ആള്‍ക്കൂട്ട ആക്രമണം, ആള്‍ക്കൂട്ട കൊലകള്‍ തുടങ്ങിയ വാക്കുകള്‍ ഈ അടുത്ത കാലത്താണ് നമ്മുടെ നാട്ടില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്. അതിന്റെ അര്‍ത്ഥം ഇതൊരു പുതിയ പ്രതിഭാസമാണെന്നല്ല. 1947ലെ സ്വാതന്ത്ര്യപുലരി തന്നെ ആള്‍ക്കൂട്ട ആക്രമണത്തിന്റെയും കൊലകളുടെയും വാര്‍ത്തകള്‍കൊണ്ട് പങ്കിലമായാണ് പിറന്നുവീണത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഭാരതമെങ്കിലും നമ്മുടെ ജനങ്ങളുടെ പൗരബോധം ആ ഗൗരവം പലപ്പോഴും ഉള്‍ക്കൊണ്ടിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ജാതിയും മതവും മാത്രമല്ല മറ്റ് വ്യക്തിപരവും അല്ലാത്തതുമായ കാര്യങ്ങള്‍ വരെ ആള്‍ക്കൂട്ട ആക്രമണത്തിലേക്കും കൊലകളിലേക്കും നയിച്ചിരുന്നു.
പോലീസും കോടതിയും ആരാച്ചാരും എല്ലാമായി ജനക്കൂട്ടം മാറുന്ന അത്യപൂര്‍വ്വ സാഹചര്യമാണ് ആള്‍ക്കൂട്ട കൊലകളിലേക്ക് നയിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഉത്തരഭാരതമെന്നോ ദക്ഷിണഭാരതമെന്നോ വ്യത്യാസമില്ലാതെ നടന്നിരുന്നു. രാജ്യം പുരോഗമിക്കുന്നതിനും ജനങ്ങള്‍ വിദ്യാസമ്പന്നരാകുന്നതിനും പൗരബോധം വളരുന്നതിനും അനുസരിച്ച് ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് കുറഞ്ഞു വരുന്നതായാണ് കണ്ടുവരുന്നത്. എന്നാല്‍ ഈ അടുത്തകാലത്ത് രാഷ്ട്രീയ ലാഭം ലാക്കാക്കി രാജ്യത്ത് ഏതെങ്കിലും കോണില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ വരെ പര്‍വ്വതീകരിച്ച് പ്രചരിപ്പിക്കുന്ന ഒരു പ്രവണത വളര്‍ന്നുവന്നിട്ടുണ്ട്. രാജ്യം ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭരണത്തിനുകീഴിലായതിനുശേഷം ദളിത-പിന്നാക്ക -ന്യൂനപക്ഷ മതവിഭാഗങ്ങള്‍ അരക്ഷിതരാണ് എന്നു വരുത്തി ത്തീര്‍ക്കുവാന്‍വേണ്ടി ചില മാധ്യമങ്ങളുടെ സഹായത്തോടെ നടക്കുന്ന ബോധപൂര്‍വ്വമായ പ്രചരണമാണ് പലതും. എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ നടക്കുന്നില്ല എന്ന് പറയാന്‍ കഴിയില്ല. അത് ഉത്തരഭാരതത്തിലാണെങ്കില്‍ വലിയ വാര്‍ത്തയും കേരളത്തിലാണെങ്കില്‍ വാര്‍ത്ത അല്ലാതെയും ആകുന്ന വിചിത്ര രസതന്ത്രം ജനങ്ങള്‍ തിരിച്ചറിയാതെ പോകരുത്.
ഉത്തരഭാരതത്തില്‍ നടക്കുന്ന എല്ലാ ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണ് എന്ന നിലയ്ക്കാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിയ്ക്കാറ്. സംഘടിത മതവിഭാഗങ്ങളുടെ വോട്ടുകള്‍ കിട്ടാനും സംഘപരിവാര്‍ സംഘടനകളുടെ കേരളത്തിലെ വളര്‍ച്ച തടയാനും വേണ്ടി കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുന്നണികള്‍ മത്സരിച്ച് നടത്തുന്ന കുപ്രചരണങ്ങള്‍ എത്രത്തോളം പക്ഷപാതപരമാണ് എന്ന് ഇന്ന് ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. 2019ലെ വിജയദശമി സന്ദേശത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ആള്‍ക്കൂട്ടആക്രമണങ്ങളെക്കുറിച്ചും കൊലകളെക്കുറിച്ചും സംശയത്തിനിട നല്‍കാത്തവിധം പ്രസ്താവിച്ച് കഴിഞ്ഞിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാഷ്ട്രത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതാണെന്നും നിയമസംവിധാനങ്ങള്‍ ഉപയോഗിച്ച് അതിനെ ശക്തമായി നേരിടണമെന്നും സര്‍സംഘചാലക് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഇത്തരം ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നവരെ സംഘം ഒരു കാരണവശാലും പിന്‍തുണക്കില്ല എന്നും അസന്നിഗ്ദ്ധമായി പറയുകയുണ്ടായി. പലപ്പോഴും ഉത്തരഭാരതത്തിലെ കുഗ്രാമങ്ങളില്‍ ഗ്രാമീണര്‍ തമ്മില്‍ നടക്കുന്ന അടികലശല്‍ വരെ ആള്‍ക്കൂട്ട ആക്രമണമായി ചിത്രീകരിക്കുകയും അത് സംഘപരിവാര്‍ സംഘടനകളുടെ ഗുണ്ടായിസമാണെന്നവിധത്തില്‍ വാര്‍ത്തയാക്കുകയും ചെയ്യുന്ന മലയാളമാധ്യമങ്ങള്‍ കേരളത്തില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളൊ ആള്‍ക്കൂട്ടകൊലകളൊ കണ്ടതായി പോലും നടിയ്ക്കാറില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞദിവസം കോഴിക്കോട് കക്കാടംപൊയിലില്‍ പരിസ്ഥിതി സാംസ്‌കാരിക പ്രവര്‍ത്തകരായ 46 അംഗ സംഘത്തിനെതിരെ സിപിഎം ഗുണ്ടകള്‍ നടത്തിയ ആക്രമണം.
കോടതി ഉത്തരവുണ്ടായിട്ടും പൊളിച്ചുമാറ്റാത്ത, ഇടതുപക്ഷ എം.എല്‍.എ പി.വി. അന്‍വറിന്റെ അനധികൃത വാട്ടര്‍തീംപാര്‍ക്കും പരിസരവും സന്ദര്‍ശിക്കാനെത്തിയ പ്രശസ്തരും പ്രമുഖരുമായ എം.എന്‍.കാരശ്ശേരി, സി.ആര്‍.നീലകണ്ഠന്‍, ടി.പി. രാജീവന്‍, കുസുമം ജോസഫ് തുടങ്ങിയവരെയാണ് ഇരുന്നൂറോളം വരുന്ന സിപിഎം ഗുണ്ടകള്‍ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. അസഹിഷ്ണുതയെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും ഉറച്ച നിലപാടുകളുള്ള ഈ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് അസഹിഷ്ണുത എന്താണെന്ന് നേരിട്ട് ബോധ്യം വന്നെങ്കിലും തങ്ങളെ സഹായിക്കുവാന്‍ സഹപ്രവര്‍ത്തകരായ പല പ്രമുഖരും എത്താത്തതെന്ത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായിട്ടുണ്ടാവണം. മോദിക്കെതിരെ കത്തെഴുതുന്നവരും പുരസ്‌കാരം മടക്കുന്നവരുമൊന്നും വിജയന്‍ മുഖ്യമന്ത്രിയുടെ ഭരണത്തിനു കീഴില്‍ പരിസ്ഥിതി, സാംസ്‌കാരിക പ്രവര്‍ത്തകരായ 46 പേര്‍ ആക്രമിക്കപ്പെട്ടതറിഞ്ഞമട്ടില്ല. ആക്രമണത്തിനിരയായ സാംസ്‌കാരികനായകന്മാര്‍ പോലീസ് സഹായം തേടിയെങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും സഹായമൊന്നും ലഭിച്ചില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഉത്തരഭാരതത്തിലെ അസഹിഷ്ണുതയ്‌ക്കെതിരെ ചാനലുകളില്‍ വാതോരാതെ സംസാരിച്ചിരുന്ന കാരശ്ശേരി മാഷിനെപ്പോലുള്ളവര്‍ക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ ചൂരുംചൂടും അറിയുമ്പോഴെങ്കിലും ചില മാധ്യമ ഗൂഢാലോചനകളുടെ ഇരകളാണ് പലപ്പോഴും തങ്ങളെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ നന്നായിരുന്നു.
ഏതാനും വര്‍ഷം മുമ്പ് കോഴിക്കോട് കോടഞ്ചേരിയില്‍ സിപിഎം സെക്രട്ടറിയുടെയും സംഘത്തിന്റെയും ആള്‍ക്കൂട്ട ആക്രമണത്തില്‍ ജ്യോത്സ്‌ന എന്ന ക്രൈസ്തവയുവതിയുടെ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ടിട്ട് നിശബ്ദത പാലിച്ച സാംസ്‌കാരിക നായകന്മാരാണ് കേരളത്തിലുള്ളത്. കോഴിക്കോട് എലത്തൂരില്‍, ബാങ്ക് വായ്പ എടുത്തു വാങ്ങിയ ഓട്ടോറിക്ഷ പൊതുനിരത്തില്‍ ഓടിക്കാനാകാതെ കമ്മ്യൂണിസ്റ്റ് ഗുണ്ടാസംഘങ്ങളുടെ നിരന്തര ആക്രമണങ്ങളില്‍ മനംമടുത്ത് ആത്മഹത്യ ചെയ്യേണ്ടിവന്ന രാജേഷ് എന്ന സാധുവിന്റെ നിലവിളിയും ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഭാഗമായിരുന്നു. പക്ഷെ ഉത്തരഭാരതത്തിലെ കുഗ്രാമത്തിലെ കൊലപാതക വാര്‍ത്തകള്‍ക്ക് വേണ്ടി മാത്രം കാതുകൂര്‍പ്പിച്ചിരിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ക്കും സിപിഎമ്മിനു വിടുപണിചെയ്യുന്ന മാധ്യമങ്ങള്‍ക്കും കേരളത്തിലെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഇരകളുടെ നിലവിളി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് കോഴിക്കോട് കക്കാടംപൊ യിലില്‍ എം.എന്‍.കാരശ്ശേരിയും സി.ആര്‍.നീലകണ്ഠനും ആക്രമിക്കപ്പെട്ടിട്ടും മുഖ്യധാരാമാധ്യമങ്ങള്‍ അറിഞ്ഞതായി നടിക്കാത്തത്. ഇനിയെങ്കിലും പ്രബുദ്ധ മലയാളി ആള്‍ക്കൂട്ട ആക്രമണവാര്‍ത്തകളുടെ പിന്നിലെ രാഷ്ട്രീയ അജണ്ടകള്‍ തിരിച്ചറിഞ്ഞാല്‍ നന്നായിരുന്നു.