‘രോഗം ഒരു കുറ്റമാണോ ഡോക്ടര്‍?.’ തോപ്പില്‍ ഭാസിയുടെ ‘അശ്വമേധം’ എന്ന നാടകത്തില്‍ നായികയായ സരോജം ഡോക്ടര്‍ തോമസിനോട് ചോദിക്കുന്ന ഈ രംഗം ആരുടേയും ഉള്ളുലയ്ക്കും. കുഷ്ഠരോഗികള്‍ സമൂഹത്തില്‍ നിന്ന് വെറുപ്പും, വിവേചനവും കളങ്കവും നേരിട്ടിരുന്ന സമയത്ത് ഒരു സുഹൃത്തിനെ കാണാനായി നൂറനാട് (ആലപ്പുഴ) കുഷ്ഠരോഗാശുപത്രിയില്‍ നടത്തിയ സന്ദര്‍ശനം തോപ്പില്‍ ഭാസിയുടെ മനസ്സിനെ പിടിച്ചുലച്ചു. ആ നൊമ്പരത്തില്‍ നിന്നും പിറവിയെടുത്തതാണ് ‘അശ്വമേധം’ എന്ന പ്രസിദ്ധമായ നാടകം.
അടുത്തകാലംവരെ വഴിയോരങ്ങളിലും വീടുകളിലും ഭിക്ഷാടനം നടത്തി ജീവിതം നയിച്ചിരുന്ന ഈ ഹതഭാഗ്യര്‍ ഇന്ന് നമ്മുടെ ദൃഷ്ടിപഥത്തില്‍ നിന്നും തേഞ്ഞുമാഞ്ഞു പോയതുകൊണ്ട് ഈ രോഗം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു എന്നാണ് പൊതുധാരണ. എന്നാല്‍ യാഥാര്‍ത്ഥ്യമതാണോ? ജനുവരി 30 അന്താരാഷ്ട്ര കുഷ്ഠരോഗ ബോധവത്ക്കരണ ദിനമായി ആചരിക്കുമ്പോള്‍ യഥാര്‍ത്ഥ ചിത്രമെന്തെന്ന് നമുക്കൊന്ന് പരിശോധിക്കാം.
എല്ലാ വര്‍ഷവും ജനുവരി അവസാന ഞായറാഴ്ചയാണ് അന്താരാഷ്ട്ര കുഷ്ഠരോഗദിനമായി ആചരിക്കപ്പെടുന്നത്. എന്നാല്‍ ഭാരതത്തില്‍ കുഷ്ഠരോഗബാധിതരുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ച മഹാത്മാ ഗാന്ധിജിയോടുള്ള ആദരസൂചകമായി ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 നാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. കുഷ്ഠരോഗത്തെ സമൂഹം അറപ്പോടും വെറുപ്പോടും വീക്ഷിക്കുകയും, കുഷ്ഠരോഗ ബാധിതര്‍ സാമൂഹിക ബഹിഷ്‌കരണത്തിന് ഇരകളാവുകയും ചെയ്തിരുന്ന സമയങ്ങളില്‍പ്പോലും ഗാന്ധിജി കുഷ്ഠരോഗ ബാധിതരുടെ പരിചരണത്തിന് പ്രത്യേക ശ്രദ്ധകൊടുത്തിരുന്നു. കുഷ്ഠരോഗം ബാധിച്ച് സമൂഹത്തിന്റെ ആട്ടും തുപ്പും അനുഭവിച്ച സംസ്‌കൃത പണ്ഡിതനായ പര്‍ച്ചൂര്‍ ശാസ്ത്രിക്ക് സേവാഗ്രാം ആശ്രമത്തില്‍ അഭയവും പരിചരണവും നല്‍കിയത് ഗാന്ധിജിയാണെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. ഫ്രഞ്ച് മാനവികവാദിയായ റൗള്‍ ഫോളോറോ ആണ് കുഷ്ഠരോഗബാധിതരുടെ പ്രശ്‌നങ്ങള്‍ മനുഷ്യസമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടാനായി ഈ ദിനാചരണത്തിന് തുടക്കമിട്ടത്. ഈ വര്‍ഷത്തെ കുഷ്ഠരോഗദിനത്തിന്റെ സന്ദേശം ‘അന്തസ്സിനായി ഐക്യം’ എന്നാണ്.
മനുഷ്യരാശി നാലായിരം വര്‍ഷമെങ്കിലുമായി നേരിടുന്ന രോഗമാണ് കുഷ്ഠം എന്നാണ് ചരിത്രസാക്ഷ്യം. കുഷ്ഠരോഗത്തിന്റെ ചരിത്രവും മനുഷ്യനുമായുള്ള അതിന്റെ ഇടപെടലും കഷ്ടപ്പാടുകളുടേയും തെറ്റിദ്ധാരണയുടേയും ഒന്നാണ്. രോഗത്തെക്കുറിച്ചുള്ള ആദ്യത്തെ അറിയപ്പെടുന്ന രേഖാമൂലമുള്ള പരാമര്‍ശം ഏകദേശം 1550 ബി.സിയില്‍ ഈജിപ്തിലെ പാപ്പിറസ് രേഖയില്‍ ആണ് കാണുന്നത്. ഭാരതത്തിലെയും ചൈനയിലെയും ഈജിപ്തിലെയും പുരാതന സംസ്‌കാരങ്ങള്‍ക്ക് ഈ രോഗം പരിചിതമായിരുന്നു. അഥര്‍വ്വവേദം, സുശ്രുതസംഹിത, ചരക സംഹിത തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെ കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങളുള്ള രോഗത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. കുഷ്ഠം ഭേദമാക്കാവുന്ന ഒരു രോഗമാണ്. എന്നാല്‍ ഈ രോഗത്തെ ചുറ്റിപ്പറ്റിയുള്ള കളങ്കവും വിവേചനവും, ഒറ്റപ്പെടലിലൂടെയും തിരസ്‌ക്കരണത്തിലൂടെയും നിര്‍വ്വചിക്കപ്പെട്ട ഒരു ജീവിതത്തിലേക്ക് കുഷ്ഠരോഗികളെ ഇന്നും നയിക്കുന്നു എന്നതാണ് വേദനാജനകമായ സത്യം.
പൗരാണികകാലത്ത് കുഷ്ഠരോഗികളെ കാണുന്നതുതന്നെ ദുശ്ശകുനമായിട്ടായിരുന്നു സമൂഹം കണ്ടിരുന്നത്. (ഇപ്പോഴും ഈ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നുവോ?) സര്‍പ്പകോപവും പാരമ്പര്യ ദോഷവും കുഷ്ഠരോഗത്തിന് കാരണമായിത്തീരുന്നു എന്ന അന്ധവിശ്വാസം സമൂഹത്തില്‍ നിലനിന്നിരുന്നു. കുഷ്ഠരോഗികള്‍ സ്ഥിരമായി കയ്യില്‍ ഒരു മണി കൊണ്ടു നടക്കണമെന്നും, ജനപഥത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പേ മണിയടിച്ച് അവരുടെ വരവ് അറിയിക്കണമെന്നുള്ള നിയമങ്ങളും നിലനിന്നിരുന്നു. കുഷ്ഠരോഗികളെ കല്ലെറിഞ്ഞ് കൊല്ലുന്ന രീതിയും പരക്കെയുണ്ടായിരുന്നു. രോഗബാധിതരായ വ്യക്തികളുമായി സമ്പര്‍ക്കം ഇല്ലാത്തവര്‍ക്ക് രോഗം പിടിപെടുന്നില്ലായെന്ന് മനസ്സിലാക്കിയതിന്റെ ഫലമായി കുഷ്ഠരോഗികള്‍ ജനസമ്പര്‍ക്കം തീരെയില്ലാത്ത വളരെ വിദൂരമായ സ്ഥലങ്ങളില്‍ പാര്‍ക്കാന്‍ നിര്‍ബന്ധിതരായി. നിരവധി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ‘ബെന്‍ഹര്‍’ എന്ന വിശ്വപ്രസിദ്ധമായ ഹോളിവുഡ് സിനിമയില്‍ കുഷ്ഠരോഗത്തിന്റെ നേര്‍ക്കാഴ്ചകള്‍ കാണാന്‍ നമുക്ക് കഴിയും. രോഗബാധിതയായി സമൂഹത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് ഒരു മലയുടെ ഗുഹാമുഖത്ത് അഭയം തേടിയ അമ്മയെ കാണാനായി ബെന്‍ഹര്‍ വരുന്ന രംഗം കണ്ണീരോടെയല്ലാതെ നമുക്ക് കണ്ടിരിക്കാന്‍ സാദ്ധ്യമല്ല. അത്രയും ഹൃദയസ്പര്‍ശിയായി ആ രംഗം ചിത്രീകരിച്ചിട്ടുണ്ട്.
സാംക്രമികരോഗം
രോഗാണുക്കള്‍ മൂലം ഉണ്ടാകുന്ന ഒരു ദീര്‍ഘകാല സാംക്രമിക രോഗമാണ് കുഷ്ഠം. രോഗബാധിതനായ വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവിലൂടെ രോഗം പകരാം. കൈകുലുക്കുക, കെട്ടിപ്പിടിക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തിരിക്കുക തുടങ്ങി രോഗബാധിതനായ വ്യക്തിയുമായുള്ള യാദൃശ്ചികമായ സമ്പര്‍ക്കത്തിലൂടെ ഈ രോഗം പകരില്ല. കുഷ്ഠരോഗമുള്ള ഗര്‍ഭിണികളായ അമ്മമാര്‍ക്ക് അവരുടെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് അത് പകരാന്‍ കഴിയില്ല. ലൈംഗിക ബന്ധത്തിലൂടെയും ഈ രോഗം പടരില്ല. മൈക്രോ ബാക്ടീരിയം ലെപ്രെ വളരെ പതുക്കെ വിഘടിച്ച് വളര്‍ന്നുവരുന്ന ഒരു രോഗമാണ് കുഷ്ഠം. അതുകൊണ്ടുതന്നെ രോഗാണു ഒരാളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ശരാശരി 3 മുതല്‍ 5 വര്‍ഷം വരെ എടുക്കും.
രോഗലക്ഷണം
ആരംഭത്തില്‍ തൊലിയേയും നാഡിയേയുമാണ് രോഗം ബാധിക്കുക. നിറം മങ്ങിയതോ ചുവന്നതോ ചെമ്പു നിറമാര്‍ന്നതോ ആയ പാടുകള്‍ പ്രത്യക്ഷപ്പെടും. ഈ പാടുകളില്‍ സ്പര്‍ശനശേഷി ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടപ്പെടുന്നു. ഈ പാടുകളില്‍ ചൂട്, തണുപ്പ്, വേദന എന്നിവ അറിയാനുള്ള ശേഷിയും കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യും. തൊലിയെ മാത്രമല്ല ക്രമേണ നാഡീ വ്യവസ്ഥയേയും രോഗം ബാധിക്കും. പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നീങ്ങും. തരുണാസ്ഥികളെ ബാധിക്കുന്നത് കാരണം മുഖത്തും, ചെവിയിലും വൈരൂപ്യങ്ങള്‍ ഉടലെടുക്കുന്നു. കൈകാല്‍ വിരലുകള്‍ വളഞ്ഞു പോവുകയും വിരലുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ചികിത്സിക്കപ്പെടാത്ത കുഷ്ഠരോഗം അംഗവൈകല്യങ്ങളും, വൈരൂപ്യങ്ങളും, വ്രണങ്ങളുമായി രോഗിയുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരിത പൂര്‍ണ്ണമാകുന്നു.
എല്ലാ പാടുകളും കുഷ്ഠരോഗമാണെന്ന് കരുതരുത്. ചില പാടുകള്‍ ഫംഗസ് ബാധമൂലമോ, പോഷകാഹാരക്കുറവോ മൂലമാകാം. തൊലിപ്പുറത്ത് കാണുന്ന പാടുകള്‍ സ്വയം ചികിത്സക്ക് വിധേയമാക്കരുത്. മാത്രമല്ല സ്വയം കാണാന്‍പറ്റാത്ത സ്വന്തം ശരീരഭാഗത്തിലെ പാടുകള്‍ കണ്ടുപിടിക്കാന്‍ മറ്റുള്ളവരുടെ സഹായം തേടാന്‍ ഒരിക്കലും മടികാണിക്കരുത്.
രോഗനിര്‍ണ്ണയത്തിനായി തൊലിപ്പുറത്തെ പാടുകളില്‍ സ്പര്‍ശനശേഷി പരിശോധനയാണ് ആദ്യമായി നടത്തുക. പിന്നീട് നാഡികളില്‍ തടിപ്പോ, തരിപ്പോ ഉണ്ടെന്ന് പരിശോധിയ്ക്കും. തൊലിചുരുണ്ടിയെടുത്തോ ബയോപ്‌സി ചെയ്‌തോ രോഗബാധ നിര്‍ണ്ണയിക്കാറുണ്ട്.
1873 ല്‍ നോര്‍വീജിയന്‍ ഭിഷഗ്വരനായ ഗെര്‍ഹാര്‍ഡ് ഹാന്‍സെന്‍ മൈക്രോസ്‌കോപ്പിലൂടെ ലെപ്രസി ബാസിലസിനെ കണ്ടെത്തുകയും, കുഷ്ഠം ഒരു സാംക്രമിക രോഗമാണെന്നും, ശാപമല്ലെന്ന് തെളിയിക്കുകയും ചെയ്തു. ഈ മഹാനായ ഗവേഷകനോടുള്ള ആദരസൂചകമായി രോഗത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഈ കണ്ടെത്തല്‍ ഉണ്ടായിരുന്നിട്ടും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും വളരെ അകലെയായി സ്ഥാപിച്ച കോളനികളിലാണ് കുഷ്ഠരോഗികളെ താമസിപ്പിച്ചിരുന്നതും ചികിത്സിച്ചിരുന്നതും.
ചികിത്സ
മുന്‍കാലങ്ങളില്‍ കുഷ്ഠരോഗം വ്യത്യസ്ത രീതിയിലാണ് കൈകാര്യം ചെയ്തിരുന്നതെങ്കിലും, 1940 കളില്‍ ‘ഡാപ്‌സോണ്‍’ എന്ന മരുന്ന് വികസിപ്പിച്ചതോടെയാണ് ആദ്യത്തെ മുന്നേറ്റം ഉണ്ടായത്. ചികിത്സയുടെ ദൈര്‍ഘ്യം പലപ്പോഴും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതിനാല്‍, ഈ ചികിത്സ തുടരാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മാത്രമല്ല, ക്രമേണ ഡാപ്‌സോണിനോട് എംലെപ്രെ ബാക്ടീരിയ പ്രതിരോധം വികസിപ്പിക്കാനും തുടങ്ങി. 1960 കളുടെ തുടക്കത്തില്‍ റിഫാംപിസിന്‍, ക്ലോഫാസിമിന്‍ എന്നീ പുതിയ മരുന്നുകള്‍ കണ്ടെത്തുകയും ചികിത്സാ സമ്പ്രദായത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഈ ചികിത്സാ സമ്പ്രദായത്തെയാണ് പിന്നീട് മള്‍ട്ടി ഡ്രഗ്ഗ് തെറാപ്പി (എം.ഡി.ടി) എന്ന് നാമകരണം ചെയ്തത്. 1981 കളില്‍ ലോകാരോഗ്യ സംഘടന കുഷ്ഠരോഗ ചികിത്സക്ക് എം.ഡി.ടി ശുപാര്‍ശ ചെയ്തു. 24 മാസമായിരുന്ന തെറാപ്പിയുടെ കാലയളവ് 1998 മുതല്‍ 12 മാസമായി ചുരുക്കിയിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി കുഷ്ഠരോഗത്തിനുള്ള മരുന്ന് ലഭ്യമാണ്. 6 മുതല്‍ 12 മാസം വരെയാണ് ചികിത്സാ കാലയളവ്. ആദ്യദിനത്തിലെ മരുന്നുകള്‍ കഴിക്കുന്നതോടെ മറ്റൊരാള്‍ക്ക് രോഗം പകരാനുള്ള കഴിവ് ഇല്ലാതാകുന്നു. തുടക്കത്തില്‍ തന്നെ രോഗ നിര്‍ണ്ണയം നടത്തി ശരിയായ ചികിത്സ നിര്‍ദ്ദിഷ്ട കാലയളവില്‍ സ്വീകരിക്കുന്ന ഒരു രോഗിക്ക് മറ്റേതൊരാളെയുംപോലെ സാധാരണ ജീവിതം നയിക്കാന്‍ പറ്റും.
ധൃതിപിടിച്ച പ്രഖ്യാപനം
പതിനായിരം ആളുകളെ പരിശോധിക്കുമ്പോള്‍ ഒന്നില്‍ താഴെ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴാണ് കുഷ്ഠരോഗം നിവാരണം ചെയ്തതായി കണക്കാക്കുന്നത്. 2005ല്‍ ഭാരതം കുഷ്ഠ രോഗ നിവാരണമെന്ന ലക്ഷ്യം നേടിയതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. എന്നാല്‍ ധൃതിപിടിച്ച ഈ പ്രഖ്യാപനം തെറ്റായ സുരക്ഷിതത്വബോധത്തിനും, ഈ മേഖലയില്‍ വേണ്ട പ്രത്യേക ഫോക്കസ് നഷ്ടപ്പെടുന്നതിനും, പദ്ധതി നടത്തിപ്പുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമിടയില്‍ വൈദഗ്ദ്ധ്യത്തിന്റെ അപചയത്തിനും കാരണമായി. 2019-20ലെ ആരോഗ്യ സര്‍വ്വേ പ്രകാരം രാജ്യത്ത് 1,14,451 പുതിയ കുഷ്ഠരോഗ കേസുകള്‍ കണ്ടെത്തുകയുണ്ടായി. ഇത് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ 80 ശതമാനവും, ആഗോള പുതിയ കുഷ്ഠരോഗ കേസുകളുടെ 56.6 ശതമാനവുമാണ്. ബീഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പുതിയ കുഷ്ഠരോഗ കേസുകളില്‍ 76 ശതമാനവും സംഭാവന ചെയ്തത്.
ഭാരതത്തിലാകെ കുഷ്ഠരോഗികള്‍ ഒരുമിച്ച് താമസിക്കുന്ന 750 ലേറെ കോളനികളുണ്ട്. കേരളത്തില്‍ കോഴിക്കോട്, കൊരട്ടി, നൂറനാട് എന്നീ സ്ഥലങ്ങളില്‍ കുഷ്ഠരോഗികള്‍ താമസിക്കുന്ന സാനിറ്റോറിയങ്ങള്‍ ഉണ്ട്. ഈയടുത്തകാലം വരെ ‘കുഷ്ഠരോഗാശുപത്രി’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ‘ത്വക്ക് രോഗാശുപത്രി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കോഴിക്കോട്, കൊരട്ടി, നൂറനാട് എന്നീ ആശുപത്രികളില്‍ 65, 114, 83 എന്ന തോതിലാണ് അന്തേവാസികള്‍ ഇപ്പോഴുള്ളത്. എല്ലാവരും പൂര്‍ണ്ണമായി രോഗം മാറിയവരാണെങ്കിലും ദിവസങ്ങളും, മാസങ്ങളും അറിയാതെ ഇവരുടെ ശിഷ്ടജീവിതം ദുരിതംപേറി ആശുപത്രി വളപ്പില്‍ ആറടിമണ്ണില്‍ ഒതുങ്ങുന്നു. സമൂഹവും കുടുംബവും എഴുതിത്തള്ളിയവരാണെങ്കിലും, ഇവരും മനുഷ്യരാണ് എന്ന സത്യം നാം വിസ്മരിക്കരുത്.
വിവേചനപരമായ നിയമങ്ങള്‍
1898 ല്‍ ഈ രോഗം നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ കുഷ്ഠരോഗികള്‍ക്കെതിരായി വിവേചനപരമായ 120 ഓളം നിയമങ്ങള്‍ നടപ്പിലാക്കി. പങ്കാളിയ്ക്ക് കുഷ്ഠരോഗം കണ്ടെത്തിയാല്‍ വിവാഹമോചനത്തിന് അനുവദിക്കുന്ന നിയമം, കുഷ്ഠരോഗ ബാധിതരെ കച്ചവടങ്ങള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കുന്ന നിയമം, തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അയോഗ്യത കല്പിക്കുന്ന നിയമം, ഡ്രൈവിങ്ങ് ലൈസന്‍സ് നേടാന്‍ അയോഗ്യത കല്പിക്കുന്ന നിയമം, തീവണ്ടികളില്‍ യാത്രചെയ്യുന്നത് വിലക്കുന്ന നിയമം, സ്വതന്ത്ര സഞ്ചാരം റദ്ദുചെയ്യുന്ന നിയമം എന്നിവ അവയില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. നിയമപുസ്തകത്തില്‍ ഇത്തരം വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതുതന്നെ കുഷ്ഠരോഗ ബാധിതരുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയാണ് ലംഘിക്കുന്നത്. കുഷ്ഠരോഗബാധിതരോടുള്ള എല്ലാ പ്രകാരത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കാന്‍ 2010 ല്‍ അംഗീകരിച്ച ഐക്യരാഷ്ട്രപൊതുസഭയുടെ പ്രമേയത്തില്‍ ഭാരതവും ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നിയമങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുന്നത് ഒരിക്കലും അഭികാമ്യമല്ല. കുഷ്ഠരോഗബാധിതനായ ഒരു വ്യക്തി ചികിത്സയ്ക്കുശേഷം ഒരിക്കലും രോഗം പകരാന്‍ കാരണമാകില്ല. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ കളങ്കപ്പെടുത്തലിന് ന്യായീകരണവുമില്ല.
2016 ല്‍ സുപ്രീം കോടതി ഒരു സുപ്രധാന വിധിന്യായത്തില്‍ കുഷ്ഠരോഗികള്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഈ നിര്‍ദ്ദേശത്തിന്റെ ആദ്യചുവട് എന്ന നിലക്ക് 2019 ല്‍ കുഷ്ഠരോഗം വിവാഹമോചനത്തിന് കാരണമായി കണക്കാക്കുന്ന നിയമം റദ്ദുചെയ്യാന്‍ ലോകസഭ ബില്‍ പാസ്സാക്കി. മറ്റുള്ള വിവേചന നിയമങ്ങളും കാലതാമസം കൂടാതെ ഇല്ലാതാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
21 തരം വൈകല്യങ്ങള്‍
ഭിന്നശേഷി അവകാശനിയമം 2016 ല്‍ കുഷ്ഠരോഗമുക്തി നേടിയ വൈകല്യബാധിതരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിവ്യാംഗരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സക്ഷമ, ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം അംഗീകരിച്ചിട്ടുള്ള 21 വൈകല്യങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കുഷ്ഠരോഗം മൂലം വൈകല്യം ബാധിച്ച വ്യക്തികള്‍ക്ക് ഫിസിയോ തെറാപ്പി, മൈക്രോ സെല്ലുലാര്‍ റബ്ബര്‍, (ങഇഞ) പാദരക്ഷകള്‍, സ്വയം പരിചരണത്തെക്കുറിച്ചുള്ള കൗണ്‍സിലിംഗ്, കുഷ്ഠരോഗബാധിതരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സഹായം എന്നീ സേവനങ്ങള്‍ നല്‍കിവരുന്നു. മാത്രമല്ല, സമൂഹത്തില്‍ പ്രത്യേകിച്ച് സ്‌കൂളുകളിലും കോളേജുകളിലും കുഷ്ഠരോഗ ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്താനും, കുഷ്ഠരോഗ പരിശോധനാ ക്യാമ്പുകള്‍ നടത്താനും സക്ഷമ നേതൃത്വം നല്‍കുന്നുണ്ട്.
കാത്രേജിയും കുഷ്ഠരോഗനിവാരക് സംഘവും
കുഷ്ഠരോഗ ബാധിതരെ സമര്‍പ്പണ മനോഭാവത്തോടെ സേവിച്ച നിരവധി മഹാന്മാരുണ്ടെങ്കിലും, അവരില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നക്ഷത്രമാണ് സദാശിവ ഗോവിന്ദ കാത്രെ. മധ്യപ്രദേശിലെ ‘ഗുണാ’ ജില്ലയില്‍ ‘ആരോന്‍’ ഗ്രാമത്തിലാണ് 1901 നവംബര്‍ മാസം 23ാം തിയ്യതി ഭാരതാംബയുടെ ഈ മഹദ് പുത്രന്‍ ഭൂജാതനായത്. ഒരു റെയില്‍വെ ഉദ്യോഗസ്ഥനായിരുന്ന കാത്രേജി നിര്‍ഭാഗ്യവശാല്‍ കുഷ്ഠരോഗത്തിന് ഇരയായി. കുഷ്ഠരോഗിയായ അദ്ദേഹത്തിന് സാമൂഹിക ബഹിഷ്‌കരണം നേരിടേണ്ടി വന്നു. കുഷ്ഠരോഗ ചികിത്സക്കായി കാത്രേജി ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന ഒരു കേന്ദ്രത്തില്‍ അഭയം തേടി. അവിടെ സേവനത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നത് കാണാനിടയായ കാത്രേജി അതിനെ ശക്തിയുക്തം എതിര്‍ത്തു. ഇതിനിടയില്‍ കാത്രേജിക്ക് പൂജ്യ ഗുരുജിയെ കണ്ടുമുട്ടാന്‍ അവസരമുണ്ടായി. ക്രിസ്ത്യന്‍ ആശുപത്രിയിലെ കയ്‌പേറിയ അനുഭവങ്ങളും, പൂജ്യ ഗുരുജിയില്‍ നിന്നും ലഭിച്ച പ്രചോദനവും ഉള്‍ക്കൊണ്ട് കാത്രേജി 1962 ല്‍ ഏപ്രില്‍ 5ന് ഛത്തീസ്ഗഡ് സംസ്ഥാനത്തെ ചമ്പ ജില്ലയില്‍ ‘ഭാരതീയ കുഷ്ഠ നിവാരക് സംഘം’ സ്ഥാപിച്ചു. ഓരോ കുഷ്ഠരോഗ ബാധിതനും ആത്മാഭിമാനമുള്ള ജീവിതവും മാന്യമായ മരണവും ലഭിക്കണം എന്ന മഹത്തായ ലക്ഷ്യമായിരുന്നു ഈ സ്ഥാപനം തുടങ്ങാന്‍ കാരണമായത്. രോഗം ബാധിച്ച് കാത്രേജിയുടെ കൈകാലുകളിലെ വിരലുകള്‍ മുറിഞ്ഞുപോവുകയും ശരീരം വികൃതമാവുകയും ചെയ്തു. കുഷ്ഠരോഗിയായതിനാല്‍ പൊതുഗതാഗതത്തില്‍ സഞ്ചരിക്കാനും അനുവാദമുണ്ടായിരുന്നില്ല. അതിനാല്‍ 55ാം വയസ്സില്‍ കാത്രേജി സൈക്ലിംഗ് പഠിച്ചു. പണത്തിനും ഭക്ഷണത്തിനുമായി സൈക്കിളില്‍ ഗ്രാമഗ്രാമാന്തരം സഞ്ചരിച്ചപ്പോള്‍ അദ്ദേഹത്തെ ജനങ്ങള്‍ പരിഹാസത്തോടും വെറുപ്പോടും കൂടിയായിരുന്നു സ്വാഗതം ചെയ്തിരുന്നത്. ‘കുഷ്ഠരോഗി സൈക്കിളില്‍ തെണ്ടാനിറങ്ങിയിരിക്കുന്നു’ എന്നുപറഞ്ഞ് പുച്ഛിക്കുമായിരുന്നു. പക്ഷെ അതിലൊന്നും ശ്രദ്ധിക്കാതെ തന്റെ പതിവു ചെറു മന്ദഹാസത്തോടെ സാധനായുക്തനായി, കര്‍മ്മനിരതനായി കാത്രേജി മുന്നേറിക്കൊണ്ടിരുന്നു. കാത്രേജിയുടെ അര്‍പ്പണബോധവും കഠിനാധ്വാനവും നേരില്‍ കാണാനിടയായ ഒരു മനുഷ്യസ്‌നേഹി കുഷ്ഠരോഗികളെ സേവിക്കാനായി ഒരു വീടും വെള്ളമുള്ള ഒരു കിണറും സംഭാവന ചെയ്തു. ഈ ഗൃഹത്തില്‍ വെച്ച് മൂന്ന് കുഷ്ഠരോഗികളെ സേവിച്ചുകൊണ്ട് കാത്രേജി ‘കുഷ്ഠ നിവാരക് സംഘിന്റെ’ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. 1936 ല്‍ തന്റെ പ്രവര്‍ത്തനത്തിന് പിന്തുണതേടി അന്നത്തെ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന് കത്തെഴുതുകയും, 1000 രൂപ സഹായമായി ലഭിക്കുകയും ചെയ്തു. അങ്ങിനെ ഭാരതത്തിന്റെ പ്രഥമ പൗരന്‍ മുതല്‍ അവസാനത്തെ വ്യക്തിയുടെ സഹകരണം കൂടി നേടുന്നതില്‍ കാത്രേജി വിജയിച്ചു.
രോഗം കാരണം ആരോഗ്യം ദിനംപ്രതി മോശമായിക്കൊണ്ടിരുന്ന ഈ സമയത്താണ് ‘വനവാസി കല്യാണ്‍ ആശ്രമ’ പ്രവര്‍ത്തകനായ ദാമോദര്‍ ഗണേഷ് ബാപ്പട് ജിയുടെ സന്ദര്‍ശനം. ബാപ്പട് ജിയുടെ വരവോടെ സംഘിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സുസ്ഥിരത ലഭിച്ചു. 1974 ല്‍ കാത്രേജി കുഷ്ഠരോഗകേന്ദ്രത്തിന്റെ മുഴുവന്‍ ചുമതലയും ബാപ്പട് ജി യെ ഏല്പിച്ചു. 1977 മെയ് 16ന് ‘പരമാനന്ദ മാധവം’ എന്ന മന്ത്രോച്ഛാരണം ചെയ്തുകൊണ്ട് കാത്രേജി ഈ ലോകത്തോട് യാത്ര പറഞ്ഞു. അഥവാ തന്റെ ജീവിത യജ്ഞത്തിന്റെ പൂര്‍ണ്ണാഹുതി നല്‍കി. ഇന്ന് കാത്രേജി സ്ഥാപിച്ച ‘ഭാരതീയ കുഷ്ഠ നിവാരക് സംഘ്’ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ പരസഹസ്രം കുഷ്ഠരോഗ ബാധിതര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും താങ്ങും തണലുമായി നിലകൊള്ളുന്നു.
കുഷ്ഠരോഗ ബാധിതര്‍ സാമ്പത്തികമായും, സാമൂഹികമായും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നത് ഈ രോഗവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന കളങ്കവും, വിവേചനവും നിമിത്തമാണ്. തല്‍ഫലമായി രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും ചികിത്സ തേടാന്‍ ആളുകള്‍ മടിയ്ക്കുന്നതുകൊണ്ട്, മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ കാരണമാകുന്നു. കുഷഠരോഗത്തെ ഭയപ്പെടേണ്ടതില്ല. മറ്റേതൊരു രോഗവും പോലെ കണ്ടാല്‍ മതി. ഫലപ്രദമായ ആധുനിക ചികിത്സയിലൂടെ രോഗം പൂര്‍ണ്ണമായി ഭേദമാക്കാനും പറ്റും. അതുകൊണ്ട് രോഗികളെ നമ്മളോടൊപ്പം ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുതന്നെ നമുക്ക് ഒരു കുഷ്ഠ രോഗരഹിത ലോകത്തിനായി അണിചേരാം.
(സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് സക്ഷമ കേരളം)