അളകനന്ദയുടെ തീരത്തുളള വെള്ളിമണല്‍ത്തിട്ടയില്‍ അര്‍ദ്ധപത്മാസനത്തില്‍ കാലുകള്‍ പൂട്ടി ഇരുന്നതേയുളളൂ. ഒരു ദീര്‍ഘശ്വാസമെടുത്ത് ധ്യാനത്തിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ആ മെലിഞ്ഞ രൂപം പാതിയടഞ്ഞ കണ്ണുകളില്‍ മിന്നി,ഃഅതിതേജസ്വിയായ മുനി അകലെനിന്ന് ഉറച്ച കാല്‍വെയ്പുകളോടെ നടന്നുവരികയായിരുന്നു.
ഗൗഡപാദരെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ സുഖകരമായൊരു സംവേദനം മനസ്സിലുണര്‍ന്നു. ആ സാന്നിദ്ധ്യം നല്‍കിയ ആഹ്ലാദത്തിന്റെ സ്പന്ദനമേറ്റ് മനസ്സ് വിടരുന്നതറിഞ്ഞു. ധ്യാനവിരിപ്പ് വിട്ട്, വലതുകൈപ്പത്തി മണല്‍പ്പുറത്തു കുത്തി നിവര്‍ന്നെണീക്കുമ്പോഴേക്കും മുനി തൊട്ടരികിലെത്തിക്കഴിഞ്ഞിരുന്നു.
അന്തരീക്ഷത്തില്‍ ഒരു പ്രഭാപൂരം നിറയുന്നതുപോലെ. ആദരവോടെ അദ്ദേഹത്തിനു മുന്നില്‍ കൈകൂപ്പി നിന്നപ്പോള്‍ പ്രശാന്തതയുടെ തെളിഞ്ഞ ആകാശം ഉള്ളില്‍ നിവര്‍ന്നു.
നീലഞരമ്പു തെളിഞ്ഞ മുനിയുടെ മെലിഞ്ഞ കൈവണ്ണകളില്‍ ഭസ്മക്കുറിയുടെ വരകള്‍ പൊടിഞ്ഞു നിന്നു. ഇടതു കൈയില്‍ കമണ്ഡലുവിന്റെ ചാഞ്ചാട്ടം. മറുകൈയില്‍ ഏതോ ഔഷധവൃക്ഷത്തിന്റെ മുള്ളുകള്‍ തേഞ്ഞ നീണ്ടദണ്ഡ്. അത് നിലത്തു കുത്തി ശരീരത്തെ തെല്ലൊന്ന് താങ്ങി നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ നില്പ്.
ഗൗഡപാദരുടെ കണ്ണുകളില്‍ പ്രപഞ്ചത്തിന്റെ പ്രതിബിംബം കണ്ടു. ”എന്റെ ശിഷ്യനായ ഗോവിന്ദാചാര്യരുടെ ശിഷ്യന്‍!”
ഗൗഡപാദരുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആശ്ചര്യമാണ് തോന്നിയത്. അദ്ദേഹം തന്നെ വേഗം തിരിച്ചറിഞ്ഞിരിക്കുന്നു. ഗൗഡപാദര്‍ തുടര്‍ന്നു:
”നിന്നെക്കുറിച്ച് ഗോവിന്ദാചാര്യര്‍ എന്നോട് എല്ലാം വിസ്തരിച്ചിട്ടുണ്ട്. നിന്റെ ഗുണഗണങ്ങളെല്ലാം അദ്ദേഹം പറഞ്ഞു.”
ഗുരുവിന്റെ ഗുരു! ആദരവോടെ മഹാഗുരുവിന്റെ കണ്ണുകളില്‍ നോക്കി. ആ കണ്ണുകളില്‍ വീണ്ടും പ്രപഞ്ചത്തിന്റെ പ്രതിബിംബം! ഗൗഡപാദര്‍ക്കു മുന്നില്‍ കൈകൂപ്പിക്കൊണ്ട് ശിരസ്സ് നമിച്ചു.
