ലഭിച്ച ആളുകളെ ഉള്‍പ്പെടുത്തി ലിസ്റ്റ് ഉണ്ടാക്കി. അവിടെ ഒന്നാമത്തെ നിയമ ലംഘനം നടന്നു. അതിനുശേഷം അഭിമുഖം നടത്തി മാര്‍ക്ക് കൊടുത്തു. അഭിമുഖത്തില്‍ മാര്‍ക്ക് കുറഞ്ഞു എങ്കിലും എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച 4 പേര്‍ ലിസ്റ്റില്‍ വന്നു. എന്നാല്‍ എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ലഭിക്കാതെ 149 മാര്‍ക്ക് മാത്രം ലഭിച്ചവര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായിപ്പോയി. അതിനു ശേഷം അഭിമുഖത്തില്‍ മാര്‍ക്ക് കുറഞ്ഞു പോയി എന്നുപറഞ്ഞ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കി. അഭിമുഖം നടക്കും മുന്‍പ് അഭിമുഖത്തിന് മിനിമം മാര്‍ക്ക് വേണം എന്ന നിബന്ധന വെച്ചിരുന്നില്ല. അത്തരം ഒരു നിബന്ധന കൊണ്ട് വന്നത് എല്ലാവരുടെയും എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും മാര്‍ക്ക് മുന്നില്‍ വെച്ച് കൊണ്ടായിരുന്നു. ഇവിടെ ഒന്നല്ല നാല് തെറ്റുകള്‍ ആണ് സെലക്ഷന്‍ കമ്മറ്റി ചെയ്തത്. ഒന്നാമതായി നോട്ടിഫിക്കേഷന്‍ പ്രകാരം നേരത്തെ തന്നെ പറഞ്ഞ മിനിമം 150 മാര്‍ക്ക് എന്ന യോഗ്യത നേടാത്തവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. രണ്ടാമതായി അഭിമുഖത്തില്‍ തോന്നിയ പോലെ മാര്‍ക്ക് കൊടുത്തിട്ടും ലിസ്റ്റില്‍ നിന്ന് പുറത്ത് ആയവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അഭിമുഖത്തില്‍ മാര്‍ക്ക് കുറഞ്ഞ ആളുകളെ ലിസ്റ്റില്‍ നിന്ന് പുറത്താക്കി. മൂന്നാമത്തേതായി അഭിമുഖത്തില്‍ മിനിമം മാര്‍ക്ക് എന്ന തീരുമാനം എല്ലാം കഴിഞ്ഞ ശേഷം മാത്രം ഉള്‍പ്പെടുത്തി. നാലാമത് ചട്ടം അനുസരിച്ചു എഴുത്ത് പരീക്ഷയുടെയും വൈവ വോസിയുടെയും മൊത്തം മാര്‍ക്കിനെ അടിസ്ഥാനത്തില്‍ നടത്തണം നിയമനം എന്നത് ലംഘിച്ചു. അതായത് ജില്ലാ ജഡ്ജിമാരുടെ നേരിട്ടുള്ള നിയമനത്തിന് നിര്‍മ്മിച്ച ചട്ടം കാറ്റില്‍ പറത്തി.
