പത്തനംതിട്ട സ്വദേശിനി അഭിരാമി എന്ന പന്ത്രണ്ടു വയസ്സുകാരി ഇക്കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് മരിച്ചതോടെ കേരളത്തിലെ മുഖ്യ സാമൂഹ്യ വിഷയമായി തെരുവുനായകള്‍ മാറിയിരിക്കുകയാണ്. ബാധിച്ചാല്‍ ചികിത്സ ഇല്ലാത്ത ഒരു മഹാവ്യാധി എന്ന നിലയില്‍ പേവിഷബാധ മനുഷ്യനില്‍ ഭീതി പരത്തുക സ്വാഭാവികമാണ്. പേവിഷബാധയ്ക്ക് കാരണമായ റാബീസ് വൈറസുകള്‍ അധികവും പട്ടികളില്‍ നിന്നും പകരുന്നു എന്നതുകൊണ്ട് പട്ടികളെ ഭയത്തോടെ കാണുന്നവരുണ്ട്. കടവാവല്‍ അടക്കം പല ജീവികളും റാബീസ് വൈറസിന്റെ വാഹകരാവാം എന്നതാണ് സത്യം. വളര്‍ത്തുമൃഗങ്ങളില്‍ പൂച്ചയും പശുവുമടക്കം പല ജീവികളും ഈ മാരക വൈറസിന്റെ വാഹകരാവാം. എന്നാല്‍ നായകളില്‍ നിന്നുമാണ് ഏറെയും പേവിഷബാധ സംഭവിക്കുന്നത് എന്നതുകൊണ്ടാവാം പലരും നായയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. എളുപ്പം പെറ്റുപെരുകുന്ന ജീവി എന്ന നിലയില്‍ തെരുവില്‍ വളരുന്ന നായകള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നത് സത്യമാണ്. തെരുവുകള്‍ ഉണ്ടായ കാലം മുതല്‍ ലോകത്തെല്ലായിടത്തും തെരുവുനായകളും ഉണ്ട്. എന്നാല്‍ കേരളത്തിലേത് പോലെ മറ്റ് സ്ഥലങ്ങളില്‍ തെരുവുനായ പ്രശ്‌നമാകാത്തതെന്തുകൊണ്ടാണ് എന്ന് ചിന്തിക്കേണ്ടതാണ്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ തെരുവുകളില്‍ ഉടമസ്ഥരില്ലാത്ത രണ്ടര ലക്ഷത്തിലധികം നായകള്‍ ഉണ്ട്.
തെരുവില്‍ നായകള്‍ പെറ്റുപെരുകുന്നത് നിയന്ത്രിക്കാനും അവയ്ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാനും അങ്ങിനെ പൊതു ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താനും ഒട്ടുമിക്ക രാജ്യങ്ങളിലും ഏര്‍പ്പാടുണ്ട്. കേരളത്തില്‍ തെരുവുനായകളെ വന്ധ്യംകരിക്കാനും അവയ്ക്ക് പേവിഷബാധയ്‌ക്കെതിരെ കുത്തിവയ്‌പ്പെടുക്കാനും ശ്രദ്ധിക്കേണ്ട ഭരണകൂടം മറ്റ് പലതിലുമെന്നപോലെ ഇതിലും പരാജയപ്പെട്ടിരിക്കുന്നു. ഒരുപക്ഷെ കേരളത്തില്‍ പട്ടി കടിയേറ്റ് മരിക്കുന്നതിനേക്കാള്‍ എത്രയോ പേര്‍ പൊതുനിരത്തുകളില്‍ കുഴികളില്‍ വീണ് മരിക്കുന്നു. കേരളത്തില്‍ പട്ടി പെരുകിയാലും പെതുനിരത്തില്‍ കുഴികള്‍ പെരുകിയാലും കോടതികള്‍ക്കിടപെടേണ്ടി വരുന്നു എന്നത് സൂചിപ്പിക്കുന്നത് ഭരണകൂടത്തിന്റെ പരാജയങ്ങളെ ആണ്. കേരളത്തിലെ കുത്തഴിഞ്ഞ ഭരണ സംവിധാനങ്ങളില്‍ നിന്നും അഴിമതികളില്‍ നിന്നും നീറുന്ന നിരവധി ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഇപ്പോള്‍ ചിലര്‍ തെരുവുനായകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. സാഡിസ്റ്റുകളായ പല സാമൂഹ്യവിരുദ്ധരും തങ്ങള്‍ വലിയ മനുഷ്യ സ്‌നേഹികളാണെന്ന് തെളിയിക്കാന്‍ നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി കൊണ്ടിരിക്കുന്നു. നാലായിരത്തി അഞ്ഞൂറില്‍ അധികം വര്‍ഷങ്ങള്‍ കൊണ്ട് പരിണാമ പ്രക്രിയയുടെ നിരന്തര പ്രവര്‍ത്തനങ്ങളിലൂടെ ജീനുകളില്‍ രേഖപ്പെടുത്തപ്പെട്ട സാമൂഹ്യ ജീവിത സ്വഭാവമുള്ള ഭാരതീയ നായ്ക്കള്‍ എന്നും മനുഷ്യന് ഉപകാരികളായിരുന്നു എന്ന് കാണാം. ഭൂമിയില്‍ മനുഷ്യനോട് ആദ്യം ഇണങ്ങിയ വന്യജീവിയാണ് നായ്ക്കള്‍ എന്നാണ് ചരിത്രം പറയുന്നത്. നായകളെപ്പോലെ മനുഷ്യനോട് മരണപര്യന്തം കൂറും വിശ്വസ്തതയും പുലര്‍ത്തുന്ന മറ്റൊരു ജീവിയില്ല. സ്‌നേഹ രഹിതമായി മാറിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തില്‍ വളര്‍ത്തുനായകള്‍ അടക്കമുള്ള ഓമന മൃഗങ്ങള്‍ കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന സമാശ്വാസം എത്രയെന്ന് മനസ്സിലാക്കാതെ നായകളുടെ വംശഹത്യയ്ക്കു വേണ്ടി വാദിക്കുന്നവരെയാണ് കരുതി ഇരിക്കേണ്ടത്.
പക്ഷിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ അവയെ ചുട്ടു കൊല്ലാമെങ്കില്‍ എന്തുകൊണ്ട് തെരുവുനായ്ക്കളെയും കൂട്ടമായി കൊന്നൊടുക്കിക്കൂടാ എന്ന് ചോദിക്കുന്നവരുണ്ട്. ചോദ്യത്തില്‍ യുക്തിയുണ്ടെങ്കിലും പ്രായോഗികതലത്തില്‍ പതിയിരിക്കുന്ന ചില അപകടങ്ങള്‍ അതില്‍ ഉണ്ട്. ഒന്നാമതായി തെരുവുനായ്ക്കളും ജൈവ ശൃംഖലയിലെ ഒരു കണ്ണിയെന്ന നിലയില്‍ അവയുടെ കൂട്ടക്കുരുതി മറ്റ് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. 1994 ല്‍ സൂററ്റ് നഗരത്തില്‍ തെരുവുനായകളെ കുട്ടക്കൊല ചെയ്തതിനോടനുബന്ധിച്ച് പ്ലേഗ് പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായി. ഇതിനെക്കുറിച്ച് പഠിച്ചവര്‍ എലികള്‍ പെരുകുന്നത് തടയുന്നതില്‍ തെരുവുനായകള്‍ ഒരു പങ്ക് വഹിച്ചിരുന്നു എന്നും തെരുവുനായകളെ കൂട്ടക്കുരുതി ചെയ്തതോടെ എലികള്‍ പെരുകുകയും പ്ലേഗ് പടര്‍ന്നുപിടിക്കാന്‍ അത് കാരണമാകുകയും ചെയ്തു എന്നു കണ്ടെത്തി.
ഇതൊക്കെ ആണെങ്കിലും കേരളത്തില്‍ തെരുവുനായകള്‍ പെരുകുകയും അവ വാഹനത്തിന് കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങളും പട്ടി കടി ഏല്‍ക്കുന്ന സംഭവങ്ങളും വര്‍ദ്ധിച്ചുവരികയുമാണ്. അറവുശാലകളില്‍ നിന്നും വ്യാപകമായി പുറന്തള്ളുന്ന ഇറച്ചിമാലിന്യങ്ങള്‍ കഴിക്കുന്നത് തെരുവുനായകളുടെ അക്രമവാസന വളര്‍ത്തുന്നുണ്ട് എന്നു വേണം അനുമാനിക്കാന്‍. ആറു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായ കടിച്ച് ആശുപത്രിയിലെത്തിയത് എട്ടു ലക്ഷത്തില്‍ അധികം പേരാണത്രെ. തെരുവുനായകളുടെ അക്രമത്തില്‍ ജീവനോപാധികളായ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളും ഏറി വരികയാണ്. പട്ടി കടിയേറ്റവര്‍ക്ക് സൗജന്യ പേവിഷ പ്രതിരോധ മരുന്ന് കുത്തിവയ്ക്കാന്‍ മാത്രം പ്രതിവര്‍ഷം കേരളത്തിന് ഇരുപത് കോടിയോളം രൂപ ചിലവിടേണ്ടി വരുന്നു എന്നാണ് ഒരു കണക്ക്. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പരിശ്രമിച്ച് എണ്‍പത് ശതമാനം തെരുവുനായകളെയെങ്കിലും വന്ധ്യംകരിക്കുകയല്ലാതെ പ്രശ്‌ന പരിഹാരത്തിന് കുറുക്കുവഴികളില്ല. ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഫണ്ട് വകയിരുത്തുകയോ, സ്ഥിരമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാത്ത ഭരണകൂടം കുറ്റം മിണ്ടാപ്രാണികളായ നായ്ക്കളില്‍ കെട്ടിവച്ച് വിവാദങ്ങളുടെ പുകമറകള്‍ സൃഷ്ടിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഈയിടെയാണ് ഗോവ സമ്പൂര്‍ണ്ണ പേവിഷ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഗോവയ്ക്ക് കഴിയുമെങ്കില്‍ കേരളത്തിനും ഇത് കഴിയേണ്ടതല്ലെ. അങ്ങിനെ കഴിഞ്ഞാല്‍ പട്ടി വധം ആട്ടക്കഥ കാട്ടി ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ല എന്നൊരു പ്രശ്‌നമുണ്ട്. തങ്ങള്‍ നായ വിരോധികളാണെന്നു വരുത്തുന്നതില്‍ പോലും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കേരളത്തിലെ സര്‍ക്കാരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
എന്തായാലും മഹാപ്രസ്ഥാനത്തില്‍ അന്തിമ നിമിഷം വരെ തന്നെ പിന്‍തുടര്‍ന്ന നായക്കു കൂടി സ്വര്‍ഗ്ഗം ലഭിക്കുമെങ്കില്‍ തനിക്ക് സ്വര്‍ഗ്ഗം മതിയെന്ന് ശഠിച്ച ധര്‍മ്മപുത്രരുടെ നാടാണ് ഭാരതം. നായക്കു കൂടി അവകാശപ്പെട്ടതാണ് ഈ ലോകം എന്ന ബോധ്യം മാത്രമല്ല, ഭൂതദയയുടെയും കാരുണ്യത്തിന്റെയും സന്ദേശവും ഈ കഥയില്‍ ഉണ്ട്. ധര്‍മ്മപുത്രരെ നായ പിന്‍തുടരുമ്പോള്‍ മാത്രമേ ഈ കഥയ്ക്ക് ഇങ്ങനെ ഒരു പരിണാമഗുപ്തി ഉണ്ടാകൂ എന്ന പ്രശ്‌നം ബാക്കിയാണ്.