രാജ്യത്തിനാകമാനം ബാധകമായ ഒരു സിവില്‍ നിയമസംഹിത നിര്‍മ്മിക്കുക (The state shall endeavor to secure for the citizens a uniform Civil Code (UCC ) throughout the territory of India.) ഇത് 1949 നവംമ്പര്‍ 26 ന് നിലവില്‍ വന്ന ഭാരത ഭരണ ഘടനയിലെ 44-ാം വകുപ്പില്‍ എഴുതി ചേര്‍ത്തിട്ടുള്ളതാണ്. ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളിലാണ് ഏകീകൃത സിവില്‍ കോഡിനെ (ജ(Part IV), ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളും ജനങ്ങളുടെയാകെ ക്ഷേമത്തേയും നന്മയേയും മുന്‍നിര്‍ത്തി സര്‍ക്കാരുകള്‍ നടപ്പിലാക്കാനുള്ളവയാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്ന വിപുലമായ ചര്‍ച്ചയില്‍ ഭാഗം മൂന്നില്‍ മൗലികാവകാശങ്ങളുടെ ഭാഗമായി ചേര്‍ക്കേണ്ടിയിരുന്ന പല പ്രധാന കാര്യങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശ തത്വങ്ങളുടെ പട്ടികയിലേക്ക് മാറ്റിയത് സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വരുന്ന ഒരു സര്‍ക്കാരിന് ഉടനടി വന്‍ ബാദ്ധ്യതയുണ്ടാകേണ്ട എന്ന പരിഗണയില്‍ മാത്രമാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങളിലെ നിര്‍ദ്ദേശങ്ങളൊക്കെ തന്നെ ഒരു ക്ഷേമ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നതും ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കാനുദ്ദേശിച്ചുള്ളവയുമാണ്. മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങളും നാലാം ഭാഗത്തിലെ നിര്‍ദ്ദേശക തത്വങ്ങളും തമ്മിലുള്ള ഏക വ്യത്യാസം മൗലികാവകാശങ്ങള്‍ നടപ്പിലായി കിട്ടാന്‍ മുപ്പത്തിരണ്ടാം വകുപ്പനുസരിച്ച് കോടതിയെ സമീപിക്കാമെന്ന് മാത്രമാണ്. ഭരണഘടനാ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ മൗലികാവകാശങ്ങളെക്കാള്‍ പ്രാധാന്യം നിര്‍ദ്ദേശക തത്വങ്ങള്‍ക്കുണ്ട്.
44-ാം വകുപ്പനുസരിച്ച് യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഏതൊരു സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ ശ്രമിക്കുമ്പോള്‍ നാല് വോട്ടിനു വേണ്ടി നിലപാടുകള്‍ മടിയില്ലാതെ മാറ്റുന്ന രാഷ്ട്രീയക്കാരും, മതത്തിന്റെ പേരില്‍ അനാവശ്യ അവകാശങ്ങള്‍ അനുഭവിക്കുന്ന മത മേലദ്ധ്യക്ഷന്മാരും കേന്ദ്ര സര്‍ക്കാരിനെതിരെ നിഴല്‍ യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ യുദ്ധം ഭരണഘടനയ്‌ക്കെതിരാണെന്ന വസ്തുത അവര്‍ മറച്ച് പിടിക്കുകയാണ്. രാജ്യത്തിന് മുഴുവന്‍ ബാധകമായ യൂണിഫോം സിവില്‍കോഡ് നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നും അതിനെ എതിര്‍ക്കുകയെന്നാല്‍ ഭരണഘടനയെ എതിര്‍ക്കുന്നതിന് തുല്യമാണെന്നും 1985 ല്‍ പറഞ്ഞത്, പ്രമുഖ നിയമ വിശാരദനായിരുന്ന ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ ആണ്.
ഇ.എം.എസ്സിനേയും ഇ.കെ. നായനാരേയും പോലുള്ള രാഷ്ട്രീയ നേതാക്കന്മാരും ഏകീകൃത സിവില്‍കോഡിന്റെ ആവശ്യകതയെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പരസ്യ പ്രതികരണം നടത്തിയിട്ടുണ്ട്. ഏകീകൃത സിവില്‍കോഡ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നതാണ്, അത് രാജ്യത്ത് നടപ്പിലാക്കാനുള്ളതാണ്.
നമ്മുടെ ഭരണഘടനയിലെ അനുച്ഛേദം 14 അനുസരിച്ച് എല്ലാ പൗരന്മാരും നിയമത്തിന്റെ മുന്നില്‍ സമന്മാരാണ്. അനുച്ഛേദം 15 അനുസരിച്ച് പൗരന്മാരോട് ജാതിയുടേയോ മതത്തിന്റേയോ ലിംഗത്തിന്റേയോ പേരില്‍ ഒരു വിവേചനവും കാണിക്കാന്‍ പാടില്ല എന്ന് പറയുന്നുണ്ട്. ഭരണഘടനയിലെ 14-ഉം, 15 ഉം അനുച്ഛേദങ്ങളുടെ തുടര്‍ച്ചയാണ് യഥാര്‍ത്ഥത്തില്‍ 44-ാം അനുച്ഛേദം. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്ന ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കെ.എം.മുന്‍ഷി, അല്ലാടി കൃഷ്ണസ്വാമി, ഡോ.അംബേദ്കര്‍ അടക്കമുള്ള രാഷ്ട്ര നായകന്മാര്‍ ഏകീകൃത സിവില്‍കോഡ് അനുച്ഛേദം 14ന്റേയും 15ന്റേയും തുടര്‍ച്ചയായി മൗലികാവകാശങ്ങളുടെ ഭാഗമാക്കണമെന്ന് വാദിച്ചവരാണ്. എന്നാല്‍ വിഭജനാനന്തര ഭാരതത്തില്‍ മതത്തിന്റെ പേരില്‍ മറ്റൊരു സംഘര്‍ഷം ഉണ്ടാകരുതെന്നും എന്നാല്‍ രാജ്യത്തിന്റെ മതേതര സങ്കല്‍പം തകരാന്‍ പാടില്ല എന്നുമുള്ള സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലണ് ഏകീകൃത സിവില്‍കോഡ് എന്നത് നിര്‍ദ്ദേശക തത്വങ്ങളുടെ പട്ടികയിലേക്ക് മാറ്റാനിടയായത്. മതസ്വാതന്ത്ര്യത്തെ ഏകീകൃത സിവില്‍കോഡ് ഹനിക്കില്ല എന്ന ഊന്നലാണ് ഭരണഘടനാ നിര്‍മ്മാണ സഭയിലെ ചര്‍ച്ചകളിലുണ്ടായിരുന്നത്. കെ.എം.മുന്‍ഷിയുടെ ഭരണഘടനാ നിര്‍മ്മാണ സഭയിലെ പ്രസംഗത്തില്‍ നിന്നും ഇത് വ്യക്തമാണ്. .
“it is not therefore correct to say that Such an act is tyranny of the majority. If you will look at the countries in Europe which have a Civil Code, everyone who goes there from any part of the world and any minority, has to submit to the Civil Code. It is not felt to be tyrannical to the minority. The point however is this. Whether we are going to consolidate and unify our personal Law in such a way that the way of life of the whole country may in course of time be unified and secular. We want to divorce the religion from perosnal Law. From what may be called social relations or from the rights of parties as regards inheritance and succession. What have this things go to do with religion. I really fail to understand”1.
ഡോ.അംബേദ്കറും ഇതേ അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏകീകൃത സിവില്‍കോഡ് മതത്തിനെതിരല്ല, മതവുമായി കൂട്ടിക്കുഴയ്ക്കരുത്, ഭരണഘടനയില്‍ വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കില്ല.2, ഇതായിരുന്നു ഡോ. അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്.
ഒരു പരിഷ്‌കൃത സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഏക സിവില്‍ നിയമമുണ്ടാക്കുക എന്നത് ഏറ്റവും അത്യാവശ്യമാണ്. ഇന്ന് നമ്മുടെ രാജ്യത്ത് എല്ലാവര്‍ക്കും ബാധകമായ ക്രിമിനല്‍ നിയമങ്ങളുണ്ട്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ച, സ്വത്തവകാശം, ദത്തെടുക്കല്‍ ഒഴികെ എല്ലാവര്‍ക്കും ബാധകമായ സിവില്‍ നിയമങ്ങളും ഉണ്ട്. ചുരുക്കം പറഞ്ഞാല്‍ ഏകീകൃത സിവില്‍കോഡ് മൂലം ഏകീകരിക്കാന്‍ പോകുന്ന മേഖലകള്‍ വിവാഹം, പിന്തുടര്‍ച്ച, ദത്തെടുക്കല്‍ എന്നിവ മാത്രമാണ്.
ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിനെതിരെ വ്യാപകമായ തെറ്റിദ്ധാരണ പടര്‍ത്താനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും മത്സരിക്കുന്നത്. ഏകീകൃത സിവില്‍കോഡ് മുസ്ലിങ്ങള്‍ക്കെതിരാണ് എന്ന തരത്തിലുള്ള പ്രചരണമാണ് ഇരുകൂട്ടരും നടത്തുന്നത്. വെറും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിന്റെ പിന്നിലെന്ന് മനസ്സിലാക്കാന്‍ മുസ്ലിം സാമാന്യ വിഭാഗത്തിന് കഴിഞ്ഞാല്‍ അവിടെ തീരാവുന്നതേയുള്ളൂ പ്രശ്‌നം. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ബാധകമായ പൊതുസിവില്‍ നിയമം എന്നാണ് ഭരണഘടനയില്‍ തന്നെ പറയുന്നത്. ഏതെങ്കിലും വ്യക്തിയുടെ മത സ്വാതന്ത്ര്യത്തേയോ, ആരാധനാ സമ്പ്രദായത്തേയോ, ആചാര ക്രമത്തേയോ ഏകീകൃത സിവില്‍കോഡ് ബാധിക്കില്ല. നേരത്തേ സൂചിപ്പിച്ച മേഖലകളില്‍ മാത്രമാണ് ഏകീകരണമുണ്ടാവുക. എന്നിട്ടും മതത്തിന്റെ പേര് പറഞ്ഞ് ആള്‍ക്കാരില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നത് പഴയ ബ്രിട്ടീഷ് തന്ത്രം തന്നെയാണ്. മതത്തിന്റെ പേരില്‍ ഭിന്നിപ്പ് ഉണ്ടാക്കിയാണ് ബ്രിട്ടീഷുകാര്‍ ഇവിടം ഭരിച്ചത്. മതാധിഷ്ഠിത നിയമ സംവിധാനങ്ങള്‍ തുടങ്ങി വച്ചത് 1772 ല്‍ ഗവര്‍ണ്ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിംങ്ങ്‌സാണ്. അത് അവസാനം ശരിയത്ത് നിയമങ്ങളുടെ ക്രോഡീകരണത്തിലേക്കാണെത്തിയത്. 1872 ലെ പ്രത്യേക വിവാഹ നിയമത്തില്‍ നിന്നും, 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ച നിയമത്തില്‍ നിന്നും മുസ്ലിങ്ങളെ ഒഴിവാക്കിയത് അവരില്‍ നിന്നും ഉണ്ടാകുമായിരുന്ന എതിര്‍പ്പിനെ ഭയന്നാണ്. 1937ല്‍ ശരിയത്ത് നിയമം കൊണ്ടുവന്നെങ്കിലും സര്‍ക്കാരിന് ഒരു തരത്തിലും ഇടപെടാനുള്ള അധികാരം ഉണ്ടായിരുന്നില്ല. പ്രീണനം മൂലം ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ പോലും നടപ്പിലാക്കാനാവാത്ത അവസ്ഥയാണ് സ്വാതന്ത്ര്യാനന്തര ഭാരതം നാളിതുവരെ കണ്ടത്.
വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്‍ച്ച, ദത്ത് എന്നീ മേഖലകളില്‍ ഇന്ന് നിലവിലിരിക്കുന്ന വിവിധ നിയമങ്ങളെ ഏകീകരിച്ച് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു നിയമം നിര്‍മ്മിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1867 ല്‍ പോര്‍ച്ച്ഗീസ് കാലം മുതല്‍ ഗോവയില്‍ ഏകീകത സിവില്‍കോഡ് നിലവിലുണ്ട്. ഇപ്പോള്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഒരു കരട് നിയമം തയ്യാറാക്കിയിട്ടുമുണ്ട്. കേന്ദ്ര നിയമ കമ്മീഷന്‍ ഏകീകത സിവില്‍കോഡിനെ കുറിച്ച് പൗരജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നാളിത് വരെ കരട് നിയമം തയ്യാറാക്കുകയോ പുറത്ത് വിടുകയോ ചെയ്തിട്ടില്ല. എന്നിട്ടും മതത്തിന്റെ പേരില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചരണം രാഷ്ട്രീയ പ്രേരിതമാണ്, രാഷ്ട്ര വിരുദ്ധമാണ്, ഭരണഘടനാവിരുദ്ധമാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അന്നത്തെ നിയമമന്ത്രി ഡോ.അംബേദ്കര്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിന്റെ ആദ്യ ചുവട് വയ്പ് എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഹിന്ദു കോഡ് ബില്‍ അവതരിപ്പിക്കുകയുണ്ടായി. നാല് നിയമങ്ങളായിരുന്നു ഹിന്ദു കോഡ് ബില്ലില്‍ ഉണ്ടായിരുന്നത്.
ഹിന്ദു വിവാഹ നിയമം(Hindu Marriage Act 1955) Hindu Succession Act 1956, Hindu, Minority and Guardianship Act 1956, Hindu Adoption and Maintenance Act 1956 എന്നിവയായിരുന്നു ആ നിയമങ്ങള്‍. ഈ നിയമങ്ങളുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ നിയമങ്ങളൊക്കെയും ഹിന്ദുക്കളെ ഉദ്ദേശിച്ചുള്ളതായിരുന്നു. സിഖ്, ജൈന, ബുദ്ധ വിഭാഗങ്ങള്‍ക്കും ഈ നിയമങ്ങള്‍ തന്നെയായിരുന്നു ബാധകം. ക്രിസ്ത്യന്‍ മതവിഭാഗത്തിന് പ്രത്യേക നിയമം ബാധകമായിരുന്നു. ( Indian Christian Marriage Act 1872). എന്നാല്‍ മുസ്ലിം വിഭാഗത്തിന് മാത്രമാണ് വ്യക്തിനിയമാടിസ്ഥാനത്തില്‍ വിവാഹം നടന്നിരുന്നത്. ഇതിന് പുറമേ 1954ല്‍ പ്രത്യേക വിവാഹ നിയമം (special marriage Act) നിലവില്‍ വന്നിരുന്നു. പ്രസ്തുത നിയമം മുസ്ലീം മതത്തിലുള്ളവര്‍ക്കടക്കം എല്ലാവര്‍ക്കും ബാധകമായിട്ടുള്ളതാണ്.
വിവാഹാചാരങ്ങള്‍ ഓരോ മതത്തിന്റെയടിസ്ഥാനത്തിലായാലും വിവാഹങ്ങള്‍ വിവാഹ നിയമപ്രകാരം നടത്തേണ്ടത് തന്നെയാണ് എന്നാണ് പ്രധാനപ്പെട്ട എല്ലാ കോടതി വിധികളും സൂചിപ്പിക്കുന്നത്.
സരള മുദ്ഗല്‍ കേസ്സിലും3 ബഹുമാനപ്പെട്ട സുപ്രീം കോടതി ആയത് വ്യക്തമാക്കിയിട്ടുണ്ട്. മതം മാറിയത് കൊണ്ട് മാത്രം ബഹുഭാര്യാത്വം അനുവദിക്കാനാവില്ല എന്നും ആയത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 494-ാം വകുപ്പനുസരിച്ച് കുറ്റകരമാണെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ശരിയത്ത് നിയമപ്രകാരം പുരുഷന് ഒരേ സമയം നാല് വിവാഹം വരെ കഴിക്കാമെന്നാണ്. മറ്റുള്ള എല്ലാ മതങ്ങളും ബഹുഭാര്യത്വം നിഷേധിക്കുമ്പോഴും മുസ്ലിം മതത്തില്‍ മാത്രമാണ് ഇന്നും ബഹുഭാര്യത്വം നിലനില്‍ക്കുന്നത്. യുദ്ധ കാലത്തോ മറ്റേതെങ്കിലും പ്രത്യേക സാഹചര്യത്തിലോ സ്ത്രീകള്‍ അനാഥരാകാതിരിക്കാന്‍ വേണ്ടി പുരുഷന് ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന് എപ്പോഴോ പറഞ്ഞതിന്റെ പേരില്‍ ആധുനിക കാലഘട്ടത്തിലും ബഹുഭാര്യത്വം അവകാശമായി കാണുന്നത് നിയമ വിരുദ്ധമാണ്. ഭാരതത്തില്‍ ഒരുകാലത്ത് നിലവിലുണ്ടായിരുന്ന സതി സമ്പ്രദായം ഒരു പ്രത്യേക സാഹചര്യത്തില്‍ ഉടലെടുത്ത ആചാരമായിരുന്നു. അത് ദുരാചാരമാകുകയും നിര്‍ബ്ബന്ധിത സതി ആചരണം ഉണ്ടാകുകയും ചെയ്തപ്പോള്‍ നിയമം മൂലം തന്നെ സതി സമ്പ്രദായത്തെ നിരോധിക്കേണ്ടി വന്നു.4 ശൈശവ വിവാഹവും നരബലിയും ജന്തു ബലിയുമൊക്കെ തന്നെ ഇത്തരത്തില്‍ മതത്തിന്റെയടിസ്ഥാനത്തിലുള്ള ആചാരങ്ങളായിരുന്നു. പരിഷ്‌കൃത സമൂഹത്തിന് ഹിതകരമല്ല എന്ന് തോന്നിയതിനാലാണ് അവയൊക്കെ നിയമം മൂലം നിരോധിക്കപ്പെട്ടത്. ഹിന്ദുവിധവകളുടെ പുനര്‍വിവാഹത്തെ സംബന്ധിച്ച് നിയമം ഉണ്ടായതും തന്മൂലമാണ്.5 മതാചാരങ്ങളും മതാനുഷ്ഠാനങ്ങളും കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതാണ് നാം കണ്ടിട്ടുള്ളത്.
ഭരണഘടനയില്‍ മതം അനുഷ്ഠിക്കാനും മതം പ്രചരിപ്പിക്കാനും പ്രത്യേകം അവകാശം നല്‍കുന്നുണ്ടെങ്കിലും അവയൊക്കെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് നമ്മുടെ കോടതികള്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. മതാനുഷ്ഠാനത്തിന്റെ ഭാഗമായി പൊതുനിരത്തില്‍ ആനന്ദമാര്‍ഗ്ഗികള്‍ക്ക് പ്രകടനം നടത്താനുള്ള ആവശ്യം നിരസിച്ച സുപ്രീം കോടതിയും6, പോലീസ് സേനാംഗത്തിന് മതാനുഷ്ഠാനത്തിന്റെ ഭാഗമായി താടിവയ്ക്കാന്‍ അനുവാദം തേടിയുള്ള ഹര്‍ജിയില്‍7 കേരള ഹൈക്കോടതിയും ഇതേ നിലപാടാണ് എടുത്തത്.
വിവാഹ നിയമങ്ങള്‍ ഏകീകരിക്കുകയും വിവാഹപ്രായം നിജപ്പെടുത്തുകയും ബഹുഭാര്യത്വവും ബഹുഭര്‍ത്തൃത്വവും നിയമം മൂലം നിരോധിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുരുഷന്മാരുടെ വിവാഹപ്രായം 21 ഉം സ്ത്രീകളുടേത് 18 ഉം ആക്കുകയും, വിവാഹങ്ങള്‍ നിര്‍ബ്ബന്ധിത രജിസ്‌ട്രേഷന് വിധേയമാക്കുകയും വേണം.
വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതോട് കൂടി ഒരാള്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് തടയാനാകും. വിവാഹമോചനത്തെ സംബന്ധിച്ചും ശരിയത്ത് നിയമം പിന്തുടരുന്ന മുസ്ലീം സമുദായത്തിലൊഴികെ ഇന്ന് വ്യക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. ഹിന്ദു വിവാഹ നിയമത്തിലെ 13, 13ആ, വകുപ്പുകള്‍ ഹിന്ദു, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങള്‍ക്കും ഇന്ത്യന്‍ ഡിവോഴ്‌സ് ആക്ടിലെ 10-ാം വകുപ്പനുസരിച്ച് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും Parsi Marriage and Divorce Act 1936 എന്നീ വകുപ്പുകള്‍ പാഴ്‌സികള്‍ക്കും വിവാഹമോചനത്തിന് ബാധകമാണ്. ഈ വകുപ്പുകള്‍ പ്രകാരം ഏതൊക്കെ കാരണങ്ങളാല്‍ വിവാഹമോചനം ആകാമെന്ന് കൃത്യമായി വിവക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ശരിയത്ത് നിയമത്തില്‍ മാത്രമാണ് പ്രത്യേകിച്ച് ഒരു നിബന്ധനയുമില്ലാതെ നിസ്സാര കാരണങ്ങളാല്‍ തലാഖ് ചൊല്ലാന്‍ വ്യവസ്ഥയുള്ളത്. മുത്തലാഖ് മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ഒരു ശാപം തന്നെയായിരുന്നു. സൈറാബാനു കേസില്‍8 മുത്തലാഖിനെതിരെ വിധിന്യായം ഉണ്ടായതിന്റെയടിസ്ഥാനത്തില്‍ 2019ല്‍ കേന്ദ്ര സര്‍ക്കാര്‍Muslim Women (Protection of Rights on Marrige) Act 2019 പ്രകാരം മുത്തലാഖ് നിരോധിക്കുകയും മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രീം കോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് കെ.ടി. തോമസ് അടക്കം കാനന്‍ നിയമമല്ല ഇന്ത്യന്‍ ഡിവോഴ്‌സ് ആക്ട് ആണ് ക്രിസ്ത്യാനികള്‍ക്ക് ബാധകമെന്ന് പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ വിവാഹത്തിനും വിവാഹമോചനത്തിനും പരിഷ്‌കൃത സമൂഹത്തിന് ആവശ്യമായ നിയമനിര്‍മ്മാണം ഉണ്ടായേ തീരൂ. ശ്വാസം വിടുന്ന മാത്രയില്‍ അകാരണമായി വിവാഹമോചനം നടത്തുന്ന രീതി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല, അത് ഏത് മത വിശ്വാസത്തിന്റെയടിസ്ഥാനത്തിലായാലും.
ഏകീകൃത സിവില്‍കോഡിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴൊക്കെ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ഷബാനു ബീഗം എന്നത്. 1985 ലാണ് ആ പേര് ഇന്ത്യയില്‍ മുഴങ്ങി കേട്ടത്. വിവാഹമോചിതയായ ഷബാനു ബീഗം ജീവനാംശത്തിനായി സുപ്രീം കോടതി വരെ പൊരുതിയ ചരിത്രമാണത്9.ക്രിമിനല്‍ നടപടി നിയമത്തിലെ 125-ാം വകുപ്പനുസരിച്ച് വിവാഹമോചിതയായ ഏതൊരു സ്ത്രീയ്ക്കും ജീവനാംശത്തിനര്‍ഹതയുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ജീവനാംശത്തിന് പ്രത്യേക നിയമം തന്നെയുണ്ട്. ഇപ്പോള്‍ ഗാര്‍ഹിക പീഢനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം 20 (റ) അനുസരിച്ചും വിവാഹമോചിതയായ ഏതൊരു സ്ത്രീയ്ക്കും ജീവനാംശത്തിനര്‍ഹതയുണ്ട്. ഷാബാനു ബീഗം കേസില്‍ സുപ്രീം കോടതി വിധിയുണ്ടായതിനെ തുടര്‍ന്ന് മുസ്ലീം മത വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയും സുപ്രീം കോടതി വിധിയെ മറികടക്കുന്നതിന് വേണ്ടിയും രാജീവ് ഗാന്ധി 1986 ല്‍Muslim Women (Protection of Rights on Divorce) Act, 1986 പാര്‍ലമെന്റില്‍ പാസ്സാക്കുകയുണ്ടായി. വിവാഹമോചിതയായ സ്ത്രീയ്ക്ക് ഇദത്ത് കാലയളവില്‍ മാത്രം ജീവനാംശം നല്‍കിയാല്‍ മതിയെന്നതരത്തിലായിരുന്നു പ്രസ്തുത നിയമം. രാജീവ് ഗാന്ധിയുടെ പ്രസ്തുത നിലപാടില്‍ പ്രതിഷേധിച്ചാണ് അന്ന് രാജീവ് മന്ത്രിസഭയില്‍ അംഗമായിരുന്ന നമ്മുടെ ഇപ്പോഴത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രി സ്ഥാനം രാജിവച്ചത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ രാജീവ് ഗാന്ധിയെ വെല്ലുവിളിച്ച് മന്ത്രിസഭ വിട്ട ആരിഫ് മുഹമ്മദ് ഖാന്‍ മുസ്ലീം സമുദായത്തിനുള്ളിലെ പുരോഗമനവാദികളുടെ പ്രതീകമാണ്. 2009 ല്‍ ഷബാനോ ബാനു കേസില്‍10 വിവാഹമോചിതയായ മുസ്ലീം സ്ത്രീ പുനര്‍വിവാഹിതയല്ലെങ്കില്‍ ഇദത്ത് കാലാവധിക്ക് ശേഷവും ജീവനാംശത്തിന് അര്‍ഹയാണെന്ന് സുപ്രീം കോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതോടെയാണ് വിവാഹമോചിതയായ മുസ്ലീംസ്ത്രീകള്‍ യഥാര്‍ത്ഥത്തില്‍ ജീവനാംശത്തിനര്‍ഹരായത്. മുസ്ലീം സ്ത്രീസമൂഹത്തോട് ചെയ്തിരുന്ന വലിയ ഒരു അനീതിയ്ക്കാണ് പ്രസ്തുത വിധിയിലൂടെ പരിഹാരമായത്.
പിന്തുടര്‍ച്ചാവകാശമാണ് മുസ്ലീം സ്ത്രീകള്‍ വലിയ വിവേചനം നേരിടുന്ന മറ്റൊരു മേഖല. ഹിന്ദു കോഡ് ബില്ലിനെ തുടര്‍ന്നും മേരി റോയി കേസിനെ തുടര്‍ന്നും11 ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും ഇടയില്‍ സ്ത്രീകള്‍ക്ക് തുല്യപരിഗണന ലഭിച്ചു. എന്നാല്‍ മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ ഇന്നും അവഗണന നേരിടുകയാണ്. പുരുഷനോടൊപ്പം തുല്യ അവകാശം സ്ത്രീകള്‍ക്ക് സ്വത്തിന്റെ കാര്യത്തിലും പിന്തുടര്‍ച്ചയുടെ കാര്യത്തിലും ശരിയത്ത് നിയമം നല്‍കുന്നില്ല. ആണ്‍കുട്ടികള്‍ക്ക് സ്വത്തിന്റെ രണ്ട് വിഹിതം നല്‍കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഒരു വിഹിതം മാത്രമാണ് നല്‍കുന്നത്. മരണപ്പെടുന്ന പുരുഷന് ആണ്‍കുട്ടികള്‍ ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരന് സ്വത്തില്‍ അവകാശം സിദ്ധിക്കുന്നു. ഈ കടമ്പ മറികടക്കാനാണ് കാസര്‍കോട് ഷുക്കൂര്‍ ദമ്പതികള്‍ പ്രത്യേക വിവാഹ നിയമപ്രകാരം വീണ്ടും വിവാഹിതരായി വാര്‍ത്തകളിലിടം പിടിച്ചത്. സ്വത്തവകാശത്തില്‍ വലിയ അവഗണനയും വിവേചനവും ആണ് മുസ്ലീം സ്ത്രീകള്‍ നേരിടുന്നത്. ഏകീകൃത സിവില്‍കോഡ് അതിനുള്ള ഒരു പരിഹാരം കൂടിയാകുമെന്ന് മുസ്ലീം സ്ത്രീകള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ദത്തെടുക്കല്‍ നിയമത്തിലും ഇതേ തരത്തിലുള്ള വിവേചനം നിലനില്‍ക്കുന്നുണ്ട്. മറ്റെല്ലാ മതങ്ങളിലും ദത്ത് കുട്ടിക്ക് സ്വത്തില്‍ അവകാശമുണ്ടെങ്കിലും മുസ്ലിം സമുദായത്തില്‍ ദത്ത് കുട്ടിയ്ക്ക് സ്വത്തവകാശവും പിന്തുടര്‍ച്ചാവകാശവും ഇല്ല എന്നതാണ് വസ്തുത.
