യുദ്ധങ്ങള്‍ക്ക് മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ലോകത്തിന്നോളം ഇതിഹാസകാരന്മാരും ചരിത്രകാരന്മാരുമൊക്കെ ഏറ്റവുമധികം വാക്കുകള്‍ നീക്കിവെച്ചിട്ടുള്ളത് യുദ്ധത്തിന്റെ ഭീകരതകളെ വിശദീകരിക്കുവാന്‍ വേണ്ടിയാണ്. ഭൂമുഖത്ത് നിന്ന് ഒരു യുദ്ധവും ഒരിക്കലും എന്നന്നേക്കുമായി പര്യവസാനിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
മാനവരാശിയൊന്നാകെ കോവിഡ് മഹാമാരിക്കെതിരായ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷവും ഉയര്‍ന്നുവന്നത്. അവസാനിച്ചിട്ടില്ലാത്ത ആ യുദ്ധം ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്.
2022 ഫെബ്രുവരി 24-ന് പുലര്‍ച്ചെയാണ് റഷ്യന്‍ സൈന്യം ഉക്രൈയിനില്‍ കടന്നുകയറ്റം നടത്തിയത്. സംഘര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെ 138 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 306 പേര്‍ക്ക് പരുക്കേല്‍ക്കുകയും നൂറ്റി അറുപതിലേറെ മിസൈലുകള്‍ വര്‍ഷിക്കപ്പെടുകയും ചെയ്തു. യുദ്ധാരംഭത്തിന് മുന്നോടിയായി നടന്ന വിന്യാസങ്ങള്‍ വരാന്‍ പോകുന്ന മഹാദുരന്തത്തിന്റെ തീവ്രതയെ ലോകസമക്ഷം വെളിപ്പെടുത്തുന്നതായിരുന്നു. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള ഉക്രൈയിനിന്റെ നീക്കങ്ങള്‍ക്ക് തടയിടുക എന്നതായിരുന്നു റഷ്യയുടെ അടിയന്തരമായ സൈനിക നടപടിയുടെ പിന്നിലുണ്ടായിരുന്ന പ്രധാനപ്പെട്ട ലക്ഷ്യം. അതോടൊപ്പം ഉക്രൈയിനിനെ നിരായുധീകരിക്കുകയും, അവിടുത്തെ റഷ്യന്‍ വിഘടനവാദികളുടെ കേന്ദ്രമായ ഡോണ്‍ബാസിനെ ഉള്‍പ്പെടെ തച്ചുതകര്‍ക്കുകയും ചെയ്യുക എന്നതുള്‍പ്പെടെയുള്ള ചില ഉദ്ദേശ്യങ്ങളും റഷ്യന്‍ ഭരണകൂടത്തിന് മുന്നിലുണ്ടായിരുന്നു. ഇതുകൂടാതെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നഷ്ടപ്പെട്ട സമഗ്രാധിപത്യം വീണ്ടെടുക്കാനുള്ള വിശാല പദ്ധതിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് കരുതുന്നവരുമുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ രണ്ടാമത്തെ സൈന്യമാണ് റഷ്യയുടേത്. സൈനിക ബലത്തിന്റെ മാറ്റുരയ്ക്കലില്‍ ഇരുപത്തി രണ്ടാമത്തെ സ്ഥാനമാണ് ഉക്രൈയിന്‍ സൈന്യത്തിനുള്ളത്. 2014-ല്‍ ദിവസങ്ങള്‍കൊണ്ട് തന്നെ ക്രൈമിയ ഉക്രൈയിനില്‍ നിന്നു പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ റഷ്യയ്ക്ക് ഉക്രൈയിന് മേല്‍ അനായാസമായി ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു റഷ്യന്‍ ഭരണകൂടവും ലോകരാജ്യങ്ങളുമെല്ലാം കരുതിയിരുന്നത്. എന്നാല്‍ ഉക്രൈയിന്‍ സൈന്യം അപ്രതീക്ഷിതമായി ചെറുത്തുനിന്നു. അതോടെ യുദ്ധത്തിന്റെ സ്വഭാവവും ലക്ഷ്യവും മാറിമറിഞ്ഞു.
സംഘര്‍ഷം ആരംഭിച്ചപ്പോള്‍ ഉക്രൈയിനിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തികളിലൂടെ കടന്നുകയറി ഭൂപ്രദേശങ്ങള്‍ വളരെവേഗം പിടിച്ചെടുത്തു മുന്നേറിയ റഷ്യന്‍ പട്ടാളത്തിന് പക്ഷേ, ഉക്രൈയിന്‍ തലസ്ഥാനമായ കീവിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് മാസമായപ്പോള്‍ ഖേഴ്‌സണ്‍ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെന്ന് റഷ്യ അവകാശപ്പെട്ടുവെങ്കിലും റഷ്യന്‍സേന ഉക്രൈയിനിന്റെ വടക്കും തെക്കുമായി ഒതുങ്ങിപ്പോയി. ഉക്രൈയിന്‍ പിടിക്കുക എന്ന ലക്ഷ്യം അതോടെ പുടിന്‍ മാറ്റിപ്പിടിച്ചു. സപ്തംബര്‍ മാസമാവുമ്പോഴേക്ക് ക്രൈമിയയിലും ഖാര്‍ക്കീവിലും ഉക്രൈയിന്‍ അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ നടത്തി. റഷ്യന്‍ വിഘടനവാദത്തിനു വേരോട്ടമുള്ള കിഴക്കന്‍മേഖലയായ ഡോണ്‍ബാസിനെ സ്വതന്ത്രമാക്കാനായി പിന്നെ റഷ്യയുടെ ശ്രമം. മുന്‍പ് റഷ്യ പിടിച്ചെടുത്ത ഹെര്‍സോണ്‍ 2022 നവംബറോടെ ഉക്രൈയിന്‍ തിരിച്ചുപിടിച്ചു. റഷ്യക്ക് വലിയ നാണക്കേടുണ്ടാക്കിയ ഈ വീണ്ടെടുക്കലിനുശേഷം യുദ്ധം ഡോണ്‍ബാസിലേക്കു മാത്രമായി ചുരുങ്ങുകയായിരുന്നു.
റഷ്യ- ഉക്രൈയിന്‍ പ്രശ്‌നം ഇരു രാജ്യങ്ങള്‍ക്കുമപ്പുറം ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ ബലപരീക്ഷണത്തിനുള്ള വേദി കൂടിയാണ്. റഷ്യന്‍ സൈന്യത്തെ ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ ഉക്രൈയിനു കരുത്ത് പകര്‍ന്നത് യു.എസ്, യു.കെ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ പിന്തുണയും സഹായവുമാണ്. ആയുധങ്ങളും പടക്കോപ്പുകളും ഉള്‍പ്പെടെ കോടിക്കണക്കിനു ഡോളറാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം ഉക്രൈയിനു നല്‍കിയത്. അമേരിക്ക മാത്രം ഇതുവരെ 5000 കോടി ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ട്. 50 കോടി ഡോളറിന്റെ ആയുധങ്ങള്‍കൂടി കഴിഞ്ഞദിവസം അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉക്രൈയിനുള്ള സൈനിക സഹായം ഇരട്ടിയാക്കാന്‍ യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഉക്രൈയിനൊപ്പം ഉറച്ചുനില്‍ക്കുമെന്നു യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയെന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നിട്ടിറങ്ങി റഷ്യാവിരുദ്ധ പാശ്ചാത്യസഖ്യം ബലപ്പെടുത്തുന്നതിനിടെ, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഉടന്‍ മോസ്‌കോ സന്ദര്‍ശിക്കുമെന്നു പുട്ടിന്‍ അറിയിച്ചിട്ടുണ്ട്. റഷ്യയ്ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി ചൈനയും രംഗത്തുണ്ട്. ബീജിംഗും വാഷിംഗ്ടണും നിയന്ത്രിക്കുന്ന സംഘര്‍ഷമാണ് കീവിനെ ലക്ഷ്യമാക്കി നടന്നതെന്ന് വേണമെങ്കില്‍ പറയാം.
റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷം ലോകരാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ ഉക്രൈയിനില്‍ 8000 സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുകയും 11,756 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ പലായനത്തിന് ഈ യുദ്ധം കാരണമായി. ആഗോളതലത്തില്‍ ഇന്ധന, ഭക്ഷ്യ ദൗര്‍ലഭ്യത്തിനും വിലക്കയറ്റത്തിനും ഇത് വഴിവച്ചു. ലോകമെങ്ങും കോടിക്കണക്കിനു ജനങ്ങള്‍ യുദ്ധംകാരണമുണ്ടായ വിലക്കയറ്റത്തിന്റെ ഭാരമനുഭവിക്കുന്നു. ഭക്ഷ്യ, ഇന്ധന വിപണികളിലാണ് അത് കൂടുതല്‍ പ്രതിഫലിക്കുന്നത്. യുദ്ധത്തിന്റെ ഫലമായി രൂപപ്പെട്ട സാമ്പത്തിക ഉപരോധങ്ങള്‍ റഷ്യയെ വലിയൊരളവോളം ബാധിച്ചിട്ടുണ്ട്. റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ വര്‍ളച്ചാനിരക്ക് താഴേക്ക് പോകുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഒരു വര്‍ഷം പിന്നിടുമ്പോഴും സമാധാനം പുന:സ്ഥാപിക്കപ്പെടുന്നതിന്റെ സാധ്യതകളെക്കുറിച്ച് വലിയ പ്രത്യാശകളൊന്നും ലോകനേതാക്കളാരും പങ്കുവെക്കുന്നില്ല. യുദ്ധം വര്‍ഷങ്ങള്‍ നീളുമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ ബെര്‍ഗ് പറഞ്ഞത്. സമാധാനത്തിന്റെ സാധ്യതകള്‍ മങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും അഭിപ്രായപ്പെടുന്നു. സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ ആണവായുധമുപയോഗിച്ചേക്കുമെന്ന് ഇടയ്ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍ സൂചന നല്‍കുകയും ചെയ്യുന്നു. ഏറ്റവുമൊടുവിലായി അമേരിക്കയുമായി അവശേഷിച്ച ഏക ആണവായുധ നിയന്ത്രണ കരാറിലെ റഷ്യന്‍ പങ്കാളിത്തം അവസാനിപ്പിക്കുന്നതായും പുടിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയോധനങ്ങള്‍ അവസാനിക്കാതിരിക്കുകയും അശാന്തിപര്‍വ്വങ്ങള്‍ക്ക് ആക്കം കൂടുകയും അഭയാര്‍ത്ഥി പ്രവാഹത്തിന് അറുതിയില്ലാതിരിക്കുകയും ചെയ്യുമ്പോഴും ആഗോള സമാധാനത്തിനുവേണ്ടിയുള്ള ഏത് നീക്കത്തിനും ഭാരതം നേതൃത്വം നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തികച്ചും പ്രതീക്ഷാനിര്‍ഭരം തന്നെയാണ്. ബര്‍ട്രന്റ് റസ്സല്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ‘യുദ്ധം ഒരിക്കലും ആരാണ് ശരി എന്ന് നിര്‍ണ്ണയിക്കുന്നില്ല. ആരാണ് ബാക്കിയുള്ളതെന്നേ തീരുമാനിക്കുന്നുള്ളൂ’….