ഭഗവദ്ഗീത ഏതെങ്കിലും ഒരു മതവിഭാഗത്തിന്റേയോ ജനതയുടേയോ മാത്രം ഗ്രന്ഥമല്ല. പ്രത്യുത ലോകജനതയ്ക്കു തന്നെ ലഭിച്ച സദുപദേശങ്ങളുടെ അക്ഷയഖനിയാണ്. ഉത്കൃഷ്ടമായ മാനവമൂല്യങ്ങളും ഉദാത്തമായ ജീവിത സംസ്‌കാരവും ചിത്രീകരിക്കുന്ന ഭഗവദ്ഗീതയ്ക്ക് സമാനമായി ലോകത്തിലെ മറ്റൊരു ഭാഷയിലും ഒരു ഗ്രന്ഥമില്ലെന്നു പറയാം. സംസ്‌കൃത സാഹിത്യചരിത്രത്തില്‍ പ്രസ്ഥാനത്രയം എന്ന് വിശേഷിപ്പിക്കുന്ന മൂന്ന് മഹദ്ഗ്രന്ഥങ്ങളുണ്ട്. ബ്രഹ്മസൂത്രം, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത എന്നിവയാണത്. പ്രതിപാദ്യവസ്തുവിന്റെ വൈശിഷ്ട്യം കൊണ്ടും കഥാവസ്തുവിന്റെ മഹത്വം കൊണ്ടും മാനവികതയ്ക്ക് നല്‍കുന്ന അമൂല്യമായ ഉപദേശങ്ങള്‍കൊണ്ടും വളരെ പ്രഖ്യാതമാണ് ഈ മൂന്നു ഗ്രന്ഥങ്ങള്‍. ഭഗവാന്റെ ഉപദേശങ്ങള്‍ ഒരു ഗീത രൂപത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടതിനാലാണ് ഭഗവദ്ഗീത എന്ന പേരു ലഭിച്ചത്.
രാജ്യസുഖഭോഗങ്ങളും കിരീടാവകാശവും ചക്രവര്‍ത്തീപദവുമെല്ലാം കാംക്ഷിച്ചുകൊണ്ടുള്ള, അതിനിന്ദ്യമായ, ഗുരുഭ്രാതൃജ്ഞാതിവധജന്യമായ, പാപപങ്കിലമായ യുദ്ധത്തില്‍ വിമുഖനായി, ശോകമോഹ ചിന്താമഗ്നനായി, ക്ഷത്രിയധര്‍മ്മമായ യുദ്ധം ചെയ്യാന്‍ സാധിക്കാതെ ധര്‍മ്മ സമ്മൂഢചിത്തനായി, ധര്‍മ്മയുദ്ധഭൂമിയില്‍ത്തന്നെ, തേര്‍ത്തട്ടില്‍ മോഹാലസ്യപ്പെടുന്ന അര്‍ജ്ജുനന് സ്വധര്‍മ്മാനുഷ്ഠാനത്തിന്റെ മഹത്വത്തെ കൃഷ്ണന്‍ ഉപദേശിച്ച്, കര്‍ത്തവ്യനിരതനാക്കുന്നു.
അര്‍ജ്ജുനന്റെ മനസ്സിലുണ്ടായ വിഷമാവസ്ഥ ഞാന്‍, എന്റേത് എന്ന അഹങ്കാരവും മമതയുമാണ്. ധര്‍മ്മനുഷ്ഠാനഭംഗം തന്മൂലം സംഭവിക്കുന്നു. ധര്‍മ്മം നടത്താനെത്തിയ അര്‍ജ്ജുനന്‍, അധര്‍മ്മപക്ഷത്തു നില്‍ക്കുന്ന സ്വന്തം ബന്ധുജനങ്ങളെ കണ്ടാണല്ലോ ഇതികര്‍ത്തവ്യതാമൂഢനാകുന്നത്. ഇതുതന്നെയാണ് സ്വജനപക്ഷപാതം. ഇന്ന് നമ്മുടെ ഭരണാധികാരികള്‍ക്കിടയില്‍ സാര്‍വ്വത്രികമായി കണ്ടുവരുന്ന അഴിമതിയാരോപണം ഇത്തരത്തിലുള്ള സ്വജനപക്ഷപാതത്തിന്റെ പേരിലാണ്. ഭരണാധികാരികള്‍ക്ക് യോജിച്ചതല്ല സ്വജനപക്ഷപാതം പോലുള്ള സ്വാര്‍ത്ഥഭാവങ്ങള്‍.
