ഏപ്രില്‍ ഒന്നിന് സത്യഗ്രഹത്തിന്റെ പ്രാരംഭദശയില്‍, ഗാന്ധിജി കെ.പി. കേശവമേനോനെഴുതിയ കത്തില്‍, സത്യഗ്രഹം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും, മാളവ്യ ദക്ഷിണഭാരതത്തിലേക്ക് ഉടന്‍ വരുന്നുണ്ടെന്നും അപ്പോള്‍ ക്ഷേത്രാധികാരികളുമായി മധ്യസ്ഥ ചര്‍ച്ച നടത്തുമെന്നും എഴുതിയിട്ടുണ്ട്.(7) എന്നാല്‍ മാളവ്യയുടെ ആരോഗ്യം മോശമായതുകാരണം അദ്ദേഹത്തിന്റെ അന്നത്തെ ദക്ഷിണഭാരത സന്ദര്‍ശനം നടന്നില്ല. സത്യഗ്രഹസമരത്തിന് നേതൃത്വം നല്‍കിയ ടി.കെ. മാധവന്‍, കെ. പി. കേശവമേനോന്‍, കെ. കേളപ്പന്‍, കെ. വേലായുധ മേനോന്‍, എ.കെ.പിള്ള തുടങ്ങിയ നേതാക്കള്‍ ആദ്യ ഘട്ടത്തില്‍തന്നെ അറസ്റ്റിലായതോടെ, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ഗാന്ധിജിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയുമായ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ജോര്‍ജ് ജോസഫും അറസ്റ്റ് വരിച്ചപ്പോള്‍, സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് പറഞ്ഞ് അദ്ദേഹം (ജോര്‍ജ് ജോസഫ്) ശ്രദ്ധാനന്ദജിക്ക് സന്ദേശമയച്ചു.(8) പക്ഷേ ശ്രദ്ധാനന്ദജി അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമല്ലാതിരുന്നതിനാലും, വൈക്കം സത്യഗ്രഹം പ്രാദേശികമാക്കിവെക്കണമെന്നും ബാഹ്യ ഇടപെടലുകള്‍ പാടില്ലെന്നുമുള്ള ഗാന്ധിജിയുടെ നിര്‍ദ്ദേശമുള്ളതിനാലും, വ്യക്തിപരമായി ഗാന്ധിജിയുമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതിനാലും, ഗാന്ധിജിയുടെ നിയന്ത്രണത്തില്‍ നടക്കുന്ന സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എങ്കിലും വൈക്കത്തെത്തി സത്യഗ്രഹികള്‍ക്ക് ഊര്‍ജ്ജം പകരണമെന്ന് അദ്ദേഹം തീരുമാനിച്ചു.
1924 ഏപ്രില്‍ 27 മുതല്‍ ജൂണ്‍ 5 വരെ കാല്‍നടയായായിരുന്നു ശ്രദ്ധാനന്ദജിയുടെ ദക്ഷിണഭാരത സന്ദര്‍ശനം. പൂനയില്‍വെച്ച്, ‘തൊട്ടുകൂടായ്മ എത്രയും പെട്ടന്ന് ഇല്ലാതാക്കുവാനും, അധഃകൃതവിഭാഗത്തെ ക്ഷത്രിയ പദവിയിലേക്ക് ഉയര്‍ത്തുവാനും’ അദ്ദേഹം ഹിന്ദുക്കളോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ബാംഗ്ലൂരിലെത്തി അവിടെവെച്ച് നടന്ന ആന്ധ്ര ദളിത് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും കാല്‍നടയായിത്തന്നെ വൈക്കത്തേക്ക് ചെല്ലുകയും ചെയ്തു.(9)
വൈക്കത്ത് പതിവായി കായല്‍ക്കര മൈതാനത്ത് സംഘടിപ്പിച്ചിരുന്ന പൊതുസമ്മേളനത്തില്‍ സ്വാമിജി നിരവധി തവണ പ്രസംഗിച്ചു. സ്വാമിജിയുടെ പ്രസംഗം സത്യഗ്രഹികള്‍ക്കും അനുഭാവികള്‍ക്കും വളരെ ആവേശം ഉളവാക്കി. വേദബന്ധു ശര്‍മയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം തര്‍ജമ ചെയ്തത്. ഒരിക്കല്‍ ”പ്രസംഗത്തിനിടയ്ക്ക് അദ്ദേഹത്തെ തടസ്സം ചെയ്യുകയും, പോലീസുകാര്‍വരെ അദ്ദേഹത്തിനെതിരായി പ്രവര്‍ത്തിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും” ചെയ്തതായി ദൃക്‌സാക്ഷിയായിരുന്ന പി.എന്‍. പണിക്കര്‍ ഓര്‍ത്തെടുക്കുന്നു.(10)
സത്യഗ്രഹ കമ്മറ്റിക്ക് പുറത്തുനിന്നും സഹായം സ്വീകരിക്കാനെങ്കിലുമുള്ള അനുവാദം നല്‍കാനായി ഗാന്ധിജിക്ക് നിവേദനം നല്‍കാന്‍ സ്വാമിജി സത്യഗ്രഹികളോട് നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ്സ് ഈ പ്രക്ഷോഭം ഉപേക്ഷിക്കുകയാണെങ്കില്‍ ഇത് സ്വതന്ത്രമായി മുന്നോട്ടുകൊണ്ടുപോകേണ്ടതാണ് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിനുള്ള സഹായവും ധനവും നല്‍കാമെന്നും, അത്തരമൊരു സാഹചര്യത്തില്‍ ഹിന്ദുമഹാസഭയുടെ സംരക്ഷണത്തില്‍ പ്രക്ഷോഭത്തെ മുന്നോട്ടുകൊണ്ടുപോകാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.(11)
വൈക്കത്തുനിന്നും ശ്രദ്ധാനന്ദജി ശിവഗിരിയിലെത്തുകയും ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വൈക്കം സന്ദര്‍ശനത്തിനു മുന്‍പേ തന്നെ ഒരു ദൂതന്‍ മുഖാന്തരം ആയിരം രൂപ സത്യഗ്രഹ ഫണ്ടിലേക്ക് സ്വാമിജി സംഭാവന ചെയ്തിരുന്നു. ഒരു പൂര്‍വകാല എസ്.എന്‍.ഡി.പി പ്രവര്‍ത്തകനായിരുന്ന പ്രാക്കുളം സ്വദേശി എ.കെ ഭാസ്‌കര്‍ ഉത്തരേന്ത്യയില്‍ ചെന്നപ്പോള്‍ സ്വാമി ശ്രദ്ധാനന്ദജിയോടും മറ്റ് ആര്യസമാജപ്രവര്‍ത്തകരോടും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അന്ന് എ.കെ. ഭാസ്‌കര്‍ ആയിരുന്നു ഈ സംഭാവന സത്യഗ്രഹ ആശ്രമത്തില്‍ എത്തിച്ചത്. അന്നത്തെ സാഹചര്യത്തില്‍ സ്വാമി ശ്രദ്ധാനന്ദന്റെ സംഭാവന സത്യഗ്രഹത്തിന് വലിയ സഹായമായിരുന്നു.
വൈക്കം സന്ദര്‍ശനശേഷം അവിടെനിന്നും ശിവഗിരിയിലേക്ക് തിരിച്ച സ്വാമിജിയെ സ്വീകരിക്കുവാന്‍ ശിവഗിരിയില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ശ്രീനാരായണഗുരുദേവന്‍ വര്‍ക്കലയില്‍ ഉണ്ടായിരുന്ന സമയമായിരുന്നു അത്. ആ രണ്ട് മഹാ സന്ന്യാസിമാരുടെ സമാഗമം ജനമധ്യത്തില്‍ വെച്ചാണ് നടന്നത്. കേരളത്തില്‍ ജാതിശല്യം ഇല്ലാതാക്കുവാന്‍ ആര്യസമാജം വിപുലമായ പ്രവൃത്തി തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു എന്നും അതിനായി സ്വാമികള്‍ അനുകൂലമായി ഒരു കല്പന പുറപ്പെടുവിക്കണം എന്നും ശ്രദ്ധാനന്ദജി നാരായണഗുരുദേവനോട് പറഞ്ഞു. ”നമുക്ക് സന്തോഷം തന്നെ. ആര്യസമാജമല്ലല്ലോ, ധൈര്യസമാജമാണല്ലോ” എന്നായിരുന്നു ഗുരുദേവന്റെ മറുപടി. തുടര്‍ന്ന് ആര്യസമാജപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എല്ലാവിധ ആശീര്‍വാദങ്ങളും നല്‍കി. ഏവരും വിശിഷ്ടാതിഥിയെ കൈകൂപ്പി വണങ്ങിക്കൊണ്ട് യാത്രയാക്കി.
സ്വാമി ശ്രദ്ധാനന്ദജി മെയ് 9ന് മംഗലാപുരത്തേക്ക് തിരിച്ചു. അധഃകൃതരുടെ ‘ഏറ്റവും മഹാനും ഏറ്റവും സത്യസന്ധനുമായ യോദ്ധാവ്’ എന്ന് അംബേദ്കര്‍ വാഴ്ത്തിയ ആ സന്ന്യാസിവര്യന്റെ സാന്നിധ്യവും പിന്തുണയും വലിയ ഊര്‍ജമാണ് സത്യഗ്രഹനേതാക്കള്‍ക്ക് നല്‍കിയത്. ‘സ്വാമി ശ്രദ്ധാനന്ദന്റെ സൈനികനാകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്നാണ് സ്വാമിജിയുടെ വൈക്കം സന്ദര്‍ശനത്തെക്കുറിച്ച് മന്നത്ത് പത്മനാഭന്‍ അഭിപ്രായപ്പെട്ടത്.(12)
വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് ഗാന്ധിജി സ്വീകരിച്ച പല നിലപാടുകളോടുമുള്ള വിയോജിപ്പ് ശ്രദ്ധാനന്ദജി പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു. ഒരു ഉദാഹരണം പറയാം. സത്യഗ്രഹത്തിന്റെ ആദ്യഘട്ടത്തില്‍ സത്യഗ്രഹനേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. എന്നാല്‍ ഇത് ജനങ്ങളില്‍ സത്യഗ്രഹാനുകൂലമായ വലിയ വികാരം ഉണ്ടാക്കും എന്ന കാരണത്താല്‍ പിന്നീട് അറസ്റ്റ് ചെയ്യുന്ന പരിപാടി നിര്‍ത്തിവെച്ചു. ഈ അവസരത്തില്‍ ഏപ്രില്‍ 10 മുതല്‍ സത്യഗ്രഹിയായ ടി.വി. ചാത്തുക്കുട്ടിനായര്‍ നിരാഹാരം അനുഷ്ഠിക്കാന്‍ ആരംഭിച്ചു. മൂന്നാം ദിവസം റോഡില്‍ തളര്‍ന്നുവീണ അദ്ദേഹത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ക്യാമ്പിലേക്ക് മാറ്റി. ഈ സംഭവം സത്യഗ്രഹത്തിന് കൂടുതല്‍ ജനപിന്തുണ ഉണ്ടാകാന്‍ കാരണമായി. ചാത്തുക്കുട്ടി നായര്‍ നിരാഹാരം കിടന്നിടത്ത് ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ പണവും പൂജാദ്രവ്യങ്ങളും പൂമാലകളും സമര്‍പ്പിച്ചു.(13)
