കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട മഹാവ്യക്തിത്വത്തിന്റെ ഉടമയായ ശ്രീനാരായണഗുരുവിനെ സ്വന്തമാക്കാനുള്ള കമ്മ്യൂണിസ്റ്റ് ശ്രമങ്ങള്‍ക്ക് വലിയ പഴക്കമൊന്നുമില്ല. സാധാരണ കമ്മ്യൂണിസ്റ്റുകള്‍ ‘സിമന്റ് നാണു’വെന്ന് വിളിച്ച് അപഹസിച്ച ഗുരുദേവനെ സൈദ്ധാന്തിക കമ്മ്യൂണിസ്റ്റുകള്‍ ‘ബൂര്‍ഷ്വാ സന്യാസി’ എന്നു വിളിച്ചപമാനിക്കുകയായിരുന്നു അടുത്തകാലംവരെ. കേരളത്തിന്റെ പലഭാഗങ്ങളിലുമുള്ള ശ്രീനാരായണ വിഗ്രഹങ്ങളുടെ ഗളച്ഛേദം നടത്തിയ കേസ്സുകളിലെ പ്രതികള്‍ സി.പി.എമ്മുകാരാണ്. സഖാവ് കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തതിലെ പ്രതികളും അവര്‍ തന്നെയായിരുന്നുവെന്നതിനാല്‍ ശ്രീനാരായണ വിഗ്രഹങ്ങള്‍ തകര്‍ത്തതില്‍ അത്ഭുതപ്പെടാനുമില്ല.
2022 ജനുവരി 26ന് നടന്ന ദേശീയ റിപ്പബ്ലിക് ദിനപരിപാടികളില്‍ അവതരിപ്പിക്കാനുള്ള സംസ്ഥാന ഫ്‌ളോട്ടുകളില്‍ കേരളത്തിന്റേത് നിരാകരിക്കപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനും കെ-റെയില്‍, കോവിഡ് അഴിമതി എന്നിവയില്‍ നിന്നു ജനശ്രദ്ധതിരിക്കാനുമായി സി.പി.എം കണ്ടുപിടിച്ച വിദ്യയായാണ് ഇപ്പോഴത്തെ ഫ്‌ളോട്ടു വിവാദത്തെ നിഷ്പക്ഷമതികള്‍ കാണുന്നത്.
ദേശീയ ആചരണങ്ങള്‍ക്ക് ഓരോ സംസ്ഥാനവും ഫ്‌ളോട്ടുകള്‍ അയക്കുമ്പോള്‍ അതത് സംസ്ഥാനത്തിന്റെ തനതായ കാര്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ അതിലേക്ക് നമ്മുടെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത് ചടയമംഗലത്തെ ജഡായുപ്പാറയിലെ ശില്പമാണ്. ചടയമംഗലത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ജടായുപ്രതിമയാകട്ടെ രാവണന്റെ ചന്ദ്രഹാസത്തിനിരയായി ജീവനുവേണ്ടി കേഴുന്ന സ്ഥിതിയിലുള്ളതാണ്. തികഞ്ഞ നിസ്സഹായാവസ്ഥ കാണിക്കുന്ന ആ ശില്പം എങ്ങിനെ കേരളീയ ജീവിതത്തിന്റെ മുഖമുദ്രയാകുമെന്നത് ചിന്തനീയവുമാണ്. അതിനെന്താണ് കേരളത്തനിമ എന്നു ചോദ്യം വന്നപ്പോള്‍ അതിന്റെ മുന്നില്‍ ശങ്കരാചാര്യര്‍ ആണെന്നു പറഞ്ഞ് ഒരു പ്രതിമ പണിതുവച്ചു. ആ പ്രതിമക്കാവട്ടെ ശങ്കരാചാര്യരുടെതായി സമൂഹം ഉപയോഗിക്കുന്ന ചിത്രങ്ങളും വിഗ്രഹങ്ങളുമായി ഒരു സാമ്യവുമില്ലായിരുന്നുതാനും.
ഇത് ശങ്കരാചാര്യ പ്രതിമയോ എന്ന ചോദ്യം വന്നപ്പോള്‍ അത് മാറ്റി ശ്രീനാരായണഗുരുവിന്റേതാക്കി മാറ്റി പുതിയ അപേക്ഷ നല്‍കുകയായിരുന്നു. ഗുരുദേവ പ്രതിമയാകട്ടെ അങ്ങേയറ്റം മോശമായിരുന്നു താനും. കളികളൊന്നും ഫലിക്കാതെ വന്നപ്പോള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി ജനവികാരമിളക്കിവിട്ട് തടിതപ്പാനായി ശ്രമം. അതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലും മാതൃഭൂമിയിലും എഴുതിയ ലേഖനങ്ങള്‍ ചര്‍ച്ചയായി.
