സംസ്‌കൃതത്തിലെ ഉത്‌സവം എന്ന പദം മലയാളത്തില്‍ ഉല്‍സവം എന്നായിട്ടുണ്ട്. ഇതു സ്വാഭാവികം മാത്രം. ചരുവത്തിലെ വെള്ളം ചതുരക്കുപ്പിയിലേക്കു പകര്‍ന്നാല്‍ ചതുരാകൃതിയിലാവും; കുഴല്‍-രൂപമുള്ള കുപ്പിയിലേക്കുപകരുമ്പോള്‍ കുഴല്‍-രൂപം ധരിക്കും. ഇതു പോലെയാണ് വാക്കുകളും, അവ ചെന്നെത്തുന്ന ഭാഷയുടെ സ്വനഘടനയ്ക്കിണങ്ങുന്നു. നോക്കുക: ഉത്‌സാഹം-ഉല്‍സാഹം, വശാത്-വശാല്‍, ഉത്‌പ്രേക്ഷ-ഉല്‍പ്രേക്ഷ, ഉത്പാദനം -ഉല്‍പാദനം.
എന്താണ് ഉല്‍സവം എന്നാല്‍?
‘ഉല്‍സവപ്രിയാഃ ഖലു മാനവാഃ’ എന്ന കാളിദാസവാക്യത്തില്‍ നിന്ന് മനുഷ്യരുടെ ഉല്‍സവകൗതുകത്തിന് കുറഞ്ഞത് എത്ര പഴക്കമുണ്ടാവും എന്നൂഹിക്കാം.
‘വേല നാളെ ജനത്തിനിന്നുല്‍സവ-
വേളയെന്നു വിളംബരം ചെയ്യുക’ എന്ന് വൈലോപ്പിള്ളിയും പാടിയിട്ടുണ്ടല്ലോ.
മേന്മയുളവാക്കുന്ന (ഉത്-)യജ്ഞം (സവം) എന്നാണ് ആ വാക്കിന്റെ അക്ഷരാര്‍ഥം. ഫലത്തിലും അതങ്ങനെതന്നെ. ബന്ധപ്പെട്ട ഏവര്‍ക്കും എല്ലാറ്റിനുംഉല്‍സവം മുഖേന മേന്മയുണ്ടാവുന്നു.
ഉപജീവനാര്‍ഥം മറുനാടുകളില്‍ കഴിയേണ്ടിവരുന്ന കേരളീയരില്‍ പലരും ഇക്കാലത്തും നിവൃത്തിയുണ്ടെങ്കില്‍ ഗ്രാമദേവതാക്ഷേത്രത്തിലെ ഉല്‍സവത്തില്‍ ആദ്യന്തം പങ്കുകൊള്ളാന്‍ തക്കവണ്ണമാണ് അക്കൊല്ലത്തെ ആര്‍ജിതാവധിയില്‍ ഏറിയപങ്കും പ്രയോജനപ്പെടുത്തി നാട്ടിലേക്കു വരാറ്. നാടന്‍പ്രണയങ്ങളില്‍പ്പലതും മുളപൊട്ടുന്നതും തായ്ത്തടിക്കു കരുത്തുകൂടി ഇലവീശി തളിരും പൂവും കായുമണിയുന്നതും ഉല്‍സവപരിസരത്തിലത്രേ. പുതുവസ്ത്രങ്ങളും പലതരം ആഭരണങ്ങളും സൗന്ദര്യവര്‍ധകസാമഗ്രികളും കളിപ്പാട്ടങ്ങളും ഉല്‍സവപ്പറമ്പുകളില്‍ വിറ്റഴിയുന്നു.
