താമ്രപര്‍ണ്ണിയാറും കോതയാറും പറളിയാറും ഭക്തിപൂര്‍വ്വം തൃക്കാല്‍ വണങ്ങിയൊഴുകുന്ന തിരുവട്ടാര്‍ ആദികേശവപെരുമാളിന്റെ ക്ഷേത്രത്തില്‍ നാലു നൂറ്റാണ്ടിനു ശേഷം മഹാകുംഭാഭിഷേകം നടന്നു. കന്യാകുമാരി ജില്ലയില്‍ തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ മാര്‍ത്താണ്ഡത്തുനിന്ന് 7 കിമീ ദൂരെയായി തിരുവട്ടാര്‍ എന്ന സ്ഥലത്താണ് ആദിധാമസ്ഥലമെന്നും ദക്ഷിണവൈകുണ്ഠമെന്നും ചേരനാട്ടിലെ ശ്രീരംഗമെന്നും എല്ലാം വിശേഷിപ്പിക്കപ്പെടുന്ന ആദികേശവക്ഷേത്രം. പരമ്പരാഗത തമിഴ്ഗ്രാമത്തിന്റെ ശാന്തതയില്‍ നദീതീരത്തായി മുപ്പതടി ഉയരമുള്ള കോട്ടമതിലിനുള്ളിലാണ് ഈ വൈഷ്ണവക്ഷേത്രം. വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നു. സംഘകാലകൃതികളില്‍ ഒന്നായ പുറനാനൂറില്‍ ഈ ക്ഷേത്രത്തിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളതില്‍ നിന്ന് തന്നെ ക്ഷേത്രത്തിന് രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്നു മനസ്സിലാക്കാം. എ.ഡി 1510ല്‍ ചൈതന്യമഹാപ്രഭു ഈ ക്ഷേത്രം സന്ദര്‍ശിക്കുകയും ബ്രഹ്മസൂത്രത്തിന്റെ അഞ്ചാമത്തെ അധ്യായം കണ്ടെത്തുകയും ചെയ്തുവെന്നു പറയപ്പെടുന്നു.
പഴമയുടെ പെരുമ പേറുന്ന ഈ ക്ഷേത്രം കേരളത്തിലെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു മുമ്പു തന്നെ പണികഴിപ്പിക്കപ്പെട്ടതാണ് എന്നു കരുതപ്പെടുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേതു പോലെ അനന്തതല്പശായിയായ വിഷ്ണുഭഗവാന്റെ രൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. എന്നാല്‍ പത്മനാഭസ്വാമിക്ഷേത്രത്തില്‍ പത്മനാഭസ്വാമി കിഴക്കോട്ടു ദര്‍ശനത്തിലാണെങ്കില്‍ ആദികേശവന്‍ പടിഞ്ഞാട്ട് ദര്‍ശനരീതിയിലാണ് പള്ളികൊള്ളുന്നത്. ആദികേശവഭഗവാന്‍ പടിഞ്ഞാറേക്ക് ശ്രീപത്മനാഭസ്വാമിയെ നോക്കുന്നുവെന്നാണ് സങ്കല്‍പം. മൂന്നു വാതിലുകളിലൂടെ മാത്രമേ ഈ വിഗ്രഹം പൂര്‍ണ്ണമായി ദര്‍ശിക്കാനാവൂ. പുരട്ടാശി, പൈങ്കുനി മാസങ്ങളിലെ മൂന്നുമുതല്‍ ഒമ്പതുവരെ ദിവസങ്ങളില്‍ സായാഹ്നത്തില്‍ സൂര്യരശ്മികള്‍ നേരിട്ട് ഈ വിഗ്രഹത്തില്‍ പതിക്കുമെന്നത് ഈ ക്ഷേത്രത്തിന്റെ സവിശേഷതയാണ്. ആദികേശവനോടുള്ള ആദരസൂചകമായി സൂര്യഭഗവാന്‍ തന്റെ രശ്മികളാല്‍ ഭഗവാനെ നേരിട്ട് അഭിഷേകം ചെയ്യുന്നുവെന്നാണ് സങ്കല്പം. ഭഗവാന്‍ വിഷ്ണുവിന്റെ 22 അടി നീളമുള്ള രൂപം നിര്‍മ്മിച്ചിരിക്കുന്നത് കരിങ്ങാലിത്തടി, 16008 സാളഗ്രാമങ്ങള്‍, 64 തരം പദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന കടുശര്‍ക്കരയോഗം എന്നിവ ഉപയോഗിച്ചാണ്. നിത്യപൂജ നടത്തുന്നത്് അര്‍ച്ചനാവിഗ്രഹത്തിലാണ്.
പ്രതിഷ്ഠയുടെ രൂപസാദൃശ്യം മാത്രമല്ല ഇവിടത്തെ ഉത്സവരീതികള്‍ക്കും പത്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവരീതികളുമായി സമാനതകളുണ്ട്. അല്പശിയിലും പൈങ്കുനിയിലും ഇവിടെയും ഉത്സവം കൊണ്ടാടാറുണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിന് മഹാരാജാവ് ഉടവാളേന്തി അകമ്പടി സേവിക്കുമ്പോള്‍ തിരുവട്ടാര്‍ ആദികേശവക്ഷേത്രത്തില്‍ രാജപ്രതിനിധിയായി അകമ്പടി സേവിക്കുന്നത് ആറ്റിങ്ങല്‍ അമുന്തിരത്തു പോറ്റിയാണ്. ഉത്സവത്തോടനുബന്ധിച്ച് 18 ദിവസത്തെ കഥകളി നടത്താറുണ്ട്. വൈകുണ്ഠ ഏകാദശിയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ഉത്സവം.
ദ്രവിഡ ശില്പകലാരീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം ലഭ്യമായ ശിലാരേഖകള്‍ പ്രകാരം കൊല്ലവര്‍ഷം 779ല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നു കണ്ടെത്തിയിട്ടുണ്ട്. പഴമയുടെ പ്രാമാണ്യം വിളിച്ചോതുന്ന, ശില്പഭംഗിയാര്‍ന്ന ഇതിന്റെ നിര്‍മ്മാണരീതി ആധുനികയുഗത്തിലെ യന്ത്രവല്‍കൃത നിര്‍മ്മാണരീതികളെ അവലംബിക്കുന്ന എഞ്ചിനീയര്‍മാരെപ്പോലും വിസ്മയിപ്പിക്കുന്നതാണ്. 18 കല്‍പ്പടവുകള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. ശില്പഭംഗിയാര്‍ന്ന 224 കല്‍ത്തൂണുകള്‍ ഉള്ള നാലമ്പലവും ശീവേലിപ്പുരയും രാമായണത്തിലെ രംഗങ്ങളും ഹൈന്ദവദൈവങ്ങളുടെ രൂപങ്ങളും ആലേഖനം ചെയ്ത കൊത്തുപണികളാല്‍ അലംകൃതമായ മണ്ഡപങ്ങളും 12-ാം നൂറ്റാണ്ടില്‍ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിനു മുന്നില്‍ 18 അടി വീതിയില്‍ ഒറ്റശിലയില്‍ നിര്‍മ്മിച്ച ഒറ്റക്കല്‍മണ്ഡപവും എല്ലാം ക്ഷേത്രത്തിന്റെ കമനീയതയ്ക്ക് മാറ്റുകൂട്ടുന്നു. ഒറ്റക്കല്‍മണ്ഡപത്തിന്റെ തെക്കേ ഭാഗത്ത് ഭഗവാന്റെ ദശാവതാരങ്ങള്‍ ശിലയില്‍ കൊത്തിവച്ചിട്ടുണ്ട്. ബലിപീഠമണ്ഡപത്തിലെ കല്‍ത്തൂണുകളില്‍ വിഷ്ണു, ലക്ഷ്മണന്‍, ഇന്ദ്രജിത്ത്, നടരാജന്‍, വേണുഗോപാലന്‍, പാര്‍വ്വതി എന്നിവരുടെ ആള്‍ വലുപ്പത്തിലുള്ള രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഇവിടത്തെ ചെമ്പുകൊണ്ടുള്ള കൊടിമരം 1895ല്‍ മൂലംതിരുനാള്‍ മഹാരാജാവ് നിര്‍മ്മിച്ചുനല്കിയതാണ്.
തമിഴ്‌നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ക്ക് സാധാരണയായി കണ്ടുവരാറുള്ള ക്ഷേത്രഗോപുരം ഈ ക്ഷേത്രത്തിനില്ലെന്നതും കേരളീയ സമ്പ്രദായത്തിലാണ് ഇതിന്റെ നിര്‍മ്മാണമെന്നതും ഒരു സവിശേഷതയാണ്. തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ നിര്‍മ്മിതിക്കായി അവലംബിച്ചിട്ടുള്ളത് ഈ ക്ഷേത്രത്തിന്റെ മാതൃകയാണ്. കേരളീയ താന്ത്രികവിധിപ്രകാരമാണ് ഇവിടത്തെ പൂജ നിര്‍വ്വഹിക്കുന്നത് എന്നതും പൂജാരി കേരളീയനായിരിക്കും എന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ക്ഷേത്രത്തിന്റെ പുറത്തെ പ്രാകാരത്തിലെ, തമിഴിലും സംസ്‌കൃതത്തിലുമുള്ള അമ്പതോളം ശിലാലിഖിതങ്ങള്‍ ക്ഷേത്രത്തെ ചരിത്രവുമായി ബന്ധിപ്പിക്കുന്നു. ചരിത്രത്തിന്റെ താളുകളില്‍ മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ഒന്നാണ് തിരുവട്ടാര്‍ ക്ഷേത്രം. കുളച്ചല്‍ യുദ്ധത്തിന് പുറപ്പെടുന്നതിനുമുമ്പ് മാര്‍ത്താണ്ഡവര്‍മ്മ വഞ്ചിരാജപരമ്പരയുടെ കുലദേവതാക്ഷേത്രമായിരുന്ന ഈ ക്ഷേത്രത്തില്‍ വാള്‍ വച്ചു വണങ്ങി അനുജ്ഞ വാങ്ങുകയും 500 പണം കാണിക്കയിടുകയും ചെയ്തിട്ടുണ്ടെന്നു ചരിത്രഭാഷ്യം. കുളച്ചല്‍ യുദ്ധത്തില്‍ വിജയശ്രീലാളിതനാകാന്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചത് ആദികേശവന്റെ അനുഗ്രഹമാണെന്ന് അന്നുള്ളവര്‍ വിശ്വസിച്ചിരുന്നു. ആദികേശവപെരുമാളിന്റെ അനന്യഭക്തനായിരുന്ന വലിയദിവാന്‍ കേശവപിള്ള രാജാകേശവദാസനായി മാറിയതും ഇവിടെവച്ചാണത്രെ.
ആര്‍ക്കാട് നവാബുമായും ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. 1740ല്‍ ആര്‍ക്കാട് നവാബിന്റെ സൈന്യം ഈ ക്ഷേത്രം കൊള്ളയടിക്കുകയും സ്വര്‍ണ്ണത്തിലുള്ള അര്‍ച്ചനാബിംബം കട്ടുകൊണ്ടുപോയി നവാബിന്റെ ഗോഡൗണിലുള്ള ശേഖരത്തില്‍ കൊണ്ടുതള്ളുകയും ചെയ്തു. എന്നാല്‍ തന്റെ മേല്‍ നിക്ഷേപിച്ചിരുന്ന എല്ലാറ്റിനെയും തള്ളിമാറ്റി ഈ വിഗ്രഹം മുകളിലേക്കുയര്‍ന്നു വരികയും വച്ചിരിക്കുന്ന സ്ഥാനത്തു നിന്ന് വ്യതിചലിക്കുകയും ചെയ്തുകൊണ്ടിരുന്നു. അത്ഭുതപരതന്ത്രനായ നവാബ് ചങ്ങല ഉപയോഗിച്ച് വിഗ്രഹത്തെ കെട്ടിയിടാന്‍ ശ്രമിച്ചു. ഇതേസമയത്ത് നവാബിന്റെ പത്‌നി രോഗാതുരയായി. ചികിത്സകൊണ്ടൊന്നും ഫലമില്ലാതെ അനുദിനം അവരുടെ നില വഷളായിക്കൊണ്ടിരുന്നു. ഈ അവസരത്തില്‍ ക്ഷേത്രപൂജാരിക്ക് ഈ വിഗ്രഹം സ്വപ്‌നത്തില്‍ പ്രത്യക്ഷമായി വിഗ്രഹം തിരികെകൊണ്ടുവച്ചാല്‍ ഭാര്യയുടെ അസുഖം മാറുമെന്ന് ആര്‍ക്കാട് നവാബിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടുവത്രെ. അയാള്‍ അപ്രകാരം അറിയിച്ചതിനെത്തുടര്‍ന്ന് നവാബ് വിഗ്രഹം തല്‍സ്ഥാനത്ത് തിരിച്ചെത്തിക്കുകയും ക്ഷേത്രത്തിലേക്ക് ഒരു കിരീടവും സ്വര്‍ണ്ണത്തളികയും കപ്പും സമര്‍പ്പിക്കുകയും ചെയ്തതോടെ നവാബിന്റെ പത്‌നിക്ക് അസുഖം പൂര്‍ണ്ണമായി ഭേദമാകുകയും ചെയ്തു. ഇവ ഉപയോഗിച്ചുള്ള പ്രത്യേക പൂജ നിര്‍വ്വഹിക്കുന്ന സമയത്ത് ഭഗവാനു ചാര്‍ത്തുന്ന കിരീടം മുസ്ലിം തൊപ്പിയുടെ ആകൃതിയുള്ളതാണ്.. എന്നും രാവിലെ ശീവേലിപൂജസമയത്ത് ഉപയോഗിക്കുന്നതും നവാബ് സമ്മാനിച്ച സാമഗ്രികളാണ്. തിരു അള്ളാ പൂജ എന്ന പേരില്‍ വര്‍ഷം തോറും 21 ദിവസം പൂജനടത്താനും തിരു അള്ളാ മണ്ഡപമെന്ന പേരില്‍ ഒരു മുഖമണ്ഡപം പണികഴിപ്പിക്കാനും ഉള്ള ധനം ക്ഷേത്രത്തിനു സമര്‍പ്പിച്ചാണ് നവാബ് മടങ്ങിയത്.
ഐതിഹ്യപ്പെരുമകളില്‍ ആദികേശവക്ഷേത്രത്തിന് ബ്രഹ്മയജ്ഞവുമായി ബന്ധമുണ്ട്. പത്‌നിക്ക് അര്‍ഹമായ സ്ഥാനം നല്കി മാത്രം ചെയ്യേണ്ട യജ്ഞത്തില്‍ ബ്രഹ്മദേവന്‍ പത്‌നിയായ സരസ്വതീദേവിയെ പങ്കെടുപ്പിക്കാത്തതില്‍ ദേവി അത്യന്തം കുപിതയാകുകയും ഹോമാഗ്നിയില്‍ നിന്ന് കേശന്‍ എന്നും കേശി എന്നു പേരായ അസുരരെ നിര്‍മ്മിക്കുകയും ചെയ്തു. ഈ അസുരര്‍ മൂന്നുലോകങ്ങള്‍ക്കും ശല്യമായിത്തീര്‍ന്നപ്പോള്‍ ദേവകള്‍ പ്രശ്‌നപരിഹാരത്തിനായി മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ആശ്രിതവത്സലനായ ഭഗവാന്‍ വിഷ്ണു കേശനെ യുദ്ധത്തില്‍ തോല്‍പ്പിച്ചു. വിജയസൂചകമായി പാഞ്ചജന്യം മുഴക്കി. യുദ്ധാനന്തരം മഹേന്ദ്രഗിരിയില്‍ ചെന്നു പതിച്ച കേശനെ ഉടന്‍ തന്നെ അനങ്ങാന്‍ കഴിയാത്ത വിധം ആദിശേഷന്‍ തന്റെ ശരീരം കൊണ്ടു ചുറ്റിവളയുകയും അവനു രക്ഷപ്പെടാന്‍ കഴിയാത്തവണ്ണം ഭഗവാന്‍ ഉടന്‍ തന്നെ തന്റെ ഭാരം കേശനുമേല്‍ പതിക്കുമാറ് ആദിശേഷനുമേലെ ശയിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ച അസുരനെ അതിനനുവദിക്കാതെ കാവലായി 12 ശിവലിംഗങ്ങള്‍ തങ്ങള്‍ക്കു ചുറ്റിലുമായി പ്രതിഷ്ഠിച്ചു. ഈ 12 ശിവലിംഗങ്ങളാണ് ശിവാലയഓട്ടം നടത്തുമ്പോള്‍ ഭക്തജനങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഇവ സന്ദര്‍ശിച്ചു തൊഴുതശേഷം ആദികേശവക്ഷേത്രദര്‍ശനം നടത്തിയാലേ ശിവാലയ ഓട്ടം പൂര്‍ണ്ണമാകൂ എന്നാണ് വിശ്വാസം.
തന്റെ സഹോദരനുനേരിട്ട ദുരന്തത്തില്‍ പ്രതികാരദാഹിയായിത്തീര്‍ന്ന കേശി സഖിയായ കോതയുമായിച്ചേര്‍ന്ന് രണ്ട് നദികളായി മാറി ക്ഷേത്രത്തെ മുക്കിക്കളയാന്‍ ശ്രമിച്ചു. ഈ സമയം ഭൂമീദേവി സ്വയം ക്ഷേത്രമിരിക്കുന്ന ഭാഗത്തെ ഉയര്‍ത്തിക്കൊണ്ട് ക്ഷേത്രം മുങ്ങിപ്പോകാതെ കാത്തു. അതിനാലാണ് ക്ഷേത്രം ഇപ്പോഴും തറനിരപ്പില്‍ നിന്ന് 55 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വാസം. തുടര്‍ന്ന് പശ്ചാത്താപവിവശരായ കേശിയുടെയും സഖിയുടെയും അഭ്യര്‍ത്ഥന മാനിച്ച് ഭഗവാന്‍ അവര്‍ക്കു മാപ്പു നല്കുകയും ഇരുനദികളും അറബിക്കടലുമായി സംഗമിക്കുന്ന മൂവാറ്റുമുഖം എന്ന സ്ഥലത്ത് മുങ്ങി ആറാടുകയും ചെയ്തു. ഇതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും പൈങ്കുനി ഉത്സവസമയത്ത് ഭഗവാന്‍ സ്വര്‍ണ്ണഗരുഡനിലേറി ഈ സ്ഥലത്ത് എത്തുകയും നദീജലത്തില്‍ ആറാടുകയും ചെയ്യാറുണ്ട്. പറളിയാറും കോതയാറും താമ്രപര്‍ണ്ണിയാറും ഈ ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളില്‍ കാണാം. പറളിയാര്‍ വട്ടത്തില്‍ ചുറ്റിയൊഴുകുന്നതിനാലാണ് തിരുവട്ടാര്‍ എന്ന് ഈ സ്ഥലത്തിനു പേരു ലഭിച്ചത്.
സ്വന്തം പിതാവിന്റെ ആജ്ഞയാല്‍ മാതൃഹത്യ ചെയ്ത പരശുരാമന്‍ ഇവിടെയാണ് പാപദോഷപരിഹാരക്രിയകള്‍ ചെയ്തതെന്നാണ് വിശ്വാസം. വസിഷ്ഠമുനി ഈ ക്ഷേത്രത്തില്‍ കുറെക്കാലം ആവസിക്കുകയുണ്ടായിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
സമ്പത്തിന്റെ കേദാരമായിരുന്ന ഈ ക്ഷേത്രത്തെയും ദൗര്‍ഭാഗ്യം ഗ്രസിച്ചുവെന്നു പറയാതെ വയ്യ. രണ്ടുതവണയായി നടന്ന കവര്‍ച്ചയില്‍ ഈ ക്ഷേത്രത്തിലെ സമ്പത്ത് മുഴുവന്‍ നഷ്ടപ്പെട്ടുപോയി. സ്വയം കവര്‍ച്ചക്കാരെ ശിക്ഷിച്ച ആദികേശവപെരുമാളിന്റെ സമ്പത്ത് കവര്‍ന്നവര്‍ക്ക് നിയമാനുസൃത ശിക്ഷപോലും ലഭിച്ചില്ല എന്നതാണ് ദു:ഖകരമായ സത്യം. ഒരുകാലത്ത് ദൈവിക ശക്തിയുടെ അത്യുഗ്രമായ പ്രഭാവത്തോടെ ശോഭിച്ചിരുന്ന ഈ ക്ഷേത്രത്തിന്റെ ശക്തി ക്ഷയോന്മുഖമായത് ഒരുപക്ഷേ ക്ഷേത്രത്തിലെ ആത്മീയതന്ത്രങ്ങളുടെ അപര്യാപ്തതകൊണ്ടാവാം. ഭക്തരുടെ മനംനിറഞ്ഞ പ്രാര്‍ത്ഥനയും വ്രതശുദ്ധിയോടെയുള്ള സഫലമായ താന്ത്രികവിധികളും കൊണ്ടാണല്ലോ ഏതൊരു ദേവസാന്നിധ്യത്തിന്റെയും ശക്തി വര്‍ദ്ധിക്കുക. ഈ സത്യം ഉള്‍ക്കൊണ്ടുകൊണ്ടാവണം ഇസ്‌ക്കോണ്‍, എ എസ് ഐ, ഭക്തജനങ്ങളുടെ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും മഹാകുംഭാഭിഷേകം നടത്തി ക്ഷേത്രചൈതന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്.