Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home നോവൽ

കര്‍മ്മകാണ്ഡം (നിര്‍വികല്പം 25)

എസ്.സുജാതന്‍

Print Edition: 22 July 2022
നിര്‍വികല്പം പരമ്പരയിലെ 35 ഭാഗങ്ങളില്‍ ഭാഗം 24

നിര്‍വികല്പം
  • നിര്‍വികല്പം
  • വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)
  • ഭിക്ഷാംദേഹി (നിര്‍വികല്പം 3)
  • കര്‍മ്മകാണ്ഡം (നിര്‍വികല്പം 25)
  • മുതലയുടെ പിടി (നിര്‍വികല്പം 4)
  • ഗുരുവിനെ തേടി (നിര്‍വികല്പം 5)
  • ചണ്ഡാളന്‍(നിര്‍വികല്പം 6)

ആചാര്യസമക്ഷമെത്തുമ്പോള്‍ പത്മപാദനും ദേവനന്ദനും ആകെ തളര്‍ന്നിരുന്നു. എത്തിയപാടെ സങ്കടം സഹിക്കവയ്യാതെ പത്മപാദന്‍ പുലമ്പാന്‍ തുടങ്ങി:

”ഗുരോ, ഞങ്ങള്‍ കാവേരിയില്‍ സ്‌നാനം ചെയ്ത് രംഗനാഥസ്വാമിയെ ദര്‍ശിച്ചശേഷം പൂര്‍വ്വാശ്രമത്തിലെ അമ്മാവന്റെ വീട്ടില്‍ വഴിമധ്യേ കയറാനിടയായി. സന്തോഷംകൊണ്ട് ഭാഷ്യവ്യാഖ്യാനം അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. അദ്വൈതസിദ്ധാന്തത്തിന് എതിരെയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഞാന്‍ വാദത്തില്‍ ഖണ്ഡിച്ചു. ഗ്രന്ഥം അവിടെ സൂക്ഷിച്ചിട്ട് ഞങ്ങള്‍ രാമേശ്വരത്തേക്ക് പോയി. തിരികെ വന്നപ്പോഴേക്കും സ്വന്തം വീടും എന്റെ പുസ്തകവും കത്തിനശിച്ച വിവരം അഭിനയഖേദത്തോടെ അമ്മാവന്‍ അറിയിക്കുകയായിരുന്നു. ”

ദേവനന്ദന്‍ മൗനിയായി മുഖം കുമ്പിട്ടിരുന്നു. പത്മപാദന്‍ തുടര്‍ന്നു:

”തുടര്‍ന്ന്, അദ്ദേഹത്തോടൊപ്പം താമസിച്ച് ഗ്രന്ഥരചന ആരംഭിക്കാനൊരുങ്ങിയെങ്കിലും എനിക്കു നല്കിയ ഭക്ഷണത്തില്‍ അദ്ദേഹം ബുദ്ധിമാന്ദ്യത്തിനുള്ള മരുന്നു കലര്‍ത്തി. അസുഖം ബാധിച്ച് അവശനായ എനിക്ക് ഇപ്പോള്‍ ബുദ്ധിക്ക് സ്ഥിരതയില്ലാത്തപോലെ. ഞാനിനി എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവുമില്ല ഗുരോ! ”

സമചിത്തത നഷ്ടപ്പെട്ട ശിഷ്യന്റെ പരവേശം കണ്ട് ആശ്വസിപ്പിക്കാനായി പറഞ്ഞു:

”പത്മപാദന്‍, നിങ്ങള്‍ വിഷമിക്കേണ്ട. സംഭവിച്ചതെല്ലാം കര്‍മ്മവിപാകമാണെന്നു കരുതിയാല്‍ മതി. കര്‍മ്മം വരുന്ന വഴി ഗഹനമാണ്. ഗഹനവും വിസ്മയകരവുമായ കര്‍മ്മമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതിന് നാം ആരെയും പഴിചാരിയിട്ട് കാര്യമില്ല. അത് നാം അനുഭവിച്ചേ മതിയാകൂ.. ‘ഗഹനാ കര്‍മ്മണോ ഗതിഃ’” എന്ന് ഗീതയില്‍ ഭഗവാന്‍ പറയുന്നില്ലേ! കര്‍മ്മം വരുന്ന വഴി പൂര്‍ണമായി നമുക്ക് മനസ്സിലാക്കാനാവില്ല. അത് ഗഹനമാണ്!”

