ആഗോള മാധ്യമ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞേ എന്ന നിലവിളി ഉച്ചത്തില്‍ മുഴങ്ങുന്നത് കേരളത്തിലാണ്. ഏതോ വിദേശ സ്ഥാപനത്തിന്റെ തട്ടിക്കൂട്ട് പഠന റിപ്പോര്‍ട്ടിനെ പൊക്കിപ്പിടിച്ചായിരുന്നു കോലാഹലം. ആഗോള മാധ്യമമായ ബിബിസിയുടെ ഇന്ത്യയിലെ ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധ നടത്തിയതിനേയും മോദി ഭരണത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലേ എന്നു ചിത്രീകരിക്കാന്‍ മുന്നില്‍നിന്നതും കേരളമാണ്. കര്‍ണാടകയില്‍ ജനതാദള്‍ ഭരിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാറില്‍ ചാര്‍ത്താന്‍ മത്സരിക്കുകയായിരുന്നു കേരളത്തിലെ ഭരണ-പ്രതിപക്ഷകക്ഷികള്‍. ഭീകരവാദികള്‍ക്കൊപ്പം യാത്രചെയ്യവേ യുപി പോലീസ് പിടിച്ചകത്താക്കിയ കാപ്പനെ മാധ്യമപ്രവര്‍ത്തകരുടെ മാലാഖയാക്കാന്‍ ബഹളം ഉണ്ടായതും കേരളത്തിലാണ്.
എന്നാല്‍ രാജ്യത്ത് ഏറ്റവും അധികം മാധ്യമ വേട്ട നടക്കുന്ന സംസ്ഥാനം കേരളം ആണ് എന്നതാണ് യാഥാര്‍ത്ഥ്യം. വാര്‍ത്ത എഴുതിയതിനും പറഞ്ഞതിനും വായിച്ചതിനും വരെ മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങേണ്ടിവരുന്നു. വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് ഭീഷണി മുഴക്കുന്നു. മാധ്യമ വേട്ടവേട്ട മാത്രമല്ല അക്ഷരാര്‍ത്ഥത്തില്‍ മാധ്യമ അടിയന്തരാവസ്ഥയാണ് കേരളത്തില്‍. ഒടുവിലത്തെ ഉദാഹരണമാണ് മാനനഷ്ടക്കേസിന്റെ പേരില്‍ ‘മറുനാടന്‍ മലയാളി’ എന്ന മാധ്യമസ്ഥാപനത്തെയും, അതിന്റെ ഉടമയായ ഷാജന്‍ സ്‌കറിയ എന്ന മാധ്യമ പ്രവര്‍ത്തകനെയും വേട്ടയാടുന്ന നടപടി.
സ്ഥാപനത്തിന്റെ ഓഫീസുകള്‍ കയ്യേറി കമ്പ്യൂട്ടറുകളും മറ്റും കടത്തിക്കൊണ്ടുപോവുകയും, ജീവനക്കാരുടെ വീടുകളില്‍ കയറി കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും വരെ പിടിച്ചെടുക്കുകയും ചെയ്തിരിക്കുകയാണ് പോലീസ്. ഉടമയ്‌ക്കെതിരായ മാനനഷ്ടക്കേസിന്റെ പേരില്‍ സ്ഥാപനത്തിന്റെ കഴുത്ത് ഞെരിച്ചുകൊല്ലുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? മാനനഷ്ടക്കേസിന്റെ പേരില്‍ മാധ്യമസ്ഥാപനങ്ങള്‍ പൂട്ടുന്നതും, മാധ്യമപ്രവര്‍ത്തകരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതും രാജ്യത്തൊരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്.
