”തനിക്ക് കിട്ടിയ മാന്യസ്ഥാനം ജനതയുടെ അവിശ്ചിന്ന ശക്തിയുടെ ഒരു സ്‌ഫോടനം എന്ന് മനസ്സിലാക്കാത്ത മണ്ടന്മാര്‍ പ്രാതിനിധ്യം വഹിച്ചാല്‍ ഗുണത്തിനു പകരം ഭയങ്കരമായ ആപത്തും ആവലാതിയും ആണ് സംഭവിക്കുന്നത്.”
വേലുക്കുട്ടി അരയന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ ഈ പ്രസ്താവന സമകാലികമാകുന്നിടത്താണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്. തിരഞ്ഞെടുപ്പ് ക്ഷീണത്തിനു ശേഷം ഉണ്ടുറങ്ങിത്തീര്‍ക്കാനുള്ളതല്ല ജനങ്ങള്‍ നേതാക്കളെ ഏല്‍പ്പിക്കുന്ന അഞ്ചുവര്‍ഷമെന്ന് വേലുക്കുട്ടി അരയന്‍ വ്യക്തമാക്കുന്നുണ്ട്. അണുവിട വ്യത്യാസമില്ലാതെ അരയന്റെ വാക്കുകള്‍ ഇന്നും പ്രസക്തമാകുന്നുണ്ടെങ്കില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെല്ലാം ആ നിരീക്ഷണങ്ങള്‍ കടംകൊള്ളാന്‍ ഈ കാലഘട്ടത്തിന് കഴിയേണ്ടതാണ്. വേലുക്കുട്ടി അരയനെ അടയാളപ്പെടുത്താതെ പോകാന്‍ കഴിയുന്ന മേഖലകള്‍ ചുരുക്കമാണ്. ഡോ: വേലുക്കുട്ടി അരയന്‍ ആര് എന്നുള്ള ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. സാമുദായിക പ്രവര്‍ത്തകന്‍, ഭിഷഗ്വരന്‍, പ്രാസംഗികന്‍, പത്രാധിപര്‍, കവി, നിരൂപകന്‍, ലേഖകന്‍, പൊതുപ്രവര്‍ത്തകന്‍. സാമൂഹിക അരാജകത്വങ്ങളും ഉച്ചനീചത്വങ്ങളും നിറഞ്ഞുനിന്ന സമൂഹത്തില്‍ വേലുക്കുട്ടി അരയന്‍ സ്വാഭാവികമെന്നോണമാണ് തന്റെ ഓരോ കര്‍ത്തവ്യങ്ങളും നിര്‍വഹിച്ചുകൊണ്ടിരുന്നത്.
പിന്നാക്ക സമുദായത്തില്‍ പിറന്ന് സമുദായസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും നീക്കിവെച്ച ഒരായുഷ്‌ക്കാലം. ആശയങ്ങളില്‍ നിന്നാണ് വിപ്ലവം ജനിക്കുന്നത് എന്ന അവബോധമാണ്അദ്ദേഹം സ്വജനങ്ങളിലേക്ക് പകര്‍ന്നത്. സമസ്ത കേരളീയ മഹാസഭയുടെ സൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് വേലുക്കുട്ടിയുടെ ഇതേ ആശയമാണ്. ശ്രീനാരായണഗുരുവിന്റെയും സഹോദരന്‍ അയ്യപ്പന്റെയും ദര്‍ശനങ്ങളും വേലുക്കുട്ടി അരയനെന്ന സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ സൃഷ്ടിക്ക് പിന്നിലുണ്ട്. 1908ല്‍ വിജ്ഞാനദായിനി ഗ്രന്ഥശാലയില്‍ നിന്ന് തുടങ്ങിയ സാമുദായിക പൊതുപ്രവര്‍ത്തനമാണ് 1916ലെ അരയവംശ പരിപാലന യോഗത്തിലും 1919ലെ സമസ്ത കേരളീയ യുവജന യോഗത്തിലും എത്തിച്ചേര്‍ന്നത്. 1917ല്‍ ‘അരയന്‍’ എന്ന മാസികയുടെ പ്രഥമലക്കം പ്രസിദ്ധീകരിച്ചതു മുതലാണ് വേലുക്കുട്ടി അരയന്‍ എന്ന പത്രാധിപര്‍ ജനിക്കുന്നത്.
