കോവിഡ് മഹാമാരി തീര്‍ത്ത ജീവിതസംഘര്‍ഷങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന മനുഷ്യരോട് പൊലീസ് കാണിക്കുന്ന ക്രൂരമായ അതിക്രമങ്ങളെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചത് മനുഷ്യാവകാശലംഘനങ്ങള്‍ക്ക് നല്കിയ രാഷ്ട്രീയ അംഗീകാരമായിരുന്നു. ഇതോടുകൂടി പൊലീസിന്റെ മനുഷ്യാവകാശവിരുദ്ധതയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ അധികാരഗര്‍വ്വിനേയും പൊലീസിന്റെ ക്രൂരനടപടികളെയും ജനം ആശങ്കയോട് കാണാന്‍ തുടങ്ങിയിരിക്കുന്നു. ജനങ്ങളെ അടിച്ചൊതുക്കേണ്ട ജോലിയാണ് പൊലീസിനുള്ളതെന്ന മുഖ്യമന്ത്രിയുടെ ബോധം ജനാധിപത്യവിരുദ്ധമാണ്. ഭരണകൂടത്തിന്റെ കാവലാളായ പൊലീസിനെ, ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഒരു ചട്ടുകമായി അധഃപതിപ്പിച്ചെടുക്കുകയാണ്.
പുല്ലരിയാനായിപോയ ക്ഷീരകര്‍ഷകനില്‍ നിന്നും 2000 രൂപയാണ് പിഴയായി വാങ്ങിയത്. പിതൃതര്‍പ്പണത്തിനു പോയ അമ്മയെയും മകനെയും തടഞ്ഞുനിറുത്തി 2000 രൂപ പിഴ വാങ്ങിയിട്ട് 500 രൂപയുടെ രസീത് കൊടുത്തതും നാം അറിഞ്ഞു. മീന്‍കച്ചവടം നടത്തിക്കൊണ്ടിരുന്ന വയോധികയോട് കാട്ടിയ ക്രൂരമായ അതിക്രമങ്ങള്‍ നാം കണ്ടതാണ്. ചികിത്സയും ഭക്ഷണവും വഴിമുട്ടിയപ്പോള്‍ ഗത്യന്തരമില്ലാതെ കൂലിപണിക്കായി പുറത്തിറങ്ങുന്നവരുടെ മേല്‍ പൊലീസ് ചാടിവീഴുകയാണ്. തെരുവ് കച്ചവടക്കാരോട് നിര്‍ദ്ദേയമായിയാണ് പെരുമാറുന്നത്. കട അടയ്ക്കാന്‍ വൈകിയെന്ന ആക്രോശിച്ച് ചെറുകിടകച്ചവടക്കാര്‍ക്ക് നേരെ ഈറ്റപ്പുലിയെ പോലെ പാഞ്ഞടുത്ത് പിഴ ഈടാക്കലുകള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. നാം എതെങ്കിലും അങ്ങോട്ടു ചോദിച്ചാല്‍ കൃത്യനിര്‍വ്വഹണത്തിന് കേസ് എടുക്കലും പിഢനവുമാണ് ഫലം. പൊലീസ് എന്തുപറഞ്ഞാലും അവസാനവാക്കായി അംഗീകരിച്ച് പഞ്ചപുച്ഛം മടക്കി നില്ക്കണം. ഇത്തരത്തില്‍ നടമാടുന്ന പൊലീസ് രാജിനെയാണ് നിയമസഭയിലൂടെ മുഖ്യമന്ത്രി ഉറപ്പിച്ചെടുത്തിരിക്കുന്നത്.
മനഃപൂര്‍വ്വം വാക്‌സിന്‍ എടുക്കാന്‍ ജനം മുതിരാതിരിക്കുന്നതല്ല. വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. 42 ശതമാനം പേര്‍ക്കാണ് ആദ്യഡോസ് കൊടുക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ഒന്നാം ഡോസ് പോലും പകുതിയലധികം പേര്‍ക്കും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. 17.66 ശതമാനം പേര്‍ക്കാണ് രണ്ടാം ഡോസ് നല്‍കാന്‍ കഴിഞ്ഞത്. ഇത് ഭരണകൂടത്തിന്റെ വീഴ്ചയാണ്. ഈ വീഴ്ച മറച്ച് വെച്ചുകൊണ്ട് ഒരു നീണ്ട കാലയളവില്‍ വീട്ടിനുള്ളില്‍ അടച്ചിരുന്നതില്‍ നിന്നും ഉടലെടുത്ത മാനസികാവസ്ഥയുമായി പുറത്തിറങ്ങുന്നവരുടെ നേരെ പൊലീസ് ചാടിവീഴുകയാണ്. ജീവിക്കാനായി പുറത്തിറ ങ്ങുക; അല്ലെങ്കില്‍ ആത്മഹത്യചെയ്യുക എന്ന അവസ്ഥയിലാണ് മനുഷ്യര്‍. അങ്ങനെയുള്ളവരെ ഒരു കുറ്റവാളികളെ പോലെ കാണുന്നു. ഇവര്‍ എന്ത് കുറ്റം ചെയ്തിട്ടാണ് 5.75,839 കേസ് കോവിഡുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, 5,19,862 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടണ്ടെന്നും അഭിമാനപൂര്‍വം മുഖ്യമന്ത്രി തട്ടിവിട്ടത്.
മുഖ്യമന്ത്രിയോട് ഒന്നു ചോദിച്ചോട്ടെ? കൂടുതല്‍ നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവന്നു ജനങ്ങളെ ബുദ്ധിമുട്ടിച്ചതല്ലാതെ രോഗവ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ടോ? മരണനിരക്ക് കുറയ്ക്കാനായിട്ടുണ്ടോ? ശാസ്ത്രീയ രീതിയില്‍ പ്രതിരോധം തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ കൊറോണ രോഗികളില്‍ 50 ശതമാനത്തിലധികം ഇന്ന് ഈ കൊച്ചുകേരളത്തില്‍ ഒതുങ്ങിയിരിക്കുന്നു. കൊറോണ നിയന്ത്രിക്കുന്നതില്‍ കാര്യക്ഷമമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നതായി സമ്മതിച്ചുകൊണ്ട് പുത്തന്‍മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കണം. ഇനി ജീവിക്കാനായി പുറത്തിറങ്ങിയെ പറ്റൂ. അല്ലെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യണം. അതൊഴുവാക്കാന്‍ കൊറോണയ്‌ക്കൊപ്പം മുന്നോട്ടു പോകുകയെന്ന നയം മാത്രമാണ് അവശേഷിക്കുന്നത്. അതിനായ് മാസ്‌ക്കും, ഡബിള്‍ മാസ്‌ക്കും തുടങ്ങിയ മറ്റ് നിയന്ത്രങ്ങള്‍ പാലിച്ചു കൊണ്ടുള്ള രീതിയെ ഇനി സ്വീകാര്യമാകുകയുള്ളു.
പിഴ കൊണ്ടും വിരട്ടല്‍ കൊണ്ടും അറസ്റ്റു കൊണ്ടും കേസ് എടുത്തുതുകൊണ്ടും മാനസികമായി തകര്‍ന്നിരിക്കുന്നവനെ ഇനിയും കൂടുതല്‍ തകര്‍ക്കാനെ അവ പ്രയോജനപ്പെടുകയുള്ളു. രണ്ടാഴ്ച മുമ്പെങ്കിലും കോവിഡ് ഒന്നാം ഡോസ് എടുത്തവരോ, 72 മണിക്കൂര്‍ മുമ്പ് ആര്‍.റ്റി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവരോ, ഒരു മാസം മുമ്പ് രോഗം വന്ന് മാറിയവരോ മാത്രം പൊതുനിരത്തുകളിലും കടകളിലും പ്രവേശനമുള്ളുവെന്ന തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന്റെ പേരില്‍ പൊലീസുകാര്‍ക്ക് തെരുവില്‍ അഴിഞ്ഞാടാനുള്ള അവകാശം നല്കുകയാണ് ചെയ്തിരിക്കുന്നത്. വാക്‌സിന്‍ ലഭ്യമല്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ മൂന്ന് ദിവസം കൂടുമ്പോള്‍ 500 രൂപ മുടക്കി ആര്‍.റ്റി.പി.സി.ആര്‍ എടുത്തുകൊണ്ടിരിക്കണമെന്ന് പറയുന്നതും ക്രൂരതയാണ്. ഈ ക്രൂരതകളെ നമുക്ക് ഫാസിസം എന്ന് പേരിടാം.
ഇത്തരം ഫാസിസ് കാഴ്ചപ്പാട് നിലനില്‍ക്കുമ്പോള്‍ പൊലീസിനു സാധാരണ ജനങ്ങളെ പുച്ഛമായിരിക്കും. ഈ മനോഭാവം കൊണ്ടാണ് അട്ടപ്പാടിയില്‍ ഒരു കുട്ടിയുടെ മുഖത്തടിക്കാന്‍ പോലും പൊലീസ് മടികാണിക്കാതിരുന്നത്. ഈ പുച്ഛം കൊണ്ടാണ് ആദിവാസി ഊരില്‍ കയറി ഇത്രയധികം അതിക്രമങ്ങള്‍ കാട്ടികൂട്ടിയത്. പൊലീസ് കസ്റ്റഡി മരണങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെക്കൊള്‍ നമ്മള്‍ മുന്നില്‍ നില്‍ക്കുകയാണ്. 2018-19-ല്‍ എട്ട് കസ്റ്റഡി മരണങ്ങളാണ് കേരളത്തില്‍ നടന്നത്.
നിപ്പയോടും, ഓഖിയോടും പ്രളയത്തോടും മറ്റ് പകര്‍ച്ചവ്യാധികളോടും പടവെട്ടി പിടിച്ചു നിന്ന കേരള ജനത കൊറോണയുടെ മുന്നില്‍ തോറ്റുപോയിരിക്കുന്നു. ഈ തോറ്റ ജനതയെ വേട്ടയാടി പിടിച്ച് പിഴ അടയ്പ്പിക്കുന്ന പൊലീസിന്റെ ചെയ്തികളെ മഹത്തരമെന്ന് വാഴ്ത്തുന്ന മുഖ്യമന്ത്രിയെയാണ് നാം കാണുന്നത്. ഇങ്ങനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ പൊലീസ് നയം തെറ്റാണ്. മുഖ്യമന്ത്രിയുടെ ഈ ജനവിരുദ്ധനയമാണ് മാറേണ്ടിയിരിക്കുന്നത്. ആ മാറ്റത്തിലൂടെ പൊലീസും മാറിക്കൊള്ളും.