”യം ഹി ന വ്യഥയന്ത്യേതേ
പുരുഷം പുരുഷര്‍ഷഭ
സമദുഃഖസുഖം ധീരം
സോƒമൃതത്വായ കല്‍പ്പതേ”
(15, സാംഖ്യയോഗം)
സുഖദുഃഖങ്ങളെ സഖഭാവത്തോടെ കാണുന്നതാണ് തിതിക്ഷ. അപരിഹാര്യമായ സുഖദുഃഖവിരുദ്ധാനുഭവങ്ങളെ പരിഭ്രാന്തിയോ വിലാപമോ കൂടാതെ ധീരമായി സഹിക്കുന്നതാണ് തിതിക്ഷ. ഭഗവദ്ഗീതയിലെ ജീവിത ദര്‍ശനം നമുക്കീ ശ്ലോകത്തില്‍ ദര്‍ശിക്കാം. എങ്ങനെയാണ് ജീവിതത്തില്‍ വിജയിക്കേണ്ടതെന്ന ഉപദേശം ഇതില്‍ വ്യക്തമാക്കുന്നുണ്ട്. സുഖദുഃഖങ്ങളൊന്നും മനസ്സിനെ സ്വാധീനിക്കരുത്. ഇത്തരത്തിലുള്ള ദ്വന്ദ്വങ്ങളും വിരുദ്ധങ്ങളുമായ വിഷയാനുഭവങ്ങളില്‍ നിന്ന് ഏതൊരുവന്‍ തന്റെ ബുദ്ധിയെ പിന്‍തിരിപ്പിക്കുന്നുവോ അവന്‍ ഒടുങ്ങാത്ത ബ്രഹ്മാനന്ദാനുഭവത്തിനു യോഗ്യനായി ഭവിക്കുന്നു. തിതിക്ഷപോലെ ആത്മസാക്ഷാത്കാരത്തിനുതകുന്ന മറ്റൊരു സാധന ഇല്ലെന്നാണ് സത്യദര്‍ശികളുടെ വാദം. സുഖദുഃഖങ്ങളില്‍ മനസ്സ് സ്ഥിരമായി നിര്‍ത്തുന്നവനാണ് ‘അമൃതത്വായ കല്‍പ്പതേ’ അതായത് മോക്ഷത്തെ പ്രാപിക്കുന്നത്. ജീവിതലക്ഷ്യത്തിന്റെ സാധൂകരണമാണ് യഥാര്‍ത്ഥത്തില്‍ മോക്ഷം.
ധര്‍മ്മശാസ്ത്രമാണ് ഭഗവദ്ഗീത. സ്വധര്‍മ്മാനുഷ്ഠാനത്തിന്റെ പ്രാധാന്യത്തെ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നുണ്ട് ഭഗവദ്ഗീത.
”അഥ ചേത്ത്വമിമം ധര്‍മ്യം
സംഗ്രാമം ന കരിഷ്യസി
നതഃ സ്വധര്‍മം കീര്‍തിം ച
ഹിത്വാ പാപമവാപ്‌സ്യസി”
(33, സാംഖ്യയോഗം)
കുരുക്ഷേത്രയുദ്ധം ധര്‍മ്മയുദ്ധമാണ്. ഈ ധര്‍മാധിഷ്ഠിതമായ യുദ്ധം ചെയ്യുന്നില്ലെന്നു വന്നാല്‍ തല്‍ഫലമായി സ്വധര്‍മവും കീര്‍ത്തിയും വെടിഞ്ഞ് പാപം കൈക്കൊള്ളേണ്ടിവരും. സ്വധര്‍മം വെടിഞ്ഞാല്‍ കീര്‍ത്തി നശിക്കും. തുടര്‍ന്ന് പാപത്തിലേക്ക് നിപതിക്കും. അര്‍ജ്ജുനനെ സംബന്ധിച്ച് സ്വധര്‍മ്മാനുഷ്ഠാനമെന്നാല്‍ യുദ്ധമാണ്. അതുപേക്ഷിച്ചാല്‍ ധര്‍മ്മത്തിന് ച്യുതി സംഭവിച്ചതുകൊണ്ടുള്ള പാപത്തെ നേരിടുമെന്ന് കൃഷ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു. സാധാരണക്കാരായ മനുഷ്യര്‍ക്കും ഇത് ബാധകമാണ്.
”സുഖദുഃഖേ സമേ കൃത്വാ
ലാഭാലാഭൗ ജയാജയൗ
തതോ യുദ്ധായ യുജ്യസ്വ നൈവം
പാപമവാപ്‌സ്യസി”
(38, സാംഖ്യയോഗം)
ലാഭനഷ്ടങ്ങളായും ജയപരാജയങ്ങളായും ഒക്കെ വന്നുചേരുന്ന സുഖത്തെയും ദുഃഖത്തെയും തുല്യനിലയില്‍ കണ്ടുകൊണ്ട് യുദ്ധത്തിനൊരുമ്പെട്ടാല്‍ പാപത്തെ പ്രാപിക്കുകയില്ലെന്ന് കൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നു. ഇത് യുദ്ധത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ഓരോ മനുഷ്യന്റെയും ജീവിത വിജയത്തിനും ഇത് അത്യാവശ്യമാണ്. ധര്‍മ്മം എന്നാല്‍ കര്‍ത്തവ്യമാണിവിടെ. ഓരോരുത്തര്‍ക്കും ഓരോ കര്‍ത്തവ്യവും കടമയുമുണ്ട്. പുത്രനായാലും പുത്രിയായാലും പിതാവായാലും മാതാവായാലും ഉദ്യോഗസ്ഥരായാലും മേലധികാരിയായാലും കീഴ്ജീവനക്കാരനായാലും എല്ലാവര്‍ക്കും അവരവരുടെ കര്‍ത്തവ്യമുണ്ട്. അതനുഷ്ഠിക്കാതിരുന്നാല്‍ ദോഷം സംഭവിക്കും. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇതിന്റെ പേരില്‍ മാനസികക്ലേശം ഉണ്ടാകാനിടയുണ്ട്. ഇങ്ങനെ കര്‍മ്മയോഗത്തിലൂടെ മനുഷ്യന്‍ പൂര്‍ണതയെ പ്രാപിക്കും.
സ്വധര്‍മ്മാനുഷ്ഠാനവേളയില്‍ ലാഭനഷ്ടങ്ങളായും ജയപരാജയങ്ങളായും മാനാപമാനങ്ങളായും സ്തുതി നിന്ദകളായും ഒക്കെ മാറിമാറി വരാവുന്ന സുഖദുഃഖാനുഭവങ്ങളില്‍ മനസ്സിനെ ക്ഷോഭിക്കാന്‍ അനുവദിക്കാതെ സമനിലയില്‍ നിര്‍ത്തുവാന്‍ അഭ്യസിക്കുന്നതാണ് യോഗം. പാപവും പുണ്യവും കേവലം മാനസിക സങ്കല്പമാണ്. ആത്മസ്വരൂപം പുണ്യത്തെയോ പാപത്തെയോ ആശ്രയിക്കുന്നില്ല. ‘നൈവം പാപമവാപ്‌സ്യസി’ എന്നു ഭഗവാന്‍ പ്രഖ്യാപിച്ചത് അതിനാലാണ്.
സാംഖ്യയോഗങ്ങളില്‍ നിന്നും ലഭിക്കുന്ന ജ്ഞാനം ഒരുവനെ കര്‍മ്മബന്ധങ്ങളില്‍ നിന്നും മുക്തനാക്കുവാന്‍ പ്രാപ്തനാക്കുന്നു. തത്വവിചാരം കൊണ്ടു മനസ്സിന്റെ സമനില കൈവരിക്കാനായാല്‍ അത് ജ്ഞാനയോഗം. ലൗകിക കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കവേ സമനില ശീലിക്കുന്നത് കര്‍മ്മയോഗം. മാര്‍ഗ്ഗമെന്തുതന്നെയായാലും മനസ്സിനെ സമനിലയോടടുപ്പിക്കുന്നത് യോഗമായി കണക്കാക്കാം. തന്മൂലം ഗീതയിലെ സകല അദ്ധ്യായങ്ങളും യോഗശബ്ദത്തിലാണവസാനിക്കുന്നത്. ഇത്തരം യോഗങ്ങളില്‍ നിന്നു കിട്ടുന്ന ആത്മവിശ്വാസം, ധൈര്യം ഒരുവനെ ഭയത്തില്‍ നിന്നും രക്ഷിക്കുന്നു. സാംഖ്യസിദ്ധാന്തപ്രകാരമുള്ള അറിവും യോഗവിഷയങ്ങളിലെ ജ്ഞാനവും ചേര്‍ന്ന് ഒരു മനുഷ്യനെ ഭയാവസ്ഥയില്‍ നിന്നും മുക്തനാക്കുന്നു. നിര്‍ഭയനായി ജീവിക്കാന്‍ സാധിക്കുക എന്നത് ഒരു മനുഷ്യന്റെ ജീവിത വിജയമാണ്. നീഷേ എന്ന പ്രശസ്ത തത്ത്വചിന്തകന്‍ പോലും പറയുന്നത് നിര്‍ഭയനായി ജീവിക്കുക എന്നതാണ്. ഭയം ഒരു മനുഷ്യന്റെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ഇല്ലാതാക്കുമെന്നുള്ളത് വ്യക്തമാണ്.
സമകാലിക പ്രശ്‌നമായ മഹാവ്യാധി ഭയത്തിന്റെ രൂപത്തില്‍ മനുഷ്യനെ ഗ്രസിച്ചിരിക്കുകയാണ്. മനസ്സിന് അപാരമായ ശക്തിവിശേഷങ്ങളുണ്ട്. അതു തിരിച്ചറിഞ്ഞ് ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ മഹാരോഗങ്ങള്‍ നമ്മെ കീഴ്‌പ്പെടുത്താതെ രോഗങ്ങളെ നമുക്ക് കീഴ്‌പ്പെടുത്താനാകും; രോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കാനാകും; അല്ലെങ്കില്‍ നമ്മെ അത് സ്പര്‍ശിക്കാതിരിക്കാനാകും. ഇതൊക്കെ ചെയ്യാന്‍ നമ്മള്‍ ഒരു യോഗിയാകണമെന്നില്ല.
ദൃഢമായ ബുദ്ധിയോടുകൂടിയ ഒരു വ്യക്തിക്ക് ഒരു പ്രധാനപ്പെട്ട ലക്ഷ്യം മാത്രമേയുള്ളൂ. ചഞ്ചലമായ ബുദ്ധിയോടു കൂടിയവരുടെ ചിന്തകള്‍ക്ക് അനേകം ശാഖകളുണ്ടാകും. അപ്പോള്‍ ബുദ്ധിയും ചിന്തകളും പരസ്പരപൂരകമാണെന്ന് പറയാം. ഒരുദാഹരണം നോക്കുക. പണം, പ്രശസ്തി, സ്ഥാനമാനങ്ങള്‍, അധികാരം തുടങ്ങി ഒരു മനുഷ്യന് എണ്ണിയാലൊടുങ്ങാത്ത ലക്ഷ്യങ്ങളുണ്ട്. ഒരു ലക്ഷ്യം നേടിയാല്‍ മറ്റൊന്ന് അതിനുശേഷം മുന്നിലേക്കെത്തും. എന്തൊക്കെ നേടിയെന്നു പറഞ്ഞാലും മനുഷ്യമനസ്സില്‍ സദാ അതൃപ്തിയായിരിക്കും. അത് മനുഷ്യസഹജമായ സ്വഭാവവിശേഷമാണ്. ഒന്നിനും ഒരവസാനമില്ല. ഇതാണ് നിശ്ചയത്തിലെത്തിച്ചേര്‍ന്നിട്ടില്ലാത്തവരുടെ അനേകം വഴിക്കു തിരിയുന്ന അന്തമില്ലാത്ത ബുദ്ധികള്‍. ദൃഢബുദ്ധി അതായത് ഒന്നിലൂന്നിയുറയ്ക്കുന്ന ബുദ്ധി ഏകാഗ്രതയെ പ്രദാനം ചെയ്യുന്നു. തന്മൂലം അലൗകികമായ ആനന്ദവും ശാന്തിയും മനസ്സിന് കൈവരുന്നു.
കര്‍മ്മത്തിന്റെ വൈശിഷ്ട്യം ഭഗവാന്‍ ഗീതയില്‍ പലയിടത്തും പരാമര്‍ശിച്ചിട്ടുണ്ട്. കര്‍മ്മഫലത്തെക്കുറിച്ച് ആലോചിച്ചുകൊണ്ട് ഒരിക്കലും കര്‍മ്മം ചെയ്യരുത്. അങ്ങനെയായാല്‍ കര്‍മ്മഫലം ലഭിച്ചില്ലെങ്കില്‍ മനസ്സിന് വിഷാദമുണ്ടാകാന്‍ ഇടയുണ്ട്. കര്‍മ്മഫലം ഒരിക്കലും ലക്ഷ്യമാകരുത്. കര്‍മ്മമായിരിക്കണം നമ്മുടെ ലക്ഷ്യം. നമ്മുടെയുള്ളിലുണ്ടാകുന്ന രാഗദ്വേഷങ്ങള്‍ കര്‍മ്മവും ഫലവും ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നു. കര്‍മ്മങ്ങള്‍ ചെയ്ത് ഫലം നേടി സന്തോഷിക്കാനാഗ്രഹിക്കുന്നത് രാഗം. എന്നാല്‍ ചില കര്‍മ്മങ്ങള്‍ ചെയ്താല്‍ ദുഃഖം അനുഭവിക്കേണ്ടി വരുമോ എന്ന ഭയത്താല്‍ അത് ചെയ്യാതെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ദ്വേഷം. കര്‍മ്മഫലാവര്‍ത്തനങ്ങള്‍ക്കായി നാം വീണ്ടും വീണ്ടും ജനിക്കേണ്ടതായും മരിക്കേണ്ടതായും വരുന്നു. ശ്രീശങ്കരാചാര്യ സ്വാമികള്‍, തന്റെ ‘ഭജഗോവിന്ദം’ എന്ന കീര്‍ത്തനത്തില്‍.
”പുനരപി ജനനം പുനരപി മരണം,
പുനരപി ജനനീ ജഠരേ ശയനം” എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും ഈ ജനനമരണചക്രത്തെത്തന്നെയാണ്.
”നമ്മെയൊക്കെയും ബന്ധിച്ച സാധനം കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍” (34) എന്ന് പൂന്താനം ജ്ഞാനപ്പാനയിലും പറഞ്ഞിട്ടുണ്ട്. ശ്രീകൃഷ്ണന്‍ ഈ പരമാര്‍ത്ഥം ഗീതയില്‍ പലയിടത്തും ഉപദേശിച്ചിട്ടുണ്ട്.
”ലോകോയം കര്‍മ്മബന്ധന:” (9) എന്ന് ഗീതയിലെ മൂന്നാമദ്ധ്യായമായ കര്‍മ്മയോഗത്തിലും അര്‍ജ്ജുനന് ഉപദേശിച്ചിട്ടുണ്ട്.
ഭഗവാന്‍ അകര്‍മ്മണ്യതയല്ല ഗീതയിലൂടെ ഉപദേശിക്കുന്നത്. ഫലത്തെ കാംക്ഷിക്കാതെ കര്‍മ്മം ചെയ്യണം എന്ന് പറഞ്ഞാല്‍ ഫലസ്വരൂപത്തെ സദാ മനസ്സില്‍ ചിന്തിച്ച് ചഞ്ചലപ്പെടരുത് എന്നും ഫല ചിന്തയുടെ സ്ഥാനത്ത് ഭഗവദ്ചിന്ത നിറയ്ക്കണമെന്നുമാണ് ഭഗവാന്‍ ഉദ്ദേശിക്കുന്നത്. ഈ വസ്തുതയെ വളച്ചൊടിച്ച്, ഫലകാംക്ഷയില്ലെങ്കില്‍ പിന്നെ കര്‍മ്മം ചെയ്യേണ്ട കാര്യമില്ലല്ലോ എന്ന് വാദിക്കുന്നവരുമുണ്ട്. ഈ വാദം ഫലേച്ഛയോടെ കര്‍മ്മം ചെയ്യുന്നതിനേക്കാള്‍ വിനാശം നിറഞ്ഞതാണ്. അകര്‍മ്മണ്യത ആലസ്യവും തമോഗുണവും വര്‍ദ്ധിപ്പിക്കും. ഇത് ഒരു വ്യക്തിയുടെ മാത്രമല്ല, അത്തരക്കാരിലൂടെ സമൂഹത്തിന്റെയും പതനത്തിന് കാരണമാകും. കര്‍മം ചെയ്‌തേ തീരൂ, കര്‍മ്മഫലത്തില്‍ ആകാംക്ഷയരുത്, കര്‍മ്മവാസനകള്‍ സഞ്ചയിക്കരുത്, അകര്‍മണ്യതയില്‍ സംഗം വരരുത് ഇവ നാലുമാണ് കര്‍മ്മമാര്‍ഗത്തെ ശോഭനമാക്കിത്തീര്‍ത്ത് ആത്മസാക്ഷാത്ക്കാരം നേടാനുള്ള ഉപായങ്ങള്‍.
ബാഹ്യവിഷയങ്ങളില്‍ നിന്നും മനസ്സിനെ വേര്‍പെടുത്തിയിട്ടുള്ള അവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ യോഗനിഷ്ഠ. അങ്ങനെ ഏകാഗ്രചിത്തനായിട്ട് ജയത്തിലും പരാജയത്തിലും സുഖത്തിലും ദുഃഖത്തിലും അചഞ്ചലമായ മനസ്സോടുകൂടി കര്‍മ്മം ചെയ്യുക. ഫലസംഗം വെടിഞ്ഞു ചിത്തത്തെ സമനിലയില്‍ നിര്‍ത്തി ബ്രഹ്മനിഷ്ഠനായി കര്‍മ്മങ്ങള്‍ ചെയ്യുക. മനസ്സിന്റെ സമചിത്തതയാണ് യോഗം. ”സമത്വം യോഗ ഉച്യതേ” (സാംഖ്യയോഗം 48) എന്നാണ് തത്ത്വം.
”സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ
സമാധിസ്ഥസ്യ കേശവ
സ്ഥിത ധീ: കിം പ്രഭാഷേത കിമാസീത വ്രജേത കിം?” (54, സാംഖ്യയോഗം)
സ്ഥിതപ്രജ്ഞനെപ്പോലെ ആകണം എന്ന് ഭഗവാന്‍ പറഞ്ഞപ്പോള്‍ എന്താണ് സ്ഥിതപ്രജ്ഞന്റെ ലക്ഷണം എന്ന് അര്‍ജ്ജുനന്‍ ചോദിക്കുന്നു. അതിനുത്തരമായി ഭഗവാന്‍ പറയുന്നു – ലൗകിക സുഖഭോഗങ്ങളിലുള്ള എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ച് ആത്മാവുകൊണ്ട് ആത്മാവില്‍ത്തന്നെ ആനന്ദം അനുഭവിക്കുന്നയാളാണ് സ്ഥിതപ്രജ്ഞന്‍. ആഗ്രഹം ദുഃഖകാരണമാണ്. മനസ്സിന്റെ സമചിത്തതയിലൂടെ ലഭിക്കുന്ന സന്തോഷമാണ് ജീവിത വിജയത്തിന് ഏറ്റവും പ്രധാനം. ദുഃഖങ്ങളില്‍ ഉദ്വേഗപ്പെടാതെയും സുഖങ്ങളില്‍ അത്യധികമായ താത്പര്യം ഇല്ലാതെയും രാഗം, ഭയം, ക്രോധം എന്നിവ സ്പര്‍ശിക്കാതെയും മൗനിയായും വര്‍ത്തിക്കുന്നയാള്‍ സ്ഥിതപ്രജ്ഞനാണെന്നു പറയാം.
ഒരു കൂര്‍മ്മം അതായത് ആമ അതിന്റെ ചുറ്റുപാടുകളില്‍ നിന്ന് അതിന്റെ അവയവങ്ങളെ എപ്രകാരമാണോ സംഹരിക്കുന്നത്, പിന്‍വലിക്കുന്നത്, അതുപോലെ നമുക്ക് ദുഃഖത്തെ ഉളവാക്കുന്ന പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നും നമ്മുടെ ഇന്ദ്രിയങ്ങളെ പിന്‍വലിക്കണം. അതായത് അത്തരം സാഹചര്യങ്ങളില്‍ വ്യാപരിക്കാതിരിക്കുക.
ഇന്ദ്രിയ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുന്നവന് അതില്‍ ആസക്തിയുണ്ടാകുന്നു. ആസക്തിയിലൂടെ കാമവും അതായത് തൃഷ്ണയും ജനിക്കുന്നു. കാമത്തിന് തടസ്സം വന്നാല്‍ കോപവും ഉദയം ചെയ്യുന്നു. ക്രോധം നമ്മുടെ വിവേകത്തെ നശിപ്പിക്കുന്നു. വിവേകം നശിക്കുമ്പോള്‍ ഓര്‍മ്മശക്തി ക്ഷയിക്കുകയും അത് ബുദ്ധിനാശത്തിന് അഥവാ ആത്മനാശത്തിന് കാരണമാകുകയും ചെയ്യും. വിവേകമില്ലായ്മ സംമോഹമാണ്. അതേത്തുടര്‍ന്ന് ‘താനാര്’ എന്ന സ്മരണ നഷ്ടമാകുന്നു. തത്വസ്മരണ നഷ്ടമാകുന്നതോടെ ബുദ്ധിനാശം സംഭവിക്കുന്നു. അത് ഒരുവന്റെ പതനത്തിന് ഹേതുവായിത്തീരുന്നു.
ക്രോധം കൊണ്ടുള്ള ദോഷത്തെ ഇതിഹാസങ്ങള്‍ എടുത്തുപറയുന്നുണ്ട്.
”മാതാ പിതൃമിത്ര സഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നതു പുമാന്‍
ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം
ക്രോധം ത്യജിക്കേണം ബുധജനം”
ഇത് അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ ലക്ഷ്മണോപദേശത്തില്‍ പറയുന്നതാണ്. ക്രോധമാണ് സര്‍വ പ്രശ്‌നങ്ങള്‍ക്കും കാരണം. സജ്ജനങ്ങള്‍ ക്രോധം വെടിഞ്ഞ് ശാന്തരാകണം എന്ന് രാമന്‍ ലക്ഷ്മണോപദേശത്തില്‍ കൂടി നമ്മെ പഠിപ്പിക്കുന്നു. മാത്രവുമല്ല
”ക്രോധമൂലം മനഃസ്താപമുണ്ടായ്‌വരും” എന്നും കൂട്ടിച്ചേര്‍ക്കുന്നു.
”കോപമാകുന്നതു വിത്തെന്നറിയണം
പാപമാകുന്ന മരാമരത്തിന്നെടോ” എന്ന് മഹാഭാരതം സ്ത്രീപര്‍വ്വത്തിലും കാണാം. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നവന്‍ സ്ഥിരബുദ്ധിയോടു കൂടി നിലകൊണ്ട്, ജീവിതവിജയം നേടുന്നു.
പ്രസന്നമായ ചേതസ്സോടുകൂടിയ ഒരാള്‍ക്ക് എല്ലാ ദുഃഖങ്ങളുമില്ലാതാകുന്നു. ”പ്രസാദേ സര്‍വദുഃഖാനാം ഹാനിരസ്യോപജായതേ”
(65, സാംഖ്യയോഗം)
എന്നാണല്ലോ. ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നിവയാണ് താപത്രയങ്ങള്‍. ആത്മസന്തുഷ്ടി നേടുന്ന ഒരുവന്‍ താപത്രയങ്ങളില്‍ നിന്നും മുക്തി നേടുന്നു. മറ്റു മനുഷ്യനില്‍ നിന്നും ഇതരജീവജാലങ്ങളില്‍ നിന്നും സംഭവിക്കുന്ന ക്ലേശങ്ങളാണ് അധിഭൂത-ദുഃഖങ്ങള്‍. വായു, ജലം, അഗ്നി, ഇടിമിന്നല്‍ മുതലായ പ്രാപഞ്ചിക ശക്തികളില്‍ നിന്നുണ്ടാകുന്നവ അധിദൈവമായ താപങ്ങളാകുന്നു. തന്റെ തന്നെ ശരീരമനോബുദ്ധ്യാദികളെ അവലംബിച്ചുണ്ടാകുന്ന കഷ്ടപ്പാടുകളാണ് അദ്ധ്യാത്മമായ ദുഃഖങ്ങള്‍. സൂക്ഷ്മമായാലോചിച്ചാല്‍ എല്ലാവിധത്തിലുള്ള താപങ്ങളും ഈ പറഞ്ഞവയില്‍ ഏതെങ്കിലുമൊന്നില്‍പെടും. മനസ്സിന്റെ ഭാവമാണ് പ്രധാനം. ആത്മബോധമുണ്ടായി ചേതസ്സ് പ്രസന്നമാകുന്നയാളിന് ഈ ത്രിവിധ ദുഃഖങ്ങളും പാടേ അകന്നു കിട്ടുന്നു. ഇതിനു വേണ്ടിയാണ് നാം സമചിത്തത പാലിക്കണമെന്ന് പറയുന്നത്. മനസ്സിന്റെ പ്രസാദത്താല്‍ ദുഃഖമകന്ന് സമാധാനവും ശാന്തിയും കൈവരുന്നു. അതിലൂടെ ബുദ്ധി സ്ഥിരമാവുകയും തൃഷ്ണ അകലുകയും ജീവിത വിജയം അങ്ങനെ കൈവരിക്കുകയും ചെയ്യുന്നു. സംയമനം ഇല്ലാത്തവന് ആത്മജ്ഞാന ജിജ്ഞാസയും ഉണ്ടാകില്ല. ഈ ജിജ്ഞാസ ഇല്ലാത്തവന് ശാന്തിയും ഉണ്ടാവുകയില്ല.
”അശാന്തസ്യ കുതഃ സുഖം”
(66, സാംഖ്യയോഗം)
ശാന്തിയില്ലാത്തവന് എവിടെയാണ് സുഖം. അതുകൊണ്ട് സുഖം കാംക്ഷിക്കുന്നവന്‍ മനസ്സില്‍ യോഗാഭ്യാസം ചെയ്ത് സ്വധര്‍മം അനുഷ്ഠിക്കുകയാണ് വേണ്ടത്. യോഗാഭ്യാസം ശീലിക്കാതെ മനസ്സ് ബാഹ്യ വിഷയങ്ങളില്‍ അലയുന്ന ഇന്ദ്രിയങ്ങളുടെ പിന്നാലെ പായുകയാണെങ്കില്‍, ആ മനസ്സ് ജലാശയത്തില്‍ കാറ്റുവഞ്ചിയെന്നപോലെ ആടിയുലയും. ലക്ഷ്യസ്ഥാനത്തെത്തുകയില്ലെന്നു മാത്രമല്ല വഴിമധ്യേയുള്ള ചുഴിയിലും തിരയിലും പെട്ട് മുങ്ങിപ്പോകാനുമിടവരും. ചഞ്ചലമായ മനസ്സില്‍ ബുദ്ധി ഒരിക്കലും പ്രകാശിക്കുകയില്ല. സംസാരസാഗരത്തിന്റെ മറുകര എത്താനും സാധിക്കുകയില്ല.
യാതൊരുവനാണോ എല്ലാ കാമങ്ങളേയും ഉപേക്ഷിച്ച് നിസ്പൃഹനായിട്ട്, ആശയറ്റവനായി, നിര്‍മ്മമനായി നിരഹങ്കാരനായി ജീവിക്കുന്നത് അവന്‍ ശാന്തിയെ കൈവരിക്കുന്നു. ഞാനെന്ന, എന്റേതെന്ന ഭാവം ആദ്യം ഉപേക്ഷിക്കുന്നു. ആഗ്രഹങ്ങളും മോഹങ്ങളും ഉപേക്ഷിക്കുക. അഹങ്കാരമില്ലാത്തവനായി ജീവിക്കുക. മനഃശാന്തിക്ക് ഇതാണ് ഏറ്റവും നല്ല ഉപായം. കാമത്യാഗം, നിസ്പൃഹത്വം, നിര്‍മമത്വം, നിരഹങ്കാരത്വം ഇവ അഭ്യസിച്ചുകൊണ്ടുള്ള സ്വധര്‍മാനുഷ്ഠാനമാണ് ശാന്തിമാര്‍ഗ്ഗം. ‘സര്‍വാന്‍ കാമാന്‍ വിഹായ’എന്നു പറയുമ്പോള്‍ ശരീരം നിലനില്‍ക്കണമെന്ന കാമം പോലും വെടിയണമെന്നര്‍ത്ഥം. ഇതാണ് ബ്രഹ്മനിഷ്ഠ എന്നു പറയുന്നത്. ഈ ബ്രഹ്മനിഷ്ഠ പ്രാപിച്ചയാള്‍ ഒരിക്കലും മോഹങ്ങളാല്‍ ബന്ധിക്കപ്പെടുകയില്ല.
”സ്ഥിത്വാƒസ്യാമന്തകാലേƒപി
ബ്രഹ്മനിര്‍വാണമൃച്ഛതി”
(72, സാംഖ്യയോഗം)
അവസാനകാലത്തു പോലും ഈ ബ്രഹ്മനിഷ്ഠ ബ്രഹ്മനിര്‍വൃതി സാധ്യമാകുവാന്‍ ഒരു മനുഷ്യനെ പ്രാപ്തനാക്കുന്നു. ബ്രഹ്മനിഷ്ഠ കൈവന്നാല്‍ ജനനമരണചക്രത്തില്‍ നിന്നും സംസാരദുഃഖത്തില്‍ നിന്നും മോചനം നേടാനാകും. വാര്‍ദ്ധക്യദശയിലെങ്കിലും ഈ ബ്രഹ്മനിഷ്ഠ കൈവന്നാല്‍ ബ്രഹ്മാനന്ദം പ്രാപിക്കാന്‍ ഇടവരും. ഇതു തന്നെയാണ് മോക്ഷവും.
”യത്ര യോഗേശ്വര: കൃഷ്‌ണോ
യത്ര പാര്‍ഥോ ധനുര്‍ധരഃ
തത്ര ശ്രീര്‍വിജയോ
ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ”
(78, മോക്ഷസന്യാസയോഗം)
ഇത് ഭഗവദ്ഗീതയിലെ അവസാനത്തെ ശ്ലോകമാണ്. യോഗേശ്വരനായ കൃഷ്ണനും ധനുര്‍ധരനായ പാര്‍ഥനും എവിടെയാണോ ഒരുമിക്കുന്നത് അവിടെ ഐശ്വര്യം, വിജയം, അഭിവൃദ്ധി എന്നിവ നിശ്ചയമായുമുണ്ടാകും. ശ്രീകൃഷ്ണന്‍ എന്നത് ജ്ഞാനത്തിന്റേയും അര്‍ജ്ജുനന്‍ എന്നത് പ്രവൃത്തിയുടേയും പ്രതീകമാണ്. ജ്ഞാനവും പ്രവൃത്തിയും കൂടിച്ചേരുമ്പോള്‍ അവിടെ വിജയവും സമൃദ്ധിയുമുണ്ടാകും എന്നാണ് ഭഗവദ്ഗീത ഉപദേശിക്കുന്നത്. ഈശ്വരബുദ്ധിയെ ശരണം പ്രാപിക്കുന്നവന് ആത്മതേജസ്സ് വര്‍ദ്ധിച്ചുവരും. അല്ലെങ്കില്‍ പരാജയവും പതനവുമാണ് ഫലം. അതിനാല്‍ കര്‍മ്മരംഗത്തുള്ളയാള്‍ സര്‍വാത്മനാ ഈശ്വരന് ആത്മസമര്‍പ്പണം ചെയ്ത് ശരണം പ്രാപിക്കേണ്ടതാണ്.