1965ല്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത് ആര്‍.എസ്.എസ്. സര്‍സംഘചാലക് ആയിരുന്ന ശ്രീ ഗുരുജിയെ സര്‍വ്വകക്ഷയോഗത്തിലേക്ക് പ്രത്യേകം വിളിക്കാന്‍ തയ്യാറായ വ്യക്തിയായിരുന്നു പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി. ആര്‍.എസ്.എസ്സിലും ശ്രീ ഗുരുജിയിലും അത്രയേറെ വിശ്വാസം ശാസ്ത്രിജിക്ക് ഉണ്ടാകുന്നതിന് പ്രധാന കാരണക്കാരില്‍ ഒരാള്‍ ആര്‍.എസ്.എസ്സിന്റെ നാലാമത്തെ സര്‍സംഘചാലകനായിരുന്ന പ്രൊഫ. രാജേന്ദ്രസിംഗ് ആയിരുന്നു.
സംഘത്തിന് പുറമെയുള്ള അനവധി പ്രശസ്തവ്യക്തികളുമായി രാജേന്ദ്രസിംഗ്ജി (രജുഭയ്യ) അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മുന്‍പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രി, സ്വാതന്ത്ര്യസമര നേതാവും ഭാരതരത്‌ന ജേതാവുമായ പുരുഷോത്തംദാസ് ഠണ്ഡന്‍ തുടങ്ങി പലരും ഇതില്‍പ്പെടും. രജുഭയ്യയുടെ കുടുംബസുഹൃത്തുകൂടിയായിരുന്നു ശാസ്ത്രിജി. അദ്ദേഹവുമായി ഇടയ്ക്കിടെ കാണുകയും വളരെയടുപ്പത്തില്‍ കളിതമാശകള്‍ പറയുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ അവര്‍ തമ്മിലുള്ള ചര്‍ച്ച ആര്‍.എസ്.എസ്സിന്റെ ബൈഠക്കിനെക്കുറിച്ചായിരുന്നു. ശാസ്ത്രിജിയുടെ ഒരു ചോദ്യത്തിന് മറുപടിയായി ബൈഠക്കില്‍ (മീറ്റിങ്ങ്) എന്താണ് നടക്കുന്നതെന്ന് രജുഭയ്യ വിശദീകരിച്ചു. വരേണ്ടവരെത്ര, വന്നവരെത്ര, എന്തായിരുന്നു വിശേഷപരിപാടികള്‍, ഭാവിപരിപാടികള്‍ എന്തൊക്കെ? ഇതൊക്കെയാണ് ബൈഠക്ക് വിഷയങ്ങള്‍. അപ്പോള്‍ ശാസ്ത്രിജി ചിരിച്ചുകൊണ്ട് പറഞ്ഞു- കൂടാതെ മുസല്‍മാന്‍മാരുടെ സംഖ്യ, അവരുടെ വീട്, അവരുമായുള്ള പ്രശ്‌നങ്ങള്‍ ഇവയെല്ലാം ചര്‍ച്ചചെയ്യാറില്ലേ എന്ന്. രജുഭയ്യ അതേഭാവത്തില്‍ ‘ഇല്ല’ എന്നും ഇതിന്റെ നിജസ്ഥിതി ബോദ്ധ്യപ്പെടുവാന്‍ ഗടനായകന്‍ മുതല്‍ പ്രചാരകന്മാര്‍വരെയുള്ളവരുടെ ബൈഠക്കുകളില്‍ പങ്കെടുക്കുവാന്‍ ശാസ്ത്രിജിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഒരിക്കല്‍ ഗുരുജി ലക്‌നൗവില്‍ വന്നപ്പോള്‍ നടത്തിയ പൊതു