Saturday, May 17, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സ്വയംസേവകരുടെ പങ്ക് (ആര്‍എസ്എസ്സും വനസത്യഗ്രഹവും 4)

ഡോ.ശ്രീരംഗ് ഗോഡ്‌ബോലെ

Print Edition: 16 September 2022

സംഘസ്ഥാപകനായ ഡോ.ഹെഡ്‌ഗേവാര്‍ ജീവിതത്തിലുടനീളം പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണ സ്വാതന്ത്ര്യം ലക്ഷ്യമാക്കി നടത്തുന്ന ഏതൊരു പ്രക്ഷോഭവും സജീവ പിന്തുണ അര്‍ഹിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ വനസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ച അദ്ദഹത്തിന്റെ നടപടി അത്ഭുതകരമല്ല. എന്നിരുന്നാലും വ്യക്തിപരമായി പിന്തുണ നല്‍കി എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു നേതാവിന്റെ നേതൃത്വശേഷിയെ അളക്കാനാവില്ല. തന്റെ അഭാവത്തിലും അനുയായികള്‍ക്ക് തന്നെ അനുകരിക്കത്തക്കവിധം പ്രേരണ നല്‍കാനുള്ള കഴിവാണ് ഒരു യഥാര്‍ത്ഥ നേതാവിന്റെ മുഖമുദ്ര. ‘നിര്‍ദ്ദേശത്തിലൂടെ നയിക്കുക’ എന്നതിനു പകരം ‘ഉദാഹരണത്തിലൂടെ നയിക്കുക’ എന്നതായിരുന്നു ഹെഡ്‌ഗേവാറിന്റെ സവിശേഷത. നേതാവില്‍ നിന്ന് യാതൊരു നിര്‍ദ്ദേശവും ഇല്ലാത്ത സാഹചര്യത്തിലും അനുയായികള്‍ അദ്ദേഹത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നോ? ചുരുക്കത്തില്‍ വനസത്യഗ്രഹ സമയത്ത് ഡോ.ഹെഡ്‌ഗേവാര്‍ ജയിലില്‍ സമയം ചെലവഴിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എന്താണ് ചെയ്തു കൊണ്ടിരുന്നത്?

വനസത്യഗ്രഹത്തില്‍ പങ്കെടുത്ത സംഘ അധികാരിമാര്‍
ഡോക്ടര്‍ജിയെ കൂടാതെ നിരവധി സംഘ അധികാരിമാര്‍ വനസത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായി നാഗ്പൂരിലെ പ്രഥമ യോഗം 1930 മെയ് 1 ന് നടന്നപ്പോള്‍ ഉപ്പ് വെള്ളം കുറുക്കി ഉപ്പ് ഉണ്ടാക്കാനും ബന്ധപ്പെട്ട ലഘുലേഖ വായിക്കാനുമുള്ള ആദ്യത്തെ മൂന്ന് സത്യഗ്രഹികളായി നിശ്ചയിച്ചത് ഡോ. ബി.