കേരളത്തില്‍ അടുത്ത കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ വാളയാര്‍ കേസ് മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും കേസുകളില്‍ പുനര്‍ വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരിക്കുന്നു. മാനവികതയുടെ മൊത്തക്കച്ചവടക്കാരായി അരങ്ങുവാഴുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തനിസ്വരൂപം പുറത്തുകൊണ്ടുവരുന്നതായിരുന്നു കോടതിവിധി. രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്തിട്ട് അതിനു പിന്നിലുള്ള പ്രതികളെ സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവിധാനങ്ങള്‍ ഏതൊക്കെ നെറികെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നത് ഞെട്ടലോടെയെ നോക്കിക്കാണാന്‍ കഴിയു. പാവപ്പെട്ടവനുവേണ്ടിയും ദളിതനുവേണ്ടിയും കള്ളക്കണ്ണീരൊഴുക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസം പിന്നാക്കക്കാരനെ അധികാരത്തിലെത്താനുള്ള ചവിട്ടുപടി മാത്രമായേ കണ്ടിട്ടുള്ളു. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു വാളയാര്‍ പീഡനക്കേസ്. 2017 ജനുവരി 13ന് കേവലം പതിമൂന്നുവയസ്സുള്ള ഒരു ദളിത്‌പെണ്‍കുട്ടി അവളുടെ കുടിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം പുറത്തുകൊണ്ടുവന്നത് ഞെട്ടിക്കുന്ന പീഡന കഥകളായിരുന്നു.
നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ. ചുമതലയുള്ളവരും ചേര്‍ന്നു നടത്തിയ പീഡനങ്ങള്‍ക്കൊടുവിലാണ് കുട്ടിയുടെ മൃതദേഹംദുരൂഹസാഹചര്യത്തില്‍ കണ്ടെത്തപ്പെട്ടത്. തുടര്‍ന്ന് മാര്‍ച്ച് 4 ന് അതേ വീട്ടിലെ ഇളയ പെണ്‍കുട്ടിയും സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ആദ്യ മരണത്തില്‍ പോലീസ് വേണ്ട ജാഗ്രത കാട്ടിയിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിക്ക് ദാരുണാന്ത്യം സംഭവിക്കില്ലായിരുന്നു എന്ന് പുനരന്വേഷണത്തിനുത്തരവിട്ട ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ട്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിഞ്ഞ പിന്നാക്ക ദളിത വിഭാഗത്തില്‍പ്പെടുന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയത് കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരും നേതാക്കന്‍മാരും ആയിരുന്നു എന്ന് ഇന്നെല്ലാവര്‍ക്കുമറിയാം.
ജമ്മുകാശ്മീരിലെ കത്വയില്‍ ഒരു മുസ്‌ളീം പെണ്‍കുഞ്ഞ് പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ മതവും ജാതിയും ന്യൂനപക്ഷാവകാശലംഘനവുമെല്ലാം ആരോപിച്ച് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ നടത്തിയ പ്രചരണ പേക്കൂത്തുകള്‍ ആരും മറന്നിരിക്കാന്‍ ഇടയില്ല. എന്നാല്‍ സഖാക്കള്‍ രണ്ട് ദളിത പെണ്‍കുഞ്ഞുങ്ങളെ മൃഗീയമായി പീഡിപ്പിച്ച് കൊന്നിട്ട് ഇടതുപക്ഷഭരണകൂടം ഇരകള്‍ക്കൊപ്പം നിന്നില്ല എന്നു മാത്രമല്ല വേട്ടക്കാരെ ചെങ്കൊടിത്തണലില്‍ സുരക്ഷിതമായി നിര്‍ത്തുവാന്‍ ആവുംവിധം പരിശ്രമിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകള്‍ ലോകത്തൊരിടത്തും മാനവികതക്കൊപ്പം നിന്നിട്ടില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വാളയാര്‍ പീഡനക്കേസ്. കേസിലെ പ്രതികള്‍ കമ്മ്യൂണിസ്റ്റ്കാരായ സാധാരണക്കാരാണ്. അത്ര വലിയ സാമ്പത്തിക സ്വാധീനമോ നേതൃബലമോ ഇല്ലാത്ത ഇവരെ രക്ഷിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ വഴിവിട്ട കളികളും കളിക്കണമെങ്കില്‍ അവര്‍ക്ക് രക്ഷിച്ചെടുക്കേണ്ട ഏതൊക്കെയോ തിമിംഗലങ്ങള്‍ തിരശ്ശീലക്കുപിന്നില്‍ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ മുമ്പ് നടന്ന ചില കുപ്രസിദ്ധ സ്ത്രീപീഡനങ്ങളുടെ പിന്നിലും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളുടെ പേര് അടക്കം പറഞ്ഞുകേട്ടിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും ഭാരത ഭരണഘടനയിലോ, നീതിന്യായ വ്യവസ്ഥയിലോ വിശ്വസിച്ചിരുന്നില്ല എന്നത് നിരവധി സംഭവങ്ങളിലൂടെ വെളിപ്പെട്ടിട്ടുള്ളതാണ്. കോടതിയോടും ഭരണഘടനയോടുമുള്ള അവരുടെ സമീപനങ്ങള്‍ എപ്പോഴും അടവുനയം മാത്രമാണ് എന്നു കാണാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വാളയാര്‍ പീഡനക്കേസ്. ആഭ്യന്തരവകുപ്പിന്റെ അറിവില്ലാതെ ഈ കേസ് തോറ്റു തുന്നംപാടുംവിധം തുമ്പും വാലുമില്ലാതെ ആക്കാന്‍ കഴിയില്ല. പ്രതികളെ എല്ലാം വെറുതെവിട്ട സാഹചര്യത്തില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനവികാരം തങ്ങള്‍ക്കെതിരെ തിരിയാതിരിക്കാന്‍ മരിച്ച കുട്ടികളുടെ അമ്മയോടൊപ്പം സര്‍ക്കാരും ഹൈക്കോടതിയില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് നീങ്ങി എന്നതാണ് വസ്തുത. അതും മറ്റൊരടവുനയത്തിന്റെ ഭാഗമായിരുന്നു. നിലവില്‍ പുനര്‍വിചാരണകൊണ്ട് മാത്രം ഒരു പ്രതിയേയും ശിക്ഷിക്കാന്‍ കഴിയില്ല എന്ന് മറ്റാരെക്കാളും നന്നായിട്ടറിയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും ഇടതു സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പോന്ന കാര്യങ്ങളാണ്. കേസന്വേഷണത്തിലും വിചാരണയിലും വരുത്തിയ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ കോടതി വിചാരണക്കോടതിയേയും പ്രോസിക്യൂട്ടറേയും അന്വേഷണ ഉദ്യോഗസ്ഥരേയും അടിമുടി വിമര്‍ശിച്ചിരിക്കുകയാണ്. കോടതിയില്‍ കേസ് തോറ്റുകൊടുക്കാന്‍ കഴിയും വിധം ഏതോ കേന്ദ്രത്തില്‍ തയ്യാറാക്കിയ തിരക്കഥക്കൊപ്പം ചലിച്ച പാവകള്‍ മാത്രമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെന്ന് കോടതിക്ക് വ്യക്തമായി ബോധ്യപ്പെട്ടിരിക്കുന്നു. കീഴ്‌ക്കോടതിയില്‍ വിചാരണ തന്നെ പ്രഹസനമാക്കിയതായിപ്പറഞ്ഞ ഹൈക്കോടതി പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ലെന്നു വരെ പറയണമെങ്കില്‍ കോടതിയില്‍ എന്താണ് നടന്നതെന്ന് ഊഹിക്കാവുന്നതേയുള്ളു. കേസില്‍ തെളിവെടുപ്പ് സമയത്തടക്കം മുന്‍കൈ എടുക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയതില്‍ മനസ്താപമുണ്ടെന്നു പറഞ്ഞ ഹൈക്കോടതിക്ക് ക്ഷമാപണത്തിന്റെ സ്വരം അവലംബിക്കേണ്ടിവന്നു. ഇരകള്‍ക്ക് നീതികിട്ടാതിരിക്കാന്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ എത്ര വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാവണം എന്ന് ഇതില്‍ നിന്ന് ഊഹിക്കാം.
ഉപകാരസ്മരണ കാട്ടിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം കേസ് അട്ടിമറിക്കാന്‍ നേതൃത്വം കൊടുത്ത ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നല്‍കുകയുണ്ടായി. മാത്രമല്ല പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനെ ജില്ലാ ശിശുക്ഷേമ സമിതി അദ്ധ്യക്ഷനായി നിയമിക്കുക പോലുമുണ്ടായി. പെരിയയില്‍ രണ്ട് നവയൗവ്വനങ്ങളെ രാഷ്ട്രീയവൈരത്തിന്റെ പേരില്‍ വെട്ടിക്കൊന്ന കമ്മ്യൂണിസ്റ്റ് ഗുണ്ടകളെ രക്ഷിക്കാന്‍ സി.ബി.ഐ.അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ വരെ പോകാന്‍ തയ്യാറായ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് പാവപ്പെട്ടവന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവനെ വേണം പറയാന്‍. വാളയാര്‍ കേസില്‍ ഇരകളുടെ ആത്മാവിനുപോലും നീതികിട്ടാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് മാടമ്പിമാര്‍ എല്ലാ കുതന്ത്രവും ഇനിയും പുറത്തെടുത്തേക്കാം. പുനര്‍വിചാരണ എന്ന ആവശ്യം അത്തരമൊരു തന്ത്രത്തിന്റെ ഭാഗമാണ്. കേന്ദ്ര ഏജന്‍സിയെക്കൊണ്ടുള്ള പുനരന്വേഷണത്തിലൂടെയല്ലാതെ വാളയാര്‍ കേസിലെ ഇരകള്‍ക്ക് നീതികിട്ടുമെന്ന് കരുതാന്‍ വയ്യ.