രാജ്യത്തെ ത്രസിപ്പിച്ച ജൂലൈ 3ലെ മോദിയുടെ ലഡാക് സന്ദര്‍ശനവും അദ്ദേഹം ലഡാക്കില്‍ യുദ്ധസജ്ജരായി നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യത്തോട് സംസാരിച്ചതും വളരെ കൃത്യമായ ചില സന്ദേശങ്ങളാണ് നല്‍കിയത്.
എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള അപ്രതീക്ഷിത ലഡാക് സന്ദര്‍ശനം തന്നെ അതിര്‍ത്തിക്കപ്പുറത്തെ ശത്രുവിനുള്ള കൃത്യമായ സന്ദേശമായിരുന്നു. ചൈനക്ക് പിണക്കമായാലോ എന്ന് പേടിച്ച് ആയുധ സംഭരണം പോലും വേണ്ടെന്നുവച്ച നെഹ്രുവിന്റെ പഴയ ഇന്ത്യയല്ല, സൗഹൃദ ശ്രമങ്ങളൊക്കെ ഒരുവശത്ത് നടക്കുമ്പോഴും മറുവശത്ത് തന്ത്രപ്രധാന അതിര്‍ത്തിപ്രദേശങ്ങളില്‍ മുഴുവന്‍, തന്ത്രപ്രധാന ‘ഇന്‍ഫ്രാസ്ട്രക്ച്ചര്‍’ നിര്‍മ്മാണങ്ങള്‍ കണിശമായി പൂര്‍ത്തിയാക്കി, ഏത് നിമിഷവും യുദ്ധസജ്ജമായി നിലയുറപ്പിച്ചിരിക്കുന്ന, രാജ്യതാല്പര്യങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത, സൈന്യത്തിന്റെ ഒപ്പം പൂര്‍ണ്ണ മനസ്സോടെ നിലയുറപ്പിക്കുന്ന നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയാണിതെന്ന സന്ദേശം.
ഇന്ത്യന്‍ സൈനികരോട് അദ്ദേഹം നടത്തിയ പ്രസംഗത്തിലുമുണ്ടായിരുന്നു പ്രത്യേകം എടുത്ത് പറയേണ്ടതായ ചില സന്ദേശങ്ങള്‍. കുറിക്കുകൊള്ളുന്ന ഉപമകളിലൂടെ പറയാനുള്ള കാര്യം പറഞ്ഞ് ഫലിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. നമ്മള്‍ ഭാരതീയര്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ പുല്ലാങ്കുഴലൂതുന്ന മോഹന രൂപവും, സുദര്‍ശന ചക്രമെയ്ത് ശത്രുനിഗ്രഹം നടത്തുന്ന ഭീഷണരൂപവും രണ്ടും പൂജിക്കുന്നവരാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പക്ഷെ ഇങ്ങോട്ട് കയറി ആക്രമിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കാന്‍ പ്രാപ്തവുമാണ് എന്ന മുന്നറിയിപ്പായിരുന്നു അത്.
രാജ്യത്തിനകത്തുള്ള ശത്രുക്കള്‍ക്ക് നേരിട്ടല്ലാത്ത, എന്നാല്‍ കേള്‍ക്കേണ്ടവര്‍ക്ക് കുറിക്കുകൊള്ളുന്ന ഒരു സന്ദേശവുമുണ്ടായിരുന്നു ലഡാക്കിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്.
സൈന്യത്തിന്റെ വീര്യത്തെ വര്‍ണ്ണിക്കാനും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും അദ്ദേഹം അവിടെ ഉദ്ധരിച്ചത് പൗരാണിക തമിഴ് ഗ്രന്ഥമായ തിരുക്കുറലിലെ വരികളാണ്.
തിരുക്കുറലിലെ ‘മരമണം മന്ദ വഴിച്ചേലവു തേത്രം യെന നാംഗെ യെമം പടൈക്കു’ എന്ന ഈരടികളാണ് മോദി ഉദ്ധരിച്ചത്. ‘ധൈര്യം, ബഹുമാനം, നല്ല പെരുമാറ്റം, പാരമ്പര്യം എന്നീ ഗുണങ്ങളെല്ലാം ഏതൊരു രാജ്യത്തിന്റെയും സൈന്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്’എന്നാണിതിനര്‍ത്ഥം. ഇന്ത്യയുടെ സൈനികര്‍ എല്ലായ്‌പ്പോഴും ഈ പാത പിന്തുടരുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇത് ആദ്യമായല്ല മോദി തന്റെ പ്രസംഗത്തില്‍ തിരുക്കുറല്‍ ഉദ്ധരിക്കുന്നത്. ഇന്ത്യന്‍ മീഡിയ അത് കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോദിയുടെ പ്രസംഗങ്ങള്‍ പിന്തുടരുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും, പ്രസംഗങ്ങള്‍ക്കിടയില്‍ അവിടവിടെയായി സംസ്‌കൃത ഗ്രന്ഥങ്ങളില്‍ നിന്നുള്ള ശ്ലോകങ്ങള്‍ ഉദ്ധരിക്കുക എന്ന പൊതുവെയുള്ള പതിവിനൊപ്പം തമിഴ് ക്ലാസിക്കുകളില്‍ നിന്നുള്ളവ കൂടി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം.
മോദിയുടെ പ്രസംഗങ്ങളില്‍ തമിഴ് ഭാഷയോടും തമിഴ് സംസ്‌കൃതിയോടുമുള്ള ആദരവ് ഒരു പതിവ് ചേരുവയായി മാറിയത് യാദൃച്ഛികമല്ല. തന്റെ തമിഴ്ഭാഷാപ്രാവീണ്യം തെളിയിക്കാന്‍ വേണ്ടി അദ്ദേഹം നടത്തുന്ന ‘ഷോ’യുമല്ല അത്. അതിന് പുറകില്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും പ്രധാനമന്ത്രിക്കും കൃത്യമായ ചിന്തയും പദ്ധതിയുമുണ്ട്.
തമിഴ് ഭാഷയെ മുന്‍നിര്‍ത്തി ഹിന്ദി-സംസ്‌കൃതം ഭാഷകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണം തമിഴ്‌നാട്ടില്‍ ശക്തമായി നിലനില്‍ക്കുന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. തമിഴ് വിഘടനവാദത്തിന്റെ അടിസ്ഥാനം തന്നെ സംസ്‌കൃത വിരോധവും ബ്രാഹ്മണ വിരോധവുമാണ്.
തമിഴ് ഭാഷ മറ്റ് പ്രാദേശിക ഭാഷ പോലെ വെറുമൊരു സംസ്ഥാനത്തിന്റെ ഭാഷ മാത്രമല്ല, മറിച്ച് സംസ്‌കൃതത്തിന്റെ പോലെ തന്നെ അത്രയും പാരമ്പര്യമുള്ള, ഏറ്റവും പൗരാണികമായ, ക്ലാസിക് കൃതികളാല്‍ സമ്പുഷ്ടമായ ഭാഷയാണ് അത്. തമിഴിന്റെ ഈ പ്രത്യേകതയാണ് അതിനെ ഈ രീതിയില്‍ ഭാഷയുടെ അടിസ്ഥാനത്തിലുള്ള വിഘടനവാദത്തിന് കരുവാക്കാന്‍ ചില ശക്തികള്‍ക്ക് കഴിയുന്നതിന്റെ പിന്നില്‍.
അതിനെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ച്, അതായത് തമിഴിനേയും സംസ്‌കൃതത്തെയും ഒരേ തട്ടില്‍ വച്ച്, ഒരേപോലെ ബഹുമാന്യ സ്ഥാനം നല്‍കിക്കൊണ്ട് ആ വാദത്തിന്റെ മുനയൊടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മോദിയുടെ തമിഴ് നയതന്ത്രത്തില്‍ കാണുന്നത്.
സംസ്‌കൃതത്തെ തമിഴിന്റെ ശത്രുവായി പ്രതിഷ്ഠിച്ച്, അതിന്റെ മുകളില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഈ വിഘടനവാദത്തില്‍, അതിന്റെ പുറകിലുള്ളവരുടെ കയ്യിലെ പ്രധാന കരുവാണ് തമിഴ് സന്യാസിവര്യന്‍ തിരുവള്ളുവര്‍ രചിച്ച പൗരാണിക തമിഴ് കഌസിക് ആയി ഗണിക്കപ്പെടുന്ന തിരുക്കുറല്‍ എന്ന് മനസ്സിലാക്കുമ്പോഴാണ് മോദിയുടെ പ്രസംഗങ്ങളില്‍ തിരുക്കുറല്‍ പതിവായി സ്ഥാനം പിടിക്കുന്നതിന് പിന്നിലെ ചിന്ത എന്താണെന്ന് മനസ്സിലാവുക.
തിരുക്കുറലിനെ സംസ്‌കൃതത്തിലെ വേദങ്ങള്‍ക്ക് തത്തുല്യമായ തമിഴ് രചന എന്ന് പറയാം. 1800കളില്‍ മാക്‌സ് മ്യുള്ളറിനെപ്പോലുള്ള യൂറോപ്യന്‍ കൊളോണിയലിസ്റ്റ്-ഇവാഞ്ചലിസ്റ്റുകള്‍ സൃഷ്ടിച്ച വ്യാജ നിര്‍മ്മിതിയായ ‘ആര്യന്‍ അധിനിവേശ സിദ്ധാന്തത്തിലാണ്’ഇന്നത്തെ ‘തമിഴ് ഷോവനിസ’ത്തെ മുന്നില്‍ നിര്‍ത്തിയുള്ള തമിഴ് വിഘടനവാദത്തിന്റെ വേരുകള്‍ ഉള്ളത്.
‘മധ്യേഷ്യയില്‍ നിന്ന് കുടിയേറിയ ആര്യന്മാരാണ് ഇന്നത്തെ ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍. അങ്ങനെ പുറത്തുനിന്ന് വന്ന ആര്യന്മാരുടെ മതമാണ് ഹിന്ദുമതം. അവരുടെ ഭാഷയാണ് സംസ്‌കൃതം. അവരുടെ സാഹിത്യമാണ് വേദങ്ങള്‍. ആ അധിനിവേശ ആര്യന്മാരുടെ, സ്വദേശികളായ സില്‍ബന്ധികളാണ് ബ്രാഹ്മണന്മാര്‍. ആര്യന്മാര്‍ക്ക് മുന്‍പേ ഭാരതത്തില്‍ കുടിയേറിയിരുന്ന ദ്രാവിഡന്മാരെ ആര്യന്മാര്‍ ആക്രമിച്ച് കീഴടക്കി അവരുടെ ആര്യന്‍ സംസ്‌കാരം (സനാതന ധര്‍മ്മം/ഹിന്ദുത്വം) ദ്രാവിഡന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.’ ഇതാണ് അവരുടെ സിദ്ധാന്തം.
18-ാം നൂറ്റാണ്ടിന് മുന്‍പ് അല്ലെങ്കില്‍ 19-ാം നൂറ്റാണ്ടിന്റെ ആരംഭംവരെ ചരിത്രത്തിലൊരിടത്തും രേഖപ്പെടുത്തിയിട്ടില്ലാത്ത, അതിനുശേഷം മാത്രം യൂറോപ്യന്‍ മിഷണറിമാരുടെ ഭാവനയില്‍നിന്ന് മാത്രം വിരിഞ്ഞ ഒന്നാണ് ആര്യന്‍, ദ്രാവിഡ വംശപ്രയോഗം. വ്യക്തിഗത ഗുണഗണങ്ങളെ സൂചിപ്പിക്കുന്ന ‘ആര്യ’, ‘ദ്രാവിഡ’ എന്നീ വാക്കുകള്‍ കണ്ടെത്താമെങ്കിലും അതിന് ഒരു വംശീയ രൂപാന്തരം നല്‍കുന്ന ‘ആര്യന്‍’, ‘ദ്രാവിഡന്‍’ എന്ന പ്രയോഗം നിലവിലില്ലായിരുന്നു. അത് മിഷനറിമാരുടെ ബോധപൂര്‍വ്വമുള്ള ാശശെിലേൃുൃലമേശേീി ആയിരുന്നു.
”ഇന്നത്തെ ദളിതുകളുടെ പൂര്‍വികന്മാരാണ് ദ്രാവിഡന്മാര്‍. അവര്‍ ഇന്ന് നേരിടുന്ന പിന്നാക്കാവസ്ഥക്കും വിവേചനങ്ങള്‍ക്കും കാരണം ആര്യന്‍മാരാണ്. ആര്യനും സംസ്‌കൃതവും ബ്രാഹ്മണനും ഹിന്ദുത്വവും ദ്രാവിഡന്റെ ശത്രുവാണ്. അതുകൊണ്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന ആര്യന്‍ അടിമത്തത്തില്‍ നിന്ന് ദളിതുകള്‍ക്ക് മോചനം ലഭിക്കണമെങ്കില്‍ ഭാരതത്തെ ‘ആര്യന്‍-നോര്‍ത്ത് ഇന്ത്യ’ എന്നും, ‘ദ്രാവിഡ-സൗത്ത് ഇന്ത്യ’ എന്നും രണ്ട് രാജ്യങ്ങളായി വിഭജിക്കണം” എന്നുമവര്‍ സിദ്ധാന്തിച്ചു.
ഇനിയാണിതിലെ ട്വിസ്റ്റ്:
പുതുതായി രൂപീകരിക്കണമെന്ന് പറയുന്ന ‘ദ്രാവിഡ-സൗത്ത് ഇന്ത്യ’ എന്ന പുതിയ രാജ്യം ഒരു ‘ദ്രാവിഡിയന്‍-ക്രിസ്ത്യന്‍’ രാജ്യമായിരിക്കും! എന്ന് പറഞ്ഞാല്‍ പുതിയ രാജ്യത്തിന്റെ മതം ക്രിസ്തുമതമായിരിക്കുമെന്നു സാരം.’
ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാം മതത്തിന്റെ പേരില്‍ ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം മുറിച്ചുമാറ്റിയ പോലെ തെക്ക് ഭാഗത്തെയും മതത്തിന്റെ പേരില്‍, ഇത്തവണ അത് ക്രിസ്തുമതത്തിന്റെ പേരിലാണെന്ന് മാത്രം, മുറിച്ചുമാറ്റാനുള്ള ഒരു ‘ലോങ്ങ്‌ടെം’ പദ്ധതിയുടെ വളരെ ആരംഭ ദശയിലാണ് നമ്മളിപ്പോള്‍ എന്ന് ചുരുക്കം.
അപ്പോള്‍ സംശയം തോന്നാം ‘ദ്രാവിഡ സൗത്ത് ഇന്ത്യ’ എങ്ങിനെയാണ് കൃസ്ത്യന്‍ രാജ്യമാവുന്നതെന്ന്. അവിടെയാണ് തിരുക്കുറലിനെ കരുവാക്കിയുള്ള മിഷനറിമാരുടെയും ഇവാന്‍ജെലിസ്റ്റുകളുടെയും കളി വരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍, 1800കളുടെ ആദ്യ വര്‍ഷങ്ങളില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തണലില്‍, മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്ന ജി.യു പോപ്പിനെപോലുള്ള (വത്തിക്കാനിലെ പോപ്പുമായി ബന്ധമൊന്നുമില്ല, പോപ്പ് എന്നത് ഇദ്ദേഹത്തിന്റെ പേരാണ്) ക്രിസ്ത്യന്‍ മിഷനറിമാര്‍ സംഘം കൃതികളും തിരുക്കുറല്‍ പോലുള്ള തമിഴ് ക്ലാസിക് രചനകളും ബൈബിളിന്റെ സ്വാധീനത്തില്‍ എഴുതിയവയാണെന്ന ഒരു തിയറി അടിച്ചിറക്കി.
സംസ്‌കൃത വേദങ്ങളിലെ പോലെ തന്നെ തമിഴ് തിരുക്കുറലിലും ദേശങ്ങളുടെയും മതങ്ങളുടെയും കെട്ടുപാടുകളൊന്നുമില്ലാത്ത വിശ്വമാനവികതയുടെ തത്വജ്ഞാനം പറയുന്ന ഭാഗങ്ങളെ വളച്ചൊടിച്ചാണ് അത് ബൈബിള്‍ സ്വാധീനത്തില്‍ എഴുതപ്പെട്ടതാണെന്ന് പ്രചരിപ്പിക്കാനായി മിഷനറിമാര്‍ ഉപയോഗിച്ചത്.
ഇത്തരത്തില്‍ മിഷണറിമാരുടെ ക്രിസ്തീയവല്‍ക്കരണത്തിന് ഏറ്റവുമധികം ഇരയായ പ്രമുഖ പൗരാണിക തമിഴ് കൃതിയാണ് തിരുക്കുറല്‍. തിരുക്കുറല്‍ എഴുതപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന് മുന്‍പേയാണ് – തമിഴ്‌നാട് സര്‍ക്കറിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം 31 ആഇഋയില്‍ എന്നതൊന്നും മിഷണറി പ്രൊപ്പഗാണ്ടക്ക് ഒരു തടസ്സമേ ആവുന്നില്ല.
മുകളില്‍ സൂചിപ്പിച്ച ‘തമിഴ് സംസ്‌കൃതി ക്രിസ്തീയമാണെ’ന്ന വിചിത്രവും അവിശ്വസീനയവുമായ സിദ്ധാന്തത്തിന് കൂടുതല്‍ ബലം പകരാന്‍ വേണ്ടി, തെളിയിക്കാന്‍ വേണ്ടി മറ്റൊരു വ്യാജ നിര്‍മ്മിതി കൂടി ആ പ്രോജെക്ടിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു – സെയിന്റ് തോമസ് സൗത്ത് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു എന്ന തിയറി! പിന്നീടങ്ങോട്ട് സെയിന്റ് തോമസ് തിയറിയുടെ പിന്‍ബലത്തില്‍ തമിഴ് ക്ലാസിക് രചനകള്‍ മുഴുവന്‍ അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ബൈബിളിനെ ആസ്പദമാക്കി എഴുതപ്പെട്ടതാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. എം.ദൈവനായകം പോലുള്ള ക്രിസ്ത്യന്‍ കണ്‍വെര്‍ട്ടുകളായ വിഘടനവാദികള്‍ തിരുക്കുറല്‍ രചിച്ച തിരുവള്ളുവരെ സെയിന്റ് തോമസ് മതം മാറ്റി ക്രിസ്ത്യാനിയാക്കിയിരുന്നു എന്നുവരെ പ്രചരിപ്പിച്ചു!
തമിഴ്‌നാടിന് പുറത്തുള്ളവര്‍ക്ക് ഇതൊക്കെ ഒരു കെട്ടുകഥ പോലെ തോന്നുമെങ്കിലും ജി.യു.പോപ്പിനെപ്പോലുള്ളവര്‍ ഇതിന്റെ ആസൂത്രണത്തിലെ പ്രധാന കഥാപാത്രത്തിന് തമിഴ്‌നാട്ടില്‍ ഇന്നൊരു സ്മാരകം ഉണ്ടെന്നതും, ദ്രാവിഡ-ദളിത് രാഷ്ട്രീയത്തിന്റെ മറയില്‍ ബ്രാഹ്മണ വിരോധവും ഹിന്ദു വിരോധവും തമിഴ് രാഷ്ട്രീയത്തിലെ പ്രധാന ഘടകമായി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതും മറന്നുപോകരുത്.
വത്തിക്കാന്‍ ഔദ്യോഗികമായി ‘സെയിന്റ് തോമസിന്റെ സൗത്ത് ഇന്ത്യ സന്ദര്‍ശനം’ എന്ന മിത്തിനെ തള്ളിപ്പറഞ്ഞിട്ടും വിവിധ ചര്‍ച്ച് ഗ്രൂപ്പുകളുടെയും ഇവാന്‍ജെലിക്കല്‍ വന്മരങ്ങളുടെയും ഡിഎംകെ പോലുള്ള തല്പര രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ലഭിച്ചതുകൊണ്ട് ആ തിയറിക്ക് ഇന്നും തമിഴ്‌നാട്ടില്‍ പ്രത്യേകിച്ചും, ദക്ഷിണേന്ത്യയില്‍ പൊതുവെയും കാര്യമായ സ്വീകാര്യതയുണ്ട്. ആര്യന്‍-ദ്രാവിഡ വിഭജനവാദത്തില്‍നിന്ന് മുളച്ചുവന്ന ബ്രാഹ്മണവിരോധവും ഹിന്ദുവിരുദ്ധതയും അടിസ്ഥാന തത്വമാക്കി, രാജ്യം കണ്ട ഏറ്റവും വലിയ വിഘടനവാദി നേതാക്കളിലൊരാളായ പെരിയാറിന്റെ നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെട്ട ദ്രാവിഡര്‍ കഴകം – ഡികെ ആണ് ഇന്നത്തെ ഡി.എം.കെയുടെ മുന്‍ഗാമി എന്നറിയുമ്പോഴാണ് ഇതിന്റെ ആഴവും ഗൗരവവും മനസ്സിലാകുക.
തമിഴ് മനസ്സില്‍ ഏറ്റവും പരിപാവനമായ സ്ഥാനം അലങ്കരിക്കുന്ന ആദ്ധ്യാത്മിക ഗ്രന്ഥമാണ് മൂന്ന് ഭാഗങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ള തിരുക്കുറല്‍ എന്നത്, തമിഴ് സംസ്‌കൃതിയിലെ അതിന്റെ തന്ത്രപ്രധാന സ്ഥാനം വെളിവാക്കുന്നു. അതുകൊണ്ടാണ് മിഷണറി അജണ്ടയില്‍ തിരുക്കുറല്‍ തന്നെ കൃത്യമായി ടാര്‍ഗറ്റ് ചെയ്യപ്പെട്ടത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ചില മിഷണറിമാരുടെ ഭാവനയില്‍ വിരിഞ്ഞ ‘ആര്യന്‍ ആക്രമണ സിദ്ധാന്തം’ പരിണമിച്ച്, തിരുക്കുറലിന്റെ ക്രൈസ്തവല്‍ക്കരണ ശ്രമങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട്, ക്രിസ്ത്യന്‍ – ദ്രാവിഡ രാജ്യത്തെ ഭാരതത്തില്‍ നിന്ന് മുറിച്ചുമാറ്റണം എന്ന വാദത്തില്‍ എത്തിച്ചേര്‍ന്നു.
‘സൗത്ത് ഇന്ത്യയുടെ ക്രൈസ്തവവല്‍ക്കരണവും, വിഭജനവും’ എന്ന വമ്പന്‍ പ്രോജക്ടിലെ മര്‍മ്മമാണ്, കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ‘തമിഴ് ഭാഷ ദുരഭിമാന’ത്തില്‍ കേന്ദ്രീകരിച്ച് നടപ്പാക്കപ്പെടുന്ന, തിരുക്കുറല്‍ പോലുള്ള തമിഴ് രചനകളുടെ അന്യവല്‍ക്കരണവും തുടര്‍ന്നുള്ള ക്രൈസ്തവല്‍ക്കരണവും.
ഈയൊരു ‘ഗ്രാന്‍ഡ് ഗെയിം’ തിരിച്ചറിഞ്ഞ്, അതിനെ അതെ നാണയത്തില്‍ തിരിച്ചടിച്ച്, അതായത് തമിഴിനേയും സംസ്‌കൃതത്തെയും ഒരേപോലെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ച്, ഒരേപോലെ ബഹുമാന്യ സ്ഥാനം നല്‍കിക്കൊണ്ട്, അങ്ങനെ ആ വാദത്തിന്റെ മുനയൊടിച്ച്, ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താനുള്ള, കൃത്യമായ കണക്കുകൂട്ടലോടെ ബോധപൂര്‍വ്വമായ ശ്രമമാണ് നമ്മള്‍ ഈയിടെയായി കാണാന്‍ തുടങ്ങിയ മോദിയുടെയും, ഭാരതീയ ജനത പാര്‍ട്ടിയുടെയും നീക്കങ്ങള്‍.