എസ്. മുഞ്ജെ, ഡോ. മോറേശ്വര്‍ രാംചന്ദ്ര ചോല്‍കര്‍, ബാലാജി ഹുദ്ദാര്‍ എന്നറിയപ്പെടുന്ന ഗോപാല്‍ മുകുന്ദ് എന്നിവരെയായിരുന്നു. ഹുദ്ദാര്‍ സംഘത്തിന്റെ സര്‍കാര്യവാഹ് ആയിരുന്നു. ഡോക്ടര്‍ജിയുടെ കാലത്ത് സര്‍കാര്യവാഹിനു പകരം സര്‍സേനാപതി എന്ന സ്ഥാനമാണുണ്ടായിരുന്നത്. സര്‍സംഘചാലക് കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനം അദ്ദേഹത്തിനായിരുന്നു. ഒരേയൊരു സര്‍സേനാപതിയായിരുന്ന മാര്‍ത്താണ്ഡ പരശുറാം ജോഗിനെ മറാത്തി മധ്യ പ്രവിശ്യാ യുദ്ധ കൗണ്‍സിലില്‍ അസിസ്റ്റന്റ് കമാന്ററായി 1930 ജൂണ്‍ 2 ന് നിയമിച്ചിരുന്നു. (കെ.കെ. ചൗധരി, എഡിറ്റര്‍, സോഴ്‌സ് മെറ്റീരിയല്‍ ഫോര്‍ എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ്, സിവില്‍ ഡിസ്ഒബീഡിയന്‍സ് മൂവ്‌മെന്റ്, ഏപ്രില്‍- സെപ്തംബര്‍, 1930, വാല്യം XII ഗസറ്റിയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഗവണ്‍മെന്റ് ഓഫ് മഹാരാഷ്ട്ര, ബോംബെ, 1990, പേജ്. 947). 1930 ആഗസ്റ്റ് 8 ന് ജോഗിനെ മറാത്തി സി.പി. വാര്‍ കൗണ്‍സിലിലെ വളണ്ടിയര്‍ ക്യാപ്‌ററനായി നിയമിച്ചു (ചൗധരി, പേജ്. 1016). 1930 സപ്തംബര്‍ 13 ന് ജോഗിനെയും മറ്റൊരു സ്വയംസേവകനായ ഭാസ്‌കര്‍ ബട് കാസിനെയും എംപ്രസ് മില്‍ പിക്കറ്റ് ചെയ്തതിന് അറസ്റ്റ് ചെയ്ത് ആദ്യം നാഗ്പൂരിലേക്കും പിന്നീട് റായ്പൂര്‍ ജയിലിലേക്കും മാറ്റി. 1931 ജനുവരി 7 നാണ് അദ്ദേഹത്തെ വിട്ടയച്ചത്. പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും വാര്‍ദ്ധാ സംഘചാലകുമായിരുന്ന അപ്പാജി ജോഷി, വാര്‍ദ്ധാ ജില്ലയിലെ സലോദ് ഫാക്കിര്‍ സംഘചാലക് ത്ര്യംബക കൃഷ്ണറാവു ദേശ്പാണ്ഡെ, വാര്‍ദ്ധാ ജില്ലയിലെ തന്നെ ആര്‍വി സംഘചാലക് നാരായണ്‍ ഗോപാല്‍ ദേശ്പാണ്ഡെ എന്നിവര്‍ ഡോക്ടര്‍ജിയുടെ സത്യഗ്രഹി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. അവര്‍ക്ക് നാലു മാസത്തെ കഠിന തടവാണ് ലഭിച്ചത്. ദേശ്പാണ്ഡെയ്ക്കു ശേഷം ആര്‍വിയിലെ സംഘചാലകായ ഡോ. മോറേശ്വര്‍ ഗണേഷ് ആപ്‌തെയും സംഘ സ്വയംസേവകനായ ഭാസ്‌കര്‍ ഹരിമുക് ജെയും 1930 ആഗസ്റ്റ് 27 ന് അറസ്റ്റു ചെയ്യപ്പെട്ടു. നാഗ്പൂര്‍ ജില്ലാ സംഘചാലക് അപ്പാജി ഹല്‍ഡെ, സാനേര്‍ സംഘചാലക് നാരായണ്‍ ആംബേകര്‍ എന്നിവരും വനസത്യഗ്രഹ സമയത്ത് അറസ്റ്റ് വരിച്ചിരുന്നു.

