”വീരബാഹു എത്രയും പെട്ടെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തനം നിര്‍ത്തി ഇവിടെനിന്നും സ്ഥലം വിടണം.” സി.പി.എം ഏരിയ സെക്രട്ടറിയുടെ തിട്ടൂരമായിരുന്നു അത്. കന്യാകുമാരി ജില്ലയിലെ വിളവംകോട് താലൂക്ക് പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നകാലം. കേരളത്തിനോട് ചേര്‍ന്ന പ്രദേശമാണ് വിളവംകോട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു അന്ന് അവിടം. ആ ഭാഗത്തെ ആറ് നിയോജകമണ്ഡലങ്ങളില്‍ മൂന്നും കമ്മ്യൂണിസ്റ്റ് കേന്ദ്രമായിരുന്നു. വീരബാഹുവിന് കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും വലിയ ഭീഷണിയാണ് നേരിട്ടത്. പാര്‍ട്ടി നേതാവിന്റെ കല്പന കേട്ടറിഞ്ഞ അദ്ദേഹം പിറ്റേന്ന് രാവിലെ പാര്‍ട്ടി ഓഫീസിലേക്ക് നേരിട്ട് കയറിച്ചെന്ന് ആര്‍ക്കാണ് തന്നെ ഇവിടെ നിന്ന് പറഞ്ഞയക്കാന്‍ ധൈര്യമുള്ളത് എന്ന് നേതാക്കളുടെ മുഖത്ത് നോക്കി ചോദിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ ഭീഷണിയെ ഇത്തരത്തില്‍ നേരിടുന്നത് അവിടെ ആദ്യമായിരുന്നു. ആര്‍.എസ്.എസ്. പ്രചാരകന്റെ വെല്ലുവിളി കണ്ട് ഭയന്ന കമ്മ്യൂണിസ്റ്റുകാര്‍ അവിടെ നിന്നും ഓടിരക്ഷപ്പെട്ടു എന്നു പറയുന്നതായിരിക്കും ശരി. ഇന്ന് അവിടെ കമ്മ്യൂണിസ്റ്റുകാര്‍ പേരിനു പോലും ഇല്ലാത്ത സ്ഥിതിയാണ്. 1970 കളില്‍ വീരബാഹു തുടങ്ങിവെച്ച പ്രവര്‍ത്തനം മൂലമാണ് ഈ മാറ്റമുണ്ടായത്.
1968ല്‍ ആണ് വീരബാഹു ആര്‍.എസ്.എസ്. പ്രചാരകനാകുന്നത്. ഇളയപുത്രനായതിനാല്‍ മാതാപിതാക്കള്‍ക്ക് അദ്ദേഹത്തോട് പ്രത്യേകം വാല്‍സല്യമുണ്ടായിരുന്നു. അവരുടെ അന്ത്യനാളുകളില്‍ വീരബാഹു മാതാപിതാക്കളെ ശുശ്രൂഷിക്കാനായി കുറേനാളുകള്‍ വീട്ടില്‍ താമസിച്ച് മാതാപിതാക്കളോടുള്ള തന്റെ കടമ നിര്‍വ്വഹിച്ചു. അപാരമായ ഇച്ഛാശക്തിയുടെ ഉടമയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥക്കാലത്ത് 19 മാസം ജയില്‍വാസം അനുഷ്ഠിച്ച വീരബാഹു ജയില്‍ മോചനത്തിനുശേഷം വെല്ലൂര്‍ ജില്ലാപ്രചാരക്, വിഭാഗ് പ്രചാരക് എന്നീ ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തമിഴ്‌നാട് പ്രാന്തത്തിന്റെ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതലയില്‍ പത്ത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്നെങ്കിലും ബൗദ്ധിക് വിഷയങ്ങള്‍ വളരെ ആഴത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സംഘ ശിക്ഷാവര്‍ഗ്ഗുകളില്‍ അനൗപചാരിക കാര്യക്രമത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. ബന്ദാബൈരാഗി, ഛത്രപതിശിവാജി തുടങ്ങി നിരവധി മഹാത്മാക്കളുടെ വേഷം കെട്ടി അഭിനയിക്കുകയും ആവേശകരമായി കഥകള്‍ പറയുകയും ചെയ്യുമായിരുന്നു. ഉജ്ജ്വലവാഗ്മിയും ഉന്നതചിന്തകനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളും യുവാക്കളുമായി ഒരു സംഘം പ്രവര്‍ത്തകര്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകുമായിരുന്നു.
വീരബാഹുവിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു ഉദാഹരണം പറയാന്‍ സാധിക്കുന്നത്, വെല്ലൂര്‍ ജലകണ്‌ഠേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കോട്ടയെ ടിപ്പുസുല്‍ത്താന്റെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ അന്നത്തെ ആള്‍ക്കാര്‍ വിഗ്രഹം നാല് കിലോമീറ്റര്‍ അകലെയുള്ള സത്യാചരി എന്ന സ്ഥലത്ത് മാറ്റി പ്രതിഷ്ഠിച്ചു. പിന്നീട് വൈദേശിക ഭരണകാലത്തൊന്നും ക്ഷേത്രം തുറന്ന് ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷം ക്ഷേത്രവും പരിസരവും ആര്‍ക്കിയോളജി വകുപ്പിന്റെ കയ്യിലായിരുന്നു. 1980ല്‍ ഹിന്ദു മുന്നണി ആരംഭിച്ച ശേഷം ക്ഷേത്രം തുറന്ന് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. നൂറ്റാണ്ടുകള്‍ പൂട്ടിക്കിടന്ന ക്ഷേത്രം 1981 മാര്‍ച്ച് 16ന് തുറക്കാനിടയാക്കിയത് വീരബാഹുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭ പ്രവര്‍ത്തനങ്ങളായിരുന്നു.
വിശ്വഹിന്ദുപരിഷത്ത്, ഹിന്ദുമുന്നണി എന്നീ സംഘടനകളുടെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പ്രചാരകനായ ശേഷം പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ‘വിജയഭാരതം’, ‘ഹിന്ദുമിത്രന്‍’ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. വിജയഭാരതം വാരികയുടെ പ്രചാരണത്തിന് വീരബാഹു വഹിച്ച പങ്ക് നിസ്തുലമാണ്. തമിഴ്‌നാട് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി 7000 സര്‍ക്കാര്‍ ലൈബ്രറികളില്‍ വിജയഭാരതം എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു ലക്ഷം പേരില്‍ വാരിക എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായുള്ള പ്രവര്‍ത്തനത്തിലുമായിരുന്നു. കോവിഡ് കാലത്ത് എട്ട് പേജുള്ള ഇ-പേപ്പര്‍ ആറ് ലക്ഷം പേരില്‍ എത്തിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനം കൊണ്ട് സാധിച്ചു. സംഘ ആശയഗതിക്ക് എതിരെ നില്‍ക്കുന്നവരിലേക്കും ഇ-കോപ്പി എത്തിച്ചുകൊണ്ട് ആശയ അടിത്തറ വിപൂലീകരിച്ചു. അതേസമയം വിശ്വഹിന്ദു പരിഷത്തിന്റെ മുഖമാസികയായ ‘ഹിന്ദുമിത്രന്റെ’ പത്രാധിപരായിരുന്നുകൊണ്ട് അതിന്റെ പ്രചാരത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചു.
ഏത് പ്രതിസന്ധിയേയും അതിജീവിച്ച് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അസാമാന്യമായ സംഘടനാകുശലതയായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്. വെല്ലൂര്‍ മേഖലയില്‍ നിരവധി സരസ്വതീ വിദ്യാലയങ്ങള്‍ സ്ഥാപിച്ചുകൊണ്ട് 1980 കളില്‍ അതിശയകരമായ മാറ്റമാണ് അദ്ദേഹം വരുത്തിയത്.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ അദ്ദേഹം പത്രവായന ശീലമാക്കിയിരുന്നു. വിപുലമായ അറിവും സാമൂഹ്യപരിവര്‍ത്തനത്തിനുള്ള ത്വരയും അതുവഴി ഉണ്ടായി. സംഘത്തിന്റെ വൈചാരിക മേഖല വിപുലപ്പെടുത്താനുള്ള ചിന്തയും പ്രേരണയും ഉണ്ടായതില്‍ ഇതും ഒരു ഘടകമാണ്. ഒരു കപ്പ് കാപ്പിയും ‘ദിനമണി’ പത്രവുമായാണ് അദ്ദേഹത്തിന്റെ ഒരു ദിവസം ആരംഭിച്ചിരുന്നത്.
നിറഞ്ഞ ചിരിയോടെ സ്വയംസേവകരോടൊപ്പം ചേര്‍ന്ന് അവര്‍ക്ക് എന്നും പ്രേരണ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തമിഴ്‌നാട്ടിലെ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ കാര്യകര്‍ത്താവായിരുന്നു വീരബാഹു. അസുഖം ബാധിച്ച് ആശുപത്രിയില്‍ കഴിയവേ കുശലാന്വേഷണത്തിനിടയില്‍ സുഖമായിരിക്കുന്നു എന്ന് സന്ദേശമയച്ച ആ പുണ്യാത്മാവ് ഇത്രവേഗം വിടപറഞ്ഞു എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന്റെ ആത്മാവിന് സദ്ഗതി ലഭിക്കട്ടെ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.