മാതൃഭൂമിയുടെ പത്രപ്രവര്‍ത്തനപാരമ്പര്യത്തെ അതിനികൃഷ്ടമായി അപലപിച്ച് ദേശാഭിമാനി എഴുതിയതിന്റെ പിറ്റേ ദിവസമാണ് കോടിയേരിയുടെ ലേഖനം വന്നതെന്നതാണ് കൗതുകകരം. സി.പി.എമ്മിന്റെ വയനാട് ജില്ലയിലെ നേതാവും എം.എല്‍.എയുമായിരുന്ന കൃഷ്ണപ്രസാദ് അവിഹിതമായി ധാരാളം ഭൂമി സമ്പാദിച്ചുവെന്ന് പറഞ്ഞ് മാതൃഭൂമി പന്ത്രണ്ട് വര്‍ഷം മുമ്പ് ഒരു വ്യാജവാര്‍ത്ത കൊടുത്തതിനെതിരെ മാനനഷ്ടത്തിന് കേസ്സ് നടക്കുന്നുണ്ടായിരുന്നു.
ഈ വാര്‍ത്ത കൊടുക്കുന്ന കാലത്ത് മാതൃഭൂമിയുടെ അമരക്കാരനായിരുന്ന വീരേന്ദ്രകുമാര്‍ ഇടതുപക്ഷം വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയിരുന്നു. വീരേന്ദ്രകുമാറിന്റെ പേരിലുള്ള പല സ്വത്തുക്കളും വനവാസികളെ വഞ്ചിച്ച് കരസ്ഥമാക്കിയതാണെന്നു അക്കാലത്ത് ദേശാഭിമാനി എഴുതിയതിന്റെ പ്രതികാരമായാണ് കൃഷ്ണപ്രസാദിന്റെ പേരില്‍ വ്യാജവാര്‍ത്ത ചമക്കാന്‍ കാരണം. പ്രസ്തുത കേസ്സില്‍ മാതൃഭൂമി ശിക്ഷിക്കപ്പെടുമെന്നായപ്പോഴേക്കും വീരേന്ദ്രകുമാര്‍ മരിക്കുകയും അദ്ദേഹത്തിന്റെ മകനായ ശ്രേയാംസ് കുമാര്‍ ഇടതുപക്ഷത്തെ പ്രമുഖനായി മാറുകയും ചെയ്തിരുന്നു.
അതോടെ സിപിഎമ്മും മാതൃഭൂമിയും ഒരുമിച്ചു. കേസില്‍ മാതൃഭൂമി ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍ നല്ലത് ഇക്കാര്യം പറഞ്ഞ് ഒപ്പംകൂട്ടുന്നതാണെന്ന് സി.പി.എം ചിന്തിച്ചു. അതോടെ മാതൃഭൂമി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പരസ്യമായി മാപ്പ് പറയുകയായിരുന്നു. പ്രസ്തുത മാപ്പിനെക്കുറിച്ച് പരിഹാസം ചൊരിഞ്ഞു കൊണ്ട് ദേശാഭിമാനി വാര്‍ത്തയെഴുതി നാടകം അവസാനിപ്പിച്ചു. അതിന്റെ തൊട്ടടുത്തദിവസമാണ് കോടിയേരിയുടെ അസംബന്ധലേഖനം മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ശ്രീനാരായണ പ്രതിമയ്ക്ക് പകരം ചാതുര്‍വര്‍ണ്ണ്യത്തിന്റെ വക്താവായ ശ്രീശങ്കരന്റെ പ്രതിമവെക്കാന്‍ കേന്ദ്രം നിര്‍ബന്ധിച്ചുവെന്നും അത് ചെയ്യാത്തതാണ് കേരളത്തിന്റെ ഫ്‌ളോട്ട് തള്ളിക്കളയാന്‍ കാരണമെന്നുമുള്ള നുണയായിരുന്നു ലേഖനത്തിന്റെ കാതല്‍. ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തിന് സംഘപക്ഷപാതികള്‍ എന്നും എതിരായിരുന്നുവെന്നും ലേഖനത്തില്‍ എഴുതിപിടിപ്പിച്ചു. അതിന്റെ എഡിറ്റ് ചെയ്യാത്ത ഫുള്‍ ടെക്സ്റ്റ് പ്രസംഗം കാളമൂത്രം പോലെ ദേശാഭിമാനിയും നല്‍കി. അതിന് തുല്യത വരുത്തുവാന്‍ മാതൃഭൂമി അതിന്റെ പിറ്റേന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കൊണ്ട് ലേഖനം എഴുതിപ്പിച്ച് കൈകഴുകി. എന്നാലും സാരമില്ല സന്ദര്‍ഭോചിതമായി മാതൃഭൂമി ഇനിയും പുറം ചൊറിഞ്ഞുതരുമല്ലോ എന്ന ചിന്തയിലാണ് സി.പി.എം.