ശിഷ്യനും പ്രശിഷ്യനും ശാന്തമായി കേട്ടിരിക്കുന്നത് കണ്ടപ്പോള്‍ തുടര്‍ന്നു:

”നാം എന്തിനെച്ചൊല്ലിയാണ് പൊതുവെ വിഷാദഭാവവുമായി കഴിയുന്നത്? പക്ഷികളെയോര്‍ത്ത് നാം ദുഃഖിക്കാറില്ല. മേഘങ്ങളെച്ചൊല്ലി നാം വിലപിക്കാറില്ല. പ്രകൃതിയെയോര്‍ത്ത് നാം തകിടം മറിയാറില്ല. ചുറ്റുപാടുകളെച്ചൊല്ലി അധികം വിഷമിച്ചിരിക്കാറുമില്ല. നമ്മെച്ചൊല്ലിയും നമുക്കു ചുറ്റുമുള്ള ആളുകളെക്കുറിച്ച് ചിന്തിച്ചുമാണ് നാം മിക്കപ്പോഴും വിഷമിച്ചിരിക്കുന്നത്. ശത്രുക്കളെയോര്‍ത്ത് നാം അസ്വസ്ഥരാകുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയുമോര്‍ത്ത് നാം ദുഃഖിക്കുന്നു. മനുഷ്യമനസ്സ് ഒന്നുകില്‍ ബന്ധുക്കളിലും സുഹൃത്തുക്കളിലും മുഴുകിയിരിക്കുന്നു. അല്ലെങ്കില്‍ ശത്രുക്കളില്‍ ഒട്ടി നില്ക്കുന്നു. ദോഷകരമായി നാം ചിലരോട് ഒന്നും ചെയ്തിട്ടില്ലായെങ്കില്‍ പോലും അവര്‍ നമ്മുടെ ശത്രുക്കളായി മാറുന്നില്ലേ? പലര്‍ക്കും ഇതുപോലുള്ള അനുഭവങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. നാം തെറ്റായി ഒന്നും തന്നെ അവരോടു ചെയ്തിട്ടില്ല, ചെയ്യുന്നുമില്ല. എന്നിട്ടും അവര്‍ നമ്മോടു ശത്രുതാഭാവം വെച്ചുപുലര്‍ത്തുന്നു. ഇത് വളരെ ആശ്ചര്യകരമായി തോന്നുന്നില്ലേ? പലപ്പോഴും നിങ്ങള്‍ ചിന്തിച്ചു കാണും, എന്തുകൊണ്ട് അയാള്‍ തന്റെ ശത്രുവായി മാറി? ഇന്നലെവരെ അയാള്‍ തന്റെ സുഹൃത്തായിരുന്നുവല്ലോ. ഇപ്പോള്‍ അയാള്‍ക്കെന്തു പറ്റി? അതുപോലെ ചില ആളുകളോടു നാം പ്രത്യേക പരിഗണനയൊന്നും കാണിക്കുന്നില്ല. എന്നിട്ടും അവര്‍ നമ്മുടെ അടുത്ത സുഹൃത്തുക്കളായി മാറുന്നു. അതും ആശ്ചര്യകരമായി തോന്നുന്നില്ലേ? ”

പത്മപാദന്റെയും ദേവനന്ദന്റെയും മുഖത്തെ പരവേശം മാഞ്ഞുതുടങ്ങി. അവരോടു കര്‍മ്മനിയമങ്ങള്‍ വിശദീകരിച്ചു:

”ഇതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഗഹനവും വിസ്മയകരവുമായ ചില കര്‍മ്മമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് ചില ആള്‍ക്കാര്‍ നമ്മുടെ ശത്രുക്കളാകുന്നു? എന്തുകൊണ്ട് മറ്റു ചില ആള്‍ക്കാര്‍ നമ്മുടെ മിത്രങ്ങളാകുന്നു? ഗഹനവും വിസ്മയകരവുമായ കര്‍മ്മം! ഇവിടെ നാം ചെയ്യേണ്ടതെന്തെന്നാല്‍ ശത്രുക്കളെയും മിത്രങ്ങളെയും മനസ്സുകൊണ്ട് ഒരു കുട്ടയില്‍തന്നെ നിക്ഷേപിക്കുക. എന്നിട്ട് നാം നമ്മുടെ മനസ്സിനെ ശൂന്യമായി വെയ്ക്കുക, സന്തോഷമായിരിക്കുക!

”ആളുകള്‍ ശത്രുക്കളാകുന്നതും മിത്രങ്ങളാകുന്നതുമെല്ലാം സംഭവിച്ചു പോകുന്നതാണ്. ഇത് ചില കര്‍മ്മനിയമങ്ങളിലൂടെ വന്നുഭവിക്കുന്നു. പക്ഷേ, നമുക്കറിയില്ല, ഇതെങ്ങനെ എവിടെനിന്ന് വന്നുഭവിച്ചുവെന്ന്. മറ്റുള്ളവര്‍ക്ക് നമ്മോടുള്ള വികാരം എങ്ങനെയായിരിക്കുമെന്ന് നമുക്ക് ഒരിക്കലും പറയാനാകില്ല. അവര്‍ക്ക് നമ്മോടുള്ള വികാരം എപ്പോള്‍ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. ചിലപ്പോള്‍ നമ്മോടുള്ള വികാരം അനുകൂലമാകാം. മറ്റു ചിലപ്പോള്‍ പ്രതികൂലവുമാകാം. അതുകൊണ്ടാണ് ഞാന്‍ പലപ്പോഴും നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്, നമ്മുടെ ഉണ്മയില്‍ നമുക്ക് നിര്‍വികല്പമായ വിശ്വാസമുണ്ടാകണമെന്ന്. ഈശ്വരനില്‍ പൂര്‍ണവിശ്വാസമുണ്ടാകണം. സൗഹൃദത്തിലും ശത്രുതയിലുമല്ല വിശ്വാസം വേണ്ടത്. മറിച്ച് സ്വന്തം ഉണ്മയില്‍ വിശ്വാസം ഉണ്ടാകണം.”

സുഹൃത്തുക്കളെക്കുറിച്ചും ശത്രുക്കളെക്കുറിച്ചും ചിന്തിച്ചുചിന്തിച്ച് സമയം പാഴാക്കിക്കളയാതിരിക്കുക. നാം നമ്മുടെ ഉണ്മയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുമ്പോള്‍ നമുക്ക് ദുഃഖം തോന്നാറില്ല. ദേഷ്യം തോന്നാറില്ല. ഒരു കാര്യത്തെച്ചൊല്ലിയും വിഷമവുമില്ല. ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറയുന്നു: ആരാണോ അകര്‍മ്മത്തില്‍ കര്‍മ്മം കാണുകയും, കര്‍മ്മത്തില്‍ അകര്‍മ്മം കാണുകയും ചെയ്യുന്നത് അയാളാണ് ഏറ്റവും ബുദ്ധിമാന്‍. എല്ലാ പ്രവൃത്തികളുടെയും അഗാധമായ ആഴത്തില്‍ നിശ്ശബ്ദതയാണുള്ളത്. ഒരു നിശ്ചലത! അവിടെ കര്‍മ്മങ്ങള്‍ ഒന്നും നടക്കുന്നില്ല. ആ നിശ്ശബ്ദതയെ തിരിച്ചറിയുക. ആ നിശ്ചലതയാണ് ഉണ്മ! അതാണ് എല്ലാ പ്രവൃത്തികളുടെയും സാക്ഷി.”

