1947 ആഗസ്റ്റ് 15-ന് ഭാരതം തന്റെ ആയിരം വര്‍ഷം നീണ്ട അധിനിവേശത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് കണ്ണ് തുറന്ന ആ രാത്രിയില്‍ നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇങ്ങനെ പറഞ്ഞു ‘വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ നിയതിയുമായി ഒരു സന്ധിയുണ്ടാക്കി. പൂര്‍ണ്ണമായോ മുഴുവന്‍ അളവിലോ അല്ലെങ്കിലും അതിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ പ്രതിജ്ഞ നിറവേറ്റാനുള്ള സമയം ആഗതമായിരിക്കുന്നു. അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം മുഴുവന്‍ നിദ്രയിലായിരിക്കുമ്പോള്‍,നമ്മുടെ ഭാരതം ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. പക്ഷേ മൂന്നു പതിറ്റാണ്ട് തികയുന്നതിന് മുന്‍പ് 1975 ആഗസ്റ്റ് 7-ന് ആദരണീയ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്‍ തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു ‘മൂങ്ങകള്‍ക്കും കുറുക്കന്മാര്‍ക്കും ഇന്നൊരു സദ്യയാണ്. അവരുടെ ഓലിയിടലും കൂവലും എല്ലായിടത്തും കേള്‍ക്കുന്നു. എന്നാല്‍ രാത്രി എത്ര തന്നെ ഇരുളടഞ്ഞതായാലും പ്രഭാതം വന്നേ പറ്റു’. ജെ.പി എന്ന ആ വന്ദ്യവയോധികനെ കൊണ്ട് ഇങ്ങനെ എഴുതിച്ച ആ സ്ഥിതി വിശേഷമാണ് ‘അടിയന്തരാവസ്ഥ’. സംഘര്‍ഷാത്മകവും നിദ്രാവിഹീനങ്ങളുമായ 630 ദിനങ്ങള്‍.
സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷ് ഭരണകാലത്തോ രണ്ട് ലോകമഹായുദ്ധങ്ങളുടെ സമയത്തോ സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങളിലോ ഇങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടായില്ല. സ്വാതന്ത്ര്യാനന്തരം നെഹ്‌റുവിന്റെ കാലത്ത് അഭയാര്‍ത്ഥി പ്രശ്‌നം, വര്‍ഗീയ ലഹളകള്‍, കല്‍ക്കട്ട തിസീസിന്റെ ഭാഗമായുണ്ടായ കമ്മ്യൂണിസ്റ്റ് സായുധ കലാപങ്ങള്‍, കാഷ്മീര്‍-ഹൈദ്രബാദ്-ജുനഗഡ് പ്രശ്‌നങ്ങള്‍, ഭാഷസംസ്ഥാന പ്രക്ഷോഭങ്ങള്‍, ചൈനീസ് ആക്രമണങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും മനുഷ്യാവകാശങ്ങള്‍ ചവിട്ടി അരയ്ക്കപ്പെട്ടില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കാലത്ത് പഞ്ചാബി സുബാസമരം, പാകിസ്ഥാന്‍ ആക്രമണം എന്നിവയും ഇന്ദിര ഗാന്ധിയുടെ ഭരണത്തിന്റെ ആദ്യപാദങ്ങളില്‍ ബംഗാള്‍, ആന്ധ്രാ, കേരളം എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായ നക്‌സല്‍ ആക്രമണം ഉണ്ടായപ്പോഴും ഇങ്ങനെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. 1971-ലെ യുദ്ധത്തിന്റെ ഭാഗമായുള്ള ഒരു അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ എന്തിനായിരുന്നു വീണ്ടുമൊരു അടിയന്തരാവസ്ഥ?
1972 ആഗസ്ത് 15-ന് ഇന്ത്യ 25-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലോക്‌സഭാ ഒരു പ്രത്യേക അര്‍ധരാത്രി സമ്മേളനം വിളിച്ചു ചേര്‍ത്തു.1857 മുതല്‍ നാളിതുവരെ നടന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ‘എല്ലാവരോടും സൗഹൃദം, ആരോടും വിധേയത്വമില്ലായ്മ’ എന്നതാണ് ലക്ഷ്യം എന്ന് ഇന്ദിര ഗാന്ധി വ്യക്തമാക്കി. വരും നാളുകളില്‍ ഭാരതം ഇന്ദിരയുടെ സൗഹൃദത്തിന്റെ ചൂടും ചൂരും അറിഞ്ഞു. സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും വികസനത്തിലും കുതിപ്പുണ്ടായെങ്കിലും ഗ്രാമീണരില്‍ 40 ശതമാനവും നഗരവാസികളില്‍ 50 ശതമാനവും ‘ഏറ്റവും കുറഞ്ഞ ജീവിത നിലവാരത്തില്‍’ തന്നെ തുടര്‍ന്നു.
നെഹ്‌റു-ശാസ്ത്രി-ഇന്ദിര
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണശേഷം താനായിരിക്കും പ്രധാനമന്ത്രി എന്ന് ഇന്ദിരാഗാന്ധി ധരിച്ചിരുന്നു. പക്ഷേ ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് പ്രധാനമന്ത്രിയായത്. ഇത് ഇന്ദിരഗാന്ധിക്ക് ഏറ്റ ഒരടിയായിരുന്നു. ശാസ്ത്രി ചെറിയ ശരീരവും, വിശാലമായ ലക്ഷ്യബോധവുമുള്ള പ്രധാനമന്ത്രി ആണെന്ന് 1965-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം തെളിയിച്ചു. പക്ഷേ താഷ്‌ക്കന്റില്‍ വെച്ചുണ്ടായ ശാസ്ത്രിയുടെ ആകസ്മികവും നിഗൂഢവുമായ മരണം ഭാരതത്തിന് ഏറ്റ ആഘാതമാണ്. ഒടുവില്‍ ഇന്ദിരയ്ക്ക് നറുക്ക് വീണു. അധികാരം പൂര്‍ണ്ണമായി തന്റെ കൈക്കുമ്പിളില്‍ ആക്കാന്‍ രാഷ്ട്രപതി, കോണ്‍ഗ്രസ് പ്രസിഡന്റ്, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങി സര്‍ക്കാരിന്റെ ഉന്നതപദവികളിലേക്ക് തന്റെ ഏറാന്മൂളികളെ നിയമിച്ചു. കാമരാജിനെ പോലുള്ള അതിശക്തനായ നേതാവിനെ സ്ഥാനഭ്രഷ്ടനാക്കിയിട്ട് ഡി. കെ.ബാറുവയെ ദേശീയ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റാക്കി കൊണ്ട് ദേശീയ കോണ്‍ഗ്രസ്സില്‍ നിന്ന് ഇന്ദിര കോണ്‍ഗ്രസ്സിലേക്കുള്ള പരിണാമം പൂര്‍ണമാക്കി. ആന്ധ്രയിലെ മുഖ്യമന്ത്രിയെ പുറത്താക്കിയപ്പോള്‍ ആന്ധ്രായിലെ ഒരു ആനുകാലിക പ്രസിദ്ധീകരണം അഭിപ്രായപ്പെട്ടു ‘ആന്ധ്രാപ്രദേശില്‍ പുതിയതായി ആരു വന്നു എന്നത് ഒരു വിഷയമല്ല അധികാരക്കസേരയിലേറുന്നത് ആരായാലും അയാള്‍ക്ക് നിലനില്‍പ്പ് വേണമെങ്കില്‍ ന്യൂദല്‍ഹിയിലെ വനിത തുണയ്ക്കണം, ഹൈദ്രാബാദിലെ നിയംസഭാംഗങ്ങളോ ആന്ധ്രായിലെ മണ്ഡലങ്ങളോ സഹായിക്കില്ല’.
14 ബാങ്കുകളുടെ ഭരണം ഏറ്റെടുത്തതും പ്രിവിപേഴ്‌സ് നിര്‍ത്തലാക്കിയതും ഇന്ദിര ഗാന്ധിയുടെ പുരോഗമന നടപടികളായി കൊട്ടിഘോഷിക്കപ്പെട്ടു. പാവങ്ങളുടെ രക്ഷക എന്ന പ്രതിച്ഛായ ഇന്ദിരപക്ഷം സൃഷ്ടിച്ചെടുത്തു. പ്രതിയോഗികളെ മുതലാളിത്തത്തിന്റെ മൂടുതാങ്ങികള്‍, സാമ്രാജ്യത്വത്തിന്റെ ഏജന്റുമാര്‍ എന്നൊക്കെ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ മുദ്രകുത്തി. ജനസംഘം, സംഘടന കോണ്‍ഗ്രസ് എന്നിവരായിരുന്നു പ്രതിയോഗികള്‍. ‘ഗരീബി ഹടാവോ’ എന്ന മുദ്രാവാക്യത്തിന്റെ മാന്ത്രികവലയത്തില്‍ അഴിമതി തഴച്ചുവളര്‍ന്നു. മധ്യപ്രദേശിലുള്ള ഒരു കേന്ദ്രമന്ത്രി ഒരു ഫ്രഞ്ചു വ്യാപരിയോട് പറഞ്ഞത് ഇങ്ങനെ: ‘ഞാന്‍ കരാര്‍ ഒപ്പിച്ചു തരാം. നിങ്ങള്‍ എനിക്ക് കമ്മീഷന്‍ തരണം”.
നിയമനിര്‍മ്മാണസഭയും ഭരണനിര്‍വ്വഹണവിഭാഗവും കൈപ്പിടിയില്‍ ഒതുക്കിയതിന് ശേഷം ഇന്ദിരാഗാന്ധി നീതിപീഠങ്ങള്‍ക്കു നേരെയാണ് തിരിഞ്ഞത്. അന്നത്തെ നിയമമന്ത്രിയെ കൊണ്ട് പ്രധാനമന്ത്രിയോടും അവരുടെ നയങ്ങളോടും കൂറുള്ളവരായിരിക്കണം നീതിപീഠം എന്ന് പ്രസ്താവനയിറക്കി. മൗലികാവകാശങ്ങള്‍ക്കെതിരായ ഒരു നിയമം റദ്ദു ചെയ്യാന്‍ സഹായിച്ചു എന്നത് കൊണ്ട് എ.എന്‍.ഗ്രോവല്‍, കെ.എസ്.ഹെഡ്‌ഗെ, കെ.എം. ഷേലത്ത് എന്നീ ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് 1973 ഏപ്രില്‍ 25-ന് ഏ.ന്‍.റേയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ നടപടിയെ വിമര്‍ശിച്ചു കൊണ്ട് മുതിര്‍ന്ന സര്‍വോദയ നേതാവ് ജയപ്രകാശ് നാരായണ്‍ പ്രധാനമന്ത്രിക്ക് എഴുതിയ ഒരു കത്തില്‍ ഇങ്ങനെ ചോദിച്ചു ‘സുപ്രീം കോടതിയെ അതാതു കാലത്തെ സര്‍ക്കാരിന്റെ ഒരു ജന്തുവായി തീര്‍ക്കാനുള്ള ശ്രമമാണോ?’-യെന്ന്.
ജെപിയുടെ രംഗപ്രവേശനം
1973ല്‍ ഗുജറാത്തില്‍ ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്നു. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാരിന് നേതൃത്വം കൊടുത്തത് ‘ചിമന്‍ ചോര്‍’ എന്ന് കുപ്രസിദ്ധി നേടിയ മുഖ്യമന്ത്രി ചിമന്‍ ഭായി പട്ടേല്‍ ആയിരുന്നു. 1974 ജനുവരിയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ‘നവ നിര്‍മാണ്‍’ അഥവാ നവോത്ഥാന പ്രസ്ഥാനം രൂപീകരിക്കുകയും സമരം ശക്തി പ്രാപിക്കുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായി. ബസുകളും സര്‍ക്കാര്‍ ഓഫീസുകളും തീവെയ്ക്കപ്പെട്ടു. ചിമന്‍ലാല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. ഗുജറാത്ത് പ്രസിഡന്റ് ഭരണത്തിലുമായി.
ഗുജറാത്തിലെ സംഭവങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ബിഹാറിലെ ദുര്‍ഭരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ആരംഭിച്ചു. വിലവര്‍ദ്ധന, അഴിമതി, സ്വജനപക്ഷപാതം, പൂഴ്ത്തിവെപ്പ്, കെടുകാര്യസ്ഥത എന്നീ അന്യായങ്ങള്‍ക്കെതിരെ ‘പൂരാ റേഷന്‍ പൂരാ കാം, നഹി തോ ഹോംഗാ ഛത്താ ജാം’ (പൂര്‍ണ റേഷന്‍ പൂര്‍ണ തൊഴില്‍, ഇല്ലെങ്കില്‍ ജീവിതം ഞങ്ങള്‍ സ്തംഭിപ്പിക്കും) എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം ആരംഭിച്ചു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരീക്ഷത്തിന്റെ നേതൃത്ത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഇതര വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപീകരിച്ച ‘ഛാത്ര സംഘര്‍ഷ സമിതി’യുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് ജയപ്രകാശ് നാരായണ്‍ സമരത്തില്‍ രംഗപ്രവേശം ചെയ്തതോടെ ‘ബിഹാര്‍ സമരം’ ‘ജെ.പി പ്രസ്ഥാനമായി’ മാറുകയും പ്രക്ഷോഭത്തിന് ദേശീയ മാനം കൈവരുകയും ചെയ്തു. വ്യാപകമായ സമരത്തെ നേരിടാന്‍ തുനിഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജുണ്‍ 5-ന് പാട്‌നയിലെ തെരുവുകളിലൂടെ ഏകദേശം 5ലക്ഷം പേരുടെ ഒരു കൂറ്റന്‍ ജാഥ കടന്നുപോയി. പ്രകടനം ഗാന്ധി മൈതാനിയില്‍ സമാപിക്കുകയും അവിടെ വെച്ച് ജെ.പി. സമ്പൂര്‍ണ വിപ്ലവത്തിന് ആഹ്വാനം നല്‍കുകയും ഉണ്ടായി. ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ജെ.പി പറഞ്ഞു ‘നിങ്ങള്‍ ഏറെ ത്യാഗം സഹിക്കേണ്ടി വരും, ദുരിതം അനുഭവിക്കേണ്ടിവരും, ലാത്തിയും വെടിയുണ്ടയും നേരിടേണ്ടി വരും, ജയിലുകള്‍ നിറയ്‌ക്കേണ്ടി വരും, സ്വത്തുുക്കള്‍ കണ്ടുകെട്ടപ്പെടും. എങ്കിലും ഒടുവില്‍ പ്രക്ഷോഭത്തിന് അര്‍ത്ഥമുണ്ടാവും’. അങ്ങനെ ഒടുവില്‍ ബിഹാര്‍ സര്‍ക്കാറിനെ പിരിച്ചു വിട്ടു. ഇതിനോടൊപ്പം സോഷ്യലിസ്റ്റായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്ത്വത്തില്‍ നടന്ന റയില്‍വേ സമരം രാജ്യത്തെ ആകമാനം മരവിപ്പിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപനം
1975 ജൂണ്‍12-ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കുകയും 6 വര്‍ഷത്തേക്ക് അയോഗ്യത കല്‍പിക്കുകയും ചെയ്തു. 1971-ലെ റായ്ബറേലി തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടി വിജയിച്ചു എന്ന് എതിര്‍ സ്ഥാനാര്‍ഥി രാജ്‌നാരായണ്‍ നല്‍കിയ ഹര്‍ജിയിന്മേലായിരുന്നു വിധി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷവും കോണ്‍ഗ്രസ്സിലെ തന്നെ ചില എംപിമാരും പ്രതിഷേധ പ്രകടനം നടത്തി. ജൂണ്‍ 25-ന് രാംലീല മൈതാനത്ത് നടന്ന ജനകീയ പ്രക്ഷോഭത്തില്‍ ജയപ്രകാശ് നാരായണ്‍, നാനാ ജി ദേശ്മുഖ് എന്നിവര്‍ പങ്കെടുത്തു.’സിംഹാസനം ഒഴിയുക ജനങ്ങളിതാ വരുന്നു’ എന്ന മുദ്രാവാക്യത്തിന്റെ പ്രകമ്പനം പ്രധാനമന്ത്രി കസേരയെ പോലും വിറപ്പിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് ഡി. കെ.ബറുവ ഇതിന് മറുപടിയെന്നോണം ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യ ഇന്ദിരയും’ എന്ന് പ്രസ്താവനായിറക്കി.1975 ജൂണ്‍ 25-ന് അലഹബാദ് വിദ്ധിക്കു മേല്‍ സുപ്രീം കോടതിയില്‍ ഇന്ദിരാഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉപാധികളോടെ സ്റ്റേ അനുവദിച്ചു. ഈ തക്കം മുതലാക്കി 1975 ജൂണ്‍ 25-ന് അര്‍ദ്ധരാത്രിയില്‍ ക്യാബിനറ്റ് കൂടാതെ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലിയെ കൊണ്ട് രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിച്ചു.
1975 ജൂണ്‍ 26 മുതല്‍1977 മാര്‍ച്ച് 20 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥ ഭാരത ചരിത്രത്തിലെ ഇരുളടഞ്ഞ എടുകളാണ്.
ദേശീയ നേതാക്കളെ മണിക്കൂറുകള്‍ക്കകം തുറങ്കിലടച്ചു. ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ.അദ്വാനി, അശോകമേത്ത, രാജ്‌നാരായണ്‍, ചന്ദ്രശേഖര്‍ എന്നിവരെ രാത്രി തന്നെ ജയിലില്‍ അടച്ചു. ദല്‍ഹിയിലെ പത്രങ്ങള്‍ പുറത്തു വരാതിരിക്കാന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പൗരാവകാശങ്ങള്‍ എടുത്തുകളഞ്ഞു. രാഷ്ട്രീയ സ്വയം സേവക സംഘ് ഉള്‍പ്പെടെ 26 സംഘടനകളെ നിരോധിച്ചു. പത്ര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മിസ (ആഭ്യന്തര സുരക്ഷിതത്വ നിയമം), ഡി.ഐ.ആര്‍ (രാജ്യ രക്ഷ നിയമം) എന്നിവ നിരങ്കുശം പ്രയോഗിച്ചു. ഭാരതം അങ്ങനെ ഒരു ഫാസിസ്റ്റ് തടവറയായി.
‘ഒരു പട്ടി പോലും കുരച്ചില്ല, ഒരു ഈച്ച പോലും പറന്നില്ല’
അടിയന്തിരാവസ്ഥയുടെ കാലഘട്ടം പൊതുവെ ശാന്തമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആ സമയത്തെ മൂകത സമ്മതമായി വ്യാഖ്യാനിക്കുന്നത് തെറ്റാണ്. സെന്‍സര്‍ഷിപ് മൂലം പത്രസ്വാതന്ത്ര്യം നഷ്ടപ്പെട്ടത് കൊണ്ട് പല സത്യങ്ങളും തമസ്‌കരിക്കപ്പെട്ടു. ഈ കാലഘട്ടത്തെ ഒരു ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ നിരീക്ഷിച്ചത്’ ഭാരതം നിഗൂഢമാം വിധം സാധാരണമായിരുന്നു’ എന്നാണ്. മധ്യവര്‍ഗ്ഗം അടിയന്തരാവസ്ഥയെ മുക്തകണ്ഠം സ്വാഗതം ചെയ്തു. കുറ്റകൃത്യനിരക്ക് കുറഞ്ഞു, ട്രെയിനുകള്‍ കൃത്യ സമയം പാലിച്ചു, ട്രേഡ് യൂണിയനുകള്‍ ഇല്ല, സമരങ്ങളില്ല. മധ്യവര്‍ഗ്ഗത്തിന്റെ നിശബ്ദതക്ക് ഒരൊറ്റ ഉദാഹരണം മതി. അടിയന്തരാവസ്ഥക്കെതിരെ ഒറ്റ ഉദ്യോഗസ്ഥര്‍ പോലും രാജിവെച്ചില്ല. പ്രതിഷേധ പ്രകടങ്ങളില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണവും വിരലിലെണ്ണാവുന്നതാണ്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ഫാലി നരിമാന്‍, റിസര്‍വ് ബാങ്ക് ഉപദേശകനായിരുന്ന എം.എല്‍.ദന്ത്വാല, ബാഗറാം തുല്‍പുലേ എന്നിവര്‍ അതില്‍ ചിലരായിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളുടെ അഭിപ്രായത്തില്‍ സമരനുകൂലികള്‍ക്കും,നേതാക്കന്മാര്‍ക്കും ജയില്‍വാസം സുഖകരമായിരുന്നു എന്നാണ്.
ചരിത്രത്തില്‍ രേഖപ്പെടുത്താത്തത്
പക്ഷേ യഥാര്‍ത്ഥ ചിത്രം ഭീകരമാണ്. അടിയന്തരാവസ്ഥയുടെ മറവില്‍ ഇന്ദിരാഗാന്ധി നിരവധി നിയമങ്ങള്‍ ഭരണഘടനയില്‍ എഴുതി ചേര്‍ത്തു. 38 മുതല്‍42 വരെയുള്ള ഭരണഘടനഭേദഗതി ഏകാധിപത്യത്തിന്റെയും അധികാരഭ്രാന്തിന്റെയും തെളിവാണ്. ഡോ. അംബേദ്കര്‍ ചിട്ടപ്പെടുത്തിയ ഭരണഘടനയില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ തിരുകിക്കയറ്റി. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന ജി.പാര്‍ത്ഥസാരഥിയെ കൊണ്ട് ഭാരത ചരിത്രത്തെ നെഹ്രുകുടുംബത്തിനും കോണ്‍ഗ്രസ്സിനും അനുകൂലമായി തിരുത്തി. പിന്നീട് മൊറാര്‍ജി ദേശായിയുടെ കാലത്താണ് ഈ വ്യാജ ചരിത്രനിര്‍മ്മിതി തിരിച്ചറിയപ്പെട്ടത്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പാകത്തില്‍ ‘ഗരീബി ഹടാവോ’ പോലെയുള്ള മുദ്രാവാക്യങ്ങളും ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്‌സ് നിര്‍ത്തലാക്കല്‍, ഇരുപതിന പരിപാടികള്‍ എന്നീ നടപടികളിലൂടെ ഇന്ദിരാഗാന്ധി കൃത്രിമമായ ഒരു പരിവേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പക്ഷേ ക്ഷാമവും ദുരിതവും വര്‍ദ്ധിച്ചുവന്നു. വിലക്കയറ്റം, അധികനികുതി എന്നിവ മൂലം ജനങ്ങള്‍ പൊറുതിമുട്ടി.
$’കൊടും ദാരിദ്ര്യം കൊണ്ട് മൂത്ത കുട്ടിയ്ക്കു ഭക്ഷണം കൊടുക്കാനില്ലാതെ വന്നതില്‍ നിരാശ വന്ന അമ്മ രണ്ടാമത്തെ കുട്ടിയെ 51 രൂപയ്ക്ക് വിറ്റു (Amritha Bazar Pathrika 09101974)
$’തിരുവനന്തപുരം: കേരളത്തിലെ അരി റേഷന്‍ ഇന്നുമുതല്‍ 4 ഔണ്‍സായി കുറച്ചു(മലയാള മനോരമ 25-05-1973)
ഈ വാര്‍ത്ത തലക്കെട്ടുകള്‍ ആ കാലഘട്ടത്തിലെ ഭീകരാവസ്ഥ വ്യക്തമാക്കുന്നു. സഞ്ജയ് ഗാന്ധിയുടെ അഞ്ചിനപരിപാടികള്‍ മൂലം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി. ലക്ഷക്കണക്കിന് ആളുകളെ കോളനികളില്‍ നിന്ന് കുടിയിറക്കി വിട്ടു. ബുള്‍ഡോസറും പോലീസിനെയും ഉപയോഗിച്ച് നിരവധി കോളനികള്‍ ഇടിച്ചു നിരത്തി. കുടുംബാസൂത്രണം എന്ന പേരില്‍ ആളുകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി. പ്രമുഖ ചരിത്രകാരനായ എം.ജി.എസ്.നാരായണന്‍ തന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഈ കാലഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് ഉണ്ടായ അനുഭവം അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജാലകങ്ങളില്‍’ എഴുതിയിരിക്കുന്നത് ഇങ്ങനെ: ‘അപ്പോള്‍ കേരളത്തിന് പുറത്ത് അടിയന്തരാവസ്ഥ ശരിക്കും ഭീകരമായിരുന്നു. ബിപന്റെ (ചരിത്രകാരനായ ബിപിന്‍ ചന്ദ്ര) സംഭാഷണത്തില്‍ നിന്നാണ് ഇന്ദിര ഗാന്ധിയോടും കോണ്‍ഗ്രസ്സിനോടും അവരുടെ നയങ്ങളോടും വളരെയധികം ആദരവുണ്ടായിട്ടുപോലും യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അനുഭവിച്ച ദുരിതങ്ങള്‍ ഞാന്‍ കുറെയൊക്കെ മനസ്സിലാക്കിയത്. നൂറുകണക്കിന് പാവങ്ങളുടെ നിര്‍ബന്ധിതമായ വന്ധ്യംകരണത്തെപ്പറ്റിയും വിമര്‍ശിക്കുന്നവരെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെ പറ്റിയും ക്യാമ്പസിലെ അച്ചടക്കത്തെ പറ്റിയും ധാരാളം കഥകള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നു.’
അടിയന്തരാവസ്ഥയോടെ കുപ്രസിദ്ധി നേടിയ നിയമമാണ് മിസ(Maintenance of Internal Security Act) ഈ നിയമപ്രകാരം നിരവധി ആളുകളെ കാരണം പോലും കാണിയ്ക്കാതെ അറസ്റ്റ് ചെയ്യുകയും, ജയിലില്‍ അടയ്ക്കുകയും, പീഡിപ്പിക്കുകയും ചെയ്തു. Maitenance of IndiraSanjay Act അഥവാ ഇന്ദിര- സഞ്ജയ് പരിപാലന നിയമം എന്ന് ജനങ്ങള്‍ കളിയാക്കി.
എഴുത്തോ നിന്റെ കഴുത്തോ!
പത്രസ്വാതന്ത്ര്യത്തിന് ഏറ്റ വിലക്ക് അടിയന്തരാവസ്ഥയുടെ ഫാസിസ്റ്റ് മുഖമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനും അറസ്റ്റുകള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും എതിരായ ബഹുജന ശബ്ദം നിശ്ശബ്ദമാക്കാന്‍ സെന്‍സര്‍ഷിപ്പ് കൊണ്ട് കഴിഞ്ഞു. ഈ സമയത്ത് തമിഴ് പത്രപ്രവര്‍ത്തകനായ ചോ രാമസ്വാമി ഇന്ദിരാഗാന്ധിയെ തുഗ്‌ളക്കിനോട് ഉപമിച്ചു. ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു പരസ്യം ഇങ്ങനെ:’-DEMO’Cracy- അന്തരിച്ചു. ഭാര്യT.Ruth, മകന്‍ L. I.Bertie, പെണ്ണ്മക്കള്‍ Faith, ഹോപ്പ്, ജസ്റ്റിസ് (ജനാധിപത്യം അന്തരിച്ചു. ഭാര്യ സത്യം, മകന്‍ സ്വാതന്ത്ര്യം. പെണ്‍മക്കള്‍ വിശ്വാസം, പ്രത്യാശ, നീതി).
കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ അടിയന്തരാവസ്ഥയോടുള്ള മൃദുസമീപനം മൂലം പഞ്ചപുച്ഛമടക്കി സര്‍ക്കാര്‍ നല്‍കിയ എല്ലിന്‍ കഷ്ണവും നുണഞ്ഞുകൊണ്ടിരുന്നപ്പോള്‍ ലോകസംഘര്‍ഷസമിതി ജനങ്ങളിലേക്ക് സത്യം എത്തിക്കുക എന്ന വെല്ലുവിളി സ്വീകരിച്ചു. ‘കുരുക്ഷേത്രം’ എന്ന പത്രിക മാസത്തില്‍ രണ്ടു വീതം ഏറെ സ്ഥലങ്ങളില്‍ നിന്ന് ഒരേസമയം പ്രസിദ്ധീകരിച്ചു.’സുദര്‍ശനം’, ‘ദിഗ്‌വിജയ’ എന്നിങ്ങനെ കേരളത്തില്‍ സമാന്തര പ്രസിദ്ധീകരണങ്ങള്‍ സജീവമായി നിന്നത് മൂലം ജനങ്ങളിലേക്ക് സത്യം എത്തി. കര്‍ണാടകത്തില്‍ കാഹളം, തമിഴില്‍ പോരാട്ടം, മറാഠിയില്‍ അസ്‌ലി സമാചാര്‍, ബംഗാളില്‍ ജനസംഗ്രാം, ഹിന്ദിയില്‍ സമാചാര്‍; ഇംഗ്ലീഷില്‍ സ്ട്രഗിള്‍, വള്‍ക്കാനോ, റെസിഡന്‍സ് എന്നിങ്ങനെ നിരവധി പത്രങ്ങളിലൂടെ സമ്പൂര്‍ണ്ണമായ ഒരു പത്രപ്രവര്‍ത്തന ശൃംഖല ലോകസംഘര്‍ഷ സമിതി രാജ്യത്തുടനീളം സൃഷ്ടിച്ചിരുന്നു.
തലകുനിയ്ക്കാന്‍ പറഞ്ഞപ്പോള്‍ നിലത്തു കിടന്നിഴയാന്‍ തയ്യാറായ ബുദ്ധിജീവികളും എഴുത്തുകാരുമായിരുന്നു ഭൂരിപക്ഷം. ബോംബെ സത്യഗ്രഹത്തില്‍ പങ്കെടുത്തു കൊണ്ട് പ്രമുഖ മറാഠി എഴുത്തുകാരി ദുര്‍ഗ ഭാഗവതും,’ഇനി ഞാന്‍ എഴുതില്ല’ എന്ന് പ്രഖ്യാപിച്ചു കൊണ്ട് ആനന്ദ് ശങ്കര്‍ റേയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഹിന്ദി നോവലിസ്‌റ് ഫണീശ്വരനാഥ് രേണു തനിയ്ക്ക് ലഭിച്ച ‘പത്മശ്രീ’ പുരസ്‌കാരവും, ശിവരാമകാരന്ത് ‘പത്മഭൂഷണ്‍’ പുരസ്‌കാരവും തിരികെ നല്‍കി പ്രതിഷേധിച്ചു. കേരളത്തില്‍ അടിയന്തരാവസ്ഥയുടെ കര്‍ക്കശ്യത്തിനെതിരെ പ്രതിഷേധിച്ച എഴുത്തുകാര്‍ ഒ.വി.വിജയന്‍, ആനന്ദ്, എം.പി.നാരായണപിള്ള, എം.സുകുമാരന്‍, വി.കെ.എന്‍, കാക്കനാടന്‍, കെ.അയ്യപ്പപണിക്കാര്‍, വൈലോപ്പിള്ളി എന്നിവരാണ്. എഴുത്തുകാരുടെ മൗനത്തിന് വിരാമം കുറിച്ചു കൊണ്ട് ഈ കാലഘട്ടത്തില്‍ സാഹിത്യകാരന്മാരുടെ ശബ്ദമായിമാറാന്‍ എം.എ. സാറെന്ന എം.എ.കൃഷ്ണന്റെ നേതൃത്വത്തില്‍ ‘തപസ്യ കലാസാഹിത്യ വേദിക്ക്’ സാധിച്ചു. പുരോഗമന സാഹിത്യ കാപട്യങ്ങള്‍ക്ക് മറുപടിയായി സാംസ്‌കാരിക കേരളത്തിന്റെ തിലകക്കുറിയായി തപസ്യ ഇന്നും നിലനില്‍ക്കുന്നു.
കമ്മ്യൂണിസ്റ്റ് നിസ്സംഗത
കേരളത്തിലെ മുഖ്യ പ്രതിപക്ഷവും ഒപ്പം തന്നെ ഭാരതത്തില്‍ മുഴുവന്‍ സ്വാധീനമുണ്ടായിരുന്നിട്ടു പോലും എന്തുകൊണ്ടാണ് മാര്‍ക്‌സിസ്റ്റുകാര്‍ അടിയന്തരാവസ്ഥയോട് നിസ്സംഗത പുലര്‍ത്തിയത് എന്ന സംശയത്തിന് ഉത്തരമായി 3 രേഖകള്‍ അവതരിപ്പിക്കുന്നു.
1 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് എസ്.എ.ഡാങ്കെ പറഞ്ഞത് ‘വലതു പിന്തിരിപ്പന്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരം പിടിച്ചെടുക്കാന്‍ നടത്തിയ പൈശാചിക ശ്രമത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ മുന്‍കൂട്ടി പരാജയപ്പെടുത്താന്‍ കഴിഞ്ഞു.’
2 കമ്മ്യൂണിസ്റ്റ് സൈന്ധാന്തികനായ എന്‍.ഇ.ബലറാം ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലഘു ചരിത്രം’ എന്ന തന്റെ പുസ്തകത്തില്‍ എഴുതി: ‘ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥ കാലത്ത് ഭരണത്തില്‍ പങ്കാളികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ(സി.പി.ഐ) ഭാഗത്തു നിന്നുണ്ടായ അത്ര എതിര്‍പ്പുപോലും അടിയന്തരാവസ്ഥയുടെ ബദ്ധശത്രുക്കള്‍ എന്ന് കൊട്ടിഘോഷിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നു കേരളത്തിലുണ്ടായില്ല’
3 സി.പി.ഐ നേതാവും അടിയന്തരാവസ്ഥ കാലത്ത് കേരള മുഖ്യമന്ത്രിയുമായിരുന്ന സി.അച്യുതമേനോന്‍’ ഒന്നാമതായി ആര്‍ക്കെതിരായിട്ടാണു അടിയന്തിരാധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്നും നാം പരിശോധിക്കണം, വലതു പക്ഷ ശക്തികള്‍ക്കെതിരായിട്ടാണ് അല്ലാതെ ഇടതുപക്ഷപാര്‍ട്ടികള്‍ക്കോ ശക്തികള്‍ക്കോ എതിരായിട്ടല്ല.’
എകെജി, ഇ.എം.എസ്, പിണറായി വിജയനെ പോലുള്ള പലരും അടിയന്തരാവസ്ഥക്ക് എതിരെയുള്ള സമരങ്ങളില്‍ പങ്കെടുത്തെങ്കിലും ഇടതുപക്ഷം പൊതുവെ എന്തുകൊണ്ട് നിശ്ശബ്ദമായിരുന്നു എന്ന് ഇതിലൂടെ വ്യക്തമാണ്.
രണ്ടാം സ്വാതന്ത്ര്യസമരപോരാളികളും പ്രസ്ഥാനങ്ങളും
ഗാന്ധിജി പറഞ്ഞിട്ടുണ്ട് ‘ഒരുപിടി ആളുകള്‍ക്ക് അധികാരം കയ്യാളാന്‍ അവസരം ലഭിക്കുമ്പോഴല്ല, മറിച്ചു ആ അധികാരം തെറ്റായി ഉപയോഗിക്കുന്നതിനെ നേരിടാന്‍ ജനങ്ങള്‍ ശക്തി സംഭരിക്കുമ്പോഴാണ് യഥാര്‍ത്ഥ സ്വരാജ്യം കരഗതമാകുന്നത്’ എന്ന്. പക്ഷെ ഗാന്ധിജിയുടെ പിന്മുറക്കാരാണ് എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ഡി.കെ.ബറുവ പറഞ്ഞു ‘ഇന്നത്തെ ഇന്ത്യയില്‍ പ്രതിപക്ഷ കക്ഷികളുടെ ആവശ്യമില്ല’. അടിയന്തരാവസ്ഥക്കാലത്തെ ഈ വൈരുധ്യത്തിനെതിരെ പ്രതിഷേധിക്കാന്‍ ജെ.പി.യുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ശക്തികള്‍ പ്രത്യയശാസ്ത്രം മറന്നു ഒന്ന് ചേര്‍ന്നു.
ലോകസംഘര്‍ഷസമിതി
അടിയന്തരാവസ്ഥയ്ക്കു മുന്‍പ് തന്നെ ലോകസംഘര്‍ഷസമിതി രൂപീകരിച്ചപ്പോള്‍ മൊറാര്‍ജി ദേശായി പ്രസിഡന്റും നാനാജി ദേശ്മുഖ് സെക്രട്ടറിയും അശോക് മേത്ത ട്രെഷറിയുമായിരുന്നു. പക്ഷെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മൊറാജി, നാനാജി, ദേശ്മുഖ് മുതലായവരെ അറസ്റ്റു ചെയ്തതുമൂലം എസ്.എം.ജോഷി പ്രസിഡന്റും രവീന്ദ്രവര്‍മ്മ സെക്രട്ടറിയുമായി സംഘര്‍ഷസമിതി പുനഃസംഘടിപ്പിക്കപ്പെട്ടു. കേരളത്തില്‍ സി.അച്യുതമേനോന്‍ മന്ത്രിസഭ അടിയന്തരാവസ്ഥ തന്റെ ശത്രുക്കളെ നിലക്ക് നിര്‍ത്താനുള്ള അവസരമായാണ് ഉപയോഗിച്ചത്. ഇതുമൂലം ലോകസംഘര്‍ഷസമിതിയുടെ കേരള ഘടകം പളനിയില്‍ വെച്ചാണ് രൂപീകരിച്ചത് (1975 സപ്തംബറില്‍). എന്‍.പി.മന്മഥന്‍ (സര്‍വോദയം), കെ.ഗോപാലന്‍ (സംഘടന കോണ്‍ഗ്രസ്സ്), പി.മാധവന്‍, കെ.കരുണാകരന്‍ (ആര്‍.എസ്സ്.എസ്സ്), സി.ജി.ജനാര്‍ദ്ദനന്‍ (സോഷ്യലിസ്റ്റ് പാര്‍ട്ടി), കെ.രാമന്‍പിള്ള, ടി.പി.വിനോദിനിയമ്മ (ജനസംഘം), പി.ഡി.ദേവസ്സിക്കുട്ടി, അഡ്വ.രാമചന്ദ്രന്‍ (പരിവര്‍ത്തനവാദികള്‍) എന്നിവരും പങ്കെടുത്തു. രാഷ്ട്രീയം മറന്ന് രാഷ്ട്രത്തിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒരേ വേദിയില്‍ എത്തിക്കാന്‍ സാധിച്ചത് ലോകസംഘര്‍ഷസമിതിയുടെ വിജയമാണ്.
1975 നവംബര് 14-മുതല്‍ രണ്ടുമാസകാലം ജില്ലാ കേന്ദ്രങ്ങളിലും താലൂക്കിലും നടത്തേണ്ട സമര പരിപാടികള്‍ നിശ്ചയിച്ചു.
നരനായാട്ട്
എത്ര തീവ്രമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നാലും ഒരൊറ്റ സമരഭടന്‍ പോലും അക്രമരഹിത്യം ഉപേക്ഷിക്കാന്‍ പാടില്ല. മറ്റൊന്ന്, അക്രമം എവിടെയെങ്കിലും കാണിക്കുന്നു എന്നറിഞ്ഞാല്‍ മുഴുവന്‍ സമരവും നിര്‍ത്തി വെയ്ക്കാന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് പൂര്‍ണ്ണ അധികാരമുണ്ട് എന്ന എം.പി.മന്മഥന്റെ നിര്‍ദ്ദേശത്തെ ശിരസ്സാവഹിച്ചുകൊണ്ടായിരുന്നു കേരളത്തിലെ സമരാനുകൂലികള്‍ പ്രവര്‍ത്തിച്ചത്.
പക്ഷെ പോലീസ് മര്‍ദ്ദനം അതിന്റെ എല്ലാ പരിധികളും ലംഘിച്ച് പൈശാചികമായ ഒരു താണ്ഡവം തന്നെയാണ് കേരളത്തില്‍ നടത്തിയത്. സമരക്കാരെ നഗ്‌നരാക്കി നിലത്തിട്ടു ചവിട്ടുക, സിഗരറ്റുകൊണ്ടു മുഖം പൊള്ളിക്കുക, കറന്റടിപ്പിക്കുക, നഖങ്ങള്‍ പിഴുതെടുക്കുക, നഖത്തിന്റെ ഇടയില്‍ മൊട്ടുസൂചി കയറ്റുക, പിന്നെ കേരളസ്‌പെഷ്യല്‍ ഉരുട്ടലും. ഇങ്ങനെയുള്ള ഭീകരമര്‍ദ്ദന മുറകള്‍ ഭാരതം മുഴുവന്‍ അരങ്ങേറിയെങ്കിലും സമരക്കാരുടെ ആത്മവീര്യത്തെ കെടുത്താന്‍ ഇത് അപര്യാപ്തമായിരുന്നു.
ജനാധിപത്യത്തിന്റെ സംരക്ഷകര്‍
ദേശീയതലത്തില്‍ ‘പാളയത്തില്‍ പട’ എന്ന് പറയുന്നത് പോലെ ഇന്ദിരാ കോണ്‍ഗ്രസ്സിലെ തന്നെ ചന്ദ്രശേഖര്‍, മോഹന്‍ധാരിയ, രാംധന്‍ എന്നിവര്‍ ജെ.പി. പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഏ.കെ.ജി, എന്‍.ജി.ഗോറെ, മോഹന്‍ധാരിയ, ജഗന്നാഥു റാവുജി മുതലായവര്‍ അടിയന്തരാവസ്ഥയേയും വ്യാജപ്രചാരണത്തെയും നിശിതമായി എതിര്‍ത്തു. വിവിധ സംസ്ഥാന അസംബ്ലികളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ചരണ്‍ സിംഗും, ഗുജറാത്തില്‍ ബാബുദായ് പട്ടേലും, കേരളത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടും, തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി കരുണാനിധിയും അടിയന്തരവസ്ഥയ്‌ക്കെതിരെ പ്രതികരിച്ചു.
കേരളത്തിലെ പ്രതിപക്ഷ നേതാക്കള്‍ പലരും അറസ്റ്റിലായി. എ.കെ.ജി, ഇ.എം.എസ്, ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, എം.ദേവകിയമ്മ, പി.നാരായണന്‍, തിരുവല്ല വിഷ്ണു നമ്പൂതിരി, കെ.എം.ജോര്‍ജ്ജ്, എം.പി.മന്മഥന്‍, ആര്‍.ബാലകൃഷ്ണപിള്ള, കെ.ശങ്കരനാരായണന്‍, അരങ്ങത്തില്‍ ശ്രീധരന്‍, സി.ബി.സി. വാര്യര്‍, തലവടി ഉമ്മന്‍, പി.പരമേശ്വരന്‍, സുശീല ഗോപാലന്‍ എന്നിങ്ങനെ കേരളത്തിലും ദേശീയതലത്തിലും പ്രമുഖരും സാധാരണക്കാരും അമ്മമാരും വിദ്യാര്‍ത്ഥികളും പ്രായമായവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ അടിയന്തരാവസ്ഥ എന്ന ഇരുള്‍ മാറ്റി സ്വാതന്ത്ര്യമാകുന്ന വെളിച്ചം പകരുന്നതിന് വേണ്ടി സമരം ചെയ്യുകയും ജയിലില്‍ കയറുകയും പീഡനം ഏല്‍ക്കുകയും ജീവത്യാഗം ചെയ്യുകയും ചെയ്തു.
ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ ആരാണ് എന്ന് കാലം തെളിയിച്ചു. ഏകാധിപത്യമല്ല പ്രതിപക്ഷത്തിനും അഭിപ്രായ സ്വാതന്ത്ര്യമുള്ള ജനാധിപത്യത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ സാധിക്കു എന്ന് ഏവര്‍ക്കും മനസ്സിലായി. മുഖ്യ പ്രതിപക്ഷം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥയില്‍ നിശ്ശബ്ദരായിരുന്നപ്പോള്‍ ആര്‍.എസ്.എസ്സിന്റെയും ജനസംഘത്തിന്റെയും നേതൃത്വത്തിലുള്ള ലോക സംഘര്‍ഷ സമിതി ആയിരുന്നു സമരത്തിന് മുന്നിട്ടു നിന്നത്. ഒപ്പം തന്നെ നക്‌സലേറ്റുകളും സോഷ്യലിസ്റ്റുകളും സമരത്തില്‍ പങ്ക് ചേര്‍ന്നു.
എകെജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഉന്നതമായ ആദര്‍ശമുള്ള സാധാരണക്കാരും വിദ്യാര്‍ത്ഥികളുമാണ് ജീവന്‍ ത്യജിച്ചതും ജീവന്‍ കൊടുത്തതും. ഇതുമൂലമാണ് ഇന്ദിരഗാന്ധി പത്തി താഴ്ത്തി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും. അങ്ങനെ 1977 മാര്‍ച്ച് 21-ന് മൊറാര്‍ജി ദേശായി മന്ത്രിസഭ അധികാരമേല്‍ക്കുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയുടെ പാഠമിതാണ് ‘ഭയ-കൗടില്യങ്ങള്‍ വളര്‍ത്തയില്ലൊരു നാടിനെയും’.
റഫന്‍സ്
———-
‘അടിയന്തിരാവസ്ഥയുടെ അന്തര്‍ ധാരകള്‍’, കെ.രാമന്‍പിള്ള, കുരുക്ഷേത്ര ബുക്‌സ്, കോഴിക്കോട്
‘മരണത്തെ വെല്ലുവിളിച്ചവര്‍’, കുരുക്ഷേത്ര പ്രകാശന്‍, എറണാകുളം, 2015
‘ദൈവത്തിലേക്കുള്ള വഴി’, കാ.ഭാ സുരേന്ദ്രന്‍, ഭാരതീയ വിചാരകേന്ദ്രം, തിരുവനന്തപുരം, 2013
‘അടിയന്തരാവസ്ഥയിലെ ഒളിവുരേഖകള്‍’, വാല്യം മൂന്ന്, ആര്‍.ഹരി രചനാ സമാഹാരം, കുരുക്ഷേത്രപ്രകാശന്‍
‘ഡാര്‍ക്ക് ഡേയ്‌സ് ഓഫ് ഡെമോക്രസി’ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, വ്യാസ ബുക്‌സ്, തിരുവനന്തപുരം, 2017
‘ഇന്ത്യ ഗാന്ധിജിയ്ക്കു ശേഷം’, രാമചന്ദ്രഗുഹ, ഡി.സി ബുക്‌സ്, കോട്ടയം, 2014
‘ജാലകങ്ങള്‍’, എം.ജി.എസ്. നാരായണന്‍, കറന്റ് ബുക്‌സ്, തൃശൂര്‍, 2018
‘സ്മൃതിദര്‍പ്പണം’, എം.പി.മന്മഥന്‍, ഡി.സി. ബുക്‌സ്, കോട്ടയം, 1995
‘ഒ.വി.വിജയന്റെ ലേഖനങ്ങള്‍’, ഒ.വി.വിജയന്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2005
‘ഓരം ചേര്‍ന്ന് നടന്നൊരാള്‍’, എം.എ. കൃഷ്ണന്റെ ജീവചരിത്രം, മനോജ് മനയില്‍, ബുദ്ധ ബുക്‌സ്, എറണാകുളം