Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഗുണ്ടകള്‍ക്ക് പൊതുമാപ്പ് (ആദ്യത്തെ അഗ്നിപരീക്ഷ 11)

നാ.ഗം.വഝേ -നാഗപ്പൂര്‍ മാണിക്ചന്ദ് വാജ്‌പേയി - ഭോപ്പാല്‍; വിവര്‍ത്തനം-എസ്.സേതുമാധവന്‍

Print Edition: 29 April 2022
ആദ്യത്തെ അഗ്നിപരീക്ഷ പരമ്പരയിലെ 52 ഭാഗങ്ങളില്‍ ഭാഗം 11
wp-content/uploads/2022/04/agnipreeksha.jpg
ആദ്യത്തെ അഗ്നിപരീക്ഷ
  • അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
  • ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
  • അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
  • ഗുണ്ടകള്‍ക്ക് പൊതുമാപ്പ് (ആദ്യത്തെ അഗ്നിപരീക്ഷ 11)
  • വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
  • ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
  • സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)

ജയിലില്‍ നിരപരാധികളായ സംഘകാര്യകര്‍ത്താക്കള്‍ കൊള്ളക്കാരും കൊലയാളികളുമായവരോടുള്ളതിനേക്കാള്‍ മോശമായ പെരുമാറ്റം അനുഭവിച്ചു കഴിഞ്ഞുകൊണ്ടിരുന്നപ്പോള്‍ കൊലയും കൊള്ളയും തീവെയ്പ്പുമെല്ലാം നടത്തിയതിന് നേരിട്ട് പിടിയിലായി ജയിലില്‍ കഴിയുന്ന കൊടുംകുറ്റവാളികള്‍ക്ക് ഗാന്ധിജിയുടെ പേരില്‍ മാപ്പുകൊടുത്ത് പുറത്തുവിടുന്ന നിഷ്പക്ഷതയും നീതിബോധവുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മോചിപ്പിക്കപ്പെടുന്ന കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാമ്യംപോലുമില്ലാതെ പുറത്തുവിടുന്ന രീതിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

നഷ്ടപരിഹാരത്തിലും വിവേചനം
നാടിന്റെ നാനാഭാഗത്തും നടന്ന അക്രമങ്ങളെക്കുറിച്ച് ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോള്‍ ഗുണ്ടകളുടെ ആക്രമണങ്ങള്‍ക്ക് വിധേയമായി കഷ്ടനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ ഈ സഹായങ്ങളൊന്നും സംഘകാര്യകര്‍ത്താക്കള്‍ക്ക് ആര്‍ക്കുംതന്നെ ലഭ്യമാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ ഏല്‍ക്കേണ്ടിവന്നവരും ഏറ്റവും കൂടുതല്‍ പേര്‍ – ഏകദേശം 2000 കാര്യകര്‍ത്താക്കള്‍ – സുരക്ഷാനിയമത്തിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടി വന്നതും സംഘപ്രവര്‍ത്തകരായിരുന്നുവെന്ന അവസ്ഥനിലനില്‍ക്കുമ്പോഴായിരുന്നു ഇത്. അവരുടെ കുടുംബങ്ങള്‍ക്ക് നിരാശ്രിതരും നിരാധാരരുമായി കഴിയേണ്ടിവന്നു.

മാധ്യമങ്ങളോടും വിവേചനം
വര്‍ത്തമാനപത്രങ്ങളോടും സര്‍ക്കാര്‍ ഇരട്ടത്താപ്പ് സമീപനമാണ് കൈക്കൊണ്ടത്. സംഘത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ച് അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ അടിസ്ഥാനരഹിതവും സാങ്കല്‍പികവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന പത്രങ്ങള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതിനുപകരം അതിനെ പ്രോ ത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു ഭരണകൂടം കൈക്കൊണ്ടത്. മറിച്ച് സത്യസന്ധമായ കാര്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ച വാര്‍ത്താമാധ്യമങ്ങളെ കഴുത്ത് ഞെരിച്ച് നശിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ സ്വീകരിച്ചു. അവരുടെ അച്ചടിശാലകള്‍ അ ടച്ച് സീല്‍ വെയ്ക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ‘ഭാരതവര്‍ഷ’ ദിനപത്രം (ദല്‍ഹി); ‘ഓര്‍ഗനൈസര്‍’ വാരിക (ദല്‍ഹി); ‘പാഞ്ചജന്യ’ വാരിക (ദല്‍ഹി); ‘രാഷ്ട്രധര്‍മ്മ’ മാസിക (ലഖ്‌നൗ); ‘സ്വദേശ്’ ദിനപത്രം (ലഖ്‌നൗ); ‘പ്രഭാത്’ ഉര്‍ദു ദിനപത്രം (അമൃത്‌സര്‍) ‘ഹിന്ദു’, ‘ആകാശവാണി’ (ജലന്ധര്‍) ഇവയുടെ അനുഭവവും അതുതന്നെയായിരുന്നു.

