സമീപകാലത്ത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ഇസ്രായേലി ചരിത്രകാരനായ യുവാല്‍ നോവ ഹരാരിയുടെ ‘സാപ്പിയന്‍സ് – എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമെന്‍കൈന്‍ഡ്.’ മലയാളം ഉള്‍പ്പെടെ അന്‍പതിലധികം ഭാഷകളില്‍ ലക്ഷക്കണക്കിന് കോപ്പികള്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം നവമാധ്യമങ്ങളുടെ കാലത്തും പുസ്തക വായന മരിക്കുന്നില്ല എന്ന സൂചനയാണ് നല്‍കുന്നത്. പുസ്തകത്തെ അവലോകനം ചെയ്തുകൊണ്ട് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കോളേജ് ഓഫ് ഫോറസ്ട്രിയിലെ മുന്‍ ഡീന്‍ പ്രൊഫ. കെ.സുധാകര എഴുതുന്നു.
യുവാല്‍ നോവ ഹരാരിയുടെ ‘സാപ്പിയന്‍സ് – എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ കൈന്‍ഡ്’ എന്ന പുസ്തകം വായിക്കാന്‍ തുടങ്ങിയതോടെ എന്റെ ബൗദ്ധിക കലവറയിലുള്ള ജ്ഞാനശേഖരത്തിലെ പല വിള്ളലുകളും നികരാനും അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകാനും തുടങ്ങി. കാര്‍ഷിക വിപ്ലവം ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണെന്നു വായിച്ചപ്പോള്‍ എനിക്ക് വലിയ ഞെട്ടലും ദഹനക്കേടും രോഷവുമുണ്ടായി. ഈ കാര്‍ഷിക വിപ്ലവം ഇല്ലായിരുന്നെങ്കില്‍ സാപ്പിയന്‍സിന്റെ പരിണാമം ഒരുപക്ഷേ നിയാണ്ടര്‍ത്താല്‍ ഘട്ടത്തില്‍ തന്നെ നിന്നു പോകുമായിരുന്നു. നോമാഡിക് ജീവിത രീതി തുടര്‍ന്നുകൊണ്ടു തന്നെ നമ്മള്‍ ജൈവിക ലോകവുമായി സഹവര്‍ത്തിത്തത്തില്‍ കഴിഞ്ഞേക്കാം. പക്ഷേ, എല്ലാ അര്‍ത്ഥത്തിലും ഇന്നു നാം കാണുന്ന ‘പുരോഗതി’എന്നു പറയപ്പെടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇത് വെറുപ്പുളവാക്കുന്നതും മ്ലേച്ഛവുമല്ലേ?
നൊമാദിക് വംശത്തിന്റെ കാര്‍ഷിക വിപ്ലവവും 1960 കളില്‍ ആരംഭിച്ച ഹരിതവിപ്ലവവും തമ്മില്‍ ഗ്രന്ഥകാരന്‍ യാതൊരു വ്യത്യാസവും കാണുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. വളങ്ങള്‍, കീടനാശിനികള്‍, ജലസേചനം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ജൈവിക ലോകത്തില്‍ ഇവയ്ക്കുള്ള സ്വാധീനം ഒട്ടും കണക്കിലെടുക്കാതെ അനിയന്ത്രിതവും അശാസ്ത്രീയവുമായ രീതിയില്‍ ഉപയോഗിച്ച, അമിതാവേശത്തോടുകൂടിയ സമീപനമായിരുന്നു ഹരിത വിപ്ലവത്തിന് ഉണ്ടായിരുന്നത്. ഭൂമാതാവിനെ ചൂഷണം ചെയ്യലും ലാഭമുണ്ടാക്കലും പാവപ്പെട്ട കര്‍ഷകരെ വഞ്ചിക്കലും ഒരു അപവാദം എന്നതിനപ്പുറം സര്‍വ്വസാധാരണമായിത്തീര്‍ന്നു. അക്കാലത്ത് സസ്യങ്ങളെയും ജന്തുക്കളെയും തെരഞ്ഞെടുത്ത് ചിലതിനെ മാത്രം വളര്‍ത്താന്‍ തുടങ്ങിയതോടെ മറ്റു പലതിനും വംശനാശം സംഭവിക്കുകയോ വംശനാശ ഭീഷണി നേരിടുകയോ ചെയ്തു കൊണ്ട് ജൈവിക സംവിധാനം തന്നെ കീഴ്‌മേല്‍ മറിഞ്ഞു. ‘ദി ഗ്രേറ്റ് ജീന്‍ റോബറി'(മഹത്തായ ജീന്‍ കൊള്ളയടി) എന്ന പേരില്‍ ക്ലോഡ് അല്‍വാരിസ് എഴുതിയ പ്രസിദ്ധമായ ലേഖനത്തില്‍ ജീനുകള്‍ എങ്ങനെ ചില പ്രത്യേക രാജ്യങ്ങളിലെ പരീക്ഷണശാലകളിലേക്കു മാത്രം മാറ്റപ്പെടുകയും അവര്‍ക്ക് അതിന്റെ കുത്തകാവകാശം ലഭിക്കുകയും ചെയ്തു എന്നു വിശദീകരിക്കുന്നുണ്ട്.