കോടിയേരി എഴുതിയ ലേഖനത്തില്‍ ആദ്യം കുറ്റപ്പെടുത്തുന്നത് ശ്രീനാരായണഗുരുവിന് പകരം ശങ്കരാചാര്യരുടെ പ്രതിമവെക്കണമെന്ന് കേന്ദ്രം പറഞ്ഞുവെന്നാണ്. ഇത് വാസ്തവവിരുദ്ധവും പച്ചക്കള്ളവുമാണെന്ന് ബി.ജെ.പി. നേതാവ് പിറ്റേ ദിവസം തൃശ്ശൂരില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ തുറന്നടിച്ചു. ആദ്യം മാറ്റിവെച്ച ഫ്‌ളോട്ടിന്റെ ചിത്രത്തില്‍ ശങ്കരാചാര്യരുടെ പ്രതിമവെച്ച ചിത്രം അദ്ദേഹം അവിടെ വെച്ച് പത്രസമ്മേളനവേദിയില്‍ തുറന്ന്കാട്ടി. അത് പിന്‍വലിച്ച ശേഷമാണ് ശ്രീനാരായണഗുരുവിന്റെ പ്രതിമവെച്ച് ഫ്‌ളോട്ട് കാണിച്ചതെന്ന് തെളിവ് സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടെ സി.പി.എമ്മും കോടിയേരിയും അവരെ ന്യായീകരിക്കുന്നവരും അണ്ടിപോയ അണ്ണാനെപ്പോലെയായി.
പിന്നത്തെ ആരോപണം ചാതുര്‍വര്‍ണ്യചിന്തയുടെ വക്താവാണ് ശങ്കരാചാര്യര്‍ എന്നും അത് അംഗീകരിക്കാത്ത ഒരാളാണ് ശ്രീനാരായണഗുരുവെന്നുമായിരുന്നു. ശങ്കരാചാര്യരെ ഗുരുദേവന്‍ എങ്ങിനെയാണ് കാണുന്നതെന്ന് പകല്‍പോലെ വ്യക്തമാണെങ്കിലും നുണ പ്രചരിപ്പിക്കുക എന്നത് വ്രതമായെടുത്തവര്‍ക്ക് അത് ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ. റിപ്പബ്ലിക് ദിനാചരണ ദിവസം ദേശാഭിമാനി പ്രസിദ്ധീകരിച്ച പ്രകാശ് കാരാട്ടിന്റെ ലേഖനത്തിലും പ്രസ്തുത നുണ ആവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല ഭാരതം ഒരു രാഷ്ട്രമാണ് എന്ന സത്യത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇന്ത്യ എന്നത് സംസ്ഥാനങ്ങളുടെ യൂണിയന്‍ ആണ് എന്ന പഴയ പിന്തിരിപ്പന്‍ വാദം ശക്തമായി ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം അതിന്റെ തലേദിവസമാണ് ലോകായുക്തയുടെ ചിറകരിയാന്‍ സി.പി.എം ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന നമ്മുടെ സ്പീക്കറും റിപ്പബ്ലിക് ദിനാചരണവേളയില്‍ നാടിനെ ഇകഴ്ത്താനെത്തിയത് അപലപനീയമാണ്. അസമത്വത്തിന്റെ റിപ്പബ്ലിക്ക് എന്നാണ് ആ ലേഖനത്തിന്റെ തലക്കെട്ട്. തികച്ചും രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട നടപടിയാണദ്ദേഹത്തിന്റെ പക്ഷത്ത് നിന്നുണ്ടായത് എന്നതില്‍ സംശയമില്ല.
ഭാരതീയ നവോത്ഥാനത്തിന്റെ തലതൊട്ടപ്പന്മാര്‍ തങ്ങളാണ് എന്ന ബോധം വ്യാജമായി സൃഷ്ടിക്കാനുള്ളശ്രമം സി.പി.എം തുടങ്ങിയിട്ട് ഏറെയായി. മലയാളി മെമ്മോറിയല്‍, വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയവ സി.പി.എമ്മിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന രീതിയിലാണ് പ്രചാരണം മുഴുവന്‍. അതിന് തടസ്സമായി ആദ്യം അവര്‍ കണ്ടത് സ്വാമി വിവേകാനന്ദനേയും ശ്രീനാരായണഗുരുവിനേയും ആയിരുന്നു. ആദ്യഘട്ടത്തില്‍ ബൂര്‍ഷ്വാസന്യാസിമാര്‍ എന്ന നിലയില്‍ മുദ്രകുത്തിയ അവരെ സാവധാനം സി.പി.എം ബോര്‍ഡില്‍ കയറ്റുകയും വിവേകാനന്ദനും ശ്രീനാരായണഗുരുവും ഹിന്ദുവല്ല എന്ന് പറയാനുമാണ് ശ്രമമുണ്ടായത്. ലേഖനങ്ങളും പുസ്തകങ്ങളും പ്രസംഗങ്ങളും ഇതിനായി എത്രയാണ് തയ്യാറാക്കിയതെന്നതിന് കണക്കില്ല. കൂലിയെഴുത്തുകാരും സൈബര്‍ട്രോളര്‍മാരും അതിനുവേണ്ടി വിയര്‍പ്പൊഴുക്കി.
