ഒരു വൈശാഖ മഹോത്സവം കൂടി സമാഗതമാവുകയാണ്. പെരുമാളിന്റെ തിരുസവിധമായ അക്കരെ കൊട്ടിയൂരിലെ മണിത്തറയില്‍ ചോതി വിളക്ക് തെളിയുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. ഉത്തരകേരളത്തിലെ നെയ്യമൃത് മഠങ്ങളും കഞ്ഞിപ്പുരകളും ഇനി വ്രതശുദ്ധിയുടെ നല്ല നാളുകളിലേക്ക് പ്രവേശിക്കും. ഇനി മനസ്സിലും വപുസ്സിലും പെരുമാള്‍ സ്മരണ മാത്രം.
അതിപൗരാണികമാണ് കൊട്ടിയൂര്‍ ഉത്സവം എന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പൗരാണികമായ ചിട്ടകളോട് കൂടിയ ഉത്സവം തനതു രൂപത്തില്‍ ഇന്നും നിലനില്‍ക്കുന്നു എന്നത് അത്യത്ഭുതമാണ്. ഈ ദേശത്തെ വര്‍ണ്ണാഭയും ആര്‍ഭാടങ്ങളും കനം വച്ച എല്ലാ ഉത്സവങ്ങളുടെയും അവസാനമാണ് വൈശാഖോത്സവം. അതു കഴിഞ്ഞാല്‍ പ്രാട്ടര സ്വരൂപത്തില്‍ ഉത്സവാദികളില്ല. അങ്കുരാദി-ധ്വജാദി പടഹാദികളായ സാധാരണ ഉത്സവങ്ങളില്‍ നിന്നും വിഭിന്നമായി മഹാമന്ത്രങ്ങളും മഹാകര്‍മ്മങ്ങളും കൊണ്ട് ഗൗരവം പ്രാപിച്ചതാണ് വൈശാഖോത്സവം. ഇവിടെ അലങ്കാരമൊരുക്കുന്നത് മുത്തുക്കുടകളോ വര്‍ണ്ണച്ചമയങ്ങളോ അല്ല. പകരം പ്രകൃതീശ്വരി തന്നെ സര്‍വ്വഭൂഷകളോടും കൂടി അണിഞ്ഞെത്തിയിരിക്കയാണ്. ഇടവിടാതെ പെയ്യുന്ന മഴയുടെ രൂപത്തില്‍, പാലുകാച്ചിമലകളുടെ ഹരിത വശ്യതയായി, മഴമേഘങ്ങളുടെ കാളിമയായി, പെരുമാളെ വലം വച്ചൊഴുകുന്ന തിരുവഞ്ചിറയായി, ദക്ഷയാഗ കഥ പാടി കുത്തിയൊഴുകുന്ന ബാവലിയായി, ഓടപ്പൂവുകളുടെ പുഞ്ചിരിയായി….
മഹാദേവന് മഹാദേവിയോടുള്ള പ്രണയത്തിന്റെ ഉജ്ജ്വല പ്രതീകം കൂടിയാണ് കൊട്ടിയൂര്‍. ദക്ഷയാഗവേദിയില്‍ അപമാനിതയായ സതീദേവി പ്രാണാഹുതി നടത്തിയ ഇടം അമ്മാറക്കല്ല് (അമ്മ മറഞ്ഞതറ) മഹാദേവീ സ്ഥാനവും അതോടൊപ്പം ശക്തിപീഠവുമാണ്. അക്കരെ കൊട്ടിയൂരിലെ ശീവേലിയില്‍ മഹാദേവി മുമ്പിലും മഹാദേവന്‍ പിന്നിലുമായാണ് എഴുന്നള്ളുക എന്നത് ചിന്തനീയമാണ്. ഇത് ശാക്തിക കര്‍മ്മങ്ങള്‍ക്ക് ഉള്ള പ്രാധാന്യം വ്യക്തമാക്കുന്നു. മഹാദേവിക്കുണ്ടായ അപമാനത്താല്‍ കോപാകുലനായ മഹാദേവന്റെ ക്രോധം പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളെയും ഭയത്തിലാഴ്ത്തി. തന്റെ തിരുജടയില്‍ നിന്നും മുടി പിഴുതെടുത്ത് നിലത്തടിച്ചപ്പോള്‍ ഉല്‍ഭവിച്ച വീരഭദ്രന്‍ ശിവഭൂതഗണങ്ങളോടൊപ്പം യാഗഭൂമിയില്‍ സര്‍വ്വനാശം വിതച്ചു. ഒടുവില്‍ ബ്രഹ്‌മാവിന്റെ നിര്‍ദ്ദേശപ്രകാരം സാക്ഷാല്‍ മഹാവിഷ്ണു, തന്റെ ഗാഢമായ ആലിംഗനത്താല്‍ ഭഗവാനെ ശാന്തനാക്കുന്നു. ഈ സമയം ‘ഹരിഗോവിന്ദാ’ ജപത്താല്‍ ദേവകള്‍ ഭഗവല്‍ സ്തുതി ചെയ്യുന്നു. ഇന്നും ഈ തിരുസന്നിധിയില്‍ ‘ഹരിഗോവിന്ദ’ സ്തുതികള്‍ മുഴങ്ങിക്കേള്‍ക്കാം. ഇപ്രകാരം ത്രിമൂര്‍ത്തികളും കൂടിയ ഊര് ‘കൊട്ടിയൂര്‍’ എന്ന് പ്രസിദ്ധമായി. സൃഷ്ടിയും സ്ഥിതിയും സംഹാരവും കൂടിച്ചേര്‍ന്ന ചൈതന്യഭൂമിയാണ് കൊട്ടിയൂര്‍. ഒരേ സമയം തന്നെ ശൈവവും വൈഷ്ണവവും ശാക്തേയവുമായ ഒരുപിടി കര്‍മ്മങ്ങളുടെ രംഗവേദിയാണ് കൊട്ടിയൂര്‍.
സ്ഥിരമായ എടുപ്പുകള്‍ ഒന്നും തന്നെ ഇല്ലാത്ത എന്നാല്‍ ഉത്സവ സമയത്തുമാത്രം ഓലയിലും മുളയിലും തീര്‍ക്കുന്ന താത്കാലിക പര്‍ണ്ണശാലകള്‍ അഥവാ കൈയ്യാലകള്‍ ആണ് അക്കരകൊട്ടിയൂരുള്ളത്. ഞെട്ടിപ്പനയോലയും മുളന്തണ്ടുകളും കൊണ്ട് നിര്‍മ്മിക്കുന്ന താത്കാലിക ശ്രീകോവിലായ മണിത്തറയിലാണ് സ്വയംഭൂവായി ഭഗവാന്‍ കൂടികൊള്ളുന്നത്. അമ്മാറക്കലില്‍ മേല്‍ക്കൂരക്ക് പകരം വലിയ ഒരു ഓലക്കുടയാണുള്ളത്. നിരവധി വിഭാഗങ്ങള്‍ക്കായി 28 കയ്യാലകള്‍ കൊട്ടിയൂരിലുണ്ട്. കൊട്ടിയൂരിലെ ശീവേലി മനുഷ്യനേത്രങ്ങള്‍ക്ക് പൗരാണികതയുടെ ഒരു ദൃശ്യവിരുന്നു തന്നെയാണ്. അക്കരെ കൊട്ടിയൂരിലെ ഇളനീരുകള്‍ക്ക് കാവലായി മുത്തപ്പന്റെ സാന്നിധ്യം ഉണ്ട് എന്നതും പ്രാധാന്യമര്‍ഹിക്കുന്നു.
യാഗം എന്നത് ഒരു മഹാകര്‍മ്മമാണ്. മനുഷ്യായുസ്സിന്റെ ഏതെങ്കിലും ഒരു ധന്യനിമിഷത്തില്‍ മാത്രമാണ് ഒരു യാഗകര്‍മ്മത്തില്‍ ഭാഗഭാക്കാവാനൊക്കൂ! ദോഷങ്ങള്‍ ഏറെ നിറഞ്ഞ കലിയുഗത്തില്‍ ഒരു യാഗകര്‍മ്മം ദര്‍ശിക്കുക എന്നത് ചിന്തിക്കുവാനേ സാദ്ധ്യമല്ല. ദ്രവ്യശുദ്ധി, കര്‍മ്മശുദ്ധി, മന്ത്രശുദ്ധി അന്തരീക്ഷശുദ്ധി എന്നീ ശുദ്ധികള്‍ അതിന്റെ പാരമ്യതയിലെത്തിയാലെ യാഗകര്‍മ്മം പൂര്‍ണ്ണമാവുകയുള്ളൂ. എന്നാല്‍ ഈ കലിയുഗത്തില്‍, നമ്മുടെ ഭാഗ്യമെന്ന് പറയട്ടെ ഒരു യാഗോത്സവം തന്നെ നമുക്ക് അനുഭവവേദ്യമാക്കി തന്നിരിക്കുകയാണ് നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന വൈശാഖോത്സവത്തിന്റെ രൂപത്തില്‍ – എടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെ. യജ്ഞത്തിന് ആവശ്യമായ മനുഷ്യവിഭവങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിഭവങ്ങളും അതതു സമുദായങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നു. ഉത്തര മലബാറിലെ മിക്കവാറും എല്ലാ സമുദായങ്ങളും ഈ ഉത്സവത്തിന്റെ ഭാഗമാവുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
നമ്പൂതിരി മുതല്‍ നായാടി വരെയുള്ള സകല ജാതികള്‍ക്കും സമുദായങ്ങള്‍ക്കും ഇവിടെ അവരുടേതായ കടമകളും ഉത്തരവാദിത്തങ്ങളുമുണ്ട്. ആരും ആരെക്കാളും മുമ്പിലോ പിമ്പിലോ അല്ല. സ്വയംഭൂവില്‍ അഭിഷേകം ചെയ്യുന്ന ബ്രാഹ്‌മണനും കുറിച്യസ്ഥാനികനും പെരുമാള്‍ സന്നിധിയില്‍ തുല്യരാണ്. ഇവിടെ ജാതിക്കല്ല പ്രാധാന്യം മറിച്ച് അവരുടെ സ്ഥാനത്തിനാണ്. ആയതിനാല്‍ സ്ഥാനപ്പേരിലാണ് ഓരോ വിഭാഗവും അറിയപ്പെടുക. തത്ഫലമായി ആശാരി ‘ജന്മാശാരി’യും കൊല്ലന്‍ ‘പെരും കൊല്ലനും’ കലം പൂജക്കുള്ള കലം എത്തിക്കുന്ന കുലാലസ്ഥാനികന്‍ ‘നെല്ലൂരാന്‍’ എന്നും നമ്പീശന്‍ ‘പൂവം നമ്പൂശന്‍’ എന്നും വാര്യര്‍ ‘തേടന്‍’ വാര്യര്‍ എന്നും സ്ഥാനപ്പേരില്‍ അറിയപ്പെടുന്നു. കുറിച്യസ്ഥാനികന് ‘ഒറ്റപ്പിലാന്‍’ എന്ന് സ്ഥാനപ്പേര് ലഭിച്ചതോടൊപ്പം പൂണൂലില്ലാത്ത തന്ത്രി എന്ന വിശേഷണവും കൈവന്നിരിക്കുന്നു. 64 ജാതികളും സമഞ്ജസമായി സമ്മേളിക്കുന്ന ഐക്യത്തിന്റെ മഹോത്സവമാണ് വൈശാഖ മഹോത്സവം എന്നത് ഉത്തരമലബാറിന്റെ അഭിമാനമാണ്. ഇവിടുത്തെ ജാതികളെ തമ്മിലടിപ്പിച്ച് അധികാരത്തിന്റെ കസേരയിലേക്കുള്ള കുറുക്കുവഴികള്‍ മെനയുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയമല്ല പകരം ഐക്യത്തിന്റെ ഈടുവെപ്പുകളാല്‍ ഇഴനെയ്‌തെടുത്ത മാത്സര്യലേശമില്ലാത്ത ഹൃദയശുദ്ധിയാണ് നമ്മുക്കാവശ്യം. കൊട്ടിയൂര്‍ നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ‘മാറേണ്ടത് ജാതിയല്ല. ജാതി വിദ്വേഷമാണ്.’
അവിരാമം നിര്‍ഗ്ഗളിക്കുന്ന മഹാമന്ത്രജപങ്ങളാല്‍ മുഖരിതമാണ് കൊട്ടിയൂര്‍. ഇവിടുത്തെ താന്ത്രികകര്‍മ്മങ്ങള്‍ക്ക് അവസാനമില്ല. ഒരു വര്‍ഷത്തെ ഉത്സവത്തിന് പൂര്‍ത്തിയാവാത്ത കര്‍മ്മം അടുത്ത ഉത്സവത്തിന്റെ ആദ്യം ചെയ്തു തീര്‍ക്കുന്നു. നന്ത്യാര്‍വള്ളി, കോഴിക്കോട്ടിരി എന്നീ ബ്രാഹ്‌മണ കുടുംബങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന തന്ത്രീശ്വരന്മാര്‍. കൂടാതെ പടിഞ്ഞീറ്റ, പാലക്കുന്നം, പനയൂര്, ഉഷാക്കാമ്പ്രം, പന്തീരടി കാമ്പ്രം എന്നിങ്ങനെ അഞ്ച് ഉപതന്ത്രിമാരും ഉണ്ട്. അതിപ്രധാനമായ ആലിംഗന പൂഷ്പാഞ്ജലി നടത്തുന്നത് കുറുമാത്തൂര്‍ ഇല്ലാത്തെ നായ്ക്കര്‍ സ്ഥാനികരാണ്. കൊട്ടിയൂര്‍ ഉത്സവത്തിന്റെ പ്രധാന മേല്‍നോട്ടം വഹിക്കുന്ന ബ്രാഹ്‌മണശ്രേഷ്ഠനാണ് സാമുദായി ഭട്ടതിരിപ്പാട്. കൊട്ടിയൂരിലെ നാല് പ്രധാന ആരാധനകള്‍ അഷ്ടമി, തിരുവോണം, രേവതി, രോഹിണി എന്നിവയാണ്. അഷ്ടമി ആരാധനയോടൊപ്പമാണ് ഇളനീരാട്ടം നടക്കുക. രോഹിണി ആരാധനാ നാളിലാണ് അതിവിശേഷമായ ആലിംഗനപുഷ്പാഞ്ജലി. തിരുവാതിര, പുണര്‍തം, ആയില്യം, അത്തം എന്നീ നാലു ചതുശ്ശതങ്ങളും നാല് വലിയ വട്ടളം പായസനിവേദ്യവും ഉണ്ട്. ആയിരം കുടം അഭിഷേകം പ്രധാനപ്പെട്ട മറ്റൊരു വിശേഷപൂജയാണ്. ഉത്സവത്തിന് മുന്നോടിയായി തീയതി നിശ്ചയിക്കുന്ന ചടങ്ങാണ് പുറക്കൂഴം അഥവാ പ്രക്കൂഴം. പ്രാരംഭമായ ദൈവത്തെക്കാണാന്‍, നീരെഴുന്നള്ളത്ത് എന്നീ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുറിച്യസ്ഥാനികനാണ് ഒറ്റപ്പിലാന്‍. പൂണൂലില്ലാത്ത തന്ത്രി എന്ന വിശേഷണം അര്‍ഹിക്കുന്നയാളാണ് ഒറ്റപ്പിലാന്‍. മകം നാളില്‍ ഉച്ചശിവേലി വരെ മാത്രമേ സ്ത്രീകള്‍ക്ക് അക്കര കൊട്ടിയൂരില്‍ പ്രവേശനമുള്ളൂ. അന്ന് തന്നെ എല്ലാ അലങ്കാരവാദ്യങ്ങളും ആനകളും ബാവലി കടക്കണം. മകം കലം വരവ് അതിപ്രധാനമാകുന്നു. മനുഷ്യനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ പാടില്ലാത്ത കലം വരവില്‍ മണിത്തറയിലെ ദീപമൊഴിച്ച് മറ്റെല്ലാ ദീപങ്ങളും അണക്കണം. നല്ലൂരാന്‍ എന്ന കുലാലസ്ഥാനികനാണ് കലം വരവിന് നേതൃത്വം നല്‍കുന്നത്. കലശപൂജകള്‍ക്കുള്ള കലമാണ് നല്ലൂരാന്‍ സ്ഥാനികര്‍ എത്തിക്കുന്നത്. ശേഷം വാളാട്ടം, വറ്റടി, തൃക്കലശാട്ടം മുതലായ കര്‍മ്മങ്ങള്‍ നടക്കും. അതിപ്രധാനമായ മത്തവിലാസം കൂത്ത് ചാക്യാരുടെ കയ്യാലയില്‍ നടക്കും. ശുദ്ധമായ രീതിയിലുള്ള മത്തവിലാസം കൂത്ത് കൊട്ടിയൂരില്‍ അതിവിശേഷമാണ്. കോട്ടയം കോവിലകത്തോടൊപ്പം ആക്കല്‍, കുളങ്ങരത്ത്, കരിമ്പനാതല്‍ ചാത്തോത്ത്, തിട്ടയില്‍ തുടങ്ങിയ നായര്‍ കുടുംബങ്ങളും ഉത്സവകര്‍മ്മങ്ങള്‍ക്ക് മേല്‍നേട്ടം വഹിക്കുന്നു. കോട്ടയം കോവിലകത്തെ സ്ത്രീകള്‍ക്ക് അരി അളന്ന് നല്‍കുന്ന തൃക്കൂര്‍ അരിയളവ് അതിപ്രധാനമാണ്. ഉത്സവത്തിന് ആടുവാനുള്ള നെയ്യ് നായര്‍ സമുദായാംഗങ്ങളാണ് എത്തിക്കുക. വില്ലിപ്പാലന്‍ കുറുപ്പും തമ്മേങ്ങാടന്‍ നമ്പ്യാരുമാണ് പ്രധാന സ്ഥാനികര്‍. ഭഗവാന് ആടുവാനുള്ള ഇളനീര് ഇവിടെ എത്തിക്കുന്നത് തീയ്യസമുദായക്കാരാണ്. കുറ്റ്യാടി, ഏരുവട്ടി, മേക്കിലേരി തണ്ടയാന്മാരാണ് ഇതിന് നേതൃത്വം വഹിക്കുക.
ഒരുപാട് ഉപക്ഷേത്രങ്ങള്‍ ഉള്ള മഹാക്ഷേത്രമാണ് കൊട്ടിയൂര്‍. അതിപ്രധാനപ്പെട്ട കര്‍മ്മങ്ങള്‍ നടക്കുന്ന രണ്ട് ഉപക്ഷേത്രങ്ങളാണ് കുറ്റ്യാടിക്കടുത്തുള്ള ജാതിയൂര്‍ മഠവും വയനാട്ടിലെ മുതിരേരിക്കാവും. ഉത്സവത്തിന് തെളിയിക്കുവാനുള്ള പ്രാരംഭമായ അഗ്നി എഴുന്നെള്ളിക്കുന്നത് ചാതിയൂര്‍ മഠത്തില്‍ നിന്നാണ്. തേടന്‍ വാര്യര്‍ സ്ഥാനികനാണ് അഗ്നി എഴുന്നെള്ളിക്കുക. ദക്ഷയാഗ വിഘ്‌നത്തിന് ശേഷം വീരഭദ്രപ്പെരുമാള്‍ ചുഴറ്റിയെറിഞ്ഞ വാള്‍ വന്നു പതിച്ച ഇടമാണ് വയനാട്ടിലെ മുതിരേരിക്കാവ്. പരാശക്തി ചൈതന്യം കുടികൊള്ളുന്ന ഈ വാള്‍ ഉത്സവത്തിന് മുന്നോടിയായി കൊട്ടിയൂരേക്ക് എഴുന്നെള്ളിക്കും. ഒരുപാട് സ്വത്ത് വകകള്‍ ഉണ്ടായിരുന്ന ഈ ക്ഷേത്രസമ്പത്ത് ദേവസ്വത്തിന്റെ നിരുത്തരവാദിത്തം കാരണം നഷ്ടപ്പെട്ടുപോയി എന്നത് ജാതിയൂര്‍ മഠത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ സഞ്ചരിച്ചാല്‍ ബോധ്യമാവുന്നതാണ്.
ദക്ഷയാഗം എന്ന പുരാണകഥാസങ്കല്പം ഒരു നാടിന്റെ സിരകളില്‍ മഹനീയമായ സംസ്‌കാരത്തിന്റെ ജീവരക്തമായി ചംക്രമണം നടത്തുന്നത് എങ്ങനെയെന്ന് സൂചിപ്പിക്കുന്നതാണ് കൊട്ടിയൂരുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങള്‍. അച്ഛന്‍ ക്ഷണിക്കാത്ത യാഗത്തിന് പോവുന്ന സതീദേവി ഭര്‍ത്താവായ പരമശിവന്റെ അസാന്നിദ്ധ്യമോര്‍ത്ത് കണ്ണീരു തൂകിയ ഇടം ‘കണിച്ചാര്‍’ എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു. യാത്രാമദ്ധ്യേ തന്റെ കാളയെ കെട്ടിയ ഇടം ‘കേളകം’ എന്നായി ഇന്നും അറിയപ്പെടുന്നു. ആകാംക്ഷാഭരിതയായി യാഗശാലയിലേക്ക് നീണ്ടുനോക്കിയ ഇടം ‘നീണ്ടുനോക്കി’ എന്ന പേരില്‍ ഇന്നും നിലനില്‍ക്കുന്നു. ആദ്യം ദക്ഷയാഗം നടത്താന്‍ തീരുമാനിച്ച ഇടം പിന്നീട് ചെറുവന്‍ചേരി അഥവാ ഇന്നത്തെ ‘ചെറുവാഞ്ചേരി’ എന്നായി മാറി. യാഗത്തിന് തീകൊണ്ടുപോയ ഇടം യാഗത്തീയൂര് അഥവാ ‘ജാതിയൂര്‍’ എന്നായി മാറി. ഇടവഴികളുടെ പേര് മാറ്റിയും കള്ളക്കുരിശേറ്റം നടത്തിയും നിലയ്ക്കലും പാലുകാച്ചിമലയിലും നമ്മുടെ സ്വത്തുക്കള്‍ അപഹരിക്കാന്‍ ശ്രമിച്ച പൈശാചിക ശക്തികള്‍ക്കു മുന്നില്‍ നമ്മുടെ ജന്മാവകാശമായി ചൂണ്ടിക്കാണിക്കാന്‍ ഈ സ്ഥലനാമങ്ങള്‍ എന്നും നിലനില്‍ക്കട്ടെ.
അതിരമണീയവും അതിമഹനീയവും ആയ സങ്കല്പങ്ങള്‍ കൊണ്ട് മനുഷ്യചേതനയെ വിമലീകരിക്കാന്‍ തക്കവണ്ണം അടുക്കും ചിട്ടയായും ക്രമീകരിച്ച അക്കര കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഭഗവാന്‍ മഹാദേവന്‍ നമുക്കരുളിയ സൗഭാഗ്യമാണ്. ഇത് ഐക്യത്തിന്റെ മഹോത്സവമാണ്. കുലത്തൊഴിലുകളുടെ കേളീരംഗമാണ്. പ്രകൃതീശ്വരിയുടെ വിഹാരരംഗമാണ്. ബാവലിപ്പുഴയില്‍ മുങ്ങിക്കുളിച്ച് ചെളിനിലങ്ങളിലൂടെ മുന്നോട്ട് നടന്ന് തിരുവഞ്ചിറ വലം വച്ച് അമ്മാറക്കല്‍ വണങ്ങി സ്വയംഭൂ ദര്‍ശിക്കുന്നതോടെ ഏതോ ജന്മപുണ്യത്തിന്റെ അനുഗ്രഹാശിസ്സുകള്‍ നമ്മുടെ ശിരസ്സിലണയുന്നു. തിരികെപ്പോരുമ്പോള്‍ ഓടപ്പൂ പ്രസാദവും കയ്യില്‍ വാങ്ങി സൂക്ഷിക്കും. കൊട്ടിയൂരിന്റെ ഓര്‍മ്മകള്‍ എപ്പോഴും നിലനില്‍ക്കാന്‍…
പുല്ലിംഗം സര്‍വമീശാനം
സ്ത്രീലിംഗം ഭഗവത്യുമാ.
പുല്ലിംഗമായതൊക്കെ സാക്ഷാല്‍ മഹാദേവനും സ്ത്രീലിംഗമായതൊക്കെ സാക്ഷാല്‍ മഹാദേവിയും കാണുന്നതൊക്കെ ഭഗവല്‍ വിഭൂതികളും എന്ന ശിവശക്തൈ്യക്യ തത്വം നമുക്ക് അനുഭവവേദ്യമാക്കുന്നു കൊട്ടിയൂര്‍ വൈശാഖ മഹോത്സവം.