വൈക്കം പത്മനാഭപിള്ളയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം ഭാരതം അമൃതമഹോത്സവമായി ആഘോഷിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ അവഗണിക്കപ്പെട്ട സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും പോരാളികളെയും അനുസ്മരിക്കേണ്ടതും ശരിയായ സ്വാതന്ത്ര്യസമര ചരിത്രത്തെ പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ടതും ചരിത്രപരമായ അനിവാര്യതയാണ്. വിരലിലെണ്ണാവുന്ന ഏതാനും ചിലര്‍ മാത്രം ചേര്‍ന്നാണ് ഭാരത സ്വാതന്ത്ര്യസമരം നടത്തിയത് എന്ന ഒരു തോന്നല്‍ നമ്മുടെ ഉള്ളില്‍ ഉണ്ടാക്കിയെടുക്കാനുള്ള ചില ആസൂത്രിത ശ്രമങ്ങള്‍ ചരിത്രരചനയുടെ മേഖലയില്‍ നടന്നിട്ടുണ്ട്. ഭാരത ചരിത്രത്തിന്റെ കാര്യത്തിലും പൊതുവില്‍ ഇതേ സമീപനമാണ് തുടര്‍ന്നു പോന്നിട്ടുള്ളത്.
ഭാരതം സ്വതന്ത്രമായ ശേഷവും ബ്രിട്ടീഷ് ചരിത്രനിര്‍മ്മാണത്തെ അനുകരിക്കാനാണ് നമ്മുടെ ഔദ്യോഗിക ചരിത്രകാരന്മാരില്‍ പലരും ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രം പാഠപുസ്തകങ്ങളിലൂടെ പഠിക്കാന്‍ നമുക്ക് കഴിയുന്നില്ല. ഭാരതത്തിന്റെ ചരിത്രത്തെക്കുറിച്ച് ‘ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ’ തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ എഴുതിയ ബ്രിട്ടീഷ് ചരിത്രകാരനായ ജെയിംസ് മില്‍ തന്റെ ചരിത്രഗ്രന്ഥത്തിന്റെ ആമുഖത്തില്‍ എഴുതിയത് തന്റെ വായനാ മുറിയിലെ ഒരു അലമാരയുടെ മുന്നില്‍ കേവലം ഒരു വര്‍ഷം മാത്രം ചെലവഴിച്ചാല്‍ വായിക്കാനുള്ള സാഹിത്യങ്ങള്‍ മാത്രമേ ഭാരതത്തില്‍ ഉള്ളൂ എന്നാണ്. വേണ്ടത്ര വിദ്യാഭ്യാസമുള്ള ഒരു ഇംഗ്ലീഷുകാരന് ഭാരതത്തിലെ മുഴുവന്‍ ദര്‍ശനവും, ചരിത്രവും, പുരാണവും ഒക്കെ എളുപ്പം പഠിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഹങ്കാരത്തോടെ പ്രസ്താവിച്ചു. ഒരുവര്‍ഷമല്ല, ഒരു ജന്മമെടുത്താല്‍ പോലും പഠിച്ചു തീര്‍ക്കാന്‍ കഴിയാത്തതാണ് ഭാരതത്തിന്റെ വിസ്തൃതമായ ചരിത്രവും, പാരമ്പര്യവും, ദര്‍ശനങ്ങളും, പുരാണങ്ങളും ഒക്കെ. ഒരു ജന്മം കൊണ്ട് ഒരു ദര്‍ശനം പോലും പൂര്‍ണ്ണമായും പഠിച്ചു തീര്‍ക്കാന്‍ കഴിയില്ല. എന്നാല്‍ തികഞ്ഞ അഹങ്കാരത്തോടു കൂടിയും മുന്‍വിധിയോടെയുമാണ് ബ്രിട്ടീഷുകാര്‍ ഭാരതത്തിന്റെ ചരിത്രം എഴുതിത്തുടങ്ങിയത്.
ഭാരതത്തിന്റെ ചരിത്രത്തെ അവര്‍ മൂന്നു ഭാഗങ്ങളായി തിരിച്ചു. പ്രാചീനകാലം, മധ്യകാലം, ആധുനിക കാലം. പ്രാചീന കാലഘട്ടത്തിന് അവര്‍ ഹിന്ദു കാലഘട്ടം എന്ന പേരു കൊടുത്തു. അതിനെ അന്ധകാരയുഗമായി അവര്‍ വ്യാഖ്യാനിച്ചു. പാമ്പിനേയും, തവളയേയും, മണ്ണിനേയും, മരത്തെയും ആരാധിച്ചിരുന്ന പ്രാകൃതരുടെ ചരിത്രമാണ്വ പ്രാചീന ഭാരതീയരുടെ ചരിത്രം എന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. അവിടെ പുരോഗതിയോ പരിഷ്‌കാരമോ, വിദ്യാഭ്യാസമോ സാംസ്‌കാരിക ചിന്തയോ ഉണ്ടായിരുന്നില്ലെന്ന് പ്രചരിപ്പിച്ചു. ഭാരതത്തില്‍ വെളിച്ചം വന്നു തുടങ്ങുന്നത് മുഗള്‍ കാലഘട്ടം മുതലാണെന്നും അവര്‍ പറഞ്ഞു. ഭാരതീയര്‍ക്ക് അല്‍പം വിവരം കൊടുക്കാന്‍ പരിശ്രമിച്ചത് പുറത്തുനിന്നും വന്ന മുഗളന്മാരും തുര്‍ക്കികളും ആണെന്ന് അവര്‍ വാദിച്ചു. ഭാരതീയരെ കവിതയും ശില്പകലയും പഠിപ്പിച്ചത് അവരാണെന്നും അതുകൊണ്ടാണ് ഇന്നും ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അത്ഭുതമായി താജ്മഹല്‍ അവശേഷിക്കുന്നതെന്നും അവര്‍ കണ്ടെത്തി. ഭാരതം പൂര്‍ണ്ണമായി പുരോഗമിച്ചത് പാശ്ചാത്യരുടെ വരവോടെയാണെന്നാണ് ബ്രിട്ടീഷ് ചരിത്രകാരന്മാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. അതിനെ ഭാരത ചരിത്രത്തിലെ ആധുനിക കാലഘട്ടം എന്ന് അവര്‍ വിശേഷിപ്പിച്ചു. അന്യോനും തലതല്ലിക്കീറുന്ന, സംസ്‌കാരമില്ലാത്ത ജനതയ്ക്ക് സംസ്‌കാരം കൊടുക്കേണ്ട ദൗത്യം തങ്ങള്‍ ഏറ്റെടുത്തുവെന്നും അങ്ങനെ ഈ ആധുനിക കാലഘട്ടം അഥവാ പാശ്ചാത്യ കാലഘട്ടം മറ്റൊരു തരത്തില്‍ പ്രകാശത്തിന്റെ കാലഘട്ടം കൂടിയാണ് എന്നും ചരിത്രഭാഷ്യങ്ങളിലൂടെ അവര്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. ഇത്തരം വീക്ഷണങ്ങള്‍ പിന്‍പറ്റിക്കൊണ്ടാണ് ബ്രീട്ടീഷ് ചരിത്രകാരന്മാര്‍ സ്വാതന്ത്ര്യസമരചരിത്രം എഴുതിയത്.
ഭാരത സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനപ്പെട്ട സവിശേഷത അത് വളരെ സുദീര്‍ഘകാലമായി നടന്നു വന്ന ഒന്നാണെന്നതാണ്. 1857 ലാണ് ഭാരതത്തില്‍ ആദ്യമായി സ്വാതന്ത്ര്യസമരം തുടങ്ങിയത് എന്ന് അറിഞ്ഞോ അറിയാതെയോ നാം പറയാറുണ്ട്. ഇത് ചരിത്രപരമായ അപരാധമാണ്. 1857 ലാണ് സ്വാതന്ത്ര്യസമരം ആരംഭിച്ചതെങ്കില്‍ വര്‍ഷങ്ങളോളം വീര പഴശ്ശിരാജ നടത്തിയ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ നമ്മള്‍ ഏതു കോളത്തിലാണ് ഉള്‍പ്പെടുത്തുക? നെപ്പോളിയനെ മുട്ടുകുത്തിച്ച വെല്ലസ്ലിപ്രഭുവിനെ വയനാടന്‍ തെരുവുകളില്‍ ചെമ്മണ്ണ് തീറ്റിച്ചയാളാണ് പഴശ്ശി തമ്പുരാന്‍. പഴശ്ശിരാജയ്ക്ക് ശേഷം ധീരരായ കുറിച്യ പോരാളികളുടെ നേതൃത്വത്തില്‍ നടന്ന വയനാട്ടിലെ വനവാസി പോരാട്ടത്തിന്റെ മഹത്വവും അദ്വിതീയമാണ്. അതോടൊപ്പം തിരുവിതാംകൂറില്‍ വേലുത്തമ്പി നടത്തിയ പോരാട്ടവും ശ്രദ്ധേയമായിരുന്നു. കൗമാര പ്രായത്തില്‍ തന്നെ പോരാട്ടം തുടങ്ങുകയും കേരളത്തെ കീഴ്‌പ്പെടുത്താന്‍ വന്ന മതവെറിയുടെ പൈശാചിക രൂപമായ ടിപ്പു സുല്‍ത്താനെ ഒന്നാം നെടുങ്കോട്ട യുദ്ധത്തില്‍ വച്ച് വെട്ടി മുടന്തനാക്കി പറഞ്ഞയക്കുകയും ചെയ്ത വൈക്കം പത്മനാഭപിള്ളയുടെ പോരാട്ടം ചരിത്രപുസ്തകങ്ങളില്‍ സുവര്‍ണ്ണാക്ഷരങ്ങള്‍കൊണ്ട്‌രേഖപ്പെടുത്തേ ണ്ടതാണ്. ധീരനും തന്ത്രശാലിയുമായിരുന്ന വൈക്കം പത്മനാഭപിള്ള ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ആസൂത്രണ വൈദഗ്ധ്യമുള്ള തന്ത്രയുദ്ധ വിശാരദനായിരുന്നു. ഒന്നാം നെടുംകോട്ട യുദ്ധവിജയത്തിന് കാരണം അതാണ്. തിരു-കൊച്ചിയുടെ സമ്മിശ്ര പരിശ്രമം എന്നോണം കൃഷ്ണന്‍കോട്ട മുതല്‍ അങ്ങ് ആനമല വരെ ചിലയിടങ്ങളില്‍ 20 അടിയും ചിലയിടങ്ങളില്‍ 30 അടിയും പൊക്കം ഉണ്ടായിരുന്ന ഒരു വലിയ കോട്ടയുടെ നിര്‍മ്മാണ വൈദഗ്ധ്യം വര്‍ണ്ണനാതീതമാണ്. ടിപ്പുവിനെയും ഫ്രഞ്ചുകാരെയും തടവുകാരാക്കുകയും ഇനിയുള്ള നിന്റെ ജീവിതം എന്റെ ദാനമാണെടാ എന്ന് പറഞ്ഞ് ടിപ്പുവിനെ തിരിച്ചയക്കുകയും ചെയ്ത വൈക്കം പത്മനാഭപിള്ളയുടെ ചരിത്രം സ്വാതന്ത്ര്യസമരചരിത്രത്തിലെ ത്രസിപ്പിക്കുന്ന അദ്ധ്യായമാണ്. അതായത് 1857 ന് മുന്നേ ഭാരതത്തില്‍ സ്വാതന്ത്ര്യസമരം നടന്നിട്ടുണ്ട്. എപ്പോഴാണോ പാശ്ചാത്യശക്തികള്‍ ഭാരതത്തിന്റെ ഉള്ളില്‍ കാലു വെച്ച് പ്രവേശിച്ചത് അന്നുമുതല്‍ തുടങ്ങിയതാണ് ഈ ചെറുത്തുനില്‍പ്പ്. കച്ചവടത്തിന് വന്നവര്‍ പിന്നീട് ഭരണാധികാരികളായി എന്നാണ് നാം പറയാറുള്ളത്. പക്ഷേ കച്ചവടത്തിനാണോ അവര്‍ വന്നത് എന്നത് ചരിത്രത്തെ ആഴത്തില്‍ പഠിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഭാരത സ്വാതന്ത്ര്യസമരം ദൈര്‍ഘ്യമേറിയ പോരാട്ടമാണ്. അതുകൊണ്ടാണ് അത് ലോക ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണെന്ന് ചില ആഗോള ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടത്. തികച്ചും ഐതിഹാസികമായ ആ മുന്നേറ്റം നൂറുവര്‍ഷത്തെയോ, എഴുപത്തഞ്ച് വര്‍ഷത്തെയോ മാത്രം ചരിത്രമല്ല.
ഭാരതത്തിന്റെ ചരിത്രത്തില്‍ സാമൂതിരിയെപ്പോലെ തന്നെ പോര്‍ച്ചുഗീസുകാരെ എതിര്‍ത്ത ധീരയായ ഒരു മഹിളാ പോരാളി ഉണ്ടായിരുന്നു. മംഗലാപുരത്തിന് തൊട്ടടുത്തുള്ള ഉള്ളാള്‍ ദേശത്തിന്റെ റാണിയായ റാണി അബ്ബക്ക. ആധുനിക കാലഘട്ടത്തില്‍ പാശ്ചാത്യരാണ് നമുക്ക് സംസ്‌കാരം പകര്‍ന്നു തന്നത് എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ടല്ലോ. സ്ത്രീകള്‍ക്ക് സമത്വം ഉണ്ടാക്കിക്കൊടുത്തത് അവരാണ് എന്നും പറയുന്നുണ്ടല്ലോ. ബ്രിട്ടീഷുകാര്‍ അവന്റെ നാട്ടില്‍ സ്ത്രീകളെ മനുഷ്യരായി കണക്കാക്കണമോ എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഭാരതത്തില്‍ കടന്നുവന്ന വൈദേശിക ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുത്ത സ്ത്രീകളില്‍ ഏറ്റവും പ്രധാനിയായിരുന്നു റാണി അബ്ബക്ക. അവരുടെ ഭര്‍ത്താവ് സാമ്പത്തിക മോഹം കൊണ്ട് പോര്‍ച്ചുഗീസുകാരോടൊപ്പം ചേര്‍ന്നു. ഭാരതത്തിന്റെ ചിന്തയനുസരിച്ച് ഭര്‍ത്താവ് എങ്ങോട്ടാണ് പോകുന്നത് ആ വഴിക്ക് പോകണമെന്നതാണ് പത്‌നീ ധര്‍മ്മം. തന്നെ പത്‌നീ ധര്‍മ്മം ഓര്‍മ്മിപ്പിച്ചവരോട് റാണി അബ്ബക്ക തിരിച്ചു പറഞ്ഞ ഒരു മറുപടിയുണ്ട്. ദേശധര്‍മ്മം അപകടത്തിലായാല്‍ പാലിക്കേണ്ടത് പത്നീ ധര്‍മ്മമല്ല ദേശ ധര്‍മ്മമാണ് എന്ന്. ബ്രിട്ടീഷുകാര്‍ക്ക് എതിരായിട്ടുള്ള പോരാട്ടത്തിന് പുരുഷന്മാരുടെ സൈന്യത്തിനും സ്ത്രീകളുടെ സൈന്യത്തിലും ഒരുപോലെ സംയുക്ത നേതൃത്വം നല്‍കി ഭാരതത്തിന്റെ ധീരയായ ആ വനിത. ഇങ്ങനെയുള്ള ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും പറയാനുണ്ട്. ഇതൊക്കെ അനുസ്മരിക്കേണ്ട കാലമാണിത്. ഈ അമൃതോത്സവ വേളയില്‍ പറഞ്ഞുപഴകിയ ഒരുപിടി സ്വാതന്ത്ര്യസമര സേനാനികളെ അല്ല നാം ഓര്‍ക്കേണ്ടത്. പഴശ്ശിരാജയെയും വേലുത്തമ്പിയെയും ഓടിവഞ്ചിയില്‍ പടയെടുത്ത് പോയ വൈക്കം പത്മനാഭപിള്ളയെയും, പാലിയത്തച്ചനെയും ഒക്കെ നാം ഓര്‍ക്കണം. അവര്‍ക്ക് പിന്തുണ കൊടുത്തു കൊണ്ടിരുന്ന ചെമ്പിലരയനെ ഓര്‍ക്കണം. അതുപോലെ വേലുനാച്ചിയാരുടെ സേനാനായികയായ കുയിലിയെ ഓര്‍ക്കണം. ബ്രിട്ടീഷുകാരുടെ വെടിക്കോപ്പുകള്‍ തകര്‍ക്കാതെ യുദ്ധം ജയിക്കാനാകില്ല എന്ന് മനസ്സിലാക്കിയ കുയിലിയെന്ന ഇരുപത്തിരണ്ട് വയസ്സുള്ള ആ പെണ്‍കുട്ടി ദേഹമാസകലം പെട്ടെന്ന് തീ പിടിക്കുന്ന പദാര്‍ത്ഥങ്ങളില്‍ മുങ്ങിയ ശേഷം കുതിരപ്പുറത്ത് ഒരു കൈയ്യില്‍ തീപ്പന്തവും മറുകയ്യില്‍ വാളുമായി ഒരു ദുര്‍ഗ്ഗയെ പോലെ ശരീരത്തില്‍ തീ കൊളുത്തി അവരുടെ ആയുധശേഖരത്തിലേക്ക് കുതിച്ചുചാടി സ്വയം പൊട്ടിത്തെറിക്കുകയും അവരുടെ ആയുധശേഖരത്തെ മുഴുവന്‍ തകര്‍ത്തുകൊണ്ട് ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതുപോലെ അല്ലൂരി സീതാരാമ രാജു, റാണി ചന്നമ്മ തുടങ്ങി നിരവധി പോരാളികളെ കൊണ്ട് സമൃദ്ധമാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രം. ഇത്തരം ധീര ദേശാഭിമാനികളാല്‍ സമ്പന്നമായ ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെ അതിന്റെ സമഗ്രതയില്‍ പഠിക്കുന്നതോടൊപ്പം ജനങ്ങളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ നമുക്ക് സാധിക്കണം. അപ്പോഴാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം ചില കുടുംബക്കാര്‍ മാത്രം നടത്തിയതല്ലെന്നും ഒരു പ്രത്യേക വഴിയില്‍ കൂടി മാത്രം നടത്തിയ പോരാട്ടമല്ല എന്നും വളര്‍ന്നുവരുന്ന തലമുറയ്ക്ക് ബോധ്യപ്പെടുക.
ഭാരതത്തിന്റെ ചരിത്രരചനയുടെ മേഖലയിലെ, ഹിസ്റ്റോറിയോഗ്രാഫി ഓഫ് ഇന്ത്യയുടെ ഭീഷ്മാചാര്യന്‍ എന്ന് പറയാവുന്ന ആളാണ് ആര്‍.സി. മജുംദാര്‍. സ്വാതന്ത്ര്യസമരം നടന്ന വിവിധ മേഖലകളില്‍ പോയി രേഖകള്‍ ശേഖരിച്ച് സ്വാതന്ത്ര്യസമരചരിത്രം രചിക്കാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുത്തപ്പോള്‍ ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ്മന്ത്രിയും കൂടി മജുംദാറിനെ വിളിച്ചുവരുത്തി ആ കമ്മിറ്റി പിരിച്ചു വിട്ടു. പക്ഷേ സ്വപരിശ്രമംകൊണ്ട് തന്റെ ദൗത്യം മജുംദാര്‍ തുടര്‍ന്നു. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഇത്തരമൊരു ശ്രമം നടത്തിയാല്‍ അത് എത്രകണ്ട് മുന്നോട്ടു പോകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ പരിമിതികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍.സി. മജുംദാര്‍ ആ പരിശ്രമം പൂര്‍ത്തിയാക്കി. അതിനുശേഷം അദ്ദേഹം നടത്തിയ പ്രസിദ്ധമായ മൂന്നു പ്രസംഗങ്ങള്‍ ഉണ്ട്. ‘ത്രീ ലെസ്സന്‍സ് ഓഫ് ഇന്ത്യന്‍ ഹിസ്റ്റോറിയോഗ്രാഫി’ എന്ന പേരില്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ആര്‍.സി. മജുംദാര്‍ പറയുന്ന ഒരു വസ്തുതയുണ്ട്. തന്റെ ചരിത്ര രചന ആരംഭിക്കുന്ന സമയത്ത് അതിലെ സായുധ സമരങ്ങളെക്കുറിച്ച് അധികം പരാമര്‍ശിക്കേണ്ടതില്ലെന്നും അഹിംസാ സമരത്തെ മാത്രം പരിഗണിച്ചാല്‍ മതിയെന്നും വളരെ സ്വാധീനമുള്ള ഒരു ഭരണകര്‍ത്താവ് തന്നോട് പറഞ്ഞിരുന്നു എന്നാണത്. അതായത് ചില പ്രത്യേക വ്യക്തികളും പ്രത്യേക സമ്പ്രദായവും മാത്രമാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി പരിശ്രമിച്ചത് എന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നു എന്നര്‍ത്ഥം. ഇത്തരം പരിശ്രമങ്ങളുടെ ഭാഗമായാണ് വൈക്കം പത്മനാഭപിള്ളയുടെ ഒരു പ്രതിമ ഭാരതത്തിലോ കേരളത്തിലോ വൈക്കത്തോ പോലും നാളിതുവരെ ഇല്ലാതിരുന്നത്. 1809 ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കപ്പെടാന്‍ എത്ര വര്‍ഷങ്ങള്‍ എടുത്തു എന്നത് ഓര്‍ക്കണം. അദ്ദേഹത്തിന്റെ സ്മരണ നമ്മുടെ ഉള്ളില്‍ വരാത്ത വിധം പാഠപുസ്തകങ്ങളില്‍ സ്ഥാനം കിട്ടാതെ വന്നു. ഭാരതീയരുടെ മനസ്സില്‍ രാഷ്ട്രത്തോടും നമ്മുടെ സംസ്‌കാരത്തോടും ഭക്തി ഉണ്ടാകാതിരിക്കാനുള്ള പരിശ്രമം ഇവിടെ നടക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട കാരണമായി എനിക്ക് തോന്നുന്നത് വൈക്കം പത്മനാഭപിള്ളയും നെടുങ്കോട്ടയും അദ്ദേഹത്തിന്റെ സഹായികളായ 19 പേരും അടങ്ങുന്ന ആ കൂട്ടം ടിപ്പുവിനെ തടഞ്ഞു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍, വെട്ടി ഓടിച്ചില്ലായിരുന്നുവെങ്കില്‍ തിരുവിതാംകൂറിലും മലബാര്‍ ആവര്‍ത്തിക്കുമായിരുന്നു. രണ്ടാം നെടുങ്കോട്ട യുദ്ധത്തില്‍ പിന്നീട് പകയോട് കൂടി കൂടുതല്‍ ശക്തിയോടുകൂടി വന്ന് നെടുങ്കോട്ട തകര്‍ത്തു തരിപ്പണമാക്കി മുന്നേറി വന്ന ടിപ്പുസുല്‍ത്താനെ ആലുവ പൂര്‍ണ നദിയുടെ തീരത്ത് വെച്ച് തന്റെ ബുദ്ധിയും ചാതുര്യവും ഉപയോഗിച്ച്, സന്തതസഹചാരി കൂടിയായിരുന്ന കുഞ്ചു കുട്ടി പിള്ളയുടെ സഹായത്തോടെ, വൈക്കം പത്മനാഭപിള്ള അങ്ങ് കിഴക്ക് ഭൂതത്താന്‍ കെട്ടോളം പോയി ഡാം തകര്‍ത്ത് അവിടെ നിറഞ്ഞുനിന്നിരുന്ന ജലശേഖരത്തെ മുഴുവന്‍ തന്നെ പെരിയാറിലൂടെ ഒഴുക്കിവിട്ട് ഒറ്റയടിക്ക് ആ വലിയ പ്രളയം ഉണ്ടാക്കിയതിന്റെ പിന്നില്‍ ഒരു വലിയ ആസൂത്രണം ഉണ്ടായിരുന്നു. അങ്ങനെയാണ് രണ്ടാം നെടുങ്കോട്ട യുദ്ധവും ജയിച്ചത്. ടിപ്പുവിനെ പിന്നീട് കേരളത്തില്‍ കാല് വെക്കാന്‍ പോലും അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയത് ഈ പോരാട്ടമാണ്. ടിപ്പു മരിക്കുന്നത് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് നാലാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തിലാണ്. ടിപ്പുവിനെ വരുന്നതില്‍ നിന്ന് തടഞ്ഞ വ്യക്തി കൂടി ആയതുകൊണ്ടാകാം വൈക്കം പത്മനാഭപിള്ളയുടെ ചരിത്രം വേണ്ടവണ്ണം ഇപ്പോഴും പഠിപ്പിക്കപ്പെടാതെ വായിക്കപ്പെടാതെ ഇരിക്കുന്നത്. വൈക്കം പത്മനാഭപിള്ളയും അദ്ദേഹത്തിന്റെ നന്ത്യാട്ട് കൂട്ടവും ഇരുപതംഗ ചാവേര്‍ സംഘവും ഇല്ലായിരുന്നു എങ്കില്‍ യാതൊരു സംശയമില്ല മലബാറിലെ മാപ്പിള ലഹള അതിലും തീവ്രമായി കോട്ടയത്തും തിരുവനന്തപുരത്തും തിരുവിതാംകൂറിലും ആവര്‍ത്തിക്കുമായിരുന്നു. അത്തരമൊരു അകടത്തില്‍ നിന്ന് കേരളത്തെ സംരക്ഷിച്ച ധീര പോരാളിയാണ് വൈക്കം പത്മനാഭപിള്ള. ആ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ സ്മൃതിപുഷ്പങ്ങള്‍ അര്‍പ്പിക്കാം.