സ്വാമിജിയുടെ മൂന്നാമത്തെ ഉദാഹരണം മാപ്പിളലഹളയെ സംബന്ധിക്കുന്നതായിരുന്നു. 1926 ആഗസ്റ്റ് 26 ന് ‘ലിബറേറ്ററി’ല്‍ സ്വാമിജി എഴുതുന്നു:
”ആദ്യ മുന്നറിയിപ്പ് ധ്വനിച്ചത്, ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ മാപ്പിളമാരുടെ അതിക്രമങ്ങളെ അപലപിക്കുന്നതിന്റെ പ്രശ്‌നം കമ്മറ്റിയില്‍ ഉയര്‍ന്നപ്പോഴായിരുന്നു. അവിടെ അവതരിപ്പിക്കപ്പെട്ട പ്രമേയം ഹിന്ദുക്കളെ കൊന്നതിനും ഹിന്ദുഭവനങ്ങള്‍ കത്തിച്ചതിനും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്തതിനും മാപ്പിളമാരെ മൊത്തമായി അപലപിക്കുന്നതായിരുന്നു. ഹിന്ദു അംഗങ്ങള്‍തന്നെ, മേല്‍പ്പറഞ്ഞ കൃത്യങ്ങളില്‍ കുറ്റക്കാരായ ചില പ്രത്യേക വ്യക്തികളെ മാത്രം അപലപിക്കുന്നതിലേക്ക് ചുരുക്കുന്നരീതിയില്‍ പ്രമേയത്തില്‍ ഭേദഗതികള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ മുസ്ലീം നേതാക്കന്മാരില്‍ ചിലര്‍ക്ക് ഇതുപോലും താങ്ങാന്‍ സാധിച്ചിരുന്നില്ല. മൗലാനാ ഫക്കീറും മറ്റ് മൗലാനമാരും തീര്‍ച്ചയായും പ്രമേയത്തെ എതിര്‍ത്തു, അതില്‍ അതിശയിക്കാനൊന്നും ഇല്ലായിരുന്നു. പക്ഷേ, ഞാന്‍ ആശ്ചര്യപ്പെട്ടത്, മൗലാന ഹസ്രത്ത് മൊഹാനിയെപ്പോലുള്ള ഒരു ദേശീയവാദി പ്രമേയത്തെ എതിര്‍ത്തതിന്റെ അടിസ്ഥാനമോര്‍ത്താണ്. മാപ്പിള രാജ്യം ദാര്‍-ഉല്‍-അമന്‍ ആയി തുടരുന്നില്ല, മറിച്ച് ദാര്‍-ഉല്‍-ഹറബ് ആയിത്തീര്‍ന്നു എന്നും, ഹിന്ദുക്കള്‍, മാപ്പിളമാരുടെ ശത്രുക്കളായ ബ്രിട്ടീഷുകാരുമായി രഹസ്യധാരണയിലേര്‍പ്പെട്ടതായി അവര്‍ സംശയിക്കുകയും ചെയ്തു എന്നും ഇക്കാരണത്താല്‍, ഹിന്ദുക്കളുടെ മുന്‍പില്‍ ‘ഖുര്‍ആന്‍ അല്ലെങ്കില്‍ വാള്‍’ നീട്ടിയ മാപ്പിളമാരുടെ ഭാഗത്ത് ശരിയുണ്ടെന്നുമായിരുന്നു ന്യായം. മാത്രമല്ല, മരണത്തില്‍നിന്ന് സ്വയം രക്ഷിക്കാന്‍ ഹിന്ദുക്കള്‍ മുസല്‍മാന്മാരായിട്ടുണ്ടെങ്കില്‍ അതവര്‍ സ്വമേധയാ ചെയ്ത വിശ്വാസപരിവര്‍ത്തനം ആണ്, അല്ലാതെ ബലാല്‍ക്കാരമായ മതപരിവര്‍ത്തനം അല്ലയത്രേ- അങ്ങനെ, ഏതാനും മാപ്പിളമാരെ മാത്രം അപലപിക്കുന്ന നിരുപദ്രവകാരിയായ പ്രമേയംപോലും ഐകകണ്‌ഠ്യേന പാസ്സായില്ല, ഭൂരിഭാഗം വോട്ടുചെയ്തതുകൊണ്ട് മാത്രം അംഗീകരിക്കപ്പെടുകയായിരുന്നു. മുസല്‍മാന്മാര്‍ കണക്കാക്കിയിരുന്നത്, കോണ്‍ഗ്രസ്സ് നിലനില്‍ക്കുന്നത് അവരുടെ സഹനത്താലാണ് എന്നും അവരുടെ സവിശേഷമായ നിലയെ അവഗണിക്കുന്ന ഒരു ചെറിയ ശ്രമമെങ്കിലും ഉണ്ടായാല്‍, ഉപരിപ്ലവമായ ഐക്യം ഛിന്നഭിന്നമായിത്തീരും എന്നുമാണ് എന്ന് കാണിക്കുന്ന ചില സൂചനകളും ഉണ്ടായിരുന്നു.”