പരിപാടിയിലേക്ക് ശാസ്ത്രിജിയെ രജുഭയ്യ ക്ഷണിച്ചു. അപ്പോള്‍ ശാസ്ത്രിജി പറഞ്ഞ കാര്യം ഏറെ ശ്രദ്ധേയമാണ്. ”പ്രസ്ഥാനത്തിന് താങ്കളില്‍ ഉറച്ചവിശ്വാസം ഉണ്ട്. താങ്കള്‍ എവിടെ പോയാലും ഒരു പ്രശ്‌നവുമില്ല. പക്ഷെ കോണ്‍ഗ്രസ്സില്‍ അങ്ങനെയല്ല. നിങ്ങളുടെ പരിപാടിയില്‍ പങ്കെടുത്താല്‍ എന്നെ ആര്‍.എസ്.എസ്. ആയി മുദ്രകുത്തും. എന്നിലുള്ള വിശ്വാസം നഷ്ടപ്പെടും.” രജുഭയ്യയുടെ മറുപടി ”ആഭ്യന്തരമന്ത്രിയായിട്ടു കൂടി നിങ്ങളുടെ പ്രസ്ഥാനത്തിന് നിങ്ങളില്‍ വിശ്വാസമില്ലേ. ഇതാണ് രണ്ട് പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം” എന്ന്. പുറമേയുള്ളവരുമായുള്ള ഈ വ്യക്തിബന്ധം അടിയന്തിരാവസ്ഥക്കാലത്ത് രജുഭയ്യക്ക് ഏറെ പ്രയോജനപ്പെട്ടു. ആ കാലഘട്ടത്തില്‍ ഗൗരവ് സിംഗ് എന്ന പേരു സ്വീകരിച്ച് പല ഐ.എ.എസ് ഓഫീസര്‍മാരുടേയും വീടുകളിലാണ് രജുഭയ്യ താമസിച്ചിരുന്നത്.
1922ല്‍ ഉത്തര്‍പ്രദേശിലെ ബുലംദശഹര്‍ ജില്ലയില്‍ ജനിച്ച രാജേന്ദ്രസിംഗ്ജി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നാലാമത്തെ സര്‍സംഘചാലക് ആയിരുന്നു. അച്ഛന്‍ സര്‍ക്കാരിന്റെ ജലസേചനവകുപ്പില്‍ ചീഫ് എഞ്ചിനീയറായി നിയുക്തനായ ഭാരതീയനായ ആദ്യ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ജ്വാലാദേവി. രണ്ട് സഹോദരിമാരുള്‍പ്പെടെ നാല് സഹോദരങ്ങള്‍ ഉണ്ടായിരുന്നു. സംഘത്തിന്റെ അടിത്തട്ടിലുള്ള ചുമതലകള്‍ വഹിച്ച രജുഭയ്യ ഉത്തര്‍പ്രദേശ് പ്രാന്ത കാര്യവാഹ്, പ്രചാരക് എന്നീ ചുമതലകളും പിന്നീട് അഖില ഭാരതീയ ചുമതലകളും വഹിച്ചു. സഹസര്‍കാര്യവാഹ്, സര്‍കാര്യവാഹ് ചുമതലകള്‍ക്കു ശേഷം വീണ്ടും സഹസര്‍കാര്യവാഹ് ചുമതല ഏല്‍ക്കുകയും 1994ല്‍ പൂജനീയ ദേവറസ്ജിയുടെ പിന്‍ഗാമിയായി സര്‍സംഘചാലക് പദവിയില്‍ നിയുക്തനാകുകയും ചെയ്തു. ആറ് വര്‍ഷത്തെ ചുമതലാ നിര്‍വ്വഹണത്തിനുശേഷം 2000ത്തില്‍ പൂജനീയ സുദര്‍ശന്‍ജിയെ സര്‍സംഘചാലക് ചുമതലയില്‍ നിയോഗിച്ച് അദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് കടന്നു. 2003 ജൂലായ് 14ന് ആ മഹനീയ ജീവിതത്തിന് അന്ത്യംകുറിച്ചു.