ആ സമയത്തെ സംഘത്തിന്റെ കോര്‍ ടീമില്‍ സര്‍സംഘചാലക് ഡോ.ഹെഡ്‌ഗേവാര്‍, സര്‍സേനാപതി മാര്‍ത്താണ്ഡ റാവു ജോഗ്, അണ്ണാ സാഹ്നി എന്നറിയപ്പെടുന്ന അനന്ത് ഗണേഷ്, ആബാജി ഹെഡ്‌ഗേവാര്‍ എന്നറിയപ്പെടുന്ന മൊറേശ്വര്‍ ശ്രീധര്‍, വിശ്വനാഥ് വിനായക് കേല്‍കര്‍, അപ്പാജി ജോഷി എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. പരാഞ്ജ്‌പെ, സാഹ്നി, ആബാജി, കേല്‍കര്‍ എന്നിവര്‍ ഒഴികെ എല്ലാവരും വനസത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. ബാക്കിയുള്ളവര്‍ സംഘപ്രവര്‍ത്തനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി ബോധപൂര്‍വ്വം മാറിനിന്നതാവാനാണ് സാദ്ധ്യത.

വനസത്യഗ്രഹത്തില്‍ പങ്കെടുത്ത സാധാരണ സ്വയംസേവകര്‍
സംഘം 1925 ല്‍ നാഗ്പൂരില്‍ തുടങ്ങിയിരുന്നുവെങ്കിലും മറ്റു പല സ്ഥലത്തും അതിന്റെ പ്രായം ഒന്നോ രണ്ടോ വര്‍ഷമായിരുന്നു. ആയിരക്കണക്കിന് ജനസംഖ്യയുണ്ടായിരുന്ന സ്ഥലങ്ങളില്‍ സംഘ സ്വയംസേവകരുടെ എണ്ണം ആറില്‍ താഴെ മാത്രമായിരുന്നു. വനസത്യഗ്രഹത്തിനു മുമ്പ് സംഘത്തിന്റെ ശക്തി എത്രമാത്രമായിരുന്നു? 1929 ഒക്ടോബര്‍ 12-ന്റെ ദസറ ഉത്സവത്തിനുവേണ്ടി തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സര്‍കാര്യവാഹ് ബാലാജി ഹുദ്ദാര്‍ പറഞ്ഞിരുന്നത് സംഘത്തിന് മധ്യ പ്രവിശ്യയിലും ബേരാറിലും മറ്റ് ഏതാനും പ്രവിശ്യകളിലും കൂടി 40 ശാഖകള്‍ ഉണ്ടെന്നായിരുന്നു. അതില്‍ തന്നെ 18 എണ്ണമെങ്കിലും നാഗ്പൂരിലും ചുരുങ്ങിയത് 12 എണ്ണം വാര്‍ദ്ധ ജില്ലയിലുമായിരുന്നു. സംഘപ്രവര്‍ത്തനം അധികവും നാഗ്പൂര്‍, വാര്‍ദ്ധ, ചന്ദ, ഭണ്ഡാര എന്നീ മധ്യ പ്രവിശ്യയിലെ മറാത്തി സംസാരിക്കുന്ന ജില്ലകളിലായിരുന്നു. ബരാറിലെ അമരാവതി, ബുല്‍ധാന, അകോല, യവത്മാല്‍ എന്നീ ജില്ലകളില്‍ സംഘത്തെ പറ്റി ആരും കേട്ടിരുന്നില്ല. രണ്ടു ജില്ലയില്‍ മാത്രം ശിശു പ്രായത്തിലുണ്ടായിരുന്ന സംഘത്തിന്റെ നൂറു കണക്കിനു സ്വയംസേവകര്‍ വനസത്യഗ്രഹത്തില്‍ പങ്കെടുത്തുവെന്നത് ഒരു വലിയ നേട്ടം തന്നെയാണ്.
(പട്ടിക കാണുക)

വനസത്യഗ്രഹ സമയത്തെ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
1930 ആഗസ്റ്റ് 2 ന് രാവിലെ കോണ്‍ഗ്രസ്സിന്റെ ഇടക്കാല പ്രസിഡന്റ് വല്ലഭ്ഭായ് പട്ടേല്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ എന്നിവരെയും മറ്റ് ഏഴ് കോണ്‍ഗ്രസ് നേതാക്കളെയും മുംബൈയില്‍ അറസ്റ്റു ചെയ്തു (ചൗധരി, പേജ്. 362). പ്രതിഷേധ സൂചകമായി മദ്ധ്യ പ്രവിശ്യ യുദ്ധ കൗണ്‍സില്‍ ആഗസ്റ്റ് 3 മുതല്‍ ബഹിഷ്‌ക്കരണ വാരം പ്രഖ്യാപിച്ചു. ആഗസ്റ്റ് 8 ഗര്‍ഹ് വാള്‍ ദിനമായി ആചരിച്ചു. പ്രതിരോധ നടപടിയെന്ന നിലയില്‍ കാംപ്റ്റിയില്‍ നിന്നുള്ള സൈനിക സംഘങ്ങള്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ തടിച്ചു കൂടിയിരുന്ന 50,000 ത്തോളം വരുന്ന ആള്‍ക്കുട്ടത്തെ പിരിച്ചു വിടാന്‍ നാഗ്പൂരിലൂടെ മാര്‍ച്ച് ചെയ്തു. 2.30 ന് ആരംഭിച്ച നിരോധിക്കപ്പെട്ട പ്രകടനം 144-ാം വകുപ്പ് അവസാനിക്കുന്ന അര്‍ദ്ധരാത്രി വരെ പോലീസ് തടഞ്ഞു വെച്ചു. (ചൗധരി, പേജ്.1015). സംഘത്തിന്റെ ആംബുലന്‍സ് വിഭാഗത്തിലെ അറുപത് ഗണവേഷധാരികളായ സ്വയംസേവകര്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒരു മണി വരെ തുടര്‍ച്ചയായി സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്തു. ഡോക്ടര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം ഡോ. പരാഞ്ജ്‌പെയാണ് ഈ ആംബുലന്‍സ് വിഭാഗം രൂപീകരിച്ചത്. (സംഘ ആര്‍കൈവ്സ്, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, രജിസ്റ്റേര്‍സ്/ രജിസ്റ്റര്‍ 7/ ഡി.എസ്.സിബബ0247).