ചുവപ്പുകോട്ടയില്‍ നടന്ന വിചാരണ
ജനുവരി 30ന് ഗാന്ധിവധം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ കുറ്റവാളികളെല്ലാം അറസ്റ്റുചെയ്യപ്പെട്ടു. ഗൂഢാലോചനയുടെ വിശദവിവരങ്ങളെല്ലാം തന്നെ അന്വേഷണ സംഘത്തിന് കിട്ടുകയും ചെയ്തു. അത് ലഭ്യമാക്കാന്‍ വലിയ വിഷമമൊന്നും അവര്‍ക്കുണ്ടായില്ല. കാരണം കൊലയാളിയായ നാഥുറാം ഗോഡ്‌സെ പിസ്റ്റള്‍ സഹിതം സ്വയം കീഴടങ്ങുകയുണ്ടായി. രണ്ടാമത്തെ കാരണം ഗൂഢാലോചനയില്‍ പങ്കാളിയായ മദന്‍ലാല്‍ പാഹ്വായെ കൊലപാതകത്തിന് പത്തുദിവസം മുമ്പു – ജനുവരി 20 ന് – തന്നെ അറസ്റ്റുചെയ്തു കഴിഞ്ഞിരുന്നു. ഗൂഢാലോചനയുടെ പദ്ധതിയനുസരിച്ച് ഗാന്ധിജിയുടെ തെറ്റായ നയങ്ങള്‍കാരണമായി ജനുവരി 20 നു തന്നെ അദ്ദേഹത്തെ കൊലചെയ്യാന്‍ നിശ്ചയിച്ചിരുന്നു. അതനുസരിച്ച് പാഹ്വ, നിശ്ചയിച്ച സമയത്ത് ഗാന്ധിജിയുടെ പ്രാര്‍ത്ഥനാസഭയ്ക്കടുത്ത് ബോംബ് സ്‌ഫോടനം നടത്തണമെന്നും തുടര്‍ന്ന് മറ്റുപങ്കാളികള്‍ ഗാന്ധിജിയെ വധിക്കണമെന്നുമായിരുന്നു തീരുമാനം. മുന്‍തീരുമാനമനുസരിച്ച് പാഹ്വാ തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചെങ്കിലും മറ്റുകാര്യങ്ങള്‍ നടന്നില്ല. പാഹ്വാ അവിടെനിന്നുതന്നെ അറസ്റ്റിലായി. ഗൂഢാലോചനയുടെ വിവരങ്ങളെല്ലാം പാഹ്വായില്‍നിന്ന് പോലീസിന് കിട്ടുകയും ചെയ്തു.

ബോംബെയിലെ ഒരു കോണ്‍ഗ്രസ് നേതാവായ ഡോ.ജെ.സി. ജയിനില്‍നിന്ന് പാഹ്വാ സഹായം ആവശ്യപ്പെട്ടിരുന്നു. ജനുവരി 20നു മുമ്പുതന്നെ തങ്ങളുടെ പദ്ധതിയെക്കുറിച്ചും പങ്കാളികളെക്കുറിച്ചുമെല്ലാം ഡോ. ജയിനിന് അയാള്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഡോ.ജയിന്‍ അയാളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പി ക്കാന്‍ ശ്രമിച്ചു. വാസ്തവത്തില്‍ ജയിന്‍ അതത്ര ഗൗരവമായെടുത്തില്ല. പഞ്ചാബില്‍ നിന്ന് അഭയാര്‍ത്ഥിയായി വരേണ്ടിവന്നതിലുള്ള വികാരംകൊണ്ട് പറയുന്നതാണെന്നാണ് കരുതിയത്.