”ബോധത്തില്‍ മുഴുവന്‍ പ്രപഞ്ചവും അടങ്ങിയിരിക്കുന്നു. അതിനാല്‍ അകര്‍മ്മത്തിലെ കര്‍മ്മത്തെ ബോധത്തില്‍ ദര്‍ശിക്കുക. അവിടെ പ്രവര്‍ത്തനനിരതമായ പ്രപഞ്ചത്തെ കാണുക. പ്രവൃത്തികള്‍ നിറഞ്ഞ പ്രപഞ്ചം വിസ്തൃതമായ ബോധത്തിലാണ്. ഇതിനെ തിരിച്ചറിയുന്നതാണ് മുക്തി! ഇതിനര്‍ത്ഥം, എല്ലാ പ്രവൃത്തികളും നിര്‍ത്തിവയ്ക്കുക എന്നതല്ല. ചെയ്യേണ്ട പ്രവൃത്തികള്‍ ചെയ്യുക. നാം പ്രവൃത്തികളുടെ സാക്ഷിയായി മാറുക. നമ്മിലൂടെ പ്രവൃത്തികള്‍ നടക്കട്ടെ. പക്ഷേ, നാം അതില്‍ ബന്ധിതരാകാന്‍ പാടുള്ളതല്ല. സത്പ്രവൃത്തികള്‍ അനുഷ്ഠിക്കേണ്ടത് അനിവാര്യം തന്നെയാണ്. മറ്റുള്ളവര്‍ക്കുവേണ്ടി സേവനം ചെയ്യുമ്പോള്‍, മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, മറ്റുള്ളവരുടെ സാന്ത്വനത്തിനുവേണ്ടിയും സന്തോഷത്തിനു വേണ്ടിയും മനസ്സ് അര്‍പ്പിക്കുമ്പോള്‍ അത് നിങ്ങളില്‍ സത്കര്‍മ്മത്തിന്റെ ഫലം കൊണ്ടുവരികയായി. അതേസമയം നിങ്ങള്‍ ചെയ്യുന്ന ധ്യാനം നിങ്ങളിലെ മോശപ്പെട്ട കര്‍മ്മങ്ങളെ കഴുകിക്കളയുകയും ചെയ്യുന്നു.”

”നിഷേധമുദ്രണങ്ങളില്‍നിന്ന് സ്വതന്ത്രമാകുന്നതു മാത്രമല്ല മുക്തി. സവിശേഷമായ മുദ്രണങ്ങളില്‍നിന്നും നിങ്ങള്‍ സ്വതന്ത്രമാകേണ്ടിയിരിക്കുന്നു. സര്‍വ്വതില്‍ നിന്നുമുള്ള മുക്തിയാണ് നിര്‍വാണം. ശ്രേഷ്ഠമായ മുദ്രണങ്ങളില്‍ മാത്രം ഒരാള്‍ ബന്ധിതനായാല്‍ അയാള്‍ സ്വയം പരിമിതപ്പെടുത്തിക്കൊണ്ടിരിക്കും. ശ്രേഷ്ഠമായ വ്യക്തിത്വമാണ് തനിക്കുള്ളതെന്ന് സ്വയം വിലയിരുത്തിക്കൊണ്ടിരുന്നാല്‍, പുറത്ത് നല്ലവരല്ലാത്തവരെ കണ്ടെത്താനായി അയാളുടെ മനസ്സ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അതുവഴി ഒരാളുടെ മനസ്സ് പുറത്തുനിന്നുള്ള നിഷേധഗുണങ്ങളെ തനിയെ ആകര്‍ഷിക്കാന്‍ തുടങ്ങുകയായി. അതിനാലാണ് സവിശേഷമായ മുദ്രണങ്ങളില്‍ നിന്നു പോലും നിങ്ങള്‍ സ്വതന്ത്രനാകണമെന്നു പറയുന്നത്”

പത്മപാദന്റെ മുഖത്ത് വിശ്രമത്തിന്റെ വെളിച്ചം വീണുതുടങ്ങി. ദേവനന്ദന്‍ കര്‍മ്മകാണ്ഡത്തിന്റെ രഹസ്യം ചികഞ്ഞെടുക്കാനായി കാതോര്‍ത്തിരിക്കുകയാണ്.

”കര്‍മ്മങ്ങള്‍ മൂന്നു വിധം. പ്രാരബ്ധകര്‍മ്മവും സഞ്ചിതകര്‍മ്മവും ആഗാമികര്‍മ്മവും. പ്രാരബ്ധകര്‍മ്മം ഇതിനോടകം നമ്മോടൊപ്പമുണ്ട്. സ്വന്തം ശരീരംതന്നെയാണ് അതിനുദാഹരണം. അത് നാം അനുഭവിച്ചുതന്നെ തീര്‍ക്കണം. പഴയകാലങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കര്‍മ്മമാണ് സഞ്ചിതകര്‍മ്മം. കഴിഞ്ഞുപോയ കാലങ്ങളില്‍ നിന്ന് സഞ്ചയിച്ചു വച്ചിരിക്കുന്ന കര്‍മ്മം. ഇതിനകം എല്ലാവരും സമ്പാദിച്ചു കൂട്ടിവച്ചിരിക്കുന്ന കര്‍മ്മമാണത്. നാമറിയാതെ നാം ശേഖരിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍, ആഗാമി” കര്‍മ്മം ഇതുവരെയും എത്തിയിട്ടില്ല. ഭാവിയില്‍ വരാനിരിക്കുന്ന കര്‍മ്മമാണത്. കര്‍മ്മത്തിന്റെ കാലയളവ് പല കര്‍മ്മങ്ങള്‍ക്കും വ്യത്യസ്തവുമാണ്. ചില കര്‍മ്മങ്ങള്‍ക്ക് ഫലം ഉടന്‍ ലഭിക്കുന്നു. എന്നാല്‍ മറ്റ് ചില പ്രവൃത്തികളുടെ ഫലമെത്താന്‍ വര്‍ഷങ്ങള്‍ കഴിയണം.”

”അദൃശ്യമായ പ്രവൃത്തിയായും, പ്രത്യക്ഷമായ പ്രവൃത്തിയായും, ഓരോ പ്രവൃത്തിയും മനസ്സില്‍ സൃഷ്ടിക്കുന്ന മുദ്രണങ്ങളായും മൂന്നു വിധത്തില്‍ കര്‍മ്മം ഒരു വ്യക്തിയില്‍ പ്രവര്‍ത്തിക്കുന്നു. അദൃശ്യമായ പ്രവൃത്തി മറഞ്ഞു നില്ക്കുന്നു. ഇതാണ് വ്യക്തമായ പ്രവൃത്തിയായി പിന്നീട് ഒരാളില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രവൃത്തികള്‍ കൊണ്ടുവരുന്ന മുദ്രണങ്ങള്‍ കര്‍മ്മത്തിനു വേണ്ടുന്ന വാസനകളായി വളരുന്നു. അതിനര്‍ത്ഥം, മനസ്സിലെ ഇത്തരം വാസനകള്‍ പ്രവൃത്തിയുടെ വിത്തായി ഓരോരുത്തരിലും മറഞ്ഞിരിക്കുന്നുവെന്നാണ്. ഒരു വിത്ത് വൃക്ഷമായി മാറുന്നതുപോലെയാണ് ഒരാളില്‍ മറഞ്ഞിരിക്കുന്ന വാസനകളും അത് അയാളെക്കൊണ്ട് ചെയ്യിക്കുന്ന പ്രവൃത്തികളും. വാസനകള്‍ പ്രവൃത്തികളായി പരിണമിക്കുകയാണ് ചെയ്യുന്നത്. ഒരു വൃക്ഷം വീണ്ടും വിത്തായി മാറുന്നതുപോലെയാണ് പ്രവൃത്തികള്‍ കൊണ്ടുവരുന്ന മുദ്രണങ്ങള്‍. ഈ മുദ്രണങ്ങള്‍ വീണ്ടും പ്രവൃത്തികള്‍ ചെയ്യാനായി ഒരാളെ പ്രേരിപ്പിക്കുന്നു.”
”മുഴുവന്‍ പ്രപഞ്ചവും കര്‍മ്മം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിന്റെ ചലനാത്മകത എല്ലായിടത്തുമുണ്ട്. പ്രപഞ്ചസൃഷ്ടിയിലെ ഓരോ കണികയിലും ചലനാത്മകത നിറഞ്ഞു നില്ക്കുന്നു. ചില മുദ്രണങ്ങളെ നാം ഇഷ്ടപ്പെടുമ്പോള്‍ മറ്റു ചില മുദ്രണങ്ങളെ നാം ഇഷ്ടപ്പെടുന്നില്ല. നിഷേധമുദ്രണങ്ങള്‍ നമുക്ക് വേദനയും ദുഃഖവും തരുന്നു. എന്നാല്‍ പ്രിയമെന്നു തോന്നിക്കുന്ന മുദ്രണങ്ങളാകട്ടെ സന്തോഷവും ആനന്ദവും സമ്മാനിക്കുന്നു. ആദ്യം നിഷേധമുദ്രണങ്ങളെയാണ് മനസ്സില്‍ നിന്ന് ഇല്ലായ്മ ചെയ്യേണ്ടത്. അതിന് വിശ്രമവും ധ്യാനവും പ്രാണായാമവുമൊക്കെ ആവശ്യമായി വരുന്നു. നിഷേധമുദ്രണങ്ങളെ തുടച്ചു മാറ്റാനായി ശ്രേഷ്ഠമുദ്രണങ്ങളും ആവശ്യമുണ്ട്. നിഷേധകര്‍മ്മങ്ങള്‍ കഴുകിക്കളയാന്‍ സത്പ്രവൃത്തികള്‍ക്ക് കഴിയുന്നു.”

”ഒരു വ്യക്തിയുടെ ബോധത്തില്‍ മറഞ്ഞിരിക്കുന്ന മുദ്രണങ്ങള്‍ അയാളെ അതിന്റെ പ്രവൃത്തി ചെയ്യാനായി ശക്തിയായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത്തരം പ്രവൃത്തികള്‍ വീണ്ടും മനസ്സില്‍ മുദ്രണങ്ങളെ സൃഷ്ടിച്ചുകൊണ്ടുമിരിക്കുന്നു. അത് വീണ്ടും അതിന്റെ പ്രവൃത്തികള്‍ ചെയ്യാനായി അയാളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഈ പ്രവൃത്തികള്‍ മനസ്സിനെ ബാധിക്കാതെ കടന്നുപോകുക എന്നതാണ് ഒരു വ്യക്തിയുടെ നൈപുണ്യം. ഇതിനെയാണ് യോഗ എന്നു പറയുന്നത്.”
പത്മപാദന്റെ സംശയമുണര്‍ന്നു:

”ഒരാള്‍ക്ക് പാരമ്പര്യമായി ലഭിക്കുന്ന വാസന ഏത് കര്‍മ്മമെന്ന് വ്യക്തമാക്കാമോ ഗുരോ?”

”പാരമ്പര്യമായി ലഭിക്കുന്ന വാസനകളാണ് കുടുംബകര്‍മ്മം. ഒരാളില്‍ അന്തര്‍ലീനമായിരിക്കുന്ന വാസനാവാഹി അടുത്തതലമുറയിലേക്കോ, അതിനടുത്ത തലമുറയിലേക്കോ പകര്‍ന്നെന്നു വരും. വാസനാവാഹി എന്നാല്‍ കുടുംബകര്‍മ്മം എന്നര്‍ത്ഥം. വ്യക്തിഗത കര്‍മ്മങ്ങള്‍ക്കു പുറമെ കൂട്ടുകര്‍മ്മങ്ങള്‍, സമയബന്ധിതമായ കര്‍മ്മങ്ങള്‍, ഒരു ദേശത്തിന്റേതായ കര്‍മ്മങ്ങള്‍ അങ്ങനെ വിവിധകര്‍മ്മങ്ങള്‍കൊണ്ട് ബന്ധിതരാണ് ജനങ്ങള്‍. ചില പ്രകൃതിക്ഷോഭങ്ങള്‍ വന്നിട്ട് ഒരുകൂട്ടം ജനങ്ങള്‍ ഒരു പ്രദേശത്തു മാത്രം മരിക്കുന്നില്ലേ? എന്തുകൊണ്ട് ആ സ്ഥലത്തു മാത്രം? ആ സ്ഥലവുമായി ബന്ധപ്പെട്ട കര്‍മ്മം. ചില അപകടങ്ങളില്‍ ഒന്നോ രണ്ടോ പേര്‍മാത്രം രക്ഷപ്പെടുന്നില്ലേ? അതിന് എങ്ങനെ വിശദീകരണം നല്‍കാനാകും? അത് കര്‍മ്മമാകുന്നു! ‘ഗഹനാ കര്‍മ്മണോ ഗതിഃ’ കര്‍മ്മത്തിന്റെ അവസാനവാക്കായി കൃഷ്ണന്‍ പറയുന്നതു നോക്കൂ: നിങ്ങള്‍ ഇക്കാര്യങ്ങളെയോര്‍ത്ത് വിഷമിക്കേണ്ടതില്ല. നിങ്ങളുടെ കര്‍ത്തവ്യം സദാ നിറവേറ്റിക്കൊണ്ടിരിക്കുക.”

പത്മപാദന്റെ മനസ്സ് ശാന്തമായപോലെ. അതിന്റെ പ്രതിഫലനം അദ്ദേഹത്തിന്റെ മുഖത്ത് കണ്ടുതുടങ്ങി. വിജയഡിണ്ഡിമ വ്യാഖ്യാനം നഷ്ടപ്പെട്ടതിന്റെ ദുഃഖം ഒരുപക്ഷെ ആ മനസ്സില്‍ അവശേഷിക്കുന്നുണ്ടാകും. അദ്ദേഹത്തോടു പറഞ്ഞു:
”മുമ്പ് നിങ്ങളെഴുതിയ പഞ്ചപാദിക മുഴുവന്‍ എന്നെ വായിച്ചു കേള്‍പ്പിക്കുകയുണ്ടായല്ലോ. അതെനിക്കോര്‍മ്മയുണ്ട്. ചൊല്ലിത്തരാം. എഴുതിയെടുത്തു കൊള്‍ക…”

ഗുരുമുഖത്തുനിന്ന് പത്മപാദന്‍ ഭാഷ്യവ്യാഖ്യാനമായ പഞ്ചപാദിക മുഴുവന്‍ എഴുതിയെടുത്തു. ഭാഷ്യത്തിന് അദ്ദേഹമെഴുതിയ വ്യാഖ്യാനത്തിന്റെ ആദ്യഭാഗമാണല്ലോ പഞ്ചപാദിക; മറ്റ് ഭാഗം ടീകയും. പഞ്ചപാദികയില്‍ ചതുഃസൂത്രിഭാഷ്യത്തിന്റെ വ്യാഖ്യാനം പ്രത്യേകം അഭിനന്ദിക്കേണ്ടതുമാണ്.
പത്മപാദന്‍ എഴുതിയ പഞ്ചപാദിക അക്ഷരരൂപത്തില്‍ യാഥാര്‍ത്ഥ്യമായതിന്റെ ചാരിതാര്‍ത്ഥ്യം ആ മുഖത്ത് പ്രകാശിക്കുന്നത് കണ്ടു.

പത്മപാദനും ദേവനന്ദനും ആത്മസംതൃപ്തിയോടെ ആചാര്യസമക്ഷത്തു നിന്ന് വിശ്രമകുടീരത്തിലേക്ക് നടന്നു.

 

Series Navigation<< തീര്‍ത്ഥാടനം (നിര്‍വികല്പം 24)ദിഗ്‌വിജയ യാത്ര (നിര്‍വികല്പം 26) >>
Tags: നിര്‍വികല്പം
ShareTweetSendShare

Related Posts

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 45)

വര: ഗിരീഷ്‌ മൂഴിപ്പാടം

അഹല്യ (വിശ്വാമിത്രൻ 44)

വര: ഗിരീഷ്‌ മൂഴിപ്പാടം

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗൗതമന്‍ (വിശ്വാമിത്രന്‍  42)

വര: ഗിരീഷ്‌ മൂഴിപ്പാടം

പാലാഴി മഥനം (വിശ്വാമിത്രന്‍ 41)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies