സ്വതസിദ്ധമായ പ്രതിഭയും നിസ്തന്ദ്രമായ പരിശ്രമവും കൊണ്ട് സാഹിത്യ നഭോമണ്ഡലത്തില്‍ സൂര്യതേജസ്സായി വിളങ്ങിയ അപൂര്‍വ്വം സാഹിത്യനായകരില്‍ അഗ്രഗണ്യനായിരുന്നു ഡോ.ശൂരനാട്ട് പി.എന്‍ കുഞ്ഞന്‍പിള്ള. മലയാളഭാഷയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനയുടെ മൂല്യമളക്കല്‍ അസാദ്ധ്യം.
ചരിത്രകാരന്‍, ആഖ്യായികാകാരന്‍, അദ്ധ്യാപകന്‍, സ്റ്റേറ്റ് മാന്വലിന്റെ നിര്‍മ്മാതാവ്, അവതാരികാകാരന്‍, സാഹിത്യകാരന്‍, ലിപി പരിഷ്‌കര്‍ത്താവ്, സര്‍വ്വോപരി ലോകോത്തരമായ മലയാള മഹാനിഘണ്ടുകാരന്‍ എന്നിങ്ങനെ അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ച മേഖലകള്‍ നിരവധിയാണ്. ഭാഷാചരിത്രഗവേഷണരംഗത്തും ഈ മഹാമനീഷി നിസ്തുലസേവനം അനുഷ്ഠിച്ചു.
അജ്ഞാതമായി കിടന്ന പല ചരിത്രങ്ങളും തെളിവുകളുടെ പിന്‍ബലത്തില്‍ വ്യാഖ്യാനിച്ച് കൈരളിയ്ക്ക് സംഭാവന ചെയ്ത മഹത് വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റേത്. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും മേഖലകളില്‍ പൂര്‍ണ്ണതയും വ്യക്തതയും നല്‍കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ പിന്‍തലമുറയ്ക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമായി. കേരള സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചു പോരുന്ന അദ്ദേഹത്തിന്റെ ബൃഹത്തും മഹത്തുമായ മലയാളഭാഷാ മഹാനിഘണ്ടു മലയാളഭാഷാ സ്‌നേഹികളുടെ മനസ്സുകളില്‍ നിന്നും ഒരിക്കലും വിസ്മൃതമാവുകയില്ല.
ശൂരനാട്ട് കുഞ്ഞന്‍പിള്ള രണ്ട് നോവലുകളും ചില കവിതകളും കുറെയേറെ സാഹിത്യലേഖനങ്ങളുമൊക്കെ എഴുതിയിട്ടുണ്ടെങ്കിലും നാല് വ്യത്യസ്തമണ്ഡലങ്ങളിലാണ് അദ്ദേഹത്തിന്റെ പ്രതിഭയും പ്രവര്‍ത്തനശേഷിയും വിനിയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹത്തിന്റെ സഹോദരപുത്രനായ ഡോ.ശൂരനാട് രാജശേഖരന്‍ എഴുതിയ ജീവചരിത്രഗ്രന്ഥത്തില്‍ അവതാരികാകാരന്‍ ആര്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
ഒന്ന്, തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലിനു വേണ്ടി നടത്തിയ പ്രാചീന ചരിത്ര പഠനം. രണ്ട്, പാഠശാലാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍വ്വഹിച്ച മലയാള പാഠാവലികളുടെ രചനയും പ്രസാധനവും മൂന്ന്, ലീലാതിലകം, ഉണ്ണുനീലിസന്ദേശം, ഭാഷാരാമായണ ചമ്പു മുതലായ മഹാഗ്രന്ഥങ്ങളുടെ അതിവിശദമായ പഠനവും അപഗ്രഥനവും വ്യാഖ്യാനവും നാല് മലയാള മഹാനിഘണ്ടു നിര്‍മ്മാണം എന്നിവയാണ് ആ നാല് മണ്ഡലങ്ങളെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നു. പ്രാചീനഗ്രന്ഥങ്ങളുടെ വിശദപഠനത്തില്‍ പ്രത്യേകിച്ചും ലീലാതിലകത്തിന്റെ സൂക്ഷ്മാപഗ്രഥനത്തില്‍ ശൂരനാട്ട് കുഞ്ഞന്‍പിള്ള ചെയ്ത ഭാഷാസേവനത്തിന് കേരളീയര്‍ എന്നേയ്ക്കും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ തന്നെ അദ്ദേഹത്തെ മലയാള മഹാനിഘണ്ടുവിന്റെ സ്രഷ്ടാവ് എന്ന് വിളിക്കുന്നതിലും അത്ഭുതപ്പെടേണ്ടതില്ല. ചരിത്രഗവേഷകന്‍ എന്ന നിലയിലും ഭാഷയുടെ പ്രയോക്താവ് എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ അതുല്യവും അവിസ്മരണീയവുമാണ്. ആ പണ്ഡിതമൂര്‍ദ്ധന്യന്റെ വിനയവും ലാളിത്യവും നിറകുടം തുളുമ്പുകയില്ല എന്നുള്ളതിന് ഉത്തമദൃഷ്ടാന്തമായിരുന്നു.
കര്‍മ്മത്തില്‍ മാത്രം വിശ്വസിക്കുകയും എപ്പോഴും കര്‍മ്മനിരതനാവുകയും ചെയ്തിരുന്നു ആ മഹാത്മാവ്. കവിത, ഉപന്യാസം, നോവല്‍, ആമുഖ രചന, വ്യാഖ്യാനം, ഭാഷാന്തരീകരണം എന്നിങ്ങനെ ഭാഷയേയും സാഹിത്യത്തെയും സേവിക്കാനും പരിപോഷിപ്പിക്കാനും ഏത് സാഹിത്യരൂപത്തേയും അവലംബിക്കാനുമുള്ള പ്രതിഭയും പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഭാഷയുടെയും വിജ്ഞാനത്തിന്റെയും മേഖലകളുടെ വളര്‍ച്ചയ്ക്കും നേട്ടത്തിനുമായി നിസ്വാര്‍ത്ഥമായ സേവനം ചെയ്ത ജ്ഞാനയോഗിയായിരുന്നു അദ്ദേഹം. ഡോ.ശൂരനാട്ട് പി.എന്‍.കുഞ്ഞന്‍പിള്ളയുടെ എണ്ണിയാലൊടുങ്ങാത്ത കൃതികളെക്കുറിച്ച് ഇവിടെ വിവരിക്കുക പ്രയാസമാണ്. കവിത, ലേഖനങ്ങള്‍, വിദ്യാഭ്യാസം, ചരിത്രം, അവതാരിക, ആമുഖം, മുഖവുര, പുസ്തകനിരൂപണം, വ്യക്തിസ്മരണ, സാഹിത്യപഠനങ്ങള്‍, സാഹിത്യേതരപഠനങ്ങള്‍, പുസ്തകങ്ങള്‍, ഇംഗ്ലീഷ് ലേഖനങ്ങള്‍ തുടങ്ങി 606 ല്‍പ്പരം കൃതികളാണ് അദ്ദേഹത്തിന്റെ ജീവിതചരിത്രത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജീവിതത്തിന്റെ ഓരോ നിമിഷവും സാര്‍ത്ഥകമായി ജീവിച്ചു തീര്‍ത്ത കര്‍മ്മയോഗിയാണിദ്ദേഹം.
മധ്യതിരുവിതാംകൂറില്‍ ശാസ്താംകോട്ടയ്ക്ക് വടക്ക് പടിഞ്ഞാറായി കിടക്കുന്ന ശൂരനാട് ഗ്രാമത്തില്‍ പായിക്കാട്ട് തറവാട്ടില്‍ നീലകണ്ഠപിള്ളയുടെയും കാര്‍ത്ത്യായനി അമ്മയുടെയും ഒമ്പത് മക്കളില്‍ അഞ്ചാമനായി 1911 ജൂണ്‍ 24 നാണ് കുഞ്ഞന്‍പിള്ള ജനിച്ചത്. നിലത്തെഴുത്തും കണക്കും പഠിപ്പിക്കാന്‍ ചില ആശാന്മാര്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ കുടിപ്പള്ളിക്കുടം പോലും ഇല്ലാതിരുന്ന ആ നാട്ടില്‍ വിദ്യാഭ്യാസം കുറവായിരുന്നു. അനേകം മൈലുകള്‍ താണ്ടി വിദ്യ അഭ്യസിക്കേണ്ടിയിരുന്ന അക്കാലത്ത് ആ പ്രയാസങ്ങളൊക്കെ അതിജീവിച്ച് മുന്നേറാന്‍ കുടുംബസാഹചര്യവും പരിശ്രമവും ജ്ഞാനതൃഷ്ണയും കുഞ്ഞന്‍പിള്ളയ്ക്ക് തുണയായി. സംസ്‌കൃതവും പ്രാചീനചരിത്രവും ഐച്ഛികവിഷയങ്ങളായെടുത്ത് ബി.എ യ്ക്ക് ചേര്‍ന്ന അദ്ദേഹം 1931 ല്‍ ഫസ്റ്റ് ക്ലാസോടെ ഉന്നതവിജയം നേടി. പിന്നീട് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം കരസ്ഥമാക്കി. മൂന്ന് എം.എ ബിരുദധാരിയായ അദ്ദേഹം തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളില്‍ ഇംഗ്ലീഷ്-മലയാളം അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അധ്യാപകപരിശീലന ബിരുദം ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും സഹഅധ്യാപകര്‍ക്കും സവിശേഷാനുഭവമായിരുന്നു. ഒരിക്കല്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ഷന്‍ നടക്കുമ്പോള്‍ കുഞ്ഞന്‍പിള്ളയുടെ ഇംഗ്ലീഷ്-മലയാളം ക്ലാസ്സുകള്‍ സശ്രദ്ധം നിരീക്ഷിച്ചശേഷം തന്റെ സംതൃപ്തി രേഖപ്പെടുത്താന്‍ അന്നത്തെ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ് യേശുദാസന്‍ മറന്നില്ല. അദ്ദേഹം കുഞ്ഞന്‍പിള്ളയ്ക്ക് അധ്യാപകവൃത്തിക്ക് അനിവാര്യമായിരുന്ന ടീച്ചേഴ്‌സ് ലൈസന്‍സ് ഒരാഴ്ചക്കകം അനുവദിച്ച് നല്‍കി. എന്നാല്‍ അപ്പോഴേയ്ക്കും സര്‍ക്കാര്‍ നിയമനം കിട്ടിയതിനാല്‍ സെന്റ് ജോസഫ് സ്‌കൂളിലെ ഉദ്യോഗം ഉപേക്ഷിച്ച് അദ്ദേഹത്തിന് പോകേണ്ടിവന്നു. 1935 ജനുവരിയില്‍ തിരുവനന്തപുരത്ത ഗവ.സംസ്‌കൃതസ്‌കൂള്‍ ഹെഡ്മാസ്റ്ററായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ അധികകാലം അവിടെയും സേവനം അനുഷ്ഠിക്കാനായില്ല. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ സംസ്‌കൃതം, മലയാളം ഭാഷകളില്‍ ഓണേഴ്‌സ് കോഴ്‌സുകള്‍ തുടങ്ങിയപ്പോള്‍, രണ്ട് ഭാഷകള്‍ക്കും കൂടിയുള്ള ലക്ചററായി കുഞ്ഞന്‍പിള്ളയെ തെരഞ്ഞെടുത്തു. അധ്യാപകനെന്ന നിലയില്‍ ഹ്രസ്വമെങ്കിലും ചിരസ്മരണീയമായ ഒരു കാലഘട്ടമാണ് കുഞ്ഞന്‍പിള്ള കഴിച്ചുകൂട്ടിയത്. അധ്യാപകന്‍, ഹെഡ്മാസ്റ്റര്‍, കലാലയ അധ്യാപകന്‍ എന്നീ നിലകളില്‍ സജീവവും സര്‍വ്വസ്പര്‍ശിയുമായ സാന്നിധ്യമായിരുന്നു അദ്ദേഹം. 1936 ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വല്‍ പരിഷ്‌കരിക്കുവാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. 1905 ല്‍ തയ്യാറാക്കിയ നാഗമയ്യായുടെ മാന്വല്‍ സമകാലികമാക്കി പുതുക്കിയെഴുതാനായിരുന്നു ഉദ്ദേശ്യം. സദസ്യതിലകന്‍ ടി.കെ വേലുപ്പിള്ളയെ എഡിറ്ററായി നിയമിച്ചുകൊണ്ട് പ്രസ്തുത സംരംഭത്തിന് തുടക്കം കുറിച്ചു. പ്രാചീനകേരള ചരിത്രത്തിലും സാഹിത്യവിഷയങ്ങളിലും അവഗാഹമുള്ള ഒരു അസിസ്റ്റന്റിനെകൂടി ആവശ്യമായി വന്നപ്പോള്‍ സദസ്യതിലകന്‍, കുഞ്ഞന്‍പിള്ളയെയാണ് ആ സ്ഥാനത്തേയ്ക്ക് കണ്ടെത്തിയത്. അധ്യാപകവൃത്തിയില്‍ നിന്നും മാന്വല്‍ പരിഷ്‌ക്കരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും കോളേജ് പ്രിന്‍സിപ്പല്‍ ഗോപാലമേനോന്റെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധവും തന്റെ ഇഷ്ടവിഷയത്തില്‍ ഇഴുകിച്ചേരാന്‍ ഇതൊരവസരമാണെന്ന തിരിച്ചറിവും ഒടുവില്‍ അദ്ദേഹത്തെ അനുകൂലമായൊരു തീരുമാനം എടുപ്പിക്കാന്‍ പ്രേരിപ്പിച്ചു. പുതിയൊരു ചരിത്രപഠിതാവിന്റെ പിറവിക്ക് അതോടെ കാരണമായി. ഇതോടെ അദ്ദേഹത്തിന്റെ ഉദ്യോഗപര്‍വ്വത്തിന്റെ ഉദ്ഗതിയ്ക്ക് തുടക്കമായി. മാന്വല്‍ നിര്‍മ്മാണത്തില്‍ പ്രാചീനരേഖാപഠനം ആവശ്യമായതിനാല്‍ ടി.കെ യുടെ അപേക്ഷപ്രകാരം കുഞ്ഞന്‍പിള്ളയെ സെന്‍ട്രല്‍ റിക്കാര്‍ഡ്‌സ് ഓഫീസില്‍ സൂപ്രണ്ടായി നിയമിച്ചു. പാര്‍ട്ട്‌ടൈം ആയി മാന്വല്‍ നിര്‍മ്മാണജോലിയിലും തുടര്‍ന്നുകൊണ്ടാണ് അദ്ദേഹം പുതിയ ജോലി ഏറ്റെടുത്തത്. പില്‍ക്കാലത്ത് സെക്രട്ടറിയേറ്റില്‍ തന്നെ സെന്‍ട്രല്‍ പ്രിന്റിംഗ് & സ്റ്റേഷനറി ഓഫീസിലും എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പാഠ്യപുസ്തക കമ്മറ്റിയുടെ സെക്രട്ടറിയായി ഡെപ്യൂട്ടേഷനിലും കുഞ്ഞന്‍പിള്ള സേവനമനുഷ്ഠിച്ചു. പിന്നീട് സ്ഥാനലബ്ധികളും ഭാഷാ സേവനപ്രവര്‍ത്തനങ്ങളും കൊണ്ട് കുഞ്ഞന്‍പിള്ള വളര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു. ആ ബഹുമുഖപ്രതിഭ 1995 മാര്‍ച്ച് 8 നാണ് നമ്മെ വേര്‍പിരിഞ്ഞത്.
തിരുവനന്തപുരം ജഗതിയില്‍ പന്നിയറത്തല തറവാട്ടിലെ പാറുക്കുട്ടിയമ്മയായിരുന്നു ഭാര്യ. മൂന്നര വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടു നിന്നുള്ളൂ. രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി അവര്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ആ വിയോഗം അദ്ദേഹത്തെ മാനസികമായി ഉലയ്ക്കുക തന്നെ ചെയ്തു. പത്‌നിയുടെ മരണശേഷം രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് അവരുടെ ഇളയ സഹോദരി ഭഗവതിയമ്മയെ വിവാഹം ചെയ്തു. മലയാളത്തെയും മലയാളികളെയും നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുന്നതിന് മാത്രം ഉഴിഞ്ഞുെവച്ച ജീവിതമായിരുന്നു ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടേത്. ഒരു മനുഷ്യജന്മം കൊണ്ട് ഭാഷയ്ക്കും നാടിനും എത്ര സംഭാവന നല്‍കാം എന്ന സമസ്യയ്ക്ക് ഉത്തരം നല്‍കുന്നു കുഞ്ഞന്‍പിള്ളയുടെ ഔദ്യോഗിക സാഹിത്യ-വൈജ്ഞാനിക രംഗങ്ങളിലെ സമഗ്രമായ ജീവിത ചിത്രം.