എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരുന്ന ആ മുഖം ഇനി ഓര്‍മ്മകളില്‍ മാത്രം. ആര്‍.എസ്.എസ് വടകര ജില്ലാ സംഘചാലകായിരുന്ന പി.ഗംഗാധരന്‍ മാസ്റ്ററുടെ ജീവിതം അവസാന നിമിഷം വരെ കര്‍മ്മനിരതമായിരുന്നു. ചുറ്റുമുള്ളവരിലേക്ക് ഊര്‍ജ്ജം പകരുന്ന പ്രസരിപ്പുമായി പ്രവര്‍ത്തകരിലും സമൂഹത്തിലും എന്നും നിറഞ്ഞു നിന്ന ജീവിതം. മാതൃകാ അധ്യാപകനും മാതൃകാ പൊതുപ്രവര്‍ത്തകനും.
പറയുന്ന വാക്കുകളില്‍ നിന്ന് അടര്‍ത്തിമാറ്റാവുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രകൃതം. വലിയ ചുമതലകള്‍ വഹിക്കുമ്പോഴും സ്വന്തം നാട്ടില്‍ മറ്റു പ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തനനിരതനായിരുന്നു അദ്ദേഹം.ക്ഷേത്രസമിതി മുതല്‍ ബിസിനസ് സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നെടുംതൂണായിരുന്നു അദ്ദേഹം. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടുകോടി രൂപ സമാഹരിച്ച് വളയം എന്ന ഗ്രാമപ്രദേശത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ മുന്നില്‍ നിന്നത് അദ്ദേഹമായിരുന്നു. വ്യത്യസ്ത മേഖലകളിലുള്ളവര്‍ ആ സംരംഭത്തിന്റെ ഭാഗമായി മാറിയത് ഗംഗാധരന്‍ മാഷിന്റെ കറതീര്‍ന്ന വ്യക്തിത്വത്തിന്റെ ബലത്തിലായിരുന്നു. തീരുമാനിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിഷ്ഠയും വ്യഗ്രതയും അദ്ദേഹത്തിന്റെ സഹജഭാവമായിരുന്നു. വളയത്തെ വിദ്യാനികേതന്‍ വിദ്യാലയത്തിന്റെ പിറവിക്ക് പിന്നിലും ഈ കണിശത തന്നെ. വാണിമേലിലെ വിലങ്ങാട് കുറ്റല്ലൂര്‍ മലയിലെ വനവാസികളുടെ ഭൂസമരത്തിനൊപ്പം ആദ്യവസാനം അദ്ദേഹമുണ്ടായി. നീണ്ട സമരത്തിന് ശേഷം തിരിച്ചു കിട്ടിയ ഭൂമി അര്‍ഹതപ്പെട്ടവര്‍ക്കായി വീതം വെച്ചു നല്‍കാനുള്ള ശ്രമത്തിലായിരുന്നു രോഗക്കിടക്കയിലേക്ക് മാറുന്നത് വരെ അദ്ദേഹം.
തുടര്‍ച്ചയായി സിപിഎം അക്രമം അരങ്ങേറിയ മേഖലയില്‍ ഗംഗാധരന്‍ മാഷിന്റെ ജീവന്‍ എന്നും വെല്ലുവിളികളുടെ ഇടയിലായിരുന്നു. നാദാപുരം കലാപത്തിന്റെ കാലത്ത് സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്ത അദ്ദേഹം സിപിഎമ്മിന്റെ ഭീഷണികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കാതെ നിലകൊണ്ടു. മാരകായുധങ്ങളുമായി കാത്തു നിന്നവരുടെ ഇടയിലൂടെ സ്‌കൂളിലേക്ക് നടന്നു പോകാന്‍ അദ്ദേഹം ആര്‍ജവം കാണിച്ചു.ഉപരോധമേര്‍പ്പെടുത്തി തടയാനുള്ള സിപിഎം ശ്രമം അദ്ദേഹത്തിന്റെ മനക്കരുത്തിന് മുന്നില്‍ വിഫലമായി. അക്രമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് ഗംഗാധരന്‍ മാഷിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്. അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ജീവിച്ച ഗംഗാധരന്‍ മാഷിന് പോലീസ് സുരക്ഷ അധികപ്പറ്റായിരുന്നു. അക്രമിച്ച് കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നായപ്പോള്‍ കള്ളക്കേസിലുള്‍പ്പെടുത്തി ജയിലിലടയ്ക്കാനും അധ്യാപന ജോലി ഇല്ലാതാക്കാനും ശ്രമിച്ചവര്‍ക്ക് പരാജയമായിരുന്നു ഫലം.
മുഖ്യശിക്ഷകനായി തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം രാഷ്ടീയ നേതൃത്വത്തിലേക്കും ഉയര്‍ന്നു വന്നു. പദവികള്‍ നേടാനുള്ള ആഗ്രഹമായിരുന്നില്ല പ്രവര്‍ത്തകനായി തുടരാനുള്ള ആത്മാര്‍ത്ഥതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. രാഷ്ട്രീയ രംഗത്ത് നിന്ന് വീണ്ടും സംഘ ചുമതലയിലേക്ക് മാറുമ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എവിടെയാണോ നിയോഗിക്കപ്പെടുന്നത് അവിടെ സസന്തോഷം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിഭിന്ന വാസനകളുള്ളവരെ സംയോജിപ്പിക്കാനും ഒരുമിപ്പിച്ച് മുന്നോട്ട് നയിക്കാനും പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞത് അരക്കിട്ടുറപ്പിക്കേണ്ടത് സ്‌നേഹം കൊണ്ടാണെന്ന തിരിച്ചറിവായിരുന്നു. നാട്ടുകാരില്‍ സംഘആശയം വ്യാപിപ്പിച്ച മാഷിന്റെ പ്രവര്‍ത്തനത്തിന് വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ നില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ കുടുംബമൊന്നാകെ സംഘമയ ജീവിതമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആദര്‍ശമായിരുന്നു അദ്ദേഹത്തെ നയിച്ചത്, ആത്മാര്‍ത്ഥതയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ആ കര്‍മ്മയോഗിയുടെ ജീവിതം നമുക്കെന്നും വഴിവെളിച്ചമാണ്.