ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് അധികാരമില്ലാതെ അധികകാലം പിടിച്ചു നില്‍ക്കാനാവില്ല. അധികാരമുണ്ടെങ്കിലേ അഴിമതി നടത്താനും നേതാക്കന്‍മാര്‍ക്ക് രാഷ്ട്രീയ വ്യാപാരം മുന്നോട്ടു കൊണ്ടുപോകാനും കഴിയൂ. ഒരു പിടി നുണകളില്‍ കെട്ടിപ്പൊക്കിയ കോണ്‍ഗ്രസ് അതിന്റെ അന്ത്യമടുത്തു എന്നു തിരിച്ചറിയുമ്പോള്‍ കാട്ടുന്ന അധികാരദുരയുടെ വെപ്രാളത്തില്‍ എന്തും ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. പഞ്ചാബില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ നടത്തിയ ശ്രമത്തെ ഇങ്ങനെ വേണം നോക്കി കാണാന്‍. സഹനത്തിന്റെയും ത്യാഗത്തിന്റെയും ആള്‍രൂപവും രാഷ്ട്രപിതാവുമായ മഹാത്മാഗാന്ധിയുടെ നാമധേയത്തിന്റെ പൊളിറ്റിക്കല്‍ ബ്രാന്റ് വാല്യു തിരിച്ചറിഞ്ഞ് വ്യാജ ഗാന്ധിമാരായി ഇന്ത്യന്‍ രാഷ്ട്രീയത്തെ കുടുംബവാഴ്ചയില്‍ തളച്ചിട്ടവര്‍ക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിന്റെ വേവലാതിയാണ് ഇപ്പോഴുള്ള രാജ്യ വിരുദ്ധ സമീപനങ്ങള്‍ക്ക് പിന്നില്‍. ഒരു കാലത്ത് മതേതരത്വം പറയുകയും വര്‍ഗ്ഗീയ ധ്രുവീകരണങ്ങളിലൂടെ അധികാരത്തില്‍ ഏറുകയും ചെയ്തിരുന്നവര്‍ ഭാരത ദേശീയതയെ വര്‍ഗ്ഗീയമെന്നും മ്ലേഛമെന്നും ചിത്രീകരിക്കുന്നതില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇന്ന് നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിനു കീഴില്‍ സാംസ്‌കാരിക ദേശീയതയില്‍ സ്വത്വബോധം വീണ്ടെടുത്ത ജനതയെ കബളിപ്പിക്കാനാവില്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസ്സിന്റെ അടിത്തറ തന്നെ ഇളക്കിയിരിക്കുകയാണ്. ജനാധിപത്യ മാര്‍ഗ്ഗത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തോല്‍പ്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ കോണ്‍ഗ്രസ്സിലെ കടല്‍ കിഴവന്‍മാര്‍ അവസാനത്തെ അടവെന്ന നിലയില്‍ ഭീകരപ്രവര്‍ത്തകരെ കൂട്ടുപിടിച്ച് നരേന്ദ്ര മോദിയെ ശാരീരികമായി ഇല്ലായ്മ ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ പാളിപ്പോയ പരീക്ഷണമാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ കണ്ടത്.
കര്‍ഷക സമരമെന്ന പേരില്‍ ദില്ലിയെ ഉപരോധിച്ചു കൊണ്ട് നടത്തിയ പ്രക്ഷോഭം ഒരു പിടി സാധു കൃഷിക്കാരെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് രാജ്യത്തെ ജനാധിപത്യ ഭരണക്രമത്തെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമമായിരുന്നു. അത് രാജ്യവിരുദ്ധമായതുകൊണ്ടാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും മാവോയിസ്റ്റുകളും എല്ലാം അതിന്റെ പിന്നില്‍ അണിനിരന്നത്. കാനഡ കേന്ദ്രീകരിച്ചു കൊണ്ട് ഇപ്പോഴും സജീവമായിട്ടുള്ള ഖാലിസ്ഥാന്‍ ഭീകരരും ഐ.എസ്.ഐയുമായിരുന്നു ആര്‍ഭാടപൂര്‍ണ്ണമായ ഈ സമരത്തിന് സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരുന്നത്. കര്‍ഷക സമരത്തിന്റെ മറവില്‍ കൊലയും ബലാല്‍സംഗങ്ങളും വരെ നടന്നത് ആ സമരത്തിന്റെ ഭീകരബന്ധത്തെയാണ് കാണിക്കുന്നത്. പഞ്ചാബിലെ ദേശസ്‌നേഹികളും കറകളഞ്ഞ ദേശീയവാദികളുമായ സിഖ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ കര്‍ഷക ലഹളക്കാര്‍ വിജയിക്കുന്നു എന്ന സാഹചര്യം വന്നപ്പോഴാണ് ദേശീയ താത്പര്യം മുന്‍നിര്‍ത്തി ബി.ജെ.പി ഗവണ്‍മെന്റ് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പെട്ടെന്ന് ആയുധം നഷ്ടപ്പെട്ടു പോയ കോണ്‍ഗ്രസ് കടുത്ത നിരാശയിലകപ്പെട്ടു പോയി എന്നതാണ് വാസ്തവം. പഞ്ചാബില്‍ മതഭീകരവാദത്തിന് വിത്തിടുകയും ഭിന്ദ്രന്‍ വാലയെപ്പോലൊരു ഭീകരനെ വളര്‍ത്തിക്കൊണ്ടു വരുകയും ചെയ്ത പാരമ്പര്യമുള്ള കോണ്‍ഗ്രസ് അതേ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിന്റെ അടവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഴിഞ്ഞ ദിവസം പുറത്തെടുത്തത്. പഞ്ചാബിലുള്ള ഹുസൈന്‍വാലയില്‍ ഭഗത്‌സിംഗ് അടക്കമുള്ള സ്വാതന്ത്യ സമര സേനാനികളുടെ സ്മരണകുടീരം സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിച്ച് സംസ്ഥാനത്തിനുള്ള 42,750 കോടിയുടെ വികസന പദ്ധതികളും ഉല്‍ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. പ്രതികൂല കാലാവസ്ഥ കാരണം യാത്ര റോഡുമാര്‍ഗ്ഗമാക്കുമ്പോള്‍ പ്രധാനമന്ത്രിക്കൊരുക്കേണ്ട എല്ലാ സുരക്ഷയും ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് ഡിജിപി പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ എസ്.പി.ജി അതീവ രഹസ്യമായി പഞ്ചാബ് പോലീസിനെ അറിയിച്ച പ്രധാനമന്ത്രിയുടെ യാത്രാപഥം ഭീകരബന്ധമുള്ള ചില സംഘങ്ങള്‍ക്ക് ആരാണ് ചോര്‍ത്തി നല്‍കിയതെന്ന ദുരൂഹത ബാക്കിയാണ്. ചരിത്രത്തിലാദ്യമായി ഭാരതത്തിന്റെ പ്രധാനമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹം തടയപ്പെടുകയും പ്രധാനമന്ത്രിക്ക് യാത്ര ഉപേക്ഷിക്കേണ്ടി വരുകയും ചെയ്തിരിക്കുകയാണ് എന്നു മാത്രമല്ല പാകിസ്ഥാന്റെ ഫയറിംഗ് റേഞ്ചില്‍ ഭാരത പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടന്നത് ഇരുപതു മിനിട്ടാണ്.
ഏതുവിധേനയും ബി.ജെ.പിയില്‍ നിന്നും ഭാരതത്തിന്റെ അധികാരം തിരിച്ചുപിടിക്കാന്‍ പാകിസ്ഥാന്റെ സഹായം തേടിയ കോണ്‍ഗ്രസ് നേതാക്കന്മാരുള്ള ഇക്കാലത്ത് പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ നടത്തിയ ശ്രമത്തെ ലളിതമായി കാണാനാവില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാ സംബന്ധിയായ ബ്ലു ബുക്ക് നിര്‍ദ്ദേശങ്ങളെ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബോധപൂര്‍വ്വം അട്ടിമറിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സുകാരായ രണ്ട് പ്രധാനമന്ത്രിമാരുടെ ദാരുണമായ കൊലപാതകം നടന്ന നാടാണിത്. രണ്ടും സുരക്ഷാവീഴ്ച കൊണ്ടുണ്ടായതും. രണ്ട് ദുരന്തങ്ങളിലും അക്കാലത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും പെട്ടില്ലെന്നതും ദുരൂഹമായി തുടരുന്നു. ദുരൂഹമായ ഇത്തരം പല സംഭവങ്ങളുടെയും അധോലോക നിഴലുകള്‍ നീണ്ടു കിടക്കുന്ന ഒരു ചരിത്ര പാതയിലൂടെയാണ് കോണ്‍ഗ്രസ് കടന്നു വന്നിട്ടുള്ളത് എന്നതുകൊണ്ട് നരേന്ദ്ര മോദിക്കെതിരെ നടന്ന നീക്കം ആസൂത്രിതമായ ഒരപായപ്പെടുത്തല്‍ ഉദ്യമമല്ലെന്നു കരുതാന്‍ തരമില്ല. അതുകൊണ്ടു കൂടിയാവാം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമൊക്കെ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയത്. ഏഷ്യയില്‍ ഭാരതം ഒരു വന്‍ശക്തിയായി വളരുന്നതിലും അന്താരാഷ്ട്ര വേദികളില്‍ ഭാരതം മുമ്പെങ്ങുമില്ലാത്ത വിധം അംഗീകരിക്കപ്പെടുന്നതുമെല്ലാം അയലത്തെ രണ്ടു ശത്രുരാജ്യങ്ങളെയും ചെറുതായിട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് ശത്രുരാജ്യങ്ങളുടെ കോടാലി കൈ ആയി അധഃപതിക്കുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. ജമ്മു കാശ്മീരിലെ വിഘടനവാദത്തിന്റെ മുനയൊടിഞ്ഞതോടെ മറ്റൊരു യുദ്ധമുഖം തുറക്കാനുള്ള പാകിസ്ഥാന്റെയും ചൈനയുടെയും ശ്രമങ്ങള്‍ പഞ്ചാബില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ പഞ്ചാബില്‍ തീവ്രവാദം മെല്ലെ പച്ച പിടിച്ചു വരികയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനള്ള ഭീകരവാദികളുടെ ശ്രമത്തില്‍ കോണ്‍ഗ്രസ് ഒരിക്കല്‍കൂടി പങ്കാളിയാകുന്നു എന്നതാണ് പഞ്ചാബ് സംഭവത്തിന്റെ ഫലശ്രുതി. പ്രധാനമന്ത്രിയെ തടയുക എന്നതിനേക്കാള്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ നിഗൂഢപദ്ധതിയാണ് പഞ്ചാബില്‍ മറനീക്കിയിരിക്കുന്നത്. ഇതിനെതിരെ കേന്ദ്രം ശക്തമായ നടപടി കൈക്കൊള്ളുക തന്നെ വേണം.