ആചാര്യന്മാരുടെ വാക്കുകളും വാചകങ്ങളും കടമെടുത്ത് അസ്ഥാനങ്ങളില്‍ മുറിച്ചും എഡിറ്റ് ചെയ്തും സ്വന്തമാക്കാനുള്ള ശ്രമമാണ് സി.പി.എം അന്തഃപുരങ്ങളില്‍ കാര്യമായി നടന്നത്. അതിലൂടെ അവര്‍ കണ്ടുപിടിച്ചത് വിവേകാനന്ദനും ശ്രീനാരായണഗുരുവും ഹിന്ദുവല്ല എന്നതായിരുന്നു. ഹിന്ദു എന്നത് ഒരു മതത്തിന്റെ നാമമല്ലെന്നും ഒരു പുരാതന ഗ്രന്ഥത്തിലും ഹിന്ദു എന്നു പറയുന്നില്ല എന്നുമുള്ളത് ഒരു നഗ്നസത്യമായിരിക്കേ സി.പി.എം. നിഗമനത്തിനുപോറലേല്‍ക്കില്ല എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. എന്നാല്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന സെമറ്റിക്ക് ഇതര മതസ്ഥരുടെ മതമാണ് ഹിന്ദു എന്ന അറിവ് അവര്‍ക്കൊരടിയായി. മുസ്ലിങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ മറ്റ് മതസ്ഥര്‍ക്കോ ഉള്‍ക്കൊള്ളാവുന്നതായിരുന്നില്ലല്ലോ അവരുടെ ജീവിതരീതി.
ധാരാളം ക്ഷേത്രങ്ങളും മറ്റ് ആരാധനാകേന്ദ്രങ്ങളും നിര്‍മ്മിക്കാനും പുനരുദ്ധരിക്കാനും നേതൃത്വം നല്‍കിയ ശ്രീനാരായണഗുരു ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഉണ്ടാക്കിയിട്ടേയില്ല എന്നതും അവിടുത്തെ കൃതികളില്‍ എല്ലാം പ്രതിപാദിച്ചത് ഹിന്ദു ജീവിതദര്‍ശനമായിരുന്നു എന്നതും ആര്‍ക്കും കാണാതിരിക്കാനാവില്ല. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ കിട്ടന്‍ റൈട്ടറോടും വല്ലഭശ്ശേരില്‍ ഗോവിന്ദന്‍ വൈദ്യരോടും എഴുതിയെടുക്കാന്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനങ്ങള്‍ എന്നിവയാണ്. അദ്ദേഹം ഈശ്വര ഭക്തിക്ക് കൊടുത്ത പ്രാധാന്യം മനസ്സിലാക്കാന്‍ മറ്റൊന്നും ആവശ്യമില്ല. താല്പര്യമുള്ളവര്‍ക്ക് പി.കെ. ബാലകൃഷ്ണന്റെ നാരായണഗുരു എന്ന ഡി.സി. പ്രസിദ്ധീകരിച്ച പുസ്തകം വായിക്കാം. (പുറം 150, 151 – ആറാം പതിപ്പ് 2015)
അതേ പുസ്തകത്തിന്റെ 147-ാം പേജില്‍ അവിടുന്നു സന്യാസചിട്ടയനുസരിച്ചുള്ള സസ്യാഹാരക്രമമാണ് ദീക്ഷിച്ചതെന്ന് കാണിക്കുന്ന സംഭവവും വിശദീകരിക്കുന്നു. കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനം കഴിഞ്ഞ് ടി.കെ. മാധവന്‍ ആലുവ ആശ്രമത്തിലെത്തി ഗുരുദേവനെ കണ്ടതായിരുന്നു സന്ദര്‍ഭം. ”മാധവന്‍ രണ്ട് മൂന്നു ദിവസം ഇവിടെ താമസിച്ചിട്ട് പോയാല്‍ മതി” എന്നായി ഗുരുദേവന്‍. വൈകുന്നേരം തൃപ്പാദങ്ങള്‍ ഒരു ശിഷ്യനോട് പറയുകയാണ്: ”മാധവന് മത്സ്യം വേണമായിരിക്കും അല്ലേ? നാം ഇവിടെ താമസിക്കാന്‍ പറഞ്ഞത് ബുദ്ധിമുട്ടാകുമോ?” ഇതില്‍ നിന്നും ബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് മനസ്സിലാക്കാനാകുന്നത് അവിടുത്തെ ചര്യകള്‍ എല്ലാം ഹിന്ദു സന്യാസചര്യ തന്നെയാണെന്നാണ്. ശിഷ്യന്മാരെല്ലാം ‘തൃപ്പാദങ്ങള്‍’ എന്നേ അവിടുത്തെ വിശേഷിപ്പിച്ചിട്ടുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഗുരുദേവനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ‘സിമന്റ് നാണു’ എന്നാണ് വിളിച്ചു വന്നത് എന്നോര്‍ക്കുക.
ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യത്തില്‍ രൂപീകരിച്ച എസ്.എന്‍.ഡി.പിയെകുറിച്ച് ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാന്‍ എഴുതിയ ലേഖനം വായിച്ചാല്‍ ഗുരുദേവനെ ശിഷ്യരും നാട്ടുകാരും എങ്ങിനെയാണ് കണ്ടതെന്നു മനസ്സിലാവും. ”നമ്മുടെ ധര്‍മ്മ പരിപാലനയോഗം വന്ദ്യനായ അരുവിപ്പുറം മഠത്തില്‍ ബ്രഹ്‌മശ്രീ ശ്രീനാരായണഗുരുസ്വാമി അവര്‍കളുടെ നിര്‍മ്മലമായ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ടതാകുന്നു. ഇതിന്റെ അധ്യക്ഷതയും ആ മഹാനുഭാവനില്‍ തന്നെ സമര്‍പ്പിതമായിരിക്കുന്നു. സ്വജാതിയില്‍ ഇത്ര യോഗ്യനായ ഒരു മതാചാര്യനെ ലഭിച്ചത് നമ്മുടെ സമുദായത്തിന് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഭാഗ്യങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനമായിട്ടുള്ള ഒന്നാണെന്ന് അദ്ദേഹത്തെ സംബന്ധിച്ച് അല്പജ്ഞാനമുള്ളവരും സമ്മതിക്കാതിരിക്കുകയില്ല” (നാരായണഗുരു, പി.കെ. ബാലകൃഷ്ണന്‍ 2015-63). ശ്രീനാരായണഗുരുവിനെ ബ്രഹ്‌മശ്രീ എന്ന പദം കൊണ്ട് വിശേഷിപ്പിച്ചതും മതാചാര്യന്‍ എന്നൊക്കെ പറയുന്നതും കേട്ടില്ല എന്ന് നടിക്കുകയാണ് സി.പി.എം വൈതാളികര്‍ ചെയ്യുന്നത്.
അതിനുമപ്പുറം ശ്രീനാരായണ ഗുരു തന്നെ എഴുതി തയ്യാറാക്കിയ ഒരു സന്ദേശം 1908ലെ എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷികയോഗത്തിന് അയച്ചു കൊടുത്തതും ശ്രദ്ധിക്കാം. സ്വജനങ്ങളുടെ മതസംബന്ധമായും ആചാരസംബന്ധമായും ഉള്ള പരിഷ്‌കാരത്തിന് താഴെ പറയുന്ന സംഗതികള്‍ നടപ്പില്‍ വരുത്തണമെന്ന് പറഞ്ഞ് നല്‍കിയ പത്രത്തിലെ അഞ്ച് കാര്യങ്ങളില്‍ പ്രഥമം മതം എന്ന ശീര്‍ഷകത്തില്‍ പറയുന്ന കാര്യമാണ്. അതിങ്ങനെയാണ്. ”ക്ഷേത്രനിര്‍മ്മാണ വിഷയത്തില്‍ ഒരുന്മേഷം ഇപ്പോള്‍ പലേടത്തും കാണുന്നുണ്ട്. എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശ്യങ്ങളെ മുഴുവന്‍ സഫലമാക്കുന്നുണ്ടോ എന്ന് നോക്കേണ്ടതാകുന്നു. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം. അതിന് മത തത്ത്വങ്ങള്‍ ജനങ്ങള്‍ക്ക് അറിവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം. ഈശ്വര മാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളേയും ശാസ്ത്രതത്ത്വങ്ങളേയും ജനങ്ങളെ ധരിപ്പിക്കുന്നതിന് കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം. അല്ലാത്ത ദിക്കുകളില്‍ യോഗ്യതയുള്ള പ്രാസംഗികന്മാരെ അയച്ചു കൂടെക്കൂടെ പ്രസംഗങ്ങള്‍ നടത്തണം” (നാരായണ ഗുരു – പി.കെ. ബാലകൃഷ്ണന്‍ 2015-70). ഇങ്ങനെ പലേടങ്ങളിലും ഈശ്വര വിശ്വാസത്തേയും അത് രൂഢമൂലമാക്കാന്‍ വേണ്ട ആചാരങ്ങളേയും പ്രോത്സാഹിപ്പിച്ച ഗുരുവിനെയാണ് ഇതൊന്നും അംഗീകരിക്കാത്ത ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായി മാത്രം സി.പി.എം ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.
‘ഇനി ക്ഷേത്രനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്” എന്ന ഒരു വാചകം പിടിച്ച് 1917ല്‍ അദ്ദേഹം പുറപ്പെടുവിച്ച കത്ത് വെച്ചാണ് സിപിഎം ഉദരംഭരികള്‍ ഈ കസര്‍ത്ത് നടത്തുന്നത്. ക്ഷേത്രം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍ നിന്ന് ക്ഷേത്രവും അതിന്റെ ആളുകളും വളരെ ദൂരം അകന്നപ്പോഴാണ് അത് അയച്ചതെന്ന് ആ കത്ത് വ്യക്തമാക്കുന്നുണ്ട്. അല്ലെങ്കില്‍ മുന്‍കാലങ്ങളില്‍ അദ്ദേഹം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയോ പ്രതിഷ്ഠ നടത്തുകയോ ചെയ്യുമായിരുന്നില്ലല്ലോ. അതിനുമപ്പുറം അത്തരം ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ ഇനി വേണ്ട എന്ന് അദ്ദേഹം പറയുമായിരുന്നില്ലേ – ക്ഷേത്രങ്ങള്‍ ഇല്ലാത്തപണം ശേഖരിച്ച് അനാചാരങ്ങള്‍ക്കായി ചെലവഴിക്കുന്നത് ജാതീയത നിലനിര്‍ത്തുന്നതും കണ്ട് വേദനിച്ചതിനാലാണ് അദ്ദേഹം അത് നിര്‍ദ്ദേശിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ആ കത്ത്.
എന്നാല്‍ 1080 മേടമാസത്തില്‍ അവിടുന്നെഴുതിയ കത്തില്‍ ജനങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളോ മഠങ്ങളോ നിര്‍മ്മിക്കാന്‍ ബുദ്ധിപൂര്‍വ്വം സഹായിക്കണമെന്ന് കൃത്യമായി പറയുന്നത് കാണാം. ക്ഷേത്രാചാരങ്ങളെ നിഷേധിക്കുകയല്ല സ്വാമി ചെയ്തതെന്ന് അതില്‍ നിന്നു മനസ്സിലാക്കാം (നാരായണഗുരു – പി.കെ. ബാലകൃഷ്ണന്‍ പുറം – 164).
പിന്നെ ചാതുര്‍വര്‍ണ്യത്തിന്റെ കാര്യമാണ്. ശ്രീനാരായണഗുരു അതിനെ നിഷേധിച്ചു എന്നാണ് കോടിയേരിയും കൂട്ടരും ഇപ്പോള്‍ പറയുന്നത്. ഇത് വാസ്തവവിരുദ്ധവും തികഞ്ഞ കള്ളവുമാണ്. ചാതുര്‍വര്‍ണ്യം എന്തെന്ന് വ്യക്തമാക്കുന്ന രണ്ട് പ്രധാനഗ്രന്ഥങ്ങള്‍ ഭഗവദ്ഗീതയും ഋഗ്വേദത്തിലെ പുരുഷസൂക്തവുമാണ്. ഗീത പറയുന്നതിന്റെ ആദ്യഭാഗമേ കമ്മ്യൂണിസ്റ്റുകാര്‍ ഉദ്ധരിക്കാറുള്ളൂ ”ചാതുര്‍വര്‍ണ്യം മയാസൃഷ്ടം” എന്ന വാക്കാണിത്. ഗുണകര്‍മ്മ വിഭാഗശഃ” എന്നത് തമസ്‌കരിക്കും. ഏത് ജാതിയില്‍ പെട്ട മാതാപിതാക്കളുടെ മക്കളായി ജനിച്ചു എന്ന് നോക്കിയല്ല വര്‍ണ്ണം നിശ്ചയിച്ചതെന്നും അത് ഒരാളുടെ ഗുണത്തിനും സ്വഭാവത്തിനും കര്‍മ്മത്തിനും അനുസരിച്ചുമാണെന്നും ഗീതയിലെ അനുബന്ധഭാഗങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
പുരുഷസൂക്തത്തിലെ വിരാട് പുരുഷസങ്കല്പത്തിലാണ് അതിന്റെ അടിവേര് കിടക്കുന്നത്. വിരാട് പുരുഷന്റെ മുഖത്ത് നിന്ന് ബ്രാഹ്‌മണനും കൈകളില്‍ നിന്ന് ക്ഷത്രിയനും തുടയില്‍ നിന്ന് വൈശ്യനും പാദങ്ങളില്‍ നിന്ന് ശൂദ്രനും ഉണ്ടായി എന്നാണ് പ്രസ്തുത വചനം. പ്രസ്തുത വചനങ്ങളുടെ അര്‍ത്ഥം മനസ്സിലാവാനായി പ്രസിദ്ധ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ തായാട്ട് ശങ്കരന്‍ രചിച്ച ഹിന്ദു-വര്‍ണ്ണം-ജാതി എന്ന പുസ്തകം ഒരുതവണയെങ്കിലും വായിച്ചിരുന്നുവെങ്കില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഇങ്ങനെ എഴുതുകയില്ല എന്ന് വ്യക്തമാണ്.
ബ്രാഹ്‌മണന്‍ വിരാട് പുരുഷന്റെ മുഖത്ത് നിന്ന് ഉണ്ടായി എന്ന് പറയുന്ന സൂക്തത്തിന്റെ തൊട്ട് തന്നെ അഗ്നിയും സൂര്യനും ചന്ദ്രനും ഭൂമിയും എല്ലാം വിരാട് പുരുഷന്റെ മുഖത്ത് നിന്നും കൈകാലുകളില്‍ നിന്നും ഉണ്ടായി എന്നു പറയുന്നുണ്ട്. പ്രപഞ്ചോല്‍പത്തിയെ പറ്റിയുള്ള ഒരു സിദ്ധാന്തമാണ് അതെന്നാണ് ഡോ. അംബേദ്കര്‍ പറയുന്നത്. (ശൂദ്രന്‍ ആരായിരുന്നു – ഡോ. അംബേദ്കര്‍ പുറം – 2) പ്രസ്തുത സൂക്തങ്ങളുടെ വ്യാഖ്യാനം വഴി ബ്രാഹ്‌മണന്റെ അധീശത്വവും ശൂദ്രന്റെ അടിമത്തവും വേദത്തിലും ഗീതയിലും കെട്ടിവെക്കുന്നത് യുക്തിസഹമല്ല എന്നാണ് തായാട്ട് ശങ്കരന്‍ പറയുന്നത്.
