എല്ലാ ദിവസവും രാവിലെ ഉറക്കമുണര്‍ന്ന് മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന നയനാമൃതമായ ചില കാഴ്ചകളുണ്ട്. ഉദിച്ചുയരുന്ന സൂര്യന്റെ പ്രകാശം പതിഞ്ഞു തിളങ്ങുന്ന തളിരിലകളും മുറ്റത്തെ ചെടികളും അതില്‍ വിരിഞ്ഞു നില്‍ക്കുന്ന സുന്ദരമായ പൂക്കളും ചുറ്റുമുള്ള പച്ചപ്പും പറന്നിറങ്ങുന്ന കിളികളും ഒക്കെ. ഒരു ദിവസത്തിന്റെ നല്ല തുടക്കത്തിന് പ്രകൃതി ഒരുക്കിത്തരുന്ന മനോഹാരിതമായ ഈ കാഴ്ചകള്‍ മാത്രം മതി. എന്നാല്‍ പെട്ടെന്നൊരു ദിവസം ഈ കാഴ്ചകളൊക്കെ നഷ്ടമായാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ? പരിചിതമായ സ്ഥലത്ത് കൂടി ഒരു അഞ്ചു മിനിറ്റ് കണ്ണടച്ച് നടക്കാന്‍ നമുക്ക് കഴിയുമോ? ഒരിക്കല്‍ എങ്കിലും അതിന് ശ്രമിക്കണം. അപ്പൊഴേ കാഴ്ചയില്ലാത്തവര്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കാനെങ്കിലും നമുക്ക് കഴിയൂ.
ജന്മനാ കാഴ്ചയില്ലാത്തവരും, തിമിരം, മറ്റു ജീവിതശൈലീ രോഗങ്ങള്‍, കോര്‍ണിയയുടെ തകരാര്‍ തുടങ്ങി പല കാരണങ്ങളാലും പൊടുന്നനെ കാഴ്ച നഷ്ടപ്പെടുന്നവരും നമുക്ക് ചുറ്റുമുണ്ട്. എത്രയോ മിടുക്കന്മാരും മിടുക്കികളും കാഴ്ച പരിമിതി മൂലം വിദ്യാഭ്യാസം പോലും തുടരാനാവാതെ ജീവിതം പാതി വഴിയില്‍ അവസാനിപ്പിക്കുന്നു. എന്നാല്‍ നമ്മളൊന്ന് മനസ്സു വെച്ചാല്‍ ഇത്തരത്തില്‍ കാഴ്ചവെല്ലുവിളി നേരിടുന്ന ഒരാള്‍ക്കെങ്കിലും ജീവിതം തിരിച്ചു പിടിക്കാനുള്ള അവസരമൊരുങ്ങും. ഇവിടെയാണ് നേത്രദാനം ജീവിതസപര്യയാക്കിയ രാംകുമാര്‍ എന്ന മനുഷ്യനെ തിരിച്ചറിയേണ്ടത്. ‘മരണം കാത്തിരിക്കുന്നവന്‍’ എന്നു മറ്റുള്ളവര്‍ പരിഹസിക്കുമ്പോഴും അതില്‍ അഭിമാനം കൊള്ളുന്ന പച്ചയായ മനുഷ്യന്‍. തനിക്കു നഷ്ടപ്പെട്ട കാഴ്ചയുടെ മാധുര്യം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി അവരുടെ ജീവിതത്തിനു നിറങ്ങള്‍ സമ്മാനിക്കുന്ന ഉള്‍ക്കാഴ്ചയുള്ള സൂര്യതേജസ്സ്.
രാംകുമാര്‍ മരണവീടുകളില്‍ പോയി കാത്തിരുന്നും കാലുപിടിച്ചും സമ്മതം വാങ്ങി എടുത്ത കണ്ണുകളുടെ എണ്ണം ഇപ്പോള്‍ നൂറു കവിഞ്ഞിരിക്കുന്നു. ഇരുനൂറോളം പേര്‍ക്ക് കാഴ്ച തിരിച്ചു നല്‍കിയ ഈ മനുഷ്യന് ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഗ്ലോക്കോമ ബാധിച്ചു രണ്ടു കണ്ണുകളുടെയും കാഴ്ച പൊടുന്നനെ നഷ്ടപ്പെടുകയായിരുന്നു. ഒരു നിമിഷം കറന്റ് പോയി എന്നാണ് ആദ്യം കരുതിയത്. പതുക്കെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ഇതുവരെ കണ്ട കാഴ്ചകള്‍, സ്വന്തംവീട്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, എന്നും നടക്കുന്ന വഴികള്‍ അങ്ങനെ പ്രകൃതി കാണിച്ചു തന്ന എല്ലാ കാഴ്ചകളും ഇനി ജീവിതത്തില്‍ ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞപ്പോള്‍ ജീവിതത്തില്‍ ഇനി മുന്നോട്ടു പോകാനാവില്ലെന്ന് അദ്ദേഹവും ചിന്തിച്ചു. നൂറ്റിപ്പത്തു ദിവസത്തെ നീണ്ട ആശുപത്രിവാസം കൊണ്ടും കാഴ്ചയുടെ തരിപോലും കിട്ടാഞ്ഞപ്പോള്‍ പിന്നെയുള്ള വഴി മരണത്തെ തേടിപ്പിടിക്കുക എന്നത് മാത്രമായിരുന്നു. മൂന്നു തവണ ആത്മഹത്യാ ശ്രമവും നടത്തി. നിയോഗം മറ്റൊന്നായതു കൊണ്ടാകാം മൂന്നു തവണയും ശ്രമം പരാജയപ്പെട്ടു. അങ്ങനെ ജീവിതം തകര്‍ന്ന അവസ്ഥയിലാണ് ദൈവനിയോഗം പോലെ പൊതു പ്രവര്‍ത്തകയായ ശ്രീമതി. മോളികോശി മുന്നില്‍ എത്തുന്നത്. അവരോടൊപ്പം ഫോര്‍ട്ട്‌കൊച്ചി മുതല്‍ ചാലക്കുടി വരെയുള്ള ചില വീടുകളില്‍ രാംകുമാര്‍ യാത്ര ചെയ്തു. അവിടെയെല്ലാം ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്തു. യാത്രയുടെ അവസാനം അവര്‍ ഹോട്ടലില്‍ കയറി ഭക്ഷണം വാങ്ങി നല്‍കി. എന്നിട്ട് ചോദിച്ചു. നമ്മള്‍ ആദ്യം കയറിയ വീട്ടിലെ ആളെ കണ്ടോ? വായില്‍ കാന്‍സര്‍ വന്നിട്ട് ഭക്ഷണം ഇറക്കാന്‍ കഴിയില്ല. രണ്ടാമത്തെ വീട്ടിലെ ആളെ കണ്ടില്ലേ? ശരീരം മുഴുവന്‍ തളര്‍ന്ന ആ മനുഷ്യന് ഭക്ഷണം വാരിക്കൊടുക്കണം. അങ്ങനെ ഒരോ വീടും. മോനോ ഭക്ഷണം ആരും വാരിത്തരേണ്ട, ആഹാരം സ്വയം കഴിക്കാന്‍ കഴിയും, നടക്കാന്‍ കഴിയും. അവരുടെ പ്രശ്‌നങ്ങള്‍ ഒന്നും മോന് ഇല്ല. ആ വാക്കുകള്‍ അകക്കണ്ണില്‍ വെളിച്ചം പകര്‍ന്നു. അങ്ങനെ തുടര്‍ന്നു ജീവിക്കണമെന്ന ദൃഢനിശ്ചയം മനസ്സിലുറച്ചു. കാഴ്ചയില്ലാത്തവരോടൊപ്പം കസേര നെയ്തു തുടങ്ങി. റിഫൈനറിയില്‍ ജോലിക്ക് ആളെ എടുക്കുന്നു എന്നറിഞ്ഞപ്പോള്‍ അതിന് അപേക്ഷിച്ചു. ജനറല്‍ വര്‍ക്കറായി ജോലിയില്‍ പ്രവേശിച്ചു. ഒരുമിച്ചു പഠിച്ച സതി ജീവിത സഖിയായി. രണ്ടു മക്കള്‍ അപര്‍ണ്ണ, ഐശ്വര്യ. രാംകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബം പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്.
ഒരു ശാസ്താംപാട്ടു കലാകാരന്‍ കൂടിയായ രാംകുമാര്‍ തനിക്കു നഷ്ടപ്പെട്ട വര്‍ണ്ണങ്ങള്‍ മറ്റുള്ളവര്‍ക്കായി പകര്‍ന്നു നല്‍കുകയാണ്. അടുത്തെവിടെയെങ്കിലും മരണം നടന്നു എന്നറിഞ്ഞാല്‍ ഉടനെ രാംകുമാര്‍ അവിടേക്ക് ഫോണില്‍ ബന്ധപ്പെടും. നിമിഷങ്ങള്‍ക്കകം ആരുടെയെങ്കിലും വണ്ടിയുടെ പുറകില്‍ കയറി അവിടെ എത്തും. ആരുമില്ലെങ്കില്‍ തന്റെ കണ്ണായി ജീവിക്കുന്ന ഭാര്യയെ ഒപ്പം കൂട്ടും. നിരവധി സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് നേത്രദാനം പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമം നടത്തി. നൂറ്റിനാല്പതു വിടുകളില്‍ കയറിയിറങ്ങിയ ശേഷമാണ് ആദ്യത്തെ നേത്രദാനം നടന്നത്. കഴുത്തിന് കുത്തിപ്പിടിച്ചതും ഇറക്കിവിട്ടതും ഉള്‍പ്പെടെയുള്ള അനുഭവങ്ങള്‍ പോലും ഉണ്ടായി. അതിലൊന്നും പതറിയില്ല. ഈ അവസരത്തിലാണ് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സക്ഷമ അദ്ദേഹത്തെ കണ്ടെത്തുന്നതും, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കിയതും. അത് വെറുതെയായില്ല.
സംഘടന നല്‍കിയ പിന്തുണ അദ്ദേഹത്തിന്റെ ഊര്‍ജ്ജം ഇരട്ടിയാക്കി. ഇന്ന് എവിടെയെങ്കിലും മരണം നടന്നാല്‍ നേത്രദാനത്തിനുള്ള സന്നദ്ധത വീട്ടുകാര്‍ രാംകുമാറിനെ നേരിട്ടറിയിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറാമത്തെ നേത്രദാനം ഇപ്പോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന്റെ ഇരട്ടിയോളം പേര്‍ക്ക് കാഴ്ച നല്‍കാന്‍ കാരണക്കാരനായ രാംകുമാര്‍ എണ്‍പത്തിയേഴു തവണ രക്തദാനം നടത്തിയ വ്യക്തികൂടിയാണ്. കോര്‍ണിയയുടെ തകരാറുമൂലം കാഴ്ചയില്ലാത്തവരെ കണ്ടെത്തി കോര്‍ണിയ വച്ചുപിടിപ്പിച്ച് അവര്‍ക്കു കാഴ്ച നല്‍കുക എന്ന സക്ഷമയുടെ പദ്ധതിയായ കാമ്പ പദ്ധതിയിലൂടെ (കോര്‍ണിയ അന്ധത്വ മുക്ത ഭാരത് അഭിയാന്‍) നിരവധി പേര്‍ക്കാണ് കാഴ്ചയുടെ ഈ മനോഹര ലോകം കാണാന്‍ അവസരം ഒരുക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനായി കാത്തിരിക്കുന്നത്. നമ്മുടെയും നമുക്ക് പ്രിയപ്പെട്ടവരുടെയും കണ്ണുകള്‍ മരണാനന്തരം നശിപ്പിക്കാതെ അത് ഇനിയും ഈ ഭൂമിയില്‍ ജീവിക്കട്ടെ. അവ മറ്റൊരാള്‍ക്ക് കാഴ്ച പകരട്ടെ. നേത്രദാനം മഹാദാനം…
(സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ലേഖകന്‍)