അവകാശ പോരാട്ടങ്ങള്‍ക്കും സാമൂഹിക ഉന്നമനത്തിനും മൂര്‍ച്ചയേറിയ ആയുധം പത്രമാണെന്ന ആശയത്തില്‍ നിന്നാണ് അരയന്‍ മാസിക രൂപപ്പെട്ടത്. അരയന്റെ മുഖപ്രസംഗങ്ങളുടെ തീക്ഷ്ണതയില്‍ അധികാരകേന്ദ്രത്തിന്റെ പല തൂണുകള്‍ക്കും ഇടര്‍ച്ച സംഭവിച്ചു. അരയസമുദായത്തിന്റെ സാമൂഹിക-സാംസ്‌കാരിക ഉയര്‍ച്ച ആയിരുന്നു മാസികയുടെ സ്ഥാപക ലക്ഷ്യമെങ്കിലും അവശതയനുഭവിക്കുന്ന എല്ലാ സമുദായങ്ങള്‍ക്കുവേണ്ടിയും അരയന്റെ താളുകള്‍ ശബ്ദമുയര്‍ത്തി. പത്രസ്ഥാപനത്തിനായി പണമൊഴുക്കാനുള്ള കരുത്ത് അരയനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അത് വ്യാവസായിക വീക്ഷണങ്ങളില്‍ നിന്ന് പുറത്തായിരുന്നു. പത്രപ്രവര്‍ത്തനം വേലുക്കുട്ടിഅരയന് സാമൂഹികമാറ്റത്തിനുള്ള ഉപാധിയായിരുന്നു.
ചൂഷണത്തിനും അധിനിവേശത്തിനുമിരയായി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകാമായിരുന്ന ഒരു സമുദായത്തിന്റെ, ജനങ്ങളുടെ, ഉന്നമനം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അവകാശസമരങ്ങളുടെ മഹാവേദിയാക്കി തന്റെ പ്രസിദ്ധീകരണങ്ങളെ മാറ്റുകയും സജീവമായി വൈക്കം സത്യാഗ്രഹമടക്കമുള്ള പോരാട്ടങ്ങളില്‍ പങ്കുചേരുകയും ചെയ്തിരുന്നു ഈ പത്രാധിപര്‍. അക്കാലത്ത് തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്, വര്‍ഗീയസംഘടനകളുടെ ഫെഡറേഷന്‍ ആണെന്നുള്ള വേലുക്കുട്ടി അരയന്റെ സംശയം തന്റെ പത്രത്തിലൂടെ ഭയലേശെമന്യേ അദ്ദേഹം തുറന്ന് പ്രസ്താവിച്ചിട്ടുണ്ട്.
അരയസമുദായത്തിന്റെ ഉന്നമനം എന്ന ആശയം സ്വജനപക്ഷപാതമായി വ്യാഖ്യാനിക്കപ്പെടാമെങ്കിലും വേലുക്കുട്ടി അരയന്‍ കര്‍മ്മനിരതനായിരുന്ന സര്‍വമേഖലകളെയും വിലയിരുത്തിയാല്‍ അത് അപ്രസക്തമാകും. അരയസമുദായം മാത്രമല്ല, അരികുവത്കരിക്കപ്പെട്ട എല്ലാവരുടെ പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ പരിഗണനകള്‍ തന്നെയായിരുന്നു. ജാതിവ്യവസ്ഥയുടെ നീചമായ വേര്‍തിരിവുകള്‍ക്കെതിരെയാണ് വേലുക്കുട്ടി അരയന്‍ ശബ്ദമുയര്‍ത്തിയത്. ഏകമതത്തിലെ വിഭാഗീയതയുടെ യുക്തി വേലുക്കുട്ടി അരയന് സ്വീകാര്യമായിരുന്നില്ല. വിഭാഗീയ ചിന്തകള്‍ക്ക് അതീതമായി 1920ല്‍ തിരുവിതാംകൂര്‍ രാഷ്ട്രീയ മഹാസഭ എന്ന സഹകരണയോഗം ആരംഭിക്കുമ്പോഴും ഐക്യപ്പെടലിന്റെ സാര്‍വലൗകികതയായിരുന്നു അദ്ദേഹത്തിന് പിന്‍ബലം.
സംഘടിതതൊഴിലാളി പ്രസ്ഥാനമെന്ന ചിന്ത പ്രാവര്‍ത്തികമാക്കിയ, അരയന്റെ ചുവടുവെയ്പായിരുന്നു ആദ്യകാലതൊഴിലാളിസംഘടനയായ അഖില തിരുവിതാംകൂര്‍ നാവിക തൊഴിലാളിസംഘടന. ധാതുസമ്പുഷ്ടമായ കരിമണല്‍ ഏറെയുള്ള കൊല്ലത്തെ തീരപ്രദേശങ്ങളിലെ, വ്യവസായിക അധിനിവേശത്തിനെതിരെ തീരദേശസംരക്ഷണസമിതി രൂപീകരിച്ചതും, ഇത്തരം അനീതികളോട് നിരന്തരം കലഹിച്ചു കൊണ്ടിരുന്നതും അരയന്റെ സാമുദായിക പ്രവര്‍ത്തനത്തിന്റെ മറ്റൊരു വശമാണ്. അരയന്റെ ജന്മദേശമായ ആലപ്പാട് കരിമണല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളാല്‍ നശിച്ചുകൊണ്ടിരിക്കുന്നത് കാലത്തിന്റെ മറ്റൊരു വിരോധാഭാസം. കടലാക്രമണത്തെ ചെറുക്കാന്‍ 1954ല്‍ അന്നത്തെ സര്‍ക്കാരിനു മുന്നില്‍ വേലുക്കുട്ടി അരയനാല്‍ സമര്‍പ്പിക്കപ്പെട്ട ലാന്റ് റക്ലമേഷന്‍ പദ്ധതി കടലാക്രമണ ഭീഷണി രൂക്ഷമായി അനുഭവപ്പെടുന്ന ഇന്ത്യയിലെ തീരപ്രദേശങ്ങളുടെ പ്രശ്‌നപരിഹാരത്തിന് പരിഗണിക്കാന്‍ സാധിക്കുന്ന ഒന്നാണ്.
ലേഖനങ്ങളിലും പ്രസംഗങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും ഒതുങ്ങാത്ത വിപുലമായ പ്രവൃത്തിമണ്ഡലമായിരുന്നു വേലുക്കുട്ടി അരയന്റേത്. സാമുദായിക ഉദ്‌ബോധനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തനിക്ക് പ്രാഗല്‍ഭ്യമുള്ള എല്ലാ മേഖലകളേയും അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ സര്‍ഗാത്മക സൃഷ്ടികളിലൂടെയും നിരന്തര വായനകളിലൂടെയും വിശകലനങ്ങളിലൂടെയും അത് മനസ്സിലാക്കാന്‍ സാധിക്കും. കാവ്യഭംഗിയോ വാക്ചാതുര്യമോ പ്രാസഭംഗിയോ വേലുക്കുട്ടി അരയന്റെ സാഹിത്യസൃഷ്ടികളെ അലട്ടിയിരുന്നില്ല. പക്ഷേ ഓരോ വരിയിലും സമൂഹവും സ്വജനങ്ങളും സമുദായവും പുരോഗമന വാദങ്ങളും നിറഞ്ഞു നിന്നു. ചങ്ങമ്പുഴയുടെ രമണന്റെ പ്രണയമല്ല വേലുക്കുട്ടിയുടെ വിഷയം. രമണന്റെ ദുരന്തത്തിന് കാരണമായ സാമ്പത്തിക സാമൂഹിക അവസ്ഥയാണ്.
ചങ്ങമ്പുഴയുടെ രമണനേയും ചന്ദ്രികയെയും അവരുടെ കേവലം ബാഹ്യസൗന്ദര്യത്തെ അടിസ്ഥാനമാക്കിയ പ്രണയത്തെയും പ്രണയനൈരാശ്യത്തെയും കണക്കറ്റു വിമര്‍ശിക്കുകയാണ് അരയന്‍ ചെയ്തത്. അത്തരം ലോലഹൃദയമുള്ള നായക – നായിക സങ്കല്പത്തെ നിശിതമായി വിമര്‍ശിക്കുന്ന പുരോഗമനവാദികൂടിയായിരുന്നു അദ്ദേഹം. ഹിന്ദുമതത്തെ ഏകീകരിക്കാന്‍ മിശ്രവിവാഹം ആണ് ഉത്തമമായ മാര്‍ഗ്ഗം എന്നുള്ള ആശയമാണ് അദ്ദേഹം തന്റെ മാതംഗിയെന്ന കൃതിയിലൂടെ അവതരിപ്പിച്ചത്. വിഭിന്ന സമുദായങ്ങളുടെ ഐക്യപ്പെടലിന് വിവാഹം ഒരു മികച്ച ഉപാധിയാണെന്നുള്ള ചിന്ത ഇന്നും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഐക്യപ്പെടലിനായിരിക്കണം വിവാഹമെന്നും അല്ലാത്ത കാലത്തോളം വിവാഹം എന്നത് കേവലം ഒരു പ്രഹസനമാണെന്നുമാണ് അരയന്റെ പക്ഷം. രമണനെ ആഘോഷിച്ചിരുന്ന ജനത അന്നും ഇന്നും മാതംഗി എന്തുകൊണ്ട് ഉയര്‍ത്തിയില്ല? വികലമായ പ്രണയത്തിനൊടുവില്‍ ആത്മഹത്യ ചെയ്ത രമണനേക്കാള്‍ എത്രയോ സമകാലീനമാണ് മാതംഗി.
ജാതിമതചിന്തകള്‍ക്കതീതമായാണ് തങ്ങളുടെ വിവാഹസങ്കല്പം എന്ന് കൊട്ടിഘോഷിക്കുന്ന പുതുതലമുറയ്ക്ക് അരയന്‍ അരക്ഷിതകാലത്ത് പറഞ്ഞ ഇതേ ആശയം അറിഞ്ഞുകൊള്ളണമെന്നില്ല. അരയന്റെ പരിഷ്‌കരണാശയങ്ങളുടെ പൊരുള്‍ മനസ്സിലാക്കിയ ജനതയ്ക്ക് വിഭാഗീയതയുടെ ദുഷ്ചിന്തയെ വേഗത്തില്‍ ഗ്രഹിക്കാനാകും.
അന്നത്തെ സാമൂഹികസ്ഥിതിയില്‍ നിന്നുകൊണ്ടാണ് ഹിന്ദുസമുദായത്തോട് ഐക്യപ്പെടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. നിലനിന്നുപോരുന്ന സാമൂഹികാവസ്ഥകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചിന്തകളാണ് വേലുക്കുട്ടി അരയന്‍ പങ്കുവച്ചിട്ടുള്ളത്. യാഥാസ്ഥിതികതയെ മറച്ചു പിടിച്ചുകൊണ്ടുള്ള സാമൂഹ്യ പരിഷ്‌കരണത്തിന്റെ നിലനില്‍പ്പ് ക്ഷണികമാണ്. പുരോഗമനവാദികള്‍ കാപട്യം സൂക്ഷിക്കുന്നതുകൊണ്ടാണ് സാമൂഹ്യവും സാമ്പത്തികവും സംസ്‌കാരികവുമായ അരികുവല്‍ക്കരണം ഇപ്പോഴും സംഭവ്യമാകുന്നത്.
‘ഉണരുവി, നുയരുന്നു ഹാ!
പരിഷ്‌കാര രവി, മഞ്ജു-
വിവേകരശ്മി വീശി,
പരമതികമലങ്ങളുല്ലസിക്ക-
ന്നരയരകത്തു കിടന്നുറക്കമാണോ?’
സ്വസമുദായത്തെ ഉണരുവാനുദ്‌ബോധിപ്പിച്ചു കൊണ്ടെഴുതിയ കവിതയെ സമകാലികമാക്കുന്നത്, സംസ്‌കാരിക നവീകരണ ആശയങ്ങളുമായി മുന്നോട്ടു കുതിക്കുന്ന ലോകത്ത്, ഇപ്പോഴും ഉറങ്ങിക്കിടക്കുന്ന കേരളജനതയുമായി ഉപമിക്കുമ്പോഴാണ്. മത്സര പരീക്ഷകളിലെ ചോദ്യത്തിന്റെ ഉത്തരമല്ല ഡോ: വേലുക്കുട്ടി അരയന്‍. ഇനിയും ദ്രവിക്കാത്ത ഉജ്ജ്വലചിന്തകളുടെ കാലാതീതമായ ഉറവിടമാണ് അദ്ദേഹം.