ഭാരതത്തിലെ ഭൂരിപക്ഷ മതസമൂഹമായ ഹിന്ദുക്കള്‍ക്കില്ലാത്ത നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും ന്യൂനപക്ഷ മതവിഭാഗങ്ങള്‍ അനുഭവിക്കുന്നുണ്ട്. അത് ഭരണഘടനാദത്തമായ ആനുകൂല്യങ്ങള്‍ ആണു താനും. ലോകത്തില്‍ മറ്റൊരു രാജ്യത്തും ഇല്ലാത്ത ചില വിചിത്രമായ നിയമങ്ങള്‍ നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയാണ്.നിയമത്തിന്റെ മുന്നില്‍ എല്ലാ ഭാരതീയരും തുല്യരാണ് എന്നു പറയുന്ന ഭരണഘടനയുടെ അന്തഃസത്തയെ ചോദ്യംചെയ്യും വിധം ഭൂരിപക്ഷ ഹിന്ദുസമൂഹത്തിന് തുല്യനീതി നിഷേധിക്കുന്ന പല മേഖലകളുമുണ്ട്. അതില്‍ പ്രധാനം ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ ഭരിക്കാന്‍ അവര്‍ക്ക് പല സംസ്ഥാന സര്‍ക്കാരുകളും അവകാശം നിഷേധിക്കുന്നു എന്നതാണ്. ഈ പ്രശ്‌നം ഏറ്റവും രൂക്ഷമായ നീതിനിഷേധമായി തുടരുന്നത് കേരളത്തിലാണ്. മതേതരത്വം ഭരണഘടനയില്‍ എഴുതി വച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം ഭരണകൂടത്തിന് ഏതെങ്കിലും ഒരു മതവുമായി ബന്ധമുണ്ടാവാതിരിക്കാനാണ്. മതമില്ലാത്ത സ്റ്റേറ്റ് പിന്നെന്തിന് ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ മാത്രം ഭരിക്കുവാന്‍ ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ച് ദൈനംദിന ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടുന്നു?ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങളുടെ മേല്‍ യാതൊരു അധികാരാവകാശങ്ങളും സ്ഥാപിക്കാത്ത സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രം ഭരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ഭരണഘടനയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് എതിരാകുന്നു. ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇത് തുറന്ന് പറഞ്ഞതോടെ ക്ഷേത്ര വിമോചനത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ അഹോബിലം നരസിംഹസ്വാമി ക്ഷേത്രം ഭരിക്കാന്‍ സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ വച്ചതില്‍ നിന്നും ആരംഭിച്ച പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്നതിനിടയിലാണ് ക്ഷേത്രഭരണത്തില്‍ മതേതര സര്‍ക്കാരിനെന്തു കാര്യം എന്ന് സുപ്രീം കോടതി ചോദിക്കുക യുണ്ടായത്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാന്‍ പോന്ന ഒരു നിരീക്ഷണമാണ് ജസ്റ്റീസ് എസ്.കെ.കൗള്‍, എ.എസ്.ഓക എന്നിവരുടെ ബഞ്ച് നടത്തിയിരിക്കുന്നത്. ക്ഷേത്രം പൊതു ആരാധനാലയമായതിനാല്‍ അന്ധ്രയിലെ സംസ്ഥാന എന്‍ഡോവ്‌മെന്റ് കമ്മീഷന് ഭരണപരമായ നിയന്ത്രണം വേണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തള്ളിക്കൊണ്ട് സുപ്രീം കോടതി ബഞ്ച് നടത്തിയ പരാമര്‍ശം കേരളത്തിലെ ക്ഷേത്ര വിമോചന ശ്രമങ്ങള്‍ക്ക് പ്രത്യാശ പകരുന്നതാണ്.
1811 ലാണ് കേരളത്തിലെ ക്ഷേത്രഭരണം കേണല്‍ മണ്‍ട്രോ ഏറ്റെടുക്കുന്നത്. ക്ഷേത്ര ഭരണത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു ബ്രിട്ടീഷ് അധികൃതര്‍ ക്ഷേത്രഭരണം പിടിച്ചെടുത്തത്. സത്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനശക്തി കുറയ്ക്കാനും അവയുടെ അളവറ്റ സമ്പത്ത് സര്‍ക്കാരിന്റെ കീഴിലാക്കാനുമുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. ക്രൈസ്തവ മിഷണറിമാരുടെ മതപരിവര്‍ത്തന ലക്ഷ്യങ്ങള്‍ക്ക് ഹൈന്ദവ സമൂഹത്തെ പ്രതിരോധരഹിതമായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായിരുന്നു ക്ഷേത്രഭരണം പിടിച്ചെടുക്കല്‍. 1922ല്‍ രാജകീയ വിളംബരത്തിലൂടെ ദേവസ്വം ഡിപ്പാര്‍ട്ടുമെന്റ് നിലവില്‍ വന്നു. ഇന്ന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വങ്ങള്‍ക്കു പുറമെ ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളും സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രതിനിധികളാണ് ഭരിക്കുന്നത്. അതാത്കാലത്തെ ഇടത്-വലതു കക്ഷികളുടെ രാഷ്ട്രീയ പ്രതിനിധികളെ കുത്തിനിറയ്ക്കാനുള്ള സുരക്ഷിത ലാവണമായി ദേവസ്വം ബോര്‍ഡുകള്‍ മാറിയിരിക്കുന്നു. ക്ഷേത്ര ഭൂമികളും സ്വത്തു വകകളും സംരക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് താത്പര്യമില്ലെന്നു മാത്രമല്ല അവ അന്യാധീനപ്പെടുത്തുന്നതില്‍ ഔല്‍സുക്യം ഉണ്ടുതാനും. ദേവസ്വം നിയമനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്ന തൊഴിലിടമാണ്. അമ്പലങ്ങള്‍ തൊഴിലാളി യൂണിയന്‍ ഓഫീസുകളാക്കി മാറ്റുന്നതിലൂടെ രാഷ്ട്രീയക്കാര്‍ ക്ഷേത്രങ്ങളുടെ പവിത്രത തന്നെ ഇല്ലാതാക്കുകയാണ്.അഴിമതി, കെടുകാര്യസ്ഥത, പണാപഹരണം, തിരുവാഭരണമോഷണം, മരാമത്ത് പണികളിലെ വെട്ടിപ്പ് തുടങ്ങി സര്‍വ്വ കൊള്ളരുതായ്മകളുടെയും കേന്ദ്രമായി ദേവസ്വം ബോര്‍ഡുകള്‍ മാറിയിരിക്കുന്നു.
ശബരിമല പോലുള്ള ക്ഷേത്രങ്ങളിലെ നട വരവ് ഇന്ന് ക്ഷേത്ര ജീവനക്കാര്‍ എന്ന പേരില്‍ പാര്‍ട്ടിക്കാര്‍ നിയമിക്കുന്നവര്‍ക്ക് വീതിച്ചു നല്‍കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ക്ഷേത്രങ്ങളിലെ നട വരവ് പ്രത്യുത്പാദനപരമായി വിനിയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ദേവസ്വം ബോര്‍ഡുകളും ശ്രദ്ധിക്കാറുണ്ട്. ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലെ പണം കൊണ്ട് അവര്‍ ഭൂമി വാങ്ങിക്കൂട്ടുകയും, കോളേജുകളും ആശുപത്രികളും പണിഞ്ഞ് സ്വന്തം മതവിഭാഗത്തെ പ്രബലമാക്കുകയും ചെയ്യുമ്പോള്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെ നട വരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ ദീപാളി കുളിക്കുന്നത് ചോദ്യം ചെയ്യാതെ കണ്ടു നില്‍ക്കേണ്ട ഗതികേടിലാണ് ഹൈന്ദവ സമൂഹം. ഇപ്പോള്‍ നിയമ സഭയിലെ ഹിന്ദു എം.എല്‍.എമാരും മന്ത്രിമാരും ചേര്‍ന്ന് നാമനിര്‍ദ്ദേശം ചെയ്യുന്നവരാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളാകുന്നത്. തങ്ങള്‍ മതവിശ്വാസികളോ, ഹിന്ദുക്കള്‍ തന്നെയോ അല്ലെന്ന് പ്രഖ്യാപിച്ച് നടക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഇന്ന് കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്നത്. അവര്‍ നിയമിക്കുന്ന പാര്‍ട്ടി ഗുണ്ടകളാണ് പല ക്ഷേത്രങ്ങളിലെയും ജീവനക്കാര്‍. ശബരിമലയില്‍ മകരവിളക്കു ദിവസം ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ കഴുത്തിനു പിടിച്ചു തള്ളിയ ജീവനക്കാരന്‍ കമ്യൂണിസ്റ്റ് യൂണിയന്റെ നേതാവായത് യാദൃച്ഛികമല്ല.ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതമെടുത്ത് അയ്യപ്പദര്‍ശനത്തിന് ശ്രീകോവിലിന്റെ മുന്നിലെത്തുമ്പോള്‍ അവിശ്വാസിയാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുന്ന ദേവസ്വം മന്ത്രി മദയാനയെപ്പോലെ നടയടഞ്ഞ് നില്‍ക്കുന്നതും കേരളത്തില്‍ മാത്രമുള്ള കാഴ്ചയാണ്. പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് മേല്‍ശാന്തിയെ തീരുമാനിക്കുന്ന സ്ഥിതിയിലാണ് ഇന്ന് കേരളത്തിലെ ദേവസ്വം ക്ഷേത്രങ്ങള്‍. ഭക്തജനങ്ങളോ, ചില സമുദായങ്ങളോ അവരുടെ അധ്വാനത്തിന്റെ വിഹിതം ഉപയോഗിച്ച് വളര്‍ത്തിയെടുത്ത പല ക്ഷേത്രങ്ങളും ഇന്ന് ദേവസ്വം ബോര്‍ഡുകള്‍ ബലമായി പിടിച്ചെടുക്കുന്ന സാഹചര്യവും കേരളത്തില്‍ നിലവിലുണ്ട്.
പാര്‍ട്ടിക്കാരുടെ ഇഷ്ടപ്രകാരം ദേവസ്വം പണം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഗുരുവായൂര്‍ ദേവസ്വത്തിന്റെ പത്തുകോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിട്ടും അംഗീകരിക്കാത്ത കമ്യുണിസ്റ്റ് ദേവസ്വം സുപ്രീം കോടതിയില്‍ കേസ് നടത്തുകയാണ്. ശബരിമല മേല്‍ശാന്തിയായി നറുക്കെടുപ്പ് പട്ടികയില്‍ വരണമെങ്കില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈക്കൂലി കൊടുക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. കേരളത്തിലെ ക്ഷേത്രങ്ങളെ ഇത്തരം ദുരവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ ഹിന്ദു സമൂഹം നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്‍ഡോവ്‌മെന്റ് വകുപ്പിന് കീഴിലുണ്ടായിരുന്ന 34,563 ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ ഈ അടുത്തിടെ കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. ഇപ്പോള്‍ സുപ്രീം കോടതിയുടെ ബഞ്ച് മതേതര സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടരുത് എന്ന് വിധിച്ചിരിക്കുന്നു. കേരളത്തിലെ ക്ഷേത്ര വിമോചന മുന്നേറ്റങ്ങള്‍ക്ക് വഴിവിളക്കാകുന്ന സംഭവ വികാസങ്ങളാണ് ഇവയൊക്കെ.