വസ്തുതകള്‍ക്ക് വിരുദ്ധവും, ആര്‍ക്കെങ്കിലും അപകീര്‍ത്തിയുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതാണല്ലോ മാനനഷ്ടത്തിന് ഇടയാക്കുന്നത്. പരാതിക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുകയും, ബന്ധപ്പെട്ട മാധ്യമം തെറ്റുതിരുത്തുകയും മാപ്പു പറയുകയുമൊക്കെ ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം. അപൂര്‍വം അവസരങ്ങളില്‍ കോടതിവിധിയനുസരിച്ച് പിഴയൊടുക്കേണ്ടിയും വരാറുണ്ട്. തെറ്റായ വാര്‍ത്തകളുടെ കാര്യത്തില്‍ മറുനാടന്‍ മലയാളിക്കെതിരെയും ഇത്തരം നടപടികളെടുക്കാവുന്നതാണ്.
‘ഷാജന്‍ സ്‌കറിയുടെ ജേര്‍ണലിസത്തോട്, അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയോട്, ശൈലിയോട് ഒരു രീതിയിലും യോജിപ്പില്ല, എന്നാലും മറുനാടന്‍ മലായാളി എന്ന മാധ്യമ സ്ഥാപനത്തിന് എതിരായി നടക്കുന്ന നടപടി ശരിയല്ല’എന്നു പറയുന്നവരും ഉണ്ട്. ഷാജന്‍ സ്‌കറിയുടെ ജേര്‍ണലിസത്തിന്റെ കുഴപ്പം എന്തൊക്കെ എന്നു കൂടി പറയേണ്ടേ. മാതാ അമൃതാന്ദമയിയെ അപമാനിക്കാന്‍ അമേരിക്കവരെ പോയി മദാമ്മയുമായി അഭിമുഖം നടത്തിയ ജോണ്‍ബ്രിട്ടാസിന്റേത് മഹത്തായ മാധ്യമ പ്രവര്‍ത്തനം. സ്വന്തം പാര്‍ട്ടിക്കാരനായ വി.എസ് അച്യുതാനന്ദനെ കളിയാക്കാന്‍ പാര്‍ട്ടിക്ക് വെറുക്കപ്പെട്ടവനായ ആളുടെ അഭിമുഖം പാര്‍ട്ടി ചാനലില്‍ കൊടുത്ത അതേ ബ്രിട്ടാസ് ഇന്ന് പാര്‍ട്ടി രാജ്യസഭാംഗം. കള്ളവാര്‍ത്തക്കൊപ്പം മറ്റൊരു പത്രത്തിന്റെ മുഖ്യപത്രാധിപരുടെ വ്യാജ കത്തുകൂടി കൊടുത്ത പര്‍ട്ടി പത്രം. മന്ത്രി ജോസ് തെറ്റയിലിന്റെ കിടപ്പറ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത ചാനല്‍. കുമ്മനം രാജശേഖരന്‍ ഗവര്‍ണറായ വാര്‍ത്ത കൊടുത്തപ്പോള്‍ ഇതു ട്രോളെല്ലന്നുകൂടി കാണിച്ച മറ്റൊരു ചാനല്‍. സുരേഷ് ഗോപിയെ പലതവണ കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമാക്കിയ മാധ്യമ നിരീക്ഷകര്‍. അവരെല്ലാം ചെയ്ത മാധ്യമ പ്രവര്‍ത്തനരീതിയോട് യോജിക്കാനാകുമോ? ഇതിനൊക്കെ മേലെ ഷാജനും മറുനാടനും എന്തു ചെയ്തു?
‘മറുനാടന്‍ മലയാളി’ പൂട്ടിക്കുമെന്ന് ഭരണകക്ഷി എംഎല്‍എ പ്രഖ്യാപിക്കുക. അതിനായി പോലീസ് അഴിഞ്ഞാടുക. അതാണ് കേരളത്തില്‍ നടന്നത്.മാധ്യമ സ്ഥാപനം അടച്ചുപൂട്ടുന്നത് നിയമവാഴ്ചയുടെ നഗ്‌നമായ ലംഘനമാണ്. ഒരു മാധ്യമസ്ഥാപനം, അതെത്ര അനഭിമതമായ രീതിയിലും സാമൂഹ്യവിരുദ്ധമായി രീതിയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണെങ്കിലും ആ സ്ഥാപനത്തെ ഇപ്രകാരം കൈകാര്യം ചെയ്യുന്നതിന് ഒരു ഭരണ സംവിധാനത്തിനും ഒരു നിയമവും അധികാരം നല്‍കിയിട്ടില്ല.