ആരാധനാമൂര്‍ത്തിയുടെ ചൈതന്യം ശ്രീകോവിലിനും ക്ഷേത്രത്തിനും പുറത്തേക്കു പ്രസരിച്ച് സമൂഹത്തിന്റെ സമസ്തമണ്ഡലങ്ങളെയും ഉത്തേജിപ്പിക്കുന്ന അര്‍ഥഗര്‍ഭമായ പ്രക്രിയ ഉല്‍സവസന്ദര്‍ഭത്തില്‍ സംഭവിക്കുന്നത് മിക്കവരും അറിയാറില്ലെങ്കിലും ശ്രദ്ധേയമാണ്. വിധിപൂര്‍വകം നടന്ന പ്രതിഷ്ഠാകര്‍മത്തിനുശേഷം ദൈനംദിനം ചിട്ടപ്രകാരം സനിഷ്‌കര്‍ഷം നടക്കുന്ന പൂജ, ആരാധന എന്നിവയിലൂടെ മാത്രമേ ദേവതാചൈതന്യം കോട്ടമേതുമില്ലാതെ നിലനില്‍ക്കൂ. പൂജയിലോ ഉപാസനയിലോ അറിയാതെ പോലും സംഭവിച്ചേക്കാവുന്ന പിഴകള്‍മൂലം ദേവതാചൈതന്യത്തിന് ലോപം സംഭവിക്കുക സാധാരണമാണ്. ഈ ചൈതന്യലോപത്തിന് തന്ത്രദൃഷ്ട്യാ സാധ്യമായ പരിഹാരക്രിയകള്‍ നടക്കുന്നത് ഉല്‍സവനാളുകളിലത്രേ.
ഉല്‍സവം എന്ന വാക്കിനു ബദലായി പൂരം, വേല, താലപ്പൊലി, ഏകാദശി, കുമ്മാട്ടി, ചിറപ്പ് മുതലായ പദങ്ങളും വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ച് നടപ്പിലുണ്ട്. ക്ഷേത്രസംബന്ധമില്ലാതെയും ജലോല്‍സവം, കലോല്‍സവം, യുവജനോല്‍സവം, പ്രവേശനോല്‍സവം തുടങ്ങിയ പ്രയോഗങ്ങളും പ്രചരിക്കുന്നു.
ക്ഷേത്രോല്‍സവങ്ങളില്‍ പങ്കുകൊള്ളാന്‍ തടിച്ചുകൂടുന്ന സാധാരണക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. വെയിലത്തും തീവെട്ടിപ്രഭയിലും വെട്ടിത്തിളങ്ങുന്ന ചമയങ്ങളാര്‍ന്ന ലക്ഷണമൊത്ത ഒട്ടേറെ ഗജവീരന്മാരുടെ അണിനിരക്കല്‍, അവയ്ക്കുമുന്നില്‍ വാദ്യകലാകാരന്മാര്‍ മല്‍സരിച്ചെന്നോണം ഒരുക്കുന്ന മേളഗോപുരങ്ങള്‍, ഒരേസമയം കാതടപ്പിക്കുകയും കണ്ണഞ്ചിപ്പിക്കുകയും ചെയ്യുന്ന കരിമരുന്നുകലാവതരണങ്ങള്‍, കഥകളി, ഓട്ടന്‍തുള്ളല്‍, നാടകം, കഥാപ്രസംഗം, ഗാനമേള, സംഗീതക്കച്ചേരി, വേലകളി, കണ്യാര്‍കളി മുതലായ ദൃശ്യ-ശ്രവ്യകലാരൂപങ്ങളുടെ അവതരണം മുതലായവ ഇവിടെ സ്മരണീയമാണ്. ക്ഷേത്രത്തിലേക്ക് ജനസമൂഹത്തെ ആകര്‍ഷിക്കുക എന്ന ധര്‍മം മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ പ്രകടമാംവണ്ണം നിര്‍വഹിക്കുന്നു. എന്നാല്‍ ശ്രവണം, കീര്‍ത്തനം, വിഷ്‌ണോസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ ഒന്‍പതുതരം എന്നു പ്രസിദ്ധമായ ഈശ്വരാരാധനാമാര്‍ഗങ്ങളില്‍ ഒന്നിനും അനുകൂലമായ അന്തരീക്ഷമല്ല ഉല്‍സവപ്പറമ്പില്‍. സൂക്ഷ്മചിന്തയില്‍ ഉല്‍സവങ്ങളില്‍ അനുപേക്ഷണീയമായ ഇന്ദ്രിയസന്തര്‍പ്പണോന്മുഖത മുന്തിനില്‍ക്കുന്ന ആഘോഷങ്ങളും ധ്യാനവും വിരുദ്ധധ്രുവങ്ങളില്‍ സമുചിതം എന്നു വ്യക്തമായ പ്രക്രിയകളാണ്.
ഒരുപ്രകാരത്തിലും ചോര്‍ച്ചകൂടാതെ ക്ഷേത്രചൈതന്യത്തെ സുസ്ഥിരമായി നിലനിര്‍ത്തുക എന്ന ഉല്‍സവത്തിന്റെ നിഗൂഢമെങ്കിലും അവിതര്‍ക്കിതധര്‍മം ആഘോഷബഹളങ്ങള്‍ക്കിടയില്‍ മറന്നുപോകരുത്. ക്ഷേത്രോല്‍സവത്തെ ലക്ഷണമൊത്തതാക്കുന്ന ഘടകങ്ങള്‍ ചുവടെ പറയുന്നവയാണ്: അന്നദാനം, പ്രാസാദശുദ്ധി, ബിംബശുദ്ധി, അങ്കുരോദ്ധാരണം, കൊടിയേറ്റ്, നിത്യശ്രീഭൂതബലി, മുളപൂജകള്‍, ഉല്‍സവബലി, പള്ളിവേട്ട, പള്ളിക്കുറുപ്പ്, പള്ളിയുണര്‍ത്തല്‍, ആറാട്ട്, കൊടിയിറക്കല്‍. ഇവയില്‍ അന്നദാനമൊഴികെ മുന്‍പറഞ്ഞ ഇനങ്ങളെല്ലാം താന്ത്രികചടങ്ങുകളാണ്.
അന്നദാനം
ഏറ്റവും മഹത്തായ ദാനമാണിത്. താന്‍ ഭക്ഷണം കഴിക്കുംമുന്‍പ് അര്‍ഹരായ ഏവരുടെയും വിശപ്പടക്കുക എന്ന പരമാദരണീയതത്വം ദേവതപ്രാവര്‍ത്തികമാക്കുന്നു എന്നതാണ് ക്ഷേത്രങ്ങളിലെ അന്നദാനത്തിന്റെ ഉള്‍പ്പൊരുള്‍. ഉല്‍സവനാളുകളില്‍ മറ്റുദിവസങ്ങളിലെക്കാള്‍ വന്‍തോതിലായിരിക്കും അന്നദാനം.
പ്രാസാദശുദ്ധി
ക്ഷേത്രം, വിശേഷിച്ചും മഹാക്ഷേത്രം എന്ന അംഗീകാരമുള്ളവ, ഒരു കെട്ടിടസമുച്ചയമാണ്. അതിന്റെ എല്ലാഭാഗങ്ങളും ഉല്‍സവത്തിനൂള്ള മുന്നൊരുക്കമായി പരമാവധി ശുദ്ധമാക്കുന്നു. ഗര്‍ഭഗൃഹം (ശ്രീകോവില്‍), പൂജാമണ്ഡപം, ബലിമണ്ഡപം, തിടപ്പള്ളി (അടുക്കള), കൂത്തമ്പലം (കലാവേദി) എന്നീ പഞ്ചപ്രാസാദങ്ങളും പെയിന്റു ചെയ്‌തോ തേച്ചുകഴുകിയോ സുന്ദരവും നിര്‍മ്മലവുമാക്കുക എന്ന പ്രക്രിയയാണിത്. സാധാരണ ഗൃഹങ്ങളിലും വിവാഹം, ഓണം മുതലായ ഗാര്‍ഹികചടങ്ങുകളെയും ഉല്‍സവങ്ങളെയും വരവേല്‍ക്കാന്‍ ഇത്തരം ശുദ്ധീകരണം പതിവാണല്ലോ. ദേവതയുടെ സ്ഥൂലശരീരമാണ് ഗോപുരം ഉള്‍പ്പെടെയുള്ള ചുറ്റുമതില്‍ തൊട്ട് ശ്രീകോവില്‍ വരെയുള്ള ക്ഷേത്രഭാഗങ്ങള്‍. അതിന്റെ പവിത്രീകരണമാണ് പ്രാസാദശുദ്ധി.
ബിംബശുദ്ധി
ദേവതയുടെ സൂക്ഷ്മശരീരമായ ബിംബത്തെ കൊടിയേറ്റുനാള്‍ രാവിലെ പഞ്ചഗവ്യം (പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം ഇവയുടെ നിര്‍ദിഷ്ട അളവിലുള്ള മിശ്രിതം) മുതലായവകൊണ്ടു ചെയ്യുന്ന കലശംമുഖേന ശുദ്ധീകരിക്കുന്നു.
അങ്കുരോദ്ധാരണം
ഓരോ ദേവതയ്ക്കും നിര്‍ദ്ദിഷ്ടമായ വിത്ത് കൊടിയേറ്റിനു മുമ്പുതന്നെ പാലില്‍ കഴുകി പതിനാറു മുളംപാലികകളില്‍ (മണ്‍ചട്ടികളില്‍) പാകി മുളപ്പിക്കുന്നു. മുളയറ എന്നു പേരുള്ള പ്രത്യേക സ്ഥലത്ത് തന്ത്രി നിര്‍വഹിക്കുന്ന അനുഷ്ഠാനങ്ങളുടെ പരിണതഫലമെന്നോണം ഏതാനും ദിവസങ്ങള്‍കൊണ്ട് വളരുന്ന ചെടികളുള്ള പാലികകള്‍ പള്ളിവേട്ട നാള്‍ ദേവത പള്ളിക്കുറുപ്പുകൊള്ളുന്ന പഴുക്കാമണ്ഡപത്തില്‍ നിരത്തിവയ്ക്കും. ദേവതയുടെ അനുഗ്രഹഭരിതചൈതന്യം തുളുമ്പുന്ന ആ ചെടികളുടെ കൂമ്പും കതിരും മറ്റും ആറാട്ടിന്‍നാള്‍ രാവിലെ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി ലഭിക്കും. ഈശ്വരാനുഗ്രഹം ഉര്‍വരതയുടെ പോഷകമാവുന്നു എന്നതിന്റെ പ്രതീകമാണ് ഈ ചടങ്ങ്.
കൊടിയേറ്റ്
ഉല്‍സവം ആരംഭിക്കുന്നു എന്ന് ക്ഷേത്രതട്ടകത്തെ ഏവരെയും ഔപചാരികമായി അറിയിക്കുന്ന സുപ്രധാനചടങ്ങാണിത്. കൊടി ഏറ്റും മുന്‍പ് ‘പരാതിക്കാരുണ്ടോ’ എന്ന് ക്ഷേത്രാധികാരികള്‍ ഉറക്കെ വിളിച്ചു ചോദിച്ച് ഇല്ലെന്നു ഉറപ്പുവരുത്തുകയോ ഉണ്ടെങ്കില്‍ പരാതിക്കു പരിഹാരം കാണുകയോ ചെയ്യുക എന്ന ചടങ്ങ് ചില ക്ഷേത്രങ്ങളിലെങ്കിലുമുണ്ട്.ദേവതയും ജനസാമാന്യവും തമ്മിലുള്ള ഉറ്റബന്ധത്തിന്റെ വാചാലമായ പ്രതീകമാണിത്. കൊടിയേറ്റത്തിനു സന്നിഹിതരായ ഭക്തര്‍ കൊടിയിറങ്ങുന്നതും കണ്ടുതൊഴുതിട്ടേ മുന്‍കാലങ്ങളില്‍ തട്ടകം വിട്ടിരുന്നുള്ളൂ. ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിന്നു പുറത്തുള്ള കൊടിമരത്തില്‍ കൂറ ഉയര്‍ത്തിയാല്‍ ആല്‍മരക്കൊമ്പുകളിലും തട്ടകത്തിലെ ആവുന്നത്ര സ്ഥലങ്ങളിലും കൂറകള്‍ ഉയര്‍ന്നുപോന്നു.
നിത്യശ്രീഭൂതബലി
എന്നും രണ്ടുതവണയെങ്കിലും ശ്രീഭൂതബലി നടക്കും; ഉല്‍സവനാളുകളില്‍ ഉല്‍സവബലി, ശ്രീഭൂതബലി എന്നിവയും. സ്വന്തം പാര്‍ഷദന്മാരെ ഊട്ടിയിട്ടേ ദേവത നിവേദ്യം സ്വീകരിക്കൂ എന്നതാണ് ശ്രീഭൂതബലിയുടെ സാരം. ഉല്‍സവബലിയില്‍ പാര്‍ഷദന്മാര്‍ക്കു പുറമേ ഭക്തജനങ്ങളും ദേവതയുടെ ആതിഥ്യത്തിനു പാത്രീഭവിക്കുന്നു. പണ്ഡിതന്റെ ‘ശ്രീഭൂതബലി’ സാധാരണമലയാളത്തില്‍ ‘ശീവേലി’ ആയി എന്നതിലെ ലാളിത്യമധുരിമ എത്ര അര്‍ഥഗര്‍ഭം!
മുളപൂജകള്‍
സസ്യജാലത്തിന്റെ സംരക്ഷണത്തില്‍ തട്ടകത്തിലെ ഭക്തര്‍ പതിപ്പിക്കേണ്ട ശ്രദ്ധയാണ്മുളയറയിലും പഴുക്കാമണ്ഡപത്തിലും നടക്കുന്ന അനുഷ്ഠാനങ്ങള്‍ സൂചിപ്പിക്കുന്നത്; ദേവതയ്ക്ക് അതിലുള്ള പ്രീതി പ്രസാദരൂപത്തില്‍ ഭക്തര്‍ക്ക് അനുഭവവേദ്യമാവുന്നു; അവര്‍ ധാന്യധനസമൃദ്ധി പ്രതീക്ഷിച്ചുകൊണ്ടാവും ഉല്‍സവംകഴിഞ്ഞു പിരിയുക.
പള്ളിവേട്ട, പള്ളിക്കുറുപ്പ്, പള്ളിയുണര്‍ത്തല്‍
ദുഷ്ടശക്തികളുടെ പ്രതീകങ്ങളായ ഹിംസ്രജന്തുക്കളെ ദേവത ഒതുക്കുന്നു എന്നതിന്റെ സൂചകമാണ് പള്ളിവേട്ട.ആറാട്ടിന്റെ തലേന്ന് അനുചരന്മാരോടുകൂടി ദേവത നായാട്ടിന് എഴുന്നള്ളുന്നു. നായാട്ടുകഴിഞ്ഞ് ക്ഷേത്രത്തിലേക്കുമടങ്ങി പഴുക്കാമണ്ഡപത്തില്‍ പള്ളിക്കുറുപ്പു കൊള്ളുന്നു. തന്ത്രി ഉറക്കമിളച്ചിരുന്ന് പൂജകള്‍ തുടരുന്നു.ദേവത പശുക്കിടാവിനെ കണികണ്ടാണ് പള്ളിയുണരുക.
ആറാട്ട്, കൊടിയിറക്കല്‍
ക്ഷേത്രക്കുളത്തിലോ ആറ്റിലോ സമുദ്രത്തിലോ ദേവതയോടൊപ്പം സ്‌നാനം നടത്താന്‍ ഭക്തര്‍ക്കു കൈവരുന്ന പുണ്യമുഹൂര്‍ത്തമാണ്. ആറാട്ടിനെത്തുടര്‍ന്നു നടക്കുന്ന കൊടിയിറക്കല്‍ ഔപചാരികമായ ഉല്‍സവസമാപനത്തിന്റെ സൂചകമത്രേ.