തനിക്ക് പാഹ്വായില്‍നിന്ന് കിട്ടിയ വിവരം ജനുവരി 20 നുശേഷം ബോംബെ പ്രാന്തത്തിന്റെ ആഭ്യന്തരമന്ത്രിയായ മൊറാര്‍ജി ദേശായിയെ ജയിന്‍ അറിയിച്ചു. അദ്ദേഹംപട്ടേലിനെ അറിയിച്ചു. പോലീസുദ്യോഗസ്ഥന്മാരെ ജാഗൃതരാക്കി. പാഹ്വാ പറഞ്ഞ ആളുകളെ നിരീക്ഷിക്കാനും തുടങ്ങി. ഗാന്ധിജിയുടെ നയങ്ങള്‍ക്കെതിരെ നാഥുറാം ഗോഡ്‌സെയും ആപ്‌തെയും വാര്‍ദ്ധയില്‍ പ്രകടനം നടത്തിയിരുന്നു. അയാളുടെ ‘ഹിന്ദുരാഷ്ട്ര’ എന്ന പത്രത്തില്‍ ഗാന്ധിജിയുടെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് ശക്തമായ ലേഖനങ്ങള്‍ വന്നിരുന്നു. ഇത്രയുമൊക്കെയായിട്ടും ഗൂഢാലോചന നടപ്പിലാക്കുന്നത് തടയാന്‍ സാധിച്ചില്ല. ഗാന്ധിജിയുടെ വധം നടക്കുകതന്നെ ചെയ്തു.

കാര്യങ്ങളെല്ലാം നേരത്തെ വ്യക്തമായതിനാല്‍ ഗാന്ധിവധത്തിലെ മുഴുവന്‍ കുറ്റവാളികളെയും വളരെ വേഗത്തില്‍ വളഞ്ഞുപിടിക്കാനും കഴിഞ്ഞു. അന്വേഷണോദ്യോഗസ്ഥന്മാരുടെ മുമ്പില്‍ എല്ലാവരും തങ്ങളുടെ പ്രസ്താവന കൊടുക്കുകയും ചെയ്തു. സംഭവം ദല്‍ഹിയില്‍ വെച്ചാണെങ്കിലും ഗൂഢാലോചന മുഴുവനും നടന്നത് മഹാരാഷ്ട്രയിലും ബോംബെയിലും വെച്ചായിരുന്നു എന്നാണ് അതില്‍നിന്നും മനസ്സിലായത്. അതിനാല്‍ പൂര്‍ണ്ണമായ അന്വേഷണത്തിന് മഹാരാഷ്ട്രയിലെയും മദ്ധ്യപ്രദേശിലെയും പോലീസിനേയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാരെയും ചുമതലപ്പെടുത്തി.

ഗൂഢാലോചനയില്‍ ചുരുക്കം ചില വ്യക്തികള്‍ മാത്രമാണ് പങ്കാളികളെന്നും ദേശവ്യാപകമായ ഗൂഢാലോചന നടന്നിട്ടില്ലെന്നുമാണ് കുറച്ചുനാളുകള്‍ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് സ്പഷ്ടമായ കാര്യം. എന്നാല്‍ സംഘത്തിനോട് വിരോധം വെച്ചുപുലര്‍ത്തുന്നവരുടെ കഠിനമായ പരിശ്രമം എങ്ങനെയെങ്കിലും സംഘത്തെ ഇതില്‍ കുടുക്കണമെന്നതായിരുന്നു. കുറച്ച് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് നേതാക്കളാകട്ടെ സര്‍ദാര്‍ പട്ടേലിനെയും മൊറാര്‍ജി ദേശായിയെയും ഇതില്‍ ഉള്‍പ്പെടുത്താനായിരുന്നു പരിശ്രമിച്ചത്. ഡോ.ജയിന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗൗരവമായി നടപടിയെടുത്തിരുന്നെങ്കില്‍ ഗാന്ധിവധം നടക്കില്ലായിരുന്നുവെന്നും ഈ നേതാക്കന്മാരുടെ അശ്രദ്ധകൊണ്ടാണിത് സംഭവിച്ചതെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. എല്ലാവിധ അന്വേഷണങ്ങള്‍ക്കും ശേഷം, സംഘത്തിനോ ഗുരുജിക്കോ ഗൂഢാലോചനയുമായി വിദൂരമായ ബന്ധം പോലും ഉണ്ടായിരുന്നില്ലെന്നുതന്നെയാണ് വ്യക്തമായത്. ഗുരുജിക്കുമേല്‍ ചുമത്തിയ 302-ാം വകുപ്പനുസരിച്ചുള്ള കൊലപാതകക്കുറ്റം ഫെബ്രുവരി 6 നുതന്നെ പിന്‍വലിച്ചു.

സത്യത്തോട് അടുത്തുകൊണ്ടിരിക്കുന്ന അന്വേഷണ നടപടികളില്‍ നെഹ്രു സന്തുഷ്ടനായിരുന്നില്ല. ഈ കൊലയുടെ ഗൂഢാലോചനയുടെ പിന്നില്‍ സംഘമാണുള്ളതെന്ന് അദ്ദേഹം സ്വന്തം മനസ്സിലുറപ്പിച്ചുവെച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ സംശയദൃഷ്ടിയില്‍ പോലും സംഘമില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മാനസികനില തെറ്റി. അന്വേഷണത്തെക്കുറിച്ചുള്ള തന്റെ അതൃപ്തി വ്യക്തമാക്കിക്കൊണ്ട് ഗാന്ധിവധ അന്വേഷണത്തെക്കുറിച്ചും രാഷ്ട്രീയ സ്വയംസേവക സംഘത്തെ അമര്‍ച്ച ചെയ്യുന്നതില്‍ ആഭ്യന്തരമന്ത്രാലയം കാണിക്കുന്ന അശ്രദ്ധയെക്കുറിച്ച് കോപം പ്രകടിപ്പിച്ചുകൊണ്ടും 1947 ഫെബ്രുവരി 26 ന് നെഹ്‌റു സര്‍ദാര്‍ പട്ടേലിന് ഒരു കത്ത് എഴുതി. ”ദല്‍ഹി പോലീസിന് സംഘത്തോട് അനുഭാവമാണുള്ളത്. അതുകൊണ്ട് സംഘത്തിലെ ആളുകളെ പിടിക്കുന്നില്ല. സംഘത്തിന്റെ പല നേതാക്കന്മാരും പരസ്യമായിത്തന്നെ യാത്ര ചെയ്യുന്നു” എന്നിവയായിരുന്നു അദ്ദേഹത്തിന്റെ കത്തിലെ പ്രധാന ആരോപണവിഷയങ്ങള്‍. ഗാന്ധിവധത്തില്‍ സംഘം വ്യാപകമായ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന വിവരം നാട്ടിലെല്ലായിടത്തുനിന്നും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടെന്നും നെഹ്രു തന്റെ കത്തിലെഴുതിയിരുന്നു. എന്നാല്‍ ആ വിവരങ്ങളെക്കുറിച്ച് ശരിയായ അന്വേഷണം നടത്തിയിട്ടില്ല. സംഘം തന്നെയാണ് ഗൂഢാലോചന നടത്തിയത് എന്നത് ഉറപ്പായ കാര്യമാണ് എന്നും മറ്റും എഴുതിയിരുന്നു. നെഹ്രുവിന്റെ കത്തുകിട്ടിയ അടുത്ത ദിവസം, ഫെബ്രുവരി 27 ന് നെഹ്രുവിന്റെ തെറ്റിദ്ധാരണാജനകമായ ആരോപണങ്ങളെ ഖണ്ഡിച്ചുകൊണ്ട് സത്യമായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടേല്‍ മറുപടി എഴുതി. അതില്‍ അദ്ദേഹം ”ഗാന്ധിവധം സംബന്ധിച്ച അന്വേഷണത്തില്‍ ഞാന്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുകയാണ്, എല്ലാ പ്രതികളും പിടിക്കപ്പെട്ടു എന്നുമാത്രമല്ല അവരില്‍നിന്നെല്ലാം കൃത്യമായ മൊഴികളും എടുത്തുകഴിഞ്ഞിരിക്കുന്നു. ഇതുസംബന്ധിച്ച ഗൂഢാലോചന ദല്‍ഹിയിലല്ല നടന്നതെന്നാണ് അവരുടെ മൊഴികളില്‍നിന്നും വ്യക്തമാകുന്നത്. ദല്‍ഹിയിലെ ഒരാളും ഗൂഢാലോചനയില്‍ പങ്കാളികളായിട്ടില്ല. ബോംബെ, പൂണെ, അഹമ്മദ് നഗര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലാണ് ഗൂഢാലോചന നടന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്ന് വളരെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഗൂഢാലോചന ഹിന്ദുമഹാസഭയിലെ ഒരുകൂട്ടം തീവ്രചിന്താഗതിക്കാര്‍ നടത്തിയതാണ്. പത്ത് പേര്‍ മാത്രമാണ് ഇതിലുള്‍പ്പെട്ടിട്ടുള്ളത്. അതില്‍ രണ്ട് പേരൊഴിച്ച് മറ്റുള്ളവരെല്ലാം പിടിക്കപ്പെട്ടുകഴിഞ്ഞു” 1