ഇടതുമുന്നണി സര്‍ക്കാരിന്റെ മാധ്യമ നയം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ‘കടക്ക് പുറത്ത്’ എന്നതാണത്. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ കൊലപാതക രാഷ്ട്രീയത്തിന് ഇരയായതിന്റെ പശ്ചാത്തലത്തില്‍ നടന്ന തന്റെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ഇങ്ങനെ ആക്രോശിച്ച് പുറത്തിറക്കിവിട്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദിനംതോറും നടക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ വിസമ്മതിച്ച മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കടന്നാക്രമിക്കുന്നതും ആക്ഷേപിക്കുന്നതും പതിവ് കാഴ്ചയായിരുന്നു.സിപിഎം സെക്രട്ടറിയായിരിക്കെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നേതാവാണ് പിണറായി വിജയന്‍. ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപരെ ‘എടോ ഗോപാലകൃഷ്ണാ… ‘ എന്ന് മാന്യത തൊട്ടുതെറിക്കാത്ത വിധത്തില്‍ സംബോധന ചെയ്ത അന്നത്തെ വിജയനില്‍ നിന്ന് മാറാന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പോലും പിണറായിക്ക് സാധിക്കുന്നില്ല.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാര്‍ ആയിട്ടാണ് സിപിഎം സ്വയം അവതരിക്കാറുള്ളത്. എന്നാല്‍ സിപിഎമ്മിന്റെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള നിലപാടുകള്‍ എല്ലാം തന്നെ അവര്‍ പ്രതിപക്ഷത്ത് ആകുമ്പോള്‍ മാത്രം ഉള്ളതാണ്. ഭരണപക്ഷ സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ മാധ്യമങ്ങള്‍ തന്നെയാണ്. കഴിഞ്ഞ ഏഴു വര്‍ഷം ആയി പിണറായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കും നവ മാധ്യമങ്ങള്‍ക്കും എതിരെ കൃത്യമായി പ്ലാന്‍ ചെയ്ത് പ്രചരണവും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ആക്രമണവും നടത്തി വരികയാണ്. മാധ്യമങ്ങള്‍ക്ക് എതിരെ പോലീസ് കേസുകള്‍ ഇപ്പോള്‍ പുതിയ സംഭവം അല്ല. വാര്‍ത്ത നല്‍കി എന്ന ഒരൊറ്റ കാരണത്താല്‍ പോലീസ് നടപടികള്‍ നേരിടുകയാണ് മാധ്യമ പ്രവര്‍ത്തകര്‍.സ്വന്തം പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രമായിരിക്കണം മാധ്യമങ്ങള്‍ നല്‍കേണ്ടത്, മറിച്ചായാല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടും എന്ന നയം കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍ മാത്രം നടക്കുന്നതാണ്. ഇത് ജനാധിപത്യത്തിന് ചേരുന്നതല്ല. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഇത്തരമൊരു നയം അടിച്ചേല്‍പ്പിക്കാമെന്ന് കരുതുന്നവര്‍ വലിയ വില കൊടുത്തിട്ടുണ്ടെന്ന് ചരിത്രം പറഞ്ഞുതരും. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്, സ്വതന്ത്ര സമൂഹത്തിന്റെ പ്രാണവായുവാണ് എന്നൊക്കെ അഭിപ്രായമുള്ളവര്‍ പിണറായി സര്‍ക്കാരിന്റെ മാധ്യമവേട്ടയെ അപലപിക്കുകയും, അതിനെതിരെ രംഗത്തുവരികയും വേണം. ഇത് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ മാത്രം പ്രശ്‌നമല്ല, മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്.