വൈക്കം സത്യഗ്രഹത്തില്‍ നിരാഹാരാനുഷ്ഠാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ, അന്നത്തെ സത്യഗ്രഹനേതാവായിരുന്ന ജോര്‍ജ് ജോസഫ് ഇതേക്കുറിച്ചുള്ള ഗാന്ധിജിയുടെ അഭിപ്രായമാരാഞ്ഞ് അദ്ദേഹത്തിന് കത്തെഴുതി. പക്ഷേ നിരാഹാരം ഉപേക്ഷിക്കാനായിരുന്നു ഗാന്ധിജിയുടെ നിര്‍ദ്ദേശം. പിന്നീട് ജൂണില്‍ ദില്ലിയില്‍വെച്ച് ശ്രദ്ധാനന്ദജി ഗാന്ധിജിയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: ”വാളണ്ടിയര്‍മാര്‍ പട്ടിണി കിടന്നുകൂടാ എന്ന് മഹാത്മജി പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇപ്പോഴേക്കും വൈക്കം വാദം അവസാനിക്കുമായിരുന്നു.”(14)
സത്യഗ്രഹികള്‍ക്കിടയിലും ഗാന്ധിജിയുടെ ഈ തീരുമാനത്തോട് വിയോജിപ്പുണ്ടായിരുന്നിരിക്കണം. ശ്രദ്ധാനന്ദജിയുടെ ഈ പരസ്യവിമര്‍ശനത്തിനു പിന്നാലെ സത്യഗ്രഹ കമ്മറ്റിയുടെ ഖജാന്‍ജിയായ ആലുംമൂട്ടില്‍ ഗോവിന്ദന്‍ ചാന്നാര്‍ ശ്രദ്ധാനന്ദജിക്ക് കത്തയച്ച് അദ്ദേഹത്തോട് വീണ്ടും വൈക്കത്തേക്ക് വരുവാനായി ആവശ്യപ്പെടുകയുണ്ടായി. ഈ കത്തിന് ശ്രദ്ധാനന്ദജി അയച്ച മറുപടിക്കത്തിന്റെ തര്‍ജ്ജമ അഡ്വ. പി.കെ.ഹരികുമാര്‍ ക്രോഡീകരിച്ച ‘വൈക്കം സത്യഗ്രഹരേഖകളി’ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്: ”പ്രിയപ്പെട്ട മി.ഗോവിന്ദാ, നിങ്ങളുടെ എഴുത്തിനായി നന്ദി പറയുന്നു. ഞാനിപ്പോള്‍ എന്റെ സമാജം വക ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അടുത്ത സെപ്റ്റംബര്‍ അവസാനംവരെ വെളിയില്‍ സഞ്ചരിക്കുവാന്‍ നിവൃത്തിയില്ല. നവംബര്‍ മാസത്തില്‍ എനിക്കു കേരളത്തില്‍ എത്താമെന്നു തോന്നുന്നു. എനിക്കു ചെയ്യാവുന്നതൊക്കെ അപ്പോളാകട്ടെ. വൈക്കം സത്യഗ്രഹം സദാ എന്റെ ഹൃദയത്തിലിരിക്കുന്നു. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍മിക്കുന്നുമുണ്ട്…. എന്ന് സ്വന്തം ശ്രദ്ധാനന്ദന്‍ (ഒപ്പ്)”(15)
എന്നാല്‍ ശ്രദ്ധാനന്ദജി കരുതിയിരുന്നതുപോലെ പിന്നീട് വൈക്കം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. വീണ്ടും ഒന്നരവര്‍ഷം കഴിഞ്ഞാണ് വൈക്കം സത്യഗ്രഹം പരിസമാപിക്കുന്നത്. അവിടെനിന്നും ഒരു വര്‍ഷത്തിന് ശേഷം അബ്ദുള്‍ റഷീദ് എന്നു പേരായ ഒരു മുസ്ലീം മതഭ്രാന്തന്റെ വെടിയേറ്റ് സ്വാമിജി വീരചരമം പ്രാപിച്ചു. ഹിന്ദു-മുസ്ലീം മതമൈത്രിയുടെ വക്താവും ജുമാമസ്ജിദില്‍ പ്രസംഗിച്ച് മുസ്ലീംവിഭാഗത്തിന്റെ സ്‌നേഹാദരങ്ങള്‍ നേടുകയും ചെയ്ത ശ്രദ്ധാനന്ദജി എങ്ങനെ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അവരില്‍ ചിലരുടെ പ്രധാനഭീഷണിയും പൊതുശത്രുവും ആയിത്തീര്‍ന്നു എന്നതിനെക്കുറിച്ചും പറയേണ്ടതുണ്ട്.
1923 ഡിസംബറില്‍ കാകിനാഡയില്‍ നടന്ന ഏതൊരു സമ്മേളനത്തില്‍വെച്ചാണോ അയിത്തോച്ചാടന വിഷയത്തില്‍ വ്യാപകമായ നടപടികള്‍ വേണമെന്ന പ്രമേയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാസ്സാക്കുകയും ഇതേത്തുടര്‍ന്ന് കെ.പി.സി.സി. അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുക്കുകയും തുടര്‍ന്ന് വൈക്കം സത്യഗ്രഹം ആരംഭിക്കുകയും ചെയ്തത്, അതേ കാകിനാഡ സമ്മേളനത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍, പ്രമുഖ മുസ്ലീം നേതാവായ മുഹമ്മദ് ആലി മുന്നോട്ടുവെച്ച നിര്‍ദ്ദേശം അധഃകൃതരില്‍ പകുതി പേരെ ഇസ്ലാമും ബാക്കി പകുതി ഹിന്ദുവും പങ്കിട്ടെടുക്കാമെന്നായിരുന്നു. അതിലൂടെ തങ്ങളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാമെന്നും മുസ്ലീം നേതാക്കള്‍ കണക്കുകൂട്ടി. മുസ്ലീം നേതാക്കളുടെ ഭാഗത്തുനിന്നും ലക്ഷ്യംവെച്ചുള്ള ഇത്തരം പ്രസ്താവനകള്‍ തുടരെത്തുടരെ വരുന്നത് ശ്രദ്ധാനന്ദജി കൃത്യമായി ശ്രദ്ധിച്ചിരുന്നു. പലതും അദ്ദേഹം ഗാന്ധിജിയെ അപ്പോഴപ്പോഴറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗാന്ധിജി ഇക്കാര്യത്തില്‍ മൗനം അവലംബിച്ചതിനെക്കുറിച്ച് ഡോ. ബി.ആര്‍ അംബേദ്കര്‍ ശ്രദ്ധാനന്ദജിയുടെ വാക്കുകളെത്തന്നെ ഉദ്ധരിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. കാണുക:
‘മുസ്ലീങ്ങളുടെ മര്‍ക്കടമുഷ്ടിയെ പ്രകടമാക്കുന്ന ഇനി പറയുന്ന സാഹചര്യങ്ങളില്‍, മിസ്റ്റര്‍ ഗാന്ധി മൗനം പാലിച്ചതിനെ സംബന്ധിച്ച്, സ്വാമി ശ്രദ്ധാനന്ദന്‍ ‘ലിബറേറ്റര്‍’ എന്ന തന്റെ വാരികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1926 സപ്തംബര്‍ 30-ലെ ലക്കത്തില്‍ സ്വാമിജി ഇങ്ങനെ പറയുന്നു:-
”അയിത്തത്തെ നിര്‍മ്മാര്‍ജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് (ഗാന്ധിജിയാല്‍) പല തവണ ആധികാരികമായി ശാസിക്കപ്പെട്ടത്, തങ്ങളുടെ മുന്‍കാല പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യേണ്ടത് ഹിന്ദുക്കളുടെ കടമയാണെന്നും അഹിന്ദുക്കള്‍ക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ്. എന്നാല്‍ മഹമ്മദന്മാരും ക്രിസ്ത്യന്‍ കോണ്‍ഗ്രസുകാരും വൈക്കത്തും മറ്റിടങ്ങളിലും ഗാന്ധിയുടെ ആജ്ഞയ്‌ക്കെതിരെ പരസ്യമായി കലഹിച്ചു. യാക്കൂബ് ഹസ്സനെപ്പോലുള്ള പക്ഷപാതമില്ലാത്ത നേതാവു പോലും, മദ്രാസില്‍ എന്നെ അഭിസംബോധന ചെയ്യാന്‍ വിളിച്ച യോഗത്തില്‍ അധ്യക്ഷത വഹിക്കവെ, ഇന്ത്യയിലെ തൊട്ടുകൂടാത്തവരെയെല്ലാം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള കടമ നമുക്കുണ്ടെന്ന് മുസ്ലീങ്ങളോട് പരസ്യമായി കല്‍പ്പിച്ചു.’
‘
എന്നാല്‍ ഗാന്ധിജി മുസ്ലീങ്ങളോടോ ക്രിസ്ത്യാനികളോടോ മറുത്തൊന്നും പറഞ്ഞില്ല. 1926 ജൂലായ് ലക്കത്തില്‍ സ്വാമി എഴുതുന്നു,
”ഞാന്‍ മഹാത്മാഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന മറ്റൊരു പ്രധാന വസ്തുതയുണ്ടായിരുന്നു. ഞങ്ങള്‍ ഇരുവരും ഒരുമിച്ച് ഒരു രാത്രി നാഗ്പ്പൂരിലെ ഖിലാഫത്ത് സമ്മേളനത്തിന് പോയി. ആ അവസരത്തില്‍ അവിടത്തെ മൗലാനമാര്‍ പാരായണം ചെയ്ത ഖുര്‍ആനിലെ ആയത്തുകളില്‍ ജിഹാദിനെയും കാഫിറുകളെ കൊല്ലുന്നതിനെയും സംബന്ധിച്ച് തുടരെത്തുടരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഈയൊരു അവസ്ഥാവിശേഷത്തെ സംബന്ധിച്ച് ഞാന്‍ മഹാത്മജിയോട് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍, മഹാത്മജി ചിരിച്ചുകൊണ്ട് പറഞ്ഞു, ”അവര്‍ ബ്രിട്ടീഷ് ഭരണത്തെ ലാക്കാക്കി പറയുന്നതാണ്”. മറുപടിയായി, ഇതെല്ലാം അഹിംസ എന്ന ആശയത്തെ അട്ടിമറിക്കുന്നതാണെന്നും വികാരം നേരെതിരിഞ്ഞാല്‍ ഈ മഹമ്മദീയ മൗലാനമാര്‍ ഹിന്ദുക്കള്‍ക്കെതിരെ ഈ വചനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും ഞാനപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു.”
(തുടരും)
ഗ്രന്ഥസൂചിക:
7. 157. Letter to KP Kesava Menon, vol.27, The collected works of Mahatma Gandhi, p. 145
8. Leader, 5 May 1924.
9. J.T.F. Jordens, ‘Swami Shraddhanand, His Life and Causes’, p.146.
10. ‘Amar Hutatma Swami shraddhanand’, Documentary by Gayatri Communications.
11. Leader, 12 May 1924.
12. ‘Amar Hutatma Swami shraddhanand’, Documentary by Gayatri Communications.
3. വൈക്കം സത്യഗ്രഹം, ഇ.രാജന്‍, മാതൃഭൂമി ബുക്‌സ്, രണ്ടാം പതിപ്പ്, പേജ് 143.
14. വൈക്കം സത്യാഗ്രഹരേഖകള്‍, എഡി. അഡ്വ. പി.കെ. ഹരികുമാര്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്‌സ് സ്റ്റാള്‍, പേജ് 154.
15. അതേ പുസ്തകം പേജ് 191-192.