ഒരു ലഘുവിജ്ഞാനകോശമായി കരുതാവുന്ന 466 പേജ് വരുന്ന ‘സാപ്പിയന്‍സ്’ എന്ന ഈ പുസ്തകം അതില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളുടെ ആധിക്യം കൊണ്ട് എന്നില്‍ വലിയ ആരാധന ഉണ്ടാക്കി. 1976 ഫെബ്രുവരി 24 ന് ജനിച്ച ഗ്രന്ഥകാരന്‍ തന്റെ ചെറിയ പ്രായത്തില്‍ തന്നെ ചരിത്രം സൃഷ്ടിച്ച മുന്നു ബെസ്റ്റ് സെല്ലറുകളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഈ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനാവശ്യമായ വമ്പിച്ച വിവരങ്ങള്‍ ശേഖരിച്ചതിനു പുറമെ തന്റെ മേധാശക്തിയെ പുറത്തു കൊണ്ടുവരുന്നതിന് നിരവധി ബൗദ്ധിക പരിശ്രമങ്ങളും ഗ്രന്ഥകാരന് നടത്തേണ്ടി വന്നിട്ടുണ്ടാകും. പുസ്തകത്തിന്റെ അവസാന താളുകളില്‍ എത്തുന്നതോടെ വായനക്കാരായ നമ്മള്‍ ശരിക്കും അത്ഭുതസ്തബ്ധരാകും.
ഉത്പത്തി പുസ്തകം, സരതുഷ്ട്രമതം ഉള്‍പ്പെടെ നിരവധി പ്രാചീനവും അന്യംനിന്നു പോയതുമായ മതങ്ങള്‍, ബഹുദൈവവാദം, ഏക ദൈവവാദം, യേശുക്രിസ്തു, കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്റുകാര്‍, ഇസ്ലാം, സുവിശേഷങ്ങള്‍, മതവിചാരണ, മതപീഡനം തുടങ്ങിയ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ കുറച്ചൊന്നുമല്ല എന്നില്‍ ബൗദ്ധിക ഉണര്‍വ്വ് ഉണ്ടാക്കിയത്. പുതിയതായി കണ്ടെത്തിയ ഭൂപ്രദേശത്ത് കാല്‍ വെക്കുന്ന ഒരാള്‍ തദ്ദേശീയര്‍ക്ക് യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ ആ പ്രദേശം തന്റേതെന്ന് അവകാശപ്പെടുക, ജീവനുള്ള ജനങ്ങളെ വെറും സാധനങ്ങളായി കണക്കാക്കുക(അടിമത്തം), ആസൂത്രിതവും നിര്‍ദ്ദയവുമായ വംശീയ ഉന്മൂലനം നടത്തുക, മതഭീകരത, മതവിചാരണയുമായി ബന്ധപ്പെട്ട ആക്രമങ്ങള്‍, പീഡനങ്ങള്‍, മത പരിവര്‍ത്തനം, തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വംശീയമായ ഔന്നത്യം – ഇത്തരം ചരിത്ര സംഭവങ്ങളില്‍ നിന്ന് ആധുനികമനുഷ്യന് മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ടോ?
മതങ്ങളും പുരോഹിതരും ദൈവശാസ്ത്രജ്ഞരും പുലര്‍ത്തി വന്ന അന്ധവിശ്വാസങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും പകരം ചുറ്റിലുമുള്ള അജ്ഞതയെ അംഗീകരിച്ചുകൊണ്ട് ശാസ്ത്ര സമൂഹം (ഗലീലിയോ, കോപ്പര്‍നിക്കസ് തുടങ്ങിയവരില്‍ നിന്ന് ആരംഭിച്ചത്) നടത്തിയ പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും വിവരണം കൗതുകകരമായ വായനയ്ക്കിടയാക്കുന്നു. ഭാരതീയര്‍ വിശാല വീക്ഷണം സ്വായത്തമാക്കിയിരുന്നതുകൊണ്ട് ഇവിടെ ഒരിക്കലും ഇത്തരം ശാസ്ത്ര വിരുദ്ധ കാര്യങ്ങള്‍ സംഭവിച്ചില്ല. സുഖവാദവും ഭൗതികവാദവും പ്രചരിപ്പിച്ച ചാര്‍വാക സംഹിതക്കുപോലും നമ്മുടെ തത്വചിന്തയില്‍ ഇടമുണ്ടായിരുന്നു. വൈദിക ചിന്തയുടെ ഏകാത്മകവും വര്‍ഗ്ഗ വര്‍ണരഹിതവും ആത്മീയാധിഷ്ഠിതവുമായ സ്വഭാവം നിമിത്തം ഭഗവദ്ഗീതയുടെ ആരാധകനായിരുന്ന ഓപ്പന്‍ ഹീമര്‍ മാത്രമല്ല നോബല്‍ സമ്മാനിതരായ എര്‍വിന്‍ സ്‌ക്രോഡോംഗര്‍, വെര്‍നര്‍ ഹീസന്‍ബര്‍ഗ് തുടങ്ങിയവരും ഇതിലേക്ക് ആകൃഷ്ടരായി. ആഴമേറിയ ധ്യാനത്തിന്റെയും അന്വേഷണത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച വൈവിധ്യമാര്‍ന്ന ചിന്തകരുടെ സന്തോഷ പൂര്‍ണ്ണമായ ഒരു സമന്വയമായിരുന്നു അത്.
പരീക്ഷണാടിസ്ഥാനത്തിലുള്ള ആണവ സ്ഫോടനത്തിനു സാക്ഷിയായ ആണവ ശാസ്ത്രജ്ഞന്‍ ഭഗവദ്ഗീതയിലെ വിശ്വരൂപദര്‍ശനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘ഞാന്‍ സംഹാരശക്തിയാണ്’ എന്നു പറഞ്ഞു നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. ആരുടെയെങ്കിലും ദുര്‍നടപടിയുടെ ഫലമായി ഈ ഭൂഗോളത്തെ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വലിയ ആണവക്കൂമ്പാരത്തിന്റെ മുകളിലാണ് നാമിപ്പോള്‍ ഇരിക്കുന്നത്. വിവേകശാലിയായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സാഹസികതയിലേക്ക് എടുത്തു ചാടുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കേണ്ട സ്ഥിതിയാണ് ഇതുമൂലം വന്നു ചേര്‍ന്നിരിക്കുന്നത്.
അപ്പോളോയുടെയും സ്പുട്നിക്കിന്റെയും ഗവേഷണങ്ങളുടെ വിജയത്തോടെ മാനവരാശിക്കുണ്ടായ അമിതാഹ്ലാദം ചൊവ്വയില്‍ പോലും താവളമുറപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. പക്ഷെ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഇന്റര്‍നെറ്റിന്റെ കണ്ടുപിടിത്തവുമെല്ലാം ഇതിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ശാസ്ത്ര ലോകത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ കണ്ടുപിടിത്തത്തെ കുറിച്ച് ഗ്രന്ഥകാരന്‍ ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായില്ല.
പുസ്തകത്തിന്റെ പല ഭാഗങ്ങളും വായിച്ചപ്പോള്‍, മനുഷ്യ സമൂഹത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ‘ജീന്‍’ ആണോ എന്ന സംശയം എനിക്കുണ്ടായി. സൈബോര്‍ഗ്സും ബയോണിക്‌സും അതിമാനവരുടെ സൃഷ്ടിയിലേക്കു നയിക്കുമോ? ഒടുവില്‍ നമ്മള്‍ സ്വയം ദൈവങ്ങളോ അതിദൈവങ്ങളോ ആയിത്തീരുമോ? നിര്‍മ്മിത ബുദ്ധി നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? നമുക്ക് നമ്മുടെ തലച്ചോറിനെ ഒരു പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡ്രൈവ് പോലെ ലാപ് ടോപ്പിലാക്കാനും ആദി ശങ്കരാചാര്യരും ഹിമാലയത്തിലെ ചില മിസ്റ്റിക് യോഗികളും ചെയ്തു എന്നു വിശ്വസിക്കപ്പെടുന്ന പരകായപ്രവേശം നടത്താനും കഴിയുമോ? നമ്മുടെ ഭൗതികശരീരത്തെ കമ്പ്യൂട്ടറില്‍ ഘടിപ്പിച്ച ഒരു തലച്ചോറുമായി ബന്ധിപ്പിച്ച് നമുക്ക് അമരരാകാന്‍ കഴിയുമോ?
പ്രപഞ്ചം അതിന്റെ പതിവു രീതികളിലൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് ഒരു ദിവസം ഭൂഗോളം പൊട്ടിത്തെറിച്ചേക്കാമെന്നും ഒരു ഘട്ടത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നു. ഇത് ദൈവത്തിന്റെ ഒരു പ്രവൃത്തിയായിരിക്കുമോ? ഭൂമിയുമായി ബന്ധപ്പെട്ട ഭൂകമ്പം പോലുള്ള പ്രതിഭാസങ്ങള്‍, സുനാമി, വെള്ളപ്പൊക്കം, ഗന്ധക മഴ (പുരാണങ്ങളില്‍ പറയുന്നതു പോലെ) തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ നിയന്ത്രിക്കാന്‍ മനുഷ്യനു കഴിയുമോ?
ബുദ്ധഭഗവാന്‍ വെളിപ്പെടുത്തിയതു പോലെ മനുഷ്യന് എന്നും അത്യാഗ്രഹത്തില്‍ നിന്നുകൊണ്ട് ഭരണം നടത്താന്‍ കഴിയുമോ? മേരി ഷെല്ലിയുടെ ഫ്രാങ്കസ്‌റ്റൈന്‍ മോണ്‍സ്റ്റര്‍ രക്ഷകനായ ആധുനിക ഫ്രാങ്കസ്‌റ്റൈന്‍ ആയി മാറുമോ? പ്രവചന സദൃശമായ സന്ദേശം ഉള്‍ക്കൊള്ളുന്നതിനാല്‍ പുസ്തകത്തിന്റെ അവസാനത്തിലുള്ള വാക്യങ്ങള്‍ ഉദ്ധരിക്കാന്‍ തികച്ചും യോഗ്യമാണ്.’ നാം എന്നത്തേതിലും ശക്തിയുള്ളവരാണ്. പക്ഷെ, ഈ ശക്തികൊണ്ട് എന്തു ചെയ്യണമെന്ന് നമുക്കറിയില്ല. മനുഷ്യര്‍ കൂടുതല്‍ ഉത്തരവാദിത്തമില്ലാത്തവരായും കാണപ്പെടുന്നു. ഊര്‍ജ്ജതന്ത്രത്തിന്റെ നിയമങ്ങളെ മാത്രം അനുസരിക്കുന്ന സ്വയം നിര്‍മ്മിത ദൈവങ്ങള്‍ക്ക് ആരോടും ഉത്തരവാദിത്തമില്ല. കൂടുതല്‍ സുഖഭോഗങ്ങള്‍ അന്വേഷിച്ചുകൊണ്ട് ഒന്നിലും തൃപ്തി വരാതെ നാം നമ്മുടെ കൂടെയുള്ള മൃഗങ്ങള്‍ക്കും ചുറ്റുമുള്ള ജൈവിക സംവിധാനത്തിനും വലിയ നാശം വരുത്തുകയാണ്. എന്താണ് വേണ്ടതെന്നറിയാത്ത, നിരുത്തരവാദികളായ ദൈവങ്ങളേക്കാള്‍ അപകടകാരികളായി ആരെങ്കിലുമുണ്ടോ?’
ലാബില്‍ ശാസ്ത്രജ്ഞന്മാര്‍ നിര്‍മ്മിച്ചതും അറിഞ്ഞോ അറിയാതെയോ പുറത്തുചാടിയതുമായ (ഇക്കാര്യം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല) കൊറോണ വൈറസ് ഒരു വിഭാഗം മനുഷ്യരെ തുടച്ചുനീക്കിക്കൊണ്ട് ഭൂമിയില്‍ എത്ര വലിയ ഭയവും ഉല്‍ക്കണ്ഠയുമാണ് ഉണ്ടാക്കിയിരിക്കുന്നത്?
അത്ഭുതമെന്നു പറയട്ടെ, ആത്മാവിനെക്കുറിച്ച് ഗ്രന്ഥകാരന്‍ പൂര്‍ണ്ണമായും നിശ്ശബ്ദനാണ്. ഒരു സാഹിത്യ ജീനിയസ്സല്ലാത്ത എന്നാല്‍ പാണ്ഡിത്യമുള്ള പ്രൊഫസറായ എഴുത്തുകാരന്‍ രചിച്ച ‘സാപ്പിയന്‍സ് ‘ അര്‍ദ്ധ സാഹിത്യ, അര്‍ദ്ധശാസ്ത്രീയ രചനകളിലെ ഒരു മാസ്റ്റര്‍പീസ് തന്നെയാണ്. മാനവരാശിയുടെ ഭാവിയെ സംബന്ധിച്ച് കൂടുതല്‍ ചിന്തിക്കാനും വിനയാന്വിതരാകാനും ഈ പുസ്തകം പ്രേരിപ്പിക്കും.
(വിവര്‍ത്തനം: സി.എം.രാമചന്ദ്രന്‍)