”ലോകത്തിലെ മുഴുവന്‍ ജനങ്ങളും ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന മഹാത്മാക്കളുടെ അരികില്‍ നിന്നു വേണം തങ്ങളുടെ ശരിയായ ചരിത്രം പഠിക്കേണ്ടത്…”
ഗൗഡപാദര്‍ തുടര്‍ന്നു: ”ഇവിടെ ചരിത്രമെന്നു പറഞ്ഞത് രാജാക്കന്മാരുടെ ചരിത്രമോ അവരുടെ ജൈത്രയാത്രകളോ അല്ല. പിന്നെ എന്ത് ചരിത്രം പഠിക്കാനാണ് അവര്‍ ഇങ്ങോട്ടു വരേണ്ടത് എന്നാകും നീ ഇപ്പോള്‍ ചിന്തിക്കുന്നത്.”
ഗൗഡപാദര്‍ ഒരു നിമിഷം കണ്ണുകളടച്ചു. പിന്നെ കണ്ണുകള്‍ മെല്ലെ ചിമ്മിത്തുറന്നെങ്കിലും കുറച്ചുനേരം കൂടി മൗനം തുടര്‍ന്നു. അതുകഴിഞ്ഞ് ഉറച്ച സ്വരത്തില്‍ അദ്ദേഹം പറഞ്ഞു: ”സ്വം സ്വം ചരിത്രം!”
സ്വം സ്വം ചരിത്രം – അതെന്തെന്നറിയാനായി ഗുരുവിന്റെ കണ്ണുകളിലേക്ക് അന്വേഷിച്ചു. ഗുരു തുടര്‍ന്നു:
”…ച്ചാല്‍ ഓരോ മനുഷ്യന്റെയും സ്വന്തം ചരിത്രമെന്നു സാരം. അതായത് സ്വന്തം സ്വരൂപം. ആത്മസ്വരൂപമെന്നും പറയാം. സ്വന്തം സ്വരൂപത്തെക്കുറിച്ചും അതിനെ സാക്ഷാത്ക്കരിക്കാനുള്ള ഉപായത്തെക്കുറിച്ചും അറിയാനായി സകല ജനതയും ആര്‍ഷഭാരതത്തില്‍ വരണം. ആത്മമണ്ഡലത്തിലാണ് ഭാരതം മറ്റ് രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിരിക്കുന്നത്. ആദ്ധ്യാത്മികതയാണ് ഭാരതത്തിന്റെ സവിശേഷത. ഭാരതം മതങ്ങളുടെ ഈറ്റില്ലമാണ്. ആദ്ധ്യാത്മികതയുടെ ഇല്ലം!”
ഗുരു വാചാലനാകുന്നതു കണ്ടപ്പോള്‍ അദ്ഭുതം തോന്നി. ഏറെക്കുറെ മൗനിയായിരിക്കും മുനിമാരെന്നാണ് കരുതിയിരുന്നത്. ഗുരു തുടര്‍ന്നു:
”സനാതനമതം എന്നത് പലമതങ്ങളിലൊന്നായി കണക്കാക്കാനുളളതല്ല. ജൈനമതവും ബുദ്ധമതവും ഈ തറവാട്ടില്‍ പിറന്നതാണ്. ക്രിസ്തുമതവും ഇസ്ലാംമതവും വിശ്വവ്യാപിയായിത്തീര്‍ന്ന ബുദ്ധമതത്തിന്റെ ചിന്താമണ്ഡലങ്ങളില്‍നിന്ന് പില്‍ക്കാലം ഉരുത്തിരിഞ്ഞവയാണ്. പ്രകാശം എന്നും കിഴക്കുനിന്നാണ് പരക്കുന്നതെന്ന് നിനക്കറിയില്ലേ!”