ഏതുവിധേനയെങ്കിലും സംഘത്തെ ഇതില്‍വലിച്ചിടാന്‍ പണ്ഡിറ്റ് നെഹ്രു ആഗ്രഹിച്ചിരുന്നു എന്നത് ഈ കത്തിടപാടുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു. എന്നാല്‍ എല്ലാം പകല്‍പോലെ വ്യക്തമായ നിലയ്ക്ക് സംഘത്തെ കേസ്സില്‍ കുടുക്കാന്‍ പാവപ്പെട്ട ഉദ്യോഗ സ്ഥന്മാര്‍ക്കെങ്ങനെ സാധിക്കും? കുറ്റപത്രത്തില്‍ സംഘത്തെ ഉള്‍പ്പെടുത്തിയാല്‍തന്നെ കോടതിയില്‍ അത് തെളിയിക്കാന്‍ ആവശ്യമായ രേഖകളൊന്നും അവരുടെ കയ്യിലില്ലതാനും. അതിന്റെ പേരില്‍ സംഘം കുറ്റവിമുക്തമായാല്‍ പ്രോസിക്യൂഷന്റെ മുഴുവന്‍ വാദവും വിശ്വസിക്കത്തക്കതല്ലെന്ന് വന്നുചേരും. അതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍, സ്വാര്‍ത്ഥികളായ രാഷ്ട്രീയ നേതാക്കന്മാരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് അവരുടെ അന്വേഷണ ത്തില്‍ കണ്ട യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ മാത്രം കുറ്റപത്രം സമര്‍പ്പിച്ചു. കോടതിയിലെ വിചാരണസമയത്തും കുറ്റവാളികള്‍ക്ക് സംഘവുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരിശ്രമം സംഘവിരോധികളുടെ ഭാഗത്തുനിന്നുമുണ്ടായി.

കേസന്വേഷണത്തിനിടയില്‍ ദിഗംബര്‍ ബാഗ്‌ഡേ എന്ന ഒരു പ്രതി സര്‍ക്കാരിന്റെ മാപ്പുസാക്ഷിയായി മാറി. അയാളുടെ മൊഴിയില്‍നിന്ന് ഗൂഢാലോചനയുടെ വിവരങ്ങളെല്ലാം വ്യക്തമായിക്കിട്ടി. ബാഗ്‌ഡേ സ്വതവേ ക്രൂരനായ ഒരു കുറ്റവാളിയായിരുന്നു. നിയമവിരു ദ്ധമായ ആയുധങ്ങളുടെ വില്‍പ്പനക്കാരനായിരുന്നു. അന്വേഷണനടപടികളെല്ലാം കഴിഞ്ഞതോടെ കേസ് വിചാരണയിലേയ്ക്ക് നീങ്ങി. സാധാരണ കോടതിയില്‍ വിചാരണ ചെയ്യേണ്ടതല്ലാത്തതിനാല്‍ ജസ്റ്റിസ് ആത്മചരണിന്റെ മുന്നില്‍ പ്രത്യേക കോടതിയില്‍ ചുവപ്പുകോട്ടയുടെ സഭാഗൃഹത്തില്‍ വിചാരണയാരംഭിച്ചു. തുറന്ന കോടതിയിലായിരുന്നു വിചാരണയെന്നതിനാല്‍ കോടതിമുറി ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞു.

മുഖ്യമായും എട്ട് പ്രതികള്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ കുറ്റപത്രം നല്‍കിയത്. നാഥുറാം ഗോഡ്‌സെ, അയാളുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ, വിഷ്ണു കര്‍കറെ, മദന്‍ലാല്‍ പാഹ്വാ, ശങ്കര്‍ കിസ്ത്വയ്യ, ദത്താത്രേയ പര്‍ച്ചുറെ, വിനായക് ദാമോദര്‍ സാവര്‍ക്കര്‍ എന്നിവരായിരുന്നു പ്രതികള്‍. പണ്ഡിറ്റ് സൂര്യദേവ് ശര്‍മ്മയേയും ഗംഗാധര്‍ ദണ്ഡാവതെയേയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. ദിഗംബര്‍ ബാഗ്‌ഡേ സര്‍ക്കാര്‍ മാപ്പുസാക്ഷിയായി.

