കണ്ണന്റെ വെറുമൊരു നോട്ടത്തിലൂടെ പ്രണയസാഫല്യം നേടിയ ഗോപികയുടെ കഥ പാടിയ സുഗതകുമാരി തന്റെ കവിതകളിലൂടെ കൃഷ്ണപ്രണയത്തിന് ഒരു പുതിയ ഭാഷ്യം രചിക്കുകയായിരുന്നു. ആലിലക്കണ്ണനായും മാനസചോരനായും ബാലഗോപാലനായും തന്റെ കവിതകളില്‍ കടന്നുവരുന്ന കൃഷ്ണന്‍ സുഗതകുമാരിയുടെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കുന്നു.
”ഒരു കാട്ടു പൂവോ?
മയില്‍പ്പീലിയോ? വെണ്ണ-
യുരുളയോ പാഴ്മുളം തണ്ടോ
കാതരം തെല്ലുകല്ലവിലോ?
പ്രഭോ! ചൊല്ലു-
കേതാക്കിടേണമീ ജന്മം”
(വഴിയമ്പലത്തിലെ പാട്ട്)
മീരയുടെ ഈ ചോദ്യത്തിലൂടെ പുറത്ത് വരുന്നത് കവയിത്രിയുടെ മനസ്സുതന്നെയാണ്. ശ്യാമവര്‍ണ്ണനെക്കുറിച്ച് മാത്രം പാടി പ്രണയത്തിന്റെയും ഭക്തിയുടേയും ആനന്ദം അനുഭവിച്ചവളാണ് മീര. ആ മീര പറയുന്നു.
”എന്തിനെഴുതുന്നു പാടുന്നു
ഞാന്‍ അന്യമാം
സംഗീതമൊന്നിതല്ലാതെ”
കവയിത്രിയുടെ മനസ്സാണ് മീരയുടെ ഈ വാക്കുകളിലൂടെ പുറത്തുവരുന്നത്. ഗൂഢമായി കൃഷ്ണനെ ആത്മാവുകൊണ്ട് അര്‍ച്ചിക്കുന്ന ഗോപികയായി കവയിത്രി മാറുന്നു.
”കാല്‍ക്കലിരിക്കുന്ന കണ്ണന്റെ തൃക്കരം
കാലില്‍ചുവപ്പു ചാര്‍ത്തുന്നു രാധ
ആ വലംതോളത്തു ചാരിനിന്നൊപ്പമ-
ക്കോലക്കുഴല്‍ പഠിക്കുന്നു രാധ
കണ്ണീര്‍ നിറഞ്ഞ മിഴിയുമായ് കാണാത്ത
കണ്ണനെത്തേടി നടന്ന രാധ”
(ഒരു വൃന്ദാവന രംഗം)
കണ്ണനെത്തേടിയുള്ള തീരാത്ത നടത്തവും തിരിച്ചുകിട്ടാത്ത പ്രണയത്തിന്റെ നൊമ്പരവും പേറുന്നവളാണ് സുഗതകുമാരിയുടെ രാധ.
മാത്രമല്ല അവള്‍
”ആമയമാറ്റുമാ സൂര്യനെപ്പാവമാ-
ഭൂമിയെപ്പോല്‍ വലം വെച്ച രാധ”
തന്റെ കണ്ണനല്ലാത്ത മറ്റൊരു ലോകം അവള്‍ക്കില്ലായിരുന്നു. ഒരിക്കലും സ്വന്തമാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും അവന് വേണ്ടി അവള്‍ കാത്തിരുന്നു. ആ കാത്തിരിപ്പാണ് അവള്‍ക്ക് ആനന്ദം. കണ്ണന്റെ കോലക്കുഴല്‍ വിളിയില്‍ എല്ലാം മറന്ന് അവള്‍ ഓടിയെത്തി. അവള്‍ക്കറിയാം കണ്ണന്‍ തന്നെ വിളിക്കുന്നത് രമിക്കാനോ, രാസനൃത്തമാടാനോ, പ്രിയരാഗം പാടാനോ, യമുനയില്‍ കൈകോര്‍ത്ത് നീന്താനോ വള്ളിയൂഞ്ഞാലാടുവാനോ അല്ല. ഒന്നു കാണാന്‍ മാത്രമാണെന്ന്. അതില്‍ അവളും ആനന്ദം കണ്ടെത്തുന്നു.
”ഈ രാധയുള്ളില്‍ പ്രതിഷ്ഠിതമാകയാല്‍ തീരാത്ത തേടലാകുന്നു ജന്മം” എന്ന വരികളിലൂടെ കവയിത്രി ഈ ഭാവം വ്യക്തമാക്കുന്നു.
”വരിക നീലോജ്ജ്വലമാരൂപ ദര്‍ശനം
തരിക, കാരുണ്യം മറന്നവനേ”
(എവിടെ നീ)
എന്നു വിലപിക്കുന്ന രാധികമാര്‍
”നീലക്കടമ്പുക-
ളിടതിങ്ങും കേളീവനാന്തരത്തില്‍
ഇനിയുമുറങ്ങാതെ കാത്തിരിക്കുന്നോരു
യമുനതന്‍ മിന്നും മണല്‍ പരപ്പില്‍
വിരിയും നിലാവിനെ കസ്തൂരി പൂശിച്ച
വനമുല്ല വല്ലിക്കുടിലിനുള്ളില്‍
കളകളം നിര്‍ത്തിച്ചിറകൊതുക്കിക്കൊച്ചു
കിളികളുറങ്ങും തരുപ്പടര്‍പ്പില്‍”
(എവിടെ നീ)
എവിടെയോ കണ്ണനുണ്ടെന്ന് അറിയുന്നു. പക്ഷെ അവന്‍ അപ്രാപ്യനാണെന്ന തിരിച്ചറിവിലേക്കും അവര്‍ എത്തുന്നു. അപ്രാപ്യമായ ആ പ്രേമഭാവത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് രാധികമാര്‍ എന്ന് കവയിത്രി പറയുന്നു.
”തീരെ ദരിദ്രമെന്‍ നാട്ടിലേയേതൊരു
നാരിയും രാധികയല്ലിയുള്ളില്‍”
തന്റെ നാട്ടിലെ ഓരോ സ്ത്രീയിലും നിറഞ്ഞു നില്‍ക്കുന്നത് രാധ തന്നെയാണെന്ന് കവയിത്രി തുറന്നു പറയുന്നു. ഭാരത വനിതകളുടെ പ്രണയ സങ്കല്‍പ്പങ്ങളും അവളുടെ മോഹങ്ങളും മോഹഭംഗങ്ങളും ഈ വരികളിലൂടെ പുറത്തുകൊണ്ടുവരാന്‍ കവയിത്രിക്ക് കഴിയുന്നു.
കണ്ണന്റെ വലതു തോളില്‍ ചാരി നിന്ന് കോലക്കുഴല്‍ പഠിക്കുന്ന രാധ, തൂക്കിയിട്ടിരിക്കുന്ന അവളുടെ കാല്‍പ്പാദത്തില്‍ വര്‍ണ്ണചിത്രം വരക്കുന്ന കണ്ണന്‍. ആ സ്പര്‍ശനത്തില്‍ പുളകിതമായ അവളെ പരിഭവമാര്‍ന്ന കണ്ണുകളാല്‍ അവന്‍ നോക്കുന്നു. ഈ പ്രണയചിത്രമാണ് ഓരോ ഭാരതീയ സ്ത്രീയിലും നിറഞ്ഞിരിക്കുന്നതെന്ന് കവയിത്രി പറയുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും വെമ്പുന്ന രാധയുടെ മനസ്സാണ് ഓരോ സ്ത്രീയിലും നിറഞ്ഞുനില്‍ക്കുന്നത്. അമൃതമായ പ്രേമം തേടിയലയുന്ന ഭാരതസ്ത്രീയുടെ മുഖച്ഛായ രാധയുടേതാണ്.
”അന്ത്യബിന്ദുവില്‍ പുഞ്ചിരികൊള്ളും
നിന്റെ കൈയില്‍ തളര്‍ന്നുവിഴുമ്പോള്‍
ചന്ദനം മണക്കുന്നൊരാമാറില്‍
സങ്കടങ്ങളിറക്കിവെക്കുമ്പോള്‍
ശ്യാമസുന്ദര മൃത്യുവും നിന്റെ –
നാമമാണെന്നു ഞാനറിയുന്നേന്‍”
(അഭിസാരിക)
ഇവിടെ മരണത്തെ പോലും അതിജീവിച്ച് പ്രേമസാഫല്യം നേടുന്ന രാധയെ കാണാന്‍ കഴിയും. ആ പ്രേമമൂര്‍ത്തിയുടെ കൈകള്‍ അവള്‍ക്ക് താങ്ങായി മാറുന്നു. ചന്ദനം മണക്കുന്ന ആ മാറില്‍ അവള്‍ സങ്കടങ്ങള്‍ ഇറക്കിവെക്കുന്നു. ആ പ്രേമബിന്ദുവില്‍ അവള്‍ ലയിക്കുന്നു.
മനസ്സിന്റെ ആകാശത്ത് മഴവില്‍ ശോഭയോടെ നില്‍ക്കുന്ന പ്രണയഭാവനയേയും കൊതിച്ചും കൊതിപ്പിച്ചും മിന്നിമറയുന്ന ആ ശ്യാമ വര്‍ണ്ണനോടുള്ള അടങ്ങാത്ത ആഗ്രഹവും ഭാരതീയ സ്ത്രീ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതിന്റെ ചിത്രം ‘രാധയെവിടെ’ എന്ന കാവ്യത്തില്‍ ഒന്നുകൂടി വ്യക്തമാക്കുന്നു.
മീരയിലൂടെ, ആണ്ടാളിലൂടെ, കൂറുരമ്മയിലൂടെ ആ പ്രണയത്തിന്റെ നൈരന്തര്യം ഓരോ ഭാരതീയ സ്ത്രീയിലേക്കും കടന്നുവരുന്നതായി കവയിത്രി പറയുന്നു.
”താളത്തിലാനന്ദകാളിന്ദിയില്‍ പൂത്തു
താമരപോലെ വിടര്‍ന്നതായി
തൃക്കൈകള്‍ കൊണ്ടു ചെങ്കുങ്കുമം ചാര്‍ത്തവേ
ലജ്ജയാലാകെ ചുവന്നതായി
കോലക്കുഴല്‍ വിളിക്കുന്ന കാന്തന്റെ
തോളത്തു ചാഞ്ഞു മയങ്ങുവോന്നായ്
ക്ഷീണിതമെങ്കിലുമേറെ മനോജ്ഞമായ്
ദീനമെന്നാലും സുധീരമായി
ആ മുഖമല്ലയോ കാണ്‍മൂ നാം എന്നുമീ
ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും
(രാധയെവിടെ)
ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും കാണുന്ന ആ മുഖത്ത് തേടലിന്റെ വിഷാദഛായയും സ്വന്തമാക്കലിന്റെ ആനന്ദവും കാണാന്‍ കഴിയുന്നു. നിത്യമായ പ്രണയത്തിന് കൃഷ്ണന്‍ എന്ന പേരാണ് അവര്‍ വിളിച്ചത്.
യുഗയുഗാന്തരങ്ങളായി ആ കൃഷ്ണനെ ഉള്ളില്‍ വഹിക്കുന്നവളാണ് ഇന്ത്യന്‍ സ്ത്രീ. സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവളുണ്ട്. ഇന്നലെയുണ്ട്, ഇന്നുണ്ട്, നാളെയുമുണ്ടാകും. നിത്യപ്രണയത്തിന്റെ ദീപ്തമായ ഭാവം രാധയുമായി അത്രമാത്രം താദാത്മ്യം പ്രാപിച്ചിരിക്കുന്നു.
മഞ്ഞപ്പട്ടാടയും ശ്യാമവര്‍ണ്ണവും കോലക്കുഴല്‍ വിളിയും മയില്‍പ്പീലിയും പ്രണയത്തിന്റെ പ്രതീകങ്ങളായി മനസ്സില്‍ സൂക്ഷിക്കുന്നവരാണ് ഭാരതീയ സ്ത്രീകള്‍. അവര്‍ പാടിയതും ഈ പ്രണയ സങ്കല്‍പ്പങ്ങളെക്കുറിച്ചാണ്.
”വന്നു നിന്നു നിറഞ്ഞു പെയ്തീടുമോ
എന്നെങ്കിലും സഖി കൃഷ്ണമേഘം”
കൃഷ്ണമേഘത്തിന്റെ നിറപെയ്ത്തിനുവേണ്ടി കാത്തിരിക്കുന്നവളാണ് അവള്‍. ഇന്ത്യന്‍ പെണ്‍മനസ്സിന്‍ പ്രേമൈകമൂര്‍ത്തിയായി നിറഞ്ഞു നില്‍ക്കുന്നത് ശ്യാമവര്‍ണ്ണന്‍ മാത്രമാണെന്ന് കവയിത്രി തുറന്നു പറയുന്നു.