ഏതൊരു സമൂഹവും പരിഷ്‌കൃതമാകുമ്പോള്‍ കാലഘട്ടത്തിനനുസരിച്ച് ജീവിത രീതിയും നിയമ വ്യവസ്ഥയും മാറ്റങ്ങള്‍ക്ക് വിധേയമാക്കും. നമ്മുടെ നാട്ടില്‍ ഭരണഘടനാനുസൃതമായി നിയമനിര്‍മ്മാണത്തിന് ശ്രമിക്കുമ്പോള്‍ മതത്തിന്റെ പേരില്‍ അതിനെ എതിര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല. ഏകീകൃത സിവില്‍കോഡിനെ സംബന്ധിച്ചിടത്തോളം സ്ത്രീ സമൂഹത്തിന് തുല്യനീതി ലഭിക്കാനുതകുന്ന നിയമമാണെന്നുള്ളതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം വിവാഹത്തിന്റേയും വിവാഹമോചനത്തിന്റേയും പേരില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കുള്ള പരിഹാരവും ആകും. ഏകീകൃത സിവില്‍കോഡ് ഏതെങ്കിലും മതത്തിനെതിരല്ല, ഭരണഘടന പ്രദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനും എതിരല്ല. അതിനെ മതവുമായി കൂട്ടിക്കുഴയ്ക്കാന്‍ നടത്തുന്ന ഏത് ശ്രമവും എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമാണ്. ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏകീകൃത സിവില്‍കോഡിന്റെ പേരില്‍ ഇലയിട്ട് മുസ്ലീം സംഘടനകളെ ഉണ്ണാന്‍ ക്ഷണിക്കുന്നത് മുസ്ലീം സമുദായത്തോടുള്ള സ്‌നേഹം കൊണ്ടല്ല മറിച്ച് സംഘടിത മുസ്ലീം വോട്ടിന് വേണ്ടിയാണ്, മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് ഉന്നതിയുണ്ടാകരുത് എന്ന് കരുതിയാണ്. മാത്രമല്ല ആ ഇലയില്‍ വിളമ്പിയിരിക്കുന്നത് ചോറല്ല മറിച്ച് നിങ്ങളെ നശിപ്പിക്കാനുള്ള വിഷമാണെന്നും മുസ്ലീം സമുദായം തിരിച്ചറിയണം. ഏകീകൃത സിവില്‍കോഡ് എല്ലാവര്‍ക്കും ബാധകമാകുമ്പോള്‍ എല്ലാ വിഭാഗത്തിനും ചെറിയ ബുദ്ധിമുട്ടുണ്ടാകും. 1994 ല്‍ 20 മുസ്ലീം രാജ്യങ്ങളിലെ സ്ത്രീകള്‍ “Women’s Living under Muslim Laws എന്ന പേരില്‍ ഒത്ത് ചേര്‍ന്ന് സ്ത്രീവിരുദ്ധമായ മുസ്ലീം നിയമങളിലും മുസ്ലീം നിലപാടിലും മാറ്റം ആവശ്യപ്പെട്ടിരുന്നു. വലിയ മാറ്റങ്ങള്‍ക്ക് വേണ്ടി ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ എല്ലാക്കാലവും നമ്മുടെ സമൂഹം തയ്യാറായിട്ടുണ്ട്.
”രാഷ്ട്രങ്ങള്‍ തകരുന്നത് പുറത്ത് നിന്നുള്ള വെല്ലുവിളികൊണ്ടല്ല മറിച്ച് ആന്തരിക ശൈഥില്യം മൂലമാണെന്ന്” പറഞ്ഞത് ആര്‍നോള്‍ഡ് ടോയിന്‍ബിയാണ്12. നമ്മുടെ രാഷ്ട്രം നിലനില്‍ക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ല, ലോകത്തിന്റെ കൂടി ആവശ്യമാണ്. അതിന് നിയ മങ്ങളില്‍ കാലത്തിനനുസരിച്ചുള്ള മാറ്റം വരുത്തി നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്, ആ പ്രയാണത്തില്‍ മതമോ രാഷ്ട്രീയമോ ഒന്നും തന്നെ തടസ്സമാകാന്‍ പാടില്ല.
(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
1. Constituent Assembly Debates (Proceedings) volume VII, 23rd November 1948
2.Constituent Assembly Debates (Proceedings) volume VII
3. Sarla Mudgal-1995 Supreme court cases
4.Bengal sati Regulation Act 1829
5. Hindu Widows Re – Marriages Act 1856
6.1984 Supreme Court Cases
7.Muhamadkutty V l G of Police, Kerala HC
8. Shayara Bano V union of India, 2017 August 22- Supreme Court
9. Ahamad Khan V Shabano Begum, 1985 (2) SCC 556
10, Shabano Banu V Imran Khan 2009 (4) KLT, 102 Supreme Court
11. Mary Roy and others V State of Kerala, 1986, KLT, Supreme Court
12.A Study of History – Arnold Toynbee