ഗൗഡപാദര്‍ പിന്നെയൊന്നും പറഞ്ഞില്ല. അദ്ദേഹം മണലില്‍ പുതഞ്ഞിരുന്ന വടിയൂരി മുന്നോട്ടാഞ്ഞ് അളകനന്ദാ തീരത്തുകൂടി മെല്ലെ നടന്നുനീങ്ങി. ഗുരുവിന്റെ ഗുരുവിനെ നോക്കി കുറച്ചുനേരം കൂടി അങ്ങനെ നിന്നു.
ധ്യാനമെന്ന അമൃതൗഷധം നുകരാനായി വിരിപ്പിനുമേല്‍ വീണ്ടും പത്മാസനത്തില്‍ ഉപവിഷ്ടനായി. കണ്ണുകള്‍ തനിയെ അടയുന്നതറിഞ്ഞു. ഉണ്മയുടെ ആഴങ്ങളിലേക്കുളള സഞ്ചാരമാണിനി.
*** *** ***
നര്‍മ്മദാനദിക്കരയിലുളള ശിലാഗുഹയില്‍ ആ താപസന്‍ ഇപ്പോള്‍ ധ്യാനനിരതനായി ഇരിക്കുകയായിരിക്കും. തൊട്ടരികില്‍ ഒരു ജലപാത്രവും പിന്നെ പുറങ്ങള്‍ മുഷിഞ്ഞ ഒരു ഭഗവദ്ഗീതയും കൂട്ടിനായുണ്ടാകും. താപസന്റെ ധ്യാനസ്പന്ദനങ്ങളേറ്റ് ആ ജലപാത്രം കൂടി സമാധിയില്‍ മുഴുകിയിട്ടുണ്ടാവും.
യോഗീശ്വരനായ ഗോവിന്ദ ഗുരുവിനെപ്പറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. വ്യാസപരമ്പരയില്‍ ചേര്‍ന്ന വിഖ്യാതനായ ഗൗഡപാദാചാര്യരുടെ ശിഷ്യനാണത്രെ. ഗോവിന്ദ ഗുരുവില്‍ നിന്ന് ബ്രഹ്‌മസൂത്രം കേള്‍ക്കേണ്ടതുതന്നെയാണ്. വ്യാസവിരചിതമായ സൂത്രം ഗോവിന്ദ ഗുരുവില്‍നിന്നുതന്നെ കേള്‍ക്കണം. അതിന്റെ വ്യാസസമ്മതമായ അര്‍ത്ഥമാണ് തനിക്ക് വേണ്ടത്. മറ്റൊന്നും തന്നെ തൃപ്തിപ്പെടുത്താന്‍ പോകുന്നില്ല. ഗുരുപരമ്പരയില്‍ നിന്ന് ലഭിക്കാത്ത അര്‍ത്ഥം എങ്ങനെ ആദരണീയമാകും? തസ്മാദസംപ്രദായവിത് സര്‍വ്വശാസ്ത്രവിദപി മൂര്‍ഖവദേവോപേക്ഷണീയഃ
ഗോവിന്ദഗുരുവിന്റെ ശിഷ്യനാകണമെന്ന ദൃഢനിശ്ചയവുമായി നടക്കുകയായിരുന്നുവല്ലോ ഇതുവരെ. ലക്ഷ്യം മാത്രം മനസ്സിലുറച്ചപ്പോള്‍ യാത്ര ഒരാവേശമായി. മുന്നില്‍ വഴിതെളിഞ്ഞു.
”എട്ട് വയസ്സല്ലേ നിനക്ക് ആയിട്ടുളളൂ… പരിചയമില്ലാത്ത ദേശങ്ങള്‍… ഒറ്റയ്ക്ക് സഞ്ചരിക്കുവാന്‍ നിനക്കാവുമോ, ഉണ്ണീ…?”
അമ്മ സങ്കടം സഹിക്കവയ്യാതെ ഇല്ലത്തിനുള്ളിലെ അറകളിലൂടെ നടന്നു പുലമ്പി.
”അമ്മ, വേദം ആത്മസാക്ഷാത്കാരം ലഭിച്ച മഹര്‍ഷിമാരുടെ അനുഭൂതി രേഖകളാണ്. വ്യാസമഹര്‍ഷി അവയെ ക്രമപ്പെടുത്തി. അവയുടെ അര്‍ത്ഥം നിര്‍ണ്ണയിച്ചു; ബ്രഹ്‌മസൂത്രങ്ങളില്‍ കൂടി. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശിച്ച ബ്രഹ്‌മവിദ്യയാകുന്ന ഗീതയില്‍ കൂടി വേദാര്‍ത്ഥത്തെ വ്യാസന്‍ കൂടുതല്‍ വ്യക്തമാക്കി. വ്യാസന്റെ ദര്‍ശനത്തിന് അടുക്കും ചിട്ടയും നല്‍കി ഉറപ്പിക്കണം. വ്യാസമഹര്‍ഷിയുടെ വ്യാഖ്യാതാവും പ്രചാരകനുമാകണം എനിക്ക്.”
താന്‍ പറഞ്ഞുകൊണ്ടിരുന്നതെല്ലാം അമ്മ ശ്രദ്ധിക്കുന്നുണ്ടോ ആവോ! മകനെ പിരിയുമ്പോഴുണ്ടാകുന്ന വിരഹദു:ഖത്തിന്റെ വിചാരത്തിലാണമ്മ. ഭാരതത്തിന് വലിയൊരു അധ:പതനം സംഭവിച്ച കാലമാണിതെന്ന് അമ്മ അറിയുന്നില്ലേ? പരസ്പര വിരുദ്ധങ്ങളായ അവാന്തര വിഭാഗങ്ങളെക്കൊണ്ട് ഹിന്ദുസമുദായം സ്വച്ഛമല്ലാതായിരിക്കുന്നു. വാമാചാര സമ്പ്രദായക്കാരും മറ്റും അത്യന്തം ബീഭത്സങ്ങളായ ആചാരങ്ങള്‍ പോലും ശാസ്ത്രവിഹിതങ്ങളായി കണക്കാക്കുന്നു.
”ഈശ്വരന്‍ ഉണ്ടോ എന്നതിനെച്ചൊല്ലി ശ്രീബുദ്ധന്‍ ഖണ്ഡിതമായി ഒരഭിപ്രായവും പറഞ്ഞിട്ടില്ല. എന്നാല്‍, ബുദ്ധമതാനുയായികള്‍ നാസ്തികവാദം അവലംബിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമോ, ഈശ്വരനിന്ദ മാത്രമല്ല സകലതിനെയും ആക്ഷേപിക്കാനുളള ഒരു പ്രവണതയും. ശ്രീബുദ്ധന്റെ അത്യുച്ഛമായ സന്മാര്‍ഗ്ഗനിഷ്ഠ ബുദ്ധമതാനുയായികളില്‍ താരതമ്യേന കുറവായി. എല്ലാവര്‍ക്കും ബുദ്ധമതത്തില്‍ പ്രവേശനമുണ്ടായിരുന്നതിനാല്‍ അപരിഷ്‌കൃതരായ അനേകം പേര്‍ ബുദ്ധമതത്തില്‍ അഭയം തേടി. എന്നാല്‍, അവരുടെ സഹജമായ ദുരാചാരങ്ങളും ശീലങ്ങളും പഴയതുപോലെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതുമൂലം ഉടലെടുത്ത അധര്‍മ്മത്തിന്റെ ആധിപത്യം അതിഭയങ്കരമാണ്.”
”ഉണ്ണീ, നീ പോയാല്‍ ഇല്ലത്ത് ഞാന്‍ ഒറ്റയ്ക്കാവില്ലേ?!”
അമ്മ ഈ പറഞ്ഞതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലേ? അമ്മയ്ക്ക് സ്വന്തം ചിന്തയും പിന്നെയൊരുണ്ണിയും ഇല്ലവും! അമ്മയുടെ രോദനം നിറഞ്ഞ വാക്കുകളില്‍ നേരിയ ഭയം കലര്‍ന്നിരുന്നുവോ!
”അമ്മ വിഷമിക്കണ്ട. പരമേശ്വരന്റെ നിശ്ചയമേ എക്കാലത്തും ഇവിടെ നടന്നിട്ടുളളൂ. ഇനിയും അതുതന്നെ എന്ന് വിചാരിച്ചാല്‍ മതി..”
മുത്തച്ഛനായ വിദ്യാധിരാജന്‍ ഒരു മഹാപണ്ഡിതനായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അദ്ദേഹത്തിന് അച്ഛന്‍ മാത്രമേ പുത്രനായുളളൂ. അച്ഛന് തപോനിഷ്ഠയിലും സദാചാരത്തിലുമാണ് ശ്രദ്ധമുഴുവന്‍. നൈഷ്ഠിക ബ്രഹ്‌മചാരിയായി ഒരു ഗുരുഗൃഹത്തില്‍ കാലം നയിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സില്‍ പ്രബലമായിരുന്നു. പക്ഷേ, മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ആഗ്രഹത്തിനു മുന്നില്‍ അച്ഛന് വഴങ്ങേണ്ടിവന്നു.
”ശിവന്‍ എന്റെ കൂടെ ഉടനെ പുറപ്പെട്ടോളൂ. ഗുരുകുലവാസം മതി. ഇനി ഇല്ലത്തേക്കു മടങ്ങാം.”
വിദ്യാധിരാജന്‍ മകനെ ഗുരുഗൃഹത്തില്‍ നിന്ന് ഇല്ലത്തേക്ക് വേഗം കൂട്ടിക്കൊണ്ടു പോയി.
”കിഴക്കുനിന്ന് ഒരു വേളി നിനക്ക് വന്നിരിക്ക്ണു. നല്ല പെണ്‍കുട്ടിയാ… ആര്യ. നിനക്കു യോജിച്ച വേളി!”
മേല്‍പ്പാഴൂര്‍ മനയിലെ മഹാപണ്ഡിതന്റെ പുത്രിയായ ആര്യാംബയെ ശിവഗുരു അങ്ങനെ വേളി കഴിച്ചു.
”സതിക്ക് ഈ വേളി ഇഷ്ടായോ? മേല്‍പ്പാഴൂരുനിന്ന് കാലടിയിലേക്ക് ജാസ്തി ദൂരല്യേ?”
സതി എന്ന ഓമനപ്പേരു ചൊല്ലിയാണ് കുടുംബക്കാരും ബന്ധുക്കളും ആര്യാംബയെ വിളിച്ചുപോന്നിരുന്നത്. ശിവഗുരുവും അങ്ങനെ വിളിച്ചു തുടങ്ങി.
”ഇഷ്ടാണ്. ഇവിടെ… അടുത്തുളളപ്പോള്‍ എനിക്ക് ദൂരം തോന്ന്ണില്യാ…!”
ശിവഗുരുവിന്റെ നെഞ്ചത്ത് ചൂണ്ടുവിരല്‍ മുട്ടിച്ച്, ആര്യാംബ പറഞ്ഞു. വേളി കഴിഞ്ഞെങ്കിലും ആദര്‍ശ ഗാര്‍ഹസ്ഥ്യം ആര്യാംബയിലും ശിവഗുരുവിലും മുഖമുദ്രയായി തിളങ്ങി നിന്നു.
