കാള്‍മാര്‍ക്‌സ് ജനിച്ച് 200 വര്‍ഷം കഴിഞ്ഞ സന്ദര്‍ഭം. ഒരു ഇംഗ്ലീഷ് മാസികയില്‍ വന്ന ലേഖനത്തിലെ ഒരു വാചകം ഇപ്രകാരമായിരുന്നു:””Gospel of Sree Ramakrishna outwits Gospel of Marx in Bengal”. . അതായത് മാര്‍ക്‌സിന്റെ ‘സുവിശേഷ’ത്തേക്കാള്‍ പ്രാധാന്യം ശ്രീരാമകൃഷ്ണ പരമഹംസരുടെ വചനാമൃതത്തിന് ബംഗാളില്‍ ലഭിക്കുന്നു. അതിലെന്തിത്ര ആശ്ചര്യം എന്നാണെങ്കില്‍ അവിടെയാണ് പരമഹംസരുടെ നിത്യനൂതനമായ തിരുവായ്‌മൊഴികളുടെ പ്രസക്തി നാം തിരിച്ചറിയേണ്ടത്.
ആധുനികയുഗത്തില്‍ ആര്‍ഷസംസ്‌കാരത്തിന്റെ ഭാവം രൂപപ്പെടുത്തുന്നതില്‍ ഒരു സവിശേഷ സ്ഥാനം ബംഗാളിനുണ്ട്. മെക്കാളെ പ്രഭു ബ്രിട്ടീഷ് ഭാരതത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് 1836-ാമാണ്ടിലാണ്. അതേ വര്‍ഷം (ബംഗാളി വര്‍ഷം 1242) ഫാല്‍ഗുന മാസത്തിലെ ശുക്ലപക്ഷ ദ്വിതീയയില്‍, സൂര്യോദയത്തിന് പന്ത്രണ്ട് നിമിഷം മുമ്പായിരുന്നു പരമഹംസരുടെ ജനനം.
ആത്മസാക്ഷാത്ക്കാരം നേടിയതിനുശേഷം പരമഹംസരോട്, ‘ഭാവമുഖ’ത്തിലിരിക്കുവാന്‍ വേദാന്ത ഗുരുവായ തോതാപുരി നിര്‍ദ്ദേശിച്ചു. ആ മഹാത്മാവിന്റെ സമാധി (1886) കഴിഞ്ഞ് കാലം ഏറെയായി. ‘ഭാവമുഖ’ത്തിനുപകരം ‘പൊയ്മുഖ’ങ്ങളുടെ അരങ്ങേറ്റം, പരമഹംസരുടെ ലീലാരംഗമായ ബംഗാളില്‍ നിന്നും തന്നെ ഭാരതമാകെ വ്യാപിക്കുവാന്‍ തുടങ്ങി. മെക്കാളെയുടെയും മാര്‍ക്‌സിന്റെയും മാനസപുത്രന്മാര്‍ക്ക് ബംഗാളില്‍ മാത്രമല്ല, സാക്ഷാല്‍ ‘ശ്രീശങ്കരന്റെ ജന്മഭൂമിയായ കേരളത്തിലും ശക്തമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞു. ഭാരതത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്, ബംഗാളും കേരളവും വ്യത്യസ്തമായി ചിന്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ കാലത്തിന്റെ അന്ത്യം ബംഗാളില്‍ ആരംഭിച്ചു കഴിഞ്ഞു. അനിവാര്യമായ ഈ പരിണാമം പ്രവചിച്ച ക്രാന്തദര്‍ശിയായിരുന്നു, അരബിന്ദോ ഘോഷ്.
പരമഹംസരുടെ സമാധി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ട കാലത്തൊരിക്കലാണ്, വിവേകാനന്ദ ശിഷ്യയായ ഭഗിനി നിവേദിത ബംഗാള്‍ ഗസറ്റില്‍ ഇപ്രകാരം എഴുതിയത്: ”ഭാരത സ്വാതന്ത്ര്യസമരത്തിന്റെ സേനാപതി, ഭാരതാംബയുടെ അനന്യപൂജാരി, ബംഗാളില്‍ തിരിച്ചെത്തിയിരിക്കുന്നു.” നിവേദിതയുടെ ലേഖനം ബ്രിട്ടീഷ് അധികാരികളെ ജാഗരൂകരാക്കി. ബംഗാളിനെ വിശിഷ്യ യുവ ബംഗാളിനെ ആവേശഭരിതമാക്കിയ വിപ്ലവ ചിന്താഗതിയുടെ നായകനെ അന്വേഷിച്ചിറങ്ങിയ ബ്രിട്ടീഷിന്ത്യയുടെ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് അരബിന്ദോ ഘോഷിന്റെ വസതിയിലായിരുന്നു.
അവിടമാകെ പോലീസ് അരിച്ചുപെറുക്കി. അവര്‍ക്ക് കിട്ടിയത് കുറെ പുസ്തകങ്ങള്‍. കൂടാതെ ഒരു കുടവും. കുടത്തിന്റെ മൂടി തിറന്നപ്പോള്‍ അതില്‍ നിറയെ മണ്ണ്. പോലീസ് അരവിന്ദനോട് ചോദിച്ചു, ”ഈ മണ്ണ് ബോംബുണ്ടാക്കാനാണോ?”
”അതെ, ബോംബുണ്ടാക്കാന്‍ തന്നെ. ആത്മീയ ബോംബ്. ഇതില്‍ ദക്ഷിണേശ്വരത്തെ മണ്ണാണുള്ളത്.”
റാണി റാസ്മണിയുടെ നേതൃത്വത്തില്‍, 1855 മെയ് 31ന്, സ്‌നാനയാത്രാദിനത്തില്‍ പ്രതിഷ്ഠിതമായതാണ് ദക്ഷിണേശ്വരത്തെ ഭവതാരിണിക്ഷേത്രം. ജന്മസ്ഥലമായ കാമാര്‍പുക്കൂറില്‍ നിന്നും സാധനാകേന്ദ്രമായിത്തീര്‍ന്ന ദക്ഷിണേശ്വരത്ത് ഗദാധര്‍ ചാറ്റര്‍ജി എത്തുന്നത് 1853ലാണ്. സാധനാനുഷ്ഠാനങ്ങളോടെ ഗദാധരന്‍ ശ്രീരാമകൃഷ്ണനായി ആവിര്‍ഭവിച്ചതോടൊപ്പം, ദക്ഷിണേശ്വരം ഭവതാരിണി ക്ഷേത്രം, ലോകത്തെ മറ്റേത് സര്‍വകലാശാലകളേക്കാളും സുപ്രസിദ്ധമായിത്തീര്‍ന്നു.
ശ്രീരാമകൃഷ്ണഭക്തന്മാര്‍ സദാ ഉരുവിടുന്ന മന്ത്രമാണ്,
ഓംസ്ഥാപകായ ച ധര്‍മ്മസ്യ
സര്‍വധര്‍മ്മസ്വരൂപിണേ
അവതാരവരിഷ്ഠായ
രാമകൃഷ്ണായ തേ നമഃ
കൊല്‍ക്കത്തയിലെ രാമകൃഷ്ണപുരത്തില്‍ നവഗോപാലഘോഷിന്റെ ഗൃഹത്തില്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുവാനായി സ്വാമി വിവേകാനന്ദന്‍ ഒരു പൗര്‍ണമി നാളില്‍ – 1898 ഫെബ്രുവരി 6 – ബേലൂര്‍ മഠത്തിലെ അന്തേവാസികളാല്‍ അനുഗതനായി വന്നുചേര്‍ന്നു. ശ്രീരാമകൃഷ്ണപ്രതിഷ്ഠയ്ക്കു ശേഷം ധ്യാനനിമഗ്നനായി സ്വാമിജി മന്ത്രിച്ചതാണ് പ്രസ്തുത ശ്ലോകം. ‘ഇരുളിനപ്പുറം വിളങ്ങുന്ന കതിരോനെ’ സാക്ഷാത്ക്കരിച്ച ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ‘ശങ്കരന്റെ സമുജ്ജ്വലമായ പ്രതിഭയും ചൈതന്യന്റെ അത്ഭുതകരമാംവണ്ണം വികസിതവും അനന്തവുമായ ഹൃദയവും ഒരേ ശരീരത്തില്‍ ഉദ്വഹിക്കുന്ന ഒരുവന്‍ ജനിക്കുവാന്‍ പറ്റിയ സമയം വന്നു. ഓരോ പ്രാണിയിലും ഈശ്വരനെ ദര്‍ശിക്കുന്നവന്‍. പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും ജാതിഹീനര്‍ക്കും അധഃകൃതര്‍ക്കും ഭാരതത്തിലും വെളിയിലുമുള്ള എല്ലാവര്‍ക്കും വേണ്ടി കരളലിയുന്ന ഒരുവന്‍. ഭാരതത്തില്‍ മാത്രമല്ല, വെളിയിലുമുള്ള വിരുദ്ധ മതവിഭാഗങ്ങളെ തമ്മില്‍ ഇണക്കുന്ന ഉത്കൃഷ്ടചിന്തകളെ ഉദ്ഭാവനം ചെയ്യുന്ന ഉജ്ജ്വല ബുദ്ധിയുള്ളവന്‍’.
