ചുണ്ടത്ത് തേന്‍ചിരിയും അമ്പാടിക്കണ്ണന്റെ നിറവുമുള്ള ‘കള്ളത്തിമിഴന്‍ ചാത്തു’ മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അക്കിത്തം കഥാപാത്രമാണ്. കുട്ടികളുടെ കൂട്ടുകാരനായ ചാത്തു മുഴുവന്‍ വായനക്കാരുടെയും മനസ്സിന്റെ ‘കൗളി’ യിലാണ് കയറിയിരുന്നത്. ഒരു കുട്ടി കഥാപാത്രത്തെ ആകാശത്തോളം വളര്‍ത്തിയെടുത്ത കവിയുടെ മാസ്മരികതയാണ് ഇവിടെ കാണുന്നത്. ചില കാഴ്ചകള്‍ കുട്ടികളുടെ മനസ്സിലൂടെയാകും നമ്മള്‍ കാണുക. അതിന്റെ ഒരു സുഖം, ആസ്വാദ്യത ഒന്നു വേറെ തന്നെയാണ്. ആ ആസ്വാദ്യതയിലേക്കാണ് കവി നമ്മളെ കൂട്ടിക്കൊണ്ടുപോയത്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും ഇടിഞ്ഞുപൊളിഞ്ഞലോകവും പിറന്നുവീണ തൂലികയില്‍ നിന്നുതന്നെയാണ് നൂറിലധികം കുട്ടിക്കവിതകളും പിറവികൊണ്ടിട്ടുള്ളത്. ദര്‍ശനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ഗൗരവമേറിയ ലോകത്ത് അഭിരമിക്കുമ്പോഴും കുട്ടിത്തം വിടാത്ത മനസ്സുമായി കുട്ടികളെ ആസ്വദിപ്പിക്കാനും അവരോടൊപ്പം പൊട്ടിച്ചിരിക്കാനും കവിക്ക് കഴിഞ്ഞു. കുഞ്ഞിന്റെ മനസ്സ് കവിക്ക് മുന്നില്‍ തുറന്നുവരുമ്പോള്‍ ക്രാന്തദര്‍ശിയായ കവിയുടെ ഗൗരവം നിര്‍മ്മലമാകുന്നു. അമ്മിഞ്ഞപ്പാലിന്റെ നൈര്‍മല്യം കാണുന്നു.
അക്കിത്തത്തിന്റെ കുട്ടിക്കവിതകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം കയറിവരുന്നത് ‘കണ്ടവരുണ്ടോ’ എന്ന കവിത തന്നെയാണ്. നാടോടിപ്പാട്ടിന്റെ ശീലും ശൈലിയും പിന്‍തുടര്‍ന്ന ഈ കവിത
”നിരുപാധികമാം സ്‌നേഹം
ബലമായ് വരും ക്രമാല്‍
ഇതാണഴകി,തേ സത്യം
ഇതു ശീലിയ്ക്കില്‍ ധര്‍മ്മവും”
എന്ന അക്കിത്തത്തിന്റെ ദര്‍ശനം വ്യക്തമാക്കുന്നതു തന്നെയാണ്. ഈ ദര്‍ശനത്തെ പഞ്ചസാരയില്‍ പൊതിഞ്ഞ് കവി കുട്ടികള്‍ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.
മുത്ത്യേമ്മയും കുട്ടികളും ചോദ്യോത്തര രൂപത്തില്‍ നടത്തുന്ന സംഭാഷണത്തിലൂടെയാണ് ‘കണ്ടവരുണ്ടോ’ എന്ന കവിത മുന്നോട്ട് പോകുന്നത്. സ്‌നേഹം മാത്രം നല്‍കാന്‍ കഴിയുന്ന മുത്ത്യേമ്മ ചാത്തുവിന്റെ മാത്രം മുത്ത്യേമ്മയല്ല. മലയാളമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നന്മയെന്നു വിശേഷിപ്പിക്കാവുന്ന പഴയ നാട്ടിന്‍പുറങ്ങളിലെ മുത്തശ്ശിമാര്‍ തന്നെയാണ്.
വാഴടെ നാരോണ്ട് ഒന്നുകൊടുത്ത് ശിക്ഷിക്കുന്ന മുത്തശ്ശി, ആ അടിപോലും പിണങ്ങിപ്പോകാന്‍ കാരണമായിയെടുക്കുന്ന ചാത്തുവുമെല്ലാം നിഷ്‌കളങ്കമായ ഗ്രാമീണ ചിത്രങ്ങളാണ്.
”കണ്ണിനു വെള്ളെഴുത്തില്ലേടോ
വെള്ളെഴുത്തൊക്കെയുമുണ്ടല്ലോ
പിന്നെങ്ങനെ കാണും മുത്ത്യേമേ
കരളിലെ കണ്ണെന്നൊന്നുണ്ടല്ലോ
ഊന്നാനൊരു വടി കിട്ടിലേ
എന്റെൂന്നൂ വടിയല്ലേ പ്പോയ്‌പ്പോയി.”
ഊന്നുവടി പോലെ ആശ്രയിക്കാനുള്ളവരാണ് പേരമക്കളെന്ന് കവി പറയുന്നു. സ്‌നേഹവും കടമയും മറന്നുപോകുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണിത്. ഇത്തരം മൂല്യങ്ങളെ കുട്ടികളിലേക്ക് പകര്‍ന്ന് കൊടുക്കാന്‍ അക്കിത്തം ശ്രമിക്കുന്നു. വെള്ളെഴുത്തുണ്ടെങ്കിലും കരളിലെ കണ്ണുകൊണ്ട് തനിക്കെല്ലാം കാണാമെന്ന കാഴ്ചപ്പാട് അനുഭവജ്ഞാനത്തില്‍ വിരിയുന്നതാണ്. ആ അകക്കണ്ണ് നന്മകള്‍ കാണാന്‍ വേണ്ടി മാത്രമുള്ളതാണ്. ഈ നന്മകള്‍ കുട്ടികളുടെ മനസ്സിനെ പരിശുദ്ധമാക്കുമെന്ന് കവി വിശ്വസിക്കുന്നു.
”പഞ്ചകന്യകമാരുടെ മടിയില്‍
പള്ളിയുറങ്ങി വളര്‍ന്നവരല്ലെ
വാലാല്‍ തട്ടിയുണര്‍ത്തിയ ഹനുമാന്‍
തോളിലെടുത്തു നടന്നിട്ടില്ലെ
ഞങ്ങളുടെ വില്ലുകുലയ്ക്കും രാമന്‍
ഞങ്ങളുടെ തേര് തെളിയിക്കും കൃഷ്ണന്‍
കാത്തരുളീലെ ഞങ്ങളെ നിത്യം
പാര്‍ത്ഥന്‍, ഗരുഡന്‍, നരസിംഹം.”
(-വാഗ്ദാനം)
ഇതാണ് കവിയുടെ കുട്ടിമനസ്സ് വിളിച്ചുപറയുന്നത്. അതുകൊണ്ടുതന്നെ ”സമയം വന്നാല്‍ കര്‍ത്തവ്യത്തിന് സമര്‍ത്ഥരായിതീരും ഞങ്ങള്‍” എന്ന് കവിക്ക് ഒട്ടും സംശയമില്ല. ഭാരതീയ സാംസ്‌കാരികധാരകള്‍ കുട്ടികളുടെ മനസ്സിനെ ശക്തിപ്പെടുത്തുമെന്നും ആ സാംസ്‌കാരിക പ്രഭയില്‍ വേണം കുട്ടികള്‍ വളര്‍ന്നുവരാനെന്നും കവി പലപ്പോഴും പറഞ്ഞു.
”കര്‍മ്മവ്രതരുടെ രാജ്യം
എന്റെതപരസുഖം നിജസുഖമാം
കര്‍മ്മവ്രതരുടെ രാജ്യം
വളര്‍ന്നു ഞാനീമണ്ണില്‍
പുഞ്ചിരിപൊഴിയും ചുണ്ടുകളോടെ
വളര്‍ന്നു ഞാനീ മണ്ണില്‍.
പ്രതിജ്ഞ ചെയ്തീടുന്നു
പൈതൃക മഹിമ പുലര്‍ത്തും ഞാനും
പ്രതിജ്ഞ ചെയ്തീടുന്നു”
(അമ്മിഞ്ഞപ്പാല്‍)
കവിയുടെ ദര്‍ശനം എത്ര മനോഹരമായിട്ടാണ് കുട്ടികളുടെ മനസ്സിലേക്ക് എത്തിക്കുന്നത്. ഇത് കുട്ടികളുടെ മനസ്സിനെ പരിശുദ്ധപ്പെടുത്തുന്നു. മനസ്സുകളെ പരിശുദ്ധമാക്കാനുള്ള കഴിവാണ് അക്കിത്തത്തിന്റെ കുട്ടിക്കവിതകളുടെ സവിശേഷത. ആ പരിശുദ്ധി കുട്ടികളെ സ്‌നേഹഗായകരാക്കി മാറ്റുമെന്ന് കവി വിശ്വസിക്കുന്നു. കുട്ടികളുടെ മനസ്സും അവരുടെ ചിന്തയും കവിയുടേത് കൂടിയായിരുന്നതുകൊണ്ടാണ് തന്റെ ദര്‍ശനങ്ങള്‍ കുഞ്ഞുമനസ്സിലേക്ക് പകര്‍ന്നു നല്‍കുന്നത് എളുപ്പമാക്കി മാറ്റിയത്.
”കടലാസ്സുതോണികളെ കടലാസ്സുതോണികളെ
കടലോളം പോയ് വരുവിന്‍ മലവെള്ളത്തില്‍
തിരിയാതെ, മറിയാതെ ഞെളിയാതെ പിരിയാതെ
വിറയ്ക്കാതെ പോവും കപ്പല്‍പ്പടകണക്കെ”
(മലവെള്ളം വന്നപ്പോള്‍)
മലവെള്ളപ്പാച്ചിലില്‍ പോലും കടലോളം പോയിവരാനുള്ള ആത്മവിശ്വാസവും ധൈര്യവുമുള്ളവരായി വരും തലമുറയെ മാറ്റിയെടുക്കാന്‍ കവി ആഗ്രഹിക്കുന്നു. അവരുടെ കൈകളുടെ ശക്തിയും മനസ്സിലെ സങ്കല്‍പ്പശക്തിയും എന്തിനേയും കീഴടക്കാന്‍ പര്യാപ്തമാണെന്ന് കവി പറയുന്നു. ആ ശക്തിയുടെ തിരിച്ചറിവില്‍ കടലാസ്സുതോണികള്‍ക്ക് പോലും കടലോളം പോയിവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
കുട്ടികളെ കര്‍മ്മധീരരാക്കുവാന്‍വേണ്ടി നമ്മുടെ കവിതയുടെ തീരങ്ങളില്‍ കടമ്പുവൃക്ഷം നട്ട കവിയാണ് അക്കിത്തമെന്ന് എസ്.രമേശന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ആ കടമ്പുവൃക്ഷത്തില്‍ നിന്നുയരുന്ന വേണുഗാനം നമ്മുടെ കുട്ടികള്‍ക്ക് എന്നും വഴികാട്ടും.