വനസത്യഗ്രഹത്തില്‍ പങ്കെടുത്തതിന് രാംടേക്കില്‍ നിന്നുള്ള രണ്ടു യുവാക്കളെ 1930 സപ്തംബര്‍ 2 ന് നാഗ്പൂര്‍ ജയിലില്‍ ചാട്ടവാറടി ശിക്ഷക്ക് വിധേയരാക്കി. അന്ന് ഒരു പ്രതിഷേധ യോഗം നടക്കുകയും പിറ്റേന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. വളണ്ടിയര്‍മാരുടെ സംഘങ്ങള്‍ കോടതികളും സെക്രട്ടേറിയറ്റും മറ്റു സര്‍ക്കാര്‍ ഓഫീസുകളും പിക്കറ്റ് ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചു വിടുന്നതിന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നാലു പേര്‍ക്ക് പരിക്കുപറ്റി. മദ്ധ്യപ്രവിശ്യയിലെ വാര്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ പി.കെ. സാല്‍വെയും മറ്റ് മൂന്നുപേരും അറസ്റ്റ് ചെയ്യപ്പെട്ടു. മര്‍ദ്ദനമേറ്റ രണ്ടുപേരെയും കൊണ്ട് 1000 സ്ത്രീകള്‍ ഉള്‍പ്പെടെ ഏതാണ്ട് 20,000 പേര്‍ വരുന്ന ജനക്കൂട്ടം വൈകുന്നേരം 4 മണിക്ക് നഗരത്തിലൂടെ പ്രകടനം നടത്തി. കാറുകളില്‍ സ്ട്രച്ചറില്‍ കിടത്തിയ സത്യഗ്രഹികളുടെ പിന്നിലായി മര്‍ദ്ദനം ചിത്രീകരിച്ച വലിയ പ്ലക്കാര്‍ഡും ഉണ്ടായിരുന്നു (ചൗധരി, പേജ് 1036). ആംബുലന്‍സ് യൂനിറ്റിലെ ഗണവേഷം ധരിച്ച 32 സ്വയംസേവകരും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. തലേദിവസം അറസ്റ്റു ചെയ്യപ്പെട്ട വളണ്ടിയര്‍മാരെ അഭിനന്ദിക്കുന്നതിന് സപ്തംബര്‍ 11 ന് ഏകദേശം 3500 പേര്‍ പങ്കെടുത്ത ഒരു യോഗവും നടന്നിരുന്നു. പ്രാസംഗികരില്‍ സര്‍സംഘചാലക് ഡോ.എല്‍.വി. പരാഞ്ജ്‌പെയും ഉണ്ടായിരുന്നു (ചൗധരി, പേജ്. 1038).

കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ എം.വി. അഭ്യങ്കര്‍ക്കു നേരെ ജയിലില്‍ വെച്ചു നടന്ന ക്രൂരതകളില്‍ പ്രതിഷേധിക്കുന്നതിന് 1930 ഒക്ടോബര്‍ 24 ‘അഭ്യങ്കര്‍ ദിന’ മായി ആചരിക്കാന്‍ മദ്ധ്യ പ്രവിശ്യാ യുദ്ധകാര്യ സമിതി ആഹ്വാനം ചെയ്തു. പരിപാടിയിലേക്ക് സംഘത്തെയും ക്ഷണിച്ചിരുന്നു. സംഘ സ്വയംസേവകര്‍ വ്യക്തിപരമായ നിലയില്‍ അതില്‍ പങ്കെടുത്തു. സംഘത്തിന്റെ ആംബുലന്‍സ് സേനയിലെ യൂനിഫോം ധരിച്ച അംഗങ്ങളും പങ്കെടുത്തു (സംഘ ആര്‍കൈവുകള്‍, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, രജിസ്റ്റേര്‍സ് – രജിസ്റ്റര്‍ 7 – ഡി എസ് സി – 0249, ഡി എസ് സി-0250).

സംഘപ്രവര്‍ത്തനങ്ങളുടെ മേല്‍ വനസത്യഗ്രഹത്തിന്റെ സ്വാധീനം
ഡോ.ഹെഡ്ഗേവാറിന്റെ അറസ്റ്റിനു ശേഷവും സംഘപ്രവര്‍ത്തനം പതിവു പോലെ തുടര്‍ന്നു. അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ട ജൂലായ് മാസത്തില്‍ സംഘത്തിന്റെ കാര്യകാരി മണ്ഡലിന്റെ മൂന്നു യോഗങ്ങളും സംഘ ശിക്ഷകന്മാരുടെ ഒരു യോഗവും നടന്നു. കോളേജ് അവധിയ്ക്കു ശേഷം ലാത്തി ക്ലാസുകളും പഴയതുപോലെ സ്ഥിരമായി നടക്കാന്‍ തുടങ്ങി. സംഘത്തിനു വേണ്ടി നിധിശേഖരിക്കുന്നതിന് ഒരു പദ്ധതിയും ആസൂത്രണം ചെയ്യപ്പെട്ടു. ശാഖ നടക്കുന്ന സംഘസ്ഥാന് പുറത്തും സൈനികരീതിയിലുള്ള പരിശീലനങ്ങള്‍ നടന്നു. സംഘത്തിന്റെ നാഗ്പൂരിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സേനാപതിയായ അണ്ണാ സോഹ്‌നി, യശ്വന്ത് നാരായണ്‍ എന്ന ബാപ്പു റാവു ബല്ലാല്‍, കാര്യവാഹ് കൃഷ്ണ നീലകണ്ഠ മൊഹരീര്‍, ഹെഡ്‌ഗേവാറിന്റെ അമ്മാവനായ ആബാജി തുടങ്ങിയവര്‍ നോക്കിനടത്തി. ഡോ. പരംജ്‌പെ ഇടയ്ക്കിടെ ജയിലിലെത്തി ഹെഡ്‌ഗേവാറെ കണ്ടു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇടവേളകളില്‍ മുടങ്ങാതെ സ്വയംസേവകരെ അറിയിച്ചിരുന്നു ( സംഘ ആര്‍ കൈവ്‌സ്, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, രജിസ്റ്റേര്‍സ്/ രജിസ്റ്റര്‍ 7/ഡി. എസ്.സി.-0242, ഡി.എസ്.സി.-0244).

