ചൈന അതിന്റെ അയല്‍ക്കാര്‍ക്കെതിരെ, പ്രത്യേകിച്ച് ഭാരതത്തിനെതിരെ ഒരു ബഹുമുഖ യുദ്ധമാണ് നടത്തിവരുന്നത്. ഭാരതവുമായി മാത്രമല്ല ഇരുപതിലധികം മറ്റു രാജ്യങ്ങളുമായുള്ള തന്ത്രപരമായ അതിര്‍ത്തിത്തര്‍ക്കങ്ങളാണ് ആദ്യമുഖം. ചൈനയിലെയും ടിബറ്റിലെയും 90% ത്തിലധികം ബുദ്ധവിഹാരങ്ങള്‍ ചൈനീസ് സര്‍ക്കാരും പീപ്പിള്‍സ് ആര്‍മിയും ചേര്‍ന്ന് തകര്‍ത്തിട്ടുണ്ടെങ്കിലും അവരിപ്പോള്‍, വളച്ചൊടിച്ച ഒരു ചൈനീസ് ബുദ്ധമത സംസ്‌കാരം ചൈനയ്ക്കു ചുറ്റും പ്രചരിപ്പിക്കുകയാണ്. സത്യത്തില്‍ ലഡാക്ക്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ ചൈനീസ് താല്പര്യം കുടികൊള്ളുന്നത് ഈ പ്രദേശങ്ങളിലെ തനത് ബുദ്ധമതവും സംസ്‌കാരവും തകര്‍ക്കുന്നതിലാണ്.
ചില വികസന പദ്ധതികളെ എതിര്‍ക്കാനും അവരുടെ രഹസ്യ പദ്ധതികള്‍ നടപ്പാക്കാനുമായി അമേരിക്ക, ഭാരതം, യൂറോപ്പ് എന്നിവിടങ്ങളിലെ അക്കാദമിസ്റ്റുകള്‍, ബുദ്ധിജീവികള്‍, എന്‍.ജി.ഒ.കള്‍ എന്നിവരെ ആശയപരമായി വിലയ്‌ക്കെടുത്തുകൊണ്ടുള്ള ബൗദ്ധികവും സൈദ്ധാന്തികവുമായ ഒരു യുദ്ധവും ചൈന നടത്തിവരുന്നുണ്ട്. കോവിഡ്-19 പകര്‍ച്ചവ്യാധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്കുണ്ടായ പരാജയം ഐക്യരാഷ്ട്ര സംഘടനകളില്‍ പോലും അവര്‍ക്കുള്ള സ്വാധീനത്തിന്റെ സ്പഷ്ടമായ പ്രതിഫലനമാണ്. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും നിരവധി പൗരന്മാര്‍ക്ക് രോഗാണുക്കളടങ്ങിയ വിത്തുകളുടെ സൗജന്യ പാക്കറ്റുകള്‍ അയച്ചുകൊണ്ട് ചൈന മറ്റൊരു ജൈവായുധ യുദ്ധത്തിനും തുടക്കം കുറിച്ചതായി ഏറ്റവുമൊടുവില്‍ വാര്‍ത്ത വന്നിട്ടുണ്ട്. പക്ഷെ ഇവയ്‌ക്കെല്ലാമുപരി സാമ്പത്തിക ഘടകങ്ങളുടെ അധീശത്വവുമായാണ് ലോകത്തില്‍ ചൈന അക്രാമികമായി നിലകൊള്ളുന്നത്.
ഈയിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ചൈനയ്ക്ക് വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ ഉള്ളതായി വിവിധ നിരീക്ഷകര്‍ കരുതുന്നു. ഉദാഹരണമായി കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയ കടന്നുകയറ്റം ഡാര്‍ബക്ക് – ഷൈഓക് – ഡിബിഒ റോഡില്‍ ഭാരതം തുടക്കംകുറിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് എം.ഐ.ടിയിലെ പ്രൊഫ. ടെയ്‌ലര്‍ ഫ്രസീല്‍ പറയുന്നത്. കോവിഡ് -19 വ്യാപിച്ചതില്‍ അപഖ്യാതി നേരിട്ട ചൈന സ്വന്തം ശക്തി കാണിക്കാന്‍ നടത്തിയ ശ്രമമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഭാരതത്തിന്റെ ശ്രദ്ധ പാക് അതിര്‍ത്തിയില്‍ നിന്നു തിരിച്ചുവിട്ട് സൈന്യത്തെ ലഡാക്കിലേക്ക് മാറ്റാന്‍ നിര്‍ബ്ബന്ധിതമാക്കി, പാകിസ്ഥാനെ സഹായിക്കാനുള്ള നടപടിയായാണ് ചില നിരീക്ഷകര്‍ ഇതിനെ കാണുന്നത്. പാക്കധീന കാശ്മീരിനെ വീണ്ടെടുക്കാന്‍ ഭാരതം നടത്തിയേക്കാവുന്ന സൈനിക നടപടിയെ ഭയക്കുന്ന പാകിസ്ഥാന്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ചൈനയുടെ സഹായം തേടിയതുമാകാം.
എന്നാല്‍ ഇവയേക്കാള്‍ കൂടുതല്‍ സാമ്പത്തിക ഘടകങ്ങള്‍ക്കാണ് ഭാരതത്തോടുള്ള ചൈനയുടെ പ്രതികരണത്തില്‍ മുന്‍തൂക്കമുള്ളതായി കാണപ്പെടുന്നത്. ജി.ഡി.പിയില്‍ 2030ല്‍ ചൈന അമേരിക്കയെയും 2050ല്‍ ഭാരതം ചൈനയെയും മറികടക്കുമെന്ന് ഒരു ദശാബ്ദം മുമ്പ് ഓക്‌സ്‌ഫോഡ്, സിറ്റാഗ് സംഘങ്ങളുടെ രണ്ടു പഠനരേഖകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പഠനങ്ങള്‍ മികച്ച രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയതും രണ്ടു ഡസനിലധികം ഘടകങ്ങളെ അഥവാ മാനദണ്ഡങ്ങളെ പരിഗണിച്ചതുമാണ്. യു.പി.എയുടെ പരിതാപകരമായ ഭരണം നിലനില്‍ക്കുന്ന സമയത്തായിരുന്നു ഈ പഠനം. ഇത്തരമൊരു സാഹചര്യം ചൈനക്കൊരിക്കലും അംഗീകരിക്കാനാവില്ല. മോദി സര്‍ക്കാര്‍ ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രഖ്യാപിച്ചതോടെയാണ് ചൈന യഥാര്‍ത്ഥ അപകടം തിരിച്ചറിഞ്ഞത്. ഇതിന്റെ പ്രാധാന്യം ലോകത്തില്‍ മറ്റാരെക്കാളും നന്നായി ചൈനക്കറിയാം. കഴിഞ്ഞ 2-3 ദശാബ്ദങ്ങളിലെ ‘മെയ്ക് ഇന്‍ ചൈന’ പദ്ധതിയിലൂടെയാണ് ചൈന ഇന്നത്തെ സ്ഥിതിയിലേക്കുയര്‍ന്നത്. മേല്പറഞ്ഞ പദ്ധതിയിലൂടെ ഒരു വലിയ ഉല്പാദന കേന്ദ്രമായി മാറുകയാണെങ്കില്‍ അടുത്ത ഒന്നോ രണ്ടോ ദശാബ്ദം കൊണ്ട് ഭാരതം ചൈനയ്ക്ക് ഒരു ശക്തിയായ മത്സരാര്‍ത്ഥിയായി മാറും. ഇത്തരമൊരു അപകടകരമായ അവസ്ഥ ചൈന ഒരിക്കലും ആഗ്രഹിക്കുന്നില്ല.
രണ്ടാമതായി അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപാരയുദ്ധത്തില്‍ ഭാരതം ഇതുവരെ ബോധപൂര്‍വ്വം വിട്ടുനില്‍ക്കുകയാണെങ്കിലും ഭാവിയില്‍ അമേരിക്കയെ അനുകൂലിക്കുമെന്ന് ചൈന സംശയിക്കുന്നു. വ്യാപാരയുദ്ധം തുടരുകയാണെങ്കില്‍ അമേരിക്കയുടെ വ്യാപാര സാദ്ധ്യതയുടെ മുഖ്യപങ്ക് ഭാരതത്തിനു ലഭിക്കുമെന്ന് ചൈന ഭയപ്പെടുന്നു.
പല ബഹുരാഷ്ട്ര സ്ഥാപനങ്ങളും പാശ്ചാത്യ രാജ്യങ്ങളിലെ ഉല്പാദന സ്ഥാപനങ്ങളും കോവിഡ് 19ന്റെ സാഹചര്യത്തില്‍ കൂടുതല്‍ അനുകൂലമായ ദക്ഷിണ കൊറിയയിലേക്കും വിയറ്റ്‌നാമിലേക്കും ഭാരതത്തിലേക്കും ചുവട് മാറ്റുകയാണെന്ന് കിംവദന്തികളുണ്ട്. ചില ആക്റ്റിവിസ്റ്റുകളും ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും ഈ സ്ഥാപനങ്ങളെ ഭാരതത്തിലേക്കു വരാന്‍ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഈ സ്ഥാപനങ്ങളുടെ മടക്കം പെട്ടെന്ന് സാദ്ധ്യമല്ലെങ്കിലും ചൈനീസ് നേതാക്കളുടെ മനസ്സില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്താന്‍ ഈ ആവശ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സ്വയംപര്യാപ്തമായ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതി മെയ് 17-ന് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചൈനയുടെ ഭാരതവുമായുള്ള വ്യാപാരത്തിന് ഒരു വലിയ വെല്ലുവിളിയായാണ് ചൈന ഇതിനെ കാണുന്നത്. ചൈനയിലുള്ള വിദേശ സംരംഭകരെ ആകര്‍ഷിക്കാനുള്ള ഒരു തന്ത്രമായും അവര്‍ ഇതിനെ കാണുന്നു. ഗാല്‍വാന്‍ നദീ തീരത്തെ ഭാരതത്തിന്റെ റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിക്കൊണ്ട് ഭാരതവും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം മെയ് 4-ന് തന്നെ ആരംഭിച്ചിരുന്നുവെങ്കിലും ‘ആത്മനിര്‍ഭര്‍ ഭാരത്’ പ്രഖ്യാപിച്ച് ഒരു മാസത്തിനുശേഷമാണ് ഇത് ശക്തമായത്. ലഡാക്കിലെ ചൈനയുടെ താല്പര്യം മുഖ്യമായും സാമ്പത്തിക പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പശ്ചിമേഷ്യയിലേക്ക് നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിന് ചൈന നടപ്പാക്കുന്ന ‘വണ്‍ റോഡ് വണ്‍ ബെല്‍റ്റ്’ പദ്ധതി ചില വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഈസ്റ്റ് ലഡാക്ക് ലഭിക്കുകയാണെങ്കില്‍ സുരക്ഷിതമായ പകരം റോഡ് ഉണ്ടാക്കി ഇറാനിലൂടെ പശ്ചിമേഷ്യയിലെ അവരുടെ സാമ്പത്തിക താല്പര്യം വളര്‍ത്താമെന്ന് അവര്‍ കരുതുന്നു.
ലഡാക്കിലെ സംഘര്‍ഷത്തോടുള്ള പ്രതികരണമെന്ന നിലയില്‍ ഭാരതം 59 ചൈനീസ് ഐ.ടി. ആപ്ലിക്കേഷനുകള്‍ സുരക്ഷാകാരണങ്ങളാല്‍ നിരോധിക്കുകയുണ്ടായി. ആഗോള കമ്പോളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആപ്പുകളുടെ ഭാരതീയ കമ്പോളം വളരെ പരിമിതമായതിനാല്‍ ചൈനയ്ക്ക് വലിയ നഷ്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ഈ ആപ്പുകളെ പുതിയ പേരിലും രൂപത്തിലും സിംഗപ്പൂര്‍, മൗറീഷ്യസ് തുടങ്ങിയ മറ്റു കേന്ദ്രങ്ങളില്‍ നിന്ന് പുനരവതരിപ്പിക്കാന്‍ ചൈന നടത്തിയേക്കാവുന്ന സാദ്ധ്യതയും ശ്രദ്ധയോടെ ഭാരതം പിന്തുടരേണ്ടതുണ്ട്.
ഭാരത-ചൈന വ്യാപാരം
ഭാരത-ചൈന വ്യാപാരം രണ്ടായിരാമാണ്ട് വരെ വളരെ തുച്ഛമായിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദം കൊണ്ട് ഭാരതത്തിന്റെ ഇറക്കുമതി 45 മടങ്ങ് വര്‍ദ്ധിച്ച് 2018 സപ്തംബറില്‍ 4,67,490 കോടി രൂപയിലേക്ക് കുതിച്ചുചാടി. 2018ല്‍ ഭാരത-ചൈന വ്യാപാരം ആകെ 95.70 ബില്യണ്‍ ഡോളറായിരുന്നതില്‍ 76.87 ബില്യണ്‍ ഡോളറും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയായിരുന്നു. ഇതിന്റെ ഫലമായി 58.04 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി ഉണ്ടായി. 2019 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള ആകെ വ്യാപാരം 84.32 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം 11 മാസത്തെ ഇറക്കുമതി 68 ബില്യണ്‍ ഡോളറും വ്യാപരക്കമ്മി 51.68 ബില്യണ്‍ ഡോളറുമായിരുന്നു. വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് ഇത് 60 ബില്യണ്‍ ഡോളര്‍ കവിയും. 2019-20ല്‍ 5% ഇന്ത്യന്‍ കയറ്റുമതിയും 14% ഇറക്കുമതിയുമാണ് ചൈന കണക്കാക്കുന്നത്. ചൈനയുടെ മൊത്തം കയറ്റുമതിയായ 2275 ബില്യണ്‍ ഡോളറിന്റെ 2.7% മാത്രമാണ് ഭാരതത്തിലേക്കുള്ള കയറ്റുമതി എന്നതാണ് ഏറെ ശ്രദ്ധേയം. അതിനാല്‍ ചൈനയില്‍ നിന്നുള്ള മുഴുവന്‍ ഇറക്കുമതിയും നിരോധിച്ചാലും തുച്ഛമായ 2.7% കയറ്റുമതിയെ മാത്രമേ അത് ബാധിക്കുകയുള്ളൂ.
അതേ സമയം ഭാരതത്തിലെ ചില നിര്‍മ്മാണ മേഖലകളില്‍ പ്രത്യേകിച്ച് യന്ത്രങ്ങളുടെ നിര്‍മ്മാണം, ജൈവ രാസവസ്തുക്കള്‍, മരുന്ന് വ്യവസായം, ഇലക്ട്രിക്ക് – ഇലക്‌ട്രോണിക്‌സ് വ്യവസായം, മൊബൈല്‍ – ടെലഫോണ്‍ നിര്‍മ്മാണം എന്നീ മേഖലകളില്‍ ചൈനയുടെ ഉല്പന്നങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കുകയാണെങ്കില്‍ മേല്പറഞ്ഞ മേഖലകളിലെ നിരവധി ഉല്പാദകര്‍ ചുരുങ്ങിയ സമയംകൊണ്ട് ഉല്പന്ന വിതരണ ശൃംഖലയ്ക്ക് പുറത്താകും. മറ്റേതെങ്കിലും ഇറക്കുമതിയിലൂടെയോ പ്രാദേശിക ഉല്പന്നങ്ങള്‍ വികസിപ്പിച്ചോ ഈ വിടവു നികത്തുന്നതിന് സമയമെടുക്കും. ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയില്‍ ചെറുകിട, ലഘു, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന മുന്‍ഗണന ശരിയായ ദിശയിലുള്ള ഒരു നടപടിയാണ്. പക്ഷെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരമായി തദ്ദേശീയമായ ഉല്പന്ന വിതരണ ശൃംഖല വികസിപ്പിക്കുന്നതിന് രണ്ടോ മുന്നോ വര്‍ഷങ്ങള്‍ വേണ്ടിവരും.
എങ്കിലും ഭാരതീയ സമ്പദ്‌വ്യവസ്ഥയില്‍ ചൈനയ്ക്കുള്ള താല്പര്യം വ്യാപാരത്തിനും അപ്പുറമാണ്. പലതിലും സ്വന്തം പേര് വെളിപ്പെടുത്താതെ അവര്‍ നിരവധി ഭാരതീയ കമ്പനികളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ‘ഇന്‍വെസ്റ്റ് ഇന്ത്യ’ യുടെ നിഗമനമനുസരിച്ച് സിംഗപ്പൂര്‍ പോലുള്ള കേന്ദ്രങ്ങളില്‍ നിന്ന് നിയന്ത്രിക്കാവുന്ന ചൈനീസ് കമ്പനികള്‍ 800ലധികം ഭാരതീയ കമ്പനികളില്‍ നിര്‍ണ്ണായക പങ്ക് മുതല്‍ മുടക്കിയിട്ടുണ്ട്. ‘ഗേറ്റ്‌വേ ഹൗസ് റിപ്പോര്‍ട്ട്’ ഇതിനെ ശരിവെക്കുകയും ചൈനയില്‍ നിന്നുള്ള വിദേശനിക്ഷേപം കഴിഞ്ഞ വര്‍ഷം, 5നും 6നും ഇടയില്‍ ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കുകയും ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് 18 ഭാരതീയ യൂനികോം കമ്പനികളില്‍ ചൈന മുതല്‍ മുടക്കിയിട്ടുണ്ട്. ബിഗ് ബാസ്‌ക്കറ്റ്, ഫ്‌ളിപ്കാര്‍ട്ട്, ബൈജൂസ്, മെയ്ക് മൈ ട്രിപ്പ്, ഒല, ഒയോ, പേടൈം, പേടൈംമെയില്‍, സ്‌നാപ്പ് ഡീല്‍, സ്വിഗ്ഗി, സൊമാറ്റോ എന്നിവ ഇതില്‍ പെടും. അടുത്ത ഏതാനും വര്‍ഷങ്ങളിലായി ഭാരതീയ സ്റ്റാര്‍ട്ടപ്പുകളില്‍ ചൈന പണം നിക്ഷേപിക്കുകയും നന്നായി ചുവടുറപ്പിച്ചു കഴിഞ്ഞാല്‍ അവയെ ഏറ്റെടുക്കുകയും ചെയ്തുവരുന്നു.
ഇവ കൂടാതെ, ദേശീയ പാതകള്‍ ഉള്‍പ്പെടെ ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും ചൈനീസ് കമ്പനികളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്. പല പദ്ധതികള്‍ക്കും ആവശ്യമായ പണം നല്‍കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബാങ്കില്‍ (AIIB) ചൈനയ്ക്ക് 30% ഓഹരി പങ്കാളിത്തമുള്ളപ്പോള്‍ ഭാരതത്തിന്റെ പങ്കാളിത്തം 10%ല്‍ താഴെ മാത്രമാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കുകയാണെങ്കില്‍ ഇവയില്‍ നിന്നു പിന്‍വാങ്ങിയോ ഇവയില്‍ ചിലതിനു പണം നല്‍കുന്നത് നിര്‍ത്തലാക്കിയോ ചൈന തിരിച്ചടിക്കാനും സാദ്ധ്യതയുണ്ട്.
2010ല്‍ ഭാരതം സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് മുന്‍കൈയെടുത്ത തന്ത്രപരമായ സാമ്പത്തിക സംഭാഷണമാണ് (സ്ട്രാറ്റജിക് എക്‌ണോമിക് ഡയലോഗ് SED) ചൈനയില്‍ നിന്നുള്ള ഇറക്കുമതിയേയും ഭാരതത്തില്‍ ചൈനീസ് കമ്പനികളുടെ സാന്നിദ്ധ്യവും വര്‍ദ്ധിപ്പിച്ചത് എന്ന കാര്യം സ്മരണീയമാണ്. എസ്.ഇ.ഡിയുടെ ലക്ഷ്യം അതിര്‍ത്തി തര്‍ക്കങ്ങള്‍ മാറ്റിവെച്ച് പരസ്പര സാമ്പത്തിക സഹകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു. 2019ല്‍ മഹാബലിപുരത്തു നടന്ന മോദി-ഷിജിന്‍പിംഗ് ഉച്ചകോടിയും എസ്.ഇ.ഡിയുടെ തുടര്‍ച്ചയായിരുന്നു. കളിയുടെ നിയമങ്ങള്‍ ചൈന ലംഘിക്കുന്ന സാഹചര്യത്തില്‍ സംഭാഷണങ്ങള്‍ പുനരാരംഭിക്കണോ എന്ന കാര്യം ഭാരത സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ഭാരത-ചൈന ബന്ധം വളരെ സങ്കീര്‍ണ്ണമായതിനാല്‍ അവയ്ക്കിടയിലുള്ള സാമ്പത്തിക കാര്യങ്ങളെ അതിന്റെ സമഗ്രതയില്‍ വേണം അഭിമുഖീകരിക്കാന്‍.
വിവ: സി.എം.രാമചന്ദ്രന്‍