”മുഖവും പാദവും തമ്മില്‍ താരതമ്യപ്പെടുത്തി അവയ്ക്ക് ഉച്ചനീചത്വം കല്പിക്കുകയും അതിനനുസരിച്ച് ബ്രാഹ്‌മണനും ശൂദ്രനും ഉയര്‍ച്ചയും താഴ്ചയും കല്പിക്കുന്ന സമീപനത്തെ സാധൂകരിക്കുന്ന ഒന്നും ഋഗ്വേദത്തിലില്ല. വിരാട് പുരുഷന്റെ വായില്‍ നിന്ന് അഗ്നിയും പാദത്തില്‍ നിന്നു ഭൂമിയും ഉണ്ടായി എന്ന പരാമര്‍ശത്തില്‍ അഗ്നി ഭൂമിയേക്കാള്‍ മീതെയാണെന്നു അര്‍ത്ഥം ലഭിക്കുന്നില്ല. അതിനാല്‍ ബ്രാഹ്‌മണന്‍ ശൂദ്രനേക്കാള്‍ മേലെയാണെന്ന വ്യാഖ്യാനവും ശരിയാവുകയില്ല”- തായാട്ട് ശങ്കരന്‍-ഹിന്ദുവര്‍ണ്ണം ജാതി-പുറം 16). നാഷണല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച പ്രസ്തുത ഗ്രന്ഥത്തിന് രണ്ടാമതൊരു പതിപ്പ് സാക്ഷര കേരളത്തില്‍ ഉണ്ടായില്ല എന്നത് മറ്റൊരു സത്യം.
പ്രസ്തുത ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് സമഗ്രമായ ഒരു വ്യാഖ്യാനം നമുക്ക് ലഭിക്കുന്നത് ശങ്കരാചാര്യരുടെ ഭഗവദ്ഗീതാ ഭാഷ്യത്തിലൂടെയാണ്. ഭഗവദ്ഗീതക്ക് മറ്റൊരു ഭാഷ്യം ആവശ്യമില്ലാത്തതരത്തിലുള്ള വ്യാഖ്യാനം രചിച്ച ശങ്കരാചാര്യരെകുറിച്ച് നാരായണ ഗുരുപറഞ്ഞ വാക്കുകളും സഖാവ് ഇ.എം.എസ് ബ്രാഹ്‌മണനെ മനുഷ്യനാക്കാന്‍ ശ്രമിച്ചതിന്റെ പിന്നിലുള്ള ലക്ഷ്യവും വ്യക്തമാക്കിക്കൊണ്ട്. ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ”ശങ്കരന്‍ പറഞ്ഞ അദ്വൈതം തന്നെയാണ് തന്റെയും മതം” എന്ന് തറപ്പിച്ചു പറഞ്ഞ ശ്രീനാരായണഗുരുവിനെയും ശങ്കരാചാര്യരേയും പരസ്പര ശത്രുക്കളാക്കി അവതരിപ്പിക്കാനുള്ള കുത്സിതശ്രമമാണ് കോടിയേരിയുടേയും പുത്തന്‍ കമ്മ്യൂണിസ്റ്റുകളുടേയും ശ്രമം. അതിനാണ് ബ്രാഹ്‌മണ്യത്തെ എടുത്ത് കളിച്ചത്. അതിന്റെ ശരിയായ അവസ്ഥ മനസ്സിലാവാന്‍ കെ.അയ്യപ്പന്റെ ലേഖനം വായിക്കണം. ”ശ്രീനാരായണന്‍ അംഗീകരിച്ച തത്ത്വശാസ്ത്രം ശ്രീശങ്കരന്‍ പ്രചരിപ്പിച്ച അദ്വൈതം തന്നെയാണ് (നാരായണഗുരു – പി.കെ. ബാലകൃഷ്ണന്‍ പുറം-337). ഒരു ജാതിയിലോ ഒരു മതത്തിലോ നിലനില്‍ക്കുന്നതല്ല ഗുരുദേവന്റെ ചിന്തയെന്നും അദ്ദേഹം നീരിക്ഷിക്കുന്നു. ഗീതയും വേദവുമെല്ലാം പറയുന്നതും ശങ്കരാചാര്യര്‍ വ്യാഖ്യാനിച്ചതും സനാതനധര്‍മ്മത്തിന്റെ സര്‍വ്വാശ്ലേഷിത്വം തന്നെയാണല്ലോ. സ്വാമി വിവേകാനന്ദനും മറ്റും പറഞ്ഞതും അതുതന്നെയാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം പറയുന്നതും അതുതന്നെയാണ് എന്ന് മനസ്സിലാവണമെങ്കില്‍ രാഷ്ട്രീയ നിറമുള്ള കണ്ണട എടുത്തു മാറ്റി സംഘത്തെ പഠിക്കാന്‍ ശ്രമിക്കണം. ഭാരതീയരുടെ ദേശീയ ജീവിതം ശിഥിലമാക്കപ്പെട്ട സാഹചര്യത്തില്‍ അതിനെ പുനഃസംഘടിപ്പിക്കുകയെന്ന ദൗത്യമാണ് സംഘം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ സാര്‍വ്വത്രിക സ്വീകാര്യതയാണ് സംഘപ്രചാരകനെ ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്ന് കാണാം. അതിന്റെ വിചാരധാരയെ ശത്രുവായി കാണാന്‍ ഭാരതത്തിലെ സെമറ്റിക് മതസ്ഥരേയും മറ്റും പ്രേരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് ശ്രമം നിരര്‍ത്ഥകമാണ് എന്നു അനുനിമിഷം വ്യക്തമായി വരുന്നുണ്ടെങ്കിലും അധികാരം നിലനിര്‍ത്താനായി കിടന്നു പിടക്കുകയാണവര്‍. ഭഗവാന്‍ കൃഷ്ണനും ശ്രീരാമനും സ്വജീവിതത്തില്‍ കാണിച്ചുതന്ന ധര്‍മ്മപന്ഥാവിലൂടെ, ശങ്കാരാചാര്യരും സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും കാണിച്ചുതന്ന മാര്‍ഗ്ഗങ്ങള്‍ അനുസരിച്ച് മുന്നേറുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തേയും വിവിധ ക്ഷേത്ര സംഘടനകളേയും പ്രതിരോധിക്കുക എന്നത് ഒരു ദിവാസ്വപ്‌നം മാത്രമായി എതിരാളികള്‍ക്ക് എന്നും അവശേഷിക്കും. ബ്രാഹ്‌മണ്യത്തെക്കുറിച്ച് ഇന്ന് കോടിയേരിയും മറ്റ് മൂന്നാം കിട സിപിഎമ്മുകാരും പറയുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസിന്റെ അഭിപ്രായം. ‘നമ്പൂതിരിയെ മനുഷ്യനാക്കാന്‍’ എന്ന പേരില്‍ അദ്ദേഹം എഴുതിയ ലേഖനം വായിച്ചാല്‍ അത് മനസ്സിലാക്കാവുന്നതേയുള്ളൂ.
”ബ്രാഹ്‌മണ്യം നശിപ്പിക്കാതെ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെങ്കില്‍ ബ്രാഹ്‌മണ്യം നശിപ്പിച്ചേ കഴിയൂ എന്ന സിദ്ധാന്തമൊന്നും എനിക്കില്ല. ഞാന്‍ പറയുന്നത് ജന്മിസമ്പ്രദായത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാനല്ല. അതിനായിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെയല്ല കൃഷിക്കാരെയായിരുന്നു സമീപിക്കുക. തങ്ങള്‍ ജന്മികളാണെന്നും ജന്മി സമ്പ്രദായത്തിന്റെ നിലനില്പാണ് തങ്ങളുടെ രക്ഷയെന്നും ധരിച്ചിരുന്നാല്‍ നമ്പൂതിരിമാരാണ് നശിക്കുക എന്നത് കൊണ്ടാണ് ജന്മി മനോഭാവം കളയണമെന്ന് ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നത്”. പണ്ട് ജന്മിമാര്‍ക്കുണ്ടായിരുന്ന എല്ലാ സുഖസൗകര്യങ്ങളും ഇന്ന് ഇല്ലാതിയിരിക്കുന്നുവെന്നും അത് മറ്റൊരു വഴിയിലൂടെ ഉണ്ടാക്കണമെന്നുമാണ് അദ്ദേഹം ഉപദേശിക്കുന്നത്. ജന്മിമാരായിരിക്കേ നമ്പൂതിരിമാര്‍ക്കുണ്ടായിരുന്ന ആനൂകൂല്യങ്ങളും സൗകര്യങ്ങളും കാലം നിരാകരിക്കുമ്പോള്‍ അവരെ തന്നെ വീണ്ടും മുന്നിലെത്തിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേ തെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്തുത ലേഖനം. ചുരുക്കിപറഞ്ഞാല്‍ ഉയര്‍ന്ന ജാതിക്കാര്‍ ചവിട്ടിമെതിച്ച അധഃസ്ഥിതരെ മുന്നോട്ട് നയിക്കാനുള്ള ശ്രമമല്ല വിപ്ലവകാരികളില്‍ അഗ്രേസരനെന്ന് പേരുകേട്ട ഇ.എം.എസ്സില്‍ നിന്നുണ്ടായത് എന്നര്‍ത്ഥം. ഇന്നും പ്രസ്തുത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തൊട്ടുകൂടാത്തവരുടേയും തീണ്ടിക്കൂടാത്തവരുടേയും എണ്ണം വളരെ വളരെ കുറവാകാനും കാരണം വോട്ട് കിട്ടാന്‍ വേണ്ടി എണ്ണത്തില്‍ കൂടുതലുള്ള ജാതിയെ പ്രീണിപ്പിച്ച് നിര്‍ത്തി വിജയം നേടുക എന്ന കുത്സിത ബുദ്ധിയാണ്.
രാമായണത്തേയും മഹാഭാരതത്തേയും നമ്മുടെ നവോത്ഥാന പരിശ്രമങ്ങളേയും എന്നും വികലമായി ചിത്രീകരിച്ചുവരുന്ന കമ്മ്യൂണിസ്റ്റ് – മത തീവ്രവാദചിന്തകരെ വിറപ്പിക്കുന്നതാണ് ആ സേതുഹിമാചലം ഇന്നു അലയടിക്കുന്ന ദേശീയതരംഗം.