വിദ്യാധിരാജനും ഭാര്യയും പിന്നെ അധികകാലം ഭൂമിയിലുണ്ടായില്ല. കാലത്തിന്റെ അനിവാര്യമായ ധര്‍മ്മത്തെ അവര്‍ക്ക് വേഗം സ്വീകരിക്കേണ്ടി വന്നു.
”ശ്ശി പ്രായമായ്ട്ടും കുഞ്ഞിക്കാല് കാണ്ണില്ല്യല്ലോ, ശിവാ….!” നാട്ടുപ്രമാണിയായ നീലകണ്ഠന്‍ ഭട്ടതിരി ശിവഗുരുവിന്റെ ഉളളില്‍ തീയ് കോരിയിട്ടു.
”ആര്യാംബയ്ക്കും യൗവ്വനം അതിക്രമിച്ചിരിക്കുന്നു…. ശിവ ശിവ!”
ശിവഗുരു ഒന്നും മിണ്ടിയില്ല. ആര്യാംബ അറപ്പുരയിലിരുന്ന് നെടുവീര്‍പ്പിട്ടു. ദേവിയുടെ കണ്ണുകള്‍ ഈറനണിയാന്‍ തുടങ്ങി.
ഐശ്വര്യവും അനുഗ്രഹവുമെല്ലാം ഉണ്ടായിട്ടും ഒരു പുത്രനില്ലാത്ത ദു:ഖം. അത് അതിക്ലേശം തന്നെ. ആര്യാംബയുടെ കവിളുകളിലൂടെ കണ്ണീര്‍ ഉരുണ്ടു.
”..മ്മക്ക് വൃഷാചലേശ്വര ക്ഷേത്രത്തില്‍ ചെന്ന് ചന്ദ്രമൗലീശ്വരനെ ഭജിച്ചാലോ…!”
നാട്ടുപ്രമാണി സ്ഥലം വിട്ടപ്പോള്‍ ആര്യാംബ ഉമ്മറത്തു വന്നിരുന്ന് ശിവഗുരുവിനോട് മൊഴിഞ്ഞു. വൃഷാചലേശ്വര ക്ഷേത്രത്തിലേക്ക് ഇല്ലത്തു നിന്ന് അധിക ദൂരമില്ല. പരമഭക്തയായ ആര്യാംബയ്ക്ക് ഭഗവദ്പ്രസാദം ലഭിക്കാന്‍ എത്രകാലംകൂടി ഇനി വേണ്ടിവരുമെന്ന് ശിവഗുരു ചിന്തിച്ചു.
അഗ്ന്യാധാനം ചെയ്താണ് ആര്യാംബയും ശിവഗുരുവും ഗൃഹസ്ഥാശ്രമം സ്വീകരിച്ചിരുന്നത്. എങ്കിലും കാലമിത്രചെന്നിട്ടും ആര്യാംബയ്ക്ക് ഒരു കുഞ്ഞ്…! ധനവും ധാന്യങ്ങളും, സുഖവും സമൃദ്ധിയുമൊക്കെയുണ്ടെങ്കിലും മക്കളില്ലെങ്കില്‍ ദമ്പതികള്‍ക്ക് എന്ത് സൗഭാഗ്യമാണ് ജീവിതത്തില്‍ ആസ്വദിക്കാനായുളളത്!
”ഒരു കുഞ്ഞ് ജനിക്കുവാനുളള ഭാഗ്യമില്ലാത്തവരുടെ ജീവിതം കേവലം നിഷ്ഫലമാണ്.” ആര്യാംബ ആരോടെന്നില്ലാതെ പുലമ്പി.
”പുത്ര സുഖത്തിനു തുല്യമായി ലോകത്ത് മറ്റൊന്നും തന്നെയില്ല. ഒരു മകന്‍ ജനിച്ചതിനുശേഷം ഞാന്‍ മരിക്കാന്‍ കൂടി തയ്യാറാണ്.”
ദേവി വിലപിക്കുന്നതു കണ്ട് ശിവഗുരു നെടുവീര്‍പ്പിട്ടു.