സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോഴും ഭരണകൂടത്തിന്റെ ധൂര്‍ത്ത് സര്‍വസീമകളും ലംഘിച്ചു മുന്നേറുമ്പോഴും കേരളത്തില്‍ ഒന്നിനുപിറകെ ഒന്നെന്ന മട്ടില്‍ അക്ഷരോത്സവങ്ങള്‍ അരങ്ങേറുകയാണ്. കോവിഡിന്റെ പകര്‍ച്ചാഭീതിയില്‍ ഏറെക്കുറെ നിലച്ചുപോയ സമാഗമങ്ങള്‍ ഒരുതരം വാശിയോടെ തിരിച്ചുവരികയാണെന്നും പറയാം.
കേരളം ഏതാണ്ട് പൂര്‍ണമായും നഗരവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. നഗരകേന്ദ്രിത ആഘോഷങ്ങളാണ് പുതുതലമുറയ്ക്കു പഥ്യം. ഗ്രാമങ്ങളില്‍ ഇപ്പോള്‍ ആരവങ്ങളുയരുന്നത് അനിവാര്യമായ അനുഷ്ഠാനവേളകളില്‍ മാത്രമാണ്. ഒരു കാലത്ത് നാടിന്റെ സാംസ്‌കാരികക്കുതിപ്പിനു നിമിത്തമായിരുന്ന പൊതുവായനശാലകളെല്ലാം നിശ്ശബ്ദമായിരിക്കുന്നു. ആസൂത്രിത നീക്കങ്ങളിലൂടെ അതിവിപുലമായ ലൈബ്രറി പ്രസ്ഥാനത്തെ കേവലം ഒരു പാര്‍ട്ടിയുടെ പ്രാദേശിക കാര്യാലയങ്ങളാക്കി അധപ്പതിപ്പിച്ചു. നാടിന്റെ അഭിരുചികള്‍ക്കൊത്ത് വൈവിധ്യപൂര്‍ണമായ സാംസ്‌കാരിക പരിപാടികള്‍ തുടര്‍ച്ചയായി സംഘടിപ്പിച്ചുപോന്ന വായനശാലകളെല്ലാം അത്തരം ആലോചനകള്‍ പൂര്‍ണമായി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. മുകളില്‍ നിന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചട്ടപ്പടി തട്ടിക്കൂട്ടു പരിപാടികള്‍ നടത്തിയെന്നു വരുത്തി എല്ലാവരും കൃതാര്‍ത്ഥരാവുന്നു. പാര്‍ട്ടി ചുമതലകളുള്ളവരെ മാത്രം കൗണ്‍സിലിന്റെ വിവിധ തട്ടുകളില്‍ കുത്തിനിറച്ച് ഒരിടത്തും സ്വതന്ത്രവായു കടക്കില്ലെന്ന് ആദ്യമേ ഉറപ്പുവരുത്തുന്നു. ഭരണത്തിലുള്ളപ്പോള്‍ അതിനനുകൂലമായും പ്രതിപക്ഷത്താകുമ്പോള്‍ എതിര്‍ത്തുകൊണ്ടുമുള്ള കാര്യപരിപാടികള്‍ മുകള്‍ത്തട്ടിലിരുന്ന് ആസൂത്രണം ചെയ്യുന്നു. അതിലൊന്നും അണുവിട മാറ്റം വരുത്താന്‍ ഒരു തട്ടിലും ഒരാള്‍ക്കുമാവാത്ത വിധം ശക്തമാണ് സജ്ജീകരണങ്ങള്‍. സ്വാഭാവികമായും സ്വന്തം നിലയില്‍ ആലോചിക്കാന്‍ തല്‍പരരായവര്‍ വിട്ടുനില്‍ക്കുന്നു. അങ്ങനെ ആശയദാരിദ്ര്യത്തിന്റെ കേന്ദ്രങ്ങളായി, ഒരു കാലത്ത് ഗ്രാമഗ്രാമാന്തരങ്ങളെ നവംനവങ്ങളായ കര്‍മ്മ പദ്ധതികളാല്‍ ആവേശം കൊള്ളിച്ചിരുന്ന വായനശാലകള്‍ മാറിയിരിക്കുന്നു.
പൊതുവെ വായനയില്‍ നിന്ന് അകലം പാലിച്ചിരുന്ന യുവതലമുറ പൂര്‍ണമായും നഗരാഭിമുഖ്യമുള്ളവരായി മാറിയതിന് ഇതുമൊരു കാരണമാണ്. ജന്മനാട്ടില്‍ അവര്‍ക്കു ചെയ്യാനൊന്നുമില്ല.
മറുവശത്ത് കോവിഡ് രണ്ടു വര്‍ഷക്കാലം ആളുകളെ കൂട്ടിലടച്ചതു പോലെ നിസ്സഹായരാക്കി. സാര്‍വത്രികമായ പൊതു വിദ്യാഭ്യാസ സംവിധാനത്തിലൂടെ കടന്നു പോന്നവരാണെല്ലാം. അക്ഷരത്തിന്റെ അഗ്നി ഏറിയും കുറഞ്ഞും എല്ലാവരിലുമുണ്ട്. പുറത്തിറങ്ങാന്‍ നിര്‍വാഹമില്ലാതിരുന്ന പ്രതിസന്ധിഘട്ടത്തെ ആത്മാവിഷ്‌ക്കരണത്തിലൂടെ തരണം ചെയ്യാനുള്ള സുവര്‍ണാവസരമാക്കി വളരെപ്പേര്‍ മാറ്റിയെടുത്തു. അങ്ങനെ ഒട്ടേറെ സാഹിത്യ കൃതികള്‍ രചിക്കപ്പെട്ടു. നിലവാരത്തിന്റെ ഏറ്റക്കുറച്ചില്‍ സ്രഷ്ടാവിനു വിഷയമല്ലല്ലോ. അവര്‍ പ്രസാധകരെ തിരക്കിയിറങ്ങി. അവസരം മുതലാക്കാന്‍ കാത്തിരുന്നവര്‍ പ്രസാധകവേഷത്തില്‍ രംഗപ്രവേശം ചെയ്തു. നൂറുക്കണക്കിനു പ്രസാധകര്‍ ഇന്നു രംഗത്തുണ്ട്. അവരുടെ മത്സരവേദി കൂടിയാണ് അക്ഷരോത്സവങ്ങള്‍. തന്ത്രങ്ങളുടെയും മറുതന്ത്രങ്ങളുടെയും അനന്തസാധ്യതകളാണ് മുന്നിലുള്ളത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ഡി.സി. ബുക്‌സിന്റെ അക്ഷരോത്സവം കോഴിക്കോട്ടു സമാപിക്കുകയും അന്താരാഷ്ട്ര അക്ഷരോത്സവം മാതൃഭൂമിയുടെതായി തിരുവനന്തപുരത്ത് ഫെബ്രുവരി 2ന് ആരംഭി ക്കുകയും ചെയ്യുമ്പോഴാണ് ഇതെഴുതുന്നത്. പുസ്തകച്ചന്ത എന്ന പദം മലയാളത്തിനു സംഭാവന ചെയ്യുകയും മീഞ്ചന്ത, പച്ചക്കറിച്ചന്ത തുടങ്ങിയ പദങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രവൃത്തി പുസ്തകത്തെ വെച്ചു പ്രാവര്‍ത്തികമാക്കിക്കാണിക്കുകയും ചെയ്ത കച്ചവട തന്ത്രജ്ഞനാണ് ഡി.സി. കിഴക്കേമുറി. അന്യന്റെ അക്ഷരങ്ങളെ ഇത്ര സമര്‍ത്ഥമായി സ്വന്തമാക്കുകയും അക്ഷരമെണ്ണി വിപണിയിലിറക്കി കാശുണ്ടാക്കുകയും ചെയ്യുന്നതില്‍ ഇതുപോലെ പ്രവീണനായിരുന്ന ഒരാള്‍ ലോകത്തു വേറെയുണ്ടാകാന്‍ തരമില്ല. പുസ്തകച്ചന്ത സര്‍വവ്യാപിയായതോടെ ലൈന്‍ മാറ്റണമെന്ന അവരുടെ തോന്നലില്‍ നിന്നാകണം സാഹിത്യോത്സവം രൂപം കൊണ്ടത്. ഇതിപ്പോള്‍ ആറാം തവണയാണ് കോഴിക്കോട്ടു കടപ്പുറത്ത് നടക്കുന്നത്.
ആദ്യത്തെ ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഒരു സ്വകാര്യസ്ഥാപനം കേരളത്തിന്റെ പേരുപയോഗിക്കുന്നതിലെ അനൗചിത്യം ആരും ഓര്‍ത്തില്ല. അതൊരു പുതുമയായിരുന്നല്ലോ. കേരളത്തിന്റെ പേരിലുള്ള ഒരു മാമാങ്കം കോഴിക്കോട്ടു നടക്കുന്നതില്‍ മലബാറുകാര്‍, വിശിഷ്യാ കോഴിക്കോട്ടുകാര്‍, ആഹ്ലാദിക്കുകയും ചെയ്തു. അക്ഷരനഗരി എന്ന പേര് കോട്ടയത്തിന്റേതാണ്. ഡി.സി.ബുക്‌സ് പ്രവര്‍ത്തിക്കുന്നതും അവിടെയാണ്. എന്നിട്ടും ഇങ്ങനെ ഒരാശയവുമായി അവരെന്തിനു കോഴിക്കോട്ടു വന്നു എന്ന ചോദ്യം തീര്‍ത്തും അപ്രസക്തമല്ല. ആശയം കൊണ്ട് കാശുണ്ടാവില്ലല്ലോ. അതു വിപണനം ചെയ്യപ്പെടണം. അതിനു പറ്റിയ മണ്ണ് കോഴിക്കോട്ടാണെന്ന് അവര്‍ക്കു തോന്നി. ഇതാ, ആറുതവണ അതു നടന്നിരിക്കുന്നു. ഇതിനിടയില്‍ ഫെസ്റ്റിവലിനുണ്ടായ പരിണാമം വിലയിരുത്തപ്പെടേണ്ടതാണ്.
തുടക്കം മുതല്‍ സച്ചിദാനന്ദനാണ് ഡയറക്ടര്‍. പാശ്ചാത്യ പൗരസ്ത്യ സാഹിത്യങ്ങളില്‍ അവഗാഹമുള്ള പണ്ഡിതനാണദ്ദേഹം. അന്താരാഷ്ട്രതലത്തില്‍ തന്നെ സാഹിത്യകാരന്മാരുമായി നിത്യസമ്പര്‍ക്കമുള്ളയാള്‍. അങ്ങനെയൊരാളെ തലപ്പത്തു നിര്‍ത്തുന്നത് സംഘാടകരെ സംബന്ധിച്ച് പണി പകുതിയും കുറഞ്ഞുകിട്ടാന്‍ സഹായിക്കും. സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ ഡി.സി.ബുക്‌സിന്റെ ഉടമസ്ഥതയില്‍ തന്നെയാണ് ആദ്യത്തെ ഫെസ്റ്റിവല്‍ നടന്നത്. കണ്ടവര്‍ക്കോ കേട്ടവര്‍ക്കോ അതില്‍ സംശയമുണ്ടായില്ല.
ഇന്ന് അതാണോ സ്ഥിതി? പഴയ സച്ചിദാനന്ദനല്ല ഇന്നത്തെ സച്ചിദാനന്ദന്‍. അദ്ദേഹം കേരള സാഹിത്യഅക്കാദമി പ്രസിഡന്റാണ്. ആ പേരില്‍ സംസ്ഥാനം അനുവദിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും പറ്റുന്നയാളാണ്. അവിടെ തുടര്‍ന്നുകൊണ്ടും സംസ്ഥാനം നല്‍കുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ചു കൊണ്ടും എങ്ങനെയാണ് ഒരു സ്വകാര്യ കച്ചവടസ്ഥാപനത്തിന്റെ പരിപാടിയുടെ ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിക്കുക?
ഇവിടെയാണ് ഫെസ്റ്റിവലിനുണ്ടായ രണ്ടാമത്തെ മാറ്റം പ്രകടമാവുന്നത്. ഡി.സി.ബുക്‌സ് – സി.പി.എം ഫെസ്റ്റിവല്‍ എന്നു വിളിക്കാവുന്നവിധം അത്ര പ്രകടമായി കക്ഷി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു പരിപാടിയാണ് ഇത്തവണ നടന്നത്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയടക്കം ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അതിനു മറ്റു വിശദീകരണങ്ങളൊന്നും ആവശ്യമില്ലാതെ വരുന്നു. അതായത് ഡി.സി. ബുക്‌സിന്റേതായി തുടങ്ങിയ അക്ഷരോത്സവം കേവലം ആറുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ മുഖ്യഭരണകക്ഷി പൂര്‍ണമായും കൈപ്പിടിയിലൊതുക്കി. തുടക്കത്തില്‍ ഡി.സിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു സെഷനുകള്‍ വന്നെങ്കില്‍ ഇപ്പോള്‍ രണ്ടുകൂട്ടരുടെയും താല്‍പര്യങ്ങള്‍ നോക്കേണ്ടി വരുന്നു. ഓരോ ഉദാഹരണം പറയാം.
എക്കാലത്തും നാടകത്തിന്റെ ഈറ്റില്ലമായ കോഴിക്കോട്ടു നടക്കുന്ന മേളകളില്‍ നിന്ന് നാടകചര്‍ച്ച മാറ്റിനിര്‍ത്തപ്പെടുന്നു. എന്തുകൊണ്ട്? ഉത്തരം ലളിതം. നാടകം പ്രസാധകരെ സംബന്ധിച്ച്, ഇന്നൊരു വില്പനച്ചരക്കല്ല. നാടകഗ്രന്ഥങ്ങള്‍ക്ക് ആവശ്യക്കാരില്ല. ഡി.സി. നാടകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമില്ല. അതിനാല്‍ നാടകത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഒരു മണിക്കൂര്‍ പോലും മാറ്റിവെയ്ക്കുന്നതു നഷ്ടമാണെന്ന് അവര്‍ കരുതുന്നു.
നിരവധി എഴുത്തുകാരുള്ള നഗരമാണ് കോഴിക്കോട്. അക്കൂട്ടത്തില്‍ പ്രശസ്തരായ പലരും ക്ഷണിക്കപ്പെടുന്നേയില്ല. അവരെ മനസ്സിലാക്കുന്നവര്‍ക്കറിയാം പാര്‍ട്ടിക്കൂറാണ് പ്രശ്‌നം. എത്ര പുസ്തകമെഴുതി എന്നതല്ല എത്ര പാര്‍ട്ടി പരിപാടികളില്‍ മുഖം കാണിച്ചു എന്നതാണ് മാനദണ്ഡം. അടുത്ത ഫെസ്റ്റിവലിന് ഒരു വര്‍ഷമുണ്ട്. അതിനിടയില്‍ ആരൊക്കെ കളം മാറിവരും എന്നു നിരീക്ഷിച്ചാവും ഏഴാമത്തെ ഫെസ്റ്റിവലിനുള്ള പങ്കാളികളെ നിശ്ചയിക്കുന്നത്.
സച്ചിദാനന്ദന്‍ യാതൊരു പ്രയാസവുമില്ലാതെ ഡയറക്ടറായി തുടരുന്നതിന്റെ രഹസ്യം വ്യക്തമായല്ലോ. സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഡയറക്ടറായിരുന്ന് ഒരു സ്വകാര്യസ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്നു പേരിട്ട് അക്ഷരമാമാങ്കം നടത്തുന്നത് അനുചിതവും അരോചകവുമാണ്. മറ്റൊരു പ്രസിദ്ധീകരണവിഭാഗമായ മാതൃഭൂമി അവരുടെ സ്വന്തം പേരിലാണ് അക്ഷരോത്സവം സംഘടിപ്പിക്കുന്നത്. കുറച്ചുമുമ്പ് ഒലീവ് പബ്ലിക്കേഷന്‍ ‘കചടതപ’ എന്ന പേരിലാണ് ഫെസ്റ്റിവല്‍ നടത്തിയത്. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലും മികച്ച രീതിയില്‍ നടത്തപ്പെട്ടു. പയ്യന്നൂര്‍ സാഹിത്യോത്സവവും പരാമര്‍ശിക്കേണ്ടതാണ്. ഇവര്‍ക്കൊന്നുമില്ലാത്ത എന്തു സവിശേഷതയാണ് ഡി.സി.ബുക്‌സിനുള്ളതെന്ന് വ്യക്തമാക്കപ്പെടണ്ടതാണ്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒരു സ്വകാര്യസ്ഥാപനത്തെ ഏല്‍പിക്കുന്നതെന്തിന്? അങ്ങനെയൊന്ന് സാഹിത്യ അക്കാദമിക്കു നടത്തിക്കൂടേ? സ്റ്റേറ്റ് ഫിലിം അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നുണ്ടല്ലോ. ഫിലിം അക്കാദമിയേക്കാള്‍ പാരമ്പര്യവും ആളും അര്‍ത്ഥവും പേരും പെരുമയുമുള്ള സ്ഥാപനമല്ലേ കേരള സാഹിത്യ അക്കാദമി! കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തേണ്ടത് ആ സ്ഥാപനമല്ലേ? അതിനുപകരം സ്വന്തം പ്രസിഡന്റിനെ സ്വകാര്യസ്ഥാപനത്തിനു പാട്ടത്തിനു കൊടുക്കുന്നതെന്തിന്?
ഡി.സി കഥയറിയാതെ ആട്ടം കാണുകയാണ്. ഒട്ടകത്തിനു മൂക്കുവെയ്ക്കാനിടം കൊടുക്കുകയാണവര്‍. എല്ലാകാലത്തും കേരളത്തില്‍ ഭരണപക്ഷം ഒന്നു തന്നെയായിരിക്കില്ല. അതു മാറിവരും. അപ്പോള്‍ പ്രശ്‌നം തീരുമല്ലോ എന്നായിരിക്കും ഡി.സി. വിചാരിക്കുന്നത്. കഷ്ടം! അവര്‍ക്കൊന്നുമറിയില്ല. നേരത്തെ പറഞ്ഞ വായനശാലകളുടെ കഥ ഓര്‍ത്തു നോക്കുക. അതില്‍ മഹാഭൂരിപക്ഷവും അതതു നാട്ടുകാര്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സംഘടിച്ചു രൂപം കൊടുത്തതാണ്. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ ആരംഭിച്ചവ ഏറെയുണ്ട്. വായിച്ചു വളരുക എന്ന സന്ദേശവുമായി കേരളം മുഴുവന്‍ ചുറ്റിയലഞ്ഞ, ഒരു പുരുഷായുസ്സു മുഴുവന്‍ ഗ്രന്ഥാലയപ്രസ്ഥാനത്തിനായി മാറ്റിവെച്ച, പി.എന്‍.പണിക്കര്‍ നേതൃത്വം നല്‍കി സ്ഥാപിച്ചവയാണ് പലതും (അദ്ദേഹത്തെ എങ്ങനെ പടിക്കു പുറത്താക്കി എന്ന ചരിത്രവും പഠിക്കപ്പെടേണ്ടതാണ്). അവയത്രയും പാര്‍ട്ടിയുടെ നീരാളിക്കൈകളില്‍ അമര്‍ന്നു പോയതെങ്ങനെ എന്നറിയുമ്പോള്‍ ഒരു ഫെസ്റ്റിവല്‍ വളഞ്ഞു പിടിക്കല്‍ എത്ര നിസ്സാരം എന്നു ബോധ്യമാവും. ഇപ്പോള്‍തന്നെ ഡി.സി. ഫെസ്റ്റിവല്‍ ഏറെക്കുറെ പൂര്‍ണ്ണമായും പാര്‍ട്ടിയുടെ പിടിയിലായി. ഇനിയുമുണ്ട് മൂന്നുവര്‍ഷം. അതുകൂടി കഴിയുമ്പോള്‍ ഡി.സി. എന്ന രണ്ടക്ഷരം വേറെ മൂന്നക്ഷരങ്ങള്‍ക്കു സ്വാഭാവികമായി വഴിമാറുന്നവിധം കാര്യങ്ങള്‍ എത്തിയിരിക്കും. കേരളത്തില്‍ എത്ര സഹകരണ സംഘങ്ങളുണ്ടെന്നും അവ ആരൊക്കെ സ്ഥാപിച്ചതാണെന്നും ഇന്ന് അവയൊക്കെ ആരുടെ കൈവശമാണെന്നും അന്വേഷിക്കാവുന്നതാണ്. സ്ഥാപിച്ചു വലുതാക്കലല്ല, കയ്യേറി സ്വന്തമാക്കലാണ് അവരുടെ രീതി.
കോഴിക്കോട് ഫെസ്റ്റെന്നോ ഡി.സി. ഫെസ്റ്റെന്നോ പേരിട്ട് സ്വന്തം നിലയ്ക്ക് നടത്തിക്കൊണ്ടുപോയാല്‍ ഡിസിക്കു കൊള്ളാം. ചിലരെ താക്കോലേല്പിക്കരുതെന്നൊരു ചൊല്ലുണ്ടല്ലോ.
മുന്‍പറഞ്ഞ എല്ലാ ഫെസ്റ്റിവലുകള്‍ക്കും പൊതു അജണ്ടയുണ്ട്. കൈലാസം നന്നാകാന്‍ വീട്ടിലിരുന്ന് ഉപവസിക്കുക. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഒത്തുകൂടി ഒരേയൊരു പ്രാര്‍ത്ഥന ആവര്‍ത്തിക്കുക. കേന്ദ്രത്തില്‍ മികച്ചൊരു ഭരണകൂടം അധികാരത്തില്‍ വരണം! എത്ര നിസ്സാരമായ ആവശ്യം! എന്താ കേന്ദ്രമേ, അതൊന്നനുവദിച്ചു കൂടേ?