സുപ്രീം കോടതിയും കേരള ഹൈക്കോടതിയുടെ തെറ്റിന് കൂട്ട് നില്‍ക്കുന്ന പ്രവൃത്തി ആണ് ചെയ്തത്. ചട്ടം അനുസരിച്ചു അര്‍ഹത ഉണ്ടായിട്ടും ജില്ലാ ജഡ്ജി നിയമനം ലഭിക്കാത്തതിന്റെ പേരില്‍ തങ്ങളെ സമീപിച്ച പരാതിക്കാരുടെ ഭാഗത്ത് ശരിയുണ്ടെന്ന് കണ്ടിട്ടും അവര്‍ക്ക് ആശ്വാസം നല്‍കാന്‍ തയ്യാറായില്ല. അര്‍ഹത ഇല്ലാത്തവര്‍ അര്‍ഹത ഉള്ളവരുടെ സ്ഥാനം തട്ടി എടുത്തു എന്ന് അറിഞ്ഞിട്ടും അവരെ ജില്ലാ ജഡ്ജി സ്ഥാനത്തു നിന്നും നീക്കാന്‍ സന്നദ്ധമായില്ല. തെറ്റ് ചെയ്ത കേരള ഹൈക്കോടതിയുടെ പ്രവൃത്തി ന്യായീകരിക്കാന്‍ ന്യായം കണ്ടെത്തി. അനര്‍ഹരായ 6 ജില്ലാ ജഡ്ജിമാരെ നീക്കം ചെയ്യുന്നതിന് പകരം അവരെ സംരക്ഷിക്കാന്‍ 2017 മാര്‍ച്ച് മുതല്‍ 6 കൊല്ലക്കാലം നീതിന്യായ സംവിധാനത്തില്‍ തുടര്‍ന്ന് നേടിയ അനുഭവ പരിജ്ഞാനത്തിന്റെ പേരില്‍ അവരെ പിരിച്ചു വിടാന്‍ തയ്യാറല്ല എന്ന് വിധിച്ചു. ജുഡീഷ്യല്‍ സര്‍വീസില്‍ കേരള ഹൈക്കോടതി നിയമനം കൊടുക്കാത്ത പരാതിക്കാര്‍ക്ക് നീതി കൊടുക്കാന്‍ തയ്യാറാവാത്ത സുപ്രീം കോടതി പരാതിക്കാര്‍ക്ക് കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ സാധിച്ചു എന്നത് വലിയ കാര്യമായി അവതരിപ്പിച്ചു. അനര്‍ഹമായി നിയമനം ലഭിച്ചവരുടെ ആറു കൊല്ലത്തെ അനുഭവജ്ഞാനത്തെ പ്രകീര്‍ത്തിച്ച പരമോന്നത നീതിപീഠം പരാതിക്കാര്‍ക്ക് അങ്ങനെ ഒരു പരിജ്ഞാനം ഇല്ല എന്ന് പറഞ്ഞു. പരാതിക്കാരുടെ അര്‍ഹത ഇല്ലായ്മ ചോദ്യം ചെയ്തത് ജുഡീഷ്യറി തന്നെ ആണെന്ന സത്യം അറിഞ്ഞു കൊണ്ടാണ് ഇത് എന്നത് വിരോധാഭാസം അല്ലേ? പരാതി പെട്ടെന്ന് തന്നെ പരിഗണിച്ചു നീതി കൊടുക്കാന്‍ പരമോന്നത നീതിപീഠം സന്മനസ്സ് കാണിച്ചിരുന്നു എങ്കില്‍ 6 കൊല്ലത്തെ ജുഡീഷ്യല്‍ സേവനം പരാതിക്കാര്‍ക്ക് ഇല്ല എന്ന ആക്ഷേപം പറഞ്ഞു പരാതിക്കാര്‍ക്ക് നീതി കൊടുക്കാതെ ഇരിക്കാന്‍ ഒരു കാരണം ആവില്ലായിരുന്നു. പരാതിക്കാര്‍ക്ക് ഇപ്പോള്‍ ജുഡീഷ്യല്‍ നിയമനം ലഭിക്കാതെ പോയത് അവരുടെ യോഗ്യത കുറവോ, കഴിവ് കുറവോ കൊണ്ടല്ല എന്നും ഭാവിയില്‍ അവര്‍ക്ക് ജുഡീഷ്യല്‍ മേഖലയിലോ മറ്റിടത്തോ നിയമനം ലഭിക്കാന്‍ ഇത് തടസ്സം ആവില്ല എന്നും പറഞ്ഞ് പരാതിക്കാരുടെ മുറിവില്‍ മുളക് പുരട്ടിയതും രാജ്യത്തെ പരമോന്നത നീതി പീഠം തന്നെയാണ്. നമ്മുടെ നാട്ടില്‍ ഒരു ഇടത്ത് നിയമനം ലഭിക്കാതെ ഇരിക്കുന്നത് മറ്റൊരിടത്ത് നിയമനം ലഭിക്കാതെ ഇരിക്കാന്‍ കാരണം ആവില്ല എന്നത് പരമോന്നത നീതി പീഠത്തിനു അറിയാതെ വരുമോ?
വൈകി എങ്കിലും നീതിന്യായ സംവിധാനത്തിന് പറ്റിയ തെറ്റ് തിരുത്താന്‍ പരമോന്നത നീതിപീഠം സന്നദ്ധമായാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ ഉള്ള വിശ്വാസം വര്‍ദ്ധിക്കും. തെറ്റ് ചെയ്യുന്നത് നീതിപീഠം ആണെങ്കിലും അവരെ തിരുത്താന്‍ പരമോന്നത നീതിപീഠത്തിനു കഴിവുണ്ട് എന്ന് വന്നാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും യശസ്സും ഉയര്‍ത്തും. ജുഡീഷ്യറിയില്‍ തെറ്റ് വന്നാലും പരമോന്നത നീതിപീഠം പരിഹാരം കാണും എന്നത് ജനങ്ങള്‍ക്ക് നീതി പീഠത്തില്‍ ഉള്ള വിശ്വാസം കൂട്ടും. അതിനു പരമോന്നത നീതി പീഠം തയ്യാറായില്ല എങ്കില്‍ ജനങ്ങള്‍ക്ക് നീതിയില്‍ ഉള്ള വിശ്വാസം തകരുകയും തങ്ങളെ മറ്റുള്ളവരുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ ആരും ഇല്ല എന്ന ചിന്ത അവരില്‍ വളരാന്‍ ഇടയാക്കുകയും ചെയ്യും. ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് ഇടയാക്കുന്ന ഗുരുതരമായ വിഷയം ആണ് ഇത്.
ഇവിടെ ഗൗരവമായുള്ള നിരവധി പ്രശ്‌നം ഉയര്‍ന്ന് വരും. സ്വജന പക്ഷപാതം അഴിമതി തന്നെ ആണ്. രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒക്കെ നടത്തുന്ന സ്വജന പക്ഷപാത ഇടപാടുകളില്‍ നടപടി എടുക്കേണ്ട നീതിപീഠം ജുഡീഷ്യല്‍ മേഖലയില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് പരിഹാരം കാണേണ്ടേ? പരമോന്നത നീതിപീഠം ഹൈക്കോടതികള്‍ കാണിക്കുന്ന നിയമ ലംഘനം അംഗീകരിച്ചു കാണുമ്പോള്‍ മറ്റ് നീതിപീഠങ്ങളും ഇതേ പ്രവൃത്തി തുടരാന്‍ സാധ്യത ഇല്ലേ? ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്ത സിപിഎം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫ. നിയമനം യുജിസിയുടെ ചട്ടങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ നീക്കി കൊടുത്തതും ജില്ലാ ജഡ്ജി നിയമനത്തില്‍ ചട്ട ലംഘനം നടന്നതും ഏതാണ്ട് സമാന രീതിയില്‍ കാണേണ്ടതല്ലേ? ഇനിയും ഇത്തരം നടപടികള്‍ ഉണ്ടാവുമ്പോള്‍ പരമോന്നത നീതിപീഠത്തിനു നോക്കി ഇരിക്കേണ്ടി വരും. ഹൈക്കോടതി സെലക്ഷന്‍ കമ്മറ്റിയുടെ പ്രത്യേക താല്പര്യം കൊണ്ട് നിയമനം ലഭിച്ച ജില്ലാ ജഡ്ജിമാര്‍ അവരുടെ മുന്നില്‍ വരുന്ന കക്ഷികള്‍, അഭിഭാഷകര്‍ മുതലായവരോട് നിഷ്പക്ഷമായി പ്രവര്‍ത്തിക്കും എന്ന് കരുതാന്‍ കഴിയുമോ?
പരമോന്നത നീതിപീഠം സ്വയം പുനഃപരിശോധനക്ക് തയ്യാറാവുന്നില്ല എങ്കില്‍ നീതിന്യായ സംവിധാനത്തില്‍ വരുന്ന തെറ്റുകള്‍ പരിഹരിക്കാന്‍ ബദല്‍ സംവിധാനം രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടി വരും. നിലവിലുള്ള കോളീജിയം സംവിധാനത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ഭാരതത്തില്‍ ഇന്ന് വലിയ വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ നീതിന്യായ സംവിധാനത്തില്‍ ഇതിനെ അംഗീകരിക്കാന്‍ കഴിയുമോ? ഒരാള്‍ തന്നെ അയാളുടെ തെറ്റ് ശരി തീരുമാനിക്കുന്ന ജഡ്ജി ആവരുത് എന്നത് ഒരു പ്രകൃതി നിയമം ആണ്. മറ്റുള്ളവര്‍ക്ക് ബാധകം ആവുന്ന ഈ പ്രകൃതി നിയമം നീതിന്യായ മേഖലയിലും ബാധകം ആവേണ്ടേ?