അനുഷ്ഠാന നിഷ്ഠത, നിത്യപൂജാ രഹസ്യം
അനുഷ്ഠാനപ്രധാന ചടങ്ങുകള്‍ ശ്രീകോവിലിനുള്ളിലും പരിസരങ്ങളിലും വിധിപൂര്‍വകം പുരോഗമിക്കുമ്പോള്‍ത്തന്നെ നിശ്ചിത അകലം ബിംബത്തില്‍നിന്നു പാലിച്ചു കൊണ്ട് പലതരം കലാപ്രകടനങ്ങളും വിവിധ വേദികളിലും പരിസരങ്ങളിലും ഉല്‍സവ നാളുകളില്‍ അവതരണം കൊള്ളുന്നു. ഇന്ദ്രിയങ്ങള്‍ക്ക് ഇടതടവെന്യേ ആനന്ദധാര പകര്‍ന്നുനല്‍കുന്ന പ്രസ്തുത കലാപരിപാടികളുടെയും വന്‍തോതിലുള്ള ആനയെഴുന്നള്ളിപ്പ്, വാദ്യമേള വിശേഷങ്ങള്‍, കരിമരുന്നു കലാപ്രകടനം മുതലായവയുടെയും ഉള്‍പ്പൊരുള്‍ സര്‍വസ്വസമര്‍പ്പണാത്മകമായ ദേവതാരാധനയോട് ഉറ്റബന്ധം പുലര്‍ത്തുന്നു.
ഏതാരാധനയുടെയും അനുപേക്ഷണീയമായ ഒരു ഘട്ടമുണ്ട്. പ്രസന്നപൂജ. യഥാവിധി പൂജിച്ചു പവിത്രമാക്കിയ പീഠത്തില്‍ ആരാധ്യ ദേവതയെ ആവാഹിച്ചിരുത്തി സ്‌നാനാനന്തരം വസ്ത്രാദികളും നിവേദ്യവും സമര്‍പ്പിച്ചതില്‍പ്പിന്നീട് പ്രസന്നതാ പരമകാഷ്ഠയില്‍ എത്തിക്കുക എന്ന പ്രക്രിയയാണത്. ലഡ്ഡു, അപൂപം (അട), ബാലാംബു (ഇളനീര്), കര്‍പ്പൂരത്തരിയും മറ്റും ചേര്‍ത്ത താംബൂലം എന്നിവ സമര്‍പ്പിക്കുന്നു. ഇവയെല്ലാം ആസ്വദിച്ച് സംതൃപ്തിശൃംഗത്തില്‍ ഇളകൊള്ളുന്ന ദേവതയുടെ തിരുസന്നിധിയില്‍ സാദരം സംഭവിക്കുന്ന സമര്‍പ്പണത്തിന്റെ വിവിധ ഇനങ്ങളാണ് നൃത്തം, ഗീതം, വാദ്യം മുതലായവ.
ശ്രീകോവിലിലേക്കുള്ള പടിക്കെട്ടാണ് സോപാനം. അതിന്നരികില്‍നിന്ന് വേല sacred singing drum of Kerala എന്നു കേളികേട്ട ഇടയ്ക്ക കൊട്ടിക്കൊണ്ട് മാരാര്‍, പൊതുവാള്‍ മുതലായ അമ്പലവാസി സമുദായങ്ങളില്‍പ്പെട്ട സംഗീത വിശാരദര്‍ ഗീതാഗോവിന്ദാദി കൃതികളില്‍ നിന്നുള്ള ഗീതങ്ങള്‍ കേരളീയ ശൈലിയില്‍ പാടുന്നതിന് കൊട്ടിപ്പാടിസ്സേവ എന്ന സര്‍വദാ അന്വര്‍ഥമായ പേര്‍ പ്രചാരത്തില്‍ വന്നു.
നാഗസ്വരസേവ, സേവപ്പന്തല്‍ മുതലായ ക്ഷേത്രസാധാരണ പ്രയോഗങ്ങളും ഇവിടെ ശ്രദ്ധേയമാണ്. ക്ഷേത്രകലാരൂപങ്ങളില്‍ അനുഷ്ഠാന നിഷ്ഠ ഏറ്റവും മുന്തിയ കൂടിയാട്ടവും ചാക്യാരുടെയും നങ്യാരുടെയും കൂത്തും മതില്‍ക്കകത്ത് പ്രത്യേകം സ്ഥാപിച്ച ധ്വജസ്തംഭത്തിനു മുകളില്‍ ഇളകൊള്ളുന്ന നന്ദികേശ്വരനെ സാക്ഷിയാക്കിയ നാടകശാലയായ കൂത്തമ്പലത്തില്‍ മാത്രമേ പാരമ്പര്യാനുസരണം അവതരിപ്പിച്ചിരുന്നുള്ളൂ. ചാക്ഷുഷയജ്ഞം (ദൃഷ്ടിഗോചരയാഗം) എന്ന സാമ്പ്രദായിക വിശേഷണം കൂടിയാട്ടത്തിനു പതിഞ്ഞു കിട്ടുകയുമുണ്ടായി. ക്ഷേത്രമതില്‍ക്കകത്ത് ദേവതയുടെ വലതു മുന്‍ഭാഗത്തെ കൂത്തമ്പലത്തില്‍ ദേവതയ്ക്കു തൃക്കണ്‍പാര്‍ക്കാന്‍ പാകത്തില്‍ നടതുറന്നിരിക്കുമ്പോഴേ കൂടിയാട്ടം നടന്നിരുന്നുള്ളൂ. അനുഷ്ഠാനാംശം കുറയും തോറും കലാരൂപത്തിന് വിഗ്രഹത്തില്‍ നിന്നുള്ള അകലം ഏറാമെന്നത് ഒരു അലിഖിത തത്വമാണ്. കഥകളിയും ഓട്ടന്‍തുള്ളലും കഥാപ്രസംഗവും മറ്റുമാണല്ലോ ക്ഷേത്ര പരിസരത്തില്‍ നിന്ന് ആദ്യംതന്നെ അകന്നത്.
‘ഛത്ര ചാമരാദി സര്‍വ രാജോപചാരം കല്‍പ്പയാമി’ (കുട, ചാമരം തുടങ്ങിയ രാജോചിതമായ സകലോപചാരങ്ങളും അടിയന്‍ സമര്‍പ്പിക്കുന്നു) എന്ന പ്രസന്നപൂജാ മന്ത്രത്തിന്റെ ദൃശ്യ വ്യാഖ്യാനമാണ് ആനപ്പുറത്തെഴുന്നള്ളിപ്പ്. കണ്ണഞ്ചിക്കുന്ന ആനച്ചമയങ്ങളും ആകാശത്ത് മിന്നിമറയുന്ന പുഷ്പവാടികള്‍ ചമയ്ക്കുന്ന കരിമരുന്നു കലയുമൊക്കെ ദേവതയ്ക്കു തൃക്കണ്‍പാര്‍ക്കാനാണ്.
ജീവിതത്തിന്റെ ഏതു മണ്ഡലത്തിലായാലും ആരുടെയും ഏതു പ്രവൃത്തിയും സര്‍വസ്വ സമര്‍പ്പണാത്മകമായ ഈശ്വരാരാധന മാത്രം. ഇതുവരെ മനസ്സുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉണര്‍വിലോ ഉറക്കത്തിലോ സ്വപ്‌നത്തിലോ അടിയന്‍ ചിന്തിച്ചതോ പറഞ്ഞതോ പ്രവര്‍ത്തിച്ചതോ ആയ എല്ലാം ബ്രഹ്‌മാര്‍പ്പണമാകണേ എന്നാണ് മര്‍മപ്രധാനമായ ഒരു പ്രസന്ന പൂജാ മന്ത്രത്തിന്റെ സാരം. അടിയനെയും അടിയന്റേതായ എല്ലാറ്റിനെയും സ്വാമിക്കു സമര്‍പ്പിക്കുന്നു എന്ന്. അപ്പോള്‍ വലുതോ ചെറുതോ ആയ തോതിലുള്ള ഒരു ഹീനകൃത്യത്തിലും ഈശ്വരവിശ്വാസി ഏര്‍പ്പെടാന്‍ പാടില്ല എന്ന അതിമഹത്തായ സനാതനധര്‍മതത്വം തന്നെയാവുന്നു ക്ഷേത്രോല്‍സവച്ചടങ്ങുകളുടെയെല്ലാം ഉള്‍പ്പൊരുള്‍.