അവസാനത്തെ ഉദാഹരണം മിസ്റ്റര്‍ ഗാന്ധി തുടങ്ങിവെച്ച, വിദേശവസ്ത്രങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. 1926 ആഗസ്ത് 13 ലെ ‘ലിബറേറ്ററി’ല്‍ സ്വാമിജി എഴുതുന്നു:-
”വിദേശവസ്ത്രങ്ങള്‍ കത്തിക്കുന്നത് ഇന്ത്യക്കാരുടെ മതപരമായ കടമയാണെന്ന് ജനങ്ങള്‍ നിഗമനത്തിലെത്തുകയും ദാസ്, നെഹ്‌റു, അതേപോലെ മറ്റ് സമുന്നത നേതാക്കളും ആയിരക്കണക്കിന് വസ്ത്രങ്ങള്‍കൊണ്ട് തീക്കുണ്ഡമൊരുക്കുകയും ചെയ്തപ്പോള്‍, ഖിലാഫത്തിന്റെ മുസല്‍മാന്മാര്‍ക്ക് ഗാന്ധിജിയില്‍നിന്നും അനുവാദം ലഭിച്ചത് എല്ലാ വിദേശവസ്ത്രങ്ങളും അവരുടെ ‘തുര്‍ക്കിയിലെ സഹോദരങ്ങളുടെ ഉപയോഗത്തിനായി’ അയച്ചുകൊടുക്കാനായിരുന്നു. ഇത് വീണ്ടും എന്നെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു ഉളവാക്കിയത്. നൈതികതയുടെ വിഷയം വരുമ്പോള്‍, ഹിന്ദുക്കളുടെ കാര്യമാണെങ്കില്‍ മഹാത്മജി അവരുടെ വികാരത്തിന് സ്വല്പംപോലും വില കല്പിക്കാതിരിക്കുകയും, നിര്‍ബന്ധബുദ്ധിയോടെ നിലകൊള്ളുകയും ചെയ്യുമ്പോള്‍തന്നെ, മുസ്ലീങ്ങളുടെ കൃത്യവിലോപത്തിന്റെ കാര്യത്തില്‍, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എല്ലായ്‌പ്പോഴും ഒരു മൃദുഭാവം ഉണ്ടായിരുന്നു.”(16)
ശ്രദ്ധാനന്ദജിയെ ഉദ്ധരിച്ചുകൊണ്ട് ഡോ. ബി.ആര്‍.അംബേദ്കര്‍’Pakistan or Partition of India’ എന്ന പുസ്തകത്തില്‍ എഴുതിയ കാര്യങ്ങളാണ് മുകളിലെഴുതിയതത്രയും. മുസ്ലീം നേതാക്കളുടെ വര്‍ഗീയ നിലപാടുകളും അതിനോട് ഗാന്ധിജിയുള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്ന ഉദാസീന നിലപാടുകളും ശ്രദ്ധാനന്ദജിയില്‍ നിരന്തരം അപായമണി മുഴക്കിക്കൊണ്ടേയിരുന്നു. അദ്ദേഹം പ്രതിപ്രവര്‍ത്തനത്തിന് തയ്യാറെടുത്തു. ശുദ്ധിപ്രസ്ഥാനത്തെ ശക്തമാക്കി. ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു ലക്ഷത്തി അറുപത്തിമൂവായിരം വരുന്ന മാല്‍കാന രജപുത്രരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുധര്‍മത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ആധുനികഹൈന്ദവചരിത്രത്തില്‍ ഇതുപോലൊരു മഹാസംഭവം ഇതിനു മുന്‍പോ പിന്‍പോ നടന്നിട്ടില്ല എന്ന് പറയാം. ഇത്തരത്തിലുള്ള ശുദ്ധിപ്രസ്ഥാനപ്രവര്‍ത്തനങ്ങളും അധഃകൃതരുടെ നിലയെ പരിഷ്‌കരിക്കാനും അവരെ ഹിന്ദുധര്‍മത്തോടു ചേര്‍ത്തുനിര്‍ത്താനുമുള്ള പോരാട്ടങ്ങളും ശ്രദ്ധാനന്ദജിയെ മുസ്ലീം മതമൗലികവാദികളുടെ പൊതുശത്രുവാക്കിത്തീര്‍ത്തു. സ്വന്തം ജീവന്‍തന്നെ ബലിയര്‍പ്പിക്കുംവരെ അധഃകൃതര്‍ക്കും ഹിന്ദുസമാജത്തിനുംവേണ്ടിയുള്ള പ്രവര്‍ത്തനം ആ ‘ധൈര്യസമാജകന്‍’ തുടര്‍ന്നു.
