തിരുവിതാംകൂറില്‍ സവര്‍ണര്‍ക്ക് എതിരെ അയ്യങ്കാളി പൊരുതുമ്പോള്‍, കൊച്ചിയില്‍ സമാനമായ സമരങ്ങള്‍ നടത്തിയത്, പണ്ഡിറ്റ് കെ.പി. കറുപ്പന്‍ ആയിരുന്നു. അയ്യങ്കാളിക്ക് എതിരെ അവിടെ പ്രവര്‍ത്തിച്ച ജാതിവാദി ആയ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള അവിടെ നിന്ന് നാട് കടത്തപ്പെട്ട് കൊച്ചിയില്‍ എത്തി, കറുപ്പനെതിരെ വാളെടുത്തു. അതായത്, ഒരു സവര്‍ണ്ണ കോമരം എപ്പോഴും അങ്ങനെ ആയിരിക്കും.
ദളിതര്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ ഉത്തരവിനെതിരെ സ്വദേശാഭിമാനി മൂന്ന് മുഖപ്രസംഗങ്ങള്‍ എഴുതിയിരുന്നു. എല്ലാറ്റിന്റെയും ഉള്ളടക്കം, ദളിത് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നല്‍കി സവര്‍ണ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇരുത്തരുത് എന്നതായിരുന്നു. സ്വദേശാഭിമാനി 1910 മാര്‍ച്ച് രണ്ടിന് എഴുതിയ മുഖപ്രസംഗത്തില്‍ ഇങ്ങനെ വിഷം ചീറ്റി:
”വര്‍ണ യോഗ്യതകളെ വകതിരിക്കാതെ നിര്‍ഭേദം ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെന്ന് ശഠിക്കുന്നതിനെ അനുകൂലിക്കുവാന്‍ ഞങ്ങള്‍ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷി ചെയ്തിട്ടുള്ള ജാതിക്കാരെയും എത്രയോ തലമുറകളായി നിലം കൃഷി ചെയ്തുവന്നിരിക്കുന്ന ജാതിക്കാരെയും തമ്മില്‍ ബുദ്ധി കൃഷിക്കാര്യത്തിന് ഒന്നായി ചേര്‍ക്കുന്നത് കുതിരയേയും പോത്തിനേയും ഒരു നുകത്തില്‍ കെട്ടുന്നതുപോലെയാകുന്നു.”
നിലം കൃഷി ചെയ്ത ദളിതന്‍ പോത്ത്, ബുദ്ധി കൃഷി ചെയ്ത സവര്‍ണ്ണന്‍ കുതിര – ഇതാണ് രാമകൃഷ്ണ പിള്ളയുടെ കാഴ്ച. മാത്രമോ, കുട്ടികളെ അവരുടെ വര്‍ഗീയ യോഗ്യത പ്രകാരം തരംതിരിക്കുകയും വേണം. ഇതാണ്, പിള്ളയുടെ മാര്‍ക്‌സിസം. ലാലാ ഹര്‍ദയാല്‍ എഴുതിയ ‘കാള്‍ മാര്‍ക്‌സ്: എ മോഡേണ്‍ ഋഷി’ എന്ന ദീര്‍ഘ പ്രബന്ധം പകര്‍ത്തി എഴുതിയതാണ്, പിള്ളയുടെ മാര്‍ക്‌സ് ജീവചരിത്രം.
കറുപ്പന്‍
‘ബാലാകലേശം’ നാടകം കറുപ്പന്‍ മൂന്ന് ദിവസം കൊണ്ടെഴുതിയതാണ്. അന്ന് സര്‍ക്കാര്‍ ബാലികാ പാഠശാല സംസ്‌കൃത മുന്‍ഷിയായിരുന്നു കറുപ്പന്‍. 1919 ല്‍ കൊച്ചി വലിയ തമ്പുരാന്റെ ഷഷ്ട്യബ്ദ പൂര്‍ത്തിക്ക് ടി.നമ്പെരുമാള്‍ ചെട്ടി ഏര്‍പ്പെടുത്തിയ കവിതാ പരീക്ഷയ്ക്ക് വേണ്ടിയാണിത് രചിക്കപ്പെട്ടത്. മത്സരത്തില്‍ കറുപ്പന്റെ നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു.
സംസ്‌കൃത നാടകസങ്കേതങ്ങള്‍ പരിപാലിച്ചുകൊണ്ടോ ആധുനിക നാടകരൂപസങ്കല്‍പ്പങ്ങളെ സ്വാംശീകരിച്ചുകൊണ്ടോ അല്ലാതെ നാടകരൂപത്തിലെഴുതിയ കൃതിയാണ് ‘ബാലാകലേശം.’ ടി.കെ. കൃഷ്ണമേനോന്റെ മുഖവുരയോടെ അത് പ്രസിദ്ധീകരിച്ചു.
കൊച്ചി രാജാവിന്റെ ഭരണ നേട്ടങ്ങളാണ്, ഉള്ളടക്കം. കലേശനും ബാലയുമാണ് പ്രധാന കഥാപാത്രങ്ങള്‍. കഥയിലെ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗമുണ്ട്. അത് വലിയ സാമൂഹ്യ തിന്മയായി രാമകൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു. കൊച്ചാലു എന്ന പുലയന്‍ തീണ്ടല്‍ അസംബന്ധമാണെന്ന് ഉയര്‍ന്ന ജാതിക്കാരുടെ മുഖത്തുനോക്കി ഉച്ചത്തില്‍ ഉദ്‌ഘോഷിക്കുന്നുണ്ട്. ക്ഷുഭിതരായ സവര്‍ണര്‍ കൊച്ചാലുവിനെ മതാചാരലംഘനത്തിന്റെ പേരില്‍ വളഞ്ഞിട്ടുതല്ലി. പുലയനെ തല്ലിയവരെ വധശിക്ഷയ്ക്കും നാടുകടത്തലിനും വിധിക്കുന്നു. നാടകത്തില്‍ കൊച്ചാലു എന്ന പുലയ കഥാപാത്രത്തെക്കൊണ്ട് കുന്നലക്കോന്‍ എന്ന ന്യായാധിപന്‍, കറുപ്പന്റെ ‘ജാതിക്കുമ്മി’യുടെ കുറെ ഭാഗങ്ങള്‍ ചൊല്ലിപ്പിക്കുന്നുണ്ട്.
ഈ നാടകം മുന്‍നിര്‍ത്തിയാണ് കൊച്ചി മഹാരാജാവ് 1919 ല്‍ അദ്ദേഹത്തിനു ‘കവിതിലകന്‍’ പട്ടം നല്കുന്നത്. കേരളവര്‍മ വലിയകോയി തമ്പുരാന്‍, കറുപ്പനെ ‘വിദ്വാന്‍’ പട്ടം നല്കി ആദരിച്ചു. തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് രത്‌നമോതിരം നല്കി.
നാടകം എഴുതിയ ഉടന്‍ അത് പരിശോധിക്കാന്‍ കറുപ്പന്‍, ദിവാന്‍ സെക്രട്ടറി സി.അച്യുത മേനോനെ തൃശ്ശൂര്‍ക്ക് അയച്ചിരുന്നു. ശിഷ്യന്‍ കെ.പി. പീറ്റര്‍ വഴി അയച്ച നാടകം തീവണ്ടിയില്‍ രാമകൃഷ്ണ പിള്ള വായിക്കുകയും ‘സമ്മാനം കിട്ടും’ എന്ന് പറയുകയും ചെയ്തതായി കേള്‍വിയുണ്ട്. ‘സമ്മാനം’ എന്തെന്ന് വ്യക്തമായത്, പിന്നീടാണ്.
‘മംഗളോദയ’ത്തില്‍ എഴുതിയ ദീര്‍ഘ ലേഖനത്തില്‍, രാമകൃഷ്ണപിള്ള കറുപ്പനെ നിശിതമായി വിമര്‍ശിച്ചു. വാല’ (മുക്കുവ) സമുദായത്തില്‍പ്പെട്ട ആളാണ് കറുപ്പന്‍ എന്നതായിരുന്നു, കാരണം. ‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത്’ എന്ന ചോദ്യമുന്നയിച്ചും ‘ബാലാ കലേശം’ എന്ന രചനയുടെ പേര് കറുപ്പന്റെ സമുദായത്തെ ചേര്‍ത്താക്ഷേപിച്ച് ‘വാലാകലേശം’ എന്നാക്കിയും പിള്ള, ആക്ഷേപിച്ചു.
ആ വിമര്‍ശനവും കറുപ്പന്റെ മറുപടിയും ‘ബാലാകലേശവാദം’ എന്ന പുസ്തകത്തില്‍ കാണാം. പിള്ള, ക്ലിഷ്ടമായ ഭാഷയില്‍ പറയുന്നത് ഇതാണ്: അത്, ഒരു നാടകം അല്ല. അതിന് നാടക ലക്ഷണങ്ങള്‍ ഇല്ല. മനുഷ്യന്റെ കൈകളും ആനയുടെ തുമ്പിക്കയ്യും കുതിരയുടെ കാലുകളും സര്‍പ്പത്തിന്റെ പല്ലും ഒക്കെയുള്ള മനുഷ്യ ജീവിയെ മനുഷ്യന്‍ എന്ന് വിളിക്കാമെങ്കില്‍, ഇതും നാടകമാണ്.
ദോഷ നിരൂപണങ്ങളില്‍ മുഴുപ്പും തഴപ്പും ഉള്ളയാളാണ് പിള്ളയെന്ന് മറുപടിയില്‍ കറുപ്പന്‍ നിരീക്ഷിച്ചു. ഔറംഗസേബിന്റെ വിധികളെ അതിശയിക്കുന്നതാണ്, പിള്ളയുടെ വിധി. പിള്ളയ്ക്ക്, കല്പ വൃക്ഷത്തെ കറുകപ്പുല്ലും കാമധേനുവിനെ കഴുതയുമാക്കാന്‍ കഴിയും. അതിരുവിട്ട നിരൂപണമാണ്, പിള്ളയുടേത്. ശാകുന്തളത്തിനും നാടക ലക്ഷണങ്ങള്‍ ഇല്ലെന്ന് പറയാം.
കറുപ്പന്‍ തുടര്‍ന്ന് ചോദിച്ചു : ”രാജ്യഭാരം വിഷയീകരിച്ചു മൂന്നങ്കത്തില്‍, സൗകര്യം പോലെ രണ്ടു മൂന്നു ദിവസം കൊണ്ട് എഴുതിയിരിക്കുന്ന ‘ബാലാകലേശ’ത്തില്‍, നാടക ലക്ഷണങ്ങള്‍ പലതും ഇല്ലെന്ന് ഞാന്‍ ഒരു പ്രസംഗ പീഠത്തിലോ മൈതാനത്തിലോ മലമുകളിലോ കയറി നിന്ന് രണ്ടു കയ്യും പൊക്കി സമ്മതിക്കാം. സകല നാടക ലക്ഷണ സങ്കലിതമായ ഒരു മലയാള നാടകത്തെ യഥാവസരം വല്ല മൂലയില്‍ ഇരുന്നെങ്കിലും വല്ലവര്‍ക്കും നിര്‍ദേശിച്ചു തരാമോ?”
കറുപ്പന് എതിരെ പിള്ള എഴുതിയത്, സവര്‍ണ്ണ മേധാവിത്വമുള്ള കൊച്ചി സാഹിത്യ സമാജത്തിന്റെ ആവശ്യ പ്രകാരമായിരുന്നു. സമാജത്തിന്റെ അനുവാദമില്ലാതെ, ‘കൊച്ചി സാഹിത്യ സമാജം വക’ എന്ന കുറിപ്പോടെ കറുപ്പന്‍ നാടകം പ്രസിദ്ധീകരിച്ചത്, സുഹൃത്തായ സമാജം സെക്രട്ടറി ടി.കെ.കൃഷ്ണ മേനോന്‍ അനുവാദം വാങ്ങിക്കൊടുത്തോളും എന്ന് കരുതി ആയിരുന്നു. എന്നാല്‍, പുസ്തകം ഇറങ്ങിയപ്പോള്‍, മേനോന് എതിരായ നായര്‍ ഗ്രൂപ്പ് ഒച്ചയുണ്ടാക്കി. മേനോന്റെ കൊച്ചിയിലെ വീടിന് പടിഞ്ഞാറു വശത്തെ കായലിലാണ്, കറുപ്പന്‍ മുന്‍കൈ എടുത്ത് പുലയര്‍ യോഗം ചേര്‍ന്നതും പുലയ സമാജത്തിന് വിത്തിട്ടതും. 1909 ഏപ്രിലില്‍ സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ പുലയ മഹാസഭ രൂപീകരിച്ചപ്പോള്‍, അതില്‍ അധ്യക്ഷന്‍ ആയതും മേനോന്‍ ആയിരുന്നു. ഇതില്‍ നായര്‍ മേധാവികള്‍ക്ക് ചൊരുക്കുണ്ടായിരുന്നു. ആ ജാതിവാദികളുടെ ചട്ടുകം ആവുകയായിരുന്നു, പിള്ള.
ഇതിനെത്തുടര്‍ന്ന് സാഹിത്യ സമാജം, പുസ്തക വില്‍പ്പന നിര്‍ത്തിവെക്കണമെന്നും ആനുകാലികങ്ങള്‍ക്കോ പത്രങ്ങള്‍ക്കോ അയച്ചു കൊടുത്തിട്ടുണ്ടെങ്കില്‍ സമാജം വക എന്ന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ചര്‍ച്ചയ്ക്കായി ഒരു കമ്മറ്റിയെ സമാജം നിശ്ചയിച്ചു. ഈ ഗ്രന്ഥത്തിന് സമാജം സ്വീകരിക്കത്തക്ക ഗുണങ്ങളില്ലെന്നു കമ്മറ്റി അഭിപ്രായപ്പെട്ടു. സ്ത്രീ വിരുദ്ധതയും സാമൂഹ്യ ദൂഷ്യവും ആരോപിച്ച് കമ്മിറ്റി അംഗങ്ങള്‍ പുസ്തകത്തില്‍ നിന്ന് ‘കൊച്ചി സാഹിത്യ സമാജം വക’ എന്നത് ഒഴിവാക്കാന്‍ കറുപ്പനോട് ആവശ്യപ്പെട്ടു.’ലോക സ്വഭാവത്തിനും വാസ്തവത്തിനും വിരുദ്ധവുമാണ് ഈ കൃതി’ എന്നായിരുന്നു കമ്മറ്റി അംഗമായ പിള്ളയുടെ അഭിപ്രായം. ആ കമ്മറ്റി അതില്‍ അംഗമായ പിള്ളയെ തന്നെ പ്രശ്‌നം പരിശോധിക്കാന്‍ ഏല്‍പിച്ചു. അതിനുള്ള ഉത്തരമാണ്, ‘മംഗളോദയ’ത്തില്‍ പിള്ള എഴുതിയത്.
ഇതിനു കറുപ്പന്‍ ‘മംഗളോദയം’ മാസികയില്‍, കാര്യമാത്ര പ്രസക്തമായ മറുപടി നല്‍കി. ‘പനിഞ്ഞില്‍’ പൊട്ടിയുണ്ടായ ‘ബാലാകലേശം’ ആകുന്ന ‘ഉമ്പിളുന്ത’, ‘സാഹിത്യസമാജ’ ക്ഷേത്രത്തിനുള്ളിലേക്കു കുതിച്ചുചാടുവാന്‍ തക്കവണ്ണം ‘തൊണ്ടാന്‍ മാക്രി’ (പൊക്കാച്ചിത്തവള) ആയിത്തീര്‍ന്നതുവരേയുള്ള രൂപവികാരങ്ങളും ലോകപ്രസിദ്ധമാണ്’ എന്നു പിള്ള, വീണ്ടും മറുപടിയെഴുതി. കേരളോദയം വാരികയുടെ 1915 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ നാലു ലക്കങ്ങളില്‍ പിള്ള ഛര്‍ദ്ദിച്ചു.
കൊച്ചിരാജാവിന്റെ കീഴിലുള്ള സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലിരിക്കെ എഴുതിയ ‘ബാലാകലേശം’ വായിച്ചശേഷം ഡോ. പല്‍പ്പു ചോദിച്ചത് ”ഇതെഴുതിയതിനുശേഷവും നിങ്ങളെ സര്‍വീസില്‍ വച്ചുകൊണ്ടിരുന്നോ?” എന്നാണ്.
രാമകൃഷ്ണ പിള്ള
കറുപ്പനെ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപകനാക്കിയപ്പോള്‍, സഹ അധ്യാപക സവര്‍ണര്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ചവര്‍ക്ക് പിരിയാം, കറുപ്പന്‍ നില്‍ക്കും എന്നാണ് രാജാവ് പറഞ്ഞത്. അക്കാലത്ത് കൊച്ചി ദിവാന്‍ ആയിരുന്ന പി.രാജഗോപാലാചാരിയാണ് ഷൊര്‍ണൂര്‍ക്ക് റെയില്‍പാത പണിതത്. അദ്ദേഹം തിരുവിതാംകൂര്‍ ദിവാനായപ്പോള്‍ ഇംഗ്ലീഷില്‍ സ്വാഗത മുഖപ്രസംഗം എഴുതിയ സ്വദേശാഭിമാനി പിള്ള, പ്രജാസഭയില്‍ അംഗത്വം കിട്ടാതായപ്പോള്‍ ദിവാന് എതിരായി. രാജഗോപാലാചാരിയിലെ പുരോഗമനവാദിയെയാണ്, അദ്ദേഹം അയ്യന്‍കാളിയെയും കുമാരന്‍ ആശാനെയും പ്രജാസഭയില്‍ എടുത്തപ്പോള്‍ കണ്ടത്.
കറുപ്പന്റെ നാടകം രാമകൃഷ്ണപിള്ളയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ യഥാര്‍ത്ഥ കാരണം, അതില്‍, അദ്ദേഹത്തെ നാട് കടത്തിയ ദിവാന്‍ പി.രാജഗോപാലാചാരിയെ ‘ആചാര്യ’ എന്ന് വിശേഷിപ്പിച്ചത് കൊണ്ടാകാം എന്നാണ്, എനിക്ക് തോന്നുന്നത്. നാടകത്തില്‍, കാര്‍ന്നോരെയും കൂട്ടുകാരെയും തൂക്കിലിടാനും നാട് കടത്താനും വിധിക്കുന്നത്, അവരെ വിചാരണ ചെയ്യാതെ ആകയാല്‍, അത്, രാജ്യദ്രോഹത്തിന്റെ വകുപ്പില്‍ വരും എന്നായിരുന്നു, പിള്ളയുടെ വിമര്‍ശനം. തിരുവിതാംകൂറില്‍ രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ട പിള്ള കൊച്ചിയില്‍ വന്ന് അതേ കുറ്റം ഒരു പിന്നാക്കക്കാരനില്‍ ആരോപിച്ചത്, ജനാധിപത്യ ബോധം തരിമ്പും ഇല്ലാത്തത് കൊണ്ടാണ്. ഒരു പിന്നാക്കക്കാരന്‍ കലയുടെ പേരില്‍ ജയിലില്‍ പോകണം എന്ന ജാതിക്കുശുമ്പും അതില്‍ കാണാം.
പിള്ളയുടേത് സ്വയം കൃതാനര്‍ത്ഥം എന്നാണ് നാടുകടത്തിയപ്പോള്‍ കുമാരനാശാന്‍ എഴുതിയത്. പിള്ളയെ നാട് കടത്തിയ ദിവാന്‍ രാജഗോപാലാചാരിയുടെ സുഹൃത്തായിരുന്നു ആശാന്‍; അംബുജ വിലാസം റോഡിന് കാരണക്കാരിയായ വിദുഷിയും ഭര്‍തൃമതിയുമായ അംബുജത്തെ ഇരുവര്‍ക്കും അറിയാമായിരുന്നു. രാജഗോപാലാചാരി തിരുവിതാംകൂര്‍ വിട്ടപ്പോള്‍ ആശാന്‍ മംഗള ശ്ലോകം എഴുതി. ദിവാന്‍ ഭക്തിവിലാസത്തില്‍ കോണാന്‍ ഉടുക്കാതെയാണ് ഇരിക്കുന്നത് എന്നാണ്, ഒരു മുഖപ്രസംഗത്തില്‍ പിള്ള എഴുതിയത്. ജീവിച്ചിരുന്നെങ്കില്‍ പിള്ളയ്ക്ക് ‘തനിനിറം’ പത്രാധിപര്‍ ആകാന്‍ കഴിയുമായിരുന്നു.