രജുഭയ്യയുടെ പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ തന്നെയായിരുന്നു. ഒരു അദ്ധ്യാപകന്‍ വീട്ടില്‍ വന്നു ക്ലാസ്സെടുക്കുമായിരുന്നു. അങ്ങനെ അഞ്ചാം ക്ലാസ് പാസ്സായി. ആറാം ക്ലാസ്സില്‍ പഠിക്കാന്‍ നിശ്ചയിച്ച് സ്‌കൂളില്‍ ചേര്‍ത്തു. രജു സ്‌കൂളില്‍ പോയിത്തുടങ്ങി. എന്നാല്‍ ഒരു ദിവസം ക്ലാസ്സില്‍ പോകാതിരുന്നു. കാരണമന്വേഷിച്ച അച്ഛനോട് പറഞ്ഞത് ”എന്റെ പെന്‍സില്‍ ആരോ മോഷ്ടിച്ചു. അതുകൊണ്ട് സ്‌കൂളില്‍ പോകുന്നില്ല” എന്നായിരുന്നു. ഇത്തരം തെറ്റായ കാര്യങ്ങള്‍ സ്‌കൂളില്‍ നിന്നു പഠിക്കാന്‍ ഇടയാകും എന്നതുകൊണ്ട് സ്‌കൂള്‍ പഠനം അവിടെ വച്ച് അവസാനിപ്പിച്ച് വീണ്ടും വീട്ടില്‍ പഠനം ആരംഭിച്ചു.
അച്ഛന്‍ കുംവര്‍ ബല്‍വീര്‍സിംഗ് സര്‍ക്കാര്‍ സര്‍വ്വീസിലെ ഉന്നതോദ്യോഗസ്ഥനായിരുന്നതിനാല്‍ ഔദ്യോഗിക യാത്ര ധാരാളം ചെയ്യണമായിരുന്നു. അങ്ങനെ ഒരിക്കല്‍ ജമ്മുയാത്രയില്‍ രജുഭയ്യയേയും കൂട്ടി. ഇത്തരം യാത്രകളില്‍ അദ്ദേഹത്തോടൊപ്പം ഒരാള്‍ക്ക് തേര്‍ഡ് ക്ലാസ്സില്‍ യാത്ര ചെയ്യാനുള്ള അനുവാദം ഉണ്ടായിരുന്നു. ജമ്മുയാത്രക്കിടയില്‍ തീവണ്ടി ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ പിതാജി മൂത്രമൊഴിക്കാന്‍ പോയി. ആ സമയം മൂന്നാംക്ലാസ്സില്‍ യാത്ര ചെയ്തിരുന്ന രജുഭയ്യ അച്ഛന്റെ ഉയര്‍ന്ന ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ എത്തി. അച്ഛന്റെ വിരിയൊക്കെ നന്നായി വിരിച്ച് അതില്‍ ഒന്നുകിടന്നു. അച്ഛന്‍ വന്നപ്പോള്‍ സ്വന്തം കമ്പാര്‍ട്ടുമെന്റിലേക്കു മടങ്ങുകയും ചെയ്തു. അപ്പോള്‍ അടുത്തിരുന്ന യാത്രക്കാര്‍ ബല്‍വീര്‍ സിംഗിനോട് പറയുകയാണ്, ”താങ്കളുടെ വേലക്കാരന്‍ മഹാ ധിക്കാരിയാണ്. അയാള്‍ താങ്കളുടെ വിരിപ്പില്‍ കിടന്നു” എന്ന്. അപ്പോള്‍ അച്ഛന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, ”അത് എന്റെ മൂത്തമകനാണ്. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു.” ഇതുകേട്ട് എല്ലാവരും ലജ്ജിച്ചു. എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെങ്കിലും തേര്‍ഡ് ക്ലാസ്സില്‍ യാത്ര ചെയ്യുന്ന സ്വഭാവം ചെറുപ്പം മുതലേ ശീലിക്കുകയും അച്ഛന്‍ ശീലിപ്പിക്കുകയും ചെയ്തു. ഇതു പിന്നീട് പ്രചാരക ജീവിതത്തില്‍ ഏറെ തുണയായി എന്ന് രജുഭയ്യ തന്നെ പറയാറുണ്ട്.
1942ല്‍ രജുഭയ്യ ബി.എസ്.സി ഫൈനലിന് പഠിക്കുന്ന കാലം. അതായത് 20 വയസ്സ് പ്രായം. വീട്ടുകാര്‍ അദ്ദേഹത്തിന് വിവാഹ ആലോചനകളുമായി മുന്നോട്ടു നീങ്ങി. ഒരു പെണ്‍കുട്ടിയെ ഏതാണ്ട് പറഞ്ഞുറപ്പിക്കുകയും ചെയ്തു. വിവാഹത്തെ സംബന്ധിച്ചുള്ള തന്റെ അഭിപ്രായം അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കുവാന്‍ രജുഭയ്യ ആവതു പരിശ്രമിച്ചു. ‘വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റിയ സമയമല്ല. കാരണം പഠനം പൂര്‍ത്തിയായില്ല, ഭാവി ജീവിതത്തെക്കുറിച്ചു യാതൊരു ധാരണയുമായില്ല – ഇങ്ങനെ പലതും പറഞ്ഞുനോക്കി. അമ്മയുടെ മറുപടി, ‘നല്ലൊരു പെണ്‍കുട്ടിയെ ഒത്തുവന്നതുകൊണ്ട് സമ്മതിച്ചതാണ്. വിവാഹം ഇപ്പോള്‍ വേണ്ട എങ്കില്‍ വേണ്ട. നീ എപ്പോള്‍ പറയുന്നോ അപ്പോള്‍ മാത്രം. അതുവരെ കാത്തിരിക്കാന്‍ അവര്‍ തയ്യാറുമാണ്. അമ്മയെ പറഞ്ഞു പിന്‍തിരിപ്പിക്കാന്‍ കഴിയാതിരുന്ന രജുഭയ്യ ആ പെണ്‍കുട്ടിയുടെ അച്ഛനെ നേരില്‍ കാണാന്‍ തീരുമാനിച്ചു. സൈന്യത്തില്‍ ഡോക്ടര്‍ ആയ അദ്ദേഹത്തെ നേരില്‍ കണ്ട് ‘ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നില്ല എന്നും കഴിക്കുകയാണെങ്കില്‍ അത് അച്ഛനമ്മമാരുടെ ഇംഗിതത്തിനു വഴങ്ങിക്കൊണ്ടുമാത്രമായിരിക്കും’ എന്നും പറഞ്ഞു. അദ്ദേഹം ഇതുകൂടി കൂട്ടിച്ചേര്‍ത്തു, പെണ്‍കുട്ടികളുടെ വിവാഹം അനന്തമായി നീട്ടിവയ്ക്കരുതെന്നും വൈകാതെ നടത്തേണ്ടതാണ് എന്നും. അപ്രകാരം ആ വിവാഹത്തില്‍ നിന്നും മോചിതനാകുക മാത്രമല്ല പിന്നീട് ഈ ഡോക്ടര്‍ രജുഭയ്യയുടെ ഉത്തമ സുഹൃത്തായി മാറുകയും അസുഖബാധിതനായ സമയത്ത് ചികിത്സസഹായം നല്‍കുകയുമുണ്ടായി.
1942 ക്വിറ്റിന്ത്യാ പ്രക്ഷോഭകാലഘട്ടം മുതല്‍ രജുഭയ്യ കോണ്‍ഗ്രസ്സിനുപുറമെ ഏതോ ഒരു പുതിയ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതായി അമ്മയ്ക്കു മനസ്സിലായി. അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രസ്ഥാനത്തിലെ ഏതെങ്കിലും ഒരു വ്യക്തിയെ വീട്ടില്‍ കൊണ്ടുവരണമെന്ന് രജുഭയ്യയോട് അമ്മ ആവശ്യപ്പെട്ടു. ആരോടൊപ്പമാണ് മകന്‍ നടക്കുന്നതും സമയം ചിലവഴിക്കുന്നതെന്നും അറിയാനുള്ള ആഗ്രഹം. രജുഭയ്യയാകട്ടെ വിഭാഗ് പ്രചാരക് ബാപ്പുറാവു മോഘേജിയെ വീട്ടില്‍കൊണ്ടുവന്നു. രജുഭയ്യയേക്കാള്‍ നാല്, അഞ്ച് വയസ്സുമാത്രം കൂടുതലും കാഴ്ചയില്‍ ഏതാണ്ട് രജുഭയ്യയെപ്പോലെ ഇരിക്കുന്ന ബാപ്പുറാവുജിയെ കണ്ടിട്ട് ”മുതിര്‍ന്ന വ്യക്തികള്‍ ആരും ഈ സംഘടനയില്‍ ഇല്ലേ” എന്നായി അമ്മയുടെ ചോദ്യം. അതേ തുടര്‍ന്ന് പിന്നീടൊരിക്കല്‍ ഭാവുറാവുജിയെ വീട്ടില്‍ കൊണ്ടുപോയി. ഏതാണ്ട് എല്ലാവരും സമപ്രായക്കാരായിരുന്നതുകൊണ്ട് അമ്മയ്ക്ക് തൃപ്തിവന്നില്ല. 1943 ല്‍ പ്രവാസത്തിന്റെ ഭാഗമായി ബാബാസാഹേബ് ആപ്‌തേജി പ്രയാഗിലെത്തി. ആപ്‌തേജിയേയും അമ്മയുടെ അടുത്തുകൊണ്ടുപോയി. തലപ്പാവ്, തടിച്ച കണ്ണട ഇവയൊക്കെ ധരിച്ച രൂപം കണ്ട അമ്മയ്ക്ക് വളരെ സന്തോഷം ആയി. ”അപ്പോള്‍ മുതിര്‍ന്ന ആളുകളും സംഘത്തിലുണ്ട് അല്ലേ?” അമ്മ പറഞ്ഞു. അക്രമം, അടിപിടി ഇവയിലൊന്നും ഇടപെടാതെ നോക്കാന്‍ ഇവരെ ശ്രദ്ധിക്കുവാന്‍ വേണ്ടി ആളുകളുണ്ടോ എന്ന കരുതല്‍ ആയിരുന്നു ആ അമ്മയുടെ അന്വേഷണത്തിനു പിന്നില്‍. പിന്നീട് പൂജനീയ ഗുരുജി ഉള്‍പ്പെടെയുള്ള സംഘ അധികാരിമാരുടെ നിരന്തരസന്ദര്‍ശനം ആ വീട്ടില്‍ ഉണ്ടായി.
രാജേന്ദ്രസിംഗ്ജിക്ക് എം.എസ്.സി ഫിസിക്‌സ് പരീക്ഷയില്‍ രണ്ടാം റാങ്ക് ലഭിച്ചു. രജുഭയ്യയുടെ ജീവിതത്തെ സംബന്ധിച്ച് അത്യന്തം വിപ്ലവകരമായ ഒരു വഴിത്തിരിവ് സംഭവിക്കേണ്ട മുഹൂര്‍ത്തം. മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു വിജയിയായ ശാസ്ത്രജ്ഞനും ഗവേഷകനും എന്ന നിലയില്‍ ഏറെ പ്രസിദ്ധനാകാനുള്ള അവസരം. തന്റെ വഴി ഏത് എന്നു തീരുമാനിക്കാനുള്ള അവസരം അദ്ദേഹത്തിന്റെ മുമ്പില്‍. അദ്ദേഹത്തിന് നോബല്‍ സമ്മാനജേതാവ് പ്രൊഫ.സി.വി.രാമനെപ്പോലെയുള്ള ഒരു പ്രമുഖശാസ്ത്രജ്ഞന്റെ കീഴില്‍ ചേര്‍ന്നു പഠിക്കാനും ഗവേഷണം നടത്തി ശാസ്ത്രജ്ഞനാകാനുമുള്ള ക്ഷണം ലഭിച്ച അവസരം. ഏതൊരു യുവാവിനെ സംബന്ധിച്ചും ഇത്തരം ഒരു ക്ഷണം ലഭിക്കുക എന്നത് ഏറെ സൗഭാഗ്യകരമായതാണ്. അത് നിരസിക്കുക എന്നത് ഒട്ടും ചിന്തിക്കാന്‍ കഴിയാത്ത കാലഘട്ടം. എന്നാല്‍ രാജേന്ദ്രസിംഗ് ആ ക്ഷണം ആദരപൂര്‍വ്വം നിരസിച്ചുകൊണ്ട് തന്റെ ഭാവിയെക്കുറിച്ചു ചിന്തിച്ചത് മറ്റൊരു രീതിയിലാണ്.
ആര്‍.എസ്.എസ്സിന്റെ പൂര്‍വ്വ ക്ഷേത്രത്തിന്റെ ക്ഷേത്ര പ്രചാരക് ആയിരുന്ന ജ്യോതിസ്വരൂപ് പറയുന്നു, നോബല്‍ പുരസ്‌കാരത്താല്‍ സമ്മാനിതനായ ഡോ.സി.വി. രാമനാണ് എം.എസ്.സിയ്ക്ക് രജുഭയ്യയുടെ പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയത്. രാമന്‍ ഇഫ്കടുമായി ബന്ധപ്പെട്ടു നടത്തിയ ആ പ്രായോഗിക പരീക്ഷണത്തില്‍ ഡോ.സി.വി.രാമന്‍ അത്യന്തം പ്രഭാവിതനായി 100ല്‍ 100 മാര്‍ക്കും അദ്ദേഹത്തിനു നല്‍കി. ഇത് ചരിത്രത്തില്‍ ഇദംപ്രഥമം. അങ്ങനെ 98% മാര്‍ക്കോടെ രണ്ടാം റാങ്കിനര്‍ഹനായ ഈ പ്രതിഭാധനനെ സി.വി.രാമന്‍ ഗവേഷണത്തിനായി കൂടെ പ്രവര്‍ത്തിക്കാന്‍ ബാംഗഌരിലേക്ക് വിളിച്ചു. എന്നാല്‍ ആ ക്ഷണം സ്വീകരിക്കാതെ പ്രയാഗ് യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനാകാനും ഗുരു പ്രൊഫ.കൃഷ്ണന്റെ ശിക്ഷണത്തില്‍ ഗവേഷണ പഠനം നടത്താനും രജുഭയ്യ തീരുമാനിച്ചു. ഈ തിരുമാനത്തെക്കുറിച്ച് അറിഞ്ഞ ഡോ.സി.വി.രാമന്‍ പ്രെഫ.കൃഷ്ണനോട് പറഞ്ഞത്””I have never seen such a practical boy in my life.”എന്നാണ്.
സംഘ പ്രചാരകനാകുവാന്‍ നിശ്ചയിച്ചില്ലായിരുന്നെങ്കില്‍ വളരെ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനെ ഭാരതത്തിനു ലഭിക്കുമായിരുന്നു എന്ന് ഹോമിഭാഭ പലപ്പോഴും പറയാറുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം രജുഭയ്യ വളരെ വിനയപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാല്‍ ഒരിക്കല്‍ രജുഭയ്യ ഹിന്ദുസ്വയം സേവകസംഘത്തിന്റെ പ്രചാരകന്‍ രവിഅയ്യരുടെ ചോദ്യത്തിനു മുന്നില്‍ മനസ്സുതുറക്കുകയുണ്ടായി. ചോദ്യം ഇതായിരുന്നു, ”ശ്രീ ഹോമിഭാഭയേയും താങ്കളെയും സംബന്ധിച്ച് കേള്‍ക്കുന്ന ചില കാര്യങ്ങളുടെ നിജസ്ഥിതി എന്താണ് എന്ന് പറയാമോ?.” 1949ല്‍ ഡോ. ഹോമിഭാഭ ആണവ ഗവേഷണത്തിന്റെ തലവനായിരുന്ന കാലം. ആണവ ഗവേഷണ കാര്യത്തില്‍ ഭാരതത്തെ ലോകരാജ്യങ്ങളില്‍ മുന്‍നിരയില്‍ എത്തിക്കുന്നതിനെ സംബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുജിയുമായി അദ്ദേഹം സംസാരിച്ചു. അതിന്‍ പ്രകാരം ബജറ്റിനെക്കുറിച്ച് ചിന്തിക്കാതെ നല്ല ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രോജക്റ്റ് തയ്യാറാക്കി മുന്നോട്ടു പോകുവാനുള്ള അനുമതി ലഭിച്ചു. ഡോ.ഭാഭ, സി.വി.രാമനുമായി ബന്ധപ്പെട്ടു. കുറച്ച് സമര്‍ത്ഥരായ ശാസ്ത്രജ്ഞന്മാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. ഡോ.സി.വി.രാമന്‍ പറഞ്ഞു, അത്യന്തം പ്രതിഭാശാലിയായ ഒരാള്‍ പ്രയാഗ യൂണിവേഴിസിറ്റിയിലുണ്ട്. രജുഭയ്യയെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. രജുഭയ്യയ്ക്കു ക്ഷണം ലഭിച്ചു. പക്ഷെ അദ്ദേഹം അതുസ്വീകരിച്ചില്ല. കാരണം കൂടുതല്‍ സമയംകൊടുത്ത് നിര്‍വ്വഹിക്കേണ്ട ആ സര്‍ക്കാര്‍ ജോലി സ്വീകരിച്ചാല്‍ സമാജ കാര്യത്തിനുവേണ്ട സമയം കൊടുക്കാന്‍ സാധിക്കില്ല. ഈയൊരു പ്രതിഭാശാലി ക്ഷണം നിരസിച്ച കാര്യം ഡോ.ഭാഭ നെഹ്‌റുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോള്‍ കൂടുതല്‍ ശമ്പളം കൊടുക്കാം എന്ന നിര്‍ദ്ദേശം വന്നു. അതിന് മറുപടിയായി ഡോ.ഭാഭ പറഞ്ഞു, ഇത്തരം കാര്യങ്ങളൊന്നുമല്ല പ്രശ്‌നം. അദ്ദേഹത്തിന്റെ പ്രഥമ പരിഗണന തികച്ചും വ്യത്യസ്തമാണ് എന്നതാണ് വിഷയം. അതിനുശേഷം ഒരിക്കല്‍ ഹോമിഭാഭ പൂജനീയ ഗുരുജിയെ കണ്ടപ്പോള്‍ പറഞ്ഞു, ”താങ്കള്‍ കാരണം ഭാരതത്തിന് ഒരു ഉജ്ജ്വലനായ ശാസ്ത്രജ്ഞനെ നഷ്ടമായി” എന്ന്.
സഹസര്‍കാര്യവാഹ് ആയിരുന്നപ്പോള്‍ രജുഭയ്യയുടെ കേരള സന്ദര്‍ശന വേളയില്‍ നടന്ന ഒരു സംഭവം ശ്രദ്ധേയമാണ്. അന്ന് കേരളത്തില്‍ സംഘര്‍ഷത്തിന്റെ അന്തരീക്ഷമായിരുന്നു. അനവധി സ്വയംസേവകര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ജയിലിലുള്ള സ്വയംസേവകരെ കാണുവാന്‍ നിശ്ചയിച്ചു. അനുമതിയും കിട്ടി. ജയിലില്‍ എത്തിയ രജുഭയ്യ അവിടുള്ള സ്വയംസേവകരുമായി അനൗപചാരികമായ ചര്‍ച്ചകള്‍ നടത്തി. സംഘത്തില്‍ നിന്നും ലഭിച്ച അച്ചടക്കം, അധികാരികളോടുള്ള ആദരവ്, ബന്ധുത്വം – ഇത്തരം സംസ്‌കാരങ്ങള്‍ ജീവിതത്തില്‍ നിലനിര്‍ത്തണം. പരസ്പര ആശയവിനിമയം ഉണ്ടാകണം. ഭജനയും നമ്മുടെ പ്രാര്‍ത്ഥനയും ചൊല്ലണം എന്നിവയായിരുന്നു അവരോട് രജുഭയ്യ ഉപദേശിച്ചത്. തുടര്‍ന്ന് ജയിലിലെ സ്വയംസേവകര്‍ ശേഖരിച്ച പഞ്ചാബ് പീഡിതനിധിയും അവര്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളും അദ്ദേഹം ഏറ്റുവാങ്ങി. ഇതിനൊക്കെ സാക്ഷിയായിരുന്ന ജയിലര്‍ക്ക് ഇതു വളരെ അത്ഭുതമായിരുന്നു. സാധാരണ ഏതെങ്കിലും നേതാവിന്റെ ജയില്‍ സന്ദര്‍ശന അവസരത്തിലെപ്പോലുള്ള പ്രഭാഷണമായിരുന്നില്ല അത്; വെല്ലുവിളിയില്ല. പ്രതികാരം ചെയ്യുമെന്ന ശപഥവും ഇല്ല. ഒരുതരത്തിലുമുള്ള നാടകീയതയുമില്ലാതെ, ജയിലറെപ്പോലും ആദരിക്കണമെന്നു പറയുകയും അതു ആചരണത്തില്‍ കാട്ടുകയും ചെയ്ത വ്യക്തി, അതാണ് രജുഭയ്യ.