1930 ഒക്ടോബര്‍ 2 ന് ദസറയോടനുബന്ധിച്ച് സംഘ സ്വയംസേവകര്‍ നടത്തിയ റൂട്ട് മാര്‍ച്ച് സര്‍സേനാപതി മാര്‍ത്താണ്ഡ റാവു ജോഗിനെ തടവിലാക്കിയിരുന്ന നാഗ്പൂര്‍ ജയിലിനു മുന്നിലൂടെയാണ് കടന്നുപോയത്. തുടര്‍ന്ന്, തടവിലാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് എം.വി. അഭ്യങ്കറുടെ വസതിയുടെ മുന്നിലെത്തിയപ്പോള്‍ സ്വയംസേവകര്‍ സൈനിക രീതിയില്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. ഹെഡ്‌ഗേവാറുടെ തടവുകാലത്ത് ചില സംഘവിരുദ്ധ ശക്തികള്‍ സംഘപ്രവര്‍ത്തനങ്ങളുടെ മുഖ്യ കേന്ദ്രമായ മൊഹിതെ സംഘസ്ഥാനില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. നാഗ്പൂര്‍ രാജവംശത്തിന്റെ പ്രത്യേകിച്ച് രാജാ ലക്ഷ്മണ്‍ റാവു ദോണ്‍സ്ലെയുടെ സൗമനസ്യത്താല്‍ കേന്ദ്ര സംഘസ്ഥാന്‍ 1930 ഡിസംബര്‍ 24 ന് ഭോണ്‍സ്ലെ ഹത്തി ഖാനെയിലേക്ക് (ആനപ്പന്തി) മാറ്റി (സംഘ ആര്‍കൈവ്‌സ്, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, രജിസ്റ്റേര്‍സ്/ രജിസ്റ്റര്‍ 7 /ഡി.എസ്.സി.-0292).

സംഘപ്രവര്‍ത്തനത്തിനു പുറമെ മറ്റു ദേശീയ പ്രവര്‍ത്തനങ്ങളിലും വ്യക്തിപരമായും സംഘടനാപരമായും സ്വയംസേവകര്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ ഉത്സവമണ്ഡല്‍ നാഗ്പൂരിലെ സഹസ്രചണ്ഡി മന്ദിറില്‍ വെച്ച് 1930 ആഗസ്റ്റ് 1 – ന് ലോകമാന്യ തിലകന്റെ ചരമ വാര്‍ഷികം ആചരിച്ചിരുന്നു. ‘മഹാരാഷ്ട്ര’പത്രത്തിന്റെ പത്രാധിപര്‍ ഗോപാല്‍ അത്ത് ഒഗലെയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. പരാംജ്‌പെ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. വ്യവസ്ഥകളുടെ ചുമതല സംഘത്തിനായിരുന്നു (സംഘ ആര്‍കൈവ്‌സ്, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, രജിസ്റ്റേര്‍സ്/ രജിസ്റ്റര്‍7/ ഡി.എസ്.സി.-0243). 1930 ഒക്ടോബര്‍ 7-നാണ് ഭഗത് സിംഗ്, സുഖ് ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിക്കൊന്നത്. രണ്ടു പോലീസുകാരെ കൊന്നതുമായി ബന്ധപ്പെട്ട് 1931 ജനുവരി 13 – ന് സോളാപ്പൂരില്‍ നാല് ദേശസ്‌നേഹികളെയും തൂക്കിക്കൊന്നിരുന്നു. രണ്ടു സന്ദര്‍ഭങ്ങളിലും സംഘ സ്വയംസേവകര്‍ ബലിദാനികള്‍ക്ക് സൈനിക രീതിയില്‍ അഭിവാദ്യം അര്‍പ്പിക്കുകയും രണ്ടു ദിവസത്തേക്ക് സംഘപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. 1931 ജനുവരി 26-ന് പൂര്‍ണ്ണ സ്വാതന്ത്ര്യ ദിനത്തില്‍ നിത്യ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയും നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്രകടനത്തില്‍ 55 സംഘ സ്വയംസേവകര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. 1931 ഫെബ്രുവരി 6 – ന് പണ്ഡിറ്റ് മോത്തിലാല്‍ നെഹ്‌റു അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പിറ്റെ ദിവസം സംഘപ്രവര്‍ത്തനത്തിന് അവധി നല്‍കി.