1948 മെയ് 4 ന് പ്രത്യേക കോടതിയെ നിശ്ചയിച്ചു. മെയ് 27 ന് വിചാരണ ആരംഭിച്ചു. ജൂണ്‍ 24 മുതല്‍ നവംബര്‍ 6 വരെ സാക്ഷിവിസ്താരങ്ങള്‍ നടന്നു. ഡിസംബര്‍ ഒന്നു മുതല്‍ 30-ാം തീയതിവരെ വാദം നടന്നു. 1949 ജനുവരി 10 ന് വിധി പ്രസ്താവിച്ചു. വിചാരണക്കിടയില്‍ കോടതി 149 സാക്ഷികളുടെ 326 പേജുള്ള മൊഴികളും, 8 പ്രതികളുടെ 323 പേജുള്ള പ്രസ്താവനകളും പരിശോധിച്ചു. 632 ഡോക്യുമെന്റുകളും 72 തൊണ്ടിസാധനങ്ങളും തെളിവിനായെടുത്തു. ഇതെല്ലാം പരിശോധിച്ചശേഷം ന്യായാധിപന്‍ തന്റെ 110 പേജുള്ള വിധി എഴുതി. വിധിയില്‍ സാവര്‍ക്കറെ കുറ്റവിമുക്തനാക്കി. നാഥുറാം ഗോഡ്‌സെ, നാരായണ്‍റാവു ആപ്‌തെ എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചു. മറ്റ് അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു.

ഒരു ഗൂഢാലോചനയിലും തങ്ങള്‍ പങ്കാളികളായിട്ടില്ല എന്നതായിരുന്നു പ്രതികളുടെ വാദം. താന്‍ മാത്രമാണ് ഈ കൊലയ്ക്ക് ഉത്തരവാദി എന്നാണ് ഗോഡ്‌സെ തന്റെ മൊഴിയില്‍ പറഞ്ഞത്. ഇതിനു പിന്നില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ല. ബോംബ്‌സ്‌ഫോടനം തന്റെ സ്വയം പ്രേരണയാല്‍ നടത്തിയതാണെന്നും ആര്‍ക്കും അപകടം പറ്റാതെ തന്റെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍മാത്രം ചെയ്തതാണെന്നും പാഹ്വായും വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. പ്രതികള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നു കോടതി ഉറപ്പിച്ചു.

എന്നാല്‍ ഇതിനുപിന്നില്‍ വ്യാപകമായ ഗൂഢാലോചന നടന്നെന്നും ആയിരക്കണക്കിനുപേര്‍ അതില്‍ പങ്കാളികളായിട്ടുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി തള്ളിക്കളഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഇതിന്റെ ഗൂഢാലോചനയില്‍ ഒരു വിധത്തിലുള്ള പങ്കുമില്ലെന്ന് വിധിയില്‍ കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ സംഘത്തിന് പങ്കുണ്ടെന്ന് വരുത്താനും സംഘത്തേയും കുറ്റവാളിയാക്കാനുമുള്ള കഠിനമായ പരിശ്രമം പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ജസ്റ്റിസ് ആത്മചരണിന്റെ കോടതിയില്‍ നടന്നു. ഗോഡ്‌സെയുടെ ജാതകം മുഴുവന്‍ പരിശോധിക്കാനുള്ള ശ്രമം നടന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് അയാള്‍ ശാഖയില്‍ പോയിട്ടുണ്ടെന്ന വാദം ഉന്നയിച്ചു. എന്നാല്‍ എല്ലാം പരാജയപ്പെട്ടു. തന്റെ ചെറുപ്പകാലത്ത് താന്‍ ശാഖയില്‍ പങ്കെടുത്തിട്ടുണ്ടെന്നും എന്നാല്‍ സംഘത്തിന്റെ നയങ്ങളിലും സമീപനങ്ങളിലും യോജിക്കാന്‍ സാധിക്കാത്തതിനാല്‍ സംഘം വിട്ടുപുറത്തുവന്നെന്നും തന്റെ ചിന്താഗതിക്കനുസരിച്ച് ‘ഹിന്ദുരാഷ്ട്രദള്‍’ എന്ന സംഘടന സൃഷ്ടിച്ചിരുന്നു എന്നും സംഘത്തെ വിമര്‍ശിച്ചുകൊണ്ട് ‘ഹിന്ദുരാഷ്ട്ര’ പത്രത്തില്‍ താന്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു എന്നുമുള്ള കാര്യങ്ങള്‍ ഗോഡ്‌സെ സ്വയം കോടതിയില്‍ വ്യക്തമാക്കി. ഡോക്യുമെന്റുകളിലും ഗോഡ്‌സെ സംഘവിരോധിയാണെന്ന് തെളിയിക്കുന്ന തെളിവുകളുണ്ടായിരുന്നു. ഇത്തരത്തില്‍ സംഘവിരോധികളുടെ പദ്ധതികളെല്ലാം കോടതിയില്‍ പരാജയപ്പെട്ടു.

ആത്മചരണിന്റെ വിധിക്കെതിരെ പ്രതികള്‍ പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍പോയി. ഗോഡ്‌സെ തന്റെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ അവതരിപ്പിച്ചില്ല. ഈ കൊലയുടെ പിന്നില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നായിരുന്നു അയാളുടെ വാദം. ജസ്റ്റിസുമാരായ ഭണ്ഡാരി, അച്ഛൂ റാം, ജി.ഡി. ഖോസ്ലാ എന്നിവരുടെ ബഞ്ചിലായിരുന്നു വാദം കേട്ടത്. ഈ വിചാരണ 1949 മെയ് മാസം 2 ന് സിംലയില്‍വെച്ച് നടന്നു. ഈ സംയുക്തകോടതി ഡോ. പര്‍ച്ചുറെ (ഗ്വാളിയോര്‍), ബാഗ്‌ഡേയുടെ വേലക്കാരന്‍ ശങ്കര്‍ കിസ്ത്വയ്യ എന്നിവരെ കുറ്റവിമുക്തരാക്കി. മറ്റുള്ളവരുടെ ശിക്ഷ ശരിവെച്ചു. ഡോ. പര്‍ച്ചുറെയും മറ്റും കുറ്റവിമുക്തരായി പ്രഖ്യാപിച്ചതിന്റെ ഫലമായി സ്വാഭാവികമായും പിടികിട്ടാപ്പുള്ളികളായിരുന്ന പണ്ഡിറ്റ് സൂര്യദേവ് ശര്‍മ്മ, ദാമോദര്‍ ദണ്ഡാവതെ തുടങ്ങി രണ്ടുപേരും കുറ്റവിമുക്തരായി.

ഈ വിധിക്കുശേഷം 1949 നവംബര്‍ 25 ന് ഗോഡ്‌സെയെയും ആപ്‌തെയെയും തൂക്കിലേറ്റി വധശിക്ഷ നടപ്പിലാക്കി.

വാദംകേട്ട ജസ്റ്റിസ് ഖോസ്ലാ ഈ കേസിനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും ‘ദി മര്‍ഡര്‍ ഓഫ് മഹാത്മാഗാന്ധി ആന്‍ഡ് ദ കേസസ് ഫ്രം ജഡ്ജസ് നോട്ട്ബുക്ക്’ എന്ന പുസ്തകത്തിലെഴുതിയിരിക്കുന്നു: ”കോടതിയില്‍ പ്രസ്താവന നടത്തിക്കൊണ്ടിരുന്ന ഗോഡ്‌സെയുടെ സാന്നിധ്യം അവിടെകൂടിയ ജനക്കൂട്ടത്തില്‍ കാര്യമായ സ്വാധീനം സൃഷ്ടിച്ചു. സ്ത്രീകളെല്ലാം വാവിട്ടു കരയുന്നുണ്ടായിരുന്നു. പുരുഷന്മാര്‍ കണ്ണീര്‍ തുടയ്ക്കാന്‍ അവരുടെ തൂവാല തിരയുകയായിരുന്നു. കോടതിയില്‍ കേസ് കേള്‍ക്കാന്‍വന്ന ജനങ്ങളെ വിധികര്‍ത്താക്കളാക്കിയിരുന്നെങ്കില്‍ നിശ്ചയമായും ബഹുഭൂരിപക്ഷംപേരും ഗോഡ്‌സെയെ നിരപരാധിയെന്ന നിലയ്ക്ക് കുറ്റവിമുക്തനാക്കുമായിരുന്നു.”

എന്നാല്‍ ന്യായാധിപന്മാര്‍ ന്യായം നടത്തേണ്ടവരാണ്. അവര്‍ ഭരണകൂടത്തിന്റെ മനോഭാവത്തിനോ സമ്മര്‍ദ്ദത്തിനോ വിധേയമായിട്ടോ ഗോഡ്‌സെയെപ്പോലെയുള്ളവരുടെ വികാരഭരിതമായ പ്രസംഗങ്ങളാല്‍ സ്വാധീനിക്കപ്പെട്ടോ പ്രവര്‍ത്തിക്കേണ്ടവരല്ല.