‘ഭ്രാന്താലയത്തെ’ നവോത്ഥാനത്തിന്റെ നവയുഗത്തിലേക്ക് നയിക്കുവാന്‍ ‘ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല’ എന്ന ശ്രീരാമകൃഷ്ണസൂക്തത്തിന് കഴിഞ്ഞു. ഈ സന്ദേശത്തിന്റെ പ്രായോഗിക രൂപമായിരുന്നു ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ നടന്നിരുന്ന സമൂഹ പന്തിഭോജനം. ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പുതന്നെ ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ അധഃസ്ഥിതരെ പ്രവേശിപ്പിച്ചിരുന്നു. ആരാധനാ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്തവരുടെ ഇടയിലേക്ക് ശ്രീരാമകൃഷ്ണസംഘസന്ന്യാസിമാര്‍ ഇറങ്ങിച്ചെന്നു.
അയ്യായിരം വര്‍ഷത്തെ ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തെ കേവലം അമ്പതുവര്‍ഷം കൊണ്ട് ജീവിച്ചുകാട്ടിത്തന്ന മഹാത്മാവും ഈശ്വരനെ മുഖാമുഖം ദര്‍ശിക്കാന്‍ കഴിയുമെന്നതിന്റെ സാക്ഷാത്തായ തെളിവാണ് ശ്രീരാമകൃഷ്ണപരമഹംസരെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്. താനൊരു സനാതനഹിന്ദുവാണ് എന്നു പ്രഖ്യാപിച്ച ഗാന്ധിജിയെപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് സര്‍വധര്‍മ്മസമഭാവനയുടെ സന്ദേശവാഹകനായ ശ്രീരാമകൃഷ്ണ പരമഹംസരെ മനസ്സിലാക്കാന്‍ കഴിയാത്തതില്‍ അദ്ഭുതമില്ല. പരമഹംസരും രമണമഹര്‍ഷിയും ശ്രീനാരായണഗുരുദേവനുമെല്ലാം പ്രതിനിധാനം ചെയ്ത സര്‍വധര്‍മ്മ സമഭാവനയാണ് ഭാരതീയ മതേതരസങ്കല്‍പത്തിന്റെ ആധാരശില.
‘വിശ്വമാനവനായ തന്റെ ഗുരുനാഥനിലെ ഏക ദൗര്‍ബല്യം ദേശീയതയായിരുന്നു’ എന്നാണ് ഭഗിനി നിവേദിത അഭിപ്രായപ്പെട്ടത്. ദേശീയതക്ക് അതിരുകളുണ്ട്. അതിരുകളില്ലാത്ത ആകാശത്തിലൂടെ പറന്നുപോകുന്ന പറവകളെ നോക്കി നില്‍ക്കുമ്പോളായിരുന്നുവല്ലൊ വിവേകാനന്ദഗുരുവിന്റെ പ്രഥമ സമാധിയനുഭൂതി. സ്‌നേഹാര്‍ദ്രമായ സഹാനുഭൂതിയിലേക്കാണ് പരമഹംസരുടെ സമാധിയുണര്‍ന്നത്. തന്നില്‍ അല്‍പ്പമെങ്കിലും ജാത്യാഭിമാനം അവശേഷിക്കുന്നെങ്കില്‍ അതും ഇല്ലാതാക്കാനായി ഒരു ദളിതന്റെ കുടില്‍ തന്റെ നീണ്ട കേശഭാരംകൊണ്ടു തുടച്ചുവൃത്തിയാക്കി ശ്രീരാമകൃഷ്ണന്‍. ജന്മംകൊണ്ടും കര്‍മ്മകൊണ്ടും ബ്രാഹ്മണനായിരുന്ന ശ്രീരാമകൃഷ്ണന്‍, കൈവര്‍ത്തക സമുദായാംഗമായ റാണി റാസ്മണിയുടെ ദക്ഷിണേശ്വരം ക്ഷേത്രത്തിലെ അര്‍ച്ചകനായിത്തീര്‍ന്നതും ചരിത്രമാണല്ലൊ.