കര്‍ക്കിടക മാസം രാമായണ പാരായണത്തിന്റെ പുണ്യം പേറുന്ന മാസം കൂടിയാണ്. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും മുഴുവന്‍ ക്ഷേത്രങ്ങളും ഈ ആചരണത്തില്‍ പങ്കെടുക്കുന്നു. ഭാരതീയ പാരമ്പര്യത്തിന്റെ അത്യുദാത്തമായ ധര്‍മ്മ സംരക്ഷണത്തിന്റെ പന്ഥാവ് ഇതിഹാസങ്ങളിലൂടെ വീണ്ടും വീണ്ടും ഭാരതീയ ജീവിതത്തെ കരുപ്പിടിപ്പിക്കുകയാണ്. ഇതിലൂടെ സ്വായത്തമാകുന്നത് ഈ ധര്‍മചര്യയാണ്. കാലങ്ങളായി നടന്നു പോരുന്ന ജടായു സ്തുതിയും സ്മൃതിയും ഈ സാഹചര്യത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നു.
ത്രേതായുഗത്തില്‍ ശ്രീരാമപാദ സ്പര്‍ശത്താല്‍ പവിത്രമായിത്തീര്‍ന്ന ഒരു പാറയുണ്ട് കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്ത്. മര്യാദാപുരുഷോത്തമനായ രാമന് തന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവങ്ങളുടെ കൂട്ടത്തില്‍ ഈ മുഹൂര്‍ത്തവും അങ്കുരിച്ചുനിന്നിരിക്കും. സീതാദേവിയെ നഷ്ടപ്പെട്ട ആകുലതയുടെ തിരയിളക്കത്തില്‍ പക്ഷിമൃഗാദികളോടും സസ്യലതാതികളോടും തന്റെ പ്രിയതമയെ കണ്ടോ എന്ന ഗദ്ഗദ കണ്ഠത്തോടെയുള്ള ചോദ്യം മാനവഹൃദയത്തെ തരളിതമാകും. ഇന്നും പാറയുടെ മുകള്‍ പരപ്പില്‍ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് കണ്ണും നട്ട് അവാച്യമായ ഭക്തിപാരമ്യതയിലാറാടി നില്‍ക്കുമ്പോള്‍ മന്ദമാരുതന്‍ ആ കഥനകഥ മെല്ലെ നമ്മിലേക്ക് കൊണ്ടെത്തിച്ചുതരുന്നു. ഇതിഹാസചരിത്രത്തിലേക്കിറങ്ങി ചെല്ലുമ്പോള്‍ രാമന്‍ പരമമായ ധര്‍മത്തിന്റെ മൂര്‍ത്തരൂപമാണ്. ‘രാമോ വിഗ്രഹവാന്‍ ധര്‍മ:’ എന്നാണ് വാല്മീകി രാമായണത്തില്‍ പറഞ്ഞിരിക്കുന്നത്. രാമന്‍ എന്താണോ ചെയ്തത് അത് ധര്‍മവും.