നിഷേധാത്മക സ്വാധീനം
വനസത്യഗ്രഹം ചില സ്ഥലങ്ങളില്‍ കുറച്ചു കാലത്തേക്കെങ്കിലും സംഘപ്രവര്‍ത്തനത്തിന്റെ മേല്‍ തെറ്റായ സ്വാധീനമുണ്ടാക്കി. ചന്ദ ജില്ലയിലെ ചിമൂര്‍ സഹസംഘചാലക് മാധവനാരായണ്‍ ദോ പെ ഹെഡ്‌ഗേവാറിന് എഴുതി: ‘സംയുക്ത വന സത്യഗ്രഹം ചിമൂറില്‍ 1930 ആഗസ്റ്റ് 24-നാണ് നടന്നത്. ഏകദേശം 1500 – 1600 ആളുകളുടെ ജനക്കൂട്ടമാണ് ഇവിടെ ഉണ്ടായിരുന്നത്. സപ്തംബര്‍ 16 ന് തുടങ്ങിയ അവരുടെ അറസ്റ്റ് 22-ാം തിയ്യതിയാകുമ്പോഴേക്കും 15 പേര്‍ തടവിലാകുന്ന അവസ്ഥയിലായി. അവര്‍ ഏതാണ്ടെല്ലാവരും സംഘപ്രവര്‍ത്തകരായിരുന്നതിനാല്‍ മറ്റെല്ലാ സ്വയംസേവകരുടെയും ശ്രദ്ധ വ്യതിചലിക്കപ്പെട്ടു. തത്ഫലമായി കഴിഞ്ഞ രണ്ടു മാസമായി സംഘ നിര്‍ദ്ദേശം സ്തംഭനാവസ്ഥയിലായി. കോണ്‍ഗ്രസ്സിന്റെ പ്രചരണക്കാര്‍ ചിമൂറില്‍ വന്ന് അവരുടെ പ്രസംഗങ്ങള്‍ തുടങ്ങി. ഇതിന്റെ ഫലമായി സംഘ സ്വയംസേവകരും ഗ്രാമവാസികളും ഉള്‍പ്പെടുന്ന 200-ഓളം പേര്‍ കോണ്‍ഗ്രസ്സിന്റെ സന്നദ്ധ പ്രവര്‍ത്തകരായി അവരുടെ പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടു. (സംഘ ആര്‍ കൈവ്സ്, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, രജിസ്റ്റര്‍സ്/ രജിസ്റ്റര്‍ 3 ഡി.എസ്.സി.-0061).1921 ലെ കാനേഷുമാരി പ്രകാരം ചിമൂറിലെ ജനസംഖ്യ 5500 ഉം 1929 നവംബര്‍ എത്തിയപ്പോഴുള്ള സ്വയംസേവകരുടെ എണ്ണം 69 ഉം ആണ്.

വാര്‍ദ്ധ ജില്ലയിലെ അല്ലിപൂരില്‍ 1930 ല്‍ നടന്ന ദസറ ഉത്സവത്തിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു : ‘കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തക ഗണവും മാറിയിരിക്കുന്നു. നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ ഫലമായി സേനാപതിയും ട്രഷററുമായ ഗോവിന്ദറാവു ചോപ്‌ടെയും മേല്‍നോട്ടക്കാരനായ ബാലാജി കൊതേക്കറും മാത്രമാണ് ചുമതലകളില്‍ നിന്നും മാറിയത്. ഇപ്പോള്‍ 20-25 ആളുകള്‍ ശാഖയില്‍ വരുന്നുണ്ട്. നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ ഫലമായി അധികമാളുകളും പങ്കെടുക്കുന്നില്ല. സ്ഥലമില്ലാത്തതു മൂലം മറ്റെല്ലാ നിര്‍ദ്ദേശങ്ങളും നിശ്ചലാവസ്ഥയിലാണ്. പ്രാര്‍ത്ഥനയും വ്യായാമവും മാത്രമാണ് നടക്കുന്നത്. ശിക്ഷകന്മാരായി ആരുമില്ല.’

1921 ലെ കാനേഷുമാരി അനുസരിച്ച് അല്ലിപുരിലെ ജനസംഖ്യ 4443 ഉം 1929 നവംബറില്‍ ആകെ 110 സംഘ സ്വയംസേവകരുമാണ് ഉള്ളത് ( സംഘ ആര്‍കൈവ്‌സ്, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, രജിസ്റ്റേര്‍സ്/ രജിസ്റ്റര്‍3 ഡി.എസ്.സി.-0062).
1930 ഒക്ബര്‍ 2നു നടന്ന ദസറ ഉത്സവത്തിന്റെ റിപ്പോര്‍ട്ടില്‍ താഴെ പറയുന്ന കൗതുകകരമായ പരാമര്‍ശവുമുണ്ട് : ‘സ്വയംസേവകരുടെ മേല്‍ കോണ്‍ഗ്രസ്സിനുണ്ടായ സ്വാധീനത്തിന്റെ ഫലമായി ചന്ദ ജില്ലയിലെ ബ്രഹ്‌മപുരിയില്‍ നടന്ന ഉത്സവവും പതിവില്ലാത്ത വിധം യാതൊരു ആവേശവും ഉത്സാഹവും ഇല്ലാത്തതായിരുന്നു……. ആയുധപൂജയ്ക്കു ശേഷം സ്വാമി രാംദാസ്, ശിവാജി, ലോകമാന്യതിലക്, ഗാന്ധിജി, വജ്രദേഹി ഹനുമാന്‍ എന്നിവരുടെ ചിത്രങ്ങളുംപൂജിച്ചു’ (സംഘ ആര്‍കൈവ്‌സ്, ഹെഡ്‌ഗേവാര്‍ പേപ്പേര്‍സ്, രജിസ്റ്റേര്‍സ്/രജിസ്റ്റര്‍ 3 ഡി.എസ്.സി.ബ0068).

ഗുണകരമായ സ്വാധീനം
വനസത്യഗ്രഹം ബേരാറില്‍ സംഘപ്രവര്‍ത്തനത്തിന്റെ വികാസത്തിലേക്കു നയിച്ചു. മദ്ധ്യപ്രവിശ്യയില്‍ നിന്നുള്ള ആളായതിനാല്‍ ഡോ.ഹെഡ് ഗേവാര്‍ അവിടെ സത്യഗ്രഹം അനുഷ്ഠിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പകരം ബേരാറാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ആ സമയത്ത് സംഘം ബേരാറില്‍ അത്ര അറിയപ്പെട്ടിരുന്നില്ല. അവിടെ നിന്നുള്ള സത്യഗ്രഹികളെ അകോല ജയിലിലാണ് അടച്ചിരുന്നത്. സംഘ കാഴ്ചപ്പാടില്‍ ചിന്തിക്കുമ്പോള്‍, ഡോക്ടര്‍ജിയെയും അകോല ജയിലില്‍ തന്നെ അടച്ചത് ഒരു ഭാഗ്യമായിട്ടാണ് കരുതപ്പെട്ടിരുന്നത്. അവിടെ വെച്ച് ഡോക്ടര്‍ജിയുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ കോണ്‍ഗ്രസ്സുകാരും സംഘപ്രവര്‍ത്തകരായി മാറി. ജയില്‍ മോചനത്തിനു ശേഷം ഡോക്ടര്‍ജി 1931 സപ്തംബര്‍-ഒക്ടോബര്‍ കാലയളവില്‍ ബേരാറില്‍ യാത്ര ചെയ്യുകയും പല ഭാഗങ്ങളിലും സംഘശാഖകള്‍ ആരംഭിക്കുകയും ചെയ്തു. നിയമ ലംഘന പ്രസ്ഥാനത്തില്‍ സജീവമായിരുന്ന നിരവധി വ്യക്തികള്‍ ഡോ.ഹെഡ്‌ഗേവാറുടെ സ്വാധീനത്തില്‍ വന്ന് സംഘത്തില്‍ ചേര്‍ന്നു. 1931 – ല്‍ അവരില്‍ പലരെയും അദ്ദേഹം പ്രാദേശിക തലത്തില്‍ സംഘചാലകന്മാരായി നിയോഗിച്ചു – ഡോ. യാദവ് ശ്രീഹരി ആണെ( കല്‍ക്കത്ത കാലം മുതല്‍ ഹെഡ്‌ഗേവാറിന്റെ സുഹൃത്തായ അദ്ദേഹത്തെ 1930 ആഗസ്റ്റ് 1 ന് അറസ്റ്റ് ചെയ്തിരുന്നു), ഡോ. പ്രഹ്ലാദ് മാധവ് കാലെ(ഖംഗോണ്‍), ഭാജി സാഹേബ് ബെദാര്‍കര്‍(അക്കോട്), ശങ്കര്‍ എന്ന അണ്ണാ സാഹബ് ദാബിര്‍(വാഷിം). (വനസത്യഗ്രഹത്തില്‍ പങ്കെടുത്ത മറ്റു വ്യക്തികളുടെ വിവരങ്ങള്‍ക്ക് ചൗധരി, പേജ് 888, 891, 897, 931, 942, 998, 1009, 1023 കാണുക). ബാപ്പു സാഹേബ് ദാരവിനെ ദാര്‍വ( യവത് മാല്‍ ജില്ല) യിലെ സംഘചാലകായി നിയോഗിച്ചു.’ഉദയ്’ പത്രത്തിന്റെ പത്രാധിപര്‍ നാരായണ്‍ രാം ലിംഗ് ബമന്‍ ഗാവോണ്‍കറെ അമരാവതിയില്‍ വെച്ച് 1930 ജൂലൈ 29 – ന് അറസ്റ്റു ചെയ്തിരുന്നു. അദ്ദേഹത്തെ 1933 സപ്തംബര്‍ 11 ന് അമരാവതിയിലെ സംഘചാലകായി നിയോഗിച്ചു.

