കേരളത്തില്‍ വിദ്യാഭ്യാസവകുപ്പ് ഭരിക്കേണ്ടത് മുസ്ലിം-ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവരാകണമെന്ന അലിഖിതനിയമം നിലവില്‍ വന്നിട്ട് ദശകങ്ങളായി. അതിന് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുകളും പ്രത്യേകം ശ്രദ്ധവച്ചിരുന്നു എന്നതിന്റെ തെളിവാണ് വിദ്യാഭ്യാസവകുപ്പിനെതന്നെ വിഭജിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പെന്നൊരു പ്രത്യേക വകുപ്പുണ്ടാക്കി കെ.ടി. ജലീലിനെ അതിന്റെ മന്ത്രിയാക്കി പ്രതിഷ്ഠിച്ചത്. മന്ത്രി ജലീലിന്റെ രാഷ്ട്രീയ ഭൂതകാലം പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി എന്തുകൊണ്ടാണ് അദ്ദേഹത്തെ ഈ വകുപ്പേല്‍പ്പിച്ചതെന്ന് മനസ്സിലാകും. സ്വസമുദായസ്‌നേഹവും സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ പുസ്തകം പോലെയായിട്ട് നാളുകളായി. മതമൗലികവാദികളും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ മൗലികവാദികളും രാഷ്ട്രവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ ആശയങ്ങള്‍ കുത്തിനിറച്ച കോളേജ് മാഗസിനുകള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്നത് ഒരു ഹോബിയാക്കിയിരിക്കുകയാണ്. ഇടതുപക്ഷ ഭരണത്തിനുകീഴില്‍ എല്ലാമേഖലകളിലും കേരളം തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് നടത്തിയ മാര്‍ക്ക് ദാനം. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാനായി മാര്‍ക്ക് ദാന മഹാമേള അദാലത്തെന്ന പേരില്‍ ഒരു മന്ത്രി നേരിട്ട് നടത്തുന്നത് കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ ഒരു മന്ത്രി പുത്രന്‍ എസ്.എസ്.എല്‍.സിക്കു പരാജയപ്പെട്ടപ്പോള്‍ അയാളെ ജയിപ്പിച്ചെടുക്കാന്‍ മുഴുവന്‍ കുട്ടികള്‍ക്കും മോഡറേഷന്‍ മാര്‍ക്ക് നല്‍കിയെന്നൊരു കഥ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതിനെയൊക്കെ വെല്ലുംവിധം കേരളത്തിലെ യൂണിവേഴ്‌സിറ്റി പരീക്ഷാസമ്പ്രദായത്തെതന്നെ അട്ടിമറിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഒരു മന്ത്രി. വിജയശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ മോഡറേഷന്‍ എന്നൊരു ഏര്‍പ്പാട് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കടന്നുകൂടിയിട്ട് കാലങ്ങളായി. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതിയവനെ മണ്ടനാക്കി കൊണ്ട് പരീക്ഷയില്‍ തോറ്റവനെ ജയിപ്പിക്കുവാന്‍ സൗജന്യമായി നല്‍കുന്ന മോഡറേഷനും കൂടാതെയാണ് വകുപ്പ് മന്ത്രിയുടെ ഇഷ്ടക്കാരെ ജയിപ്പിക്കാനുള്ള മാര്‍ക്കുദാന അദാലത്ത് നടത്തിയിരിക്കുന്നത്. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ എസ്.എഫ്.ഐ ഗുണ്ടകള്‍ക്കും ഗുണ്ടാനേതാക്കന്മാര്‍ക്കും പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്ന അധ്യാപകരും ഇടതുപക്ഷ അധ്യാപകസംഘടനാ നേതാക്കളും ഉണ്ടെന്നത് ഒരു അരമനരഹസ്യമായിരുന്നു. ‘ഇത് ചുവപ്പുകോട്ടയാണ്’ എന്ന് കവാടത്തിലെഴുതിവെച്ചിരിക്കുന്ന മിക്ക കലാലയങ്ങളും എസ്.എഫ്.ഐ. തീര്‍ത്ത ജനാധിപത്യത്തിന്റെ ശവക്കോട്ടകളാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പോലെ നിരവധി അരാജക കലാലയങ്ങള്‍ കേരളത്തിലുണ്ട്. ഇവിടങ്ങളില്‍ എസ്.എഫ്.ഐക്കാര്‍ക്ക് കോപ്പിയടിക്കാന്‍ സര്‍വ്വസ്വാതന്ത്ര്യവും സാഹചര്യവും ഒരുക്കി നല്‍കുന്നത് ഇടതുപക്ഷ അധ്യാപക സംഘടനാ നേതാക്കള്‍ തന്നെയാണ്. ഇത്രയൊക്കെ ചെയ്തിട്ടും ജയിക്കാത്തവരെ മന്ത്രിതന്നെ നേരിട്ട് മാര്‍ക്കുദാന മേളയിലുടെ ജയിപ്പിക്കുന്നു എന്ന സ്ഥിതിവന്നാല്‍ നമ്മുടെ വിദ്യാഭ്യാസ നിലവാരം എവിടെ ചെന്ന് നില്‍ക്കുമെന്ന് ചിന്തിക്കുക. സര്‍വ്വകലാശാലാ പരീക്ഷകളുടെ വിശ്വാസ്യത തന്നെ തകര്‍ന്നിരിക്കുകയാണ്.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ബി.ടെക് പരീക്ഷയില്‍ കടന്നുകൂടാത്തവരെ ജയിപ്പിക്കാന്‍ മോഡറേഷന്‍ നല്‍കിയിരുന്നു. എന്നിട്ടും ജയിക്കാത്തവരെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് മാര്‍ക്കുദാനം നടത്തി ജയിപ്പിച്ചത്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖല അപ്പാടെ തകര്‍ന്നിട്ട് കാലങ്ങളായി. ഇതിന്റെ ഫലമായി ഈ വര്‍ഷം വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലായി 20398 സീറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ എത്താത്തതിനാല്‍ ഒഴിഞ്ഞുകിടക്കുന്നത്. മാര്‍ക്കുദാനത്തിലൂടെ ജയിച്ച് പുറത്തുവരുന്നവന്‍ കെട്ടുന്ന പാലവും റോഡും ഒക്കെ പാലാരിവട്ടംപാലം പോലെ ആകുമെന്നതിന് യാതൊരു സംശയവും വേണ്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ബി.ടെക് വിദ്യാര്‍ത്ഥികളെ വളഞ്ഞവഴിയില്‍ ജയിപ്പിച്ചെടുക്കാന്‍ നീക്കം നടക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. 2004-2009 കാലയളവില്‍ പഠിച്ചവര്‍ക്ക് പ്രത്യേക ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താന്‍ പോകുകയാണത്രെ. എം.ജി. സര്‍വ്വകലാശാലയിലെ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ക്ക്ദാനം നടത്തി വിജയിപ്പിച്ചതായാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇതാകട്ടെ നഴ്‌സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്ക് വരെ വിരുദ്ധമായ രീതിയിലുമായിരുന്നു. പഠനനിലവാരം കര്‍ക്കശമായി പാലിക്കേണ്ട ഇത്തരം കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ എളുപ്പവഴിയില്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പരീക്ഷകളെ പ്രഹസനമാക്കി വിജയിച്ച് പുറത്തു വന്നാല്‍ ഉണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ പോലും പരിഗണിക്കപ്പെടുന്നില്ല എന്നിടത്താണ് പ്രശ്‌നത്തിന്റെ ഗൗരവം കിടക്കുന്നത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐക്കാര്‍ തമ്മിലടിച്ച് കത്തിക്കുത്തും കൊലപാതകശ്രമവും നടന്നിരുന്നില്ലെങ്കില്‍ പി.എസ്.സി പരീക്ഷയില്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തിവന്നിരുന്ന ഇടപെടലുകള്‍ പുറംലോകം അറിയുമായിരുന്നില്ല. കോളേജില്‍ എസ്.എഫ്.ഐക്കുവേണ്ടിയും നാട്ടില്‍ ഡി.വൈ.എഫ്.ഐക്കുവേണ്ടിയും ഗുണ്ടാപണി എടുക്കുന്ന വിദ്യാര്‍ത്ഥി വേഷം കെട്ടിയ തെമ്മാടികളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാക്കാന്‍ അധികൃതര്‍ നടത്തിയ വഴിവിട്ട ഇടപെടലുകള്‍ പുറംലോകമറിഞ്ഞപ്പോള്‍ തലതാഴ്ത്തിയത് കേരളമൊന്നാകെയാണ്. ‘വര്‍ഗ്ഗീയതവേണ്ട തൊഴില്‍ മതി’ എന്ന് കമ്മ്യൂണിസ്റ്റ് യുവജനസഘടന മുദ്രവാക്യം വിളിച്ചപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കയറിപ്പറ്റാന്‍ പി.എസ്.സി പരീക്ഷകളെ തന്നെ അവര്‍ പ്രഹസനമാക്കി കഴിഞ്ഞിരുന്നുവെന്ന് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അറിഞ്ഞിരുന്നില്ല.
പവിത്രമായ യാഗശാലയില്‍ പട്ടി കയറിയതുപോലെയാണ് കേരളത്തിലെ സര്‍വ്വകലാശാലകളുടെ ഇന്നത്തെ അവസ്ഥ. കലാശാലകളില്‍ നിന്നു പുറത്തുവരുന്ന കോളേജ് മാഗസിനുകള്‍ എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം എത്തിപ്പെട്ടിരിക്കുന്ന ജീര്‍ണ്ണതയുടെ പ്രകടനപത്രികകളായി മാറിയിരിക്കുന്നു. കോഴിക്കോട് സര്‍വ്വകലാശാലാ ക്യാമ്പസില്‍ നിന്നും പുറത്തുവന്ന ‘പോസ്റ്റ് ട്രൂത്ത്’ എന്ന ക്യാമ്പസ് മാഗസിന്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഭാരതത്തിന്റെ ദേശീയ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും നാളിതുവരെ എതിര്‍ത്തു തോല്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കമ്മ്യൂണിസം തങ്ങളുടെ ദയനീയമായ തോല്‍വിയും ആസന്നമായ അന്ത്യവും തിരിച്ചറിഞ്ഞതില്‍ നിന്നുണ്ടായ കടുത്ത നിരാശയിലാണ്. ഈ നിരാശയാണ് ക്യാമ്പസ് മാഗസിനുകളില്‍ ഇന്ന് പ്രതിഫലിക്കുന്നത്. ശബരിമല ധര്‍മ്മശാസ്താവിനെയും ഭാരതമാതാവിനെയും ദേശീയവാദത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഒക്കെ തെറിവിളിക്കുന്ന കക്കൂസ് സാഹിത്യത്തിന്റെ വെളിക്കിറങ്ങല്‍ ഇടമായി കോളേജ് മാഗസിനുകളെ മാറ്റിയിരിക്കുന്നത് എസ്.എഫ്.ഐക്കാരാണ്.
ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാഭ്യാസമന്ത്രിയും ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകളും ചേര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വീണ്ടെടുക്കാന്‍ വയ്യാത്തവിധം തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ പരിഹസിച്ചുകൊണ്ട് മാര്‍ക്കു ദാനം നടത്തി തോറ്റവരെ ജയിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയും കോളേജ് മാഗസിനുകളില്‍ വെളിയ്ക്കിറങ്ങുന്ന എസ്.എഫ്.ഐക്കാരും എല്ലാം ചേര്‍ന്ന് മലയാളിയുടെ അഭിമാനബോധത്തെതന്നെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നാമിത് അര്‍ഹിക്കുന്നില്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഓരോ മലയാളിയുടേതുമാണ്.