വൈക്കം സത്യഗ്രഹത്തിന്റെ പര്യവസാനത്തില്‍ സ്വാമിജിക്ക് ഒട്ടുംതന്നെ തൃപ്തി ഉണ്ടായിരുന്നിരിക്കില്ല. സത്യഗ്രഹം ഒരുവിധത്തില്‍ ഒത്തുതീര്‍പ്പാക്കുകയാണുണ്ടായത്. സത്യഗ്രഹം അവസാനിക്കുമ്പോഴും വൈക്കം ക്ഷേത്രവും, ക്ഷേത്രത്തിനു മുന്‍പിലുള്ള പ്രധാന വഴിയും അവര്‍ണര്‍ക്കു മുന്‍പില്‍ അടഞ്ഞുകിടക്കുകതന്നെ ചെയ്തു. മറ്റ് വശങ്ങളിലെ വഴികളുടെ ഭാഗങ്ങള്‍ തുറന്നുകൊടുക്കുകയും എന്നാല്‍ പ്രധാനവഴി ക്ഷേത്രമതില്‍ക്കെട്ടിനകത്താക്കി പകരം മറ്റൊരു വഴി അതിന് സമാന്തരമായി തീണ്ടാപ്പാടകലെ പൊതുവഴിയായി നിര്‍മ്മിച്ചുനല്‍കുകയും ചെയ്യുകയാണുണ്ടായത്. മറ്റ് മതസ്ഥര്‍ക്ക് നടക്കാന്‍ സാധിക്കുന്ന വഴികളിലെല്ലാം അവര്‍ണര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചു എന്നതായിരുന്നു സത്യഗ്രഹത്തിന്റെ വിജയം എന്ന് പറയാം. മാത്രമല്ല, കേരളജനതയില്‍ അയിത്തത്തിനെതിരെ ഒരു പൊതുവികാരം രൂപപ്പെടാന്‍ വൈക്കം സത്യഗ്രഹം കാരണമായി എന്നതും നേരുതന്നെ. പിന്നീട് 1935ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശനവിളംബരത്തിലൂടെയാണ് വൈക്കം ക്ഷേത്രത്തിലും അവര്‍ണര്‍ക്ക് പ്രവേശനം ലഭിച്ചത്.
ക്ഷേത്രപ്രവേശനത്തിനു പുറകിലും ആര്യസമാജത്തിന്റെ വ്യക്തമായ പ്രേരണകളുണ്ടായിരുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍. സി.പി. രാമസ്വാമി അയ്യരുടെ നിര്‍ദേശമനുസരിച്ച് തുടങ്ങിയ ഹിന്ദുമിഷന്റെ സെക്രട്ടറിമാരില്‍ ഒരാള്‍ ആര്യസമാജത്തിന്റെ തിരുവിതാംകൂര്‍ മേലധ്യക്ഷനായിരുന്ന ആര്‍.സി. ദാസ് ആയിരുന്നു. കേരളത്തിലെ ആര്യസമാജപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന വേദബന്ധുവിന് സര്‍. സി.പിയുമായുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ച് ചരിത്രകാരനായ എം.ജി.ശശിഭൂഷണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്.(17)
മാത്രമല്ല, ഒന്നാമത്തെ തിരുവിതാംകൂര്‍ ക്ഷേത്ര പ്രവേശനകമ്മറ്റി രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതും വേദബന്ധുവായിരുന്നു. ഇതു സംബന്ധിച്ച് വേദബന്ധുതന്നെ എഴുതിയത് ഇവിടെ ഉദ്ധരിക്കാം:
”ആര്യസമാജം ഗൗരവപൂര്‍വം നടത്തിയ മറ്റൊരു പ്രക്ഷോഭം തീണ്ടല്‍ജാതിക്കാരനെ ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനുവേണ്ടിയുള്ള ക്ഷേത്രപ്രവേശനപ്രക്ഷോഭമായിരുന്നു. ഈഴവര്‍ക്കും മറ്റ് അവര്‍ണ സമുദായക്കാര്‍ക്കും ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്ന സാഹചര്യത്തില്‍ പല അനിഷ്ടസംഭവങ്ങളും രാജ്യത്ത് നടന്നിരുന്നു. പല സ്ഥലത്തും നായരീഴവ ലഹളകള്‍ നടന്നു. ഇത് മുതലാക്കി, അവര്‍ണ സമുദായക്കാരെ ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്നതിനുള്ള സംരംഭങ്ങളും തുടങ്ങി. ഏതാനും പരിവര്‍ത്തനം നടക്കുകയും ചെയ്തു. ക്ഷേത്രങ്ങള്‍ കൊള്ളിവച്ചു നശിപ്പിക്കാനുള്ള പ്രവണതകളും അപൂര്‍വമായിട്ടെങ്കിലും നടന്നു. ഈ സാഹചര്യത്തില്‍ അവര്‍ണസമുദായക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനുള്ള ഒരു പ്രക്ഷോഭം സംഘടിപ്പിച്ചുകൊണ്ട് പരിതഃസ്ഥിതിയെ നേരിടാന്‍ ആര്യസമാജം നിശ്ചയിച്ചു. ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള ആര്യസമാജത്തിന്റെ ശ്രമങ്ങള്‍ക്കെതിരെയായി ദുര്‍ബലങ്ങളായ ചില എതിര്‍പ്പുകള്‍ ഉണ്ടാകാതിരുന്നില്ല. ആര്യസമാജസ്ഥാപകനായ ദയാനന്ദസരസ്വതി ക്ഷേത്രാരാധനയെ അനുകൂലിച്ചിരുന്നില്ലെന്നാണ് എതിര്‍പ്പുകാര്‍ ചൂണ്ടിക്കാണിച്ച ഒരു വസ്തുത. ആര്യസമാജത്തിന്റെ ആദര്‍ശങ്ങളില്‍ ദൃഢമായ അറിവ് സമ്പാദിക്കാതിരുന്നവര്‍ക്ക് ഇതൊരു ന്യായമായ കാരണമായി തോന്നുകയും ചെയ്തു. വാസ്തവത്തില്‍ മതവിശ്വാസികളുടെ ഒരു സമ്മേളനസ്ഥലമെന്ന നിലയില്‍ ക്ഷേത്രങ്ങള്‍ നിലനില്ക്കുന്നതിനെ ദയാനന്ദസരസ്വതിയോ ആര്യസമാജമോ എതിര്‍ത്തിട്ടില്ല. ബിംബാരാധനാസമ്പ്രദായങ്ങളെയാണ് ആര്യസമാജം എതിര്‍ത്തത്. വേദങ്ങള്‍ അംഗീകരിക്കാത്ത ബിംബാരാധനയായിരുന്നു അവ. നേരെ മറിച്ച് ഈശ്വരഭക്തിയുടെ പ്രകടനമായിട്ടാണ് ക്ഷേത്രാരാധനയെ കണക്കാക്കുന്നതെങ്കില്‍ സ്വാമി ദയാനന്ദന്‍ അതിനെതിരായിരുന്നില്ല. ഇന്ന് നടന്നുവരുന്ന രീതിയിലുള്ള ബിംബാരാധനാ സമ്പ്രദായങ്ങള്‍ക്കെതിരായി ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്ന ജനങ്ങളോടാണ് സ്വാമി ദയാനന്ദന്‍ ആഹ്വാനം ചെയ്തത്. ഇത്തരം പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ ദയാനന്ദന്‍ ക്ഷേത്രങ്ങളില്‍ താമസിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്ഷേത്രങ്ങളെ ദയാനന്ദന്‍ എതിര്‍ത്തിരുന്നു എന്ന് പറയുന്നത് അര്‍ത്ഥശൂന്യമാണ്. എങ്കിലും ആര്യസമാജത്തിലെ ഒരു പ്രധാന മിഷനറിയെ (വേദബന്ധുവിനെത്തന്നെ- ലേഖകന്‍) സമാജത്തില്‍നിന്നും വിട്ട് ഹിന്ദുമത പരിഷ്‌കര്‍ത്താവായി പ്രവര്‍ത്തിക്കാന്‍ ആര്യസമാജം കേന്ദ്രകമ്മറ്റി നിയോഗിച്ചു. അദ്ദേഹം ഒന്നാമത്തെ തിരു വിതാംകൂര്‍ ക്ഷേത്രപ്രവേശനകമ്മറ്റി രൂപീകരിച്ച് അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരളത്തിലും ഉത്തരേന്ത്യയിലുമുള്ള ഹിന്ദുക്കളായ നാട്ടുരാജാക്കന്മാരില്‍ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ മനോഭാവം സൃഷ്ടിക്കാന്‍ ആര്യസമാജം ഇക്കാലത്ത് ശക്തിയായി പ്രവര്‍ത്തിക്കുകയുണ്ടായി. തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പ് ആര്യസമാജം ഈ രംഗത്ത് നിര്‍വഹിച്ച സേവനം സര്‍വവിദിതമത്രെ!” (18)
1921 ലെ മാപ്പിളലഹളയ്ക്ക് ശേഷം നടന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍, അര്‍ദ്ധമുസ്ലീങ്ങളായി കരുതപ്പെട്ടിരുന്ന ചേലനായന്മാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, 1926ലെ കല്‍പ്പാത്തിപ്രക്ഷോഭം തുടങ്ങിയവയ്‌ക്കെല്ലാം നേതൃത്വം നല്‍കിയ കേരളീയ ആര്യസമാജത്തിന്റെ, വൈക്കം സത്യഗ്രഹത്തിലും തുടര്‍ന്നുള്ള ക്ഷേത്രപ്രവേശനത്തിലുമുള്ള പങ്ക് പക്ഷേ പൊതുവെ സ്മരിക്കപ്പെട്ടുകാണുന്നില്ല. അന്നത്തെ കാലത്ത് ആര്യസമാജത്തിന്റെ പ്രസക്തി എത്രത്തോളമായിരുന്നു എന്ന് മനസ്സിലാക്കാന്‍ വൈക്കം സത്യഗ്രഹം അവസാനിച്ച വേളയില്‍ നടന്ന സത്യഗ്രഹമഹായോഗത്തില്‍ മന്നത്ത് പത്മനാഭന്‍ പ്രസംഗിച്ച വാക്കുകളെ ശ്രദ്ധിച്ചാല്‍ മതിയാകും. മന്നത്തിന്റെ വാക്കുകളിങ്ങനെ:
”സത്യഗ്രഹം സര്‍വപ്രകാരേണ ജയിച്ചിരിക്കുന്നു. എങ്കിലും പുതിയ മതിലു കാണുമ്പോള്‍ എനിക്കു വല്ലാതെ തോന്നുന്നു. എന്തിനാണ് സത്യഗ്രഹം തുടങ്ങിയത്? വഴി നടക്കാനല്ല, അയിത്തം നശിക്കാനാണ്. അയിത്തം നശിച്ചിട്ടില്ല, വഴികളെല്ലാം തുറന്നുകിട്ടി. ഇതുകൊണ്ട് നാം സമാധാനപ്പെട്ടിരിക്കാനുള്ള കാലമല്ല, ഗൗരവമായ ചുമതലയാണ് നമ്മുടെ തലയില്‍ വന്നുകയറിയത്. അയിത്തം വീണ്ടും ഉണ്ടെന്ന് ഗവണ്‍മെന്റ് സമ്മതിക്കുന്നു. അയിത്തം മതിലിനകത്ത് ഒളിച്ചിരിക്കുന്നു. അവിടെ ചെന്നു പിടികൂടണം. ക്ഷേത്രത്തിനുള്ളില്‍ കടക്കുകതന്നെ വേണം. ഓടിക്കടക്കാന്‍ ശ്രമിക്കരുത്. സമാധാനപരമായി പ്രവര്‍ത്തിക്കണം. എല്ലാ ഹിന്ദുക്കളുടെയും വകയാണെന്ന് എല്ലാവരും ഓര്‍ക്കണം. മറ്റു ഗതിയില്ലെങ്കില്‍ എല്ലാവരും ആര്യമതത്തില്‍ ചേരണം. പൂണൂലു കണ്ടിട്ട് അവരെല്ലാം വിഷമിക്കണം. നാം വിശ്വസിക്കുന്ന ഹിന്ദുമതത്തിലെ ദോഷം, നമ്മുടെ കാലില്‍ നിന്നുകൊണ്ടുതന്നെ പരിഹരിക്കണം.”(19)
മന്നത്ത് പത്മനാഭനെപ്പോലെ അന്നത്തെ സാമൂഹികപരിഷ്‌കര്‍ത്താക്കളില്‍ മിക്കവരും ഹൈന്ദവനവോത്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അന്തിമ ആശ്രയമായി കണ്ടിരുന്നത് ആര്യസമാജത്തെയായിരുന്നു. കാരണം ഹിന്ദുമതത്തിനുള്ളില്‍തന്നെ നിലകൊള്ളുന്ന, ജാതിക്കതീതമായ ഒരേയൊരു തുരുത്തായി, ജാതീയത തീര്‍ത്ത ദുരിതക്കയത്തില്‍നിന്നും കരകയറി സനാതന ഹിന്ദുവായി തുടരാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ആശ്രയമരുളിക്കൊണ്ട് ആര്യസമാജമാണ് മുന്നില്‍നിന്നത്. സനാതനധര്‍മ്മത്തിന്റെ ഉറവിടവും ഈശ്വരവാണിയുമായ വേദങ്ങളെ ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം പഠിക്കാനുള്ള സൗകര്യം ധൈര്യപൂര്‍വം ആര്യസമാജം ചെയ്തുകൊടുത്തു. അവര്‍ണരുടെ ക്ഷേത്രപ്രവേശനത്തേക്കാളും പൊതുവിദ്യാലയങ്ങളിലും കിണറുകളിലുമുള്ള അവകാശത്തേക്കാളുമെല്ലാം വലിയ കാല്‍വെപ്പായിരുന്നു ആര്യസമാജത്തിന്റെ ഈ വേദാധികാരപ്രദാനം. 1924ല്‍ അധഃകൃതരുടെ ക്ഷേത്രപ്രവേശനത്തിനും പൊതുവിദ്യാലയപ്രവേശത്തിനും പൊതു കിണര്‍ ഉപയോഗത്തിനുമെല്ലാം പിന്തുണ പ്രഖ്യാപിച്ച ഹിന്ദുമഹാസഭ പക്ഷേ അധഃകൃതര്‍ക്ക് പൂണൂല്‍ നല്‍കുന്നതിനെയും വേദം പഠിപ്പിക്കുന്നതിനെയും പ്രതികൂലിച്ചിരുന്നു.(20) എന്നിട്ടും ആര്യസമാജം മുന്നോട്ടുതന്നെ പോയി. ഹൈന്ദവനവോത്ഥാനത്തിന്റെ ഈ അന്തിമ ലക്ഷ്യത്തെ ആദ്യമേതന്നെ സാക്ഷാത്കരിച്ച മഹര്‍ഷി ദയാനന്ദനായിരുന്നു അവരുടെ വഴികാട്ടി.
ഗ്രന്ഥസൂചിക
16. Pakistan Or Partition Of India, Ambedkar B. R., 1945 p.148
17. ‘വഞ്ചീശഭൂപതി പത്മനാഭദാസന്‍ ‘ബഞ്ചമിന്‍ ബാലരാമവര്‍മ’യായി വാഴട്ടെ: സാല്‍വേഷന്‍ ആര്‍മിയുടെ നടക്കാതെപോയ സ്വപ്‌നം’, എം.ജി. ശശിഭൂഷണ്‍, ആര്‍ഷനാദം, 10 ആഗസ്റ്റ്-സപ്തംബര്‍ 2020, പേജ് 82.
18. ‘ആര്യസമാജവും ദയാനന്ദനും മഹാത്മാഗാന്ധിയും’, എന്‍. വേദപ്രകാശ്, ആര്‍ഷനാദം, 10 ആഗസ്റ്റ്-സപ്തംബര്‍ 2020, പേജ് 185-186.
19. വൈക്കം സത്യാഗ്രഹരേഖകള്‍, പേജ് 351.
20. J.T.F. Jordens, ‘Swami Shraddhanand, His Life and Causes’, p.142.