രാമന് കേരളക്കരയുമായുള്ള ബന്ധത്തിന് നിദാനമാണ് ചരിത്രമുറങ്ങുന്ന ചടയമംഗലം എന്ന ജടായുമംഗലം. അതിനോടടുത്താണ് പോരേടം. രാവണന്‍ സീതാദേവിയെ അപഹരിച്ചുകൊണ്ടു പോകുമ്പോള്‍ ജടായു എന്ന പക്ഷി ശ്രേഷ്ഠന്‍ രാവണനെ തടഞ്ഞു നിര്‍ത്തി യുദ്ധം ചെയ്ത സ്ഥലമാണ് പോരേടം. ഒരു പക്ഷി എന്ന നിലയില്‍ പോലും സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വ്യഗ്രതപൂണ്ട ജീവി പൗരാണിക ഭാരതീയ സംസ്‌കാരത്തിന്റെ തന്മയീഭാവം പ്രകടമാക്കുന്നു. രാവണന്റെ ചന്ദ്രഹാസത്താല്‍ ചിറകരിഞ്ഞു വീണ ജടായു രാമനോട് ഇക്കഥകള്‍ പറയുംകാലം വരെ ജീവന്‍ നില്ക്കാന്‍ സീതയോടു പ്രാര്‍ത്ഥിച്ചു. അങ്ങനെ നേടിയ വരത്താല്‍ രാമനെ കാണാനും രാവണന്‍ സീതയെയും കൊണ്ട് തെക്കോട്ടേക്കുപോയ സൂചന രാമന് നല്‍കി മോക്ഷഗതി പ്രാപിക്കാനും കഴിഞ്ഞു. അദ്ധ്യാത്മ രാമായണത്തില്‍ ഈ പക്ഷി ശ്രേഷ്ഠന്‍ ശ്രീരാമ സ്തുതി ചെയ്യുന്നുണ്ട്
അഗണ്യഗുണമാദ്യമവ്യയമപ്രമേയ
മഖിലജഗത്സൃഷ്ടിസ്ഥിതിസംഹാരമൂലം!
പരമം പരാപരമാനന്ദം പരാത്മാനം
വരദമഹം പ്രണതോ ങ്കസ്മി സന്തതം രാമം!
രാമനെത്തും വരെ കാത്തുകിടന്ന ജടായു ദാഹമകറ്റാന്‍ എന്ന പേരില്‍ കൊക്കുകൊണ്ടു പാറയില്‍ ഉരസി. ഉടന്‍ അവിടേക്ക് തീര്‍ത്ഥ ജലം പ്രവഹിച്ചു. ‘കൊക്കരണി’ എന്ന പേരില്‍ ഇപ്പോഴും അവിടെ വറ്റാത്ത ജലസ്രോതസ്സുണ്ട്. ജടായു സ്തുതി പാരായണം ചെയ്യാന്‍ ഭക്തര്‍ ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. ആ ആചാരണത്തിലൂടെ ദിവ്യ മായാ അനുഭൂതി സ്വായത്തമാക്കാന്‍ ഭക്തര്‍ക്ക് കഴിയുന്നു.
തനിക്കു കഴിയും വിധം രാമനെ സഹായിച്ച പക്ഷിയെ സ്തുതിക്കുകയും അവയ്ക്ക് ചിതയൊരുക്കി ദഹിപ്പിക്കുന്ന ചടങ്ങും ഇവിടെ നടക്കുന്നു. ഇവയൊക്കെ ഒരു ദൃശ്യാവിഷ്‌കാരം പോലെ നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നു. വല്ലാത്ത അനുഭൂതിദായകമായ സ്മരണയാണ് അത്. അവയുടെ പൂര്‍ത്തീകരണം ജടായു പാറയും ക്ഷേത്രവും ദര്‍ശിക്കുമ്പോഴേ പൂര്‍ത്തിയാകൂ. സീതാദേവിയെ തേടിയുള്ള ശ്രീരാമന്റെ ദീര്‍ഘയാത്രയും ജനങ്ങളില്‍ അവാച്യമായ ഭക്തി ഉളവാക്കുന്നു. കേരളത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും നാഗരികതയേയും ഏറെ സ്വാധീനിക്കാന്‍ ഇതിനു കഴിഞ്ഞു. ശ്രീരാമന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവും ഭാഷാപരവും സാഹിത്യപരവുമായ സ്വാധീനത്തെക്കുറിച്ച് ഗവേഷണം നടത്താനും പഠിക്കാനുമാണ് ഇവിടെ രാമായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചറല്‍ ഹെറിറ്റേജ് (റിച്ച്) സ്ഥാപിച്ചത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്കിടയിലെ ആത്മഹത്യാനിരക്കും കൂടിവരികയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളും കുറവല്ല. ജീവിക്കാന്‍ മാര്‍ഗ്ഗങ്ങളില്ലാത്ത അശരണരായവരെ ശാക്തീകരിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതിനും അവര്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനവും നൈപുണ്യ വികസനവും നല്‍കുന്നതിനും വേണ്ടി നിരവധി പദ്ധതികളാണ് മിസോറാം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
‘നിര്‍ഭയ കേന്ദ്രം’ എന്ന പേരില്‍ ഒരു ചാരിറ്റി ഹോം തയ്യാറാക്കുന്നുണ്ട്. പ്രായമായവരും അഭയമില്ലാത്തവരുമായ സ്ത്രീകളെ പുനരധിവസിപ്പിക്കുകയാണ് ഉദ്ദേശ്യം.
1965-ല്‍ ആണ് സ്വാമി സത്യാനന്ദ സരസ്വതി ‘ജടായുപാറ ശ്രീ കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റ്’ സ്ഥാപിച്ച് ശ്രീ ജടായു രാമ ക്ഷേത്രവും ജടായു രാമ പാറയും സ്ത്രീ ശാക്തീകരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ആസ്ഥാനകേന്ദ്രമായി മാറത്തക്കവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചത്. ഇവിടത്തെ പ്രകൃതിയുടെ ചാരുത, ശാന്തത, എന്നിവ സാധനയ്ക്കും ഉപാസനയ്ക്കും അനുയോജ്യമായ സ്ഥലമായി മാറി. തീര്‍ത്ഥാടന പുണ്യം നുകരാന്‍ ഈ യാത്രകള്‍ മതിയാകും.
ആഴത്തിലുള്ള ധ്യാനത്തിനും മറ്റ് സാധനയ്ക്കും മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താന്‍ ആഗ്രഹിക്കുന്നവരെ ഉള്‍ക്കൊള്ളുന്നതിനുമാണ് ശ്രീ കോദണ്ഡരാമ ക്ഷേത്രത്തിനടുത്തുള്ള നിര്‍ദ്ദിഷ്ട ധ്യാന ഹാള്‍. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഏറെ ശില്‍പഭംഗിയോടെയാണ് ഇത് നിര്‍മ്മിക്കുന്നത്. പ്രകൃത്യതീതമായ ആനന്ദം പ്രദാനം ചെയ്യുന്നതാണ് ഇവിടുത്തെ അന്തരീക്ഷം.
പക്ഷിശ്രേഷ്ഠനായ ജടായു ശ്രീരാമന്റെ മടിയില്‍ മോക്ഷം പ്രാപിക്കുകയും ആ പുണ്യാത്മാവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്തത് ഇവിടമാണ്.
സ്വാമി സത്യാനന്ദ സരസ്വതിയാണ് 1973 ല്‍ ഇവിടെ കോദണ്ഡ രാമ പുനഃപ്രതിഷ്ഠ നടത്തിയത്. ജടായു പാറ ശ്രീ കോദണ്ഡ രാമക്ഷേത്ര ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തനം നടത്തുന്നത്. എം.സി റോഡിനോട് ചേര്‍ന്ന് കിടക്കുന്ന വഴിയിലൂടെ മുകളിലേക്ക് കയറി ക്ഷേത്രദര്‍ശനം നടത്തുന്നത് ഏറെ വിഷമകരമായതിനാല്‍ ക്ഷേത്രത്തിലേക്കെത്തിച്ചേരാന്‍ പടികളുടെ ആവശ്യകത ഉണ്ട്. അതോടൊപ്പം പദം, പദം, രാമപാദം എന്ന പേരിലറിയപ്പെടുന്ന ഈ പുണ്യാനുഷ്ഠാനം പൂര്‍ത്തീകരിക്കാന്‍ നല്ല പരിശ്രമം നടക്കുന്നു. ഓരോ ഭക്തരുടെയും തന-മന-ധനപൂര്‍വ്വകമായുള്ള സമര്‍പ്പണം അത്യന്താപേക്ഷിതമായിരിക്കുകയാണ്.