ലോകത്തിലെ മറ്റേതൊരു ജനതയെക്കാളും പാരമ്പര്യത്തിലും സംസ്‌കാരത്തിലും ദര്‍ശനത്തിലും പ്രാചീനതയിലും ഭാരതം വ്യത്യസ്തമാണ്. പഴക്കമുണ്ടായിരുന്ന മറ്റ് സംസ്‌കാരങ്ങള്‍ ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം പാഠപുസ്തകങ്ങളിലേക്ക് ഒതുങ്ങി പ്പോയി. ഭാരതീയ ദര്‍ശനങ്ങള്‍ ഇന്നും നിലനില്ക്കുന്നതിന്റെ കാരണം കാലാനുസൃതമായ സ്വയം പരിഷ്‌കരണ ക്ഷമതയാണ്. പക്ഷെ കാലാന്തരത്തില്‍ നമ്മുടെ രാഷ്ട്രത്തെ ആകെ സ്മൃതിഭ്രംശം ബാധിച്ചു. ആന്തരികവും ബാഹ്യവുമായ വിവിധ കാരണങ്ങളാല്‍ നമ്മുടെ നാടിനെയും അതിന്റെ സംസ്‌കാരത്തെയും കുറിച്ചുള്ള ധാരണ മോശമായി. ഈ സ്മൃതിഭ്രംശത്തിന് ആക്കം കൂട്ടിയവരില്‍ പ്രമുഖര്‍ ബ്രിട്ടീഷുകാരാണ്. ഭാരതത്തിന്റെ ആത്മാവ് അതിന്റെ ദര്‍ശനങ്ങളിലാണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ ഈ സംസ്‌കാരത്തിന്റെ അടിത്തറയിളക്കാനും ഭാരതത്തെ ബ്രിട്ടീഷ് ഔദാര്യത്തിന്റെ ഏറ്റവും നല്ല സ്മാരകം ആയി നിലനിര്‍ത്താനും ഭാരതീയരില്‍ തങ്ങള്‍ അടിമകളാണ്, അപരിഷ്‌കൃതരാണ്, അധമരാണ് എന്നീ മനോഭാവം വളര്‍ത്താനും ശ്രമിച്ചു. ഇതുമൂലം ഭാരതത്തെക്കുറിച്ച് പാശ്ചാത്യര്‍ ചിന്തിച്ചിരുന്നത് ഇ.എം. ഫോര്‍സറ്റര്‍ എന്ന ബ്രിട്ടീഷ് എഴുത്തുകാരന്‍ തന്റെ ‘ ” A Passage to India’യില്‍ ചിത്രീകരിക്കുന്ന പോലെ ഭാരതം പാമ്പാട്ടികളുടെ, ആഭിചാരക്കാരുടെ, മാന്ത്രികരുടെ, എലിയെ തിന്നുന്നവരുടെ, പട്ടിയെ തിന്നുന്നവരുടെ നാടായാണ് . ഏതാനും നാളത്തെ പരിശ്രമംകൊണ്ട് അവര്‍ ഭാരതീയരെ മതംമാറ്റാതെ തന്നെ അഭാരതീയരാക്കി.
ആത്മവിസ്മൃതിയുടെ ആലസ്യത്തില്‍ വീണുകിടന്ന ഭാരതീയര്‍ ഒരു യുവസിംഹഗര്‍ജ്ജനം കേട്ട് ഞെട്ടി ഉണര്‍ന്നു. അദ്ദേഹം ഭാരതത്തെ ബാധിച്ച കറുത്തഛായ വലിച്ചു കീറി പുതുയുഗത്തിന്റെ തെളിമയിലേക്ക് നയിച്ചു. പ്രസംഗങ്ങളിലൂടെ, ആഹ്വാനങ്ങളിലൂടെ, സതീര്‍ത്ഥ്യരോടും-ശിഷ്യരോടുമുള്ള സൗഹൃദഭാഷണത്തിലൂടെ വിവേകാനന്ദന്‍ സൃഷ്ടിച്ച അവബോധത്തിന്റെ വിസ്‌ഫോടനം ഭാരതത്തിന്റെ നിയതിയെ തിരുത്തിക്കുറിച്ചു.
‘ലോകമാകെ കുലുങ്ങത്തക്ക വണ്ണമുള്ള പ്രവര്‍ത്തന പരിപാടിയായിരിക്കും നരേന്ദ്രന്‍ ഏറ്റെടുക്കുന്നത് ‘ എന്ന ശ്രീരാമകൃഷ്ണ പരമഹംസന്റെ പ്രവചനത്തെ ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു വിവേകാനന്ദന്റെ ഹ്രസ്വജീവിതം.
ചിക്കാഗോ യാത്രയ്ക്ക് അദ്ദേഹത്തിന്റെ കയ്യില്‍ ആകെ കൂടെ മൂലധനമായി ഉണ്ടായിരുന്നത് ഖേത്രി രാജാവായ രാജേന്ദ്രസിങ് നല്‍കിയ ധനവും വിവേകാനന്ദന്‍ എന്ന പേരും തലപ്പാവും മാത്രം. 1893 സപ്തംബര്‍ 11-ന് സ്വാമി വിവേകാനന്ദന്‍ ഉയര്‍ത്തിയത് അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിനു മുഴുവനുള്ള മോചനമന്ത്രമായിരുന്നു. എലിനര്‍ സ്റ്റാര്‍ക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ രേഖപ്പെടുത്തി: കൊളംബസ് അമേരിക്ക എന്ന ഭൂഖണ്ഡം കണ്ടുപിടിച്ചു. അമേരിക്കയുടെ ആത്മാവ് കണ്ടെത്തിയത് സ്വാമി വിവേകാനന്ദനാണ്’.
സ്വാമി വിവേകാനന്ദന്‍ പങ്കെടുത്ത മതമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചത് ഡോ.ബാറോസ് ആയിരുന്നു. റോമന്‍ കത്തോലിക്ക വിഭാഗത്തിന്റെ അദ്ധ്യക്ഷനായ കര്‍ദിനാള്‍ ഗിബണ്‍സ് അദ്ദേഹത്തിന്റെ ഇടത്തും വലത്തുമായി വിവിധ ദേശത്തെ മത പ്രതിനിധികളും. ഇവരുടെ കൂട്ടത്തില്‍ ബ്രഹ്മസമാജ പ്രതിനിധിയായ പ്രതാപചന്ദ്ര മസ്സൂംദാര്‍, ദ്വൈതമത പ്രതിനിധിയായ ഗാന്ധി, തിയോസഫി പ്രതിനിധികളായ ചക്രവര്‍ത്തി, ആനിബസന്റ് എന്നിവരും ഉള്‍പ്പെട്ടിരുന്നു.
അക്കാലത്ത് നാം കത്തിലെഴുതിയിരുന്നത് താങ്കളുടെ വിശ്വസ്ത സേവകന്‍ എന്നാണ്. ഈ അടിമ മനോഭാവം നിലനില്‍ക്കുമ്പോള്‍ എങ്ങനെ സായിപ്പിന്റെ സായിപ്പായ അമേരിക്കക്കാരെ ‘അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ’ എന്നദ്ദേഹത്തിന് സംബോധന ചെയ്യാന്‍ സാധിച്ചു? സഹ+ഉദരനോ, സഹ+ഉദരിയോ അല്ലാത്ത അമേരിക്കക്കാരെ കയറി സഹോദരി സഹോദരന്മാരെ എന്ന് വിളിച്ചതിലെ പൊരുത്തക്കേട് എന്താണെന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും കേവലമായ സംബോധനയില്‍ വേദാന്തത്തിന്റെ മുഴുവന്‍ സാരവും ഉള്‍കൊള്ളിച്ചിരുന്നെന്ന്. ഭാരതത്തിന് ഒരു ദൗത്യമുണ്ട് ലോകം മുഴുവന്‍ ഒരു കുടുംബമാണ് എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുക എന്നത്. ‘യത്രവിശ്വം ഭവത്യേക നീഡം’, ലോകം ഒരു കിളിക്കൂടായി (കുടുംബമായി) ഭവിക്കട്ടെ എന്നാണ് നമ്മുടെ പ്രാര്‍ത്ഥന. ഭാരതത്തിന് വെളിയില്‍ കുടുംബമെന്നാല്‍ ഭാര്യയും ഭര്‍ത്താവും മാത്രമാണ്. പക്ഷെ ഭാരതത്തില്‍ ഒരു ശിശു ജനിച്ചാല്‍ അത് അച്ഛനിലും അമ്മയിലും തുടങ്ങി അമ്മൂമ്മ, അപ്പൂപ്പന്‍, ചേച്ചി, ചേട്ടന്‍, ചിറ്റപ്പന്‍, അമ്മാവന്‍, അമ്മായി എന്നിങ്ങനെ നീളുന്ന ചങ്ങലയാണ്. ഈ ബന്ധുത്വം വളര്‍ന്നു തന്റെ സമുദായവും നാടും രാഷ്ട്രവും തന്റെ കുടുംബമാണ് എന്ന തലത്തിലേക്ക് മനസ്സ് വളരും. ഈ വളര്‍ച്ചയുടെ പാരമ്യമാണ് ‘വസുധൈവകുടുംബകം’ എന്ന കാഴ്ചപ്പാട്. ഈ ധര്‍മ്മ ചിന്തയുടെ സ്വാധീനം ഉള്ളതുകൊണ്ടാണ് വിവേകാനന്ദന്‍ തന്റെ പ്രസംഗം ഇങ്ങനെ ആരംഭിച്ചത്.
തന്റെ പ്രഭാഷണത്തില്‍ രാഷ്ട്രങ്ങളില്‍ പ്രായം കുറഞ്ഞ അമേരിക്കയെ ഏറ്റവും പ്രാചീനമായ സന്ന്യാസിപരമ്പരയുടെ പേരില്‍ ഉപചരിച്ചു. മതങ്ങളെക്കുറിച്ച് ശ്രവിക്കാനും പ്രസംഗിക്കാനും എത്തിയവരുടെ മുന്നില്‍ മതങ്ങള്‍ക്ക് അതീതമായ മതത്തെ കുറിച്ചാണ് സ്വാമി സംസാരിച്ചത്. ആദ്യ പ്രഭാഷണത്തില്‍ തന്നെ ശിവമഹിമാസ്‌തോത്രത്തിലെ ഒരു ഗംഭീര ആശയം വിസ്തരിച്ചു പറഞ്ഞു:
”രുചിണാം വൈചിത്ര്യാദ് ഋജുകുടിലനാനാപഥജുഷാം
നൃണാമേക, ഗമ്യസത്വമസി പ്രയാസമര്‍ണവ ഇവ”
മനുഷ്യരുടെ രുചിയും വാക്കും പലതാകാമെങ്കിലും പുഴകള്‍ക്ക് കടലെന്ന പോലെ മനുഷ്യര്‍ക്ക് നീ മാത്രമേയുള്ളൂ എന്ന് സാരം. മിസൗറി-മിസിസിപ്പി നദികള്‍ അറ്റ്‌ലാന്റിക്കില്‍ ലയിക്കുന്നത് നേരിട്ടറിവുള്ള അമേരിക്കക്കാര്‍ക്ക് നാനാത്വങ്ങള്‍ പര്യവസാനിക്കുന്ന ഈ ഏകത്വ ബോധം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചു. വിവേകാനന്ദന്‍ ഉയര്‍ത്തിക്കാട്ടിയ മാനവികതയുടെ സന്ദേശം ലോകത്തിന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നെങ്കില്‍ ലോകത്തിലെ പകുതി പ്രശ്‌നങ്ങള്‍ തീര്‍ന്നേനെ. മതങ്ങള്‍ അസഹിഷ്ണുതങ്ങളാകുന്നതാണ് ഇന്നത്തെ ലോകസ്ഥിതി. സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചപ്പോലെ ‘എല്ലാ മതങ്ങളുടെയും ആദ്യപാഠം ദൈവം-പ്രകൃതി-സഹജീവി എന്ന ത്രിതത്ത്വത്തില്‍ ഊന്നിയാണ്. ദൈവ സ്‌നേഹം ആകുന്ന മഷിയില്‍; ജീവിതത്തിന്‍ കടലാസില്‍, സഹജീവി സ്‌നേഹത്തിന്റെ അക്ഷരം കുറിക്കപ്പെടുന്നു. പക്ഷെ പിന്നെ മനുഷ്യന്‍ നടത്തുന്നത് ഈ അക്ഷരം മായ്ക്കാനുള്ള പരാക്രമം ആണ്. നിന്നെ പ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാനാണ് യേശുദേവന്‍ പഠിപ്പിച്ചത്. ക്രൈസ്തവമതത്തിന് ഇതില്‍പ്പരം ഒരു ദര്‍ശനമില്ല. അവന്‍ ഏത് മതത്തിലോ, ജാതിയിലോ, വര്‍ണ്ണത്തിലോ, ദേശത്തിലോ ഉള്ളവനാകട്ടെ അവനെ സ്‌നേഹിക്കാനാണ് യേശു പറഞ്ഞത്. പക്ഷെ ആ തത്വത്തിനൊത്തുയരാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇസ്ലാമിന്റെ ദൈവം പരമകാരുണികനായാണ് ഖുറാനില്‍ അവതരിക്കുന്നത്. പക്ഷെ ദൈവം പരമകാരുണികനും വിശ്വാസി പരമക്രൂരനുമായാലോ? സത്യം ഒന്നേയുള്ളൂ വിദ്വാന്മാര്‍ അതിനെ പലവിധത്തില്‍ വ്യാഖ്യാനിക്കുന്നു എന്ന അറിവ് വേദ കാലഘട്ടം തൊട്ടേ ഹിന്ദുവിന് കിട്ടിയതാണ്. പക്ഷേ ആ തലത്തിലേക്ക് ഉയരാന്‍ ഹൈന്ദവര്‍ക്ക് ഇന്നും സാധിച്ചിട്ടില്ല.
ഖണ്ഡന-മണ്ഡനങ്ങള്‍ നടത്തിയ ചിക്കാഗോ സമ്മേളനത്തില്‍ വിവേകാനന്ദന്‍ തുടര്‍ന്നും വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു. രണ്ടാമത്തെ പ്രസംഗത്തില്‍ വൈദേശിക മതങ്ങളുടെ ആശയ സങ്കുചിതത്വത്തെ ചൂണ്ടിക്കാട്ടി. മൂന്നാമത്തെ പ്രസംഗം ഹിന്ദുമതത്തിന്റെ ദാര്‍ശനികവും ആത്മീയവുമായ അപ്രമാദിത്വത്തെ അരക്കിട്ടുറപ്പിച്ചു. ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തന ത്വരയുടെ അന്തസ്സാരശൂന്യതയെ വിമര്‍ശിക്കുന്നതിനോടൊപ്പം ഭാരതം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്നും അത് പരിഹരിക്കുന്നതിന് പാശ്ചാത്യലോകത്തിന് ഗുണപരമായി എങ്ങനെ സാധിക്കുമെന്നും നാലാമത്തെ പ്രസംഗം വ്യക്തമാക്കി. ഹിന്ദുമതത്തിന്റെ പൂര്‍ത്തീകരണമാണ് ബുദ്ധമതമെന്നു വിശദമാക്കുകയും ഹൈന്ദവ മനസ്സുകള്‍ വിശാലത കൈവരിക്കാത്തതിലെ വ്യാകുലത പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് അടുത്ത പ്രസംഗം. ദുഃഖിതന് സേവനവും പീഡിതന് സമാധാനവും നിന്ദിതന് സ്വാംശീകരണവുമാണ് ആവശ്യമെന്ന് ഊന്നിയാണ് സപ്തംബര്‍ 27-ന് സ്വാമിജി ചിക്കാഗോയിലെ വേദി വിട്ടിറങ്ങിയത്. വിദ്യാഭ്യാസം, മതം, ആദര്‍ശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ അവനവന്റെ ആത്മീയവത്കരണം എന്നതായിരുന്നു വിവേകാനന്ദന്റെ ആശയങ്ങളുടെ ആകെത്തുക.
കൊലപാതകങ്ങളും അഴിമതിയും അക്രമവും പീഡനങ്ങളും വര്‍ദ്ധിക്കുന്ന ഈ കാലത്ത് നിന്ന് നമുക്ക് ഋഷി പരമ്പരയുടെ ദിവ്യ വചസ്സുകള്‍ക്ക് കാതോര്‍ക്കാം. മതങ്ങള്‍ക്കതീതമായി മനുഷ്യന് പ്രാധാന്യം കൊടുക്കുന്ന വിവേകാനന്ദ ചിന്ത ജീവിതത്തില്‍ പകര്‍ത്താം.