ചിത്തലെയുടെ സ്മരണ
പ്രായത്തില്‍ ഹെഡ്‌ഗേവാറിനേക്കാള്‍ മൂത്ത അകോല സംഘചാലക് ഗോപാല്‍കൃഷ്ണ എന്ന ബാബാ സാഹേബ് ചിത്തലെയ്ക്ക് അദ്ദേഹത്തോട് വലിയ അടുപ്പമാണ് ഉണ്ടായിരുന്നത്. ചിത്തലെ എഴുതിയ ഈ അനുസ്മരണം ശ്രദ്ധേയമാണ്: ‘ഡോക്ടര്‍ജി സത്യഗ്രഹത്തിനു പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ സംഘത്തിന്റെ 125 കാര്യകര്‍ത്താക്കളും സത്യഗ്രഹത്തിനു പോകാന്‍ തയ്യാറായി. ശിക്ഷ കിട്ടിയ അവരെയെല്ലാം അകോല ജയിലില്‍ അടയ്ക്കുകയും ചെയ്തു. 25 ആളുകളുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ ഡോക്ടര്‍ജിയോട് ഇങ്ങനെ ചോദിച്ചു: ‘താങ്കള്‍ വന സത്യഗ്രഹത്തിന് പോയി, ഒരു കഷണം പുല്ല് അരിഞ്ഞതിന് 9 മാസമായി ജയിലില്‍ നരകിക്കുന്നു. ഇതുകൊണ്ട് താങ്കള്‍ക്ക് എന്തു കിട്ടി? മാത്രമല്ല, താങ്കള്‍ 125 ആളുകളെയും കൂടെ കൊണ്ടുപോയി. ഇപ്പോള്‍ സംഘത്തിന്റെ വളര്‍ച്ച നിലയ്ക്കുകയും സംഘപ്രവര്‍ത്തനത്തിന് വലിയ ദോഷം വരാനിരിക്കുകയും ചെയ്യുന്നു.’ ഡോക്ടര്‍ജിയും കൂടെയുള്ളവരും എന്റെ ചോദ്യം കേട്ട് അഞ്ചു മിനിട്ടോളം ഉറക്കെ ചിരിച്ചു. എന്റെ ചോദ്യത്തെ കുറിച്ച് ഡോക്ടര്‍ജി എന്താണ് ചിന്തിച്ചതെന്ന് ആര്‍ക്കറിയാം ? വളരെ സന്തോഷത്തോടു കൂടി അദ്ദേഹം ആയിരക്കണക്കിന് ആളുകളോട് പറഞ്ഞു: ‘ബാബാ ചിത്തലെ ജയിലില്‍ എന്നെ കാണാന്‍ വന്നിട്ടു പറഞ്ഞു, ഒരു കഷണം പുല്ലരിഞ്ഞതിന് ഞാന്‍ 9 മാസം ജയിലില്‍ നരകിച്ചു എന്ന്.’ അത്രയധികം സന്തോഷത്തോടെയാണ് അദ്ദേഹം ഇതു പറഞ്ഞത്. (കേസരി, 1940 ജൂലൈ 2).

വനസത്യഗ്രഹത്തില്‍ നൂറു കണക്കിന് സംഘ സ്വയംസേവകര്‍ ഡോക്ടര്‍ ഹെഡ്‌ഗേവാറിനൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പങ്കെടുത്തു. അവരുടെ ഇടപെടലില്‍ നിന്ന് സംഘം പരിക്കേല്‍ക്കാതെ പുറത്തുകടന്നു എന്നു മാത്രമല്ല ബേരാറില്‍ അത് വികസിക്കുകയും ചെയ്തു. സ്വയംസേവകര്‍ അവരുടെ ദേശീയ വികാരം നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാതെ തന്നെ സംഘസ്ഥാനിലും പുറത്തും പ്രകടിപ്പിച്ചു. ഈ സംതൃപ്തിയാണ് ചിത്തലെയുടെ വാക്കുകളോടുള്ള ഡോക്ടര്‍ജിയുടെ പ്രതികരണത്തില്‍ വ്യക്തമായതെന്ന കാര്യത്തില്‍ സംശയമില്ല.

(അവസാനിച്ചു)

വിവര്‍ത്തനം:സി.എം.രാമചന്ദ്രന്‍

 

Tags: ആര്‍എസ്എസ്സും വനസത്യഗ്രഹവും
Share1TweetSendShare

Related Posts

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

ജെഎന്‍യുവിലെ ദിശാമാറ്റം

ഹൃദയഭേദകം

ഹിന്ദു ഭൂരിപക്ഷം ഇനിയെത്രനാള്‍? (ജനസംഖ്യയിലെ മതംമാറ്റങ്ങള്‍ 10)

എമ്പുരാനും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും

‘വെടിയുകില്ല ഞാനീ വഴിത്താരയെ’

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Photo credit: PTI

ജമ്മുവിൽ ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies