ഹിന്ദുവിന്റെ വ്യക്തിജീവിതത്തിലും സമാജജീവിതത്തിലും നിരന്തരമായി നടന്നു വരുന്ന പരിഷ്‌കരണങ്ങളുടെ ഫലമായാണ് ഹിന്ദുധര്‍മ്മത്തിന്റെ സനാതനത്വം നിലനില്‍ക്കുന്നത്. സത്യം, സ്വധര്‍മ്മം, സ്വാദ്ധ്യായം എന്നിവയിലൂന്നിയാണ് ഈ പരിഷ്‌കരണങ്ങള്‍ നടക്കുന്നത്. ആചരണം, ജാഗരണം, നവോത്ഥാനം, പ്രതിഷ്ഠാപനം എന്നീ പ്രക്രിയകളിലൂടെയാണ് ഇത്തരം പരിഷ്‌കരണങ്ങള്‍ പൂര്‍ണ്ണത പ്രാപിക്കാറുള്ളത്.
ആധുനിക ഹൈന്ദവസമൂഹത്തിലും ജാഗരണപ്രവര്‍ത്തനങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇന്നത്തെ സമൂഹത്തിലെ വ്യാവഹാരിക ദൃഷ്ടിയില്‍ ജാഗരണപ്രവര്‍ത്തനം അത്യന്തം ക്ലേശകരമായ ഒരു പ്രവര്‍ത്തനമല്ല. ആചാര്യന്മാരുടെ ജീവിതാചരണങ്ങളിലൂടെയാണ് ഭാരതീയ സമാജം നൂറ്റാണ്ടുകളുടെ ആത്മവിസ്മൃതിയില്‍ നിന്നും കരകയറാന്‍ തുടങ്ങിയത്. ആചാര്യസ്വാമികളും ഭക്തിപ്രസ്ഥാനവും മറ്റും ഇതിന് ആക്കം കൂട്ടി. അടുത്തഘട്ടത്തിലാണ് സ്വാമി വിവേകാനന്ദനും ഗാന്ധിജിയും സ്വാമി ദയാനന്ദനും മറ്റും രാഷ്ട്രജാഗരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിന്റെയൊരു ആകെത്തുകയെന്നോ സ്വാഭാവികമായ പരിണാമമാണെന്നോ പറയാവുന്ന തരത്തില്‍ ആധുനിക ഭാരതീയ സമൂഹത്തില്‍ ഉണ്ടായ ദിശാബോധത്തെ നമുക്ക് നവോത്ഥാനം എന്നു വിളിക്കാം. ഡോക്ടര്‍ജിയും ഓഷോയും ഡോ.അബ്ദുള്‍ കലാമും തുടങ്ങി സദ്ഗുരുവും ബാബാ രാംദേവും അമൃതാനന്ദമയി അമ്മ വരെയും എത്തിനില്‍ക്കുന്ന വിവിധങ്ങളായ രൂപത്തിലും ഭാവത്തിലുമാണ് ആധുനികഭാരതം നവോത്ഥാനത്തിനു സാക്ഷ്യം വഹിച്ചത്. ഇതിന്റെ അടുത്ത ഘട്ടമാണ് പ്രതിഷ്ഠാപനം. ചിരപുരാതനവും നിത്യനൂതനവുമായ ഭാരതീയ സംസ്‌കാരത്തിന്റെ യുഗാനുകൂലമായ സാമാജിക പുനഃപ്രതിഷ്ഠയാണ് ഇനി വരുംകാലത്തിന്റെ ധര്‍മ്മം. ഇതിലേയ്ക്കുള്ള പ്രയാണത്തിലെ ഒരു നാഴികക്കല്ലാണ് കഴിഞ്ഞ ജനുവരി മുപ്പതാം തിയ്യതി കോഴിക്കോട് നടന്ന വേദപ്രതിഷ്ഠ. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനും (KVRF) അതിന്റെ അമരക്കാരനായ ആചാര്യശ്രീ രാജേഷും അതിലെ സമര്‍പ്പിതരായ മറ്റു വേദജ്ഞാനികളും വേദപ്രേമികളും ചേര്‍ന്നാണ് ഈ പുതിയ കാല്‍വെയ്പ്പിനു നേതൃത്വം നല്‍കിയത്. ലോകത്തിലെ ആദ്യത്തെ വേദക്ഷേത്രമാണ് കോഴിക്കോട് വെച്ച് സമൂഹത്തിന് സമര്‍പ്പിക്കപ്പെട്ടത്.
ക്ഷേത്രം എന്ന ശബ്ദം കഷ്ടിച്ച് അഞ്ചോ ആറോ തവണ മാത്രമേ വേദസഞ്ചയത്തില്‍ പരാമര്‍ശിക്കപ്പെടുന്നുള്ളൂ. വേദപ്രാമാണിതമായ ആ ക്ഷേത്രശബ്ദത്തിന്റെ അര്‍ത്ഥം ഇന്നത്തെ ക്ഷേത്രസങ്കല്പത്തില്‍ നിന്നും വിഭിന്നമാണ് എന്നു പണ്ഡിതന്മാര്‍ പറയുന്നു. നിരീശ്വരവാദവും (കപട നിരീശ്വരവാദവും യഥാര്‍ത്ഥ നാസ്തികതയും) തന്ത്രവിദ്യയും ഈശ്വരവിശ്വാസവും വേദാന്തപ്രചാരവും മന്ത്രാഭിചാരവും ഒരുപോലെ കളംനിറഞ്ഞു നില്‍ക്കുന്ന കേരളം പോലെ പ്രബുദ്ധവും പ്രക്ഷുബ്ധവുമായ ഒരു സമാജസമക്ഷത്തിലേക്കാണ് ഈ വേദക്ഷേത്രം സമര്‍പ്പിക്കപ്പെട്ടത് എന്നാലോചിക്കണം. വേദമന്ത്രങ്ങള്‍ തവള കരച്ചില്‍ പോലെയാണെന്നും, ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു, എന്നും മറ്റുമുള്ള തത്വങ്ങള്‍ അന്ധമായി വിശ്വസിച്ചിരുന്ന ഒരു തലമുറയുടെ അസ്തമയ കാലത്താണ് അതേ സമൂഹത്തില്‍ തന്നെ വേദത്തിനായി ഒരമ്പലം ഉദയം കൊള്ളുന്നത് എന്നത് കാല്പനികമായ കാവ്യനീതിയ്ക്കപ്പുറമുള്ള വാസ്തവികമായ ഭാരതീയ സനാതനത്വത്തിന്റെ ദൃഷ്ടാന്തമാണ്.
ഭാരതീയ സമാജത്തിന്റെ വ്യതിരിക്തതയുടെ അടിസ്ഥാനം ധര്‍മ്മാചരണമാണ്. ഈ ധര്‍മ്മത്തിന്റെ പ്രചാരവും പരിഷ്‌കാരവും അതുവഴിയുള്ള അതിജീവനവും സംഭവിക്കുന്നത് ജ്ഞാനികളിലൂടെയും. ജ്ഞാനത്തിന്റെ അടിസ്ഥാനമാകട്ടെ വേദങ്ങളും. വേദങ്ങള്‍ ശ്രുതികളാണല്ലോ. ആധുനികസമാജത്തില്‍ വേദപഠന സമ്പ്രദായങ്ങളില്‍ മാറ്റങ്ങള്‍ വന്നപ്പോള്‍ വേദത്തിന്റെ സ്വാധീനത്തിലും കുറവുണ്ടായി. അതിന്റെ പ്രതിഫലനം ഭാരതീയ സമൂഹത്തിലും ഉണ്ടായി. അപ്പോഴാണ് ആധുനികകാലത്ത് സ്വാമി ദയാനന്ദനിലൂടെ ഭാരതീയസമാജത്തില്‍ വേദങ്ങളുടെ പുനഃപ്രതിഷ്ഠ ആരംഭിച്ചത്. ദയാനന്ദസ്വാമികള്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യലബ്ധിയോടെ അസ്തമിച്ചു പോവാതെ അതിനെ കാത്തുരക്ഷിക്കാന്‍ നിരവധി പേര്‍ മുന്നോട്ടു വന്നു. അതിലൊരാളായിരുന്നല്ലോ ആചാര്യ വിശ്വബന്ധു. ഭാരതവിഭജന സമയത്ത് സ്വന്തം സ്വത്തു വകകള്‍ ഒക്കെ വിഭജിത ഭൂമിയില്‍ (ലാഹോറില്‍) ഉപേക്ഷിച്ചു കൊണ്ടാണെങ്കിലും വേദഗ്രന്ഥങ്ങള്‍ ചാക്കുകെട്ടുകളിലാക്കി അതിര്‍ത്തിയില്‍ എത്തിക്കണം എന്നദ്ദേഹം നിശ്ചയിച്ചു. സ്വന്തം മക്കളെയോ പിതൃക്കളെയോ ആപത്തില്‍ രക്ഷപ്പെടുത്തുന്ന ഗൗരവത്തോടെ ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഈ പുണ്യഭൂമിയുടെ തെക്കുകിഴക്ക് വശത്തേക്ക് ‘വേദച്ചാക്കുകള്‍’ എത്തിക്കാന്‍ പരിശ്രമിച്ചത്. ഇതിന്റെ ഫലമാണ് ഹോഷിയാര്‍പൂരില്‍ 27 ഏക്കറില്‍ ഇന്നു കാണുന്ന വേദപഠനകേന്ദ്രം. ഉദ്ദേശ്യശുദ്ധിയുടെയും സത്യകാംക്ഷയുടെയും അടിസ്ഥാനത്തില്‍ ഈ സമര്‍പ്പണഭാവത്തിന്റെ തുടര്‍ച്ചയും പ്രതിഫലനവുമാണ് കോഴിക്കോട് ഉയര്‍ന്നു പൊങ്ങിയ വേദക്ഷേത്രവുമെന്ന് പറയാം.
ഹിന്ദുസമാജം ക്ഷേത്രകേന്ദ്രിതവും ക്ഷേത്രം സമാജോന്മുഖവും ആവുന്നതിന്റെയും ആവേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ആചാര്യന്മാര്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഭാരതത്തിന്റെ ജ്ഞാനഖനിയായ വേദങ്ങള്‍ ഒരു ക്ഷേത്രപ്രതിഷ്ഠയാക്കാന്‍ അചാര്യശ്രീ രാജേഷും കാശ്യപ വേദ ഗവേഷണകേന്ദ്രവും തയ്യാറായത്. ഈ പ്രതിഷ്ഠയോട് കൂടി വേദങ്ങള്‍ കൂടുതല്‍ സമാജോന്മുഖമാവുക, സമാജം കൂടുതല്‍ വേദാധാരിതമാവുക എന്ന ശ്രമകരവും ശ്ലാഘനീയവുമായ പ്രവര്‍ത്തനത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. നാരായണഗുരുദേവന്‍ നടത്തിയ കണ്ണാടിപ്രതിഷ്ഠ പോലെയോ അമ്മ നടത്തിയ ബ്രഹ്‌മസ്ഥാനപ്രതിഷ്ഠ പോലെയോ തന്നെ ധാര്‍മ്മികവും സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ വേദപ്രതിഷ്ഠയും. മാറിയ ലോകത്തിനും മാറുന്ന സമാജത്തിനും അനുസരിച്ചു കാലാനുകൂലമായ ഒരു സമീപനമാണ് കാശ്യപ വേദ ഗവേഷണകേന്ദ്രം സ്വീകരിച്ചത് എന്നത് ധീരവും സ്തുത്യര്‍ഹവുമാണ്.
പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ വേദപ്രതിഷ്ഠ നടത്താനും സാധ്യം തന്നെ. എന്നാല്‍ കാശ്യപ വേദ ഗവേഷണകേന്ദ്രം ചെയ്തത് ആ രീതിയില്‍ അല്ലായിരുന്നു. വേദത്തെയും അതു നല്‍കുന്ന അറിവിനെയും ആചരണത്തെയും വന്ദിക്കുകയും അത് ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ജാഗരണ പ്രവര്‍ത്തനത്തോടെ തന്നെയായിരുന്നു ഈ ഉദ്യമത്തിന്റെയും തുടക്കം. കഴിഞ്ഞ ഇരുപതു വര്‍ഷക്കാലം കൊണ്ട് കേരളത്തില്‍ മുഖ്യമായും, മറ്റു സംസ്ഥാനങ്ങളിലും ഏതാനുംചില രാജ്യങ്ങളിലും ചെറുതല്ലാതെയും കാശ്യപാശ്രമത്തിന്റെ വേദാധ്യാപനപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടക്കുന്നു. ഏകദേശം ഇരുന്നൂറോളം കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ ഈ പ്രവര്‍ത്തനത്തിന്റെ പങ്കാളികളായിക്കഴിഞ്ഞു. ജാതിഭേദവും ലിംഗവ്യത്യാസവുമില്ലാതെ സന്ധ്യാവന്ദനവും അഗ്‌നിഹോത്രവും ചെയ്യുന്ന ഒരു വേദോന്മുഖസമാജത്തെ ഈ ചെറിയ കാലയളവില്‍ തന്നെ സൃഷ്ടിച്ചെടുക്കാന്‍ ആചാര്യനും കാശ്യപാശ്രമത്തിനും സാധിച്ചു. ആധുനിക ജീവിതത്തിന്റെ എല്ലാ സങ്കേതങ്ങളെയും യുക്തിയുക്തം ഉപയോഗിച്ചു കൊണ്ടുതന്നെ ചിരപുരാതനമായ സങ്കല്പങ്ങളെക്കൂടി നമ്മുടെ ജീവിതചര്യയുടെയും ജീവിതവീക്ഷണത്തിന്റെയും ഭാഗമാക്കി ചേര്‍ക്കാന്‍ സാധിക്കും എന്നതിന്റെ പ്രായോഗിക ദൃഷ്ടാന്തമാണ് ഈ ജനാവലിയുടെ നാള്‍ക്കു നാളുള്ള വളര്‍ച്ച. വൈദികസമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഒരു കുടുംബജീവിതം ആധുനിക ഹിന്ദുവിന് സാധ്യമാണ്, അതും കേരളത്തില്‍, എന്നതിനുള്ള സാക്ഷ്യമാണ് കാശ്യാപാശ്രമവും വേദക്ഷേത്രവും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നിരവധി നാഴികക്കല്ലുകള്‍ താണ്ടിയാണ് വേദക്ഷേത്രം ഇന്ന് നമുക്ക് മുന്നില്‍ ഉയര്‍ന്നു പൊങ്ങിയിരിക്കുന്നത്. കൃത്രിമമായ സാമൂഹിക അതിര്‍വരമ്പുകളെ ഉല്ലംഘിച്ചു കൊണ്ട് നടത്തിയ സാമൂഹിക അഗ്‌നിഹോത്രങ്ങളും, മലബാറിലെ ആദ്യ സോമയാഗവും (2014), ദേശീയ വൈദികസംഗവും (2015), വേദാവകാശ പ്രഖ്യാപനവും (2016), അഗ്‌നിപ്രതിഷ്ഠാപനവും (2016), 1008 പേരുടെ സാമൂഹിക അഗ്‌നിഹോത്രവും (2017) ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളുടെ ഒരു സഹജമായ പരിവര്‍ത്തനസന്ധിയായിരുന്നു ഈ വേദക്ഷേത്രസമര്‍പ്പണം. കേരളത്തില്‍ വൈദിക സാഹിത്യപ്രചാരണ രംഗത്തും അദ്വിതീയമായ സംഭാവനയാണ് ഇക്കാലത്ത് കാശ്യപ വേദ ഗവേഷണകേന്ദ്രം നല്‍കിയത്. ആചാര്യശ്രീ രാജേഷ് 104 പുസ്തകങ്ങളാണ് വേദങ്ങളെയും മറ്റു ഭാരതീയ വൈജ്ഞാനിക ശാഖകളെയും അധികരിച്ചുകൊണ്ട് രചിച്ചിട്ടുള്ളത്.
തലമുറകള്‍ കടന്നുപോയിട്ടും സ്വത്വവിസ്മൃതിയില്‍ നിന്നും കരകയറാന്‍ സാധിക്കാത്ത വലിയൊരു വിഭാഗം ഇന്നും നമ്മുടെ സമാജത്തിലുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍. ഈ സന്ദര്‍ഭത്തിലാണ് കേരളത്തില്‍ 108 വേദക്ഷേത്രങ്ങള്‍ എന്ന ദൗത്യം ആചാര്യശ്രീ രാജേഷും കാശ്യപ വേദ ഗവേഷണ കേന്ദ്രവും മുന്നോട്ടു വെച്ചിരിക്കുന്നത്. പ്രധാനമായും മൂന്നു പ്രഖ്യാപിത സങ്കല്പനങ്ങളാണ് ഈ ആശയത്തിന് പിന്നിലുള്ളത്. വേദങ്ങള്‍ സാര്‍വജനീനമാക്കുക, അറിവിന് ചിരപ്രതിഷ്ഠ ഉണ്ടാവുക, വേദങ്ങളോട് ഭക്തിയും ആദരവും ഉണ്ടാക്കുക എന്നിവയാണവ. ഈ സങ്കല്‍പത്തിലൂടെ നമ്മുടെ സമൂഹം കൈവരിക്കാന്‍ പോകുന്ന ഗുണാത്മകമായ ഫലങ്ങള്‍ ഒട്ടനവധിയാണ്. കേള്‍വിയിലൂടെ പകര്‍ന്നു നല്കപ്പെടേണ്ട ശബ്ദമന്ത്രണങ്ങള്‍ മാത്രമല്ല വേദങ്ങള്‍ എന്നും അതു ആചരണത്തിലൂടെ പകര്‍ന്നു നല്കപ്പെടേണ്ട അതിജീവന മന്ത്രണങ്ങളാണെന്നും ഭക്തിയിലൂടെ നിലനില്‍ക്കേണ്ട ഹൃദയമന്ത്രണങ്ങള്‍ കൂടിയാണെന്നും ഈ വേദപ്രതിഷ്ഠ നമ്മോട് പറയുന്നു. ദയാനന്ദസരസ്വതി മുന്നോട്ടു വെച്ച വേദാധിഷ്ഠിതമായ പ്രായോഗിക ജീവിത വീക്ഷണവും പണ്ഡിറ്റ് സാത്വലേക്കറെ പോലുള്ള ആചാര്യന്മാര്‍ മുന്നോട്ടു വെച്ച വേദാധിഷ്ഠിതമായ ദാര്‍ശനിക ജീവിത വീക്ഷണവും സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കാശ്യപ വേദഗവേഷണകേന്ദ്രം വഴി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരു സുപ്രധാനമായ ബിംബമാണ് ഈ വേദക്ഷേത്രം.
സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്ന ആര്‍. ഹരി എന്ന ഹരിയേട്ടന്‍ 2021 ല്‍ കേസരി വാരികയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ കാശ്യപാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെ കേരളീയ നവോത്ഥാനത്തിന്റെ അഭേദ്യമായ ഭാഗമാണെന്നാണ് വിശേഷിപ്പിച്ചത്. വേദങ്ങള്‍ സമാജത്തില്‍ നിന്നും നിത്യജീവിതത്തില്‍ നിന്നും ഭിന്നവും ഉപരിയുമായ സങ്കേതങ്ങളില്‍ വിശ്രമം കൊള്ളേണ്ട ഭാണ്ഡക്കെട്ടുകളാണ് എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി കേരളീയസമൂഹത്തില്‍ സര്‍വ്വസാധാരണക്കാരനും ഉപയുക്തമാവുന്ന തരത്തില്‍ അവയെ പുനര്‍വിന്യസിക്കുന്ന പ്രവര്‍ത്തനമാണ് കാശ്യപ വേദ ഗവേഷണകേന്ദ്രം വഴി നടക്കുന്നത്, എന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ സാരം. ഇത്തരത്തില്‍ വേദങ്ങളെ ആധാരമാക്കി കൊണ്ടുള്ള ഒരു സാമൂഹിക പരിവര്‍ത്തനത്തിന് വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും ശ്ലാഘിക്കപ്പെടണം എന്നുള്ളത് കാലത്തിന്റെ കൂടി ആവശ്യമാണ്. അതുകൊണ്ട് കോഴിക്കോട് നടന്ന ഈ വേദപ്രതിഷ്ഠ കാലികവും സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യവും മഹത്വവും അര്‍ഹിക്കുന്ന ഒരു സങ്കല്പത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. ഈ ഉദ്യമത്തിന് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുക എന്നത് ഇന്നത്തെ കേരളീയ ഹൈന്ദവ സമൂഹത്തിന്റെ കൂടി ആവശ്യമാണെന്നത് അനിഷേധ്യമായ ഒരു സത്യമാണ്.