ഉച്ചനീതിപീഠവും വിശേഷകോടതിയില്‍ പ്രസ്താവിച്ചപോലെതന്നെ ഗാന്ധിവധവുമായി സംഘത്തിന് യതൊരു ബന്ധവുമില്ലെന്ന് അസന്ദിഗ്ദ്ധമായ രീതിയില്‍ വിധി നല്‍കി. ഇതില്‍ ദേശവ്യാപകമായ ഗൂഢാലോചന നടന്നിട്ടില്ലെന്നും ഒരു ചെറിയ സംഘത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നും വ്യക്തമാക്കി.

ഈ രണ്ടു കോടതികളുടെ വിധിക്കുശേഷവും ഭരണാധികാരികള്‍ക്കും സംഘവിരോധികളായവര്‍ക്കും തൃപ്തി വന്നില്ല. സമ്മര്‍ദ്ദവും കുശുകുശുപ്പും തുടര്‍ന്നുകൊണ്ടേയിരുന്നു. ഗാന്ധിവധം കഴിഞ്ഞ് 18 വര്‍ഷങ്ങള്‍ക്കുശേഷം 1966 ല്‍ വീണ്ടും പുതിയ നീതിപീഠത്തിന്‍ കീഴില്‍ അന്വേഷണത്തിന് മുതിര്‍ന്നു. റിട്ടയര്‍ ചെയ്ത ജഡ്ജ് ടി. എല്‍. കപൂറിനെ ഈ അന്വേഷണത്തിന്റെ ചുമതലയേല്‍പ്പിച്ചു. സംഘവിരോധികള്‍ കൊലനടന്ന് വര്‍ഷങ്ങള്‍ക്കുശേഷവും സംഘത്തെ എങ്ങനെയെങ്കിലും ഗാന്ധിവധവുമായി ബന്ധിപ്പിക്കണമെന്ന തീവ്രശ്രമത്തിലായിരുന്നു. ആത്മചരണിന്റെ കോടതിയിലെന്നപോ ലെ ഇവിടെയും സംഘത്തെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പരിശ്രമങ്ങള്‍ നടന്നു. എന്നാല്‍ മല മുഴുവന്‍ ഇടിച്ചു നിരത്തിയിട്ടും ഒരു എലിയെപോലും കിട്ടിയില്ലെന്ന അവസ്ഥയിലായി. അവസാനം വിപരീതഫലമാണ് ഉണ്ടായത്. കപൂര്‍ കമ്മീഷനും ഗാന്ധിവധവുമായി സംഘത്തിന് ഒരു ബന്ധവുമില്ലെന്ന് സംശയലേശമില്ലാതെ വ്യക്തമാക്കി.

കപൂര്‍ കമ്മീഷനുമുന്നില്‍ 101 കക്ഷികള്‍ മൊഴിനല്‍കി. 407 തെളിവുരേഖകള്‍ പരിശോധിച്ചു. അതിനുശേഷം 1969 ല്‍ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മീഷന് മുമ്പില്‍ വളരെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സാക്ഷിയായിരുന്നു. ആര്‍. എസ്. ബാനര്‍ജി. അദ്ദേഹം ഗാന്ധിവധസമയത്ത് ആഭ്യന്തരമന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ”പ്രതികള്‍ സംഘത്തില്‍പെട്ടവരാണെന്ന ആരോപണം ശരിയല്ല. സംഘത്തിന്റെ ഗതിവിധികളോട് അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. കളികള്‍, ശാരീരികപരിപാടികള്‍, വ്യായാമം എന്നിവയെല്ലാം വ്യര്‍ത്ഥമാണെന്ന അഭിപ്രായമാണവര്‍ ക്കുണ്ടായിരുന്നത്. അവര്‍ കൂടുതല്‍ ഉഗ്രവും ഹിംസാത്മകവുമായ കാര്യങ്ങളില്‍ താത്പര്യമുള്ളവരായിരുന്നു. (കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഖണ്ഡം – 1 പേജ് – 165.)

(തുടരും)

 

Series Navigation<< സര്‍ക്കാരിന്റെ വേട്ടയാടല്‍ (ആദ്യത്തെ അഗ്നിപരീക്ഷ 10)പ്രമുഖര്‍ സത്യം തിരിച്ചറിയുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 12) >>
Tags: ആദ്യത്തെ അഗ്നിപരീക്ഷ
Share5TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies